ചിത്രകാര്യം


മക്കളുണ്ടാകും മുമ്പ്
അടുക്കളയിൽ അച്ഛൻ ഒരു
മനോഹരചിത്രം കൊണ്ടു വെച്ചു
കരിയും പുകയും പിടിച്ചതിനാൽ
പിന്നെ ചെന്നു നോക്കുമ്പോൾ
അച്ഛനോ മക്കൾക്കോ
അതൊരു ചിത്രമായ് തോന്നിയില്ല
അതിന്റെ ഭംഗിയെ കുറിച്ച്
എത്ര പറഞ്ഞിട്ടും മക്കൾക്കു മനസ്സിലായില്ല
മുതിർന്നപ്പോൾ അവർ
അതിന്നഭംഗിയാൽ
അതെടുത്ത്
കരുണാലയം എന്നു പേരുള്ള
പഴയ ചിത്രങ്ങളുടെ ശേഖരത്തിലേക്ക്
ദാനം ചെയ്തു

തേൻതുള്ളിക്കവിതകൾ 127.തീയാളുന്ന കടൽ


മെഴുകു കൊണ്ടുണ്ടാക്കിയ കപ്പൽ
തീയാളുന്ന കടൽ
എന്നിട്ടും അവൾ അതോടിക്കുന്നു
മനസ്സിലെ മഞ്ഞു പരലുകൾ കൊണ്ട്

തേൻതുള്ളിക്കവിതകൾ 126.ഹൃദയസേതു ബന്ധനം.


മഴവില്ലിൽ നിന്നും
മധുരമാമമ്പുകൾ
പ്രവഹിക്കുന്നു ഹാ!
ഹൃദയസേതു ബന്ധനം.

യന്ത്രം


യന്ത്രം പണം തരുന്നു
യന്ത്രം ചായയിടുന്നു
ചപ്പാത്തിയുണ്ടാക്കുന്നു
പാട്ടുപാടിത്തരുന്നു
യന്ത്രം എന്നെ കൊണ്ടുപോകുന്നു
കൊണ്ടു വരുന്നു
നേർത്ത തണുപ്പിലെനിക്കു
മഞ്ഞുകാലപ്പകൽ തരുന്നു
ഞാൻ മാളിലുടെ വെറുതെ നടക്കുന്നു
ഉറക്കംപോലെ നടക്കുന്നു
ഏതോ മുതുമുത്തച്ഛന്റെ
സ്വപ്നത്തിലെ നായകനായ്
ഒഴുകിയൊഴുകി രസിക്കുന്നു
ഏതോ മയക്കത്തിൻ ലഹരിയിൽ
മാളിൽ നിന്നും മാളിലേക്ക് പറക്കുന്നു
എന്നെയേതോ യന്ത്രമുറക്കുന്നു
മയക്കുന്നു
പണ്ടുകേട്ടതൊന്നും
ഇപ്പോൾ കേൾക്കുന്നില്ല
ഉണരൂ ഉപഭോക്താവേ ഉണരൂ
എന്നൊരുണർത്തുപാട്ടുപോലും
കേൾക്കാനശക്തനാവുന്നു
ഉറക്കിലാണിപ്പോഴും
യന്ത്രം എന്നെ ഉറക്കുന്നു
യന്ത്രം എന്നെ ഉണർത്താതിരിക്കുന്നു

തേൻതുള്ളിക്കവിതകൾ 125.മഹാവാടിയിൽ


പുലരിപ്പൂമൊട്ടു
പകൽപ്പൂവായ് വിടരുന്നു
കൊഴിയുന്നു സന്ധ്യയായ്
ഇരുളിൻ മഹാവാടിയിൽ.

തേൻതുള്ളിക്കവിതകൾ 124.നിലാസ്നേഹമറിയുന്നു


നിന്നടുത്തിരിക്കുമ്പോൾ
നിലാവിൽ വിടരുമാമ്പലായ്
നിലാസ്നേഹമറിയുന്നു
ചെളിയിൽ നിന്നുയർന്നൊരു
താരകമായുദിക്കുന്നു.

പുതുമ


പ്രണയത്തിനുപുതുമ
ആവർത്തനങ്ങളുടെ പഴമ
ആദ്യത്തെ ആണിനും
പെണ്ണിനുമിടയിൽ
വന്നിരുന്ന കിളി
ഓരോ കാലങ്ങളിൽ
ഓരോ ചിറകണിയും
തനിമയുടെ പുതുമ

തേൻതുള്ളിക്കവിതകൾ 123.ഉറക്കം വരാതിരിക്കുമ്പോൾ


ഉറക്കം വരാതിരിക്കുമ്പോൾ
ആരൊക്കെയാ ഈ വരുന്നത്!
മനസ്സിൻ പടികയറി,
കളിക്കുവാൻ!
കയർക്കുവാൻ!

കനലെരിക്കുവാൻ!

തുവാലയിൽ



സന്തോഷത്തിന്റെ പുതിയ തുവാലയിൽ
ഓർമ്മയുടെ നൂലുകൊണ്ട്
അവളൊരു പൂവുതുന്നുന്നു
എനിക്കതിന്റെ പേരറിയില്ല
എനിക്കതു തിരിച്ചറിയാൻ
പറ്റുന്നില്ല
ഒരേ മനസ്സായ ഞങ്ങളിൽ
ഒരാൾക്കറിയാത്ത പൂവെങ്ങനെ...
സങ്കടം വരുന്നു
കണ്ണിൽ നിന്നൊരു തുള്ളി
ആ പൂവിൽ വീഴുന്നു
അവൾക്കതു മഞ്ഞുതുള്ളിയോ
മഴത്തുള്ളിയോ?
എനിക്കതെന്നുള്ളിലെ
വിഷാദക്കടൽത്തിര
അവളുടെ പുതിയ തൂവാല കൊണ്ട്
അവളതു തുടയ്ക്കുമോ?
അവൾ തുന്നിയ പൂവിലതു പടരുമോ?

തേൻതുള്ളിക്കവിതകൾ 121.മഞ്ഞക്കടൽ


വെയിൽ കൊന്ന പച്ചിലകളുടെ
മങ്ങിയ സ്വപ്നങ്ങളാവാതെങ്ങനെ
ഇലകളെക്കാൾ തിരയടിക്കുമീ
കണിക്കൊന്നതൻ മഞ്ഞക്കടൽ
?

