ദയാഭായി യോട്


ദയാഭായി യോട് 


പ്രിയ ദയാഭായീ
ദയയുടെ ആൾരൂപമേ
കേരളത്തിൻ്റെ
ബസ് രൂപമാണ്
കെ എസ് ആർ ടി സി.
കൂടുതൽ പണമുണ്ടെങ്കിലേ
അതിൽ കയറാൻ പറ്റൂ
കാക്കിയിൽ നിന്ന് നീലയിലേക്ക് കൂടുമാറിയ
വാക്കേറ്റം സഹിച്ചാലേ അവിടെ
ജീവിക്കാൻ പറ്റൂ
ചില്ലറ കൊണ്ട്
കണ്ടക്ടറെ
പ്രീണിപ്പിച്ചാൽ നിലനിൽക്കാം
ബാക്കി തരുന്ന പണി മറന്ന അയാൾ
നീലയിൽ കുളിച്ച
ഭരണാധികാരികളെ പോലെ
ഇപ്പോൾ അധികപ്പറ്റാണ്
ജനസേവനം എന്നാൽ
പണം പഴിയലും
പാതിവഴിയിൽ ഉപേക്ഷിക്കലുമാണെന്ന്
യാത്രക്കാരിയായ്
വിരുന്നു വന്ന അമ്മയ്ക്ക്
എത്ര വേഗം മനസ്സിലായി!
ഞങ്ങൾക്കതു മനസ്സിലാവാൻ
എത്ര തിരഞ്ഞെടുപ്പുകൾ വേണ്ടിവന്നു!!
അമ്മമാരെ ഇറക്കിവിട്ട
വീടുകളിൽ നിന്നു വരുന്നവർക്ക്
മുതിർന്നവരൊക്കെയും
ഉപേക്ഷിക്കേണ്ടവരാകുന്നു
കെ.എസ് ആർ ടി സി
കേരളമാണ്
വികസിച്ച ഹൈവേയിലൂടെ
കുതിച്ചു പായുന്ന
വോൾവോയാണ്
പാവങ്ങളായ നമുക്ക്
ടി.ടി പോലും പറ്റില്ല
പക്ഷേ
നമ്മുടെ കേരളമല്ലേ
കടക്കെണിയിലല്ലേ
രക്ഷിക്കേണ്ടത്
പാരൻ്റെ ധർമ്മമല്ലേ ?
ദയാഭായി,
നന്മയുടെ ലാളിത്യമേ
സായിപ്പിൻ്റെ വേഷക്കാർക്കു മാത്രമേ
ഇവിടെ ബഹുമാനമുള്ളൂ
കെ.എസ് ആർ ടി സി
കേരളമാണ്
അവിടെ നിന്ന് അമ്മയെ
ഇറക്കിവിട്ടവരുടെ
പിൻമുറക്കാർ
ഇംഗ്ലീഷിൽ
പി.എസ്സി പരീക്ഷ
എഴുതിക്കൊണ്ടിരിക്കുകയാണ് .
,,,,,,,,,,,,,,,,,,,,,,, മുനീർ അഗ്രഗാമി

ഫോട്ടോഗ്രാഫർ


ഫോട്ടോഗ്രാഫർ
..............................
വെളിച്ചത്തിൻ്റെ പൂച്ച ക്കുട്ടികളും
ഞാനും കളിക്കുന്നു
ഇരുളിനെ ഓടിച്ചിട്ട്
പിടിക്കും;പിടി വിടും
എനിക്കു ചുറ്റും
ഇരുളും വെളിച്ചവും
ഓടിത്തൊട്ട്
ഉടലിൽ കയറിയുമിറങ്ങിയും
എന്നെ തേൻമാവാക്കുന്നു
ഈ സമയത്തെയും
ഈ കളിയെയും
ഇപ്പോഴത്തെ എന്നെയും വെളിച്ചക്കുട്ടികളേയും
ഒരാൾ പിടിച്ചു വെച്ചിട്ടുണ്ട്
അയാളോടു ചോദിക്കൂ
ഇലകളുടെ വർണ്ണ വിസ്മയങ്ങൾ
ഋതുക്കളുടെ സ്നേഹചുംബനങ്ങൾ
ഞങ്ങൾ
അയാളെയും കടന്ന്
മറ്റൊരു സമയത്തിൽ
മറ്റൊരു കളിയിലായാൽ
സമയത്തിൻ്റെ ചിത്രം
അയാൾ തരും
ഫോട്ടോഗ്രാഫർ എന്നയാളെ
വിളിക്കുമ്പോൾ
പഴയ കളികൾ കാണിച്ച്
അയാൾ സമയത്തിൻ്റെ
നിത്യ കാണിയായ്
കാലത്തിലേക്ക് വിസ്മയത്തോടെ
നോക്കി ചിരിക്കും
............................................മുനീർ അഗ്രഗാമി 

ഞങ്ങളിപ്പോൾ മിടുക്കരാണ്


ഞങ്ങൾ ഇപ്പോൾ മിടുക്കരാണ്
ഞങ്ങൾക്കിപ്പോൾ
നല്ല ഭംഗിയാണ്
ഞങ്ങൾ ഇപ്പോൾ 
പതിരിൽ നിന്ന് 
നെല്ലെടുത്തു കളയും
പതിരിനെ നെല്ലെന്നു വിളിക്കും
മാൻഹോളിലിറങ്ങുന്നവനോട്
മനാഞ്ചിറയിലിരുന്നു കൂടേ
എന്നു ചോദിക്കും
വറ്റിച്ച പുഴകളോട്
തിരിച്ചു വരാൻ
പ്രസംഗിക്കും
ഫാഷിസം
അസഹിഷ്ണുത
നാളികേരം എന്നൊക്കെ
വെറുതെ പറഞ്ഞ്
ഫോട്ടോയ്ക്ക് പോസ് ചെയ്യും
ദയാഭായി എന്നു കേൾക്കുമ്പോൾ
ദയ തന്നെയില്ല
പിന്നല്ലേ ഭായി
എന്നു പല്ലിറുമ്പും
ഞങ്ങളിപ്പോൾ മിടുക്കരാണ്
സർക്കാർ ജോലിയുള്ള തിനാൽ
കുത്താനറിയാഞ്ഞിട്ടും
കുത്തരി കഴിക്കും

.....................................മുനീർ അഗ്രഗാമി 

വാക്കുകളുടെ തടാകം ( = പുസ്തകം )


