പ്രണയപ്പ്രപഞ്ചം

പ്രണയപ്പ്രപഞ്ചം
..............................
ശൂന്യതയിൽ നിന്നും
പ്രപഞ്ചമുണ്ടായപോലെ
പ്രണയവുമുണ്ടായി
ഏതു സാഹചര്യമാണ്
ആ വലിയ പൊട്ടിത്തെറിയിലേക്ക്
നയിച്ചതെന്നറിയാത്ത പോലെ
ഉത്ഭവരഹസ്യമറിയാതെ
ഞാനും നീയും
രണ്ടു നക്ഷത്രങ്ങളെ പോലെ
വെളിച്ചം കൊണ്ടു കളിക്കുന്നു
നാം രണ്ടു ഭൂമികളെ പോലെ
ഇരുട്ടു കൊണ്ടും കളിക്കുന്നു
രണ്ട് ആകാശങ്ങളെ പോലെ
സംഭവിക്കുന്നതെല്ലാം കൊണ്ടും
കളിക്കുന്നു.
കളിക്കുമ്പോൾ കളി
നോക്കി നിൽക്കുന്നു
ചിലപ്പോൾ ഒരു ദിവസം തന്നെ എന്നിലൂടെ
ആറു ഋതുക്കളും കടന്നു പോകുന്നു
ചിലപ്പോൾ ഒരു വർഷം നിന്നിൽ
ഒരു ഋതു തീരാതെ തീരുന്നു
ചിലപ്പോൾ ഋതുക്കൾ
വരാൻ മടിക്കുന്ന ഒരു ഗോളമാകുന്നുഞാൻ
നീ അടുത്തെത്തുമ്പോൾ
ഏറ്റവും ലളിതമായ ഗണിതമുള്ള
ഒരു ചലനമാകും ഞാൻ
ചന്ദ്രനെ പോലെ
നിലാവിൽ നിന്നെ
ആമ്പൽ പൂവാക്കിക്കൊണ്ട്.
നീ അകലുമ്പോൾ
ഇനിയും കണ്ടെത്താത്ത
ഒരു ഗ്രഹമാണ് ഞാൻ
അതിൽ ജീവനുണ്ടോ എന്ന്
അന്വേഷിച്ചാലും ഉത്തരം കിട്ടില്ല
തൊട്ടടുത്തിരിക്കുമ്പോൾ തന്നെ
തമ്മിലറിയുന്ന മഹാകാലത്തിൽ
അകന്നകന്നു പോകുന്നു
അകന്നിരിക്കുമ്പോൾ
അളക്കാനാവാത്ത
അകലത്തിന്റെ അടുപ്പമായ്
കോസ്മിക് വെബ്ബിന്റെ ചരടുകൾ
നമ്മെ കെട്ടിയിടുന്നു
- മുനീർ അഗ്രഗാമി

മാപ്പ്

മാപ്പ് 
.....................
മാപ്പ്  മറ്റൊരു ലോകമാണ്
ഒരതിരിലും ഒതുങ്ങാത്ത ഒരിടം
അതൊരാൾ
മറ്റൊൾക്കു കൊടുക്കുമ്പോൾ
മഴ പെയ്യുന്നു
മരുമരങ്ങൾ കിളിർക്കുന്നു
അതിൽ താമസിക്കുക
അത്ര എളുപ്പമല്ല;
പരലോകത്തെന്ന പോലെ.
- മുനീർ അഗ്രഗാമി

ഈസ്റ്റർ

ഈസ്റ്റർ
..........................................................................
ഒരീസ്റ്ററിന്
വളരെ ദിവസം മുമ്പ്
അശരണരുടേയും
നിരാലംബരുടേയും
ഇടയിൽ പ്രവർത്തിക്കവേ
ദേഹമാസകലം വെട്ടുകളേറ്റ്
നീ തെരുവിൽ കിടന്നു പിടഞ്ഞു
മറ്റൊരീസ്റ്റർ കഴിഞ്ഞ്
പകലുകൾ ചേർത്തുവെച്ച്
വെളിച്ചമെന്നെഴുതവേ
നീ വെടിയുണ്ടയേറ്റു വീണു
വേറൊരീസ്റ്ററിനെ കാത്തു നിൽക്കവേ
ബോംബാഗ്നിയിൽ
നിന്നെ കാണാതായി
നീയെവിടെ
നീയെവിടെയെന്ന് ,
ഈ ഈസ്റ്ററിന്
നിന്നെ കുറിച്ച് പലരും ചോദിച്ചു
പലവട്ടം പീഡിപ്പിക്കപ്പെടുകയും
കൊല്ലപ്പെടുകയും ചെയ്ത
നിന്നെ കുറിച്ചു പറയുക മാത്രം ചെയ്തു.
മറ്റു പേരുകളിലും
മറ്റു ഭാഷകളിലും
മറ്റു ദേശങ്ങളിലും
കൊല്ലപ്പെട്ട നിന്നെ ഓർത്ത്
ഞാൻ ദു:ഖിക്കുന്നു
പീഡാനുഭവങ്ങളുടെ
നൂറ്റാണ്ടുകളുടെ മുറിവിൽ
നിന്റെ ചോരച്ചാലുകൾ
നദികളായി
ഇവിടെ രൂപം മാറിയ കുരിശിൽ
നിന്നെ വീണ്ടും തറയ്ക്കുന്നു
അവസാനമില്ലാത്ത ആണികളിൽ
ഇപ്പോൾ ബൈബിളിൽ
ഞാനിങ്ങനെ വായിക്കുന്നു:
ഭൂമിയിൽ സമാധാനം സ്ഥാപിക്കുന്നവരാരോ
അവർ ദൈവപുത്രരെന്നു വിളിക്കപ്പെടും
അഭയാർത്ഥികളുടെ കരച്ചിലിനിടയിലെ
എന്റെ വായന
ആരും കേട്ടില്ല.
പെട്ടെന്ന്, മിസൈൽ പതിച്ചു തകർന്ന
കെട്ടിടത്തിനടിയിൽ നിന്ന്
എന്റെ പ്രാർത്ഥന പുകഞ്ഞുകൊണ്ടിരുന്നു.
നിന്റെ കരച്ചിലിപ്പോൾ
ഉച്ചത്തിലായി
മറ്റൊരു കാലത്തും ഇല്ലാത്ത വിധം
-മുനീർ അഗ്രഗാമി

കിണർ

കിണർ
.............
ജലമഴിച്ചു വെച്ച്
കിണർ വെയിലിൽ
കുളിക്കയായ്
സ്കൂളടച്ചു
മുറ്റത്തു നീ
തീക്കനലായ് കളിക്കയായ്
കുഞ്ഞേ നീയെറിഞ്ഞ
പന്തേറ്റതിനു
വേദനിച്ചിട്ടുണ്ടാവും
ഉടയാടയുമായ്
മഴവരുന്നേരം
കിണർ നിനക്കാ പന്തുതരും
കല്ലെറിയല്ലേ
ഏറു താങ്ങുവാനതിനു വയ്യ ;
കല്ലെടുക്കുവാനും
തുമ്പിയെക്കാൾ
ലോലമാണതിൻ വിരലുകൾ
തുമ്പിയിലും തുമ്പയിലും
ചൈതന്യമായവ
കുഞ്ഞുമനം പോലെ
ചെറുവൃത്തത്തിൽ
തിരയിളക്കുന്ന
ചലനങ്ങൾ
വലിച്ചു കീറല്ലേ
കരിച്ചു കളയല്ലേ
ജലവസ്ത്രം
നമുക്കുള്ളിലുടുക്കാൻ
ഇതല്ലാതില്ല മറ്റൊന്നുമേ !
-മുനീർ അഗ്രഗാമി

വളവ്

വളവ്
..........
വളവിൽ തിരിവുണ്ട്.
ഒന്നിച്ചു നടക്കുമ്പോൾ
വഴികാട്ടിയായി
വാ പൊളിച്ചു നിന്നു
ആ പലക
ആരാവും ആദ്യം തിരിയുക
എന്ന സമസ്യപൂരിപ്പിക്കുന്നതിന്റെ
തൊട്ടുമുമ്പത്തെ നിമിഷം
പകലസ്തമിച്ചു.
എങ്ങോട്ടാവും
ആദ്യം തിരിയുക എന്നുറ്റുനോക്കി
ഇരുട്ട് മുന്നിൽ നിന്നു
വളവുകളും തിരിവുകളും
കയറിയുമിറങ്ങിയും
ഇത്രയും വന്നു
വന്നതത്രയും അളന്നു നിന്നു
തടസ്സങ്ങൾ ഒന്നുമില്ലാഞ്ഞിട്ടും
പക്ഷികൾ നേരെ പോകുന്നില്ല
മീനുകൾ നേരെ പോകുന്നില്ല
നേർവഴി നേരെയല്ലെന്നു
മനസ്സിലായി
ഒന്നിച്ചു നടന്നു കൈ പിടിച്ചു
വളവും തിരിവും അറിഞ്ഞില്ല
നക്ഷത്രങ്ങൾ
തുറിച്ചു നോക്കിയതിൽ പിന്നെ
ആ പലക
വായ തുറന്നില്ല
പെട്ടെന്ന്
ഒരാളുടെ വെളിച്ചത്തിൽ
മറ്റൊരാൾ പ്രകാശിച്ചു.
- മുനീർ അഗ്രഗാമി

തൃപ്തി

തൃപ്തി
....................
വറ്റിയ തുള്ളി
അവസാന ശ്വാസം വരെ
താലോലിച്ച
തിളക്കം തിരഞ്ഞ്
നിന്റെ വെളിച്ചം
വീണ്ടും വരുന്നു
ഈ വേനലിലിരുന്ന്
ഞാൻ നിന്നോടെന്തു പറയാൻ,
തുളുമ്പിയ
ഓരോർമ്മയുടെ
തെളിച്ചം കൊണ്ട്
തൃപ്തിപ്പെടൂ
എന്നല്ലാതെ !
- മുനീർ അഗ്രഗാ

പ്രഭാഷണം

പ്രഭാഷണം
....................
വെളിച്ചമിപ്പോൾ
അയാളോട് സംസാരിക്കുന്നില്ല
അയാൾ അന്ധനായിരിക്കുന്നു
ഒരാനയെ കൊണ്ടു വരൂ...
അയാൾ പറഞ്ഞു,
ഞാനൊന്നു കാണട്ടെ
അവർ കൊണ്ടുവന്നു
ജാതിയെ ആനയുടെ രൂപത്തിലാക്കി
കൊണ്ടുവന്നു
ആനയുടെ രൂപത്തിലാക്കി
ഒരു മതത്തെ
കൊണ്ടുവന്നു
ആനയുടെ രൂപത്തിൽ
പലതും കൊണ്ടുവന്നു
അയാൾക്കു മുന്നിലിപ്പോൾ
നിറയെ കൊമ്പനാനകൾ
അയാളതിൽ
ഒരാനയെ തൊട്ടു
ഞാനിതിനെ കുറിച്ചു സംസാരിക്കട്ടെ?
അയാൾ ചോദിച്ചു
സംസാരിക്കൂ
ആളുകൾ അയാൾക്ക് മുന്നിലിരുന്നു
അയാൾ സംസാരിച്ചു
വിരലിൽ പറ്റിയ കാഴ്ച
എത്ര പറഞ്ഞിട്ടും തീർന്നില്ല
അയാൾക്കു ചുറ്റും
കേൾവിക്കാരുടെ
ഒരു വല്മീകമുയർന്നു
ഇപ്പോൾ
അയാളുടെ വാക്കുകൾക്കപ്പുറത്ത്
മറ്റൊരാനയില്ല
വെളിച്ചമിപ്പോൾ
ആരോടും മിണ്ടാത്ത പോലെ .
-മുനീർ അഗ്രഗാമി

അളവുപാത്രം

അളവുപാത്രം 
............................