കുറുക്കൻ

നേർവഴി പോകാതെ 
കുറുക്കുവഴി 
പോകുന്നവൻ
കുറുക്കൻ

അവരുടെ രാത്രി



രാത്രിയിൽ
ഇലപൊഴിയുമ്പോലെ
സ്വപ്നം കെഴിഞ്ഞു വീഴുന്ന ചിലരുണ്ട്
എസിയുടെ മൂളൽ ആ വീഴ്ചയുടെ ശബ്ദം പുറത്തുവരാതെ
വായ പൊത്തിപ്പിടിക്കും
നൈറ്റ്ഷിഫ്റ്റിൽ രാത്രിയെ പകലാക്കുന്ന
വെളിച്ചം
ഇരുട്ടിന് അകത്തേക്ക്
എൻട്രിപാസ് കൊടുക്കുകയേഇല്ല
പക്ഷേ
ദൂരെയെവിടെയോ നിന്ന്
അവരെ ഉറക്കേണ്ടിയിരുന്ന രാത്രി
അമ്മയെപോലെ കണ്ണീർ പൊഴിച്ച്
മഞ്ഞിൽ മരവിക്കുന്നുണ്ടാകും
അവർക്ക് സ്വപ്നം കൊടുക്കേണ്ട ഉറക്കം
അവരെ കാണാതെ
വേറെയെവിടെയോ പിണങ്ങി നിന്ന് സങ്കടത്താൽ മയങ്ങിപ്പോവുന്നുണ്ടാകും
അവരുടെ മുന്നിലെ കമ്പ്യൂട്ടറിൽ
തളരാത്ത ഏതോഭാഷയിൽ
അവർ ആർക്കൊക്കെയോ
പ്രോഗ്രാം തയ്യാറാക്കുകയാണ്
തളർന്നുപോയ അവരുടെ ഭാഷയിൽ
കിട്ടേണ്ടിയിരുന്ന ഉറക്കം
പ്രോഗ്രാം ചെയ്ത സ്വപ്നം
അവർക്ക് വായിക്കാൻ പറ്റുന്നേയില്ല
അപ്പോഴും ഇലപൊഴിയുന്നുണ്ടായിരുന്നു
ഇലകൾക്ക് സ്വപ്നത്തിന്റെ നിറമായിരുന്നു
അവരുടെ ശിശിരകാലം
അവരെതന്നെ പകച്ച് നോക്കി
നിശ്ചലമായിപ്പോയി
അവരതറിഞ്ഞതേയില്ല
ഋതുമാറാതിരിക്കുന്നതുപോലും.

അപരിചിതരാകുന്നുവല്ലോ

രാത്രി നമ്മെ
 ഒരേ പുതപ്പു കൊണ്ടു മൂടുന്നു
ഒരേ നക്ഷത്രങ്ങളെ കാണിക്കുന്നു
ഒരേ കാറ്റുകൊണ്ട് തഴുകുന്നു
എന്നിട്ടും 
അപരിചിതരാകുന്നുവല്ലോനാം!

ആരോ വിരിച്ച വലയിലവൻ


മേടപ്പിറാവിനെപോൽ
മേടമാസപ്പകലിൽ
പ്രവാസത്തിലെങ്ങോ
ഇരതേടുകയാണവൻ
കൊന്നപൂത്തതറിയാതെ
വിഷുവന്നതറിയാതെ
വിശന്നിരിപ്പാണവൻ
ആരോ വിരിച്ച വലയിലവൻ
ഉറ്റവരെ കണികാണിക്കുവാൻ
കണികാണാതിരിപ്പവൻ
വെയിലേറ്റു പൊള്ളിയിട്ടും
പൂക്കാത്തവൻ
കടക്കെണിയിലായവൻ
കണ്ണനെന്നു പേരുള്ളവൻ

തേൻതുള്ളിക്കവിതകൾ 120.പ്രണയനഗ്നതയിൽ


വെയിലുപോൽ ചൂടുള്ളൊരു നോട്ടം മതി
ഉടലാകെ കൊന്നപോൽ പൂത്തുലയുവാൻ
പ്രണയനഗ്നതയിൽ
പ്രാണനുള്ളൊരു മരമായ് 

വെളിപ്പെടുമ്പോൾ.

പൂക്കാലമാവണം

ഏതുവേനൽ വന്നിലപൊഴിച്ചാലും
ഏതു വെയിൽ ചുട്ടുപൊള്ളിച്ചാലും
കൊന്നയെപ്പോൽ
മനസ്സിലവശേഷിക്കും
സ്വപ്നം പുറത്തെടുത്തൊരു പൂക്കാലമാവണം

വിഷുവിന്


നിന്റെ വെളുത്ത ഉടൽ പകൽ
എന്റെ കറുത്ത ഉടൽ രാത്രി
ചൂടുള്ള പകലേ നിനക്കണിയാൻ
ആയിരം കൊന്നപ്പൂവുകൾ
തണുത്ത രാത്രിയാമെനിക്ക്
നിന്നെപ്പുണരുവാൻ
ആയിരം വേനൽമഴത്തുള്ളികൾ
നാം തുല്യദൈർഘ്യമുള്ള
സ്വപ്നങ്ങളിൽ നിന്ന്
മേടപ്പുലരിയിൽ കണികാണാനായ്
കണ്ണു മിഴിക്കുന്നു
പ്രകൃതി നമുക്ക് തുല്യനീതി തരുന്നു
ഇന്നേയ്ക്കു മാത്രമല്ല
എന്നേയ്ക്കും
പക്ഷേ ഞാനും നീയുമല്ലേ
നാം പാവം രാപകലുകളല്ലേ
പിന്നെയും പഴയപോലെ.

തേൻതുള്ളിക്കവിതകൾ 119.അവസാനത്തെ അണ്ണാൻ


വംശനാശം വന്നാലും
അവസാനത്തെ അണ്ണാൻ
മുതുകിൽ മൂന്നുവരികളുള്ള
സ്വപ്നമായ് നമ്മുടെ
മാമ്പഴക്കാലത്തിൽ ജീവിക്കും .

മൂന്നുരഹസ്യങ്ങൾ


കടലിന് 
മൂന്ന് രഹസ്യങ്ങളുണ്ട്

ഒന്ന് ,
തിരകളിൽ
കാലത്തിന്റെ മിടിപ്പ് 

അത് ഒളിപ്പിക്കുന്നു

രണ്ട് 

ആഴത്തിൽ
ആരും കാണാതെ
സങ്കടത്തിന്റെ മുത്തു സൂക്ഷിക്കുന്നു


മൂന്ന് ,
മുകൾപ്പരപ്പിൽ
കപ്പലുകൾ ചുംബിക്കുമ്പോൾ
അഭൗമ പ്രണയിനിയായ്
സ്വയമറിയുന്നു

കണ്ണിൽ ഒരു പുഴ


പുഴയാകാൻ മോഹിച്ചവളെ
 കണ്ടുമുട്ടി
മോഹങ്ങളെല്ലാം വറ്റിപ്പോയിട്ടും
അവളുടെ കണ്ണിൽ ഒരു പുഴ!

