ശിശിരം

ശിശിരം
.............
ഓർമ്മയുടെ ശിശിരകാലത്തിൽ
എല്ലാ ഇലകളും പൊഴിഞ്ഞ്
മരമോ
മനുഷ്യനോ
എന്നറിയാതെ നിൽക്കുന്നു

അവിൽ പൊതിയില്ലെങ്കിലും
അരിവാങ്ങാൻ കാശില്ലെങ്കിലും
ആഫീസറാണെങ്കിലും
അലവലാതിയാണെങ്കിലും
നീ വരണം
എനിക്കൊന്നു തളിർക്കണം
കോളജിലെ ഡസ്ക്കിൽ
നമ്മളെഴുതിയ ഒരു വാക്കോ
ഹോസ്റ്റലിൽ വെച്ച്
നാം പാടിയ ഒരു പാട്ടോ
ഒരു തല്ലോ
കൂടെ കരുതണം
പൊഴിഞ്ഞു വീണ ഇലകളിലൂടെ
കാറ്റ് നടന്നു പോകുന്നു
നാം മരത്തണലിലൂടെ
നടന്ന പോലെ.
അരൂപിയായി
എന്നും നാം നടക്കുന്ന
ആ തണലിന് ആരുടെ മുഖമാണ്?
അമ്മ ?
അഛൻ ?
പ്രൊഫസർ ?
അടിച്ചു വാരുന്ന ചേച്ചി ?
മരമായും
മനുഷ്യനായും
ഞാൻ
ഇപ്പോൾ തളിരിടാൻ തുടങ്ങി;
നോക്കൂ,
ഒരില നീയാണ്
നീ വന്നുവല്ലോ
എൻ്റെ ഉള്ളിൽ നിന്ന്;
നിൻ്റെ ഉള്ളിൽ നിന്ന്
ഞാനും വന്നിട്ടുണ്ടാവും
ശിശിരം നമ്മെ
അത്രയ്ക്ക് പുതുക്കുന്നു
എങ്കിലും നീ വരണം
ഇനിയെത്രയെത്ര ഋതുക്കളുണ്ട്!
വെറും കയ്യോടെ
വെറുതെയല്ലാതെ.
- മുനീർ അഗ്രഗാമി

22 ഫീമെയിൽ കേരള

22
ഫീമെയിൽ
കേരള
....................................
ഞാൻ നേരിൽ
എന്നെ മാത്രം
കാണുന്നു
ഞാൻ തന്നെ
എൻ്റെ ഫോട്ടോയെടുക്കുന്നു
ഞാൻ തന്നെ ആസ്വദിക്കുന്നു;
നന്നായെന്ന ഭിനന്ദിക്കന്നു.
ഞാൻ തന്നെ എന്നെ
പുകഴ്ത്തുന്നു

സാമൂഹ്യ പാoമറിയില്ല
സയൻസും കണക്കും പഠിച്ചിട്ടുണ്ട്
സമൂഹമോ ?
ഓ! അതെന്ത് ?
വീഡിയോ ഗെയിമിൽ
ജയിച്ച് കൈകൊട്ടുന്നു
ഹ ഹ ഹ ഹ!
- മുനീർ അഗ്രഗാമി

പാത കാണാതെ പെയ്യുമ്പോൾ

പാത കാണാതെ പെയ്യുമ്പോൾ
.........................................................
അക്കാലത്ത്
ഇടവപ്പാതി
പാത കാണാതെ പെയ്യുമ്പോൾ
മഴ കുത്തനെ യൊഴുകുന്ന
പുഴയാണ്

സ്കൂളിലേക്ക്
നനഞ്ഞു നീന്തുന്ന
ഞങ്ങൾ മീനുകളും
മുഴുവായും
കടുവായും
ചെളിയിൽ കളിച്ച്
കുടയെറിഞ്ഞ്
ഒരു കൂട്ടം
വരാലായും
കടുങ്ങാലിയായും
ജലമിളക്കിയൊരു പറ്റം
ഊളിയിട്ടും
കാറ്റിലാടിയും
കുഞ്ഞു പരലുകൾ
ഇക്കാലത്ത്
മീനില്ലാതെ
പുഴ കര(കവി)ഞ്ഞു പെയ്യന്നു
വംശനാശം വന്ന
നാട്ടുമീനുകളുടെ
പേരു പലതും മറന്നു പോയ്
അക്കാലത്തിനും
ഇക്കാലത്തിനുമിടയ്ക്ക്
ചൂണ്ടയിട്ടും
വലവീശിയും
ആരാണവയെ
ഉന്മൂലനം ചെയ്തത്?

- മുനീർ അഗ്രഗാമി

നരകവും സ്വർഗ്ഗവും

നരകവും സ്വർഗ്ഗവും
.....................................
നരകം
തീ കൊണ്ടുള്ള പൂവാണ്;
എൻ്റെ ശലഭമേ
നീ അവിടെ അകപ്പെടുമ്പോൾ.

അതിൻ്റെ ഇതളിൽ നിന്ന്
പൊള്ളലുകളെല്ലാം
പൂമ്പൊടിയാക്കി
നീ പറന്നു വരും
ചിറകുകളിൽ
ഒരു സ്വപ്നത്തിൻ്റെ ചിത്രവും കൊണ്ട്.
അന്നേരം നമുക്കിടയ്ക്ക്
മഴ പെയ്യും
കത്തിത്തീരാറായ എൻ്റെ ഇതളുകളിൽ
ജലമൊലിച്ചിറങ്ങും
അവിടെ ബാക്കിയായ
കറുപ്പല്ലാത്ത തണുത്ത ഒരു നിറം
നിന്നെ വിളിക്കും
അതിൽ നീ വന്നിരിക്കും
നിൻ്റെ സ്പർശം കൊണ്ട്
കരിഞ്ഞതൊക്കെയും
എന്നിൽ തളിർക്കും
സന്തോഷം കൊണ്ട്
ഞാനൊരു പൂക്കാലമായിപ്പോകും
നീയതിനെ സ്വർഗ്ഗമെന്നു വിളിക്കും
നരകത്തെ
പൂവാക്കിയ വൈഭവമേ
എൻ്റെ ശലഭമേ
നീ തന്നെ
നീ തന്നെയെൻ്റെ
പൂവിന്നിതളുകൾ !


- മുനീർ അഗ്രഗാമി

വർണ്ണവിവേചനം

വർണ്ണവിവേചനം
................................
നീയെങ്ങനെയാടീ കരിഞ്ഞു പോയത് ?
വെളുത്തവളുടെ അഹങ്കാരം ചോദിക്കുന്നു
ദ്രാവിഡത്തനിമയുടെ,
താവഴിയുടെ മുടി വലിച്ചിഴച്ച് ചോദിക്കുന്നു

ഗാന്ധിജി പെണ്ണായിരുന്നെങ്കിൽ
ദക്ഷിണാഫ്രിക്കയിൽ നിന്ന്
കേൾക്കുമായിരുന്ന ചോദ്യം
വർണ്ണവെറിയൻ മാരുടെ
പഴങ്കഥയിൽ മറഞ്ഞെന്നു കരുതിയ ചോദ്യം
അവളുമാർ ചോദിക്കുന്നു
ചോദിച്ചവളു (രു )ടെ വെളുപ്പിൽ
മനുഷ്യൻ്റേതല്ലാത്ത
കറുപ്പു തെളിയുന്നു;
ആ കറുപ്പ്
ഇരുട്ടായി കനക്കുന്നു;
ആ ഇരുട്ടിൽ
അവളുടെ താവഴിയിൽ
ഒരു ഗർഭപാത്രത്തിൽ
വെളുപ്പ് കൊണ്ടു വെച്ച്
ജാരൻ ഓടി മറയുന്നു
വെളുപ്പിൻ്റെ വഴി
അവൻ്റെ ഓട്ടത്തിൽ
പുല്ലു മുളയ്ക്കാതെ
തെളിയുന്നു
അവർ മറ്റൊരു വംശത്തിൻ്റെ വിത്തായി
പടുമുള പൊട്ടിയതാണെന്നു്
ജ്ഞാനികൾ കാണുന്നു
വംശവെറിയിൽ
ഉന്മൂലനത്തിൻ്റെ
ദ്രാവകം അവർ (ൾ )
ദ്രാവിഡ മകളുടെ അന്നനാളത്തിൽ ഒഴിക്കുന്നു
അന്നത്തിന് വകയില്ലാത്തവൾക്കെന്തിനു്
അന്നനാളമെന്ന്
അവർ ചോദിക്കുന്നു
അവർ
പുരുഷൻമാരായിരുന്നില്ല
ആസാമിയോ ബംഗാളിയോ ആയിരുന്നില്ല
എ പ്ലസ് നേടി
ഉന്നത പഠനത്തിനെത്തിയ
മലയാളിമങ്കമാരായിരുന്നു
കുഞ്ഞേ
നമുക്കിനിയും ഉത്തരമെഴുതാം
നീ ബോർഡിൽ നോക്കിയിരിക്കുക
സാക്ഷരതയിൽ
ഒന്നാം സ്ഥാനം നമുക്കു തന്നെ
കേരള മോഡൽ
കേരള മോഡൽ
എന്നിങ്ങനെ!
-muneer agragaami

ആകാശവും ഭൂമിയും

ആകാശവും ഭൂമിയും
....................................
കിളികളെല്ലാം
എൻ്റെ ആഗ്രഹങ്ങളാണ്
നീ ആകാശമാകുമ്പോൾ

മരങ്ങളെല്ലാം
നിന്നിലേക്ക് വളരുന്ന
എൻ്റെ സ്വപ്നങ്ങളും,
ഞാൻ ഭൂമിയുമാകുമ്പോൾ

ആകാശത്തിൻ്റേയും
ഭൂമിയുടേയും ഉപമയിൽ കയറി
കടലു കടക്കുമ്പോലെ
രാത്രിയും പകലും
കടക്കുന്ന
യാത്രികരാണ് നാം

കണ്ടുമുട്ടുമ്പോൾ
ബസ്സിൽ ഒരേ സീറ്റിലിരിക്കുന്നവർ
തമ്മിൽ മിണ്ടാത്ത പോലെ
തീർന്നു പോകുന്നു കാഴ്ച

എങ്കിലും
ആകാശമേ
ഒരു മഴ കൊണ്ടെങ്കിലും
എന്നെ സ്പർശിക്കുക
സ്പർശിക്കുക.