ഞാൻ സംസാരിക്കുമ്പോൾ
എഴുതുമ്പോൾ
അക്ഷരങ്ങളും
ഉച്ചാരണങ്ങളും
ഒരാൾ പെറുക്കിയെടുത്ത്
അയാളുടെ അളവു പാത്രത്തിലിട്ട്
കുലുക്കി
തെറ്റി
തെറ്റീ എന്നു കരഞ്ഞ്
ആളെ കൂട്ടി .
അയാൾക്കൊപ്പം
മലവെള്ളം പോലെ
ആളുകളിളകി
അയാളുടെ കുപ്പായം
എനിക്കു ചേരില്ല
അയാളുടെ ചെരിപ്പ്
എനിക്ക് പാകമല്ല
അയാൾ എനിക്ക് തുല്യനല്ല
അയാളുടെ ഭാഷ
എന്റെ ഭാഷയല്ല
എന്റെയും അയാളുടേയും
ഭാഷയ്ക്ക്
ഇപ്പോൾ ഒരേ ലിപി
ഒരേ ഉച്ചാരണമല്ല
ഒരേ അർത്ഥമല്ല
ഒരേ താളമല്ല
അയാൾ പറവയെന്ന്
മറ്റൊരാൾ പക്ഷിയെന്ന്
ഞങ്ങളുടെ കിളിയെ
വിളിച്ച്
അവമാനിച്ചു കളഞ്ഞു.
പുരുഷോ
അവമാനിച്ചു കളഞ്ഞു!
ഞങ്ങളതിനെ വീട്ടിൽ വിളിക്കുന്ന
കൂരിയാത്തയെന്ന പേരു പോലും
അയാൾക്കറിയില്ല
അതിന് ഞാനൊന്നും പറഞ്ഞില്ല
പറയുകയുമില്ല
- മുനീർ അഗ്രഗാമി
വിത
.................
ഒരു നഗരം
മറ്റൊരു നഗരത്തെ
തിന്നുന്നത്
 നോക്കി നിന്നു

എന്റെ ഗ്രാമത്തെ
അത് തൊട്ടു കൂട്ടി
ചവച്ച് വലിച്ചെറിഞ്ഞ
ഒരോർമ്മയിൽ
ഒരു നെന്മണി.

ഈ ഫ്ലാറ്റിലിരുന്ന്
ഞാനിതെന്തു ചെയ്യും?
മനസ്സിൽ വിതയ്ക്കുകയല്ലാതെ 

-മുനീർ അഗ്രഗാമി

പ്രണയത്തോടുള്ള ആത്മഭാഷണങ്ങൾ - 1

പ്രണയത്തോടുള്ള ആത്മഭാഷണങ്ങൾ - 1
ശൂന്യതയിലൂടെ
പറന്നു പോകുന്നു ഒരു വെള്ള പ്രാവ്;
നിശ്ശബ്ദതയിൽ
വന്നിരിക്കുന്നു ഒരു കുയിൽ;
നിശ്ചലതയിൽ
ചിറകുടയുന്നു ഒരു മൈന
നീ തെട്ടടുത്തിരുന്നതാണ്
മറ്റൊന്നുമല്ല.
വസന്തമെന്ന്
ഒച്ചകൾ
കളിയൊച്ചകൾ

ഞാനിപ്പോൾ ഒരു പച്ചമരം
മുറിച്ച എല്ലാ മരങ്ങളും
എന്റെ ശിഖരങ്ങൾ
കിളികളേ
കൂടു വെയ്ക്കുക
ചേക്കേറുക
എന്നിലിരുന്ന്
ഒരാൾ നിങ്ങളെ
കേൾക്കുന്നുണ്ട് .
- മുനീർ അഗ്രഗാമി

ചാറും സമയത്തുള്ളികളായ്

ചാറും സമയത്തുള്ളികളായ്വെ
............................................................

യിലേറ്റു
പനിച്ചു കിടക്കുന്ന
പാടത്തിന്റെ നെറ്റിയിൽ
തൊട്ടു നോക്കുന്നു
വേനൽമഴവിരലുകൾ
നീയരികിലിരുന്നെന്റെ
നെറ്റിയിൽ
സ്നേഹസ്പർശമായ്
വേനൽകുളിരായെന്റെ
ചാറും സമയത്തുള്ളികളായ്
പെയ്യുമ്പോലെ.
-മുനീർ അഗ്രഗാമി

പുതു കവിത - 60 ആനന്തം

പുതു കവിത - 60
ആനന്തം
................
എന്റെ ആനന്തമേ
എന്റെ ആനന്ദമേ
എന്നു തീരാതെ വിളിച്ചു
ഞാൻ വസന്തവും
അവൾ മരവുമായി
മരക്കൊമ്പിൽ നെരൂദ,
ഒരു കുയിൽ.
ആനന്തം മാറിയതേയില്ല
- മുനീർ അഗ്രഗാമി

വത്തക്ക

പുതു കവിത - 59
വത്തക്ക
................
ഉളളിൽ തീയുണ്ടെന്ന
തോന്നലാണ് വത്തക്ക.
ഉപയോഗിച്ച്
എത്ര എളുപ്പം
വലിച്ചെറിയുന്നു
അതിന്റെ ആകൃതി!
- മുനീർ അഗ്രഗാമി

മൂന്നു ദിവസം

മൂന്നു ദിവസം
...............................
റൂമി ചോദിച്ചു:
മൂന്നു ദിവസം എവിടെയായിരുന്നു?
:എന്റെ ഹൃദയം മറ്റൊരാൾ
വായിക്കുകയായിരിന്നു
വായിച്ചു തീരുവോളം
അയാൾക്കൊപ്പമിരുന്നു.
ഒന്നാം ദിവസം നിലമ്പൂരിലിരുന്ന്
അയാൾ വായിച്ചു
രണ്ടാം ദിവസം
ഐ സി യു വിലെ
തണുപ്പിലിരുന്ന്
മൂന്നാം ദിവസം
വാർഡിലെ സങ്കടങ്ങളിലിരുന്ന്
അക്ഷരത്തെറ്റില്ലെന്ന് പറഞ്ഞ്
അയാൾ മടങ്ങി
അന്നേരം സ്വന്തം കവിതയാൽ
റൂമി എന്റെഹൃദയം കഴുകി
നിനക്കു തന്നു.
നീ അതിൽ ചുംബിച്ചു
വിശുദ്ധ പുസ്തകത്തെ
ചുംബിക്കുമ്പോലെ .
-മുനീർ അഗ്രഗാമി

വൈലോപ്പിള്ളി

പുതുകവിത - 58
വൈലോപ്പിള്ളി
.........................
മാവുകളിലെല്ലാം
വൈലോപ്പിള്ളി.
തണലിൽ
വാക്ക് രുചിച്ച്
ഞാനിരിക്കുന്നു.
മീനച്ചൂടിൽ തണൽ ഒരു കവിത
വൃത്തത്തിൽ .
-മുനീർ അഗ്രഗ്രാമി

പുതു കവിത - 57 പശ്ചാത്തലം

പുതു കവിത - 57
പശ്ചാത്തലം
.......................
ഗ്രാമങ്ങളെ കടിച്ചു തിന്നുന്നത്
നോക്കി നിന്നു
ഒരു സെൽഫിയെടുത്തു
പശ്ചാത്തലത്തിൽ
നഗരം ചവച്ചു തുപ്പിയ കുന്നിന്റെ എല്ല്.
വായിൽ നിന്നും
തെറിച്ചുവീണ
രണ്ടു കഷണം വയലുകൾ.
- മുനീർ അഗ്രഗാമി
പുതു കവിത - 56
ഒട്ടകത്തിന്റെ കാലുകളിൽ
..............................................................
അവസാനത്തെ നദിയിൽ കുളിച്ച ഒരാൾ അവിടെയുണ്ട്
വറ്റിക്കൊണ്ടിരിക്കുകയാണ്
അയാൾ
എനിക്ക് അയാളെ ഒന്നു തൊടണമെന്നുണ്ട്
ഞാനിതാ
ഒട്ടകത്തിന്റെ കാലുകളിൽ വരുന്നു.
-മുനീർ അഗ്രഗാമി

ഒരമ്മയുടെ ആത്മഗതം മണ്ണിന്റെ ഭാഷയിൽ

ഒരമ്മയുടെ ആത്മഗതം
മണ്ണിന്റെ ഭാഷയിൽ
........................................
ഗ്രാമങ്ങളിൽ നിന്നും
ചുവന്ന മേഘങ്ങൾ വന്നു
അവ കൂട്ടം കൂട്ടമായ് വന്നു
നൂറും നൂറ്റമ്പതും
ഇരുന്നൂറും കിലോമീറ്ററുകൾ
താണ്ടി വന്നു
നിരത്തിൽ പെയ്തു
മഹാനഗരത്തിൽ ,
ബോംബെയിൽ തളം കെട്ടി
പ്രളയം ചിലപ്പോൾ
പ്രതിബന്ധങ്ങളെ മുക്കിക്കൊന്നേക്കുമെന്ന്
ഒരൊഴുക്ക് പറയുന്നു
വാറു പൊട്ടിയ ചെരിപ്പിട്ട
ഒറ്റത്തുള്ളിയുടെ കരുത്ത്
പ്രളയം കാണിച്ചുതരുന്നു
വിണ്ടുകീറിയ പാദങ്ങളിൽ
ഉദിക്കുന്ന നക്ഷത്ര വെളിച്ചത്തിൽ
മഴവില്ല് വിടരുന്നു
സങ്കടങ്ങളും സന്താപങ്ങളും
കഴുകിക്കളയാൻ
മഴ പെയ്യുകയാണ്
ഈ മഴയ്ക്കറിയാം ,
ഇനി മുളയ്ക്കുന്ന ചെടിയിലാണ്
യഥാർത്ഥ അന്നമെന്ന്.
ഈ നില്പിനറിയാം
വിശപ്പ് മാറാനുള്ളതെന്ന്
ഈ തളർച്ചയ്ക്ക് നന്നായറിയാം
വിജയം നേടാനുള്ളതെന്ന് .
അതിന്റെ ഇലകളുടെ പച്ചപ്പ്
ഒരിക്കലും മായാതിരിക്കും
ഇനി ഒരു പുൽച്ചാടിയുടെ
എത്രയോ തലമുറ
അതിൽ വസിക്കും
ആത്മാവുള്ള മഴകൾ
നൂറ്റാണ്ടിൽ ഒന്നോ രണ്ടോ മാത്രമേ
സംഭവിക്കൂ
മരുഭൂമിയ്ക്ക്
അത് ജീവൻ കൊടുക്കും
ചങ്ങാതീ
ഞാനിപ്പോൾ കേരളത്തിലാണ്
ഇവിടെയിപ്പോൾ
കൊടുംവേനലാണ്
പഴയ മഴയുടെ
അവസാനത്തെ നനവിൽ നിന്ന്
ഞാനുമൊരു മഴ പ്രതീക്ഷിക്കുന്നുണ്ട്.
രക്തസാക്ഷികളുടെ അമ്മമാർ
പ്രതീക്ഷിക്കുമ്പോലെ
പക്ഷേ
മണിമേടകളിൽ നിന്ന്
മേഘങ്ങൾ ഉണ്ടാവുമോ?
വയലുകൾ നിന്നിടമൊക്കെ
മഴയുടെ ശവപ്പറമ്പായിരിക്കുന്നു
കല്ലറ ഭേദിച്ച് ഒരു തുള്ളിയെങ്കിലും
വരുമോ ?
പലതുള്ളികൾക്ക്
ഒരു വഴികാട്ടിയായി ?
മരുഭൂമിയാകും മുമ്പ്
ഒരു മഴയെ ഗർഭം ധരിക്കാൻ
ഏതമ്മയാണ്
ആഗ്രഹിക്കാത്തത് !
-മുനീർ അഗ്രഗാമി