വാക്കുകളുടെ തടാകം ( = പുസ്തകം )
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,',,
വാക്കുകൾ നിറഞ്ഞ തടാകമേ
പുസ്തകമെന്നൊരൊറ്റ വിളിയിൽ തന്നെ
നിന്നിൽ ഞാനൊരരയന്നം.
ഓളങ്ങൾ വായിച്ച് നീന്തവേ
പിടഞ്ഞുണരുന്ന
പുതിയ ഓളങ്ങളിൽ
പുതിയ അർത്ഥങ്ങൾ...
ആഴങ്ങളിൽ നിന്ന്
പൊങ്ങി വരുന്ന നീർക്കുമിളകൾ
അതു നോക്കി
ഉയരങ്ങളിലേക്ക്
നേർത്ത കാറ്റായ് കടന്നു പോകുന്നു
അക്ഷരങ്ങൾ
ഉണർന്നു ചിരിക്കുന്ന താമര ,
ധ്യാനിക്കുന്നആമ്പൽ,
കാറ്റു കൊള്ളുന്ന
പച്ചപ്പായൽ ,
ജീവിതം നെയ്യുന്ന
നൂറു നൂറുമീനുകൾ...
ഇലത്തോണിയിൽ
ഒരു കുഞ്ഞുറുമ്പ്.
ആഴമറിയാതെ
അഴലറിയാതെ
പുറം ചട്ടയിലെന്നപോൽ
പുസ്തകത്തിൽ ,
തടാകത്തിൽ
വാക്കുകൾ കോർത്ത്
വാചകങ്ങളിൽ,
ആശയങ്ങളിൽ
നിരത്തിയവളുടെ ഓർമ്മ
തടാകത്തിനു മുകളിൽ
നിറഞ്ഞു പെയ്യുന്നു
കരയുണ്ടെങ്കിലും
കല്ലറകളില്ലാത്ത
ആഴത്തിലെ ജീവിതമേ
പരപ്പിലെ ജീവനേ
പുസ്തകമേ
ഞാൻ നീന്തുന്നതിൻ്റെ രഹസ്യം
ദൂരെ നിന്നു നോക്കി പറക്കും
പറവകൾക്കാരു പറഞ്ഞു കൊടുക്കും ?

.................................................മുനീർ അഗ്രഗാമി 

മലയാളത്തിലായി


മലയാളത്തിലായി 
...............................
വാക്കുകൾ പൂക്കുന്ന മരത്തെ
കവിതയെന്നു
വിളിച്ച്
ഞങ്ങൾ കിളികളായി
കിളിപ്പാട്ടു പാടി
മല കയറി
ആഴത്തിലേക്കു പറന്നു
മലയാളത്തിലായി

........................മുനീർ അഗ്രഗാമി

ജീവജലം


ജീവജലം
........ .........
പിരിഞ്ഞു പോരുമ്പോൾ
നിങ്ങളുടെ കണ്ണുകളിൽ
എൻ്റെനനവ്
എൻ്റെ തുള്ളിയാണത്
എൻ്റെ സത്തയാണത്
നിങ്ങളുടെ തടാകത്തിൽ നീന്തുന്ന
എൻ്റെ ക്യഷ്ണമണികള൨ത്
തിരിച്ചറിഞ്ഞു
തുളുമ്പുന്നു
ആരു പറഞ്ഞിട്ടും നിർത്താതെ.
ദൂരം കുടുന്തോറും
ആഴത്തിലാഴത്തിൽ
അതിൻ്റെ നനവ്
പിരിയും മുമ്പ്
നമ്മൾ കണ്ടെത്തിയ
ഭൂമിയിലെ
ജീവജലമാണത്.

................മുനീർ അഗ്രഗാമി

ആസ്വാദകരുടെ അക്വേറിയം


ആസ്വാദകരുടെ അക്വേറിയം
........................... .
ആസ്വാദകരുടെ അക്വേറിയത്തിൽ
ഒരു തുള്ളിയായ് ഞാൻ
പല ദിക്കിൽ നിന്നെത്തിയ മറ്റുതുള്ളികൾക്കൊപ്പം
ലയിച്ചൊരു കുഞ്ഞു കടലായ് ഞങ്ങൾ
ഞങ്ങളിൽ നീന്തുന്നു
ഉടലിൽ പല നാടിൻ
ചിത്രം കൊത്തിയ മീനുകളായ് സിനിമകൾ
പല ഭാഷകളവയ്ക്ക്
ചിറകുകൾ
പല വേഷങ്ങളവയുടെ
ചെതുമ്പലുകൾ
ജലരാശിയിൽ,
ജീവനിലെന്ന പോൽ ഞങ്ങളിൽ,
വർണ്ണക്കല്ലുകൾ ചുംബിക്കുന്ന
മത്സ്യ ചലനങ്ങൾ
ചില്ലു ഭിത്തിയിൽ
തട്ടിത്തിളങ്ങുന്ന രശ്മികൾ
മേളമായ് മേളയായ്
വെളിച്ചപ്പെടുന്ന
തുള്ളി കളായ് തുള്ളും
മനസ്സുമായ്
ഒരു വൃത്തക്കടൽ
ചലിക്കുന്നു
ചലച്ചിത്ര മേളയിൽ
ഒരച്ചുതണ്ടിൽ
രസജല ഭൂമിയായ്!

........................................മുനീർ അഗ്രഗാമി

ഒറ്റപ്പെടുമ്പോൾ


ഒറ്റപ്പെടുമ്പോൾ
.............................
വെളിച്ചമില്ലാതെ ഒറ്റപ്പെടുമ്പോൾ
രാത്രിയുടെ ചിറകടി കേൾക്കും
ഉറക്കമില്ലാതെ,
രാത്രി പൊഴിച്ചിട്ട തൂവൽ കൊണ്ടു കളിക്കും
വിരഹഗിരിയിൽ
വഴി തെറ്റിക്കയറിയ
നാട്ടാനയായ് മനസ്സ്
ഇരുട്ടിൽ പതുങ്ങും
യക്ഷനെ പോലെ
ഇടവഴിയിലൂടെയോ
എക്സ്പ്രസ് ഹൈവേയിലൂടെയോ
ഒന്നും
കയറി വരാതെ
ഉറക്കു പോലും
പിണങ്ങി മുഖം തിരിഞ്ഞു നിൽക്കും


...............................മുനീർ അഗ്രഗാമി .

ഒരു നിമിഷം

ഒരു നിമിഷം
....................
നിമിഷങ്ങൾ കൊണ്ട്
പിന്നിലായിപ്പോയ
ഓട്ടക്കാരൻ്റെ
പിന്നിലായ ഒരു നിമിഷത്തിൽ
ഞാനായിരുന്നു


അവൻ്റെ മുന്നിലായിരുന്നു
റസ്റ്ററണ്ടിൽ ഇരിക്കയായിരുന്നു
അവൻ്റെ കണ്ണിൽ
നോക്കുകയായിരുന്നു
ആരാധകരുടെ കടലേ
എന്നെ നീയൊരു പരൽമീനാക്കുമോ എന്ന്
ചോദിക്കുകയായിരുന്നു

ട്രാക്കിൽ
അവൻ്റെ കുതിരവേഗം
എൻ്റെ വെളിച്ചത്തിൽ തട്ടി വിറയ്ക്കുകയായിരുന്നു
ഒരു നിമിഷത്തിൽ
ഒരൊറ്റ നിമിഷത്തിൽ
അവൻ്റെ ഏകാഗ്രത പറന്ന്
എൻ്റെ കണ്ണീർത്തുള്ളിയിൽ
വന്നിരിക്കുകയായിരുന്നു!
...................................................
മുനീർ  അഗ്രഗാമി 

നീലക്കുറുക്കൻ

നീലക്കുറുക്കൻ
...........................
നീലക്കുറുക്കനാനാണ്
ഞങ്ങളെ ഭരിക്കുന്നത്
എത്ര കഴുകിയിട്ടും
നീല പോകുന്നില്ല
ബുദ്ധി കൊണ്ടും സൂത്രം കൊണ്ടും തുടച്ചിട്ടും
നീല നീങ്ങുന്നില്ല
ദരിദ്രരുടെ കണ്ണീരിൽ
മുങ്ങി നിവർന്നു
പീഡി തരുടെ സങ്കടം
തേച്ചു കുളിച്ചു
കൂടുതൽ കുളിർന്ന തല്ലാതെ
നീല പോയില്ല
കഴുകാൻ ശ്രമിച്ച അനുയായികൾ
ഉടൽ നീലിക്കുന്നതു കണ്ട്
കുരവയിട്ടു

