തേൻതുള്ളിക്കവിതകൾ 69.ചിറകടിക്കുന്നു


ദുഃസ്വപ്നത്തിന്റെ കൂട്ടിൽ നിന്നും
പുറത്തു കടക്കാനാവാതെ
ഉറക്കം ചിറകടിക്കുന്നു

തേൻതുള്ളിക്കവിതകൾ 68.തേൻതുള്ളിക്കവിതകൾ 68.



വേരുകളുണ്ടെങ്കിൽ
ഏതു ചെളിയിലും
ഏതിരുളിലും
പൂവിടരുമെന്നാമ്പൽ.

നിള


നിലാവേ
എന്റെ കണ്ണാടി പൊട്ടിപ്പോയി
ചില പൊട്ടും പൊടിയും
പരമീനിനെപോൽ മിന്നി
ഇളക്കം മറന്നു പോകുന്നു


കണ്ണിൽ കണ്ണിൽ നാം
നോക്കി നിന്നകാലം
രാത്രിയൊഴുക്കിൻ തിളക്കം
ആഴത്തിലാഴത്തിൽ
പെരുമീൻ ചാട്ടങ്ങൾ
ആനന്ദിച്ച ഗർഭചലനങ്ങൾ
ഓർക്കുന്നു ഞാനും


വറ്റിപ്പോയ സ്നേഹ സ്മരണകളിൽ
മണൽത്തരികൾ
പ്രണയ ശ് മശാനമായ്
പുകയുന്നു


നിലാവേ
നിന്നിലവ മിന്നി
ഇരുളിലൊഴുകും വേദനപ്പൊട്ടിൻ
വിലാപമായ്
കാറ്റിൻ കൈപിടിച്ചു കരയുന്നു
അത്രമേലാർദ്രമായ്
എന്നിട്ടും നീയെന്നെ
നിളാനദിയെന്നു വിളിച്ചുവോ....

തേൻതുള്ളിക്കവിതകൾ 67.രസിക്കുന്നു


പത്തുമണിപ്പൂവിനും
നാലുമണിപ്പൂവിനും ഇടയിൽ
പാറുന്നു കുറെ പൂമ്പാറ്റകൾ
സ്കൂൾ മുറ്റമതുകണ്ടു രസിക്കുന്നു

തേൻതുള്ളിക്കവിതകൾ 66.ചുറ്റിനിൽക്കുമിരുട്ട്


എന്റെ നക്ഷത്രമേ
എന്റെ പ്രണയമേ
നിന്നെ ചുറ്റിനിൽക്കുമിരുട്ട്
എനിക്കു നിന്നെ കാണിക്കുന്നു

മീനുകൾ കുഞ്ഞുങ്ങൾ.

വലവിരിച്ചവനെയറിയാതെ
വലയിൽ നിന്നും
കടലിനെകുറിച്ച്
കവിതകുറിക്കുന്ന
 മീനുകൾ കുഞ്ഞുങ്ങൾ.

തേൻതുള്ളിക്കവിതകൾ 65.തടവിൽ


നമുക്കുള്ളിലൊരു കിളി
തടവിൽ കഴിയുന്നു
അതിരുകൾക്കൊക്കെയും മീതെ
പറക്കുവാനതു കൊതിക്കുന്നു

തേൻതുള്ളിക്കവിതകൾ 64.നീലിച്ചും കറുത്തും


സ്ളെയിറ്റുണ്ടായിരുന്നവർ കറുപ്പ്,
അക്ഷരം കൊണ്ടു വെളുപ്പിച്ചിരുന്നു
അല്ലാത്തവരുടെ എഴുത്തെല്ലാം
നീലിച്ചും കറുത്തും കിടക്കുന്നു

തേൻതുള്ളിക്കവിതകൾ 63. സൂചി


ഓർമ്മകൾ
ഒറ്റയ്ക്കിരുന്നു തുന്നുവാൻ
വാർദ്ധക്യം
നമ്മെയൊരു സൂചിയാക്കും ;
ജീവിതം തേഞ്ഞു തേഞ്ഞു കൂർത്തുമെലിയുമ്പോൾ.

അതുകൊണ്ടാണ്

കേരളത്തിൽ നിന്നും
 എത്രയോ അകലെയാണ്
കേരളത്തിലെ സ്കൂളുകൾ
എത്ര നടന്നിട്ടും
മലയാളം
അവിടെ എത്തിച്ചേരാത്തത്
അതുകൊണ്ടാണ്.

തേൻതുള്ളിക്കവിതകൾ 62.നിഴലെന്നതിനെ...


