ഏതാണാ കുട്ടി?

ഏതാണാ കുട്ടി?
.........................
ഓർമ്മകളുടെ ശ്മശാനത്തിൽ ചരിത്രത്തിൻ്റെ
ചിത കത്തുന്നു
വെടിയുണ്ടകൾ
നാടൻ ബോംബുകൾ
കുറുവടികൾ
വടിവാളുകൾ എന്നിവ
എല്ലു പെറുക്കാൻ കാത്തു നിൽക്കുന്നു
പറ
പന
തറ
എന്നെല്ലാം മാഷ്
എത്ര തവണ നോക്കി വായിച്ചിട്ടും
കുട്ടി ഒന്നും മനസ്സിലാവാതെ
ടാബ് ലറ്റുമായി
ക്ലാസിൽ നിന്നിറങ്ങിയോടുന്നു
ശ്മശാനത്തിലവൻ
ചെന്നു നിൽക്കുന്നു
അച്ഛൻ ദഹിച്ച സ്ഥലത്തിനരികിൽ
അച്ഛൻ പഠിച്ചതെല്ലാം ജീവനില്ലാതെ കിടക്കുന്നു
ചൂടുള്ളത് കണ്ട്
അഗ്നികുണ്ഡമായ കണ്ണിൽ നിന്ന്
ഒരു പന്തമെടുത്ത് കുട്ടി അവയ്ക്ക്
തീ കൊളുത്തി
പൾസറിൽ കയറി
ഒരു വീഡിയോ ഗെയിമിലൂടെ
യുവത്വത്തിലേക്ക് ഓടിച്ചു പോയി .
- മുനീർ അഗ്രഗാമി

No comments:

Post a Comment