ഇനി നീലയെന്തിനു
പോകണം
അതൊരങ്കാരമായിരിക്കട്ടെ
നിലാവിലും
പകൽ വെട്ടത്തിലും
അറിഞ്ഞു കൊണ്ട്
നീലക്കുറുക്കൻ നീട്ടി ക്കൂവി
ഞങ്ങളും കൂവി
കളിയാക്കാനല്ല
കൂടെ നിൽക്കാൻ
സിംഹങ്ങൾക്ക്
വംശനാശം വന്ന രാജ്യത്ത്
ഞങ്ങളിപ്പോൾ
വീഴുവാൻ ,
വീണു വാഴുവാൻ
നീലത്തൊട്ടികളും തിരഞ്ഞു നടക്കുന്നു


................................................മുനീർ  അഗ്രഗാമി 

പകലിനു തിന്നാൻ കൊടുക്കുന്നു

കരിപിടിച്ച ഓട്ടപ്പാത്രത്തിൽ
തലയിട്ട് അതിനെ
രാത്രിയെന്നു വിളിക്കുമ്പോൾ
അവളുടെ ഉറക്കം
നിലത്തു വീണ് കാണാതായി
അതു തിരഞ്ഞു നടക്കെ
പുലരിയവളെ പിടിച്ച്
അടുപ്പിലിട്ട് വേവിച്ച്
പകലിനു തിന്നാൻ കൊടുക്കുന്നു

കടൽത്തുള്ളി വരും വരെ

പൂവമ്പഴം പോലെ
തൊലിയുരിച്ചുവെച്ച
കടലിൻ്റെ മഞ്ഞത്തൊലിയിലൂടെ
കുറെ ദൂരം നടന്നു
ഉറുമ്പുകളാകുന്നതിൻ്റെ സുഖമറിഞ്ഞു
തനിയെ ജ്യൂസായി
തൊലി മുക്കിക്കളയുവാൻ
കടൽത്തുള്ളി വരും വരെ
പിന്നെ മനുഷ്യരായി
രശ്മിയിലൂടെ
സൂര്യൻ
ജ്യൂസ് വലിച്ചു കുടക്കുന്നതും നോക്കി
പകച്ചു നിന്നു

പനിക്കിടക്കയിൽ

പനിക്കിടക്കയിൽ
............................
പനിക്കിടക്കയിൽ നീ
തിളച്ചു തൂവുമൊരു കടൽ
നിന്നെ നോക്കിയടുത്തിരുന്ന ഞാൻ
നിറഞ്ഞു കവിയുമൊരു നദി

നിന്നെക്കാണുവാൻ
ഏഴു കടലും കടന്നു
ഞാനെത്തിയ പ്പോൾ
നീയെനിക്കു മുന്നിൽ
കാറ്റും കോളുമേറിയ
എട്ടാം കടൽ

നിൻ്റെ നെറ്റിയിൽ
ഞാൻ നനച്ചിട്ട
സ്നേഹത്തൂവാല തൻ തണുപ്പിൽ
ഏതോ ഓർമ്മകൾ പുതച്ചു നീ മയങ്ങി
പനിപ്പേച്ചിലന്നേരം
ഞാൻ മറന്നു പോയ ചില പേരുകൾ
ചില കളികളുടെ
കിളികളുടെ
കളിക്കൂട്ടുകാരുടെ .

പനിക്കാച്ചിലന്നേരം കുറഞ്ഞുവോ
ചുക്കുകാപ്പിയുമായ്
അമ്മൂമ വന്നുവോ
അമ്മയുടെ വിരലുകൾ
രാസ്നാദിപ്പൊടി തിരഞ്ഞുവോ
നീയൊന്നു തുളുമ്പിയോ
ഞാനതിനാലൊന്നു
നനഞ്ഞുവോ !
നീ വിയർത്തിരുന്നു
പണ്ട് കാറ്റിനൊപ്പം
കണ്ണിമാങ്ങയുമായ്
ഉമ്മറത്തേക്കോടിക്കയറിയ
കുസൃതികൾ വിയർത്ത മാതിരി
കിടക്ക നനഞ്ഞിരിക്കുന്നു
എട്ടാം കടലായ്
നീ തിരയടിക്കുന്നു

മഴ നനഞ്ഞ കോമാവ്
എതോ കൊടുങ്കാറ്റിലെന്നപോൽ
ഞാനുമൊന്നാടിയുലഞ്ഞു
നിനക്കീ പനി വന്നതെങ്ങനെ ?
രണ്ടു ദിക്കിലേക്ക്
കടലു കടന്നു പോരുമ്പോൾ
കാലവർഷവും തുലാവ ർ ഷവും
നാം കൊണ്ടു വന്നിരുന്നില്ലല്ലോ.
കുളവും തോടും
ചിങ്ങത്തൂ മഴയും
നമുക്കൊപ്പവും വന്നിരുന്നില്ലല്ലോ
പിന്നെങ്ങനെ പനി വരും?

നമുക്കു പനിച്ച
കാരണങ്ങളൊക്കെയും
ഓർമ്മകളായ്
നമ്മിലെന്നോ മുങ്ങി മരിച്ചുപോയ്
ചിമ്മാനിയെന്നോ
തൂളി മാനമെന്നോ
നാം വിളിച്ച കുഞ്ഞു തുള്ളികളും
പിണങ്ങിപ്പോയ്

എങ്കിലും
പനി വരാതിരിക്കുന്നതെങ്ങനെ !
നിനക്കുെമനിക്കും വിളിക്കുവാൻ
സമയമില്ലാതിരിക്കുമ്പോൾ
തമ്മിൽ കാണുവാനൊരു പൊള്ളൽ!
നെറ്റിത്തടത്തിൽ;
ഉമ്മകൾ വറ്റിപ്പോയ കടലു നിറയുവാൻ
പൊടിയരിക്കഞ്ഞിയായ്
നിൻ്റെ ചുഴിയടക്കുവാൻ
എത്തി ഞാൻ
എൻ്റെ കൊക്കിലില്ലൊരു കതിരു പോലുമില്ലെങ്കിലും .
പനിക്കിടക്കയിൽ
നീ തിരയടിച്ചു തളരുമ്പോൾ.

 ....................................................................................മുനീർ  അഗ്രഗാമി
(പ്രണയത്തോട് മുഖം തിരിക്കുമ്പോൾ
പെങ്ങളെ (ആങ്ങളയെയും )ഓർത്തു വായിക്കേണ്ട കവിത )

ചില വികാരങ്ങൾ

ചില വികാരങ്ങൾ
............................
രാത്രിയുടെ കുതിരവണ്ടിയിൽ
വന്നിറങ്ങിയ മഴയിൽ
കുളിച്ചു തോർത്തുന്നു
ചില വികാരങ്ങൾ.


തമ്മിലൊട്ടിച്ചേർന്നൊരൊട്ടുമാവായ്‌
വളരുവാൻ
നമ്മളിൽ
കാത്തു നിൽക്കുന്നു
ചിലവികാരങ്ങൾ.


