മോചനം

മോചനം 
....................
ഓണം ഐതിഹ്യത്തിൻ്റെ
തടവറയിൽ നിന്നും പുറത്തിറങ്ങി
കലാലയത്തിൽ വന്നു നിന്നു
പല ജാതിപ്പൂക്കളിൽ
പല വർണ്ണപ്പൂക്കളിൽ
അതു കിടന്നു
ഞങ്ങളോരോരുത്തരും ഓരോ പൂവെടുത്തു
ക്ലാസ് മുറി ഒരു പൂക്കളമായി
പിന്നെ ഓണം
ഐതിഹ്യത്തിലേക്ക്
തിരിച്ചു പോയതേയില്ല.
ഞങ്ങൾക്കൊപ്പം നടന്നു
പൂക്കൾ വിടർന്നു
മഴത്തുള്ളികളതു നോക്കി നിന്നു
- മുനീർ അഗ്രഗാമി

നരനും നായയും

നരനും നായയും
................................
നടക്കാൻ പാടില്ലാത്ത വഴി,
കയറാൻ പാടില്ലാത്ത സ്ഥലം,
തൊടാൻ പാടില്ലാത്ത വസ്തു ,
നിൽക്കാൻ പാടില്ലാത്ത നില,
നോക്കുമ്പോൾ
എല്ലായിടത്തും
കയറിയിറങ്ങുന്നു ഒരു നായ.
നായ
അവനെയും തൊട്ടുരുമ്മി
കടന്നു പോയി.
സ്വാതന്ത്യ്രമേ എന്നവൻ അതിനെ വിളിച്ചു
അതു വാലാട്ടി നടന്നു പോയി.
വാലില്ലാത്തതിനാൽ
നാലു കാലില്ലാത്തതിനാൽ
എന്നത്തേയും പോലെ
വേദനിച്ച് വേദനിച്ച്
അവൻ മാഞ്ഞുപോയി.

-മുനീർ അഗ്രഗാമി 

ഓരോ ഇതളിൽ

ഓരോ ഇതളിൽ
\............................../
ഓണമൊരു തുമ്പിയായ്
ഓർമ്മയുടെ തുമ്പത്തിരിക്കുന്നു
പ്രണയത്തിൻ്റെ ചില്ലയിൽ
രണ്ടു പൂവുകൾ 
കാറ്റിലൂഞ്ഞാലാടുന്നു
അവരുടെ ഇതളിൽ അത്തം പിറന്നു
ഓരോ ദിവസവും
ഓരോ ഇതളിൽ
തുമ്പി വന്നിരിക്കുന്നു
ഓർമ്മകളിൽ നിന്ന് പറന്ന്
വർത്തമാനത്തെ
കല്ലെടുക്കുമ്പോലെ അതെടുക്കുന്നു
ആരുമിറുത്തെടുക്കല്ലേ
എന്ന പ്രാർത്ഥന
ഒരു മഴത്തുള്ളി പൂവുകളുടെ
നാവിലിറ്റിക്കുന്നു
ഏതോ നിർവൃതിയാൽ
തുമ്പി പാറുന്നു,
പാറുന്നു,പാറുന്നു.
പാറുന്നു,
പാറുന്നു.

-മുനീർ അഗ്രഗാമി 

തെളിഞ്ഞതത്രയും

തെളിഞ്ഞതത്രയും
......................................
ഒരു കണ്ണിൽ നിന്നും
മഴയിറ്റുന്നു
ഒരു കണ്ണിൽ നിന്നും
വെയിലുദിക്കുന്നു
ചിങ്ങത്തിൻ്റെ മുഖം തെളിയുന്നു
ഒരറ്റം നനഞ്ഞും
ഒരറ്റമുണങ്ങിയും
അനാഥമായ കടലാസു തോണിയായ്
അവധിക്കാലം മുറ്റത്ത് കിടക്കുന്നു
ഓണം കാക്കപ്പൂവിൽ നിന്നും
ഇറങ്ങി വന്നു്
നനഞ്ഞു കുതിർന്ന അക്ഷരങ്ങളായ്
അതിലിരിക്കുന്നു
ഒറ്റയ്ക്ക് ഞാനതു വായിക്കാൻ ശ്രമിക്കുന്നു
നമ്മുടെ കുട്ടിക്കാലത്തിൽ
നിൻ്റെ വിരലിനാലെഴുതിയത്
കുട്ടികളുടെ വെളിച്ചത്തിലേ അതു തെളിയൂ
അവരെവിടെ ?
പൂക്കളുടെ പേരറിയാത്തവർ
പൂവായ് വിടരാത്തവർ
പൂവിറുക്കാനറിയാത്തോർ
പൂവട്ടി കാണാത്തോർ
ചിങ്ങത്തിൻ്റെ കണ്ണിൽ നിന്നും
ഒരു തുള്ളി നെറുകയിലിറ്റി
ഒരു തുള്ളി തോണിയിലിറ്റി
തെളിഞ്ഞതത്രയും മാഞ്ഞു പോയി.
-മുനീർ അഗ്രഗാമി 

വെളിച്ചം സംസാരിച്ചു തുടങ്ങുന്നു

വെളിച്ചം സംസാരിച്ചു തുടങ്ങുന്നു
...........................
മഞ്ഞുതുള്ളിയിൽ കയറി
മൗനം തണുത്ത്
പുല്ലിലിരുന്നു.
നീ പിണങ്ങിയിരിക്കുമ്പോലെ.
ഞാനുടൻ അടുത്തെത്തുമ്പോലെ
പുലരിയതു കാണുവാൻ വന്നു .
പക്ഷേ
ഒരു കിളിയൊച്ചയതു
കൊത്തിത്തിന്നു
പറന്നകന്നു പോയ്.
പുല്ലിൽ,
മഞ്ഞു തുള്ളിയിൽ,
എന്നിൽ,
നിന്നിൽ,
വെളിച്ചം മാത്രം
ബാക്കിയായി
വെളിച്ചത്തിൻ്റെ തുമ്പിൽ നിന്ന്
സ്നേഹത്തുള്ളികൾ
ഇറ്റി വീണു
ചുംബനങ്ങളുടെ ഒച്ചയിൽ
വെളിച്ചം സംസാരിച്ചു തുടങ്ങി .
പിന്നെ
ഇരുട്ടായതേയില്ല
- മുനീർ അഗ്രഗാമി