ഏതുവെളിച്ചത്തിലും
വിട്ടുപിരിയാതെയിരുൾ കൂടെ നടക്കും
നമുക്കൊത്തതു തെളിയും
നിഴലെന്നതിനെ വിളിക്കുമ്പോഴും

എലികൾ ഭരിക്കുന്ന രാജ്യത്ത്

എലികൾ ഭരിക്കുന്ന രാജ്യത്ത്
പൂച്ചയ്ക്ക് നില്ക്കാനാവില്ല
വിളവ് തിന്നുമുടിക്കുമ്പോഴും
പൂച്ചയ്ക്കെതിരെ അവ പട നയിക്കും

തേൻതുള്ളിക്കവിതകൾ 61.സ്നേഹം


സ്നേഹം
ഉടലിൽ നട്ട ചെടികൾ
സ്നേഹമുള്ളയാൾ തൊടുമ്പോൾ
പൂവിടും

തേൻതുള്ളിക്കവിതകൾ 60.മാവോ


ശ്രദ്ധ തിരിക്കുവാൻ
മാവോ മാവോയെന്ന്
മാറ്റിക്കരയുന്നു‐
ചില പൂച്ചകൾ

നെല്ലും കമ്യൂണിസവുമതിൽ....

വയലില്ലാണ്ടായാൽ
വയലിൽ വേരുള്ളവ
നശിക്കുമെന്നൊരു പേടി,
നെല്ലും കമ്യൂണിസവുമതിൽ
പെടാതിരിക്കുമോ?

തേൻതുള്ളിക്കവിതകൾ 59. മലയാളം!


കൊച്ചുമോളുടെ പാഠപുസ്തകത്തിൽ
തുമ്പിയുടെ ചിത്രം ഒട്ടിച്ചു ചേർക്കാൻ ശ്രമിക്കവേ
തളർന്നുവീഴുന്നു,
മുതുമുത്തശ്ശി മലയാളം!

അവർ ചുവന്ന നദി വെട്ടുമ്പോൾ

അവളുടെയുടലിൽ
അവർ ചുവന്ന നദി വെട്ടുമ്പോൾ
അവളെങ്ങനെ കയർക്കും
എങ്ങനെ കരയും?

അവളുടെ വാക്കും ചിന്തയും
വെട്ടിയൊതുക്കിയ
അതേ ആയുധം കൊണ്ടവരതു ചെയ്യുമ്പോൾ.


ഭരണകൂടത്തിൻ നിഗൂഢ പഞ്ചവത്സര പദ്ധതിയാവാമത്
അവളിൽ വേദന തന്നാണവനിലയം പണിയുവാൻ
അവളിൽ രക്തപ്രളയമുണ്ടാക്കി
യതണകെട്ടി നിർത്തുവാൻ
അവളിൽ ജീവിക്കുന്നവരെ തുരത്തുവാൻ
അവളിൽ നിന്നവളെ കുടിയിറക്കിയോടിക്കുവാൻ

പച്ചത്തളിരിൽ മിന്നിയും മിനുത്തും
തിരയടിക്കുമവൾ തൻ ശാന്ത സമുദ്രം
ചുവപ്പിച്ചു രസിക്കുവാൻ
ഉടലിലെ നദിയിലൊഴുകും ചുവപ്പിൽ
ഒലിച്ചു പോകാതിരിക്കട്ടെ
നിഗൂഢമല്ലാത്ത നാളെയുടെ
സ്വപ്ന നാമ്പുകൾ!

തേൻതുള്ളിക്കവിതകൾ 57.നീയെന്നെ ചുരുക്കുമെങ്കിലും


നീയെന്നെ കുടയായ് ചൂടുമ്പോൾ
ഏതു മഴയും കൊള്ളുവാൻ‐
രസമുണ്ട്; ധൈര്യവും;
ഇടയ്ക്ക് നീയെന്നെ ചുരുക്കുമെങ്കിലും!