അതു നോക്കിയിരുന്നപ്പോൾ
അവൾ പറഞ്ഞു,

ചാടിക്കോളൂ....
ഞാൻ പറഞ്ഞു,
എനിക്കു നീന്തലറിയില്ല.

ഞാനിപ്പോൾ പേടി പുതച്ചു നടക്കുന്നു.


വേടനെ പോൽ വെടിമരുന്നിൻ പുക
വലയിലാക്കിയെൻ കുട്ടിക്കാലം
കള്ളനെ പോൽ വെടിയൊച്ചകൾ
 കവർന്നെടുത്തെൻ കളിമ്പമൊക്കെയും
പെരും കിളിയായ് പറന്നെത്തിയ
വിമാനത്തിന്നിരമ്പൽ
കൊത്തി വിഴുങ്ങിയെൻ കിളിക്കൊഞ്ചൽ
എങ്ങുനിന്നോ പറന്നെത്തിയ
തീയുണ്ടകൾ
കൊണ്ടുപോയെന്റെ വീടും
കളിസ്ഥലവും
വന്നുകേറിയ പട്ടാള ബൂട്ടുകൾ
എന്റെ സന്തോഷം ചവിട്ടി
സമാധാനത്തിൻ നെഞ്ചിലുടെ കടന്നു പോകുന്നു
അവരുടെ കൊലച്ചിരിയെന്റെ പുഞ്ചിരി ചവച്ചുതിന്നുന്നു
ഇനിയില്ല, കളിക്കുവാനും
കൊഞ്ചിക്കരയുവാനും
പിതാക്കളും മാതാക്കളും
എന്റെ മണ്ണായിരുന്നവർ
എന്റെ വിണ്ണായിരുന്നവർ
മണ്ണും വിണ്ണും കാണാതെയേതോ
തടവറച്ചുമരിൽ
ചോരക്കറയായ് പടർന്നുപോയ്
സ്വപ്നങ്ങളൊക്കെയും
അവരുടെ ചങ്ങലപ്പൂട്ടിൽ കിടക്കുന്നു
കുട്ടിക്കാലമില്ലാത്തവനെങ്ങനെ കുട്ടിയാകും
യുദ്ധഭൂമിയിലെ
കുട്ടിയെന്നു നിങ്ങളെത്ര വിളിച്ചാലും
ഒരേ പേടിയാൽ മുതിർന്നവർക്കൊപ്പമായ്
വയസ്സിന്നളപ്പമേതോ
വെടിയൊച്ചയിൽ തകർന്നു പോയ്
വീടിനൊപ്പം കളിവീടും
കളിയിലെ കിളികളും പറന്നുപോയ്
അപരൻ കയ്യിലേന്തുമേതുയന്ത്രവും
എന്നെത്തകർക്കുമെന്ന തോന്നലിൽ
ഞാനിപ്പോൾ
പേടി പുതച്ചു നടക്കുന്നു

തേൻതുള്ളിക്കവിതകൾ 118.കുഞ്ഞിലക്കളിക്കുട്ടികൾ


പുതുമഴ വന്നതറിഞ്ഞ്
വിത്തിൽ നിന്നെത്തിനോക്കുന്നു
കുഞ്ഞിലക്കളിക്കുട്ടികൾ

വീട്ടമ്മ


സൂര്യനുണർന്നു വരുമ്പോൾ
അവന്നു കണിയായെന്നും
ചൂലുമായൊരാൾ
കരിയിലകൾക്കൊപ്പം
ഏതോ കാറ്റിലൊഴുകുമൊരു
കരിയിലയായവൾ മുറ്റമടിക്കുന്നു
പുലരിത്തണുപ്പിൽ
പുതപ്പിനോടു പിണങ്ങി
അടുപ്പിലെ കനലിനൊപ്പം
പുകഞ്ഞുകത്തുന്നു
പാത്രങ്ങളുടെ കലപിലയൊച്ചയിൽ
ഒച്ചയില്ലാത്തൊരു പാത്രമായ്
സ്വയം കലമ്പുന്നു
ചോറിനൊപ്പം തിളച്ച്
നീരെല്ലാം വാർന്ന്
വറ്റിൻ വെൺമപോലൊരു
വെളിച്ചമായ്
അടുക്കളയിൽ തെളിയുന്നു
ആ വെളിച്ചത്തിൽ
അക്ഷരം പഠിച്ചവന്റെയോർമ്മയിൽ
അവൾ കഥചൊല്ലുമമ്മക്കിളി
കളിചൊല്ലും കുഞ്ഞിക്കിളി
പലരുചികളിൽ
പലവർണ്ണങ്ങളിൽ
സന്തോഷത്തിൻ ചിത്രത്തൂവാലതുന്നി
രുചിയറിയാതെ ചിരിക്കുന്നു
ചിതയിൽ തീയിനോടേറ്റം
പ്രിയമായ്ച്ചേർന്ന്
പഞ്ചഭൂതങ്ങളായ്
പുറംലോകം കാണുന്നു
വീടു പൊളിഞ്ഞു പോയിട്ടും
വീട്ടുവാനായില്ല
വീടിനവളോടുള്ള കടം

തേൻതുള്ളിക്കവിതകൾ 117.പെയ്യുന്നു


നീ പുഴ
ഞാൻ മഴ.
പെയ്യുന്നു
നിന്നിൽ നിറയാൻ
നിന്നെ നിറയ്ക്കാൻ.

തേൻതുള്ളിക്കവിതകൾ 116.മരുഭൂമിയിൽ


മരുഭൂമിയിൽ 
ജീവിതം പൊള്ളിനിൽക്കുമ്പോൾ
മണൽക്കാറ്റു വന്നു ചോദിക്കുന്നു,
"സന്തോഷം നാട്ടിലെ 

പച്ചപ്പിലെങ്ങോ വെച്ചുമറന്നു അല്ലേ?"