തുരന്തോ എക്സ്പ്രസ്സ്

തുരന്തോ എക്സ്പ്രസ്സ്
...........................
രാജ്യത്തിൻ്റെ തലസ്ഥാനത്തേക്ക്
ഒരു പെരുംപൂമ്പാറ്റ
പറന്നു പോകുന്നു
വയലുകൾ അതിൻ്റെ ചിറകുകൾ
ചിറകിൽ പുള്ളികൾ
കുടിലുകൾ
ഇഴഞ്ഞിഴഞ്ഞ്
വേഗത്തിൽ വേഗത്തിൽ
ചിറകുവിരിച്ച് അത് പറക്കുന്നു
കാറ്റിൽ ചിറകുകളിളകുന്നു
പച്ചയും മഞ്ഞയും നിറഞ്ഞ്
മഞ്ഞു പൂക്കൾക്കിടയിലൂടെ
അതു പറക്കുന്നു
ഉള്ളിൻ്റെയുള്ളിൽ
തീ നിറഞ്ഞിട്ടും
ഉള്ളു തണുപ്പിച്ച് വേഗമേറ്റുന്ന
തീവണ്ടിയാണത്
സ്പർശം
വിരലുകളിൽ നിന്ന് ഞരമ്പുകളിലൂടെ
തലയിലേക്ക്
പറക്കുന്ന സിഗ്നലുകളാകു മ്പോലെ
തലസ്ഥാനത്തേക്ക് അതു പറക്കുന്നു
അതിനകത്ത്
ഒരു കോശം പോലെ ഞാൻ;
ചിറകുകളുടെ ഭംഗി കണ്ട്
പുവു കണ്ട്
പൂങ്കാവനം കണ്ട്
ജനൽ ചതുരത്തിൽ
ആലോചനയിലായി
ചിറകുകളില്ലെങ്കിൽ,
ഇല്ലെങ്കിൽ
തലസ്ഥാനത്തെത്തുന്നത്
വേഗമേറിയ പുഴുക്കളാവും
ചിറകുകളാണ്
രാജ്യത്തെ പൂമ്പാറ്റകളുടെ രാജ്യമാക്കിത്തീർക്കുന്നത്.
അതു കൊണ്ട്
ചിറകുകൾ അരിയരുതേ.
അരിയരുതേ!
- മുനീർ അഗ്രഗാമി

കറുപ്പ് നിങ്ങളുടെ തൂവലുകളാണ്

കറുപ്പ് നിങ്ങളുടെ തൂവലുകളാണ്
..............................................................
കാക്കകളേ
കൊക്കുകളുടെ രാജ്യം വരേണമേ
 എന്ന് 
നിങ്ങൾ പ്രാർത്ഥിക്കരുത് 
ബ്യൂട്ടി പാർലറുകൾ
ആരാധനാലയങ്ങളാക്കരുത്.
നിറം മാറുന്ന
 ഒരു സ്വപ്നവും
 ഉപയോഗിക്കരുത്
എന്തെന്നാൽ
കറുപ്പ് 

നിങ്ങളുടെ തൂവലുകളാണ്.

-മുനീർ അഗ്രഗാമി 

ഓണമെന്നാൽ

ഓണമെന്നാൽ
.........................
നീ തുമ്പയാണ്
വെളുത്ത ഹൃദയമുള്ളവൾ
എൻ്റെ പൂക്കളത്തിലെ
ഒന്നാമത്തെ പൂവ്
നിന്നെ ചുറ്റിയാണ്
എൻ്റെ നിറങ്ങൾ ചിരിക്കുന്നത്
പൂക്കളുടെ ചക്രമുരുട്ടിയിതാ
വസന്തം എൻ്റെ മുറ്റത്തും വന്നിരിക്കുന്നു .
അതു ചലിക്കുന്നു
എൻ്റെ തുമ്പപ്പൂവേ
നീയാണതു ചലിപ്പിക്കുന്നത് .
നിനക്കു ചുറ്റും ഞാൻ
നിറഞ്ഞു പൂത്തുനിൽക്കുന്നു
നിൻ്റെ നോട്ടം അവയിറുക്കന്ന മാത്രയിൽ
അറിയാതെ പൂക്കളമാകുന്നു
ഓണമെന്നാൽ എനിക്കു നീയല്ലാതെ
മറ്റൊന്നുമല്ല
ഓണമെന്നാൽ
നിനക്ക് ഞാനല്ലാതെ മറ്റൊന്നുമല്ല
ഏതു പാതാളത്തിലായാലും
ആരു ചവിട്ടിത്താഴ്ത്തിയാലും.
- മുനീർ അഗ്രഗാമി

നാദാപുരം

നാദാപുരം
....................
കോഴികൾ ചിക്കിപ്പെറുക്കുന്നു
ഒരു പൂവൻ
രണ്ടുപിട.
കാശിത്തുമ്പയുടെ ചുവട്ടിൽ
പതമുള്ള മണ്ണ്
മഴ ചാറിത്തീർന്ന വിണ്ണ്.
രണ്ടു തുമ്പികൾ
കാശിത്തുമ്പതൻ മുകളിൽ .
അമ്മയുടെ ഒക്കത്തി രുന്ന്
കുഞ്ഞതു നോക്കുന്നു
നിഷ്കളങ്കമായി നോക്കുന്നു,
കൊല്ലപ്പെട്ടവൻ്റെ കുഞ്ഞ്.
തീർത്തും നിഷ്കളങ്കമായി
ചിക്കിപ്പെറുക്കുന്നു
കൊല്ലപെടാനുളള പൂവൻ .
കാശിത്തുമ്പയിൽ ചുവന്ന പൂവുകൾ,
രക്തത്തുള്ളികൾ പോലെ.
അതിൻ്റെ വേരുകൾ
വടിവാളിൽട്ടി മുറിഞ്ഞതാണ്.
വേരുകളേ
ഇനിയുമിനിയും ആഴത്തിലേക്ക് പോവരുതേ!
മുറ്റത്ത് അവളുടെ കണ്ണീര് വീണു
അവിടെ തൊട്ടാവാടികളുണ്ടാവുന്നു
ആരും കിളച്ചു മറിച്ചില്ലെങ്കിൽ
അതു പൂവിടും
പ്രതിരോധമായി അതിൻ്റെ കുഞ്ഞു മുള്ളുകൾ മാത്രം ഉയർന്നു നിൽക്കും .
വേരുകൾ മുറിഞ്ഞ ചെടികളിൽ,
പൂവുകളിൽ
അവളെത്ര കാത്തിരുന്നിട്ടും
ഓണം വന്നില്ല .
- മുനീർ അഗ്രഗാമി