സ്വന്തം ഭാഷയിൽ

സ്വന്തം ഭാഷയിൽ
.............................
വേനലിന്റെ പാളലിനെ
തണുത്ത തീ കൊണ്ട്
പ്രതിരോധിക്കുന്ന മരങ്ങൾ
മുരിക്കിന്റെ
ഓരോ കൊമ്പിലും
കെടാതെ കനൽ
മെയ് ഫ്ലവറിന്റെ
വിറകു കൊള്ളികളിൽ
തീപ്പൊരിചിതറുന്നു
കണിക്കൊന്ന
താഴേക്ക് ആളുന്നു
മഞ്ഞ ജ്വാലകൾ
മണ്ണിലേക്ക് വീഴുന്നു
ഓരോ മരവും
സ്വന്തം ഭാഷയിൽ
കത്തി നിൽക്കുന്നു
ഭാഷ ഒരായുധമാണ്
അത് തീപോലെ
സർഗ്ഗാത്മകമാകുമ്പോൾ
പക്ഷേ
സ്വന്തം ഭാഷ
നഷ്ടപ്പെടുമ്പോൾ
മരവും മനുഷ്യനും
തീയില്ലാതെ
ഒരിടത്തും
പൂക്കുവാനാകാതെ
വരണ്ടു കിടക്കും
- മുനീർ അഗ്രഗാമി
മറ്റൊരിടം
.....................................
കാസറഗോഡു നിന്നും
'പി' എത്തിയ പോലെ
എത്ര നടന്നിട്ടും പട്ടാമ്പിയിലെത്തിയില്ല
വാക്കുകൾക്കൊപ്പം
പലവട്ടം നടന്നിട്ടും
'പി 'യിലെത്താത്തതുപോലെ
വാക്കുകളിൽ കയറിയിരുന്നിട്ടും
നിളാതടത്തിലെത്തിയില്ല
കവി (ത)യുടെ കാലുകൾ കാട്ടിലേക്ക്
കൊണ്ടുപോയി
കാടിന്റെ ഏകാന്തതയിലിരുന്നു
മരങ്ങളുടെ ഏകാഗ്രതയിൽ നിന്ന്
ഒരു കുരങ്ങനൊപ്പം നടന്നു
വിശന്ന് നാട്ടിലെത്തി
അന്നത്തിനു വേണ്ടി
അവൻ നടന്നവഴിയേ നടന്നു
അവന്റെ വിശപ്പു പോലെ
വിശാലമായ മൈതാനത്ത് അവൻ നിന്നു
ദൂരെ നിന്ന് അവനെ നോക്കി നിന്നു
മറ്റെങ്ങും പോകാൻ തോന്നിയില്ല
ഇപ്പോൾ കുരങ്ങന്റ
ഏകാന്തതയാണ് മൈതാനം
ഒരു മരച്ചുവട്ടിലിരുന്ന്
അവനെയും അവന്റെ വിശാലമായ
ഏകാന്തതയും ഒറ്റപ്പെടലും
ഉള്ളിലെടുത്തു വെച്ചു
എന്റെ ഏകാന്തതയ്ക്ക്
ഇത്ര വലുപ്പമില്ല
എന്റെ വിശപ്പിന്
ഇത്ര നീളമില്ല
പെട്ടെന്ന് കുരങ്ങന്റെ ഏകാന്തതയിൽ
ഒരു കാക്ക വിരുന്നു വന്നു
കുരങ്ങന്റെ ഏകാന്തത
കാക്കയുടെ എകാന്തതയ്ക്കെന്തു കൊടുക്കും ?
കാക്കയ്ക്കൊപ്പം
പറന്നു
ഇരുട്ടാവുന്നു
കൂരിരുട്ടിന്റെ ചില്ലകൾ
വളരാൻ തുടങ്ങിയാൽ
ഇനി വൈലോപ്പിളളിയിലും
എത്തില്ല
കാക്കേ ചേക്കേറുക,
നിനക്കൊപ്പം
ഇന്നു ഞാനുമുണ്ട്.
- മുനീർ അഗ്രഗാമി

താപസൻ

താപസൻ
..................
ആറു ചുംബനം കഴിഞ്ഞ്
അവൾ വിശ്രമിച്ചു,
ദൈവത്തെ പോലെ.
അയാൾ പ്രാർത്ഥന തുടങ്ങി
ഭജനയും ധ്യാനവും തുടങ്ങി
അനന്തരം അയാൾ
തപസ്സു ചെയ്തു,
ഒരു വല്മീകം അയാളെ
കെട്ടിപ്പിടിച്ചു.
മറ്റൊന്നുമറിയാതെ
അയാൾ അതിനുള്ളിൽ ജീവിച്ചു.
- മുനീർ അഗ്രഗാമി

പുതു കവിത - 55 വേനൽരാത്രി

പുതു കവിത - 55
വേനൽരാത്രി
...............................
വേനൽരാത്രിയുടെ വേരുകളിലൊന്നിൽ
ഒരു ജലബിന്ദുവായി കിടന്നു
കൊമ്പുകളിൽ പൂവിട്ട നക്ഷത്രങ്ങൾ
പുതുകവി തല്ലിക്കൊഴിക്കുന്നു
വീഴ്ചയുടെ നിലവിളി , തണുക്കാതെ
പറന്നു വന്ന് പുതപ്പാകുന്നു
-മുനീർ അഗ്രഗാമി

സിറിയയി ൽ ൽ നിന്നും ഒരു പെൺകുട്ടി വന്നു

സിറിയയി ൽ ൽ നിന്നും
ഒരു പെൺകുട്ടി വന്നു
..........................................
അച്ഛന്റെ കൂടെ
സിറിയയി ൽ ൽ നിന്നും
ഒരു പെൺകുട്ടി വന്നു
പുരാണമോ വേദപുസ്തകമോ
കേൾപ്പിക്കാതെ
ഇതിഹാസങ്ങളോ
സംഹിതകളോ വായിപ്പിക്കാതെ
അച്ഛൻ കൊണ്ടുവന്ന പെൺകുട്ടി
അവൾക്കൊപ്പം നടന്നു
പുറത്തെ ലോകത്തെ കുറിച്ച്
അവൾ പറഞ്ഞു
വെള്ളം കോരുമ്പോൾ
കടൽ ജലത്തെ കുറിച്ച് പറഞ്ഞു
കുളിക്കുമ്പോൾ
അവൾ പാട്ടു പാടി
അവൾ മുടി ചീകാൻ പഠിപ്പിച്ചു
സോപ്പ് തേയ്ക്കാൻ പഠിപ്പിച്ചു
അവളുടെ
വാക്കുകളിലെ മഴ
ചലനത്തിലെ കാറ്റ്
ചന്തത്തിലെ സന്ധ്യ
ചിരിയിലെ ആകാശം
അടുക്കളയിലെ
പത്തായപ്പുറത്തിരുന്ന്
എല്ലാം നോക്കി നിന്നു
അവൾ നൃത്തം ചെയ്യുമ്പോൾ
വിരലുകളിൽ
ആയിരം കിളികളുടെ ചിറകുകൾ
സ്വതന്ത്ര്യം എന്ന വാക്ക്
അവൾ പൊതിയിൽ നിന്നും
എടുത്തു തന്നു
ഇതാ എന്റെ ജന്മദിന പലഹാരം
ഇതിന് നല്ല മധുരമാണ്.
മാർച്ച് എട്ട്
എന്റെ ജന്മദിനമാണ് .
മരിച്ചു പോയ അച്ഛന്റെ
വിരലിൽ തൂങ്ങി
ഇന്നും അവൾ വന്നു;
തുറന്നു വെച്ച
ഒരു ട്രേയിൽ നിന്ന്
ഒരു വാക്കെടുത്ത്
ഇന്നും അവൾ പറഞ്ഞു
ഇതാ ഈ മധുരം കഴിക്കൂ
എന്റെ ജന്മദിനമാണെന്നത്
മറന്നു അല്ലേ ?
മാർച്ച് 8
അവൾ ചിരിച്ചു പറഞ്ഞു
ചേച്ചീ, എന്റെ
വയസ്സു ചോദിക്കരുത് !
- മുനീർ അഗ്രഗാമി

ശരിക്കും

ശരിക്കും
.......................
രണ്ടു പേരും
ഒരേ സമയത്ത് എഴുന്നേറ്റു.
അവൾ നടക്കാൻ പോയി
ഞാൻ അടുക്കളയിലേക്കും
മറ്റൊന്നും ഓർമ്മയില്ല
പരീക്ഷയെഴുതാൻ പോകുന്ന
ഞങ്ങളുടെ കുട്ടികളോട് ചോദിക്കൂ
ഇന്നവർ ശരിക്കും
ഉത്തരം പറയും
- മുനീർ അഗ്രഗാമി

പുതുകവിത - 53 വിശപ്പ്

പുതുകവിത - 53
വിശപ്പ്
.............
തകർന്നു വീണ പ്രതിമ
ശില്പിയെ ഓർക്കുമ്പോലെ
രാഷ്ട്രം അതിന്റെ ശില്പിയെ ഓർക്കുന്ന
ഒരു ദിവസം വന്നു.
വിശന്നപ്പോൾ തന്റേതല്ലാത്ത ഭക്ഷണത്തിൽ
നോക്കിയതിന് ആ ദിവസം
തല്ലുകൊണ്ട് അസ്തമിച്ചു.
-മുനീർ അഗ്രഗാമി

സങ്കടമേ എന്നെ കുടിക്കൂ

സങ്കടമേ എന്നെ കുടിക്കൂ

...............................................
വെളളം കിട്ടാതെ
ഇപ്പോൾ കാട്ടിലേക്ക്
തിരിച്ചു കയറിപ്പോയ
ഒരു സങ്കടം
മരങ്ങൾക്കിടയിലെവിടെയോ
ഒളിച്ചിരിക്കുന്നുണ്ടാവും
ചിലപ്പോൾ
കാട്ടുതീയതിനെ തിന്നിട്ടുണ്ടാവും
ഒരു പക്ഷേ
അത് സ്വയം വറ്റിപ്പോയിട്ടുണ്ടാകും
എന്താണെന്നറിയില്ല
അതിനെ കുറിച്ചുള്ള
ഒരു സങ്കടം
എനിക്കു ചുറ്റും വളർന്ന്
ഒരു കാടാവുന്നു;
ഇപ്പോൾ
ഞാൻ കാടിൻ നടുവിലെ
ഒരു തടാകം.
സങ്കടമേ എന്നെ കുടിക്കൂ.
- മുനീർ അഗ്രഗാമി

ഒരു സാധാരണ മാവിലയുടെ മൂന്ന് ഓർമ്മകൾ

ഒരു സാധാരണ മാവിലയുടെ
മൂന്ന് ഓർമ്മകൾ
.................................................
|
വീണിട്ടും
അത്ര എളുപ്പം കരിയാതെ
ഒരു മാവില നിൽക്കുന്നു
എതോ ഒരു മാമ്പഴക്കാലത്ത്
ഒരു തേനീച്ച വന്നിരുന്നതിന്റെ
ഓർമ്മമഞ്ഞ
അതിന്റെ ഞരമ്പുകളിലുണ്ട്
അത്ര എളുപ്പമതിന്
ഉണങ്ങാനാവാത്തത്
അതുകൊണ്ടാവും.
II
കാറ്റിനൊപ്പം
കാറ്റിന്റെ ഗതിയിൽ
സ്വയമറിയാതെ പോകുമ്പോൾ
ഓർമ്മ വരുന്നുണ്ടതിന്നു നീ
ചേർത്തു പിടിച്ചത്,
അമ്മമരമേ വരമേ.
III
മഴയും വേനലും കഴിഞ്ഞു
കരിയിലയുടെ ചുളിവിൽ
മറ്റൊരിലതൊടുമ്പോൾ
ഓർമ്മയിൽ ഒരു കാലം വന്നു
ഉള്ളിൽ നനഞ്ഞതു കുതിർന്നു പോയി
കൊടും വേനലിലും
- മുനീർ അഗ്രഗാമി