ചിറകുകുടഞ്ഞിരുട്ടിൽ
കുടമുല്ലപ്പടർപ്പിൻ
മണം നുകർന്നു
മിന്നാമിന്നികളായ്
പ്രണയ ജ്യോതികളായ്
വട്ടം ചുറ്റുന്നു
ചിലവികാരങ്ങൾ.

കോർത്തു പിടിച്ച വിരലുകളിൽ
കാറ്റുചുറ്റിപ്പിടിക്കെ
കയ്യിൽ നിന്നും
ചുണ്ടിലേക്കു നടക്കുന്നു
ചിലവികാരങ്ങൾ
കറുത്ത ശബ്ദങ്ങളിൽ
കലങ്ങിയൊഴുകുന്ന മുറ്റം
ചെവികളിൽ മഴത്തോറ്റമാകെ
നെഞ്ചിൽ
പുൽപ്പരപ്പായ് മുളച്ചുപൊങ്ങുന്നു
ചില വികാരങ്ങൾ

രാത്രി യാത്രയില്ലെന്നോതി
നാമിപ്പോൾ വസിക്കുമീ
സുഖവീടിൻ
ഇറയത്തു വന്നു നിന്ന്
കുളിർ നൂലുകളിൽ
ഊഞ്ഞാലാടുന്നു
ചിലവികാരങ്ങൾ


കുതിരവണ്ടികൾ
പലതു കടന്നു പോകുന്നു;
പല മഴകളും വന്നിറങ്ങുന്നു
രാപ്പാട്ടുമായ് രണ്ടരുവികൾ
വൻമലയിറങ്ങുമ്പോലെ
നാം ചിലവികാരങ്ങൾക്കൊപ്പം
രാവിറങ്ങുന്നു

..........................................മുനീർ  അഗ്രഗാമി 

ഗസൽ

ഗസൽ
..........
ഗസലിൻ തുള്ളികൾ
ഒഴുകിയൊഴുകി
ചുറ്റുമൊരു തടാകം
അതിലൊരുമീനായ്
സംഗീതച്ചിറകുമായ്
തുഴഞ്ഞ് തുഴഞ്ഞ്!


..............................
മുനീർ  അഗ്രഗാമി

ഇലജീവിതം

ഇലജീവിതം
,,,,,,,,,,,,,,,

സങ്കടങ്ങളിൽ
വീണുകിടക്കുന്നു
ഞെട്ടടർത്തിയി- 
ട്ടതാരെന്നറിയില്ല.
പച്ചില ഞരമ്പിലെ
കണ്ണീരുണങ്ങി
കരിയിലയാകുവോളം
വെയിൽത്തിരകളിൽ
നീന്തി
നിന്നിലേക്കെന്നൊരു
മോഹവലയമുണ്ടാക്കുന്നു
എന്നാലും
മരമേ,
എൻ്റെ മരമേ
നീയെന്നെ തിരിച്ചെടുക്കില്ലല്ലോ!
........................................................മുനീർ അഗ്രഗാമി

പക്ഷികളുടെ രാഷ്ട്രം

പക്ഷികളുടെ രാഷ്ട്രം
...... ...... ....... ...........
പറന്നു കളിക്കുന്ന വേട്ടപ്പക്ഷി,
നാവറുത്ത കുയിലുകൾ,
പാടാൻ തുനിയവേ
ചിറകു കരിഞ്ഞ വാനമ്പാടികൾ
കാലൊടിച്ച മയിലുകൾ
കതിരുകാണാതെ
കരഞ്ഞുപറക്കുന്ന തത്തമ്മ
വെടിയേറ്റു മരിച്ച
തുന്നൽക്കാരൻ പക്ഷി
കൊക്കുരുമ്മുമ്പോൾ
അമ്പേറ്റു വീണ മൈനകൾ
കറുത്തതിനാൽ
ആട്ടിയകറ്റപ്പെട്ട കാക്ക
ഗരുഡൻ്റെ ചരിത്രം പഠിച്ച് അഭിമാനിക്കുന്ന
തേൻ കുരുവികൾ
പ്രാപ്പിടിയൻ്റെ സൂത്രം പഠിച്ച്
ജീവിക്കാൻ ശ്രമിക്കുന്ന പ്രാവുകൾ
വൻ മരങ്ങൾ വീണപ്പോൾ
കൂടു നഷ്ടപ്പെട്ട
ന്യൂനപക്ഷമായ വേഴാമ്പൽ
" പക്ഷികളുടെ ഈ രാജ്യം
എത്ര സുന്ദരമാണ്."
ആണ്ടറുതിയിൽ
ആമസോണിൽ നിന്നും
നാടുകാണാൻ വന്ന
ഒരോന്ത് ലോകത്തോട്
വിളിച്ചു പറഞ്ഞു .
പരുന്തുകൾ അടുത്തേക്ക്
പറന്നിറങ്ങവേ
നിറം മാറി
ഓന്ത് ഒളിച്ചിരുന്നു

..........................................മുനീർ അഗ്രഗാമി

ഹൃദയത്തിലെ എഴുത്ത്

ഹൃദയത്തിലെ എഴുത്ത്
.......................................
ഹൃദയം ഹൃദയത്തിലേ എഴുതൂ
എല്ലാ ഭാഷകൾക്കും
മുമ്പുള്ള ഒരു ഭാഷയിൽ
ആന എന്നെഴുതിയാൽ
ചിന്നം വിളിച്ച് മേയുവാൻ
ചുറ്റും കാടു വളരുന്ന ഭാഷയിൽ

മഴ എന്നെഴുതിയാൽ
തുള്ളിക്കൊരു കുടം പെയ്തുനിറയാൻ
കുളം കുത്തുന്ന ഭാഷയിൽ

മണ്ണെന്നെഴുതിയാൽ
വിത്തുകളെല്ലാം
കണ്ണുതുറക്കുന്ന ഭാഷയിൽ

കുട്ടി എന്നെഴുതിയാൽ
ഓടിയെത്തുന്നകുസൃതികൾ
നിറഞ്ഞാടുന്ന ഭാഷയിൽ
എഴുതുക ഹൃദയത്തിൽ
വാക്കിനുചുറ്റും നൃത്തം വെയ്ക്കും
വാക്കുകൾ വായിക്കുവാൻ


.............................................മുനീർ അഗ്രഗാമി 

പ്രവാസി


പ്രവാസി
..................
വസന്തം ചെടികളിൽ നിന്നും
പൂക്കളെ വിളിച്ചുണർത്തുമ്പോലെ
എന്നെയൊന്നു വിളിക്കുമോ ?
അമ്മയുടെ ശബ്ദത്തിൽ വിളിക്കൂ
തുമ്പപ്പൂവെന്ന പോൽ
ഞാൻ വിടരും
ഭാര്യയുടെ ശബ്ദത്തിൽ വിളിക്കൂ
മുല്ലവള്ളിയിലെന്നപോൽ
സൗരഭ്യത്തോടെ ഞാൻ മിഴി തുറക്കും
കാമുകിയുടെ ശബ്ദത്തിൽ വിളിക്കൂ
മുൾത്തലപ്പിലാണെങ്കിലും
ചുവന്നു തുടുത്ത്
പനിനീർപ്പൂവായ്
പരിലസിക്കും
മകളുടെ ശബ്ദത്തിൽ
വിളിക്കൂ
അവളുടെ ഓരോ കൊഞ്ചലിലും
ഓരോ പൂവായ് വിടർന്ന്
ഒറ്റയ്ക്കൊരു പൂന്തോട്ടമാകും
മരുഭൂമിയുടെ മഞ്ഞവെയിലിൽ
ഏതോ കാറ്റിൽ
ഞെട്ടറ്റ്
പച്ചിലയായ് ചെന്നു വീണ ഞാൻ
ഉണങ്ങാതിരിക്കുവാൻ
ഒന്നു വിളിക്കുമോ ?
സായിപ്പാകുവാൻ പഠിച്ചതിനാൽ
ഒട്ടകമാകുവാൻ വയ്യ
വേരുകളാഴത്തിലല്ലാത്തതിനാൽ
കളളിച്ചെടിയാകുവാനും വയ്യ
കേട്ട വിളികളൊക്കെയും
നാട്ടിലായതിനാൽ
കാതുകളും കരയുന്നു
പറ്റിയാലൊന്നു വിളിക്കുക
വിളിക്കുകയെന്നാൽ
വാക്കുകൾ ഒഴുക്കലല്ല
വാക്കിലുടെ ജീവൻ കൊടുക്കലാണ്
...........................................................................................മുനീർ  അഗ്രഗാമി 