തേൻതുള്ളിക്കവിതകൾ 56. കേൾക്കാത്ത ഭാവത്തിൽ


ആട്ടിൻ കുട്ടി ഇപ്പോഴും
ചോരയൊലിപ്പിച്ച് നിൽക്കുന്നു
ബുദ്ധാ അയ്യപ്പാ നല്ലിടയാ
 എന്നു കരഞ്ഞു വിളിക്കുന്നു.
കുഞ്ഞാടുപോലും കേൾക്കാത്ത ഭാവത്തിൽ
നടന്നു പോകുന്നു

തേൻതുള്ളിക്കവിതകൾ 55.കണ്ണാടി


ആകാശത്തിൻ കണ്ണാടി
ആകാശം കാണും കുളം
കുളത്തിൻ കണ്ണാടി
കുളം കാണുമെൻ കണ്ണ്

തേൻതുള്ളിക്കവിതകൾ 54.എന്നൊഴുക്കുകൾ


അണപൊട്ടി,ഒഴുകുമീയമ്മയും;
കുഞ്ഞേ നിന്റച്ഛനിങ്ങനെ എന്നൊഴുക്കുകൾ
കെട്ടി നിർത്തുമ്പോൾ.

പുറത്താരുപോകും?

അടുപ്പില്ല‐
കരിയും ചാരവുമറിയാൻ
പുറത്തുപോകുവാൻ
പുകയുവാൻ കൊള്ളിയുമില്ല

അകത്തിപ്പോൾ
പാചകം ലളിതം സുന്ദരം
വർണ്ണവിസ്മയം


പക്ഷേ
പൊട്ടിയും ചീറ്റിയും
പുകഞ്ഞും ഉണങ്ങാതെ പച്ചച്ചും
ഒരു കൊള്ളിയെങ്കിലുമില്ലെങ്കിൽ
പുറത്താരുപോകും?
പുറത്തെ‐കാര്യങ്ങളാരുനോക്കും?

കുംഭ മാസ ം


കുംഭ മാസ ം പൂരങ്ങളുടെ കാലുകളിൽ
എഴുന്നള്ളുന്നു
പുരുഷാരത്തിനിടയിലൂടെ
തിളച്ചുമറിയുന്ന നെറ്റിപ്പട്ടവുമായ്
വെയിൽ വിരിച്ച വഴിയിലൂടെ
ദേവനെപോലെ കുംഭ മാസ മെഴുന്നള്ളുന്നു
കരിമ്പാറക്കെട്ടുകളിൽ
തീതുപ്പി കരിവീരൻമാരുടെ പുറത്ത്
ഉത്സവച്ചൂടായ് കുംഭ മാസ മിരിക്കുന്നു
പകലു മൈതാനത്തു നിന്നും
തണലിലേക്ക് ആട്ടിപ്പായിച്ചവരെ
ഓലച്ചൂട്ടിന്റെ വെളിച്ചത്തിൽ
ആൽത്തറയിലേക്ക്
കുംഭ മാസ ം കൈപിടിച്ചു നടത്തിക്കുന്നു
കുട്ടിച്ചാത്തനും കരിങ്കാളിയും
മാടനും മറുതയും
ഗുളിയനും ഭഗവതിയും
കണ്ണു തുറന്ന് കുംഭ മാസ ത്തെ നോക്കുന്നു
വെളിച്ചപ്പെടാതിരുന്നവരൊക്കെയും
ദ്ദീവെട്ടികളുടെ വെളിച്ചത്തിലാളും
പാതിരകളിൽ വെളിച്ചപ്പെടും വരെ
കുംഭ മാസ മുറക്കൊഴിക്കുന്നു
ഉത്സവപ്പന്തലിൽ ഉഷ്ണം കുറയ്ക്കുവാൻ
സംഭാരം കുടിച്ച് കുംഭ മാസ ം കുറച്ചുനേരം വിശ്രമിക്കുന്നു
പിന്നെ പുലരിയിലിറങ്ങി
വീടുതോറും നടക്കുന്നു
ഒരിളനീരെങ്കിലും ഒരാളെക്കൊണ്ടു കുടിപ്പിക്കുന്നു
ഏതു നടയിലും ഇളനീർക്കുല വരവിൽ ആർക്കുമുഷ്ണമായ്
കുംഭ മാസ ം നടക്കുന്നു
എന്നിട്ട്
ഉത്സവക്കൊടികളെ നക്കിത്തുടച്ച്
തെയ്യങ്ങളുടെ മുടിയിൽ കയറി
മീനമാസത്തെ വിളിക്കുന്നു
ഒന്നും പറയാതെ,
പുഴ എനിക്കു കുടിക്കുവാൻ വെച്ച
വെള്ളവുമെടുത്ത് മറയുന്നു

തേൻതുള്ളിക്കവിതകൾ 53.എന്തിനാ മാഷേ


വെളിച്ചത്തെ കുറിച്ച്
സംസാരിക്കാൻ ശ്രമിച്ചവളെ
എന്തിനാ മാഷേ സിലബസ്സുകൊണ്ട്
കെടുത്തിക്കളഞ്ഞത്!