പാവം(മാറ്റൊലിക്കവിത)

 അയ്യായിരത്തിന്റെ
ഇടയനായിരുന്നു
ഫെയ്സ് ബുക്കിന്റെ
സൗഹൃദച്ചെരിവിലായിരുന്നു
സന്ദേശങ്ങളുടെ മഴയിൽ
തളിർത്തു നിന്നവനായിരുന്നു
പിൻതുടർച്ചക്കാരുടെ പ്രളയത്തിൽ
ആലിലയിൽ പുഞ്ചിരിയോടെ
വരലു കുടിച്ചു
കിടന്നവനായിരുന്നു
എന്നിട്ടും മരിക്കുമ്പോൾ
ഒരുതുള്ളി പച്ചവെള്ളം കൊടുക്കുവാൻ
ആരും അടുത്തുണ്ടായിരുന്നില്ല;
പാവം

ചിങ്ങപ്പകലിൽ


തുമ്പികൾ പാറും ചിങ്ങപ്പകലിൽ
തുമ്പപ്പൂവു തിരഞ്ഞു നടന്നൂ
ഞാനൊരു ചെറു കാറ്റായലസം
കാടും മേടുമലഞ്ഞു നടന്നൂ
തുമ്പിപ്പെണ്ണേയെൻ മകളേ നിന്നെ
തുമ്പച്ചെടിതൻ പുഞ്ചിരി കാട്ടാൻ
ആ പുഞ്ചിരിയിൽ ഞാനെന്നോ വെച്ചു
മറന്നൊരു നൽകൊഞ്ചലിരിപ്പൂ
ആ കൊഞ്ചലിൽ ഞാനൊരു കുഞ്ഞായ്‌
പൂക്കളിറുത്ത കാലമിരിപ്പൂ
കാലത്തിൻ ചെറുവിരലിൽ തൂങ്ങി
നടന്ന കുട്ടിക്കാലമിരിപ്പൂ
തുമ്പികൾ പാറും ചിങ്ങപ്പകലിൽ
തുമ്പപ്പൂവു തിരഞ്ഞു നടന്നൂ
ഞാനൊരു ചെറു കാറ്റായലസം
കാടും മേടുമലഞ്ഞു നടന്നൂ
മകളേ നിന്നുടെ കുഞ്ഞിക്കയ്യിൽ
മണ്ണി ൽ പൂക്കും വിശുദ്ധി വെക്കാൻ
പൊന്നോണക്കുഞ്ഞിപ്പല്ലുകൾ തൂവും
പാൽ പുഞ്ചിരിയൊന്നായ് നല്കാൻ

തേൻതുള്ളിക്കവിതകൾ 115.ശൂന്യത


അടുത്തുണ്ടായിരുന്നൊരാൾ
ഇല്ലാത്തതിൻ ശൂന്യതയിൽ
എന്നിലെ ഞാനുമില്ലാതാകുന്നു
ശൂന്യതമാത്രം ബാക്കിയാകുന്നു

കടപ്പുറത്തുകൂടെ



കടപ്പുറത്തുകൂടെ നടന്നു
ഇരിക്കാൻ തോന്നിയില്ല
കടൽ തിളയ്ക്കുമ്പോൾ
കടലിനെ നോക്കിയില്ല
കാറ്റുമാത്രം കുടെ വന്നു

കടലിനെ അരിച്ചരിച്ച്
കൂട്ടുകാരുടെ തോണി വന്നു
വലയിൽ മത്തിയില്ല മാന്തളില്ല
കടലരിച്ചു മടുത്തവരുടെ വേദനമാത്രം

വലയിൽ
സങ്കടം വലവിരിച്ചതിൻ
ശൂന്യവേള

കടലിനോടുള്ള ചോദ്യങ്ങൾ
കരച്ചിലായ് മനസ്സിൽ നീന്തുന്നു
കടപ്പുറത്തിരിക്കുവാൻ തോന്നിയില്ല
കണ്ണിൽ കടൽത്തിരകളിളകുന്നു
തോണിയതു നോക്കിനിന്നു

തോണിയെ തഴുകി
 തോറ്റുപോവില്ലെന്നുറപ്പു കൊടുത്തു
മുക്കുവാ മുങ്ങുവാൻവായെന്ന്
കടൽ വിളിച്ചെങ്കിലും
കേൾക്കാതെ തിരിഞ്ഞു നടന്നു

കൊണ്ടാട്ടം

കൊണ്ടാട്ടം,,,,,,,,,,,,,,,,,
കൊണ്ടാടുന്നവർക്കറിയില്ല
കൊണ്ടാട്ടമായവൻ്റെ സങ്കടം
അവർക്ക് അവരുടെ രുചി
കൊണ്ടാടുന്നവരെല്ലാം പൂച്ചകൾ
അവർക്ക് അവരുടെ വീണ വായന

പ്രാണൻ പൊള്ളിയും വറ്റിയും
പൊരിഞ്ഞും ഞെരിഞ്ഞും
അവർക്ക് രുചികൊടുത്തവന്
ചരിത്രമില്ല
അവൻ്റെ പച്ചപ്പ്
അവർ വെളുപ്പിച്ചു
അവൻ്റെ വെളുപ്പ്
അവർ കറുപ്പിച്ചു

ഒടുവിൽ കറുപ്പിൽ
അവർക്കുര സിക്കുവാൻ
മാത്രമുള്ള യെരിവായ്
അവൻ തീർന്നു പോകുന്നു
അവരവനെ തിന്നു തീർക്കുന്നു


തേൻതുള്ളിക്കവിതകൾ 114.കറുപ്പിൽ


വെളുക്കുവാൻ പോലും
നേരമില്ല കിളികളേ
കറുപ്പിൽ ജീവിക്കുമ്പോൾ

തേൻതുള്ളിക്കവിതകൾ 113.സങ്കടത്തിന്റെ ചിറകുകൾ

 കണ്ണിലെ 
ആകാശത്തിൽ പറക്കുന്ന 
കിളികൾക്കൊക്കെയും
സങ്കടത്തിന്റെ ചിറകുകൾ

തേൻതുള്ളിക്കവിതകൾ 112.വരാതെ വേനലേ


വേനൽമഴയിൽ
എന്നുടലിൽ വന്നിരിക്കുന്നു
കുളിർത്തുമ്പികൾ
അവയെ പിടിക്കുവാൻ
വെയിൽകയ്യുമായ്
വരാതെ വേനലേ...

തേൻതുള്ളിക്കവിതകൾ 111.വേദനയറിയാതെ


പ്രണയവിശുദ്ധിയിലൊരു
വിഷാദനദിയൊഴുകുന്നു
വേനലറിയാതെ
വേദനയറിയാതെ.