കവിതയുടെ കാർണിവൽ

കവിതയുടെ കാർണിവൽ
I
മരണക്കിണർ
........................
മരണക്കിണറിന്റെ പടവുകളിലൂടെ
ഒരു പെൺകുട്ടി
ബുള്ളറ്റ് ഓടിക്കുകയാണ്
അവളുടെ ചുണ്ടിൽ
ഒരു പുഞ്ചിരി
പിൻചെയ്തിട്ടുണ്ട്
ആളുകളുടെ നെഞ്ചിടിപ്പിൽ
അവൾ അവളെ
കുറച്ചു നേരത്തേക്ക്
ടാഗ് ചെയ്യുന്നു
അവളുടെ ഭാരത്തോടെ
മിടിക്കുന്നു ഒരു വട്ടം ജനങ്ങൾ
ആൾമറയുടെ ഓരോ കല്ലുകൾ പോലെ
വീർപ്പടക്കി നിശ്ചലമാകുന്നു ആളുകൾ
വേഗത കൊണ്ട്
അവൾ വരയ്ക്കുന്ന വൃത്തത്തിൽ
സൈലൻസറില്ല
ജീവിതത്തിന്റെ മുഴുവൻ നിലവിളികളും
ഉരുട്ടിയെടുത്ത് നിർമ്മിച്ച ഒരൊച്ചയായ്
അവൾ കറങ്ങുന്നു
ഞൊടി നേരം അവളവൾ
ഞൊടി നേരം അവളവൻ
ബുള്ളറ്റിൽ
അവൾ
അവൻ
വേഗതയേറുമ്പോൾ
കറങ്ങിയേറുമ്പോൾ
അവളൊരു വൃത്തം;
മരണത്തിന്റെ
ജീവിതത്തിന്റെ
കവിതയുടെ വൃത്തം
ആളുകളുടെ കണ്ണുകൾ
ഇമവെട്ടാൻ മറന്ന്
അവളെവിടെ
അവളെവിടെ?യെന്ന്
വിസ്മയിക്കുന്നു
വൃത്തത്തിന്റെ ചലനത്തിന്റെ
കവിതയുടെ താളത്തിന്റെ
ഒച്ചമാത്രം.
അവളും ബുള്ളറ്റും
ഒന്നാവുന്ന ഒരു വൃത്തത്തിൽ
കവിത കറങ്ങുന്നു.
കാണികളിതുവരെ അതിൽ നിന്നും
പുറത്തുവന്നിട്ടില്ല
അവൾ കറങ്ങുന്നു
അവൾ തന്നെ കവി
കവിതയിൽ മറഞ്ഞു പോയവർ
കളി കഴിയുമ്പോൾ
മരണക്കിണന്റെ
പരിവേഷമൊഴിയുമ്പോൾ
അവളൊരു നഗ്നകവിത .
വറ്റിപ്പോയ കിണറിലേക്ക്
ഇറ്റി വീഴുന്ന
ചുവന്ന തുള്ളി.
വീഴ്ചയുടെ ലൈവ്
ആദ്യത്തെ മിനിട്ടിൽ തന്നെ
എല്ലാവരും കണ്ടു.
II
യന്ത്രൂഞ്ഞാൽ
............................
യന്ത്രത്തിന്റെ താളം മെല്ലെയായപ്പോൾ
ഒന്നാമത്തെ കൊട്ടയിൽ
ഞങ്ങളുടെ മുതിർന്ന കവിയും
അദ്ദേഹം തിരഞ്ഞെടുത്ത
മൂന്നു യുവ കവികളും
കയറിയിരുന്നു
വൃത്തത്തിന്റെ ചലനത്തിൽ
അവർ ഉയർന്നു പോയി
ഇതിൽ എ സി യില്ലേ ?
വലിയ കവി ചോദിച്ചു.
സാർ ഞങ്ങൾക്ക് അങ്ങയുടെ കവിത മനസ്സാലാകുമ്പോലെ
അങ്ങയുടെ ദൈനംദിന ഭാഷ മനസ്സിലാകുന്നില്ല
അവർ മൂന്നു പേരും അട്ടപ്പാടിയിൽ നിന്നും
മറ്റ് ആദിവാസി ഊരുകളിൽ നിന്നും
വന്നവരായിരുന്നു
ചലനത്തിന്റെ മഹാപ്രഭു
എത്ര കൊട്ടകളാണ്
അടുക്കി വെച്ചിരിക്കുന്നത്!
അവർ ആശ്ചര്യപ്പെട്ടു.
മുതിർന്ന കവി
കൊട്ടയെ കുറിച്ചും
ഇരിപ്പിനെ കുറിച്ചും
ഉയരത്തെ കുറിച്ചും
കവിത ചൊല്ലി
അവരിപ്പോൾ ഏറ്റവും ഉയരത്തിലായിരുന്നു
പെട്ടെന്ന് ഒരു താഴൽ
ഭാരമില്ലായ്മയുടെ രഹസ്യത്തിലൂടെ
അവർ താഴേക്കിറങ്ങി
അനേകം കൊട്ടകൾ
മുകളിലേക്കുയർന്നു
അനേകം കവികളും
പക്ഷേ അതാരും ശ്രദ്ധിച്ചില്ല
പുതുകവിതാ ചരിത്രത്തിൽ
ഒന്നാമത്തെ കൊട്ട മാത്രം
ഇപ്പോൾ ചരിത്രം ഒറ്റക്കൊട്ടയുള്ള
ഒരു യന്ത്രൂഞ്ഞാലാണ് .
I l I
സർക്കസ്
.................
വളയത്തിലൂടെ
ഒരു സിംഹം ചാടിപ്പോയി
കാട് എന്ന ഒരു കവിത
കാണിയുടെ ഭാവനയിൽ
ബാക്കിവെച്ച് .
ട്രിപ്പീസ് കളിക്കുന്ന
സ്ത്രീകൾ
പിടിവിട്ട് പിടിവിട്ട്
പിടികിട്ടാനായ് ചാടുമ്പോൾ
ഒരു കവിത,
വീഴാതെ അവരെ
താങ്ങി നിർത്തുന്നു
ഒരു കവി അതിന്
വിശപ്പ് എന്നു പേരിടുന്നു
മറ്റൊരാൾ ഭയം എന്ന്
വേറൊരാൾ അച്ചടക്കം എന്ന്
ഒരാൾ പ്രതിഭ എന്ന് .
കാണിയുടെ കണ്ണിൽ അതിന്റെ വായന
പല അർത്ഥങ്ങൾ.
ഒരർത്ഥത്തിൽ കിടന്ന്
കൂടാരത്തിന്റെ അകത്തെവിടെയോ
അവളുടെ കുഞ്ഞു കരയുന്നു
കുഞ്ഞിനു മുലകൊടുത്തുകൊണ്ട്
അവൾ തന്റെ ജോലി ചെയ്യുന്ന
ഒരു ചിത്രം കിട്ടുവാനെന്തു വഴിയെന്ന്
ഒരു മാദ്ധ്യമ മുതലാളി ചിന്തിക്കുന്നു
കിട്ടിയില്ലെങ്കിൽ
അവിവാഹിതയായ ഒരു മോഡൽ
അതു ചെയ്യട്ടെ
പെട്ടെന്ന്
കോമാളികളുടെ ഊഴം വന്നു
സർക്കസ് കൂടാരം
വലിയ പൊട്ടിച്ചിരിയായി.

- മുനീർ അഗ്രഗാമി

പുതു കവിത - 52 കൊമാല

പുതു കവിത - 52
കൊമാല
.................
സ്വന്തം ചൂണ്ടുവിരൽ കൊണ്ട്
ആത്മഹത്യ ചെയ്തവരുടെ
സംസ്ഥാനത്തിൽ നിന്നും
കാൾ മാക്സ് തിരിച്ചു പോകുന്നു,
മൂലധനം കാണാതെ.

ഭ്രാന്തൻ

ഭ്രാന്തൻ
................
രണ്ടായിരത്തി പതിനെട്ടാം നമ്പർ
ഫ്ലാറ്റിൽ നിന്നും
ഞാൻ അഴിച്ചെറിഞ്ഞ
ബർമുഡയാണ് നഗരം
എംജി റോഡിൽ
പ്രകാശവലയത്തിൽ
അത് കിടക്കുന്നു
അല്ല ,നിൽക്കുന്നു
അല്ല ,പിടയ്ക്കുന്നു.
രാത്രിയും പകലും
അനുഭവിക്കാനാവാതെ
അതൊരു ഭ്രാന്തനെ പോലെ
കാറുകൾ പോകുന്നത്
തലതിരിച്ചു നോക്കുന്നു
പാതിര പനിച്ചു കിടക്കുന്ന
കുംഭത്തിൽ
വെള്ളം വെള്ളമെന്നു കരഞ്ഞ്
ഞാനിറങ്ങിയോടുന്നു
ബംഗാളിലേക്കുള്ള വഴി മറന്ന്
നഗര വെളിച്ചം കടന്ന്
നാട്ടു വെളിച്ചത്തിൽ ചെന്നു നിൽക്കുന്നു
എനിക്കൊരു വയലു തരൂ
ഞാനൊന്നു തളിർക്കട്ടെ
വരമ്പിലൂടെ നടക്കട്ടെ
ധാന്യങ്ങളുടെ കണ്ണിൽ
ഇത്തിരി നേരം നോക്കിയിരിക്കട്ടെ
ദൂരെ കടുകുപാടത്തു നിന്നും
തലയുയർത്തി നോക്കുന്ന
മഞ്ഞപ്പൂ ചൂടിയ
ഒരോർമ്മയ്ക്കൊപ്പം
പൂവിടട്ടെ
നേരം വെളുക്കുവോളം
കറുപ്പുടുത്ത്
ദിഗംബരനായി
ധ്യാനിക്കുന്നു
പുകമഞ്ഞേ,
കാറ്റേ,
കറുത്ത പ്രാണികളേ...
വെയിലും വെളിച്ചവുമൂരിയെറിഞ്ഞിതാ വന്നിരിക്കുന്നു
എന്നെ സ്വീകരിക്കുക!
- മുനീർ അഗ്രഗാമി

പുഴമരം: മരമ്പുഴ

പുഴമരം: മരമ്പുഴ
............................
നദിയുടെ ഇലകളാണ് ജലം
കടലിലേക്കവ വളരുന്നു
കടലതിന്റെ നീലാകാശം
മീൻകണ്ണുകൾ നക്ഷത്രങ്ങൾ
വേനലിൽ ഇലപൊഴിച്ച
ഒരു നദിയുടെ വളഞ്ഞ കൊമ്പിൽ
ഞാനിരിക്കുന്നു
മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഞാൻ സംസ്ഥാന പക്ഷിയാകും
ഉണങ്ങിയ കൊമ്പുകളിലെല്ലാം
മഴ കാത്തിരിക്കും .
- മുനീർ അഗ്രഗാമി

ആനന്ദത്തിന്റെ ഉടമ

ആനന്ദത്തിന്റെ ഉടമ
...................................
എന്റെ ആനന്ദത്തിന്റെ ഉടമ
ഈ ഓലക്കണ്ണികളാണ്
തത്തയാകും മുമ്പ്
എന്റെ വിരലുകളിൽ
നൃത്തമാടുന്ന ഈ പച്ചോലക്കണ്ണികൾ.
പങ്കയാകും മുമ്പ് കാറ്റിൻ
ഞൊറികളായി
കൈകളിൽ ചുറ്റുന്ന പച്ചജീവൻ
ഓലപ്പന്തുണ്ടാക്കി
കുട്ടികൾക്കു കൊടുക്കുന്നു
എന്റെ സന്തോഷത്തിന്റെ
ചതുരവടിവുകൾ
അവരുരുട്ടുന്നു
എറിയുന്നു തട്ടുന്നു
അതുകൊണ്ട് അവർ കളിക്കുന്നു
കണ്ടത്തിലൂടെ ഓടുന്നു
ഒരു തിണ്ട് ചാടിയിറങ്ങുന്നു
ഓരോലപ്പീപ്പിയുണ്ടാക്കുന്നു
പീ പീയെന്ന്
എന്റെ ആനന്ദം പറമ്പാകെ ചുറ്റി വരുന്നു
ചെടികൾ നോക്കുന്നു
കുഞ്ഞുങ്ങൾ നോക്കുന്നു
പൂവുകളായ് കണ്ണു തുറന്നവ നോക്കുന്നു
കിളികൾ ഒച്ചകൾ പൊഴിച്ചിടും
മരത്തണലിലിരിക്കുന്നു
വെയിലിനെ കൂട്ടാതെ
ഒരു പൂവട്ടി മെടയുന്നു
നിനക്കൊന്ന്
അവനൊന്ന്
ഇവനൊന്ന്
അതിന്നുള്ളിലെ ശൂന്യതയിൽ
എന്റെ ആനന്ദം
ഉടനെ വന്നു നിറയും
ഓലക്കണ്ണികൾ കൈകോർത്തുണ്ടാക്കി
വലിയ കുമ്പിളിൽ
ദാഹജലം പോലെ
ആനന്ദം
എന്റെ കണ്ണുകളതു കോരിക്കുടിക്കുന്നു.
കുറെ തത്തകൾ
തെങ്ങോലയിലിരുന്ന്
അതു കാണുന്നു
അവയുടെ കൊക്കുകൾ
തെങ്ങോലയുടെ പൂവുകളെന്നു തോന്നി
അവയിറുത്ത് എന്റെ ശൂന്യത നിറച്ചു.
- മുനീർ അഗ്രഗാമി