-മുനീർ അഗ്രഗാമി

മൂങ്ങ

മൂങ്ങ
..........
രാത്രിയുടെ കണ്ണുകളാണ് മൂങ്ങകൾ
എന്തെന്നാൽ ഇരുട്ടിൻ്റെ ഞരമ്പുകൾ
അവയിലേക്ക് കാഴ്ചയെത്തിക്കുന്നു
വെളിച്ചത്തിനു പ്രവേശമില്ലാത്ത
ഭൂപട രേഖകൾ
രാത്രി അവയിലൂടെ നോക്കുമ്പോൾ തെളിയുന്നു

വെളിച്ചത്തിലെത്താത്ത
ദർശനമായതിനാൽ
ഇരുട്ട് ,കറുത്ത താടിയുഴിഞ്ഞ്‌
അവയെ ദളിതമെന്നു്
ദർശിക്കുന്നു
ഇരുട്ടിൻ്റെ ഏതോ മൂലയിൽ നിന്ന്
വനാന്തരങ്ങളിൽ നിന്നെന്ന പോലെ
മൂളൽ കേൾക്കുന്നു
വെളിച്ചത്തിൻ്റെ
വെളുത്ത താടിക്കു മുന്നിൽ
ചമ്രം പടിഞ്ഞിരുന്ന്
ആദിവാസി ഗാനം പോലെ
കുട്ടികൾ അതാ സ്വദിക്കുന്നു
ഇരുട്ട് കണ്ണു തുറന്ന്
വെളിച്ചമേ പോന്ന് മൂളി
ഒരു മരക്കൊമ്പിലിരിക്കുന്നു.

-മുനീർ അഗ്രഗാമി

അടുപ്പ് :അടുപ്പം

അടുപ്പ് :അടുപ്പം
..............................
അടുപ്പിന് ഒരു രഹസ്യമുണ്ട്
അടുപ്പത്തിൻ്റെ രഹസ്യം
കൈയെത്താവുന്ന ദൂരത്ത്
തമ്മിൽ തൊടാതെ
പരസ്പര ബഹുമാനത്തോടെ
മൂന്നു കല്ലുകൾ നിൽക്കുന്നു ; എന്നാൽ
കല്ലുകളല്ലാത്ത പോലെ
എന്നാൽ കല്ലുകളായിത്തന്നെ.

പൊള്ളിനിൽക്കുമ്പോഴും
ഇടയ്ക്കു വന്നവർ
കത്തിയെരിയുമ്പോഴും
തിളച്ചു തൂവുന്ന ലോകങ്ങൾ
തലയിലേറ്റുന്നു
ഉരുണ്ടും പരന്നും
ലോകബോധം മാറുന്നതറിയുന്നു
വെന്തുരുകുന്ന വയ്ക്ക്
സാക്ഷിയാകുന്നു
മാറാതെ
ഉരുകാതെ
മൂന്നു കല്ലുകൾ
അടുപ്പത്തിൻ്റെ ഇടയ്ക്കുള്ള
അകലത്തിൽ അവയുടെ
രഹസ്യമെഴുതുന്നു
വാക്കുകളില്ലാതെ
ലിപിയില്ലാതെ.
എന്നാൽ അടുത്തവർക്ക്
മനസ്സിലാകുന്ന ഭാഷയിൽ
അടുപ്പത്തിൻ്റെ ഭാഷയിൽ
പൊള്ളി ജീവിച്ചു തണുക്കുമ്പോൾ
ചാമ്പലിൻ്റെ ചാര നിസ്സംഗതയിൽ
ഓർമ്മകൾ കോർത്തു പിടിക്കുന്നു
അടുപ്പത്തിൻ്റെ അകലത്തിൽ
എന്നാൽ അകലമില്ലാതെ
അടുപ്പിന് ഒരു രഹസ്യമുണ്ട്
അടുത്തു നിൽക്കുന്നതിൻ്റെ,
എന്നാൽ അടുത്ത ല്ലാത്തതിൻ്റെ
ഒരേ ഉയരത്തിൽ
ഒരേ നിലയിൽ
ഒന്നായി
അടുപ്പം അടുപ്പാകുന്നതിൻ്റെ
വേവിക്കുന്നവളതറിഞ്ഞിരുന്നു
വെന്തുപാകമായവർ
അവളെയറിയുവോളം
രഹസ്യം
രഹസ്യമായി വെന്തു കൊണ്ടിരിക്കും
- മുനീർ അഗ്രഗാമി

ഇന്ന് ഒരു തുമ്പി

ഇന്ന് ഒരു തുമ്പി
......................................

ഇന്ന് ഒരു തുമ്പി
പൂവിൻ്റെ ഇതൾ നോക്കി
വായിക്കുന്നതു കണ്ടു
പൂവ് ആകാശം നോക്കിയും വായിക്കുന്നു
തുമ്പിയെ നോക്കി വായിച്ച്
കാണാപ്പാഠം പഠിക്കണമെന്നുണ്ട്
പഠിച്ച അക്ഷരങ്ങൾ കൊണ്ട്
ഒന്നും വായിക്കാനാവാതെ
നിന്നു വിയർത്തു
അന്നേരം വെളിച്ചം കൂട്ടിക്കൊണ്ടുപോയി
അതിൻ്റെ മടിയിലിരുത്തുന്നു
പുരാതനമായ ഭാഷ പഠിപ്പിക്കുന്നു
ഇല്ല
ഞാനിനി ട്യൂഷനു പോകില്ല
പോകില്ല!



-മുനീർ അഗ്രഗാമി

കുഞ്ഞ്

കുഞ്ഞ്
............
കുഞ്ഞ് മുലകുടിക്കുന്നു
ഭാഷയില്ലാതെ
വാക്കുകളില്ലാതെ.
കുഞ്ഞ് വാത്സല്യമറിയുന്നു
ഭാഷണമില്ലാതെ
ദൂഷണമില്ലാതെ.
കുഞ്ഞ് സ്നേഹം രുചിക്കുന്നു
വേഷങ്ങളില്ലാതെ
വേദനയില്ലാതെ.
കുഞ്ഞ്
നിഷ്ക ളങ്കമായ കവിതയാകുന്നു;
േവഷങ്ങളുടേയും
ഭാഷകളുടേയും
അതിരുകൾ പൊളിച്ച് ,
ചിരിച്ചും കളിച്ചും
ഒരു സമൂഹം സൃഷ്ടിച്ച് .
കുഞ്ഞ് വലിയ പാഠമാണ്
വലിയവർക്ക്‌;
വിശ്വസിക്കാനും
വിജയിക്കാനും .
കുഞ്ഞ് ചിരിക്കുമ്പോൾ
ഓരോ ചിരിയും
ഓരോ പൂക്കാല മാകുന്നു,
പൂക്കൾ കൊഴിഞ്ഞവർക്ക് .
അതു കൊണ്ട്
ഉള്ളിൽ കുഞ്ഞുങ്ങളുള്ളവരാണ്
എപ്പോഴും വസന്തമായി
നടന്നു പോകുന്നത് .
- മുനീർ അഗ്രഗാമി

ഉറക്കം

ഉറക്കം
 .........................
ഉറക്കം നിറമില്ലാത്ത പൂവാണ്
സ്വപ്നങ്ങൾ ശലഭങ്ങളും...
പൂക്കൾ വിടർന്നു കൊണ്ടിരുന്നു
രാത്രി വലിയ പൂന്തോട്ടമായി.