ഇരുട്ടാണ് സത്യം


ഇരുട്ടാണ് സത്യം
വെളിച്ചം ഇരുട്ടിൽ
വിരുന്നു വരുന്നു
എന്നേയുള്ളൂ

പ്രിയപ്പെട്ടവളേ എന്നു വിളിച്ച നാവിനാൽ


പ്രിയപ്പെട്ടവളേ
എന്നു വിളിച്ച നാവിനാൽ
ഇനി ലോകഗുരുവിനെ
ഞാനൊന്നു വിളിക്കട്ടെ
ശ്രീബുദ്ധാ മാരജിത്തേ
നീ
എൻ്റെ അകത്ത്
ധ്യാനിക്കുമ്പോൾ
എൻ്റെ അടുത്ത്
ഒരു ബോധി വൃക്ഷം വളരുന്നു
ഇനിയെനിക്ക്
ആഗ്രഹങ്ങളില്ല
ആഗ്രഹങ്ങളിൽ വളരുന്ന
ചോദ്യങ്ങളുടെ വിഷവൃക്ഷങ്ങളില്ല
വിഷമുള്ളുകൾ പോലെ
ഇനി വാക്കുകളില്ല
തണലിലിരുന്നാൽ
തലയിൽ കെണി വീഴുമെന്ന പേടിയാൽ പറന്നു പോയ കിളികളേ
ജ്ഞാനോദയത്തിൻ്റെ സൂര്യൻ
നിങ്ങളെ വിളിക്കുന്നു
വരുമ്പോൾ പ്രണയം കൊണ്ടുവരരുത്
കാമത്തിൻ്റെ ഒരു തൂവൽ പോലും പൊഴിക്കരുത്
അഹിംസയുടെ പ്രവാചകൻ്റെ വാക്കുകളിൽ കയറി
നമുക്ക് ലോകം ചുറ്റണം
അസഹിഷ്ണുത എന്ന വാക്കിൽ നിന്ന്
സഹിഷ്ണുത എന്ന വാക്കിലേക്ക്
കൂടുമാറിയ ജീവന്
ഇനി സ്നേഹം മാത്രമാണ്
ശരീരം
തഥാഗതാ
ആഗ്രഹങ്ങളുടെ പ്രളയത്തിൽ നിന്നും
രക്ഷപ്പെട്ടവന്
അഭയം തന്നവനേ
നിന്നിലൂടെ നടക്കുമ്പോൾ
കാലവർഷാനന്തരം
കരഞ്ഞു കണ്ണു തെളിഞ്ഞ പ്രകൃതി
പൂക്കളിൽ വന്ന്
ഭിക്ഷ യാചിക്കുന്ന
ശലഭങ്ങളുടേതാണ്
അതിനെ നീ
വസന്തമെന്നു വിളിക്കുമെങ്കിൽ
ആ വസന്തം
എൻ്റേതു കൂടിയാണ്
കാലമത്ര സുന്ദരമാകയാൽ
പ്രിയപ്പെട്ടവളേ എന്ന്
ഒരു പൂമ്പാറ്റ മറ്റൊന്നിനെ വിളിക്കുമെന്ന്
തീർച്ചയാണ്
പക്ഷേ ഞാനതു കേൾക്കുകയില്ല
കേൾക്കുകയില്ല
.........................................................................മുനീർ  അഗ്രഗാമി 

മേഘസന്ദേശം കൊടുത്തയക്കുമ്പോൾ.


മേഘസന്ദേശം
...........................
ഏതു സങ്കടത്താലിങ്ങനെ
കരഞ്ഞു കലങ്ങി
കണ്ണീരായെന്നറിയില്ല
പ്രണയസന്ദേശം
കൊണ്ടുപോകും വഴി
മഴ മേഘങ്ങൾ
ഒരു കവിത പോലും രസിക്കുവാനാകാതെ
മുങ്ങിയതെങ്ങനെയെന്നറിയില്ല
കാളിയും കാളിദാസനും
കാലദാസരും കഴുത്തറ്റം വെള്ളത്തിൽ
മേഘരൂപനലഞ്ഞതിൻ
പാടുകളൊലിച്ചു പോയതെങ്ങനെ യെന്നറിയില്ല
ഗ്രാമമനസ്വിനിയാം നിത്യകന്യക
ദാഹിച്ചുവലഞ്ഞ പ്രളയത്തിൽ
കാളവണ്ടിയും
കാറും പോയ വഴിയിൽ
തോണി തുഴഞ്ഞു വന്ന
ഉത്തരാധുനികത തൻ
വികലവികസനത്തിൽ
മുങ്ങിപ്പോയ പൊരുളുകളുമറിയില്ല
ഹെലിക്കോപ്റ്ററിൽ
ജലകേളികൾ
കണ്ടു പോയവരുടെ
മനസ്സിൽ
രസധ്വനിയെങ്ങനെ
നിറഞ്ഞുവെന്നുമറിയില്ല
വിദൂരഗിരിയിലെ
പ്രളയ വിരഹിയാം അജ്ഞന്.
യക്ഷനാവാൻ കഴിയാതെ
പോയവന് ;
അജ്ഞനായൊരാൾക്ക്;
പ്രളയത്തിന്
അജ്ഞാതനായ ഒരാൾക്ക് .
സങ്കടത്തിൽ കിടന്ന്
ഉജ്ജയിനിയും
രാമഗിരിയും
ചെന്നൈയും
തൻ്റെ നാടെന്നും
യക്ഷൻ താനെന്നും
വിചാരിച്ചവന്;
അടുത്ത മേഘത്തിൽ
രക്ഷപ്പെടാനുള്ളവർക്കുള്ള
സ്നേഹവും ധൈര്യവും കൊടുത്തയക്കുമ്പോൾ.
.........................................................................................................മുനീർ  അഗ്രഗാമി 