നീ മരിക്കുമ്പോൾ

നീ മരിക്കുമ്പോൾ
...........................
നീ മരിച്ചാലും എൻ്റെ സ്നേഹം
നിന്നെ എടുത്തു നടക്കും
വഴിഎത്ര ദൂരമായാലും
വഴി എത്ര കഠിനമായാലും
എൻ്റെ സ്നേഹം
നിന്നെയെടുത്തു നടക്കും
നാം പ്രണയിച്ചിരുന്ന ഇടത്തിന്
അവസാനമായി കാണുവാൻ
നാം സ്നേഹിച്ച വയലുകൾക്ക്
അവസാനമായി കാണുവാൻ
നാം കലഹിച്ച കുടിലിന്
അന്ത്യചുംബനമേകാൻ
എൻ്റെ സ്നേഹം
നിന്നെയെടുത്തു കൊണ്ടു പോകും
ഒരേ സ്വപ്നങ്ങൾ കൊണ്ട് നാം നെയ്ത പായയിൽ
നിന്നെ അവസാനമായി കിടത്തുവാൻ
അടുത്തിരുന്ന്
നിനക്കൊപ്പം ചിരിച്ച അതേ സ്ഥലത്തിരുന്ന്
നിന്നെയോർത്ത് കരയുവാൻ
എൻ്റെ സ്നേഹം നിന്നെ വേദനിപ്പിക്കാതെ
ചുമലിലേറ്റി നടക്കും
ഒരു കൈ സഹായത്തിന്
എന്നത്തേയും പോലെ ആരുമുണ്ടാവില്ല
കൂട്ടുകാരുണ്ടാവില്ല
പണമോ പദവിയോ ഉണ്ടാകില്ല
വാഹനമോ വാഗ്ദാനങ്ങളോ ഉണ്ടാവില്ല
അടുത്ത വരോ ആളുകളോ ഉണ്ടാകില്ല
എന്തിന് ,
സ്വന്തം രാജ്യം പോലും കൂടെയുണ്ടാവില്ല
പക്ഷേ എൻ്റെ സ്നേഹം
നിന്നെ , എൻ്റെ ഉടലെന്ന പോലെ
എൻ്റെ കാലുകളിൽ വഹിക്കും
എനിക്ക് പനിക്കുമ്പോൾ
നിനക്ക് പൊള്ളിയ പോലെ
എനിക്ക് മുറിയുമ്പോൾ
നിനക്ക് വേദനിക്കുമ്പോലെ
നീ മരിക്കുമ്പോൾ ഞാൻ മരിക്കുന്നു
നീ എൻ്റെ ഉടലാകുന്നു
എൻ്റെ ഉടലിനെ
ഞാനുപേക്ഷിക്കുന്നതെങ്ങനെ!?
നിന്നെ എൻ്റെ സ്നേഹം
എടുത്തു നടക്കുമ്പോൾ
ഞാൻ ജീവിക്കുന്നു.
പകുതി ജീവനുമായി ചുവടു വെക്കുന്നു,
ഒരു കാലിൽ
നിൻ്റെ പ്രണയത്തിൻ്റെ ശക്തി;
മറുകാലിൽ
നിൻ്റെ സ്നേഹത്തിൻ്റെ ശക്തി.
നീ എന്നുള്ളിൽ നിറയുന്ന പ്രാണനായ്
എൻ്റെ കണ്ണുകളിലിരുന്ന്
കണ്ണീരു പിടിച്ചു വെയ്ക്കുന്നു
നീ മരിക്കുമ്പോൾ ,
സ്വന്തം പ്രാണനെ
ഉപേക്ഷിക്കുവാനാകാതെ
എൻ്റെ സ്നേഹം നിന്നെയെടുത്തു നടക്കും.
- മുനീർ അഗ്രഗാമി

സമയത്തുള്ളികൾ

സമയത്തുള്ളികൾ
...................
മഴ തോരുന്ന മാത്രയിൽ
നീയും ഞാനും
ഇലയായിരിക്കുന്ന മരം കരഞ്ഞു തോരുന്നു
മഴയിലായിരുന്നല്ലോ
മരത്തിലായി രുന്നല്ലോ
നാം രണ്ടു പേരും
വേരുകൾ നമുക്കു തന്നതിൻ രുചിയിൽ
വേദന മറന്നു നിന്നതായിരുന്നല്ലോ
ഇനിയുമെത്ര മഴ വരാനുണ്ടെന്ന തോന്നലിൽ
ഇലയായിരിക്കുന്നു
ഇളകിയിരിക്കുന്നു
മരം അമരമായൊരോർമ്മയായ്
മഴ കൊളളുവാൻ
കാത്തിരിക്കുന്നു
അല്ലെങ്കിൽത്തന്നെ
തോരുന്നതെങ്ങനെ
നിത്യവും വീണു ചിതറുന്ന
സമയത്തുള്ളികൾ.
-മുനീർ അഗ്രഗാമി 

കളിയുടെ നാനാർത്ഥം


തൂവാല

തൂവാല
..............
ഓർമ്മയുടെ തൂവാലയിൽ
രണ്ടു പൂവുകൾ
മുഖം തുടയ്ക്കുമ്പോൾ
കണ്ണീരു കുടിച്ചു വിടർന്നവ
ഒന്നു നീ
ഒന്നു ഞാൻ
ഇപ്പോഴും നാം നനയുമ്പോൾ
തോർത്തുവാനാ തൂവാല മാത്രം
- മുനീർ അഗ്രഗാമി

ബീഫ് ബിരിയാണി

ബീഫ് ബിരിയാണി
................................
പട്ടിണി കിടന്ന് മരിക്കാറായ
അമ്മ പറഞ്ഞു,
മോനേ നമ്മുടെ രാജ്യം
ബിരിയാണിച്ചെമ്പാണ്.
ഞാനും നീയും അതിൽ വേവുന്നു.
അരി മണികളായ നമുക്ക്
തീയാരു കത്തിക്കുന്നു
ആരുടെ കയ്യിലാണ് ചട്ടുകം
എന്നൊന്നുമറിയില്ല .
മോനേ
ആരും നിന്നെ ഇരയാക്കിയില്ലെങ്കിൽ
നീയതു കണ്ടു പിടിക്കണം .
നമ്മളില്ലെങ്കിലും ചെമ്പ്
ബാക്കിയാകും
ആരുടെ രുചിക്കുവേണ്ടിയാണ്
നാം പട്ടിണിയാകുന്നത് ?
ഇങ്ങനെ തിളച്ച്
തീരുന്നത് ?
പാകമാകാത്ത മകനെ
ആരോ ഇളക്കി മറിച്ചു
തീ കൂട്ടി .
അന്നേരം പുറത്തായിരുന്നെങ്കിൽ
അവനതു കണ്ടു പിടിച്ചേനെ .
പക്ഷേ അവൻ കടുതൽ അകത്തായി
അതു കണ്ട്
അമ്മ ഒന്നിളകി
കലങ്ങി
നിശ്ചലമായി.
ഇനി പുഴുവോ മനുഷ്യനോ
ആരു തിന്നാലെന്ത് !
ചെമ്പിൽ പുതിയ അരിമണികൾ അരിമണികൾ
അവരും പറയുന്നുണ്ടാവുമോ
രാജ്യത്തിൻ്റേയും ബിരിയാണി ച്ചെമ്പിൻ്റേയും ഉപമകൾ?
- മുനീർ അഗ്രഗാമി

എന്നെയെടുത്തു വരയ്ക്കുന്നു

എന്നെയെടുത്തു വരയ്ക്കുന്നു
.......................................................
സന്ധ്യ 
ചായക്കൂട്ടുകളെടുത്തു നിരത്തുന്നു
കടലൊരു പാത്രം ജലമായ്
വരയ്ക്കുവാൻ പറയുന്നു
ഞാനൊരു ബ്രഷായ് 
തീരത്തു നിൽക്കുന്നു.
അനിർവചനീയമാമൊരനുഭൂതി
എന്നെയെടുത്തു 

വരയ്ക്കുന്നു,
നിർമ്മലമാെമാരു 

നിർവൃതി തൻ ചിത്രം .