-മുനീർ അഗ്രഗാമി


മരിച്ചയാളുടെ വീട്ടിലേക്ക്

മരിച്ചയാളുടെ വീട്ടിലേക്ക്
 ..........................................................
മരിച്ചയാളുടെ വീട്ടിലേക്ക്
വെറും കൈയോടെ കയറിച്ചെന്നു
അയാൾക്ക്‌ ജീവനുണ്ടെങ്കിൽ
അയാൾക്ക് കൊടുക്കേണ്ടിയിരുന്ന കൈ.
മരിക്കുക എന്നാൽ
ശരീരത്തിൽ നിന്ന് അയാൾ എങ്ങോട്ടോ
പോകുകയാണ്
എങ്ങോട്ടും പോയില്ലായിരുന്നെങ്കിൽ
അയാൾ ഹസ്തദാനം സ്വീകരിക്കുമായിരുന്നു

അയാൾ മുമ്പു തന്ന
ഹസ്തദാനമൊക്കെയും പൂക്കളായി
അപ്പോൾ
അയാളുടെ ഓർമ്മകളിൽ
പൊഴിഞ്ഞു വീണു
അവ അയാളുടെ
ഉടൽ പോലെ തണുത്തു കിടന്നു
അയാളെ പോലെ പൂവും
എങ്ങോട്ടോ പോയിരിക്കണം
അയാളുടെ ഉടൽ
സൂക്ഷ്മതയോടെ അടക്കം ചെയ്തു
തിരിച്ചു പോന്നു
വെറും കയ്യോടെ.
അടക്കമില്ലാതെ പൂക്കൾ
അതു നോക്കി നിന്നു
അയാളുണ്ടായിരുന്നെങ്കിൽ
ചൂടുള്ള ഒരു സ്പർശം കൊണ്ട്
കൈ നിറയുമായിരുന്നു
കണ്ണുകൾ
അയാളെ തിരഞ്ഞ് തിരഞ്ഞ്
തിരയേറി , കടലായി
അയാൾക്ക് മാത്രം നീന്തുവാൻ.

-മുനീർ അഗ്രഗാമി

വൻമരം വീണപ്പോൾ


വൻമരം വീണപ്പോൾ
...........................................
വൻമരം വീണപ്പോൾ
ചതഞ്ഞുമരിച്ച ചെടികളുടെയും
ചെറു ജീവികളുടെയും
കണക്കു പുസ്തകത്തിൽ നിന്ന്
അക്കങ്ങൾ മുളച്ചുപൊന്തി
അതിലും വലിയമരങ്ങളായി

വീണ നാൾ മുതൽ
ചിതലുതിന്നും
പൂതലിച്ചും തീർന്നു പോയ മരത്തിൻ്റെ ഓർമ്മകളോട്
അവ കണക്കു ചോദിക്കുന്നു
ഉത്തരമറിയാതെ
ഓർമ്മകൾ തോറ്റു പോകുന്നു
രണ്ടു പുൽക്കൊടികൾ
ഉടൻ എഴുന്നേറ്റ്
ചരിത്രത്തിലില്ലാത്ത
മറ്റൊരു കണക്കെഴുതുന്നു
കയ്യും കാലും മുറിഞ്ഞ്
ഉണങ്ങിപ്പോയ
മുത്തച്ഛൻമാരുടെ കണക്ക് .
അവർ പുതിയ ചോദ്യക്കടലാസുണ്ടാക്കുകയാണ്.
ആരാണ്
ആ പരീക്ഷ വിജയിക്കുക!
തോൽക്കുന്നവരുടെ
കടപുഴകുമെന്ന
അശരീരിയിൽ
പരീക്ഷാ പരിശീലനം
തകൃതി തന്നെ.


-മുനീർ അഗ്രഗാമി

ഇടവപ്പാതി

ഇടവപ്പാതി
....................
ഇടപ്പാതിയേ,
എൻ്റെ കുളിരേ
നിൻ്റെ മറുപാതിയായ ഞാൻ
മണൽത്തരികളെണ്ണി,
മരീചികയുടെ ജലവിഭ്രമത്തിൽ
നീയെന്ന തോന്നലിൽ
കൊടുംവെയിലു കടക്കുന്നു.

ഒട്ടകമതിൻ
പൂഞ്ഞയിൽ നിന്നെന്ന പോൽ
നിന്നോർമ്മകളിൽ നിന്നുമോരോ
തുള്ളികളെടുത്തു
രുചിക്കുന്നു
ദാഹം തീരുന്നതെങ്ങനെ ?;
പകലും പാതിരാവിലും
നീ യൊറ്റയ്ക്കൊരേകാന്ത
തടാകമായ്
പെയ്തു നിറയുമ്പോൾ
എന്നുച്ചിയിൽ സൂര്യനുദിക്കുന്നു
ഏതോ തുളുമ്പലിൽ കവിഞ്ഞൊഴുകുന്ന
നിറവയൽ പോലെ
എന്നെ വിളിക്കുന്നു
മൃഗതൃഷ്ണകൾ;
നിൻ്റെ മിഴികളാണവ;
സ്വപ്നം ഞെട്ടിയുണ രുവോളം
അടുത്തിരുന്നെന്നെക്കണ്ട
സ്നേഹമഹാ സാഗരങ്ങൾ;
ഉണർവ്വിലുറക്കം പോലെ
മറഞ്ഞ പ്രതീക്ഷകൾ
ഇടിമുഴക്കങ്ങളില്ലാതെ,
മിന്നൽ പിണരുകളില്ലാതെ
ശാന്തയെങ്കിലും നീയെന്നെക്കാണാതെ
കരഞ്ഞു കലങ്ങിയൊഴുകുന്നു
വേലിപ്പടർപ്പുകൾ
തലയാട്ടി നിന്നെ നോക്കി രുചിക്കുന്നു
ജോലിത്തളർച്ചയിൽ
നിന്നോർമ്മത്തണലിൽ
ഞാനുറങ്ങുന്നു;
ഇടവപ്പാതിയേ
എൻ്റെ മറുപാതിയേ
പതിയെ
പതിയെന്നു നീ വിളിച്ചുവോ കാതിൽ!
കാനൽജലമെന്നെ
നട്ടുച്ചയിൽ
വെറുതെ നീയെന്ന പോൽ
മോഹിപ്പിക്കവേ
മാമ്പഴ മണം കുഞ്ഞുങ്ങളെ പോൽ
നമ്മെ ചേർത്തു പിടിച്ചുവോ
വരിക്കച്ചക്ക തൻ തേൻ മണമവരെ
കളിക്കുവാൻ വിളിച്ചുവോ?
മുല്ല മണം
പുറത്തു കാത്തു നിന്നുവോ ?
ഒറ്റത്തുള്ളിമഴ പോലെ
ഓർമ്മകളിറ്റുന്നു;
മരുഭൂമി ചുണ്ടുനനയ് ന്നു;
നീ ചോർന്നൊലിക്കുന്നു
കാലമൊരു പെരും കയറായ്
ഒരറ്റത്ത് എന്നെ കെട്ടിയിട്ട് തീ കൊടുക്കുന്നു;
മറ്റേ അറ്റത്ത് നിന്നെ ബന്ധിച്ച്
തണുപ്പിക്കുന്നു.
ഇടവമാസ മതിൻമുകളിലൂടെ
നടന്നു പോകുന്നു;
ചൂടുള്ള പാതിയിൽ
എന്നെ ലയിപ്പിക്കുന്നു;
തണുപ്പുള്ളതിൽ നിന്നെയും
ഒരു കടലിൻ്റെ നീളത്തിൽ കയർ
തിരയടിക്കുന്നു
ഇടവപ്പാതിയേ
എൻ്റെ പാതിയേ
ഇടവമഴയ്ക്കൊപ്പം നാം പെയ്തു പിടയുന്നു
...................................
മുനീർ അഗ്രഗാമി

പക

പക
............
കൂട്ടുകാരനെ കാണാൻ വന്നു;
കണ്ടില്ല.
സങ്കടമേറി .
നിന്ന നില്പിൽ പെയ്തു;
പ്രളയമായി
അങ്ങനെ
കുന്നു കാണാൻ വന്ന മഴ
കുന്നിടിച്ചവനെ കൊന്നു പോയി


- മുനീർ അഗ്രഗാമി

നനയുക നനയുക

നനയുക,
നനവിലേ സനേഹമുള്ളൂ
************************
(സമയുള്ളവർ തുടർന്നു വായിക്കുക)
നനയുക നനയുക
(കവിത)
.................................
നനയുക
നനവിലേ സ്നേഹമുള്ളൂ
നനയുക
മഴയിൽ ,മഞ്ഞിൽ,
പ്രണയത്തിൽ
വിരഹത്തിലും
നനയുക
ജീവൻ്റെ നനവുണങ്ങാതെ
കാക്കുന്ന ജലരഹസ്യത്തിൽ
അമൂർത്തമായ്
ജന്മരഹസ്യത്തിലും
നനയുക
തഥാഗതൻ്റെ കണ്ണീരിൽ
കുരിശേറിയവൻ്റെ പ്രതീക്ഷയിൽ
നവഖലിയുടെ സങ്കടത്തിലും
നനയുക
അമ്മയോർമ്മകളിൽ,
പൈതൃകത്തിൻ്റെ വറ്റാത്ത നദികളിൽ
സാഹോദര്യത്തിൻ തുള്ളിയിലും
നനയുക
കുളിച്ചു തോർത്തി നിൽക്കുന്ന
മുല്ലപ്പൂ മണത്തിൽ
കളിച്ചു കയ്യടി നേടിയ
വെള്ളച്ചാട്ടത്തിൽ
മാമ്പഴസ് മൃതിയിലും
നനയുക
തോരാതെപെയ്യുന്ന
പെൺമിഴിമഴയിൽ
പേടി തൻ മിന്നലിൽ
ഇടിമുഴങ്ങുന്ന മനസ്സിലെ പേമാരിയിൽ
വന്യമാം വനപുഷ്പങ്ങളുടെ
ബാഷ്പ ബിന്ദുവിലും
നനയുക
രാസ്നാദി തൻ
ഗന്ധമേറിയ മുടിത്തുമ്പിന്നോർമ്മയിൽ
വയൽ വരമ്പുകയറിയെത്തിയ
കതിർക്കുലത്തുമ്പിനോർമ്മയിൽ
വയലിൻ വിതുമ്പലിലും
നനയുക
നന്മയൊഴുകും മനുഷ്യരുടെയരുവി യിൽ
മരിച്ചവരുപേക്ഷിച്ച
വാക്കിൻ മഹാസമുദ്രത്തിൽ
കരുണയുടെ പുൽക്കൊടിത്തുമ്പിലെ
കുളിർ മഴയിലും
നനയുക നനയുക
നനവിലേ സ്നേഹമുള്ളൂ
- മുനീർ അഗ്രഗാമി