തേൻതുള്ളിക്കവിതകൾ 110.ഒറ്റപ്പെടുമ്പോൾ


ഒറ്റപ്പെട്ടൊരോർമ്മ
കാത്തിരിക്കുന്നു 
ഒറ്റപ്പെടുമ്പോൾ 
കൂട്ടായിരിക്കുവാൻ

തേൻതുള്ളിക്കവിതകൾ 109.ഗ്രാമമണവാട്ടി




പുതുമഴയിൽ കുളിച്ച്
പുതുമുല ്ലപ്പൂമാല ചൂടി
കുളിർരാവിൻ മണിയറയിൽ
പതിയെ കടക്കുന്നു
ഗ്രാമമണവാട്ടി!

തേൻതുള്ളിക്കവിതകൾ 1o8.വികലാംഗർ


തോക്കിൻ കുഴലിലൂടെ
വന്ന വിപ്ലവമെല്ലാം
വികലാംഗർ.

തേൻതുള്ളിക്കവിതകൾ 107.ഇരുളൊരു വേട്ടപ്പക്ഷിയായ്


രമണനും ചന്ദ്രികയും
കടപ്പുറത്തിരിക്കെ
കിളികൾ പറന്നു
സന്ധ്യയും പറന്നു
ഇരുളൊരു വേട്ടപ്പക്ഷിയായ്
പിന്നാലെയും

ഹൈക്കു കവിത ................


നിന്റെ കല്ലറയിൽ 
വീണുകിടക്കുന്നു പൂവുകൾ
എന്നിൽ നിന്നടർന്ന പുഞ്ചിരികൾ.

തേൻതുള്ളിക്കവിതകൾ 106.മഞ്ഞമാലാഖമാർ


കൊന്നയിൽ 
മഞ്ഞമാലാഖമാർ
ഊഞ്ഞാലാടുന്നു

തേൻതുള്ളിക്കവിതകൾ 105.സ്ത്രീയേ


സ്ത്രീയേ
ഉയിർത്തെഴുന്നേൽക്കാൻ 
മാതൃകയില്ലാതെ 
നീയെന്നുമദൃശ്യമാം കുരിശിലേറുന്നു

തേൻതുള്ളിക്കവിതകൾ 104.അവനൊപ്പം


കാണെക്കാണെ 
കണ്ണിൽ മയങ്ങും
 സ്വപ്നമുണർന്ന്
 അവനൊപ്പം പോയി

പ്രണയലേഖനം ..................................


നീ പൂത്തുലയാത്ത
വെളിച്ചത്തിലില്ലെനിക്കു പകലെന്നറിയൂ
കൃഷ്ണേ
നീലക്കടമ്പുകൾ
കാറ്റിലിളകിയാടി വിളിക്കിലും
പകലെനിക്കില്ല ക്യഷ്ണേ
കോലക്കുഴൽ നാദം കാതോർത്തു
ഗോകുലം മുഴുവനും
മധുധാരയിൽ മുഴുകി നിൽക്കിലും
പകലെനിക്കില്ല കൃഷ്ണേ
പകലോൻ പലതരം രശ്മികൾ തൂവി വെളിച്ചത്തിൽ കുളിപ്പിക്കിലും
പകലെനിക്കില്ല കൃഷ്ണേ
നീ പതിയെ വെളിച്ചമായെൻമുന്നിൽ
വഴിത്തെളിച്ചമാകുവോളം
പകലെനിക്കില്ല കൃഷ്ണേ
ഉടലാകെ വെളുത്തു വിളറി
മനസ്സിലിരുൾമൂടി വിരഹതാപത്താലുരുകി
കരിഞ്ഞു കാർവർണ്ണമായ്
മനസ്സേതോവേദനയാൽ
നീയേതിരുളിൻ കോട്ടയിൽ
അകപ്പെട്ടെന്നറിയാതെ
നിലാത്തെളിയോടു നിന്നെച്ചോദിച്ചു
വിഷണ്ണനായലഞ്ഞേൻ
കൂരിരുൾ കുടിച്ചു ഞാനൊരു കാർവർണ്ണനായ്
അന്ധവൃന്താവനത്തിലായ്
കൃഷ്ണേ‐നീയേതു താരകത്തിൻ കീഴിൽ
ഏതു മണ്ണിൽ
ഏതിരുളിൽ
നിശാഗന്ധിയായ് എന്നെക്കാത്തിരിക്കുന്നു?
ഏതു വിഷാദമഴ നിനക്കുചുറ്റുമെന്നെ
മറച്ചു പെയ്യുന്നു?
നിന്നിലെത്തുവാൻ പകലിലിരുളായ്
ഇരുളിൽ കൂരിരുളായ്
സൂര്യനില്ലാ ഭൂമിപോലലയുന്നു ഞാൻ
ഉടൽ തണുത്ത ചിറകുമായ്
രാപ്പക്ഷിയായ് ഞാൻ പറന്നുയരുന്നു
കുളിരിൻ ചിറകടി ഓരോ
ദേശദേശാന്തരങ്ങളിൽ നിന്നെത്തിരഞ്ഞു ചുവടു വെക്കുന്നു
കൃഷ്ണേ ഓടക്കുഴൽ നാദമില്ലിപ്പോൾ
കേൾക്കുവാൻ കാതുകൂർപ്പിക്കും
പ്രണയാർദ്രമാം നിൻ നിശ്വാസം
കേൾക്കണമതിന്നു കാതരയായ്
ഒരിക്കൽക്കൂടിയൊഴുകുവാൻ
കൃഷ്ണേ കേൾക്കുക
തണുപ്പിൻ ചിടകടി ഞാൻ തന്നെ
കാതോർക്കുകയെൻ പറക്കലിൻ നിസ്വനം
ചിറകുകുടയലിൻ ദീനമാം നാദം
നിന്നെത്തിരഞ്ഞു നിശാമാരുതന്റെ
കൈപിടിച്ചെൻ തൂവലുകൾ
പറന്നുപറന്നുവരാം
നീ നിലാവു മുട്ടിവിളിക്കും‐
ജനലുകൾ തുറക്കുക കൃഷ്ണേ
അതുവഴിയകത്തേക്കു മെല്ലെ
കടന്നെത്തും അദൃശ്യമായ് ഞാൻ
കുളിർരജനിയായ്
കൃഷ്ണേ കിളിക്കൊഞ്ചൽ കേൾക്കുവാൻ
നമുക്കൊന്നിച്ചൊരു പകൽ പിറക്കുവാൻ
(മുനീർഅഗ്രഗാമി)