ജലനരകം


ജലനരകം
......................
ജലനരകത്തിൽ വീണ
നഗരം
ആഴത്തിലേക്ക്
ഒലിച്ചിറങ്ങുന്ന തുള്ളികളുടേതല്ല
ഉയരത്തിലേക്ക്
ആളുന്ന ജല ജ്വാലകളുടേതാണ്
ഒരുറുമ്പിനു പോലും
ഇല ചങ്ങാടമാക്കാൻ
സാധിക്കാത്ത
നിമിഷങ്ങളുടേതാണ്
ആലിലയിൽ വിരലുണ്ടു കിടക്കുന്ന
കുഞ്ഞ്
സ്വപ്നമായവരു ടെ
നിലവിളിയുടേതാണ്
പെട്ടകത്തിൻ്റെ കഥ
ഓർത്തിട്ടും
മുങ്ങിപ്പോയവരുടെ
സങ്കടങ്ങളുടേതാണ്
ഒലിച്ചുപോകുന്ന വേദപുസ്തകങ്ങൾ
പിടിച്ചു വെക്കാൻ കഴിയാതെ
കഴുത്തറ്റം മുങ്ങിയ
നിസ്സഹായത കളുടേതാണ്
ഉള്ളിലാളുന്ന തീയിൽ
ഓരോരുത്തരും
ഉയരുന്ന ജലത്തിൽ
കരിഞ്ഞു പോകുന്നത്
പേടിക്കുന്നു
സാന്ത്വനിപ്പിക്കാൻ
എത്ര വാക്കുകളുരുവിട്ടിട്ടും
പുകയിലതു ലയിച്ചു
വെറുംപുകയായ്
വെറുതെയാകുന്നു
ജലം അങ്ങനെയാണ്
ജലരഹസ്യങ്ങൾ
ചിലപ്പോൾ
ക്രൂരമായി വെളിപ്പെടുത്തും
അപ്പോഴും
ദാഹത്തിന്
ജലം വേണം
ജലത്തിൻ്റെ ദാഹത്തിന്
ആരും മതിയാവില്ല;
അഗ്നി പോലും
ജലനരകത്തിൽ
തിളയ്ക്കുന്ന തുള്ളികളിൽ ചെന്നിരിക്കാൻ
വാക്കുകളില്ല
അങ്ങോട്ട്
നിലവിളികളുടെ
മരവിച്ച ചിറകുളുടെ
ഒഴുക്കു മാത്രം
................................................................മുനീർ  അഗ്രഗാമി 

നാലുപേർ


നാലുപേർ
......................
ഞങ്ങൾ നാലു പേരായിരുന്നു
പേരിൽ ജാതിയുള്ളവർ
പേരിൽ മതമുള്ളവർ
പേരുകൾ പല ഭാഷയിലായവർ
നേരിൽ മനുഷ്യരാവാൻ
നടന്നവർ
കാലപ്പ കർച്ചയിൽ
ഒന്നാമന്
ജാതി കൊണ്ട് ജോലി കിട്ടി
അതേ ജാതിയിലെ പെണ്ണുകിട്ടി
രണ്ടാമന് മതം കൊണ്ട്
പണി കിട്ടി
അവൻ കരുതൽ തടങ്കലിലായി
മൂന്നാമൻ
പേരിലെ ഭാഷ കൊണ്ട്
ഉന്നതനായി അറിയപ്പെട്ടു
ശ്ലോകങ്ങളറിയുന്നതു കൊണ്ട്
ഗുരുവായി വാഴ്ത്തപ്പെട്ടു
നാലാമൻ
ജാതിയും മതവും പറഞ്ഞു
വന്നവരെ ചീത്ത വിളിച്ച്
ഒറ്റയ്ക്ക്
നടന്നു
അവന് ജോലി കിട്ടിയില്ല
അവന് പെണ്ണു കിട്ടിയില്ല
അവനെ ആരും തടഞ്ഞുവെച്ചില്ല
പേരിലെന്തിരിക്കുന്നു
എന്നു ചോദിച്ചിട്ടും
അവൻ ഗുരുവായില്ല
മൂന്നു പേരും നടത്തം നിർത്തിയിട്ടും
അവനിപ്പോഴും നടക്കുന്നു
അവൻ
മണ്ടനാകുമോ?
മനുഷ്യനാകുമോ ?
.......................................................................മുനീർ  അഗ്രഗാമി 

....................................................

ചില ശബ്ദങ്ങൾ


എത്ര വേഗമാണ്
ചില ശബ്ദങ്ങൾ
തുലാമഴ പോലെ
തകർത്തു പെയ്തുപോകുന്നത്!
പതുക്കെ പെയ്യുവാൻ പറഞ്ഞിട്ടും
ഇടിയും മിന്നലുമായ്
വീണു ചിതറുന്നത്!
പെയ്തു തീർന്നിട്ടും
ചിലതുള്ളികൾ
ഉളളിലെ വിടെയോ
വാക്കുകളായ്
കെട്ടിക്കിടക്കും
തടാകത്തോളം വലിയ
ജലാശയമായ് അവ
പുതിയ ആശയങ്ങളാകുമോ ?
ആശയുടെ പരൽ മീനിളക്കമാകുമോ ?
കലഹങ്ങളിൽ
കലമ്പലിൽ
പൊതുവേദികളിൽ
തെരുവിൽ
ക്ലാസ്സിൽ
എല്ലാം ഘനീഭവിച്ച
ശബ്ദ മേഘങ്ങൾ
മേയുന്നു
കാലം സമയത്തിനു്
എന്നും ഒരേ നീളം കൊടുത്ത പോലെ
ഒരു സമയത്തിൽ
ഒരേ താളത്തിൽ
പെയ്യുമോ അത് ?
എന്തിനാണ് ഇത്ര ധൃതി?
ചിങ്ങമഴ പോലെ
ചിനുങ്ങി വീണെങ്കിൽ
വിടർന്ന പൂക്കൾ വാടാതെ
ശബ്ദമേ നിന്നെ
ഒരു ശലഭമായ്
സ്വീകരിച്ചേനെ !
എന്തിനാണ്
പൂവിടരുന്ന ശബ്ദത്തിൽ അപേക്ഷിച്ചിട്ടും പിന്നെയും
ഇടിയും മിന്നലുമായ്
ഇങ്ങനെ പെയ്യുന്നത് ?

........................................മുനീർ  അഗ്രഗാമി 

പറന്നു പോയ ദിവസങ്ങൾക്കു പിന്നാലെ


പറന്നു പോയ ദിവസങ്ങൾക്കു പിന്നാലെ
പറന്നു പോകുന്ന കിളിയാണ് മനസ്സ്
ഏകാന്തതയിൽ
ഒറ്റയ്ക്കിരിക്കുമ്പോഴേ
അതിൻ ചിറകടി കേൾക്കൂ
അതു കൊത്തിക്കൊണ്ടു വന്നത്
കണ്ണിലേ വെയ്ക്കൂ
നീർമണി തുള്ളികൾ
അന്നേരമതു കൊത്തിയെടുത്ത്
പുറത്തെറിയും
ഞാനതെടുത്തു വെയ്ക്കട്ടെ!
പറന്നു പോയ ഏതെങ്കിലും ഒരു ദിനം
തിരിച്ചു വന്നെങ്കിൽ
അതിനെ അതിൽ കുളിപ്പിച്ച്
തൂവലിൻ വർണ്ണാഭ
വീണ്ടെടുത്ത്
കവിളിൽ ഒരുമ്മ കൊടുക്കണം