തളിരിലകൾ


തളിരിലകൾ
..........................
മഴയുടെ വിരലുപിടിച്ച്
ഒരോർമ്മ
മുളച്ചുപൊങ്ങുന്നു
ഞാനും നീയുമതിൻ്റെ
തളിരിലകൾ

ഉച്ചക്കഞ്ഞിയുടെ മണം വന്ന്
ആകെയിളക്കുന്നു

അകത്തും പുറത്തും
മഴ തന്നെ മഴ

മുല്ലപ്പൂ പൊഴിയുമ്പോലെ
ആയുസ്സിലവ
പെയ്തു നിറയുന്നു

...........................
മുനീർ അഗ്രഗാമി

കണ്ടലാവുക അത്ര എളുപ്പമല്ല


 
 
കണ്ടലാവുക അത്ര എളുപ്പമല്ല
 
...............................................................
 
 മനുഷ്യനായതിൽ മനംനൊന്തു നീ
കണ്ടലാകുവാൻ പോയോ കൂട്ടുകാരാ ?
പക്ഷേ
കണ്ടലാവുക അത്ര എളുപ്പമല്ല
അതിന്
കാലുകൾ ഭൂമിയിലുണ്ടാവണം;
ഭൂമിയുണ്ടാവണം
ഭൂമിയിൽ പുഴകളുണ്ടാവണം
പുഴയിൽ വേരുകളുണ്ടാവണം
വേരുകൾ ആഴമറിയണം;
വേരുകളുടെ ആഴമറിയണം
നിസ്വാർത്ഥനായി
പൊക്കുടനെ പോലെ
ചെളിയിലിറങ്ങണം
നെല്ലു കളോട് കഥ പറയണം
ഞാറുകളോട് കൂട്ടുകൂടണം
പടിഞ്ഞാറൻകാറ്റിനെ തടുക്കാൻ
കണ്ടൽച്ചെടികൾ
മനസ്സിൽ നട്ടുവളർത്തണം
കൂട്ടുകാരാ
കണ്ടലാവുക അത്ര എളുപ്പുല്ല
വേരുകളില്ലാതെ
മലവെള്ളപ്പാച്ചിലിൽ
ഞാനും നീയും പൊങ്ങുതടികളായ്
നീന്തുമ്പോൾ.

( ജീവേഷിനു് )
 
-മുനീർ അഗ്രഗാമി

ഉപദേശം

ഉപദേശം
...............
മോനേ
അച്ഛൻ്റെ ഓർമ്മകൾ
ഇടയ്ക്ക് കയറിയിരിക്കാറുള്ള
ആ വിദ്യാലയം പൊളിച്ചു

നിന്നിലോർമ്മകൾ നിറയുവാൻ
നിന്നെയവിടെച്ചേർക്കുവാൻ
പൊതുജീവിതത്തിൻ
പൈതൃകം കൈമാറുവാൻ
അച്ഛനിനി വഴിയില്ല
അതുകൊണ്ട്
മകനേ
നീ മുതിരുമ്പോൾ
അവശേക്കുന്ന വിദ്യാലയങ്ങളുടെ മുകളിലേക്ക് ഏതെങ്കിലും
തെങ്ങു ചാഞ്ഞാൽ അതു മുറിച്ചുകളയുക
അല്ലാതെ
സ്കൂൾ പൊളിക്കരുത്
അച്ഛൻ
അനുഭവം കൊണ്ട്
നിർമ്മിക്കുന്ന പുതു ഭാഷയിൽ
തെങ്ങിന്
കോടതിയെന്നും
ഭരണകൂടമെന്നും
നാനാർത്ഥങ്ങൾ .
.................
മുനീർ അഗ്രഗാമി

കണ്ണു തുറക്കുന്നു

കണ്ണു തുറക്കുന്നു
.......................................
നിൻ്റെ രാത്രിയിൽ
മുഴുത്തിങ്കളായ് ഞാൻ
കണ്ണു തുറക്കുന്നു ;
എൻ്റെ പൗർണ്ണമിയിൽ
നിൻ്റെ
പ്രണയ നൃത്തം!


-മുനീർ അഗ്രഗാമി

യക്ഷൻ

സ്വർഗ്ഗം തുറക്കുന്നവളെ
കാമുകിയെന്നു വിളിക്കുന്നു,
നരകത്തിലകപ്പെട്ട യക്ഷൻ

തവള

തവള
.............
കിണറ്റിലെ വെള്ളം
പകലോൻ്റെ കൈ പിടിച്ച്
കയറിപ്പോയി
കിണറ്റിലെ തവള
അപ്പോഴും
ജലത്തെ കുറിച്ചു
സംസാരിച്ചുകൊണ്ടിരുന്നു
..............
മുനീർ അഗ്രഗാമി

ഉടലുകൾ, ഉടുപ്പുകൾ , ഉമ്മകൾ

ഉടലുകൾ ,ഉടുപ്പുകൾ ,ഉമ്മകൾ
......... ....... .......
പിറവിയുടെ ആനന്ദം
ഞാനുടുത്തു നിൽക്കുമ്പോൾ
എൻ്റെ ജീവൻ ആത്മാവുടുത്തതറിയുന്നു
അത്മാവ് ശരീരമുടു ത്തതറിയുന്നു
ശരീരം ദിക്കുകളുടുത്തതറിയുന്നു;

അറിവുടുത്തു നടക്കുമ്പോൾ
ചില നേരം കാറ്റുടുക്കുന്നു,
ചിലനേരം
കടലു ഞൊറിഞ്ഞുടുക്കുന്നു
ചില നേരം
മരുഭൂമിയുടെ
വിജനതയുടുക്കുന്നു

പിറന്നതു മുതൽ
പല നിറത്തിലങ്ങനെ
പലതുമുടുക്കുന്നു
അതു കൊണ്ട്
മഴയിൽ നിന്ന്,
കാറ്റിൽ നിന്ന് ,
മരത്തിൽ നിന്ന്,
മുല്ലപ്പൂവിൽ നിന്ന്,
നിൻ്റെ മിഴിയിൽ നിന്ന്,
പ്രണയം
ഓടിയോടി വരുമ്പോൾ
ഉടലിലല്ലാതെ
എവിടെയാണ്
അത്
ഉമ്മവെയ്ക്കുക!

ഉടുത്തതൊക്കെ
അതഴിച്ചെറിയും
ആദിമമാമേതോ
വന്യ ചോദനകളാൽ
മനസ്സുടുത്ത
പൂർവ്വഭാരമേറിയ
ഉടയാടയുമതഴിയ്ക്കും
അഴിക്കും
ഒടുവിൽ
നിർവൃതിയുടെ മെത്തയിൽ മനസ്സ്
നഗ്നമായി മലർന്നു കിടക്കുമ്പോൾ
മനസ്സിൻ്റെ ഉടലിലല്ലാതെ
എവിടെയാണ്
പ്രണയം ഉമ്മവെയ്ക്കുക!

പ്രണയം കൊണ്ട്
നഗ്നമായ മനസ്സിന്
ഉമ്മകളാണ് വസ്ത്രം
നോക്കൂ
പൂക്കളിൽ
പുതുമഴത്തുള്ളിയിൽ
നിലാവു പെയ്യുന്ന പുഞ്ചിരികളിൽ
നനഞ്ഞതുണക്കാൻ വന്ന വെയിലിൽ
വഴികാട്ടുവാനുദിച്ച താരകത്തിൽ
പ്രണയത്തിൻ്റെ ചുണ്ടുകൾ .
അവ എനിക്കുള്ള വസ്ത്രം
നെയ്യുകയാണ്
നോക്കൂ...
എന്നോട് ചേർന്നിരുന്നതു കാണൂ
ചിലപ്പോൾ നിന്നെയുമത്
ചുംബിച്ചേക്കും.
................................
- മുനീർ അഗ്രഗാമി

കണ്ണിൽ നിന്നൊരെഴുത്തു വീഴുന്നു

കണ്ണിൽ നിന്നൊരെഴുത്തു വീഴുന്നു
..................................................................
മഴത്തോർച്ചയിലെൻ
മനസ്സിന്നിതളിൽ
വസന്തവുമായൊരു
തുമ്പി
വന്നിരിക്കുന്നു,
അതു പാറിപ്പോകുവോളം
പൂത്തുലയുവാൻ
അതിൻ്റെ കണ്ണിൽ നിന്നൊരെഴുത്തു വീഴുന്നു

.
.
- മുനീർ അഗ്രഗാമി

പ്രാർത്ഥന

പ്രാർത്ഥന
........................
മറവിയെന്നെ
ഏതിരുട്ടിൽ
മറന്നു വെച്ചാലും
നിൻ്റെ വെളിച്ചമെന്നെ
തിരഞ്ഞെത്തണേയെന്നതാണ്
പ്രാർത്ഥന.