തേൻതുള്ളിക്കവിതകൾ 103.കൊത്തല്ലേ


ചൂണ്ടലിട്ടവർ കാത്തിരിക്കുന്നു
നമ്മെ കരയ്ക്കു കയറ്റുവാൻ
വിശപ്പാലൊന്നും കൊത്തല്ലേ;
ജലരാശി തന്നെ നമുക്കു മഹാരാശി

തേൻതുള്ളിക്കവിതകൾ 102.പച്ച


നിറങ്ങളിൽ നിറയുമ്പോൾ
നീ നീല, ഞാൻ മഞ്ഞ
നമുക്കു പച്ച ജീവിതം

തേൻതുള്ളിക്കവിതകൾ 101.ശ്രുതി


വിരൽ മുറിഞ്ഞവന്റെ
വീണപോൽ വിരഹികൾ
പിറക്കാത്ത ശ്രുതിതൻ
മധുരമോർത്തിരിപ്പൂ

തേൻതുള്ളിക്കവിതകൾ 100.മരുഭൂമിയിൽ‐


നഷ്ടസ്വപ്ങ്ങളാൽ
 കാടുകയറിയ
വയൽ നീ
മരുഭൂമിയിൽ‐
നിന്നെന്റെ ചിന്തകൾ 
കാടുകയറുമ്പോൾ

മീട്ടലാൽ

നിന്റെ വിരലില്ലെങ്കിലില്ല
വില
പാടുവാൻ പാടുപെടുന്നു
നിൻ വിരൽമീട്ടും
മീട്ടലാൽ പൊട്ടുവോളമീ
വീണക്കമ്പി

ലിഫ്റ്റിൽ ഉയരങ്ങളിലേക്കു പോകുന്നു കുട്ടികൾ

ലിഫ്റ്റിൽ ഉയരങ്ങളിലേക്കു
പോകുന്നു കുട്ടികൾ
മുതിർന്നവരെപോലെ 
അവർ
കോട്ടും ടൈയും‐അഴിച്ചുവെക്കുന്നു
ആകാശത്തോളം ഉയരത്തിൽ നിന്നവർ
ആകാശമോ ഭൂമിയോ കാണാതെ
ഗൂഗിളിൽ ഗൃഹപാഠം തിരയുന്നു

എ സിയുടെ തണുപ്പിൽ
വിയർക്കലെന്നൊരനുഭവത്തെ
കൊന്നൊടുക്കുന്നു
അന്നേരം
ആരും വന്നെത്തിനോക്കാത്ത പറമ്പിൽ
മഞ്ചാടിമണികൾ പൊഴിയുന്നു
അപ്പുപ്പൻതാടി അതിന്നടുത്തു
വന്നു നോക്കുന്നു

കുഞ്ഞണ്ണാൻ അതുവഴി
ആരോടോ പിണങ്ങി കടന്നു പോകുന്നു
സന്ധ്യ വന്ന് അവരെനോക്കി
ചുവന്ന ചിറകുകുടയുന്നു

കുട്ടികൾ അതൊന്നുമറിഞ്ഞില്ല
അവ കുട്ടികളെയും കണ്ടില്ല
കുട്ടികൾ ബി ബി സി ന്യൂസ്
കാണുകയായിരുന്നല്ലോ.

തേൻതുള്ളിക്കവിതകൾ 99.വറ്റുന്നു


വാടിവീണ ചിരികൾ
വസന്തമായവൾക്ക്
കണ്ണീരു‐പോലും 
പൊള്ളി വറ്റുന്നു

തേൻതുള്ളിക്കവിതകൾ 98.ഗ്രാമം


വികസനം വരുംവഴി നോക്കി
നോക്കി നിൽക്കെ
അപ്രത്യക്ഷയായൊരു
മഞ്ഞുതുള്ളിയാണെൻ ഗ്രാമം

നിറയുന്നു ..................




പുഴ അയാൾക്കുമുന്നിൽ
വാക്കുകളില്ലാതെ കിടക്കുന്നു
അയാൾ 
ഏതോ വേദനയിൽ
അവളെ നോക്കി നോക്കി നിറയുന്നു
ഇപ്പോൾ
നിറഞ്ഞു നില്ക്കുന്ന രണ്ടു കണ്ണുകളിൽ
വറ്റിപ്പോയ ഓർമ്മകൾ.

തേൻതുള്ളിക്കവിതകൾ 97.ജീവാമൃതം


തോരുവാൻ വ െയ്യന്നു നീ
ഹാ പെ െയ്യന്നു ഞാൻ!
തോർച്ചയുടെ ശാന്തിയില്ലെങ്കിലും
പെയ്ത്തിന്റെ സംഗീതം

 നമുക്കു ജീവാമൃതം

എന്റെ കാക്കേ

എന്നാലും എന്റെ കാക്കേ
വെളുക്കുമ്പോൾ
കറുപ്പായ്
കറുക്കുവോളം നീ പറക്കുന്നു
പറക്കാനറിയാതെ ഞങ്ങൾ
വെളുക്കുമ്പോൾ
ഉടലിനകത്തും പുറത്തും
കറുപ്പുമായ് നടക്കുന്നു
എന്നാലുമെന്റെ കാക്കേ
നടന്നാലും പറന്നാലും
കറുപ്പ്
നിനക്കെന്നും കറുപ്പുതന്നെ
എത്ര കറുപ്പായാലും
കുറെ നടന്നാൽ കറുപ്പെല്ലാം
വെളുക്കുന്നു ഞങ്ങൾക്ക്
അല്ല
വെളുക്കുവോളം നടക്കുന്നു
ഞങ്ങൾ

തേൻതുള്ളിക്കവിതകൾ 96.മഹായുദ്ധമാണ്


മരണം മഹാരണമാണ്
ജീവിതവും ജീവനും തമ്മിലുള്ള
 പോരാട്ടമാണ്
ഇരുപക്ഷവും ബാക്കിയാവാത്ത
മഹായുദ്ധമാണ്

മരണവീട്

മരണവീട് 
ഓർമ്മയുടെ ചിറകുള്ള പക്ഷിയാണ്
മരിച്ചയാളുടെ വേദനകളെല്ലാം തിന്ന്
അത് ചിറകൊതുക്കിയിരിക്കുന്നു
വന്നവർ വന്നവർ
ഓരോ തൂവൽ കൊണ്ടു പോകുന്നു
അത് അയാളെ ചിറകിനടിയിൽ
ഒളിപ്പിച്ച്
സങ്കടത്തോടെയിരിക്കുന്നു
ഇനി അതിന്റെ ചിറകടിയിലാണ്
അയാൾ ജീവിക്കുക
അതിന്റെ ശബ്ദത്തിലാണ്
അയാൾ സംസാരിക്കുക
ഇനി എല്ലാവരും പിരിഞ്ഞുപോയാൽ
അതു പറന്നു പോകുമോ?
വീടു മാത്രം ബാക്കിയാകുമോ?