പുതു കവിത - 51 അത്

പുതു കവിത - 51
അത്
.........
അത് പുറത്തിറങ്ങി
ഒറ്റക്കണ്ണു കൊണ്ടു നോക്കും
നോട്ടം കൊണ്ടു നിന്റെ
ദൃഷ്ടി പിടിച്ചു വലിക്കും
ഉണ്ണീ,ഒറ്റക്കണ്ണിയക്ഷികൾ
നിന്നെ നോക്കി നിൽക്കുന്നു
- മുനീർ അഗ്രഗാമി

നഗരം അപ്പോൾ ഒരു സ്ത്രീയാണ്

നഗരം അപ്പോൾ ഒരു സ്ത്രീയാണ്
...............................................................
നോക്കൂ എന്ന്
നഗരത്തിന്റെ ഉടൽ
ഒന്നു ചിരിക്കും
കാഴ്ചബംഗ്ലാവ് കാണാൻ
പുരുഷാരം
പൂരത്തിനെന്ന പോലെ പോകുമ്പോൾ
എല്ലാം പ്രകാശിക്കുന്ന
ഫ്ലാഷ് ലൈറ്റ്
ഫ്രെയിമിലൊതുക്കാൻ
ഒച്ചയില്ലാതെ വിളിക്കും
കെട്ടുമ്പോഴും
അഴിക്കുമ്പോഴും
ഊട്ടുമ്പോഴും
ഉറക്കുമ്പോഴും
നോട്ടക്കാരാ കാണ്
കാണെന്ന് ഒന്നിളകും
നഗരം അപ്പോൾ ഒരു സ്ത്രീയാണ്
അവളുടെ കൈമുദ്രകളാണ്
എൽ ഇ ഡി ബൾബുകൾ
കാറ്റിലുലയുന്ന നോട്ടുകൾ
അവൾക്ക് ഉടയാട
ഉടലിന്റെ ഭാഷയറിയാതെ
പാവം കുഞ്ഞുങ്ങൾ
കബളിപ്പിക്കപ്പെട്ട തലമുറയായ് മയങ്ങും
അമ്മ നൃത്തം ചെയ്യുമ്പോഴും
മോഡലായ് നിശ്ചലയാകുമ്പോഴും
മയക്കുമരുന്നിന്റെ ലഹരിയിൽ
ഒന്നുമറിയാതെ കുഞ്ഞുറങ്ങും
ഉറക്കമാണ്
ഇപ്പോൾ അവരുടെ അമ്മ.
-മുനീർ അഗ്രഗാമി

കടൽരാത്രി

കടൽരാത്രി
........................
നക്ഷത്രങ്ങളിലിരുന്ന്
വെളിച്ചം ചൂണ്ടയിടുന്ന
കടലാണ് രാത്രി
മാവ് ഇപ്പോൾ
ഒരു ജലസസ്യം
കുടിൽ പവിഴപ്പുറ്റ്
ഞാൻ ചിറകില്ലാതെ
മുറ്റത്തിറങ്ങുന്ന
ഒരു വിചിത്രമീൻ
ഇലക്ട്രിക് ഈലുകളുടെ
നഗരത്തിൽ
ഞാനില്ല
ഞാൻ
കറുത്ത ഉടലിന്റെ
കറുത്ത ചിറകിൻ
കറുപ്പിൽ
നീന്തുന്ന ഒരു കറുപ്പ്
ചൂണ്ടലിൽ കൊത്താതെ
ഒഴിഞ്ഞു മാറവേ
കോരുവലയുമായ്
സൂര്യൻ വരും
അവൻ
ഇരുട്ടിന്റെ കടലാകെ
കോരിയരിക്കും
അവന്റെ ഒരു വല വീശൽ
ഒരു പകൽ.
- മുനീർ അഗ്രഗാമി

ഋതു ,ഋതുമതി എന്നിങ്ങനെ

ഋതു ,ഋതുമതി എന്നിങ്ങനെ
..............................................
I
ആ ഋതു നീയാവുക
...................................
വരാൻ കഴിയുമെങ്കിൽ
വെള്ളമായി വരിക
ദാഹിച്ച്
മരിച്ചു പോകും മുമ്പ്.
മറ്റെല്ലാ വഴികളുമടയുമ്പോൾ
ഓരോ കോശത്തിലും നിറഞ്ഞ്
ജീവനായ് തുടിക്കാൻ
അവസാനത്തെ വഴിയിലൂടെ വരിക
ഒരു ഋതുവിന്റെ സങ്കടം മാറ്റാൻ
മറ്റൊരു ഋതുവിനേ പഴുതുള്ളൂ
മനുഷ്യനായാലും മണ്ണിനായാലും.
ആ ഋതു
നീയാവുക.
II
പൂവുകളിലൂടെ മിണ്ടൽ
.......................................
നിശ്ശബ്ദതയിലൂടെ കടന്നുപോകുന്ന
പലതരം വരണ്ട ഒച്ചകളുടെ
താഴ്വരയാണ് വേനൽ
കാറ്റവ എടുത്തു നോക്കി
എറിയുന്നു
ചിലത് വീണുടയുന്നു
ചിലത് പെറുക്കി
വികൃതിക്കുട്ടിയെ പോലെ
ഓടുന്നു
ഒച്ചകൾ പടർന്നു കയറിയ
കരിഞ്ഞ മരമാണ് ഞാൻ
നിന്നിലേക്കുള്ള
എന്റെ ഒച്ച
പുറത്തെത്താതെ
അവ അമർത്തിപ്പിടിക്കുന്നു
വേരുകളിലൂടെയോ
ഇലകളിലൂടെയോ
നീ വരിക
എനിക്ക് നിന്നോട്
പൂവുകളിലൂടെ മിണ്ടണം
III
നോക്കുക എന്നാൽ
...................................
വരാൻ പറ്റുമെങ്കിൽ
വഴി മറഞ്ഞാലും
മറന്നാലും
വരിക
വന്നില്ലെങ്കിൽ,
ഇല്ലാതായ ഒരിടത്ത്
ഉണ്ടെന്ന തോന്നലിൽ
നിൽക്കുന്ന ഒരു നിലവിളി
പൊടി മൂടി
ശിലയായേക്കാം
ആ ശില
മറ്റൊരു ഒളിയിടമായേക്കാം
പക്ഷികളും മീനുകളും മനുഷ്യരും
മറവിയിൽ താമസിക്കുന്ന ഒരിടം;
എന്നെ കാണാതാവുന്ന മുനമ്പ് .
വന്നു നോക്കുക എന്നാൽ
ചെറിയൊരു കാര്യമല്ല
ജീവൻ കൊടുക്കുമ്പോലെ
ഒന്നാണത്
ഒരു ഋതു
മറ്റൊരു ഋതുവിനെ എന്ന പോലെ
അതുവരെ ഉള്ളതെല്ലാം
പുതുക്കിപ്പണിയുന്ന
ഒരു നോട്ടം.
ഋതുമതീ
ഋതുവായ് വരിക
l V
പുതിയ ഒരു ഋതു
..............................
ആരോ ചിലർ
അവശനായി ഇഴഞ്ഞു വന്ന
ഒരു വിശപ്പിനെ
വിനോദത്തിനായി
അടിച്ചു കൊന്നു
മറ്റൊന്നിനെ ചുട്ടുകൊന്നു
വേനൽ പുറത്തു വിടാത്ത
അനേകം വിശപ്പുകളുണ്ട്
ഉള്ളിൽ പേടിച്ച്
തൊലി പൊഴിച്ച്
സ്വപ്നം പൊഴിച്ച് നിൽക്കുന്നത്
ഒരു വിശപ്പ് എന്നിക്കൊപ്പം
നിന്നെ കാത്തിരിക്കുന്നു
സ്നേഹമുള്ള നോട്ടം തന്നെ
ഒരുരുളയാണ്
മരണത്തിൽ നിന്നും
ജീവിതത്തിലേക്ക് പിടിച്ചു വലിക്കുന്ന
വിരലുകൾ ഉരുട്ടുന്ന ഒരുരുള
സാധിക്കുമെങ്കിൽ
വയലിലൂടെ വരിക
കൊഴിഞ്ഞ ഇലകൾ ചേർത്തുവെക്കാനല്ല
വിശപ്പിന്റെ ചുംബനം സ്വീകരിക്കുവാൻ
വിശപ്പ് വംശനാശം വരാത്ത
ഒരു ജീവിയാണ്
അതിനൊരുരുളയുമായ് നീ വരുമ്പോൾ
നീ പുതിയ ഒരു ഋതു.
V
തണൽ താജ്മഹൽ
................
ഋതുമതീ
ഋതു മതി.
മാറാത്ത ഋതുക്കളില്ല
മടുക്കാത്തതും.
മാറണം
ഋതു മാറണം
മാറണം
വന്നെന്നെ
ഞരമ്പിൽ പച്ച തളിർക്കുന്ന
ഒരുടലാക്കൂ
തണലുതേടി വരുമൊളെ
കുളിർപ്പിക്കുവാൻ
തൊട്ടു നിൽക്കൂ
നില്പിന്റേയും
നിലനില്പിന്റേയും
വലിയ അർത്ഥമാണ്
തണൽ.
നീ
ജീവജലം കൊണ്ട്
പണിയുന്ന തണൽ
താജ് മഹൽ
VI
ആകാശം തൊടാൻ ഒരാൾ
...........................................
ഋതുമതീ
നിന്നിൽ നിറയെ ഋതുക്കൾ
നാലും ആറുമല്ല
അനേകം
അതിലേതിലും
പൂക്കുവാനെനിക്കറിയാം
മാമ്പൂവായ്
കൊന്നയായ്
ഗുൽമോഹറായ്
നെല്ലായ്
കാക്കപ്പുവായ്
തുമ്പയായ്
സന്ധ്യയായ്
നക്ഷത്രങ്ങളായ്
എന്റെ ഋതു
അപ്രസക്തമാകുന്ന
ഒരു ബിന്ദുവിൽ നിന്ന്
നീ ഏതു ഋതുവിലാണെന്ന്
എന്റെ പൂവുകൾ നിന്നോടു പറയും
അതിന്
വേരുകളിലൂടെ നിനക്കൊരു വഴിയുണ്ട്
ഇരുട്ടറയിൽ നിന്നും കയറി വന്ന്
ആകാശം തൊടാൻ
ആഗ്രഹിക്കുന്ന ആ ഋതുവിന്
എന്റെ ഇലകളും പൂവുകളും
വാതിലുകൾ .
VII
തത്ത്വം
.............
കാത്തിരിപ്പിന്റെ ധ്യാനങ്ങളിൽ
പ്രത്യക്ഷമാകുന്ന
ഒരു ദൈവമുണ്ട്
'അത് നീയാകുമ്പോൾ '
മണ്ണിലും
മനുഷ്യനിലും .
കാരുണ്യം കൊണ്ടുണ്ടാക്കിയ
ഒരു അമൂർത്തി .
ഒരിക്കലും കണ്ണടയ്ക്കാത്തത്
- മുനീർ അഗ്രഗാമി

