നിഴലുകൾ

നിഴലുകൾ
...................
ഞാനിനി നിഴലുകളെ കുറിച്ച് സംസാരിക്കട്ടെ
എനിക്കൊപ്പം ആദിമമായ ഇരുട്ടിൽ നിന്ന്
നടക്കാനിറങ്ങിയ
നിശ്ശബ്ദതയെ കുറിച്ച്.
വെളിച്ചത്തിന്
പ്രവേശനാനുമതി നിഷേധിച്ച
എൻ്റെ രൂപത്തിൻ്റെ അതിരു പങ്കിടുന്ന
രാജ്യത്തെ കുറിച്ച്.

നിഴലുകൾ
ഉദാസീനമായ നേരമ്പോക്കുകളുടെ
തണലുകളല്ല
സൂര്യനും മുമ്പ്,
നക്ഷത്രങ്ങൾക്കും മുമ്പത്തെ
പ്രപഞ്ചത്തിൻ്റെ ഇനിയും മരിക്കാത്ത
തൂവലുകളാണ്
എൻ്റെ ഉടലിലവ ഒളിച്ചിരിക്കുന്നു
മരത്തിലവ മറഞ്ഞിരിക്കുന്നു
വെളിച്ചം ഒരു വശത്തിലൂടെ നടക്കുമ്പോൾ
ചെങ്കുത്തായ മലഞ്ചെരിവിലൂടെ
അതിറങ്ങി വരുന്നു
എന്നെ മറഞ്ഞു നിന്ന്,
അധ: കൃതയായ ഒരമ്മ
വെളുത്തു തുടുത്ത്
സവർണ്ണനായിപ്പോയ മകനെ നോക്കുമ്പോലെ
നോക്കുന്നു
മകൻ്റെ വെളുത്ത മുറിയിലേക്ക്
ഭൂതകാലത്തിൽ നിന്ന്
കരിപിടിച്ച അടുക്കള പാളി നോക്കുമ്പോലെ
നിഴലുകൾ നിഴലുകളല്ല
മണ്ണിൽ നിന്ന് ഉയർന്നു പോയ മരങ്ങൾ
മണ്ണിനു കൊടുക്കുന്ന
സമ്മാനമാണത്
സ്വന്തം ആകൃതിയിൽ നിർമ്മിച്ച
കുളിര്.
നിഴലുകൾ
മൗനത്തിൻ്റെ മഹാ മൂർത്തിയാണ്
എല്ലാ ഒച്ചപ്പാടുകളുടേയും
വെളിച്ചത്തിൻ്റെ പിന്നിൽ നിന്ന്
അവ നിശ്ശബ്ദമായ് പ്രാർത്ഥിക്കുന്നു
വെളിച്ചം ഒന്നിനെ പ്രണയിക്കുമ്പോൾ
നിഴലുണ്ടാകുന്നു
കോപം കൊണ്ടു പൊളളുമ്പോൾ
അല്പനേരം വിശ്രമിക്കാൻ
പ്രണയമുണ്ടാക്കുന്ന
രസകരമായ ഇരുട്ട്
ഏതാൾ ക്കൂട്ടത്തിലും ത്രിമാനമായ
സന്തോഷങ്ങളുടെ ദർശന മ യ മാ യ ഇരുട്ട്.
നിഴൽ
രഹസ്യത്തിൻ്റെ നിറമാണ്
വെളിച്ചപ്പെടാൻ കൂട്ടാക്കാത്ത
വിശുദ്ധ രഹസ്യമാണത്
വെളിച്ചം കടന്നു പോകാൻ പേടിക്കുന്ന
ഒരു മറ.
അതാരുടെ മതമാണ് ?
തണലു തരുമെങ്കിൽ
അതു നിൻ്റെ മതമാകട്ടെ!
വെളിച്ചമില്ലെങ്കിലെന്ത്?,
വെളിച്ചത്തിൻ്റെ സ്പർശം അദൃശ്യമായി
അതിനെ തലോടുന്നുണ്ടല്ലോ
എൻ്റെ സംസാരത്തിൻ്റെ ജനലഴി പിടിച്ച്
നീ നിൻ്റെ നിഴലിലേക്ക് പോകുക
വെളിച്ചം നിനക്കു തന്ന
നിൻ്റെ രൂപത്തിലുള്ള
വലുതും ചെറുതുമായ പൂവുകൾ .
അതിനൊറ്റ ഇതൾ മാത്രം
ആരുടെ വെളിച്ചത്തിലാണതു വിടരുക?
പടിഞ്ഞാറു നിന്ന് കിഴക്കോട്ട്
വിടരുമ്പോൾ
എൻ്റെ സൂര്യനേ എന്നൊരു വിളിയാകുന്നു അതിലെ
പൂന്തേൻ
അറബിക്കടലിൻ്റെ ഇലകളുടെ തിരകളിൽ തൊട്ട്
സ്പ്നം വിടരുമ്പോലെ
നിഴലുകൾ വിടർന്നു നിൽക്കുന്നു
ഉന്നതങ്ങളിലിരുന്ന്
മണ്ണു തൊടാനാഗ്രഹിക്കുന്നവരുടെ
ആഗ്രഹങ്ങളാണ് നിഴലുകൾ
പ്രഭാതത്തിൻ്റേയും ഉച്ചയുടേയും
സന്ധ്യയുടേയും
ആഗ്രഹങ്ങൾ.
ആ ആഗ്രഹങ്ങളിലിരുന്ന്
വറ്റി വരണ്ട ദേശത്തെ തണുപ്പിക്കാൻ
നാം പുതിയ ആഗ്രഹങ്ങളുണ്ടാക്കുന്നു
നിഴലുകൾ ആഗ്രഹങ്ങളുടെ
വീടുകളാണ്
അതുകൊണ്ടാണ് അവിടെ
കുളിരു വന്ന് താമസിക്കുന്നത് .
കുളിരിലല്ലാതെ
വസന്തത്തിൻ്റെ വേരുകൾ വിശ്രമിക്കില്ല
നിഴലുകൾ പണിയുന്ന വീടിന്
ആൽ മരം കാവൽ നിൽക്കുമ്പോൾ
എനിക്കൊപ്പം നടക്കാൻ വന്ന
നിശ്ശബ്ദനായ കൂട്ടുകാരനും ഞാനും
അവിടെ ഒരു സത്രത്തിലെന്ന പോലെ
താമസിക്കുന്നു.
കാറ്റിൻ്റേയും കിളികളുടേയും
നിഴലുകളും അവിടെ താമസിക്കുന്നു
ഒരു സംസ്കാരം പിറക്കുന്നു
നിഴലുകളില്ലെങ്കിൽ
മരിച്ചു പോകമായിരുന്ന കുഞ്ഞാണ്
സംസ്കാരം
മുലപ്പാലു പോലെ
വെളിച്ചം കുടിച്ച്
നിഴലുകളുടെ തൊട്ടിലിൽ
അതു കിടന്നു വളരുന്നു
മണ്ണിൽ പതിഞ്ഞു കിടക്കുന്ന
നിഴലുകളാണ് അതിനെ
താലോലിക്കുന്നത്
നിഴലുകൾ ഓർമ്മകളാണ്
ഏതു തീക്ഷ്ണ വെളിച്ചത്തിനും മറക്കാൻ പറ്റാത്ത ഒന്നു് .
- മുനീർ അഗ്രഗാമി

No comments:

Post a Comment