തേൻതുള്ളിക്കവിതകൾ 95.പിണക്കം


പിണക്കം മരണമാണ്
ഇണക്കം പുനർജൻമവും
നീ എന്നിലും ഞാൻ നിന്നിലും
ജീവിക്കുമ്പോൾ

മഹാമനസ്വിനീ!

വേദനകൾ 
വേട്ടയാടും കാട്ടിൽ
ഞാനലയുമ്പോൾ
കാട്ടുതീയും പിന്നാലെ വരുന്നു
നീയേതു ദുഷ്ഷന്തന്റെ
 ശകുന്തളയെന്നെനിക്കറിയില്ലയെങ്കിലും
നീതന്നെയെനിക്കു മഴയുമഭയവും
മഹാമനസ്വിനീ!

ഓടിത്തളർന്നു വരളുമ്പോൾ

പോകണം നമുക്കൊരുവട്ടം കൂടി
പണ്ടുപഠിച്ചൊരാ സ്കൂളിൽ
ഓർമ്മകൾ വറ്റിവരണ്ട മനസ്സുമായ്
ഓടിത്തളർന്നു വരളുമ്പോൾ
പൊട്ടിപ്പൊളിഞ്ഞു വീഴാറായ്
പഴയ കെട്ടിടമെങ്കിലും
നമുക്കതിന്നടുത്തിത്തിരി നേരമിരിക്കണം
നൻമ നമ്മിൽ വർഷിച്ച പരുക്കൻ ഭിത്തികൾ കാണണം
നമുക്കു മാമ്പഴം തന്ന ക്ലാസ്മുറി
നമുക്കു മാമ്പഴക്കാലം തന്ന മാവിൻചോട്ടിലെ കളിസ്ഥലം
നമ്മെ തിരിച്ചറിയും നാമേതിരുട്ടിൽ
തപ്പിത്തടഞ്ഞു ചെന്നെത്തിലും
ലോകവേഗങ്ങളിൽ ഞാനും നീയും
കരിഞ്ഞുണങ്ങിയ പുഴയായ്
ഒഴുക്കു നിലച്ചു പിടഞ്ഞു കളിക്കെ
മരുന്നായെത്തുമോർമ്മകളെവിടെ?
അതുകൊണ്ടു പോകണം നമുക്കു കൂട്ടുകാരാ
കോമ്പസ്സുകൊണ്ടു മരത്തിലും കല്ലിലും
നാം കൊത്തിവെച്ച കുട്ടിക്കാലത്തിന്റെ
ചിത്രകഥകൾ വായിക്കുവാൻ
മഷിതീരുവോളം ബെഞ്ചിൽ നിഗൂഢമാം
 സ്മിതത്തോടെ‐അന്നോളം മിണ്ടാത്തവളുടെ പേരെഴുതിയ
പ്രണയകൗതുകം നെഞ്ചേറ്റുവാൻ
എത്ര വറ്റിവരണ്ടാലും എത്ര ചുക്കിച്ചുളിഞ്ഞാലും
പണ്ടു പഠിച്ചതിന്നോർമ്മത്തുമ്പികൾ പാറും
സ്കൂൾ മുറ്റത്തെത്തിയാൽ
താനേ നിറഞ്ഞു കവിയുന്നു നാം
താനേ വരാന്തയിൽ
താഴ്മയോടൊരു കുട്ടിയായ്
ചുളിവും നരയും മറന്ന്
ചുറുചുറുക്കുള്ള ചുവടുകൾ വെക്കുന്നു.....

തേൻതുള്ളിക്കവിതകൾ 94.ജലജീവിയായ്


കണ്ണിൽ കടലുള്ളവളിൽ
നീന്തി 
കരപറ്റാനാശിക്കെ ഞാൻ
ജലജീവിയായ് പരിണമിക്കുന്നു

തേൻതുള്ളിക്കവിതകൾ 93.കരിയിലത്തുള്ളികൾ


വേനൽമഴ കൊണ്ടുപോകുന്നു
വെയിൽ തട്ടിക്കളിച്ച വേദനകൾ;
ഉതിർന്നുപോയ കരിയിലത്തുള്ളികൾ

തേൻതുള്ളിക്കവിതകൾ 92.അഹങ്കാരി


അഹങ്കാരിയാം ഞാൻ
പാരച്ചൂട്ടിലിറങ്ങുമ്പോൾ
മണ്ണിൽ നിന്നും നോക്കി
ചിരിക്കയാണപ്പൂപ്പൻ താടി!

വിശപ്പ്




വിശപ്പാണു നാം
തീരാത്ത വിശപ്പ്
പലതരം വിശപ്പ്
പലനിറം വിശപ്പ്
ഒരപ്പത്തിനോ
ഒമ്പതിനായിരം
അപ്പത്തിനോ
ഭൂമിയെ മുഴുവനായ്
വിഴുങ്ങിയാലോ
തീരാത്തത്ര വിശപ്പ്
ചന്ദ്രനെ ഞാവൽ പഴം പോലെ
രുചിക്കുവാൻ
നാക്കു നീട്ടും വിശപ്പ്
ചൊവ്വയെ കോഴിക്കാലുപോലെ
കടിക്കുവാൻ
കൈനീട്ടും വിശപ്പ്
യേശുവേ
അഞ്ചപ്പം ഒരാൾക്കുപോലും
തികയുന്നില്ല
ആഞ്ജനേയാ
സൂര്യനെ തിന്നുവാൻ
ഓരോ നിമിഷവും ചാട്ടം തന്നെ
പ്രവാചകാ
എത്ര കഴിച്ചിട്ടും
വയർ നിറയുന്നില്ല
അയൽവാസിയുടെ പട്ടിണി മാറ്റുവാൻ
ഒരരിമണിപോലുമില്ല
തഥാഗതാ
ഭിക്ഷയാചിക്കുവാൻ
കൈനീട്ടി വിശന്നു മരിച്ചവരുടെ
ഓർമ്മകൾ തിന്നിട്ടും
മതിയാകുന്നില്ല
വിശപ്പാണുനാം
കെൂടും വിശപ്പ്
ഒരുരുളയായ് ഭൂമിയും
ഉപ്പേരിയായ് നക്ഷത്രങ്ങളും
കറിയായ് മഴയും
കഴിക്കട്ടെ
വിശപ്പടക്കട്ടെ!