ചിറകുകൾ തരുന്നു കിളികൾ

ചിറകുകൾ തരുന്നു കിളികൾ
.......................................
ഒരു പാമ്പിന് അതിന്റെ വഴി
ഒഴിഞ്ഞു കൊടുത്തു
മറ്റൊരു വഴിയെ നടന്നു
ചക്ക മൂത്തോ എന്നു നോക്കി
ഒരു മാസം കഴിഞ്ഞു വരാൻ പറഞ്ഞ്
പ്ലാവു തിരിച്ചയച്ചു
പുഴ മരിക്കാൻ കിടന്ന ഇടത്ത്
മരിച്ചു പോകുമോ എന്ന പേടിയിൽ കിടന്നു
ഇന്നലെ രാത്രി പുലരുവോളം കരഞ്ഞു
എന്തിനെന്നറിഞ്ഞില്ല
കരഞ്ഞു .
ആരോടും ഒന്നും പറഞ്ഞില്ല
നിങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയില്ല
എല്ലാം വറ്റിയിട്ടും
വേനലിൽ ഞാൻ മാത്രം നനഞ്ഞു
ഏതു കാലത്തും
എപ്പോഴും ഞാൻ ബാക്കിയാകുന്നു
ഒരു കാലത്തും എന്നോടു നിങ്ങൾ
പേരു ചോദിച്ചിട്ടില്ല
എങ്കിലും ഞാൻ
ബാക്കിയാവുന്നു;
പച്ചപ്പിന്റെ ഓർമ്മയിൽ
ഇടയ്ക്കൊന്നു തളിർക്കാൻ
ജലത്തിന്റെ ഓർമ്മയിൽ
ഇടയ്ക്കൊന്നു നനയായാൻ
നിങ്ങൾക്കാവാത്ത
അത്രയും സ്നേഹത്താൽ
ഒരു മരത്തണലിൽ വെറുതെ നിൽക്കാൻ
നിങ്ങൾ ചുട്ടെരിച്ച വള്ളിക്കാട്
ഇന്നലെ സ്വപ്നത്തിൽ വന്നു
നാലു കുരുവിക്കുഞ്ഞുങ്ങളെ തന്നു
ഉണർന്നപ്പോൾ എനിക്കു ചിറകുകളുണ്ടായിരുന്നു
നിങ്ങൾ വെട്ടിക്കൊന്ന
കരിവീട്ടിക്കുറ്റിയിൽ വെളുത്ത കൂണുകൾ
ഉയർന്നു വന്നു
മരിച്ചവയ്ക്ക് വേണ്ടിയും
ഒന്നും ചെയ്യല്ലേയെന്നും
കൈകൂപ്പി നിന്ന് അവ ഉണങ്ങിപ്പോയി .
കുറേ കിളികൾ പറന്നു വന്നു
അവയ്ക്കൊപ്പം നടന്നു
എന്റെ ദാഹം മാറ്റാതെ
അവ കൂടണയില്ല .
-മുനീർ അഗ്രഗാമി

വിശപ്പിന്റെ ചോര

പുതുകവിത - 50
വിശപ്പിന്റെ ചോര
......................................
വിശപ്പില്ലാതാക്കാൻ
വിശന്നവനെ ഇല്ലാതാക്കുന്ന
വിശപ്പറിയാത്തവന്റെ കയ്യിൽ
വിശപ്പിന്റെ ചോര.
മലയാളത്തിന്റെ കണ്ണിൽ
നിന്നതിറ്റിവീഴുന്നു
- മുനീർ അഗ്രഗാമി

ആൾക്കൂട്ടത്തോടു പ്രാർത്ഥിക്കുന്നു

ആൾക്കൂട്ടത്തോടു പ്രാർത്ഥിക്കുന്നു
....................................................................
സത്യമാണ് ദൈവമെന്ന് ഗാന്ധിജി;
പറഞ്ഞു തീരും മുമ്പ്
സത്യത്തെ വെടിവെച്ചുകൊന്നു
സ്നേഹമാണ് ദൈവമെന്ന് യേശു;
സ്നേഹിച്ചു തീരും മുമ്പ്
സ്നേഹത്തെ കുരിശ്ശിലേറ്റി
കാരുണ്യമാണ് ദൈവമെന്ന് നബി ;
പ്രവർത്തിച്ചു കഴിയും മുമ്പ്
സ്വന്തം നാട്ടിൽ നിന്നും
പോവേണ്ടി വന്നു
അഹിംസയാണ് ദൈവമെന്ന് ബുദ്ധൻ;
ഹിംസചെയ്യുന്നവരുടെ പ്രാർത്ഥനയേറ്റ്
ഓരോ നിമിഷവും അഹിംസ കൊല്ലപ്പെട്ടു
എല്ലാത്തിലും ഈശ്വരനുണ്ടെന്ന്
ഉപനിഷത്ത് ;
എല്ലാറ്റിനെയും ആരും പൂജിച്ചു കണ്ടില്ല
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
ദൈവത്തെ തിരഞ്ഞു ചെന്നു;
കണ്ടെത്തിയില്ല
ദൈവത്തെ എത്രയും പെട്ടെന്ന്
കണ്ടെത്തണേ
കണ്ടെത്തിയാൽ ഒന്നും ചെയ്യരുതേ എന്ന്
ഇപ്പോൾ
ദൈവത്തിന്റെ സ്വന്തം നാട്ടിലെ
ആൾക്കൂട്ടത്തോടു പ്രാർത്ഥിക്കുന്നു.
- മുനീർ അഗ്രഗാമി
വെളുത്ത രക്തത്തിന്റെ ഉടമകൾ
........................................................
റബ്ബർ മരങ്ങളുടെ
അസ്സംബ്ലി,
ഇലപൊഴിച്ചും
ഇലയുടുത്തും പരേഡ്
പട്ടാളക്കാരാണവർ
മറ്റു ചെടികൾക്കങ്ങോട്ടു
പ്രവേശനമില്ല
അവയുടെ രക്തമൂറ്റി
പരത്തിയും ഉരുട്ടിയും
പണിയുന്നു രാജ്യങ്ങൾ
രാജ്യത്തിന്റെ നാലതിരുകളിൽ
നാലു ടയറുകൾ
അവരുടെ രക്തം
കറുത്ത് കട്ടയായത്.
രാജ്യം
പ്രജകളെ
ശീതളസ്വർഗ്ഗത്തിലിരുത്തി
സഞ്ചരിക്കുന്നു
അവർ പട്ടാളക്കാർ
റബ്ബർ മരങ്ങൾ,
അവർ വെയിലും മഴുമേറ്റ്
രക്തം വാർന്നു തീരുന്നവർ
ഊറ്റിയെടുക്കുമ്പോൾ
എന്തൊരു വെളുപ്പായിരുന്നു
അവരുടെ രക്തത്തിന്! ;
ഇപ്പോഴത്തെ ഈ കറുപ്പിലുണ്ടാവും
രാജ്യത്തിനു വേണ്ടി
അവർ സഹിച്ചതത്രയും.
-മുനീർ അഗ്രഗാമി

നെരിപ്പോട്

നെരിപ്പോട്
....................
കാട്ടുതീ പോലൊരു
കടുവയാളുന്നു
കാറ്റിലോടും തീപ്പൊരികൾ
മാനുകൾ
കരിയിലക്കരി പോലെ
കാട്ടുപോത്തുകൾ
പാറുന്നു
പാറുന്നു
കുതിച്ചെത്തും
കടുവകൾ
കടുവകൾ
കാട്ടുതീ...
കാട്ടുതീ .
കരിഞ്ഞ കാട്ടിൽ
കണ്ണിൽ പച്ചയില്ലാ മരങ്ങൾ
നോക്കി നിൽക്കുന്നു
ഒച്ച മരിച്ചവ
കിളികളുപേക്ഷിച്ചവ
കാട്ടുതീ കാടു തിന്നുന്നു
ഗതികെട്ട കടുവ പുല്ലു തിന്നുന്നു
കെണിയിൽ കുടുങ്ങുന്നു
കൂട്ടിലിപ്പോൾ കടുവയാളുന്നു
തീ കായുവാനാവണം
ചുറ്റുമാളുകൾ.
- മുനീർ അഗ്രഗാമി

ജലമായാജാലമേ...

ജലമായാജാലമേ.....
....................................

നേരമേതോ
ദു:ഖസമുദ്രമായ്
തീരുന്ന സായന്തനത്തിൽ
അടങ്ങി നിൽക്കുവാനാകാതെ
നടക്കുന്നു നാം ,
രണ്ടു തിരകളായ്
തലപൊക്കുന്നു
നമ്മെ വായിക്കുന്ന കാറ്റുകൾ
നമ്മെ മറിച്ചിടുന്ന ജലം
ജലമായാജാലമേ,
കുതിർന്നലിയുന്നു നമ്മൾ
പിരിയുവാനാവാതെ.
ഉയർന്നു പൊങ്ങുന്നു തിരകൾ
നെടുവീർപ്പുകളിൽ
കുഞ്ഞുമീനുകൾ കളിക്കുന്നു
കരയല്ലേ!
കരയല്ല,
കടലാണു വലുതെന്നു
തെളിയിക്കുകയാണു നാം.
- മുനീർ അഗ്രഗാമി

ശിശുക്കളുടെ ഭാഷയിൽ ഒരു ഒസ്യത്ത്

ശിശുക്കളുടെ ഭാഷയിൽ ഒരു ഒസ്യത്ത്
...................................................................
അശാന്തമായി പൊതുദർശനത്തിനു വെച്ച
സമാധാനത്തിന്റെ ഉടൽ കാണാൻ
എല്ലാവരും പോകുന്നു
കൊടുംവേനലറിയാതെ കൊടി വെച്ച കാറിലും
വിമാനത്തിലും പലരും പോകുന്നു
ത്രാണിയില്ലെങ്കിലും
സൈക്കിളിലോ കാൽനടയായോ
ബസ്സിലോ നമുക്കും പോകണം.
നാം സ്നേഹിച്ച പോലെ അതിനെ
ആരും സ്നേഹിച്ചിട്ടില്ല
നാം മോഹിച്ച പോലെ
ആരുമതിനെ മോഹിച്ചിട്ടില്ല
മരിച്ചു കിടക്കുന്ന പ്രണയിനിയുടെ വീട്ടിലേക്കെന്ന പോലെ
നമുക്ക് പോകണം
നെറ്റിയിൽ ചുംബിക്കാനായില്ലെങ്കിലും
ഒരു നോട്ടം കൊണ്ട് ദൂരെ നിന്ന് കരയണം
വടിവാളും വെടിയുണ്ടകളും
നാടൻ ബോംബുകളും വേഷം മാറി
നമ്മിലൊരാളെന്ന പോലെ
പല ചിരിചിരിച്ച് നമുക്കൊപ്പം നടക്കാം
ദുഃഖത്തിലൂടെ നടക്കുമ്പോൾ
നമ്മെ ചിരിപ്പിക്കാൻ ശ്രമിച്ച്
ബോംബെറിഞ്ഞ് ചിലപ്പോൾ
കാഴ്ച മറച്ചേക്കാം
കണ്ണുചൂഴ്ന്നേക്കാം
എങ്കിലും പോകണം
നാം ചെന്നാലേ
സമാധാനം ഒസ്യത്തെഴുതി സീലുവെച്ച കവർ തുറക്കൂ
കവറിനു പുറത്ത് നാം മാത്രമേ തുറക്കാവൂ
എന്ന് എത്ര വേദനയോടെയായിരിക്കും
അതെഴുതിയിട്ടുണ്ടാവുക?
എത്ര സങ്കടത്തോടെയാവും അതു
നമ്മെ ഓർത്തിട്ടുണ്ടാവുക
സമരമായതിനാൽ
ഹർത്താലായതിനാൻ
നമുക്ക് വണ്ടിയൊന്നും കിട്ടിയില്ല
വാക്കുകളും കിട്ടിയില്ല
നേർത്ത പ്രതീക്ഷ മാത്രം മുന്നിൽ വന്നു നിന്നു
അതിന്റെ പുറത്തു കയറി
മരണത്തിന്റെ കൊടും തണുപ്പിലൂടെ
നാം ചെന്നു
ജീവിച്ചിരിപ്പില്ലാത്തവരുടെ
ചൂടുപിടിച്ച മണ്ണിൽ നിന്നു
ഒസ്യത്തിൽ ഉടൽ ഒന്നും ചെയ്യരുതെന്ന് സമാധാനമെഴുതി വെച്ചിട്ടുണ്ട്
അടക്കാനോ ദഹിപ്പിക്കാനോ പറ്റാതെ
വന്നവർ ചർച്ച തുടങ്ങിക്കഴിഞ്ഞു
ആരും നാം നിന്നപോലെ
തെങ്ങു ചാരിനിന്നില്ല
മുറ്റത്ത് വെറും നിലത്തിരുന്ന് കരഞ്ഞില്ല
രക്തക്കറയുടെ വിറയൽ ശ്രദ്ധിച്ചില്ല
സമാധാനത്തെ പുനർജ്ജീവിപ്പിക്കാൻ
ഒരു സൂചന ഒസ്യത്തിലുണ്ട്
ശിശുക്കളുടെ ഭാഷയിലാണതെഴുതി വെച്ചത്
നമ്മുടെ പാഠങ്ങളറിയാത്ത കുഞ്ഞുങ്ങൾക്കേ
അതു മനസ്സിലാകൂ
ചർച്ച കേൾക്കാത്ത,
നാം തെരഞ്ഞെടുത്ത് വായിൽ വെച്ചു കൊടുത്ത വാക്കുകൾ വിഴുങ്ങാത്ത
ഒരു തലമുറയ്ക്കേ അതു മനസ്സിലാവൂ.
- മുനീർ അഗ്രഗാമി