-മുനീർ അഗ്രഗാമി 


അകത്താണവൻ്റെ ചിറകുകൾ

അകത്താണവൻ്റെ ചിറകുകൾ
...........................................................
ഒരു പൂവിൽ നിന്നും
മറ്റൊരു പൂവിലേക്ക്
പൂമ്പാറ്റ പോകുന്നു
ഒരു ചിത്രത്തിൽ നിന്നും
മറ്റൊരു ചിത്രത്തിലേക്ക്
ആസ്വാദകൻ പോകുന്നു
അകത്താണവൻ്റെ ചിറകുകൾ
നിർവൃതിയുടെ കുഞ്ഞു തുള്ളികൾ
ചിത്രത്തിൽ നിന്നും പൂമ്പൊടി പോലെ
അയാൾ ശേഖരിക്കുന്നു
അയാൾ വരുമ്പോൾ
ആർട്ട് ഗാലറി പൂന്തോട്ടമാണ്
ചിത്രങ്ങൾ പൂക്കളും.
നിറങ്ങളിൽ നിറഞ്ഞ്
അകത്തൊരു ഗാലറിയുമായ്
തിരിച്ചു പോകുന്നവനാണ്
ആസ്വാദകൻ.

-മുനീർ അഗ്രഗാമി

നിറങ്ങൾ നോക്കി നിന്നു

 നിറങ്ങൾ നോക്കി നിന്നു
 ...................................................
നിറങ്ങൾ നോക്കി നിന്നു
മഴ വരച്ചു കൊണ്ടിരുന്നു
കിളികളും പൂക്കളും വന്നു
ചിങ്ങമൊരമൂർത്ത ചിത്രമായി
കാണുവാനടുത്തു ചെന്നു
ചിത്രം തൊട്ടു നോക്കി
ചാറ്റലിൽ കുതിർന്നു കിടക്കുന്നു
ഒരിളവെയിലിനെ കാത്തിരിക്കുന്നു
കയ്യിലാകെ ചായത്തുള്ളികൾ
വെളുപ്പിന്നു തുമ്പ യെന്നു പേര്
മഞ്ഞയ്ക്ക് മുക്കുറ്റിയെന്നും
ചുവപ്പിന്നു തെച്ചിയെന്നു പേര്
നീലയ്ക്ക് കാക്കപ്പൂവെന്നും
പച്ചയ്ക്ക് നിലത്താകെ നിറഞ്ഞു തൂവിക്കിടക്കുന്നു കറുകനാമ്പ്
പേരറിയാനിറങ്ങൾക്ക് കാട്ടുചേല് .
ഒരോ തുള്ളിച്ചായവും
മനസ്സിൽ മുക്കി വരച്ചു,
മുറ്റത്ത് വട്ടത്തിൽ പരിമിതമായി;
പൂക്കളമെന്നതിന്നു വിളിപ്പേര് .
അങ്ങനെ ചിത്രകാരനായി
ഒരമൂർത്ത ചിത്രം വരച്ചു തുടങ്ങി
ചിത്രത്തിലെ ഒരു പുള്ളിമാത്രമേ വരയ്ക്കാൻ കഴിഞ്ഞുള്ളൂ
ഓണമെന്നതിന്നു പേര്.
ചിത്രത്തിനുള്ളിലെ ചിത്രത്തിൽ
ചിത്രകാരനായിരിക്കെ
മഴ
ജലം കൂട്ടി
ചിങ്ങ ച്ചിത്രത്തിൻ്റെ ആകാശം
പുതുക്കി ചെയ്തു
നിറങ്ങൾ കണ്ടു കണ്ട് നിൽക്കെ
ഇതാ
തണുപ്പ് ഉള്ളിലെവിടെയോ ഇരുന്ന്
ബ്രഷിളക്കുന്നു.

-മുനീർ അഗ്രഗാമി

കുട്ടികളെല്ലാം തേനീച്ചകളാണ്.

കുട്ടികളെല്ലാം തേനീച്ചകളാണ്.
......................................................
കുട്ടികളെല്ലാം തേനീച്ചകളാണ്.
ചിങ്ങം വിടരുന്നു
പൂവായ പൂവൊക്കെയും അതിന്നിതളുകൾ.
കുട്ടികൾ തേൻ നുകരുന്നു
ഓർമ്മയുടെ തേൻ കൂടുകൾ പണിയുന്നു.
ഓരോ കുട്ടിയും
അവരുടെ ഓണം
അതിൽ ശേഖരിക്കുന്നു.

-മുനീർ അഗ്രഗാമി

സിന്ധു 
............
ഒരോടിൻ്റെ ചുവട്ടിൽ
നനയാതെ ഒരു രാജ്യം.

നൂറ്റി ഇരുപത്തി ഏഴു കോടി
കണ്ണീർത്തുള്ളികളുടെ മഴ.

ഗോവർദ്ധനം പോലെ
അതുയർത്തിപ്പിടിക്കാൻ
അവളു മാത്രം

കണ്ണാ നിന്നെ പോലെ
അവനും
ചിത്രത്തിലേയുള്ളൂ ഇപ്പോൾ !
 