മുനീർ  അഗ്രഗാമി 

കോഴിക്കോട്


കോഴിക്കോട്
.......................
എൻ്റെ കോഴിക്കോടേ
പതിവില്ലാത്ത വിധം
നിൻ്റെ മനസ്സിൽ നിന്ന് ഞങ്ങൾ
പശുവിനെ കുറിച്ചും
പട്ടിയെ കുറിച്ചും
വാതോരാതെ സംസാരിച്ചു
കാന്തപുരത്തെ കുറിച്ചും
വെള്ളാപ്പള്ളിയെ കുറിച്ചും
ചർച്ച ചെയ്തു
മനുഷ്യരെ കുറിച്ച്
ആരും ഒന്നും മിണ്ടിയില്ല
യാത്രകളിലും സമ്മേളനങ്ങളിലും പങ്കെടുത്ത്
പ്രബുദ്ധരായി
എ സി മുറികളിൽ നിന്ന്
മതവും രാഷ്ട്രീയവും
പ്രബന്ധങ്ങളായി പുറത്തു വന്നു
മുറിഞ്ഞുവീണ ജാതിപ്പേരുകൾ തുന്നിച്ചേർത്തു
നവോത്ഥാനം
ഒരു യക്ഷിക്കഥയാക്കി
കുട്ടികൾക്ക് പറഞ്ഞു കൊടുത്തു
ദൈവമന്നേരം തെരുവിലായിരുന്നു
മാൻഹോളിലേക്കിറ ങ്ങിപ്പോയ
രണ്ടു പേരെ രക്ഷിക്കാൻ
പോവുകയായിരുന്നു
എൻ്റെ േകാഴിക്കോടേ
അഴുക്കുചാലിൽ വെച്ച്
ദൈവം
നിന്നെ ഓർത്തിട്ടാവണം
തിരിച്ചു വന്നില്ല
രണ്ടു മനുഷ്യർക്കൊപ്പം
മരിച്ചു പോയി
***
(ദൈവം സ്നേഹമാകുന്നു എന്നു ബൈബിൾ .
വെള്ളാപ്പള്ളി ,കാന്തപുരം എന്നിവ മനുഷ്യരല്ല സ്ഥലപ്പേരുകളെന്ന്
ജ്യോഗ്രഫി 

ആത്മകഥ

ആത്മകഥ
.....................
സ്വന്തം ആത്മകഥ
വളരെ നേരത്തെ വായിക്കുന്ന
ചിലരുണ്ട്
മുതലപ്പുറത്ത്
ജീവിതം കടക്കുമ്പോഴാണത്
മനസ്സിലാവുക;
അത്തിമരത്തിൽ
നിറഞ്ഞ സ്നേഹത്തോടെ വെച്ച
ഹൃദയത്തിൻ്റെ
ഓർമ്മയുടെ ഇളം വെയിലിൽ .
II
പണ്ടു വായിച്ച ആത്മകഥയിലെ
മുതല
ഭർത്താവോ ഭാര്യയോ അയി
എത്ര പെട്ടെന്നാണ് മാറിയത് !
ഹൃദയം സൂക്ഷിക്കാനേൽപിച്ച അത്തിമരം
കാമുകനോ കാമുകിയോ ആയി
എത്ര വേഗമാണ് വളർന്നത് !
ജീവിത നദി കടക്കുന്ന കുരങ്ങൻ
ഒറ്റ വായനയിൽ തന്നെ
മനുഷ്യനുമായി .
III
മാംസഭോജിയായ മുതലയ്ക്ക്
മാംസ നിബദ്ധമല്ലാത്ത
അത്തിമരത്തിൻ്റെ കഥ
കേൾക്കുമ്പോൾ
കുത്തൊഴുക്കിലെ
ഏകാഗ്രത വീണുപോകുമോ?
പുറത്തുള്ളയാളുടെ
സന്ദേഹത്തിൽ
ഭർത്താവും ഭാര്യയും
എന്നും ഉഭയജീവികൾ
മുമ്പേ വായിച്ച ആത്മകഥ
ജീവിച്ച്
കവിതയാകുന്ന യാത്രയിൽ
മനുഷ്യൻ മൃഗമായും
മൃഗം മനുഷ്യനായും
ചില രൂപക നൃത്തങ്ങളുണ്ട്
സംസാര രസാനുഭൂതി
നിറഞ്ഞാടുമാ വേദിയിൽ മാത്രമേ
നാമുണർന്നിരിക്കുന്നുള്ളൂ.
ഇനി
ആത്മകഥയെഴുതാനാവില്ല
കഥയെല്ലാം
ആത്മകവിതയാകുമ്പോൾ

                                        മുനീർ അഗ്രഗാമി 

വാക്ക്

നോക്കുമ്പോൾ
തെരുവിൽ വീണു പിടയുന്നു
ഒരു വാക്ക്
അതിൻ്റെ നെഞ്ചിൽ
 കരിങ്കല്ലെടുത്തുവെയ്ക്കുന്നു
അസഹിഷ്ണുത എന്ന
മറ്റൊരു വാക്ക്!


                              മുനീർ അഗ്രഗാമി 

അവൻ്റെ അവൾ

അവൻ്റെ അവൾ
................................
ദോശ പോൽ മലർന്നും
വട പോൽ പൊരിഞ്ഞും
ചമ്മന്തി പോൽ ചതഞ്ഞും
അവൻ്റെ രുചിയായ്
അകത്തൊങ്ങുന്നു
അകത്തൊതുങ്ങാതെ
പുറത്തേക്ക് നീളും
ആഗ്രഹത്തലപ്പുകൾ
അടുക്കടുക്കായൊതുക്കി
ഇരുളു മൂടി
അടുക്കളയായ് അവൾ
അവനടുത്തിരിക്കുന്നു
അടുത്തെങ്കിലും
അകത്താണോ പുറത്താണോ
അവനെന്നറിയില്ല
രുചിയും അഭിരുചിയും
സ്വയമറിഞ്ഞ
നാളറിയില്ലെങ്കിലും
വിഹ്വലതകളിൽ
ഇടിമുഴക്കങ്ങളിൽ
പേമാരിയിൽ
ഞെട്ടിവിറച്ചു പൂവിടും
അവനു പൂക്കാലമേകാൻ
അവറൻ്റ ചിരികൾ
ശലഭജന്മങ്ങളാകുവാൻ
നാക്കിലും നോക്കിലും
വാക്കിലുമവനു രുചിയേകാൻ
പട്ടുനൂലു ചുറ്റിച്ചുറ്റി
യൊരു കൊക്കൂണിന കത്ത്
ഒതുങ്ങിയിരിക്കുന്നു
ഒരിക്കലും ശലഭമാകില്ലെന്നറിയിലും
അവൻ്റെ കാഴ്ചയിൽ
തൂങ്ങിക്കിടക്കുന്നു
പുറത്തുള്ള പൂന്തോട്ടമേ
നീ വിളിക്കേണ്ട
ഇല്ല പൊട്ടിച്ചെറിഞ്ഞു വരില്ലവൾ
അവളുടെ കൊക്കൂൺ
ശലഭമാകാതെ
പുഴുവായ് അകത്തടങ്ങിയിരിക്കിലും!