സെൽഫി

സെൽഫി
................
യാത്രയിലുടനീളം
നാമെടുത്ത സെൽഫികൾ
നമ്മെ ഏറ്റവും തെളിച്ചമുള്ളതാക്കി
എടുത്തു വെക്കുന്നു
എന്റെ മുഖത്തെ മറുകുപോലും
വെളുത്തിരിക്കുന്നു
നീ സ്നേഹിച്ച കറുപ്പു താഴ്വരകൾ
ക്യാമറ എന്റെ മുഖത്തു നിന്നും
മാറ്റി വെച്ചിരിക്കുന്നു
കാണൂ എന്നു പറഞ്ഞ്
പ്രകൃതി മുന്നിൽ നിന്നിട്ടും
നാം നമ്മെത്തന്നെയാണ് കൂടുതലും കണ്ടത്
നോക്കൂ ,ഈ സെൽഫിയിൽ
എത്ര പിന്നിലാണ് ഗ്രാമദൃശ്യം!
വിദൂരമായ ഒരോർമ്മ പോലെ
പിന്നിൽ അത് മറഞ്ഞു നിൽക്കുന്നു
നമുക്കിടയിലെ ചെറിയ വിടവിലൂടെ
ചെറിയ ചെറിയ കഷണങ്ങൾ കണാം
സത്യത്തിൽ അത് മതിയാകുമോ നമുക്ക്
ഈ ക്യാമറ നമ്മെ വിട്ടു പോകുമ്പോൾ ?
- മുനീർ അഗ്രഗാമി

രാത്രിയുടെ ഒരറ്റം പൊക്കി നോക്കുന്നു

രാത്രിയുടെ ഒരറ്റം പൊക്കി നോക്കുന്നു
........................................
ലോകത്തിന്റെ ഒരു മൂലയിലിരുന്ന്
പരന്നു കിടക്കുന്ന
രാത്രിയുടെ ഒരറ്റം മെല്ലെ
പൊക്കി നോക്കുന്നു;
കാഴ്ചയെ കുറിച്ചെഴുതാൻ
ഒരു പകലു തികയില്ല
ഉപേക്ഷിക്കപ്പെട്ട ചുളിവുകളെ കുറിച്ചെഴുതാൻ തന്നെ വേണം
വർഷങ്ങൾ
ചുമച്ച് അവശരായ സ്വപ്നങ്ങൾ
പകർത്തുവാൻ
ഒരു വെളിച്ചവും മതിയാവില്ല
വെട്ടേറ്റു തെറിച്ച യൗവനത്തിന്റെ
ആദ്യ വരിയെഴുതാൻ തന്നെ
മുപ്പത്തഞ്ചു വർഷം വേണം
നിലവിളിയിൽ എരിച്ചു കളഞ്ഞവളെ
പകർത്താൻ പിന്നെയും
മുപ്പതാണ്ടുകൾ
വാൾത്തലപ്പിന്റെ ചിരി
നക്ഷത്രങ്ങളെന്നു തെറ്റിദ്ധരിച്ച്
ആരൊക്കെയോ അതിനെ
ഭ്രമണം ചെയ്യുന്നുണ്ട്
അവരുടെ മുഖത്ത്
ഇരുട്ട് വവ്വാലിനെ പോലെ
തൂങ്ങിക്കിടക്കുന്നു.
കുറേ ശബ്ദങ്ങൾ കണ്ട്
പേടിച്ചിരിക്കുമ്പോൾ
തലങ്ങും വിലങ്ങും
ഇരുട്ടോടുന്നു
പതുങ്ങുന്നു
രാത്രിപ്പൊന്തയിൽ
ഇരുട്ടിന്റെ കണ്ണുകൾ തിളങ്ങുന്നു
മീശയിളകന്നു
രാത്രിയുടെ അതേ അറ്റം പൊക്കി
വീണ്ടും വീണ്ടും നോക്കുന്നു
വീണ്ടും
വീണ്ടും ...
കണ്ടു തീരാൻ കണ്ണുകിളിയും
വേണം;
വേണം
താങ്ങാവുന്നതിനപ്പുറം കണ്ട്
കാണുന്ന കണ്ണ്
കാണാതാകുമോ എന്ന പേടിയാൽ
അറ്റം മെല്ലെ താഴ്ത്തി വെക്കുന്നു.
പറന്നു പോകാതിരിക്കാൻ
ഉറക്കിന്റെ കല്ലെടുത്ത്
അതിന്റെ മുകളിലും വെക്കുന്നു .
- മുനീർ അഗ്രഗാമി

ഭൂമി കുലുക്കം

പുതുകവിത - 49
ഭൂമി കുലുക്കം
.......................
മസ്തകമിളക്കുന്നു,
സമയനടയിൽ
എഴുന്നള്ളി നിൽക്കുന്ന
കരിമ്പാറകൾ.
നമ്മെ പുറത്തു കയറ്റിയ
നാട്ടാനകൾ .
- മുനീർ അഗ്രഗാമി

ട്രൈബൽ ഹോസ്റ്റലിൽ ഒരു ചായ ബാക്കിയാവുന്നു

ട്രൈബൽ ഹോസ്റ്റലിൽ ഒരു ചായ ബാക്കിയാവുന്നു
.........................................
സൂര്യനറിയാം,
അമ്മ ആദ്യം അവിടെയെത്തിയിട്ടുണ്ടെന്ന്.
അതുകൊണ്ട് സൂര്യൻ പതുക്കയേ വരൂ
കെട്ടിയിട്ട പാളയിൽ
സൂര്യൻ വെളിച്ചം നിറയ്ക്കാൻ നോക്കുമ്പോഴേക്ക്
അമ്മ അതിൽ വെള്ളം നിറച്ചിട്ടുണ്ടാകും
കപ്പി ഇരുട്ടത്തു നിന്നും
അമ്മയോട് വർത്താനം പറയും
ഒരു രാത്രി മുഴുവൻ
അമ്മയെ കാണാതെ അത്
ഇരുട്ടിൽ നിൽക്കുകയായിയിരുന്നു
ട്രൈബൽഹോസ്റ്റലിന്റെ ഇരുട്ടിൽ
അറ്റം കാണാത്ത ആഴം നോക്കി കിടന്ന
എന്റെ ഏകാന്തതയുടെ ഭാഷയിൽ
അമ്മയോടതു കരഞ്ഞു.
കിടന്നുരുണ്ടു
പടവുകളിലെ കാട്ടുചെടികളിൽ
നോട്ടം പൂഴ്ത്തി വിങ്ങി
എളുപ്പത്തിൽ അമ്മയ്ക്ക്
വെള്ളം കോരുവാൻ
ഓഫീസർമാർ എന്നെയിവിടെ
തൂക്കിയിട്ടതാണ്.
എന്നും കരയുമ്പോൾ
അതു കരച്ചിലായി തോന്നരുതേ
എന്നു പ്രാർത്ഥിച്ച് ,
കപ്പിയെ നോക്കാതെ
കയറിനറ്റത്ത് തുളുമ്പുന്ന
പച്ചവെള്ളത്തിന്റെ ചിരി അമ്മ അകത്തു കൊണ്ടുപോയി വെക്കും
വേദന മറന്ന്
കുഞ്ഞു പെങ്ങൾക്കിത്തിരി കൊടുത്തിട്ടുണ്ടാവും
വിശപ്പ് മാറുവോളം അമ്മ കുടിച്ചിട്ടുണ്ടാവും
സൂര്യനപ്പോൾ മുറ്റത്തു വന്ന്
അമ്മയെ കാട്ടിലേക്ക് വിളിക്കും
കാട്ടുകിഴങ്ങുകൾ
അമ്മയെ കാണാതെ ഒളിച്ചിരിക്കും
കുഴിച്ചു കുഴിച്ച്
അമ്മ സങ്കടങ്ങളെ അതിൽ അടക്കം ചെയ്യാൻ
തുടങ്ങുമ്പോൾ
കാട്ടുചോലകൾ വറ്റിയ വഴിയിൽ
ഒരാന...
ജലം തിരഞ്ഞ്,
തിരഞ്ഞ്,
തിരഞ്ഞ്
അമ്മയുടെ കണ്ണുകൾ കാണും
പുഴയെന്ന തോന്നലിൽ
അച്ഛനെ കൊന്ന കൊമ്പൻ
അമ്മയെ പിന്തുടരും.
അന്നേരം അമ്മയെന്നെ വിളിക്കും
എന്നെ മാത്രം വിളിക്കും
ആ വിളിയിലെന്റെ
പുലരി പുലരില്ല
പകലുകെട്ടുപോകും
മെസ്സിലെ ചേച്ചീ,
ചേച്ചീ
എനിക്കിന്നു ചായ വേണ്ട
വേണ്ട.
-മുനീർ അഗ്രഗാമി

തെരുവു മരങ്ങൾ

തെരുവു മരങ്ങൾ
..............................
ചെന്നു നോക്കുമ്പോൾ
ഓരോ മരങ്ങളും ഓരോ കവിതകൾ
ആകാശത്ത്
വേരുകളുള്ള ഇലകൾ,
ബോംബിന്റെ പുകയേറ്റ്
മുഖം കരിഞ്ഞവ
മണ്ണിൽ ഇലകളുള്ള വേരുകൾ,
കുഴിച്ചിട്ട വടിവാളിൽ തട്ടി
വിരലുമുറിഞ്ഞവ.
വരൂ
രക്തം കാണൂ
എന്നവ നിലവിളിക്കുന്നു
ഇപ്പോൾ എനിക്കു ചില രഹസ്യങ്ങൾ
വ്യക്തമാകുന്നു,
പാതയോരങ്ങളിൽ
ചിലർ മരം നടുന്നതിന്റേയും
മറ്റു ചിലരത്
വെട്ടിക്കളയുന്നതിന്റയും.
എത്ര വെട്ടിയാലും മുറിയാത്ത
ചില മരങ്ങളുണ്ട്
രക്തസാക്ഷിയുടെ ഓർമ്മയിൽ
വേരുകളുള്ളത്,
നിത്യ ഹരിതമായ കവിതകൾ.
ഒരിക്കലും
മാളികക്കകത്ത് വളരാത്ത മരങ്ങൾ.
- മുനീർ അഗ്രഗാമി