-മുനീർ അഗ്രഗാമി

അസ്വസ്ഥതയുടെ മൂളലിൽ

അസ്വസ്ഥതയുടെ മൂളലിൽ
മൂകത തുളച്ചു പറക്കുന്നു
ചിറകൊതുക്കങ്ങളുടെ
ഗൂഢാഭിലാഷങ്ങൾ.

-മുനീർ അഗ്രഗാമി

എഴുത്തുകൾ


എഴുത്തുകൾ
.................................
 മോഹിപ്പിക്കുന്നു,
ഈ എഴുത്തുകൾ :
മഴ മണ്ണിലെഴുതുമ്പോൾ
മഞ്ഞ് മരത്തിലെഴുതുമ്പോൾ
വെയിൽ ജലത്തിലെഴുതുമ്പോൾ

അത്
ഹൃദയം കൊണ്ട് വായിച്ചവർ
കവികളായി
സ്വപ്നം കൊണ്ട് വായിച്ചവർ
ചിത്രകാരൻമാരായി
ബുദ്ധി കൊണ്ട് വായിച്ചവർ
ചിന്തകരായി
ഉടലു കൊണ്ട് വായിച്ചവർ
നർത്തകരായി

ഭൂമിയിലെ ആദിമമായ ലിപിയാണത്;
അവസാനത്തേതും

ഭൂമിയിലെ ആദ്യത്തെ ഭാഷയാണത്
സ്നേഹവും പ്രണയവും
വിരഹവുമെല്ലാം
ആ ഭാഷയിലെഴുതിയ പോലെ
മറ്റാരും മറ്റൊരു ഭാഷയിലും എഴുതിയിട്ടില്ല

ഋതുക്കളുടെ ഗ്രന്ഥപ്പുരയിലിരുന്നേ
അതു വായിക്കാവൂ
സ്വയം നിശ്ശംബ്ദനായി .

-മുനീർ അഗ്രഗാമി

നോട്ടം

നോട്ടം
..........
പുതുമഴ എത്ര പഴയതാണ്,
അറിവുകൊണ്ട്
അതിനെ നോക്കുമ്പോൾ
പുതുമഴ എത്ര പുതിയതാണ്
അനുഭവം കൊണ്ടതിനെ
നോക്കുമ്പോൾ
.........................
മുനീർ അഗ്രഗാമി

രാക്ഷസൻ.


 രാക്ഷസൻ.
 .............................
തുറന്നെന്നു കേട്ടു
ചെന്നു നോക്കുമ്പോൾ
വാ തുറന്നിരിക്കുന്നു രാക്ഷസൻ.
സ്കൂൾ ബസ്സുകളതിന്നു
തീറ്റയുമായെത്തുന്നു

അതിൻ്റെ ഭാഷയിൽ
ചെന്തെങ്ങില്ല ഇടവമഴയില്ല
മധുരമാം കിളിക്കൂവലില്ല
അതു ചിരിക്കുന്നു
പല്ലിലൊക്കെയും കറുത്ത കോട്ടുകൾ
ഭാഷയെ കടിച്ചു മുറിച്ചതിൻ
രക്തക്കറപോലെ.

അതിന്നിരയായാൽ
ദഹിച്ചു പോകില്ല
മുറിവുകളുമായ്
മറ്റൊരു വശത്തിലൂടെ
പുറത്തെത്തും '
അതിൻ്റെ ഭാഷയിൽ
വേഷത്തിൽ.
കളിക്കൂട്ടുകാരായ
പുല്ലിനെയും
പുഴുവിനെയും മറന്ന്.
 
-മുനീർ അഗ്രഗാമി

സ്കൂൾ തുറന്നു

സ്കൂൾ തുറന്നു
....... ...................
മഴ
അതിൻ്റെ സ്കൂൾ തുറന്നു
ഞങ്ങളെല്ലാം കുട്ടികളായി
കുളിരു ചൂടി
തമ്മിൽ ചേർന്നു നടന്നു
തുള്ളികളെഴുതിയ കരിക്കുലം
മരങ്ങളും പച്ചപ്പുല്ലും
പഠിപ്പിക്കുന്നു.


-മുനീർ അഗ്രഗാമി
ആതിരപ്പള്ളി
.........................
പത്തൊമ്പത് അന്ധൻമാർ
ആതിരപ്പള്ളി കാണാൻ പോയി
ഗാന്ധിജിയുടെ പിന്മുറക്കാരല്ലാത്തതു കൊണ്ട്
അവർ ആനയെ കണ്ടില്ല
തൊട്ടു നോക്കി, തൂണെന്നോ
ചൂലെന്നോ പറഞ്ഞില്ല

വാല്മീകിയുടെ അനുയായികൾ അല്ലാത്തതിനാൽ
അമ്പേറ്റു വീണ കിളിയെ കണ്ടില്ല
ബുദ്ധൻ്റെ പ്രതിമയുടെ
മുകളിൽ ചവിട്ടി
നടന്നു പോയതിനാൽ
ആട്ടിൻകുട്ടിയുടെ കരച്ചിൽ കേട്ടില്ല
കാളിദാസനിൽ വിശ്വസിക്കാത്തതു കൊണ്ട്
കാനനവാസി ശകുന്തളയെയോ
അവളുടെ മാൻകുട്ടിയേയോ
അവളെ വളർത്തിയ
ശകുന്തങ്ങളേയോ
കണ്ടില്ല
ചെന്നെത്തിയത് കാട്ടിലാണെന്നോ
ഭൂമിയോളം വയസ്സുള്ള
വന്യതയുടെ വീട്ടിലെന്നോ അറിഞ്ഞില്ല
ലെനിനെ കുറിച്ച്
കേട്ടറിവുള്ളതിനാൽ
കാലു നനഞ്ഞപ്പോൾ
പുഴയെ കുറിച്ച് അവർക്ക്
ഓർമ്മ വന്നു;
ഓർമ്മകളിൽ നിന്ന് അന്ധരുടെ നേതാവു പറഞ്ഞു
ഈ ജലത്തിൻ്റെ ശക്തിയാകുന്നു.
നമുക്ക് ഇന്ധനം
ദൃശ്യമായതെല്ലാം മിത്ഥ്യയാണ്
കാരണം നാമതു കാണുന്നില്ല
അതു കേട്ട പുഴ
ഇടവപ്പാതിയോളം ശക്തിയിൽ
ഇടം നഷ്ടപ്പെടുന്നതിൽ നൊന്ത്
ഇടമുറിയാതെ കരഞ്ഞു; മുത്തശ്ശിയെ ഓർത്തു കരഞ്ഞു;
പരുത്തി ക്കൃഷിക്കു വേണ്ടി
വഴിതിരിഞ്ഞ് ലെനിൻ്റെ പിറകെ പോയി മരിച്ചവളായിരു ന്നു മുത്തശ്ശി .
അന്ധരവർ ആതിരപ്പള്ളി കണ്ടു മടങ്ങിയോ
എന്നറിയില്ല
പക്ഷേ ഒന്നറിയാം
പുഴ നട്ടുനനച്ചവർ
ഉറക്കം വിട്ട് കണ്ണു തുറക്കുന്നുണ്ട്.
...... ..................
മുനീർ അഗ്രഗാമി

കറുപ്പിൽ ഒരു പൂവ്

കറുപ്പിൽ ഒരു പൂവ്
................................
മരിച്ചുപോയ
മയിലിൻ്റെ പീലിയിൽ
ഒരു പൂക്കാലം
അവൾ
കറുപ്പുടുത്ത അക്ഷരങ്ങൾക്കൊപ്പം
ഡയറിയിൽ
അതെടുത്തു വെച്ചു
വസന്തം വരുമെന്ന് മോഹിച്ചു
കുറിച്ച
വാക്കുകൾ കറുത്ത പൂക്കളായി ;
കാലം അവളുടെ കണ്ണിൽ കാത്തിരുന്ന്
ഉരുണ്ടുകൂടി കാർമേഘമായി
ഉളളിലെവിടെയോ
ഒരു താഴ് വരയുടെ ഞരമ്പിൽ
അവൻ്റെ നൃത്തം കണ്ട്
അറിയാതെ അവൾ പെയ്തു പോയി
ഒരു തുള്ളി പോലും പുറത്തു വന്നില്ല
ഒരു തുളുമ്പലുമുണ്ടായില്ല
അന്നേരം
അമ്മേ എന്നൊരു വിളിയിൽ നിന്നിറങ്ങി വന്ന
ഏഴു നിറങ്ങൾ
അവളെ കെട്ടിപ്പിടിച്ചു
...............................
മുനീർ അഗ്രഗാമി

ആശ്വാസം

ആശ്വാസം
.................
എത്ര വേനലെന്നെ
കടിച്ചു വറ്റിച്ചു !
സാരമില്ല
നീ പെയ്യുമല്ലോ
അതു മതി ;
അതു മതി
............ ........ .
മുനീർ അഗ്രഗാമി

കാണൽ

കാണൽ
...............
ഒരു മരം ,
ധ്യാനത്തിൽ നിന്നുണർന്ന്
കണ്ണുതുറക്കുമ്പോലെ
ഇലകൾ തുറന്ന്
മഴയെ നോക്കി നിൽക്കുന്നു .