- മുനീർ അഗ്രഗാമി

ഒരിടത്തിരുന്ന്

ഒരിടത്തിരുന്ന്
..............................
പ്രണയത്തെ കുറിച്ച്
ഇനിയൊന്നും എഴുതാനില്ലാത്ത ഒരിടത്തിരുന്ന്
രണ്ടു പേർ പ്രണയിക്കുന്നു
ഒന്നും മിണ്ടാതെ .
ഒരാൾ മറ്റൊരാളുടെ നാവിൽ
സ്വപ്നത്തിൻ്റെ ഒരല്ലി
വെച്ചു കൊടുക്കുന്നു.
ഒരാൾ മറ്റൊരാളുടെ വിരലിൽ
ആനന്ദത്തിൻ്റെ മോതിരമിടുന്നു
അവർക്കിടയിൽ
സൂര്യനുദിക്കുന്നു
ഒരാൾ മറ്റൊരാളുടെ കണ്ണിൽ
തുമ്പപ്പൂ വാകുന്നു
ഒരാൾ മറ്റൊരാളുടെ കണ്ണിൽ
മുക്കുറ്റിപ്പുവാകുന്നു
മഞ്ഞു പൊഴിയുന്നു
അവർ തൊട്ടു തൊട്ടിരിക്കുന്നു
അവരെ ചുറ്റി പൂക്കളമുണ്ടാകുന്നു
പൂമ്പാറ്റകൾ പാറുന്നു
കാറ്റ് ഒരു പാട്ടുമായ്
അവരെ വലം വെയ്ക്കുന്നു.
ചാറ്റൽ മഴ അവരിൽ നൃത്തമാടുന്നു.
ഉച്ചരിക്കാത്ത വാക്കുകൾ
അവരിൽ ഒളിച്ചിരുന്ന്
അവരുടെ നാമം ജപിക്കുന്നു
അവ പുറത്തിറങ്ങിയാൽ
കൊല്ലപ്പെടുമെന്നു പേടിക്കുന്നു
അവരുടെ പൂന്തോട്ടം കരിഞ് ഞു പോകുമെന്നു പേടിക്കുന്നു
നിശ്ശബ്ദതയുടെ കടലിൽ
മുങ്ങുമ്പോൾ
തിരകളിൽ അവർ എഴുത്തുകൾ വായിക്കുന്നു
പഴയവരുടെ നീന്തലിൻ്റെ
രഹസ്യം വായിക്കുന്നു
എഴുതിയതെല്ലാം
അവരുടെ കഥയാ കുന്നു
എഴുതിയതെല്ലാം
അവരുടെ കവിതയാകുന്നു
അവരുടെ അകത്ത്
രണ്ടു രാജ്യങ്ങളുണ്ട്
ഒന്നിൽ ഒരാൾ
മറ്റൊരാളെ താമസിപ്പിക്കുന്നു
മറ്റൊന്നിൽ രണ്ടു പേരും ഇരിക്കുന്നു
അവരുടെ നിലവിളിയാണ്
അതിൻ്റെ അതിർത്തി.
ഒരാൾ മറ്റെയാളുടെ കയ്യിൽ
ഒരു നാണയം കൊടു ക്കുന്നു;
ഹൃദയത്തിൻ്റെ ചിത്രമുള്ളത്.
അവിടെ മാത്രം പ്രാബല്യമുള്ളത് .
അവർ അവിടെ ഇരിക്കുന്നു;
ഇവിടെ ഇരിക്കുമ്പോൾ
എവിടെയും ഇരിക്കുമ്പോൾ
നടക്കുമ്പോൾ
കിടക്കുമ്പോൾ
സങ്കടമാണ്,
അവരുടെ കാര്യം.
എഴുതിയെഴുതി
തീർന്നു പോയ കഥയിൽ നിന്ന്
പുറത്തു കടക്കാനാവാത്ത
പാവങ്ങൾ!

-മുനീർ അഗ്രഗാമി

സ്വാതന്ത്യ്രദിനത്തിൽ അവൾ

സ്വാതന്ത്യ്രദിനത്തിൽ
അവൾ
..........................................
സ്വാതന്ത്യ്രദിനത്തിൽ
അവൾ സംസാരിച്ചു തുടങ്ങി :
ഞാൻ സ്വാതന്ത്യ്രത്തെ കുറിച്ച്
സംസാരിക്കുന്നു
സ്നേഹത്തിൻ്റെ കൂട്ടിലിരുന്ന്.

വരേണമേ എന്ന് ആഗ്രഹിച്ച,
നിൻ്റെ രാജ്യം വന്നു ;
സന്തോഷത്തിൻ്റെ റിപ്പബ്ലിക്ക് .
അതിരുകളില്ലാത്ത രാജ്യമില്ലലല്ലോ
മുള്ളു വേലികളില്ലാത്ത അതിർത്തിയില്ലല്ലോ
എൻ്റെ ആഗ്രഹങ്ങൾ
അവിടെ കാവൽ നിൽക്കുന്നു
രാജ്യത്തിൽ നിൻ്റെ ആനന്ദങ്ങളുടെ
ആഘോഷം നടക്കട്ടെ
പക്ഷേ അനന്തരം
ഒരു വിപ്ലവമുണ്ടായി
നോക്കൂ ഇരുമ്പു ചങ്ങലകളെല്ലാം
സ്വർണ്ണച്ചങ്ങലകളായിരിക്കുന്നു
ഞാൻ സ്വാതന്ത്ര്യത്തെ കുറിച്ചു സംസാരിക്കുന്നു
സ്നേഹത്തിൻ്റെ കൂട്ടിലിരുന്ന്
അതിൻ്റെ അഴികൾ ഓരോ കൊടിമരങ്ങൾ
ആരെല്ലാമാണ് അവിടെ കൊടികളുയർ ത്തുന്നത്?

- മുനീർ അഗ്രഗാമി

 
 
മിസ്സിംഗ്
..................
 മിസ്സിംഗ്
ഒരു ഇംഗ്ലീഷ് വാക്കല്ല
നീ ഇംഗ്ലണ്ടിലേക്ക് പോയാൽ 
കിടന്നു പിടയുന്ന
മലയാളമാണത് .

- മുനീർ അഗ്രഗാമി

ആസ്വാദകൻ


ആസ്വാദകൻ
....................
ആസ്വാദകൻ മരിച്ചുപോയാൽ
കവിത അവൻ്റെ ആനന്ദങ്ങളിൽ
അവനെ ഓർത്ത്
വെറുതേ കിടക്കും

അവൻ പോയ വഴി
സങ്കടങ്ങളുടെ പെരുവഴി
അവനേ പോയുളളൂ

അവൻ വായിച്ച വരികളിൽ
അവനനുഭവിച്ച അർത്ഥം
അവനില്ലാ ശൂന്യതയിൽ
പനിച്ചു പൊളളും

മരിച്ചവരുടെ ആടകൾ പോലെ
അവരിരുന്ന കസേര പോലെ
അവനെ നിറച്ച്
അവൻ വായിച്ച കവിത യിൽ നിന്ന്
അവൻ്റെ സാന്നിദ്ധ്യം
ഇരുളിൽ കാറ്റിളക്കു മ്പോലെ
ഒന്നു പിടയും

അവൻ്റെ വായന
അന്നേരം നിലാവായുദിക്കും
അവൻ നീലത്തടാകത്തിൽ
നീല വെളിച്ചമായി കിടക്കും

കവിത അവനിലേക്ക് നടക്കും
മരിച്ചെന്നു ആരു പറഞ്ഞാലും
അവൻ വായിച്ചു കൊണ്ടേയിരിക്കും

അവൻ വായിച്ച കവിത
അവൻ്റെ സ്വർഗ്ഗമാണ്

അവൻ കണ്ടെത്തിയ അർത്ഥമാണ്
അവിടെ അവൻ്റെ വീട്

അവൻ മരിച്ചെന്ന്
ആരു വിളിച്ചു പറഞ്ഞാലും
കവിതകളതു വിശ്വസിക്കില്ല
വിശ്വസിക്കില്ല

പനിച്ചു കിടന്ന ശൂന്യത
എഴുന്നേറ്റ്
കണ്ണീരിൽ കുളിച്ച്
അവനെ കെട്ടിപ്പിടിക്കും;
അവൻ വായിച്ചു കൊണ്ടേയിരിക്കും.
 
 
-മുനീർ അഗ്രഗാമി

മൂന്നു നിമിഷങ്ങൾ


മൂന്നു നിമിഷങ്ങൾ
................................

നിൻ്റെ ഇതളിൽ നിന്ന്
പുലരിയിലേക്ക് ഞാൻ
ഊർന്നു വീഴുന്നു
***
നിനക്കുമെനിക്കുമിടയിൽ
ഒറ്റത്തുള്ളി മഴയുടെ
ജീവിതമിറ്റുന്നു.
***
ആരും കാണാതെ
നിറയെ നീ പൂത്തുനിൽക്കുന്ന
പൂമരമാകുന്നു ഞാൻ.