പുതു കവിത - 48 നഗരം

പുതു കവിത - 48
നഗരം
..........
നീണ്ടുപോകുന്ന നിരത്ത്;
നഗരത്തിന്റെ കറുത്ത ഞരമ്പ്.
തിരക്കാണ് രക്തം
മുറിവുകളിലൂടെ തിരക്ക് ഒഴുകുന്നു.
- മുനീർ അഗ്രഗാമി

പാട്ട് ഒരു ദാഹമാണ്

പാട്ട് ഒരു ദാഹമാണ്
...................................
ഒരു പാട്ട് അടുത്തുവന്നു
എന്നെ ഒന്നു പാടുമോ?
എന്നു ചോദിച്ചു
നീ പുതിയതാണോ ?
എന്നു തിരിച്ചു ചോദിച്ചു
അല്ല പഴയതെന്നുത്തരം
:നിന്റെ കുലം ?
വംശം ?
ജാതി ?
മതം ?
ആധാറുണ്ടോ ?
:അതൊക്കെ എന്തിനാണ് ?
പാട്ടിലായവനേ
എന്നെയൊന്നു പാടൂ
നിന്റെ ശബ്ദമാണ് എന്റെ കടൽ
നിന്റെ താളം എന്റെ കര
നിന്റെ ശ്രുതി എന്റെ ആകാശം
:ഇവിടെയിപ്പോൾ ഇങ്ങനെയാണ്
നിശ്ശബ്ദതയുടെ ആനന്ദമാണ്
ആനന്ദമെന്ന്
ശബ്ദം പോലും കരുതുന്നു
:എന്നെ പാടുക !
കടൽത്തിരകളിൽ
ഞാനൊന്നു കളിക്കട്ടെ
എല്ലാ രാജ്യത്തിലും ഉപ്പായി
അതിരു മറക്കട്ടെ
പാട്ടിനൊപ്പം നിന്നു
പാടാം നമുക്കു പാടാം എന്നു മൂളി
പാടി
പാട്ട് എന്നെ മറ്റെങ്ങോ കൊണ്ടുപോയി
ആ രാജ്യത്തിൽ പാട്ടിന്റെ നിയമങ്ങൾ.
വരികൾക്കിടയിലിരുന്ന്
അക്ഷരങ്ങൾ സ്വാതന്ത്ര്യത്തെ കുറിച്ച്
ഉച്ചത്തിൽ സംസാരിച്ചു.
ചെളിയിൽ നിന്നും
തളിയിൽ നിന്നും
മാളികയിൽ നിന്നും
ഞങ്ങൾ പാട്ടു പാടി
ആരും ആധാർ ആവശ്യപ്പെട്ടില്ല
പാടില്ല പാടില്ല എന്നാരും പറഞ്ഞില്ല
പാട്ട് ഒരു രാജ്യമാണ്
നാനാത്വത്തിൽ എകത്വം
അതിന്റെ മുഖമുദ്ര .
ഒരു പാട്ട് ആവശ്യപ്പെടുമ്പോൾ
അതിനെ പാടുക
മരിക്കുന്നതിനു മുമ്പ്
വെള്ളം കൊടുക്കുന്നതു പോലെ .
-മുനീർ അഗ്രഗാമി

പൊളിച്ചു തീരാത്ത ഒരു കഥയുടെ കവിത

പൊളിച്ചു തീരാത്ത ഒരു കഥയുടെ കവിത
.................................................:......:.............
പ്രണയിക്കുമ്പോൾ ഞാനും നീയും
ജാതിമതിലു പൊളിക്കാൻ പോയി
കൈ കൊണ്ടു തള്ളി
മതിലനങ്ങിയില്ല
ചവിട്ടി നോക്കി
കാലുളുക്കി
വാലന്റെെനും മറ്റനേകം കമിതാക്കളും വന്നു
ഒരൊറ്റ ത്തള്ള്.
പ്രണയത്തിന് ഇത്രയും ശക്തിയോ എന്ന്
ഒരത്ഭുതം മതിലിലിരുന്നു.
കുലുങ്ങി
ചുണ്ടുകൊണ്ടും
ഉടലുകൊണ്ടും
സ്വപ്നം കൊണ്ടും
വാക്കുകൊണ്ടും തള്ളി
പക്ഷേ എത്ര തള്ളിയിട്ടും മതിലു പൊളിഞ്ഞില്ല
പൊളിച്ചേക്കാമെന്ന
ആത്മവിശ്വാസം മാത്രം പൊളിഞ്ഞു
പിന്നെ അവിടെ നിന്നില്ല
വാലന്റൈനൊപ്പം
മതിലില്ലാത്ത നാട്ടിൽ ചെന്നു
മഞ്ഞുകാലം നമ്മെ സ്വീകരിച്ചു.
ജാതിമതിലിൽ
പലവട്ടം തൊട്ടപ്പോൾ
കാലിൽ പറ്റിയ പൊടി
എത്ര കഴുകിയിട്ടും പോയില്ല
ഇപ്പോൾ അത്
ഉടലിന്റെ ഭാഗം പോലെ
എന്നിലും നിന്നിലുമുണ്ട്.
പരസ്പരം കണ്ടു തീരാത്തതിനാൽ
നാമതുമാത്രം നോക്കിയില്ല .
- മുനീർ അഗ്രഗാമി

വേട്ടക്കാരും ഇരയും

വേട്ടക്കാരും ഇരയും
....................................
പ്രാവിന്റെ പുറത്തു കയറിയാണ്
വേട്ടക്കാർ വന്നത്
തൂവലുകൾക്കിടയിൽ
ഒരു മിന്നലിൽ ആയുധങ്ങൾ കണ്ടു
പക്ഷേ ഡിസൈനെന്നേ തോന്നിയുള്ളൂ
പ്രാവിനെ സ്നേഹിച്ച പെൺകുട്ടി
ഇനിയെന്തു ചെയ്യും?
ഒരു കൂട്ടം പ്രാവുകൾ വന്നു
ആകാശം സമാധാനത്തിന്റെ
താഴ്വര പോലെ തോന്നി
തോന്നലുകളിൽ അവൾ നടന്നു
എല്ലാ പ്രാവുകൾക്കും കൊടുക്കാൻ
അവളിൽ നിറയെ സ്നേഹമുണ്ട്
ആ സ്നേഹമെല്ലാം
അവളെന്തു ചെയ്യും ?
വേട്ട ഒരു കലയാണ്
പറക്കുന്ന കല.
കലാകാരന്മാരെന്ന് വന്നവരെ
അവൾ തെറ്റിദ്ധരിക്കരുതേ എന്ന്
പ്രാവുകൾ വിചാരിച്ചു.
അവൾക്കൊപ്പം എന്ന് കുറുകി
വേട്ടക്കാരുടെ വാഹനമായി
പ്രാവുകൾ പറന്നു കൊണ്ടിരുന്നു.
- മുനീർ അഗ്രഗാമി

സ്റ്റിക്കർ

സ്റ്റിക്കർ
.............
ജനലിൽ കറുത്ത സ്റ്റിക്കർ !
എന്റെ വീട്ടിലും ശത്രുവിന്റെ വീട്ടിലും;
പേടിച്ചു
ഒരു പേടി കൊണ്ട് ആരോ നമ്മെ
ഒന്നാക്കാൻ ശ്രമിക്കുന്നോ ?
ഒരേ പേടി കൊണ്ട്
ആരോ നമ്മെ
ഇല്ലാതാക്കാൻ ശ്രമിക്കുന്നോ ?
എന്തായാലും
അത് ജനലുവരെയെത്തി
അത് ഫാഷിസത്തിന്റെ
നിറമാകാഞ്ഞാൽ മതിയായിരുന്നു.
-മുനീർ അഗ്രഗാമി

പുഴ കടക്കൽ

പുഴ കടക്കൽ
.......................
കടന്നു തീരുമ്പോഴേക്ക്
പുഴ വറ്റിപ്പോയി
തിരിച്ചു കടക്കാനിനി
എളുപ്പമാണ്
ഒഴുക്കിന്റെ അധികഭാരമില്ലാതെ.
പക്ഷേ പുഴ കടക്കാനാവുമോ ?
കടന്നു വന്നതിന്റെ
ഓർമ്മ മാത്രം കടക്കാം
എത്ര നടന്നാലും അത് തീരുകയുമില്ല
ഒഴുകിയതിനെയൊക്കെയും
ചിലപ്പോൾ
പുഴയെന്നു വിളിച്ചു പോകും
സ്പർശനത്താൽ
മിനുസമായ ഒരു കല്ല്
തഴുകിയ വിരലുകളെ
ഓർക്കുമ്പോൾ.
മറവിയിലൂടെ
ഒഴുകുന്ന പുഴകളുടെ
ആഴമറിയില്ല
അവയിൽ മറഞ്ഞു പോയവരുടെ
ഒഴുക്കുണ്ടാവാം
ഓർമ്മയിലെ ഇത്തിരി ജലത്തിലൂടെ
പൊള്ളുന്ന മണൽ
മുറിച്ചുകടക്കുന്നു
ഒരു വിയർപ്പുതുള്ളി കൊണ്ടും
അതു തണുക്കില്ല.
- മുനീർ അഗ്രഗാമി

കെ എസ് ആർ ടി

പുതുകവിത - 47
കെ എസ് ആർ ടി
.....................................
നാലു മണിക്കുള്ള
കെ എസ് ആർ ടി സിയോളം
മതേതരമായി മറ്റൊന്നുമില്ല
കേരളത്തിലൂടെ ഇപ്പോഴുമോടുന്ന
ഇന്ത്യയുടെ ജീവനാണത് .
- മുനീർ അഗ്രഗാമി

പുതുകവിത - 46 ആ ദേശസന്ധി

പുതുകവിത - 46
ആ ദേശസന്ധി
............................
ഗ്രാമങ്ങൾ തമ്മിൽ ചേരുമ്പോൾ
ഗ്രാമം അപ്രത്യക്ഷമായി
നഗരം ആദേശമായി വരുന്നു
മാളിൽ നാം സന്ധിക്കുന്നു
മകരത്തണുപ്പിൽ
വയൽക്കരയിലെ നില്പ്
ആദേശം ചെയ്ത് .
- മുനീർ അഗ്രഗാമി

ഇടവഴി

ഇടവഴി


ഇടവഴിയിലൂടെ 
വീണ്ടും നടക്കേ 
മഴവെള്ളം
കൈകോർത്ത് ചാടിയിറങ്ങിയ
ഓർമ്മകളെ
വെയിലു ചുംബിക്കുന്നു
ഉള്ളുപൊള്ളുന്നുണ്ടാവും
ഏതോ ഗൃഹാതുരതയുടെ
ഈ വെളിച്ചത്തിൽ


-മുനീർ അഗ്രഗാമി 

മുറിവിന്റെ ഉടൽ

മുറിവിന്റെ ഉടൽ
...............................
മുറിവിന്റെ ഉടൽ
കിടന്നു പിടയുന്ന ഇരുട്ട്
നിനക്കു പരിചയമുണ്ടാവില്ല
നിന്നിലേക്കു നടക്കുവാൻ
ഒരു വെളിച്ചവുമിവിടെയില്ല
ഭീതിയുടെ താളത്തിൽ
ഇരുട്ടിന്റെ നൃത്തം മാത്രം
പെട്ടെന്ന്
നിന്നെ ഓർത്തപ്പോൾ
മുറിവുകൾ പ്രകാശിച്ചു തുടങ്ങി
ഉടലുമുഴുവൻ
പ്രഭാതം പോലെ ചുവന്ന്
സൂര്യനാകുമോ എന്നാണ്
ഇപ്പോഴത്തെ പേടി
ഇരുട്ടിലൊളിക്കാൻ കഴിയില്ലല്ലോ
എന്ന ഭീതി
എന്തായാലും
മറ്റു നക്ഷത്രങ്ങളെ പോലെ
ഈ നക്ഷത്രം നിന്നോട്
കള്ളം പറയില്ല
-മുനീർ അഗ്രഗാമി