- മുനീർ അഗ്രഗാമി

കൈത

കൈത
.............
തോട്ടുവക്കത്തെ കൈതക്കൂട്ടം മുറിച്ചു
േതാട്ടിൻ്റെ ഇരുകരയും
കെട്ടിയുറപ്പിച്ചു
തോടു തീരുവോളം നടപ്പാത വന്നു

പായമെടയുവാൻ
അച്ഛൻ ചെന്നു നോക്കുമ്പോൾ കൈതയില്ല
അച്ഛൻ അവിടിരുന്നു കരഞ്ഞു
കൈതവേരുകൾക്കടിയിൽ
അച്ഛൻ്റെ കൂട്ടുകാരായ മീനുകളുണ്ടായിരുന്നു
അവയെയും കണ്ടില്ല
കൈതക്കയ്യിൽ ഒരു തത്ത,
കൈതത്തടിയിൽ ഓന്ത്,
കൈതച്ചോട്ടിൽ കുളക്കോഴി...
അവ അച്ഛനെ കാത്തിരിക്കുമായിരുന്നു
മഴവന്നു,
കൈതോലയുണ്ടാക്കാൻ
വന്നതാണ്
കൈത കാണാതെ അച്ഛനൊപ്പം കരഞ്ഞു
തിരിച്ചു പോയി
കുട്ടിക്കാലത്ത് അച്ഛൻ
കൈതപ്പൊത്തിൽ വെച്ച പാട്ടും കിട്ടിയില്ല
അതു കൊണ്ട്
പായമെടയാനും
പാട്ടു കെട്ടാനും
അച്ഛനെന്നെ പഠിപ്പിച്ചില്ല
വീടിനു മുകളിലൂടെ കടന്നു പോയ
എക്സ്പ്രസ് ഹൈവേയ്ക്കടിയിൽ നിന്ന്
വീടിനെ പുറത്തെടുക്കാൻ വഴി തിരഞ്ഞ്
ആപ്പീസുകൾ കയറിയിറങ്ങി അച്ഛൻ
മരിച്ചു പോയി
അതു കൊണ്ട്
നഷ്ടപരിഹാരത്തിനായുള്ള അലച്ചിലാണ്
എൻ്റെ പൈതൃകം
ക്ഷീണിച്ച്
ഫ്ലക്സ് ഷീറ്റിൽ കിടക്കുമ്പോൾ
മരിച്ചു പോയ ഒരു
കൈതോലപ്പായ " മോനേ " എന്നു വിളിക്കും
വയലുകളുടേയും
തോടുകളുടേയും നിലവിളി പോലെ
ഒരു നിലവിട്ട വിളി
..............................................
മുനീർ അഗ്രഗാമി

മഴമലയാളം

മഴമലയാളം
....................
കൊടും ചൂടു കടിച്ചീമ്പിയ
അവധിക്കാലത്തിൻ്റെ ചൂരേ
മാമ്പഴ മണമുള്ള കുഞ്ഞുങ്ങളേ
ആഹ്ലാദത്തുള്ളികളായ് പെയ്ത്
മനസ്സുനിറച്ചവരേ
പുള്ളിക്കുട നിവർത്തുക


പേരറിയാ പേമാരി വരുന്നുണ്ട്
നേരറിയാ കൊടുങ്കാറ്റു വരുന്നുണ്ട്

ചീത്തമഴ കൊള്ളാതെ
ചീഞ്ഞ മഴ കൊള്ളാതെ
ഇടവപ്പാതിയുടെ വിരലിൽ തൂങ്ങി
നടന്നു പോവുക
തോട്ടുവരമ്പിലുടെ ആറ്റിറമ്പിലുടെ പോകു ക

കൈതക്കാടു ചുറ്റിപ്പോകുക,
നെല്ലു മുളയ്ക്കുന്ന മഴ കൊള്ളുക
പുല്ലു മുളയ്ക്കുന്ന മഴ കൊള്ളുക
ജലബിന്ദുക്കൾ വിളിച്ചുണർത്തിയ
പള്ളിക്കൂടം കാത്തിരിക്കുന്നുണ്ട്
തറയും പറയും എഴുതി വെച്ചിട്ടുണ്ട്
നമ്മുടെ വീട് തറയിലുറയ്ക്കുവാൻ
നമ്മുടെ പറ നിറയുവാൻ
നമുക്കു നമ്മുടെ മഴ മതി
തുള്ളികൾ വീഴുമ്പോൾ
പുള്ളിക്കുട പുള്ളിക്കുയിലായ്
ചിറക് കുടയുന്ന മഴ
ജീവൻ്റെ ഭാഷയിൽ
ജീവിതത്തിൻ്റെ ഭാഷയിൽ
സംസാരിക്കുന്ന മഴ

മഴ നമുക്കു ഭാഷയാണ്
നാവിലിറ്റുമ്പോൾ
നാടിനെ അറിയുന്ന ഭാഷ
നാവിലലിയുമ്പോൾ
അർത്ഥം ആത്മാവിലെത്തുന്ന വാക്ക്
മലയിൽ ആഴത്തിൽ
പെയ്ത്
മണ്ണിൽ തെളിനീരുറവയായ്
വറ്റിപ്പോയവയുടെ
പേരുകളുറക്കെ വിളിച്ച്
മലയാളമായ്
മധുരമായ്
സ്കൂളിലേക്കുള്ള വഴി യിൽ നിൽക്കുന്നു
കൈതപ്പൂവുപോലെ
പാഠപുസ്തകത്തിൻ്റെ പുറത്ത് നിൽക്കുന്നു
മഴ കൊള്ളാതെ
വരണ്ടു പോയവരെ നോക്കൂ
അവരിൽ നിന്നു നമുക്കില്ലൊരു തെഴുപ്പു പോലും രുചിക്കുവാൻ
മഴ നമുക്കു രുചി
ഭാഷയുടെ
വാക്കിൻ്റെ
മണ്ണിൻ്റെ
മനുഷ്യൻ്റെ.
കുഞ്ഞുങ്ങളേ കുളിരിൻ്റെ വഴികളേ
മാമ്പഴം പോലെ
അവധിക്കാലം രുചിച്ചു കഴിഞ്ഞു, നമ്മെയും
നാമതിനെയും
ബാക്കിയായ വിത്തുകളിനി
നമ്മുടെ മഴ കൊണ്ടു മുളയ്ക്കട്ടെ
മുളയ്ക്കട്ടെ!
- മുനീർ അഗ്രഗാമി
മഴമലയാളം
....................
കൊടും ചൂടു കടിച്ചീമ്പിയ
അവധിക്കാലത്തിൻ്റെ ചൂരേ
മാമ്പഴ മണമുള്ള കുഞ്ഞുങ്ങളേ
ആഹ്ലാദത്തുള്ളികളായ് പെയ്ത്
മനസ്സുനിറച്ചവരേ
പുള്ളിക്കുട നിവർത്തുക


പേരറിയാ പേമാരി വരുന്നുണ്ട്
നേരറിയാ കൊടുങ്കാറ്റു വരുന്നുണ്ട്

ചീത്തമഴ കൊള്ളാതെ
ചീഞ്ഞ മഴ കൊള്ളാതെ
ഇടവപ്പാതിയുടെ വിരലിൽ തൂങ്ങി
നടന്നു പോവുക
തോട്ടുവരമ്പിലുടെ ആറ്റിറമ്പിലുടെ പോകു ക

കൈതക്കാടു ചുറ്റിപ്പോകുക,
നെല്ലു മുളയ്ക്കുന്ന മഴ കൊള്ളുക
പുല്ലു മുളയ്ക്കുന്ന മഴ കൊള്ളുക
ജലബിന്ദുക്കൾ വിളിച്ചുണർത്തിയ
പള്ളിക്കൂടം കാത്തിരിക്കുന്നുണ്ട്
തറയും പറയും എഴുതി വെച്ചിട്ടുണ്ട്
നമ്മുടെ വീട് തറയിലുറയ്ക്കുവാൻ
നമ്മുടെ പറ നിറയുവാൻ
നമുക്കു നമ്മുടെ മഴ മതി
തുള്ളികൾ വീഴുമ്പോൾ
പുള്ളിക്കുട പുള്ളിക്കുയിലായ്
ചിറക് കുടയുന്ന മഴ
ജീവൻ്റെ ഭാഷയിൽ
ജീവിതത്തിൻ്റെ ഭാഷയിൽ
സംസാരിക്കുന്ന മഴ

മഴ നമുക്കു ഭാഷയാണ്
നാവിലിറ്റുമ്പോൾ
നാടിനെ അറിയുന്ന ഭാഷ
നാവിലലിയുമ്പോൾ
അർത്ഥം ആത്മാവിലെത്തുന്ന വാക്ക്
മലയിൽ ആഴത്തിൽ
പെയ്ത്
മണ്ണിൽ തെളിനീരുറവയായ്
വറ്റിപ്പോയവയുടെ
പേരുകളുറക്കെ വിളിച്ച്
മലയാളമായ്
മധുരമായ്
സ്കൂളിലേക്കുള്ള വഴി യിൽ നിൽക്കുന്നു
കൈതപ്പൂവുപോലെ
പാഠപുസ്തകത്തിൻ്റെ പുറത്ത് നിൽക്കുന്നു
മഴ കൊള്ളാതെ
വരണ്ടു പോയവരെ നോക്കൂ
അവരിൽ നിന്നു നമുക്കില്ലൊരു തെഴുപ്പു പോലും രുചിക്കുവാൻ
മഴ നമുക്കു രുചി
ഭാഷയുടെ
വാക്കിൻ്റെ
മണ്ണിൻ്റെ
മനുഷ്യൻ്റെ.
കുഞ്ഞുങ്ങളേ കുളിരിൻ്റെ വഴികളേ
മാമ്പഴം പോലെ
അവധിക്കാലം രുചിച്ചു കഴിഞ്ഞു, നമ്മെയും
നാമതിനെയും
ബാക്കിയായ വിത്തുകളിനി
നമ്മുടെ മഴ കൊണ്ടു മുളയ്ക്കട്ടെ
മുളയ്ക്കട്ടെ!
- മുനീർ അഗ്രഗാമി
നിലാവു പെയ്ത്
കുളിരേറിയതിനാലാവും
നിഴലു പുതച്ചു കിടക്കുന്നു ഭൂതലം!

