ഒറ്റയ്ക്ക് ഒഴുകുന്ന അരുവിയിൽ

ഒറ്റയ്ക്ക് 
ഒഴുകുന്ന അരുവിയി
ആരെങ്കിലും വീണിരിക്കും 
അവളുടെ സൗന്ദര്യം 
അന്നേരം ഇളകി മറിയും 

ഒറ്റയ്ക്ക് വറ്റിയ 
അരുവിയിലൂടെ
ആരെങ്കിലും പോയിരിക്കും
അവളുടെ സൗന്ദര്യം 
അന്നേരം 
വിണ്ടു കീറും 

ഇല്ല



പൂക്കളുണ്ട് 
പൂക്കാലമില്ല.
കുട്ടികളുണ്ട് 
കുട്ടിത്തമില്ല.
വീടുണ്ട് 
വീട്ടുകാരില്ല.
ഓണമുണ്ട്
നല്ലോണമില്ല!



പാവം തിരകൾ!



.....................................
തീരത്തെത്താൻ
കുളിർക്കുപ്പായം തുന്നിയ
തിരകളെയൊന്നുപോലും
തീരം സ്വന്തമാക്കിയില്ല

പാവം തിരകൾ!

ഒറ്റ സ്പർശനത്തിൽ
ഒരു താളവട്ടം തീർന്നതിന്നോർമ്മയിൽ
 തിരയുടെ പുതു തലമുറകൾ
തീരത്ത് വരുന്നു.
 
അവയെത്രകാലമിനി
സ്നേഹം തിരഞ്ഞു
തീരത്ത് വീണു തകരും ?
............................................


മഴ ചിലപ്പോൾ



മഴ ചിലപ്പോൾ
നാമതിനിട്ട പേരുകളെയെല്ലാം തോല്പിച്ച് പെയ്യും
എന്നിട്ട് പുരപ്പുറത്തുകൂടെ
കിളി നടക്കുമ്പോലെ നടക്കും
മരത്തിൽ നിന്നും പൂ വീഴും പോലെ ചാടും
ഇറയത്തുകൂടെ മണ്ണിലേക്ക്
വലള്ളികളായ് പടരും

ദേഷ്യം വരുമ്പോൾ
വീട് എടുത്തു പുഴയിൽ കപ്പലാക്കിക്കളിക്കും
വീടിരുന്നിടത്ത് ഒരു പുഴ കൊണ്ടു വെക്കും
നിരത്തിൽ നീണ്ടു നിവർന്നു കിടക്കും
ഓർമ്മയിൽ ഒരു പൂച്ചയെപ്പോലെ
കോടമഞ്ഞ്‌ പുതച്ചു പതുങ്ങിയിരിക്കും
മഴ ചിലപ്പോൾ
നാമതിനു നല്കിയ പേരുകളെല്ലാം ഒഴുക്കിക്കളയും
എന്നിട്ട് നമ്മുടെ മുൻപിൽ
തെരുവു സർക്കസ്സുകാരിയായ് കൈനീട്ടും
നാം നോക്കി നില്ക്കെ കിണറ്റിൽ ചാടും
എന്നിട്ട് ഇട വഴിയിലൂടെയോ
അടുക്കലയിലൂടെയോ പുറത്തിറങ്ങും
മഴ ചിലപ്പോൾ
നമ്മുടെ വേദനയിൽ ഒരു മരം നടും
അതിന്റെ ഇലകളിൽ നിന്നും
നമുക്ക് സന്തോഷം പച്ച നിറത്തിൽ തരും
മഴ ചിലപ്പോൾ
മരത്തിൽ നമ്മുടെ വേദന തൂക്കിയിടും
മഴുകൊണ്ട് കഴുകിയാലും തീരാത്ത വേദന .
അപ്പോൾ നാം പുതിയ പേരുകൾ തിരയും
അതിലൊന്നുമൊതുങ്ങാതെ
അപ്പോഴും മഴ പെയ്യും
മൗനവും മനസ്സും തകർത്തും
നിർമ്മിച്ചും നിലവിളിച്ചും ചിരിച്ചും
പെയ്തു കൊണ്ടേയിരിക്കും
..........................................മുനീർ അഗ്രഗാമി ...............

പറന്നിറങ്ങുന്നത്




മുതിർന്നവരുടെ മരണത്തോടൊപ്പം
പറന്നുപോയ സമാധാനം
തിരിച്ചുവരാൻ വേണ്ടി
ബാക്കിയായ കുഞ്ഞുങ്ങൾ
സ്വപ്‌നങ്ങൾ കൊണ്ടുണ്ടാക്കിയ കൂട്ടിലും
മരണം വന്നിരുന്നു

ബോംബിന്റെ ചിറകിൽ
അതു പറന്നിറങ്ങുന്നത്
ആളുകൾ  നോക്കിനിന്നു

അവരുടെ ഉള്ളിൽ നിന്നെന്ന പോലെ
അത് വീണ്ടും വീണ്ടും പറന്നിറങ്ങി

ഇനി സ്വപ്നമുണ്ടാവാൻ
കുഞ്ഞുങ്ങളുണ്ടാവണം
കുഞ്ഞുങ്ങളുണ്ടാവാൻ
സ്വപ്നങ്ങളും.
 ..................................................................................