--മുനീർ അഗ്രഗാമി

ഓർമ്മയുടെ ആത്മകഥ

ഓർമ്മയുടെ ആത്മകഥ
......................................
കലങ്ങിയൊഴുകുന്ന ഓർമ്മയിലൂടെ
ഓലപ്പുര ഒലിച്ചുപോയി
അതിനു ശേഷം സ്വപ്നങ്ങൾക്കു മുകളിൽ
ഓടിട്ടു.

അതിനു മുകളിലൂടെ
മഴ നടന്നു പോയി
ആഞ്ഞുവീശിയ ഓർമ്മയിൽ
ഓടുകൾ പറന്നു പോയി.
അതിനാൽ പ്രതീക്ഷകളിൽ ടെറസ്സിട്ട് വിശ്രമിച്ചു
ഇരിപ്പിടത്തിന്
തീപ്പിടിക്കുന്നു
കിടക്ക പുകയുന്നു
ഓർമ്മകൾ കരിയുന്നു
മഴ നടന്നതും കാറ്റു വീശിയതും
ഒരു പിടി ചാരമായി .

-മുനീർ അഗ്രഗാമി

കുഞ്ഞേ

കുഞ്ഞേ
..............
കുഞ്ഞേ
ഇടിമുഴക്കങ്ങളില്ല
കത്തിയെരിയുന്ന തീ നാളമില്ല
തകർത്തു നിറയുന്ന പേമാരിയില്ല
ചെറിയ ചാറ്റൽ മഴ മാത്രം!

കുടയില്ലാതെ
കൂട്ടില്ലാതെ
നീയതു കൊളളുന്നു
മഴ കൊണ്ടെന്നു പറയുന്നു;പേമാരിയുടെ
അനുഭവമെഴുതുന്നു
എൻ്റടുത്തു നിന്ന തുമ്പമൊട്ട് വിടരുന്നു
എനിക്കും നിനക്കുമിടയിലെ
എല്ലാ ചെടികളും പൂക്കുന്നു.
പൂക്കൾ നിന്നെ തിരിച്ചറിയുന്നു;
നീയവരെ തിരിച്ചറിയുന്നില്ല
കുഞ്ഞേ
അവയുടെ ഓരോ പേരും
നീ കൊള്ളാത്ത മഴയുടെ
തുള്ളികളാണ്.
തുമ്പികൾ നിന്നെ ചുറ്റി
കടന്നു പോകുന്നു
അവ വസന്തത്തിൻ്റെ വാഹനമാണ്
നിൻ്റെ സ്പ്നങ്ങൾക്ക്
അതിലൊരു സീറ്റുണ്ട്
അതിൽ കയറാൻ
വയൽ വരമ്പിലൂടെ നടക്കണം
നിൻ്റെ ചെരിപ്പ്
അതിനനുവദിക്കാത്ത പോലെ,
എൻ്റെ ചെരിപ്പ്
നിന്നിലേക്കു തിരിച്ചു നടക്കുന്നില്ല
നീ കരയിലും
ഞാൻ വയലിലും നിന്ന്
ഒരേ തത്തമ്മയെ കാണുന്നു .
ഞാൻ കണ്ടതിൻ്റെ ചുണ്ടിൽ
കതിരുണ്ടായിരുന്നു
നീ കണ്ടത് കൂട്ടിലായിരുന്നു
കുഞ്ഞേ
ഇല്ല ഒന്നുമില്ല
ചാറ്റൽ മഴ മാത്രം
നീ കൊളളുക .
ഞാൻ നനഞ്ഞതിൻ്റെ ഓർമ്മയിൽ
നനഞ്ഞു കുതിരുന്നെങ്കിലും .
- മുനീർഅഗ്രഗാമി

കളി

കളി
........
നാം കളിച്ച കളികളൊന്നും
കളികളല്ലെന്ന തോന്നൽ
പോൾവാൾട്ടിലുയർന്നുചാടുന്നു
ചില കളിക്കാഴ്ച്ചകളിൽ

കളി കാര്യമായതല്ല
കാര്യം കളിയായ പോൽ
മീനിലും വേഗത്തിൽ നീന്തുന്നു
മാനിലും വേഗത്തിലോടുന്നു
കളിക്കൂട്ടുകാരാ
ഇനി നമുക്കാകില്ലാരെയും
കളിയാക്കുവാൻ
കളിക്കളം യുദ്ധക്കളമാകയാൽ
കളിക്കുവാൻ പഠിച്ചില്ല നാം
കളികളേ പഠിച്ചുള്ളൂ
ട്യൂഷനൊഴിഞ്ഞ സമയത്തിൻ്റെ
എതോ സൂക്ഷ്മ ധൂളിയിലിരുന്ന്.


-മുനീർ അഗ്രഗാമി

വീട് ;ഒരു ഇൻസ്റ്റന്റ് കവിത

വീട് ;ഒരു ഇൻസ്റ്റന്റ് കവിത
.................. ...............
മാവിലകൾ വീണു കൊണ്ടിരുന്നു
വീണവ
വീഴാനുള്ളവയെ കാത്ത്
മലർന്നു കിടന്നു പിടഞ്ഞു

മുറ്റം
അവയെ കുഞ്ഞുങ്ങളെയെന്ന പോൽ
ചേർത്തു പിടിച്ചു
ഒരു കാറ്റതിലെ നടന്നു വന്നു
ഒരപ്പൂപ്പൻ താടി പറന്നു വന്നു
അകത്താര് ?
കാറ്റ് വാതിലിൽ മുട്ടി
പുറത്താരെന്നൊരു പല്ലി പോലും ചോദിച്ചില്ല
കാളിയുടെ ചിത്രം ചിതലരിച്ചുവോ ?
മാവ് ,
കാറ്റിനെ നോക്കി കരഞ്ഞുവോ?
മഴ പൊടിഞ്ഞുവോ ?
വീടും നനഞ്ഞുവോ ?
മഴനൂലുകൾ മാവിലൂഞ്ഞാലു കെട്ടിയോ ?
വൈലോപ്പിളളിയെ പോൽ
'മാമ്പഴം' കാറ്റു മൂളിയോ ?
ഗെയിറ്റിൽ വലിഞ്ഞുകയറി നോക്കിയ
കാട്ടുവള്ളികൾ കണ്ടതാണിത്രയും
അവ കരഞ്ഞുവോ?
മഞ്ഞു തുള്ളികൾ മണ്ണിലിറ്റിയോ ?
നാടുവിട്ടു പോകും വഴിയാ
കുഞ്ഞു വളളികൾ
അങ്ങോട്ടു നോക്കിപ്പോയൊരെന്നോട്
കൂട്ടുകാരനെന്നോർത്തു
പറയുന്നു
മുഴുവനും കേട്ടില്ല
തിരക്കിൽ നീന്തി
കടൽമീനായവൻ
നിന്നില്ല ,
സമയത്തിൻ്റെ മുൾമുനയിൽ;
മറ്റുമുള്ളുകൾ വിളിക്കുന്നൂ
നടക്കുന്നു,
വിമാനമേറേണ്ടവൻ ;
പ്രവാസ സ്ഥൻ!
- മുനീർ അഗ്രഗാമി