നിൻ്റെ കണ്ണിൽ


നിൻ്റെ കണ്ണിൽ
...............................
നിൻ്റെ കണ്ണിൽ
ആകാശം
ഇളം നീല ,ഇളവെയിൽ

എൻ്റെ കരവലയത്തിൽ
ഇടവപ്പാതി നീ;
ഇളം ചൂടുള്ള പകൽ
കണ്ണിൽ കാർമേഘം
തുള്ളികൾ ,തുളുമ്പലുകൾ

നെഞ്ചിലൂടൊരു പുഴ
ഏങ്ങിയേങ്ങി
കുതിച്ച്,
കിതച്ച്...

നിൻ്റെ കരവലയത്തിൽ
ഞാൻ
തിരയടിക്കുമെട്ടാം കടൽ;
ജലം നീ ,
എന്നിൽ നിറഞ്ഞ് .
ഏഴു കടലിനേക്കാളും വലുത്

നീ എന്നിൽ നിന്ന്
കൺപോളകളടച്ച്
മറച്ച സങ്കടം
രണ്ടു കണ്ണിൽ !
രണ്ടുമ്മകളാൽ അതിനെ
ഞാനുറക്കിയിരിക്കുന്നു.

-മുനീർ അഗ്രഗാമി

രണ്ടു തുള്ളികൾ

രണ്ടു തുള്ളികൾ
.................................
നാം രണ്ടു തുള്ളികൾ
ഒരു മഴയിൽ
കൈ പിടിച്ചൊഴുകുന്നു.

-മുനീർ അഗ്രഗാമി

വാകപോൽ

വാകപോൽ നീ,
പൂത്തുനിൽക്കുന്ന വഴി
നേർത്ത കാറ്റായ് ഞാൻ

കാഴ്ചയില്ലാത്ത ഒരു മുത്തശ്ശി


കാഴ്ചയില്ലാത്ത
ഒരു മുത്തശ്ശി
...................................
വികസനം എന്ന വാക്ക് കേട്ട്
കാഴ്ചയില്ലാത്ത
ഒരു മുത്തശ്ശി
സത്യപ്രതിജ്ഞകളുടെ
മങ്ങിയ ഓർമ്മകളിൽ നിന്നും പുറത്തിറങ്ങി
വെറ്റില പ്പൊതിയഴിച്ച്
നൂറിൻ്റെ വെളുപ്പിലേക്ക് നോക്കി
ചോദിച്ചു,
മോനേ
വയലും ജലാശയവും
വികസിക്കുമോ ?
കുടിവെള്ളവും
കുടിയിലെ സന്തോഷവും
വികസിക്കുമോ ?
സ്നേഹവും സമാധാനവും
വികസിക്കുമോ ?

അവർ കുറേ പേരുണ്ടായിരുന്നു
കുടിലിൻ്റെ മുറ്റത്ത്
നിന്ന് പറയുകയായിരുന്നു
അവ്യക്തമായ ഇരമ്പലിന് കാതോർത്ത്
മുത്തശ്ശി ചോദിച്ചു ,
മോനേ
പൂക്കളും പൂമ്പാറ്റകളും
പുഴകളും വികസിക്കുമോ ?
ജീവവായുവും ജീവസ്പന്ദനങ്ങളും
വികസിക്കുമോ ?

അവരതു കേട്ടില്ല
ജെ. സി .ബി യുടെ ഇരമ്പൽ ചോദ്യങ്ങൾ വിഴുങ്ങിക്കളഞ്ഞു

വീടു തകരുന്ന ഒച്ച കേട്ട്
മുത്തശ്ശി വീണ്ടും ചോദിച്ചു,
എന്താണിടിഞ്ഞു പൊളിയുന്നത് ?
മോനേ
ലോകാവസാനമാണോ ?ഭൂകമ്പമാണോ ?
വികസനമാണോ ?

പെട്ടെന്ന്
നഗരം അതിൻ്റെ അടുത്ത ചുവട്
മുത്തശ്ശിയുടെ തലയിൽ വെച്ചു
പിന്നെ ചോദ്യങ്ങൾ ഉണ്ടായില്ല
ഉത്തരങ്ങളും ഉണ്ടായില്ല
നഗരം താന്തോന്നിയായി
വളർന്നു കൊണ്ടിരുന്നു.
 
--മുനീർ അഗ്രഗാമി

രാത്രി

രാത്രി
..........
രാത്രി ചിറകു കുടയുന്നു
എന്നിലെ പൊന്തക്കാട്ടിൽ
ഏതോ ദുസ്സ്വപ്നത്തിന്നിടി -
വെട്ടിപ്പെയ്ത മഴയിൽ.
രാത്രി,
ഏകാന്തത കുടിച്ചവളെ പോലെ
പാതിരാ കാറ്റിലലയുന്നു,
ഇരുൾച്ചില്ലയിൽ വന്നിരിക്കുന്നു;
എന്നുറക്കം കൊത്തിത്തിന്നുന്നു.



- മുനീർ അഗ്രഗാമി

അടുക്കള

അടുക്കള
................
ഏറ്റവും ശാസ്ത്രീയ മായ
തടവറയാണ് അടുക്കള.
വീട് അതിൻ്റെ ചുറ്റുമതിൽ
അടുപ്പിനു മുന്നിലെ ജനാല
അതിൻ്റെ അഴികൾ
അതിനു പുറത്ത്
പരോളിൻ്റെ വെളിച്ചം
അതിനകത്ത്
കാരാഗൃഹത്തിൻ്റെ കറുപ്പ്

ചുമരിൽ കാർമേഘങ്ങളുടെ ചിത്രങ്ങൾ
പെയ്യുവാനാകാതെ കല്ലിച്ചുപോയവ.

നിലത്ത്
വിങ്ങി വിയർത്ത് പുകഞ്ഞ്
വീണുനനഞ്ഞ
സ്വപ്നങ്ങൾ ഒട്ടിപ്പിടിച്ച കൈക്കൽത്തുണി
അടുക്കള ;
മനുഷ്യൻ്റെ ആദ്യത്തെ നിർമ്മിതിയാണ്
ചുറ്റും കോട്ട കെട്ടി
നൂറ്റാണ്ടുകൾ എത്ര ശാസ്ത്രീയമായാണതിനെ
ജയിലാക്കിത്തീർത്തത്!

സ്ത്രീയോളം പഴക്കമുള്ള
ആഗ്രഹങ്ങളാണ്
അതിലെ തടവുകാർ
എത്ര ശാസ്ത്രീയമായാണവ
അകത്തു കിടക്കുന്നത് .


- മുനീർ അഗ്രഗാമി

മെയ് ഫ്ലവർ

മെയ് ഫ്ലവർ
.......................
വേനലിൻ്റെ
കനലെല്ലാം കൊഴിഞ്ഞു
മഴത്തുള്ളികൾ
അതിനു മുകളിൽ
നടത്തം പഠിക്കുന്നു

കുളിച്ചു തോർത്തുമ്പോൾ
കഞ്ഞിൻ്റെ കുസൃതി കാണുമ്പോലെ
മെയ് മാസം
അതു നോക്കി നി ൽ ക്കു ന്നു.

- മുനീർ അഗ്രഗാമി

ഓരോ ഭരണവും


ഓരോ ഭരണവും
...............................
മഴത്തുള്ളികൾ വീഴുമ്പോൾ
വേനൽ മാറുന്നു
അതുപോലെ
വോട്ടുകൾ വീഴുമ്പോൾ മനപ്പൂർവ്വം മാറുന്ന കാലാവസ്ഥയാണ്
ഭരണം

അതുകൊണ്ട്
ദാഹിച്ച് മരിക്കാറായ കുട്ടിക്ക്
വെള്ളം കൊടുക്കുക
ഉണങ്ങിച്ചുളിഞ്ഞ അമ്മയ്ക്ക്
തളിരു കൊടുക്കുക
കരിഞ്ഞു പോയ ദേശത്തിന്
പുതുമുള നൽകുക

ഋതുക്കൾ പോലെ
ഓരോ ഭരണവും
ഒരോ അനുഭവമാണ്;
ആഭരണമല്ല

പൂക്കൾ ആഭരമാണെന്നു തോന്നുമെങ്കിലും
അവ അടുത്ത തലമുറയ്ക്കു വേണ്ടിയുള്ള
പുഞ്ചിരിയാണ്.