                                       മുനീർ അഗ്രഗാമി 

തേങ്ങൽ

തേങ്ങൽ
................
ലോകത്തിൻ്റെ തേങ്ങൽ
നമ്മുടെ തേങ്ങലിൽ
കണ്ണീർ
മഴയിലെന്നപോൽ
കാണാതെ
കലങ്ങിയൊഴുകുന്നു

ശിഷ്യൻ/ഗുരു

എത്ര ഉയരത്തിലായിട്ടും
എത്ര താഴെയാണ് ശിഷ്യൻ!
എത്ര താഴ്ന്നു നിന്നിട്ടും
എത്ര ഉയരത്തിലാണ് ഗുരു
(മുനീർ അഗ്രഗാമി )

കണ്ണിൽ

കണ്ണിൽ
.......................
നീ
നിലാവിൻ്റെ
നീലത്തടാകത്തിൽ
ഏതോ ഓർമ്മയാൽ
വിടർന്നു പോയ
കാൽപ്പനികമായ
ആമ്പൽ
അതിനടുത്ത്
എൻ്റെ മുഖമുള്ള
കടലാസുതോണി;
കടലാസ്സിൽ
നീയെൻ്റെ ഹൃദയത്തിലെഴുതിയതത്രയും .
നിന്നെ തൊട്ടു പോകാൻ
കുട്ടിക്കാലത്തിൽ നിന്നും വന്ന അരയന്നച്ചിറകുള്ള കാറ്റ്
അതിൻ ചിറകടി പോലൊരു
വള കിലുക്കം
അമ്മയുടെ വിരലുകളായ്
തഴുകുന്ന തണുപ്പ്
അച്ഛൻ്റെ നിശ്വാസവുമായ്
പറന്നു പോകുന്ന രാപ്പാടി
ഒറ്റയ് നിലാവിലിരിക്കുന്നവളേ
രാത്രി നിന്നെ ചേർത്തു പിടിച്ച്
എനിക്കു പാടുവാൻ
കഴിയാതെ പോയ സംഗീതം
നിൻ്റെ ആത്മാവിൽ
ഒട്ടിച്ചു ചേർക്കുന്നു
ഇപ്പോൾ
സത്യമായിട്ടുമിതാ
എൻ്റെ കണ്ണിൽ നിന്നും
നിൻ്റെ കണ്ണീർ!
ഒറ്റയായിട്ടും
ഒറ്റപ്പെടുത്താതെ .

                       മുനീർ അഗ്രഗാമി 

നാക്കില്ലാരാജ്യത്ത്

നാക്കില്ലാരാജ്യത്ത്
................................
നാക്കെവിടെ നാക്കെവിടെ
വാക്കിനൂക്കു പകർന്ന
തീക്കനൽ പോലുള്ള
നാക്കെവിടെ?
നാക്കെവിടെ നാക്കെവിടെ?
തോക്കിൻ കുഴലുകൾ
ചുറ്റിലും നോക്കിനിൽക്കെ
വാക്കടച്ചും വായടച്ചും
പേടിച്ചൊളിച്ചു പോയോ?
തന്നിലടിക്കടി കനക്കു മിരുട്ടിൽ,
തീക്കനൽ കെട്ടു കരിഞ്ഞു പോയോ?
നക്കിനുണഞ്ഞതിൻ
രുചിയിൽ മയങ്ങി
മരവിച്ചു നിശ്ചലം നിന്നുപോയോ ?
തോൽക്കുവാനുറച്ച കത്തിരുന്നു
ദന്തഗോപുരത്തിൽ വാതിൽ
കൊട്ടിയടച്ചുവോ ?
നാക്കെവിടെ
നാക്കെവിടെ?
നാട്ടിലെ കൊള്ളകൾക്കെതിരെ
ചലിച്ചവ
വീട്ടിലെ കോളുകൾ ക്കൊത്തു കളിച്ചവ
അക്രമത്തിന്നു മനീതിക്കുമെതിരെ
യുറുമിയായ്
പട പൊരുതി നിന്നവ
ഹർഷോന്മാദങ്ങളിൽ
താളലയങ്ങളിൽ
മുങ്ങിക്കളിച്ചവ
നാക്കെവിടെ
നാക്കെവിടെ?
മണ്ണേ മനുഷ്യാ
എന്നു റക്കെക്കരഞ്ഞ്
നെറികേടിനെതിരെ
എഴുന്നേറ്റു നിന്നവ
സ്വാതന്ത്ര്യത്തിന്നായ്
ഗീതകം ചൊല്ലി
തലമുറകൾ താണ്ടിയവ
മുദ്രാവാക്യങ്ങളിൽ
മുഴുകിയുണർന്നവ
നാക്കെ വിടെ
നാക്കെവിടെ ?
നാക്കില്ലാരാജ്യക്കാർ
ഞങ്ങൾ
തേടി നടക്കുന്നു
നാലു ദിക്കിലും
നാക്കുകളൊക്കെയും
കാണാതെ പോയ്
പിന്നെയെന്നോ
കുട്ടികളികളിൽ നിന്നും
വഴിതെറ്റിപ്പോയൊരു
പെൺകുട്ടി കണ്ടുപോൽ
നാക്കുകളൊക്കെയും
ഭരണ താരങ്ങളുടെ
പാദുകം നക്കി കഴിയുന്നു പോൽ
മിണ്ടുവാനവൾക്കും
വാക്കില്ല നാക്കില്ല
നനഞ്ഞു കുതിർന്ന
തീക്കനലിന്നോർമ്മ മാത്രം

                                             മുനീർ അഗ്രഗാമി 

നാട്ടുഭാഷയിൽ

ക്ലാസിൽ 
നാട്ടുഭാഷ സംസാരിച്ച കുട്ടി
ഒരു തുമ്പിയായി
പച്ചപ്പുകൾക്കു മുകളിലൂടെ
സന്തോഷത്തോടെ പറന്നു കളിച്ചു
മറ്റുള്ളവർ
ചിറകില്ലാത്ത ജീവനില്ലാത്ത
കല്ലുകളായിരുന്നു.
മാന്ത്രികനായ അദ്ധ്യാപകൻ
പറഞ്ഞു,
എൻ്റെ തുമ്പീ
നീയീ കല്ലുകളെടുത്തു
പറക്കണമെന്നു
ഞാൻ പറയില്ല
പക്ഷേ നീ പറന്നെന്നാൽ,
അവർക്കു ജീവനുണ്ടെന്ന തോന്നൽ
സമ്മാനിക്കുവാൻ നിനക്കേ കഴിയൂ .
പിന്നെ ആ കുട്ടി
സന്തോഷത്തിൻ്റെ തുമ്പത്തിരുന്ന്
ഊഞ്ഞാലാടി
തുമ്പി പറക്കുന്ന
നാട്ടുഭാഷയിൽ.


                                             മുനീർ അഗ്രഗാമി 

കാറ്റുപോലെ

കാറ്റുപോലെ
നമ്മെ കടന്ന് പോകുന്നു ജലം
ഒഴുക്കിൻ്റെ ഗാനാലാപനത്തിൽ
കടലിൻ്റെയീണം
മുങ്ങിയും പൊങ്ങിയും
നീന്തലിൻ രസവിസ്മയത്തിൽ
നമ്മൾ മീനുകൾ
ചൂണ്ടൽ കൊളുത്തുകൾക്കിടയിലൂടെ
കളിച്ച്...
നീന്തിക്കയറിയവരുടെ
ഓർമ്മകൾ
പറ്റിപ്പിടിച്ച കരിമ്പാറ ചുറ്റി
ആഴം തൊട്ട്....
അനാദിയായ പുഴയിൽ
വറ്റാത്ത പുഴയിൽ
സമയപ്പുഴയിൽ !

തൂവൽ

തൂവൽ
.............
കാറ്റിൻ ചിറകിലേറിയൊരു തൂവൽ
പഴയൊരോർമ്മയുടെ ചിറകിൽ
അൽപ നേരമൊരു പറവയായ്!

                            മുനീർ അഗ്രഗാമി