പ്രാർത്ഥന


പ്രാർത്ഥന
..................
തുമ്പികളുടെ രാജ്യം വരേണമേ
എന്നൊരു പ്രാർത്ഥന;
വിത്തിൽ നിന്നിറങ്ങി
കുഞ്ഞിലകൾ കൈകൂപ്പുന്നു.
മഴയ് ക്കൊപ്പം അവരതു പാടുന്നു
മുട്ടുകുത്തി യെഴുന്നേൽക്കുന്നു
എല്ലാ അസഹിഷ്ണുതയ്ക്കും മുകളിൽ
തുമ്പികൾ പാറുമെന്നും
എല്ലാം മറന്ന്
എല്ലാവരു മതു നോക്കി നിൽക്കുമെന്നും
ഞാൻ വിചാരിക്കുന്നു
ഒരണുബോംബിൻ്റെ
ഓർമ്മ മാത്രമേ വന്നുള്ളൂ
വിചാരം പൊട്ടിത്തെറിച്ചു
എത്ര വിത്തുകളാണ്
ഒരു സ്ഫോടനത്തിൽ കത്തിപ്പോകുക !
അങ്ങനെ കത്തിപ്പോയാൽ
തുമ്പികളുടെ രാജ്യം വരേണമേയെന്ന്
ആരാണ് പ്രാർത്ഥിക്കുക ?
--മുനീർ അഗ്രഗാമി
റ്റയ്ക്ക്
ഒരു മഴ.
.............
ഒറ്റയ്ക്ക് ഒരു മഴ
ചിറകൊതുക്കാതെ ചിനുങ്ങുന്നു
അതിൻ്റെ 
കൊക്കിലെൻ്റെ മനസ്സ്

നിറഞ്ഞു തുളുമ്പുന്നു തടാകം
അതിൽ പറന്നിറങ്ങുന്നു
മഴയരയന്നം

അതു കാണുവാനൊരു പുഴ
കരകവിയുന്നു;
കരഞ്ഞു കരഞ്ഞതിൻ
കരകളായി ഞാൻ പിളരുന്നു

തേങ്ങിത്തേങ്ങിയതിലൊഴുകുന്നു
പെയ്തു തീരാതെ
ഒറ്റയ്ക്ക്
ഒരു മഴ!
 
-മുനീർ അഗ്രഗാമി

സ്വപ്നത്തുള്ളി .

സ്വപ്നത്തുള്ളി .
...........................
സ്വപ്നത്തിൻ്റെ തുള്ളികൾ പെയ്യുന്നു
ഒരു തുള്ളി കുടിച്ച്
ഇല പൊഴിഞ്ഞ ആത്മാവ്
തളിരുടുക്കുന്നു

അബോധത്തിൻ്റെ താഴ് വരയിൽ
മനസ്സ് പൂവിടുന്നു
ഉണരുവോളം ഒരു വസന്തം
ചിത്രശലഭമായ് പാറുന്നു
നീയതു കാണാൻ വന്ന
കുയിൽ;
കൂവൽ പാട്ടായിത്തീരുന്ന
മരച്ചില്ലയിൽ നീയിരിക്കുന്നു
അതെൻ്റെ ആത്മാവല്ലാതെ
മറ്റൊന്നുമല്ല
ഒരേ കാറ്റിൽ നീയും ഞാനും
ഒരിതളായി ആടുന്നു
നമ്മെ രണ്ടു പേരെയും
നനച്ചു പെയ്യുന്ന
ഈ തുള്ളികളില്ലാതെ
നമുക്കില്ല രാത്രി
നമുക്കില്ല മഴ
ഉറക്കം
എല്ലാ ഋതുക്കളേയും
അകത്തൊളിപ്പിച്ച
മഹാ ഋതുവാണ്
അതിനകത്ത്
മഴയുടെ വഴിയിൽ
പൂക്കൾ ചോദിച്ച്
ഓണം കാത്തു നിൽക്കുമ്പോലെ
എൻ്റെ വഴിയിൽ നീയും
നിൻ്റെ വഴിയിൽ ഞാനും
കാത്തു നിൽക്കുന്നു
- മുനീർ അഗ്രഗാമി

താളം


താളം
........
വയലിലെല്ലാം
വലിയ വികസനം വന്നപ്പോഴേ
ചെളിയിൽ വിളഞ്ഞ താളം പോയി

പുഴയിലെല്ലാം
വെയിലിൻ്റെ യുളളം തെളിഞ്ഞപ്പോഴേ
ഒഴുക്കിൻ്റെ താളം പോയി

വസന്തത്തിലെല്ലാം
വിഷം നിറഞ്ഞപ്പോഴേ
മണത്തിൻ്റെ താളം പോയി

പൂത്തു നിന്ന മരമെല്ലാം
കടലു കടന്നപ്പോഴേ
കാടിൻ്റെ താളം പോയി

മഴയെല്ലാം
കരഞ്ഞു കലങ്ങിയപ്പോഴേ
പെയ്ത്തിൻ്റെ താളം പോയി

കിളികളെല്ലാം
ഓർമ്മയിൽ നിന്നും
പറന്നകന്നപ്പോഴേ
ചിറകിൻ്റെ താളം പോയി

ചുറ്റുമാരോ വരച്ച വൃത്തത്തിൽ
നിന്നു തിരിയവേ
എൻ്റെ താളവും പോയി.

-മുനീർ അഗ്രഗാമി

വാവേ വാവേ


വാവേ വാവേ
.......................
പാപനാശിനിയിൽ
ഈറനുടുത്തു നിൽക്കുന്നു രാത്രി

വാനത്തിൻ നാക്കിലയിൽ
നക്ഷത്ര വറ്റുകൾ

ഇരുളിൻ കാക്കകൾ
പാറിയെത്തുന്നു

കർക്കിടക മതു നോക്കി
കണ്ണീർ വാർത്തു നിന്നു പോയ്

ഏതോ പൂർവ്വ സ്മരണയാൽ
മണ്ണു നനഞ്ഞു കുതിരുന്നു

നാക്കില ശൂന്യമാകുന്നു
കാക്കകൾ പറന്നു പോകുന്നു

വെളുത്ത ഓർമ്മകളിൽ കിടന്നു്
പുതുപുലരി പിറക്കുന്നു

വാവേ വാവേ എേന്നാരോരോ ഭാഷകളിൽ
കിളികളതു വഴിയിതുവഴി...
-മുനീർ അഗ്രഗാമി

ഇരുട്ടിലൂടെ നടക്കുമ്പോൾ


ഇരുട്ടിലൂടെ നടക്കുമ്പോൾ
........................