- മുനീർ അഗ്രഗാമി

സ്വഭാവം


സ്വഭാവം
................
പകലിനെ കുറിച്ച്
എനിക്ക് പറയാനുള്ളത്
രാവിനോടു പറഞ്ഞു

രാവിനെ കുറിച്ച്
പറയാനുള്ളത് പകലിനോടും
പറഞ്ഞു

അവർ രണ്ടു പേരും
തമ്മിൽ കാണാത്തതു കൊണ്ട്
അങ്ങനെ
കാലം കഴിഞ്ഞു പോകുന്നു.
 
- മുനീർ അഗ്രഗാമി

സ്വപ്നത്തിൻ്റെ ഗാലറി

സ്വപ്നത്തിൻ്റെ ഗാലറി
............................
വിജയാഘോഷത്തിൽ നിൽക്കുമ്പോൾ
തോറ്റവരിൽ ബാക്കിയായ പ്രകാശം എന്നെ പിടിച്ചു കൊണ്ടുപോയി;
എൻ്റെ കൈ പിടിചച് ചുംബിച്ചു
അത് പറഞ്ഞു ,
പരാജയപ്പെട്ടവരുടെ സ്വപ്നത്തിൻ്റെ ഗാലറിയിൽ
നമുക്ക് അല്പനേരമിരിക്കാം

ഇരുന്നു;
മാൻപേട സിംഹത്തെ
കുത്തിമലർത്തുന്നതു കണ്ടു
വൻമരം വീണ്
കുഞ്ഞു ചെടികൾക്ക്
ആകാശം കൊടുക്കുന്നതു കണ്ടു

വറ്റിയ പുഴയിൽ നിന്ന്
പെട്ടെന്ന് ഒരു നീരൊഴുക്ക്
കടലിൽ ചാടുന്നതു കണ്ടു
ഇടവപ്പാതി പോലെ തലതല്ലി
പെയ്യുന്ന വെളുത്ത മേഘങ്ങളെ കണ്ടു .

ഉറക്കു കൊണ്ട് മറക്കാൻ ശ്രമിക്കുന്ന
ഉണർച്ചകളുടെ പിടച്ചിൽ
കണ്ടു
വിജയത്തിനു വേണ്ടി ധ്യാനിക്കുന്ന പുരോഹിതരെ കണ്ടു
രക്തം വീണു ചുവന്ന
ബുദ്ധ പ്രതിമ
കിട്ടിയ വെട്ടുകൾ എണ്ണുന്നതു കണ്ടു

അഹിംസയെ അറുത്ത്
പാചകം ചെയ്യുന്ന
കുട്ടികളെ കണ്ടു
കരച്ചിൽ വന്നു,
പ്രകാശം മങ്ങിത്തുടങ്ങി.
പോവാം
അതു പറഞ്ഞു
തിരിച്ചെത്തിയപ്പോൾ
വിജയിച്ച മുതു മുത്തച്ഛനെ പ്രതിഷ്ഠിച്ച്
വിളക്കു വെച്ചിരുന്നു
ജീവനോടെ വിഗ്രഹമാക്കിയിരുന്നു
ആളുകൾ തൊഴുതു നിൽക്കുന്നതു കണ്ടു
കണ്ണു നിറഞ്ഞു തൂവി

തോറ്റവരുടെ പ്രകാശം പിന്നെ നിന്നില്ല
അത് സൂര്യനാവാൻ ശക്തി നേടാൻ പോയി
ഞാൻ വിജയിച്ചവരുടെ
വെളിച്ചത്തിൽ കണ്ണു കാണാതെ വലഞ്ഞു
മുത്തപ്പാ
വിജയിച്ചിട്ടും
പരാജയപ്പെട്ടു പോകു ന്നവരെ
നിന്നെ പോലെ നീ കാക്കണേ
എന്നു പ്രാർത്ഥിച്ച്
കണ്ണടച്ചു നിന്നു

ഇപ്പോൾ തോറ്റവരും
വിജയിച്ചവരും
എൻ്റെ സ്വപ്നത്തിൻ്റെ ഗാലറിയിൽ വന്നിരിക്കുന്നു;
മുത്തപ്പൻ്റെ രാജ്യം വന്നു
മുത്തപ്പൻ്റെ രാജ്യത്തിലെ പ്രജകൾ
അവർക്കു വേണ്ടി
കളി തുടങ്ങി.
 കളി തുടങ്ങി.
- മുനീർ അഗ്രഗാമി

ചുവന്ന തടാകം

ചുവന്ന തടാകം
..........................
ചുവന്ന തടാകത്തിൽ
ഒരു താമര
വിടർന്നു നിൽക്കുന്നു .
അരിവാളുകൊണ്ട്
കൈ മുറിച്ച്
ആരാണതിലെ ജലം ചുവപ്പിച്ചത്?
നീലയിൽ നിന്ന്
ചുവപ്പിലേക്കുള്ള
ഈ ഭാവപ്പകർച്ചയാണോ
വിപ്ലവം?
തടാകത്തിൽ
ഇപ്പോൾ മഴ പെയ്യുന്നു
ലോകം എല്ലാ കുളിരിനേയും
ഇങ്ങോട്ട് പറഞ്ഞയക്കുന്നു
ഓളങ്ങൾ നിർത്താതെ
അലയടിക്കുന്നു
താമര ചെറുതായൊന്നു വിറച്ചുവോ
ഒരു കൈപ്പത്തി
അതിനു നേരെ നീളുന്നുവോ ?

- മുനീർ അഗ്രഗാമി

രാവ്

രാവ്
.........
യാമങ്ങൾ കൊണ്ട്
സമയമളക്കാനുള്ള
ദീർഘ ചുംബനമാണ് രാവ്.
നോക്കൂ ,
രാത്രിയുടെ കറുത്ത ചുണ്ടിൽ
നിലാവിൻ്റെ വെളുത്ത ചുണ്ട്!


- മുനീർ അഗ്രഗാമി

ഉത്തരം


ഉത്തരം
.............
പൂച്ചയ്ക്ക്
അവൾ മണി കെട്ടുന്നു,
പൂച്ച
ആരുടെ രൂപകം
എന്നതിൽ മാത്രമേ
ഇനി തർക്കമുള്ളൂ.

-മുനീർ അഗ്രഗാമി

ഭാഷ അസംബന്ധമാണ്


ഭാഷ അസംബന്ധമാണ്
.........................................
ഭാഷ അസംബന്ധമാണ്,
മൃഗങ്ങളേയും പക്ഷികളേയും
അവർക്കറിയാത്ത ഒച്ചയിൽ
വിളിക്കുമ്പോൾ
ലിപികൾ കൊണ്ട്
സാമ്യമില്ലാ ത്ത ചിത്രങ്ങൾ വരച്ച്
ആന ,
കുതിര,
മയിൽ എന്നു വായിക്കുമ്പോൾ

ഭാഷ അസംബന്ധമാണ്
പല ഭാഷകളിൽ
പല ലിപികൾ കൊണ്ട്
സ്നേഹത്തിൻ്റെ ചിത്രം വരച്ചിട്ടും
വായിച്ചിട്ടും
മനുഷ്യൻ പീഡയേൽക്കുമ്പോൾ ;
കൊല്ലപ്പെടുമ്പോൾ

ഭാഷ അസംബന്ധമാണ്
കണ്ണുകൾ കണ്ണുകളോടും
കൈ കയ്യോടും
ഉരിയാടുമ്പോൾ
മണം മൂക്കിൽ വന്ന്
മാമ്പഴത്തെ കുറിച്ചു പറയുമ്പോൾ
വെടിയൊച്ച ചെവിയിൽ
മരണ നിലവിളിയെടുത്തു വെക്കുമ്പോൾ

ഭാഷ അസംബന്ധമാണ്
ഈജിപ്തിൽ
സുമേറിയയിൽ
സിന്ധു നദീ തടത്തിൽ ചുടുകട്ടകളിൽ
മരിച്ചു കിടക്കുന്ന വാക്കുകളിൽ
പുനർജ്ജനിക്കാതെ
ജീർണ്ണിക്കുമ്പോൾ.
ഫലസ്തീനിൽ
സോമാലിയയിൽ
ഇന്ത്യയിൽ
കുട്ടികൾ ഭക്ഷണം എന്ന വാക്ക് പഠിക്കാനിരിക്കെ
മരിച്ചു പോകുമ്പോൾ
ജലം വെറും വാക്കായി
വരൾച്ചയുടെ നെഞ്ചത്തിരിക്കുമ്പോൾ!

ഭാഷ അസംബന്ധമാണ്
അമ്മ
അച്ഛൻ
അദ്ധ്യാപകൻ
മകൾ
മകൻ
എന്നീ
വാക്കുകളിൽ നിന്ന്
മനുഷ്യൻ ചോർന്നു പോകുമ്പോൾ .
ദയ
കാരുണ്യം
വാത്സല്യം
എന്നിവയിൽ നിന്ന്
മനുഷ്യത്വം വാർന്നു പോകുമ്പോൾ
ഭാഷ അസംബന്ധമാണ്
കവിത അതിൽ നിന്ന്
ജീവിതത്തിൽ നിന്നെന്ന പോലെ
ഇറങ്ങിപ്പോകുമ്പോൾ.
 
-മുനീർ അഗ്രഗാമി