നിലാവിന്റെ ഭാഷ


എനിക്കും നിലാവിനും
മാത്രമറിയുന്ന ഒരു ഭാഷയുണ്ട്
ഓരോ രാത്രിയും
ആ ഭാഷയിൽ
എന്റെ കണ്ണീർത്തുള്ളിയിൽ
എഴുതുന്നത്
നിലാവിനു മാത്രമേ മനസ്സിലാകൂ
സൂര്യനാ ഭാഷയറിയില്ല
സൂര്യൻ ഓരോപുലരിയിലും
വെളിച്ചമൊഴിച്ച് കുളിപ്പിച്ച്
എന്നെ ഒരു പൂച്ചെടിയാക്കി
നിങ്ങൾക്കു മുന്നിൽ വെയ്ക്കും
നിങ്ങൾ രസിക്കും;
പൂക്കളെല്ലാം നിങ്ങൾ കൊണ്ടുപോകുമ്പോഴും
എന്റെവേരുകൾ
ആ കണ്ണീർത്തുള്ളിയിലെ അക്ഷരങ്ങളിൽ
മുറുകെ പിടിക്കും
എന്തുവേണമെങ്കിലും
കൊണ്ടു പോകുക
എനിക്ക് നിലാവിന്റെ കൂട്ടുണ്ട്
എനിക്കും നിലാവിനുമൊരു
ഭാഷയുണ്ട്

തേൻ തുള്ളിക്കവിതകൾ 91.ചിരിക്കുന്നു


പെരുവഴിയിൽ നഗ്നയായ്‌
മരം മാനം നോക്കി നില്ക്കെ 
വെയിൽ വീണുരുണ്ട് ചിരിക്കുന്നു

വെളിച്ചം കുടിച്ചു പുലരുവാൻ

പുലരും നമുക്കൊരു പുലരി,
കിളിയൊച്ചയിലൂഞ്ഞാലാടുവാൻ
പുൽത്തുമ്പിലെ തൂമഞ്ഞു തുള്ളിപോൽ
വെളിച്ചം കുടിച്ചു പുലരുവാൻ

തേൻതുള്ളിക്കവിതകൾ 90.മഴ മഴയായ്


വേനൽ വേദനിപ്പിക്കുന്നു;
കാറ്റിന്റെ നെഞ്ചിൽ
വീണു കിടന്നു
പെയ്യുന്നു മഴ മഴയായ്!

മുറം


വീട്ടിലിപ്പോൾ മുറമില്ല
ചേറലും ചേറിപ്പെറുക്കലും
ഞങ്ങൾ മറന്നു
വിരലിന്റെ താളത്തിൽ
കല്ലും നെല്ലും വേർതിരിച്ചത്
ഞങ്ങൾക്ക് പഴങ്കഥയായി
മകൾക്കത് മനസ്സിലാകാത്ത
കടങ്കഥയായി
അതുകൊണ്ട്
അവൾ ആനയെ കണ്ടു
മുറംപോൽ ചെവിയുള്ള
ആനയെ കണ്ടില്ല
അവൾ ചോറു തിന്നു
നെല്ലിൽ നിന്നും ചോറിലേക്കുള്ള വഴി
നടന്നില്ല
മുറം ഒരു ഉപകരണം മാത്രമല്ല
അമ്മ മകളിലേക്കു പകരുന്ന
അരിയിൽ നിന്നും കല്ലെടുക്കുന്നതിന്റെ
സംഗീതം കൂടിയാണത്.

തേൻതുള്ളിക്കവിതകൾ 89.തുഴഞ്ഞു തുഴഞ്ഞു ഞാൻ!


വീഴുന്നതുപോലുമറിയാതെ
നീയെന്ന കാറ്റിൽ തൂവലായ്
തുഴഞ്ഞു തുഴഞ്ഞു ഞാൻ!

തേൻതുള്ളിക്കവിതകൾ 88.അത്യഗാധമാം...


അത്യുന്നതങ്ങളിൽ നിന്നും
വീഴാതെയില്ല ,
അത്യഗാധമാം
കടലാഴത്തിലൊരു തുള്ളിയും

നിഴലുകൾ ചവിട്ടാതെ

അപ്പോൾ നിലാവ്
ഒരു ദേവത.
നിഴലുകൾ ചവിട്ടാതെ
അയാളിലേക്ക്
നടന്നു വരുന്ന വെൺമ
അപ്പോൾ,
രാത്രിപോലും അയാളെ
ഒറ്റപ്പെടുത്തുമ്പോൾ
അവൾക്കെങ്ങനെ
അയാളെ കാണാതിരിക്കാനാകും!

ഞൊടിയിടയിൽ

കരം കവിഞ്ഞുപോകുന്ന
മഴയും മനസ്സും
കരകവിഞ്ഞുപോകാൻ
ഞൊടിയിടയിൽ
നാമൊരു പുഴയാകും

ചിറകുകളുള്ള ഇഴജീവി

കാത്തിരിപ്പ് ചിറകുകളുള്ള
ഇഴജീവിയാണ്
പറക്കാനാകാതെ അത്
സങ്കടങ്ങളിലൂടെ ഇഴയുന്നു

ഐ സി യു ;

ഐ സി യു ;
നിരാശയ്ക്ക് മുകളിലൂടെ
പ്രതീക്ഷൾ കോർത്തുണ്ടാക്കിയ
ഒറ്റയടിപ്പാലം

തേൻതുള്ളിക്കവിതകൾ 87.വൻകരകൾ


കണ്ണീർ സമുദ്രമാകുമ്പോൾ
നാം രണ്ടു വൻകരകൾ
രണ്ടു കാലാവസ്ഥകൾ

തേൻതുള്ളിക്കവിതകൾ 86.കണ്ണുകൾ നിറയുന്നു


വസന്തം കഴിഞ്ഞതിന്റെ പിറ്റേന്ന്
ചെടി പൂക്കളെ എന്നപോലെ
ആസ്പത്രിവാർഡിലേക്ക് നോക്കി
കണ്ണുകൾ നിറയുന്നു