ഇരുട്ടിലൂടെ നടക്കുമ്പോൾ
രാത്രിയുടെ
മുടി നരയ്ക്കുന്നു

സ്പ്നത്തിൻ്റെ
പൊടിയും പൊട്ടും
കിളിയൊച്ചകൾ കൊത്തിത്തിന്നുന്നു

സ്പ്നത്തിൻ്റെ ചുളിവുകളിൽ
മഞ്ഞു പെയ്യുന്നു

രാത്രി മരിക്കുന്നു;
നാം ഉണർന്ന്
വന്നു നോക്കുന്നു

പ്രകാശരശ്മികൾ
നമ്മുടെ കണ്ണുകളിൽ
അതിനെ അടക്കം ചെയ്യുന്നു.

സൂര്യനു വീ.ടിയെന്നും ഗുരുവെന്നും
കേളപ്പനെന്നും പര്യായങ്ങൾ

നേരം
എത്ര നേരം ഇരുട്ടിലൂടെ നടന്നിട്ടാവും'
വെളുത്തത് ?

മരിച്ചവരൊന്നും സംസാരിക്കാത്തതിനാൽ
ജീവിച്ചു തന്നെ അറിയണമത്.

അയ്യങ്കാളിയുടെ പിന്മുറക്കാരായിട്ടും
വെളിച്ചത്തിലും
നാം ഇരുട്ടിലൂടെ നടക്കുമ്പോൾ.

- മുനീർ അഗ്രഗാമി

മഴജന്മം

മഴജന്മം
.. ..............
പെയ്യുവാനാകാതെ
വിങ്ങുന്ന മേഘമേ
എൻ്റെ കണ്ണുകളിൽ
നോക്കി നിൽക്ക്!

നിറയുവാ നാകാതെ
വിതുമ്പുന്ന തടാകം പറഞ്ഞു.
അങ്ങനെ
മഴയുണ്ടായി
.
- മുനീർ അഗ്രഗാമി
കീടങ്ങൾ
..................
പ്രകാശം
അനന്തമായ ഇരുട്ടിലെ
മിന്നാമിനുങ്ങു മാത്രം;
സൂര്യനും
താരകങ്ങളും
കുഞ്ഞു കീടങ്ങൾ മാത്രം.


- മുനീർ അഗ്രഗാമി
മുല്ല പ്പൂവിലിറങ്ങുന്നു
.......................................

ഒരു ചിവീടിൻ്റെ കരച്ചിലിൽ കയറി
രാത്രിയിലെത്തുന്നു
നിലാവിനൊപ്പം
മുല്ല പ്പൂവിലിറങ്ങുന്നു

സുഗന്ധത്തിനൊപ്പം
മതിലു കടക്കുന്നു;
നിൻ്റെ മനസ്സിലെത്തുന്നു
മൂങ്ങയതിൻ മൂളലിലിരുത്തി
ഒരു മരക്കൊമ്പിൽ വെയ്ക്കുന്നു
മഞ്ഞുതുള്ളിയേ വാ
വന്നെന്നെ താഴെയിറക്ക്!
പിണങ്ങിപ്പോയ ഉറക്കമിതാ
താഴെ വന്നു കാത്തിരിക്കുന്നു.

- മുനീർ അഗ്രഗാമി

വികസനപുരുഷൻ

വികസനപുരുഷൻ
.................................
എൻ്റെ നാട്ടിലെ വികസനം
വഴിതെറ്റിയ പുരുഷനാണ്;
കറുത്ത രക്തമുള്ളവൻ
അവൻ താഴ് വരയിൽ നിൽക്കുമ്പോൾ
പുഴയെല്ലാം അവൻ്റെ
ഞരമ്പുകൾ
വാ തുറന്നാൽ
മരമെല്ലാം അവന് ഭക്ഷണം
പാറകളവനു
പഞ്ഞിമിഠായി
കുന്നെല്ലാമവനു
ചിരട്ടപ്പുട്ടുകൾ
വാസ്തുശാസ്ത്രത്തിൽ ചുരുണ്ടിരിക്കുന്ന അപ്പൂപ്പൻ
ഇടയ്ക്കൊന്നു ഞരങ്ങിയതേയുള്ളൂ
അന്നേരമവൻ
വിരലുകൾ കൊണ്ട്
കുത്തിപ്പൊട്ടിച്ചത്
അദ്ദേഹത്തിൻ്റെ കണ്ണുകൾ
അവൻ വരുമ്പോൾ
ഞങ്ങൾ പേടിച്ച്
വീട്ടിൽ നിന്നിറങ്ങിപ്പോകണം
ഇല്ലെങ്കിൽ
വീടെല്ലാ മവനു തുപ്പൽപൊട്ടികൾ
എൻ്റെ നാട്ടിലെ വികസനം
വഴിതെറ്റിയവനാണ് ,
വഴിയറിയാത്തവനാണ്
അവനു വഴി കാണിക്കുവാൻ
പുതിയ താര മുദിക്കുമോ ?
-മുനീർ അഗ്രഗാമി

ജന്മം

ജന്മം
..........
ഒരിക്കൽ ഒരു മരപ്പൊത്തിൽ വെച്ച്
നമ്മൾ രണ്ടു പേരും കണ്ടുമുട്ടും
അപ്പോൾ നമ്മുടെ ഇപ്പോഴത്തെ വംശം
നശിച്ചിട്ടുണ്ടാകും
അന്ന് നമ്മുടെ ഇറച്ചിയ്ക്ക് ആരും വില പറയില്ല
നമ്മുടെ തൂവലിനു് ആവശ്യക്കാരായി
ആരുമുണ്ടാവില്ല
നാം കുഞ്ഞുങ്ങളെ താരാട്ടിക്കൊണ്ടിരിക്കെ
മരമാരും മുറച്ചുകൊണ്ടു പോകില്ല
അപ്പോൾ മഴ പെയ്യും
മരപ്പൊത്തിലിരുന്ന്
കൊക്കുകൾ ചേർത്ത്
നാമതു കൺ നിറയെ കാണും
വംശനാശം വന്ന ജീവികളെ കുറിച്ച്
നാമൊരക്ഷരം മിണ്ടില്ല
ഭൂപടമില്ലാത്ത ഭൂമിക്കു മുകളിലൂടെ
അതിരുകളെ കുറിച്ച് ആശങ്കയില്ലാതെ
പറന്നു പോകും
ചിറകില്ലാതെയും വാലില്ലാതെയും
കഴിയുന്ന ഈ ജന്മത്തിൽ
ഇളവെയിലിൻ്റെ തുമ്പത്ത്
സമാധാനത്തോടെ ഒന്നിരിക്കാൻ പോലും ആരും
സമ്മതിച്ചില്ലല്ലോ.


-മുനീർ അഗ്രഗാമി
പൂക്കളം
.............
പൂക്കളം
ഒരു സൗരയൂഥം;
തുമ്പ സൂര്യൻ.
അതിനെ ചുറ്റുന്ന
മുക്കുറ്റിപ്പൂവെന്ന
മഞ്ഞ ഗ്രഹം
അതിൽ
ഏകകോശജീവിയാണ്
എൻ്റെ മനസ്സ്.


- മുനീർ അഗ്രഗാമി