േതൻ തുള്ളിക്കവിതകൾ 134.വരില്ല.


േതൻ തുള്ളിക്കവിതകൾ
134.
ആട്ടിൻകുട്ടി
ബുദ്ധനെ കല്ലെറിയുന്നു
ഇല്ല, 
അദ്ദേഹം ഇനി ഇതു വഴി വരില്ല.

വിഴുങ്ങൽ


വിഴുങ്ങൽ
.......... .........
അവൾ ഉണർന്നു നോക്കുമ്പോൾ
ഒരു വസ് ത്രം മറ്റു വസ്ത്രങ്ങളെ
പിടിച്ചു തിന്നുകയാണ്
നീലയും പച്ചയും കരകളിൽ നിറഞ്ഞ
വിശുദ്ധ നിറമുള്ള
കാച്ചി ത്തുണി,
തത്തമ്മയുടെ വാലു പോലുള്ള പച്ചത്തട്ടം
ചുവപ്പും മഞ്ഞയും ചിറകുകളുള്ള പാവാട
മഞ്ചാടിക്കുടുക്കുള്ള
പെങ്കുപ്പായം
എല്ലാം
അതു തിന്നുകഴിഞ്ഞു
രാത്രി പോലുള്ള ആ വസ്ത്രം
പുലരി യിൽ
കുറേ കുട്ടികളേയും
അകത്താക്കി
പകലിലേക്ക് നടക്കുകയാണ്
അവൾ
ജനലിലൂടെ
അതു നോക്കി നിന്നു
മകൻ ഗൾഫിൽ പോയാൽ
ഒന്നെനിക്കും കൊണ്ടുവരും
അതെന്നെയും വിഴുങ്ങും.
വിഴുങ്ങും

ആ കളിക്കാലം


ആ കളിക്കാലം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,:
കളിക്കൂട്ടുകാരേ
കഴിഞ്ഞൂ കളിക്കാലം
ഇഴയടുപ്പത്തിൻ മഴക്കാലം
മൊഴി മുത്തുകൾ കൊണ്ടു
കളിച്ച മധുക്കാലം
മിഴി നനയാതിരിക്കുവാൻ
മയിൽപീലി കുടയായ
മഴക്കാലം
വഴി മാറാതിരിക്കുവാൻ
ഒഴുക്കിൽ പൊടിമീനായ്
നീന്തിയ പുഴക്കാലം
വഴിവെളിച്ചമായ്
അമ്പിളിമാമൻ
കഥകൾ പറഞ്ഞ
പൗർണ്ണമിക്കാലം
കണ്ടിരിക്കെ
കളിക്കൂട്ടുകാരെ കാണാതായ്
കുളിരു പോയ പോൽ
ചിലരകന്നു പോയ്
കിളികളെ പോൽ
ചിലർ തുവൽ തന്നു മരിച്ചു പോയ്
മഴ പോലെ ചിലർ
പിണങ്ങി നാടുവിട്ടു
വയലുപോൽ
ചിലർ ജീവനോടെ
മണ്ണിന്നടിയിലായ്
കുന്നു പോൽ ചിലരെ
ആരോ കട്ടുകൊണ്ടു പോയ്
കരിമ്പാറ പോലുള്ള
ചിലർ പൊട്ടിച്ചിതറി
കളിക്കാരാ
നിനക്കു മെനിക്കുമിപ്പോൾ
ഒരേ സങ്കടം
ആഴത്തിലെത്തിയില്ലല്ലോ
വഴിവിളക്കിൻ തെളിച്ചം
കളിക്കോപ്പിൻ വെളിച്ചം
( മുനീർ അഗ്രഗാമി)

പഴയവൾ



പഴയവൾ

അരവയറുമായ്
അരിയിടുമവൾ
അരഞ്ഞു തീരും
അരകല്ലു പോൽ
അകത്തുള്ളവൾ
 

താവഴി


താവഴി
.............
അമ്മയ്ക്ക് ഓലമെടയാനറിയില്ല
അമ്മമ്മ ഓല നന്നായി മെടയും
ഒറ്റക്കണ്ണിയായും ഇരട്ടക്കണ്ണിയായും മെടയും
അമ്മൂമ ഓലകൊണ്ട് മങ്കുട്ടയും വല്ലവുമുണ്ടാക്കും
അമ്മൂമ മെടയുന്ന കുട്ടകൾ അപ്പൂപ്പൻ
അടയ്ക്കാക്കുലയ്ക്കും ചക്കയ്ക്കും
കുപ്പായമായി ഇട്ടു കൊടുക്കും
അമ്മൂമയുടെ അമ്മ
ഓലകൊണ്ട് പൂവട്ടിയും ഉമിക്കരിപ്പാത്രവും
ഉണ്ടാക്കിയിരുന്നു
ആ കാലത്തിൽ നിന്നും ഒരോലപ്പന്ത് ഉരുണ്ടുവന്നു
ഓലപ്പമ്പരം കറങ്ങി നിന്നു
ഓലക്കിളിയും ഓലപ്പാമ്പും അതു നോക്കിനിൽക്കെ
ചിതൽ പിടിച്ചു
എനിക്കാണെങ്കിൽ ഒരീർക്കിൽ ചൂലുപോലും
ഉണ്ടാക്കാനറിയില്ല
അതുകൊണ്ട്
ഇപ്പോൾ കുഞ്ഞുങ്ങളെ ഇങ്ങനെ പഠിപ്പിക്കുന്നു:
ഓല ഒരു പാഴ് വസ്തുവാണ്

പൂക്കാലം(തേൻതുള്ളിക്കവിതകൾ 133.)



മഴവില്ല് പൂക്കാലമാണ്
എന്റെ ജലകണങ്ങളിലൂടെ
നിന്റെ രശ്മികൾ 
കടന്നുപോകുമ്പോൾ

എന്റെ കുളിരേ(തേൻതുള്ളിക്കവിതകൾ 132).



എന്റെ വേനലിൽ പെയ്തവളേ
എന്റെ കുളിരേ
 ഓർമ്മപ്പുഴയിലേക്ക് ഒഴുകിപ്പോകല്ലേ
 ഓടിപ്പോകല്ലേ!

പൂരം .


പൂരം
.. ....:....
പൂരം
മഴയുടെ പൂരം
കുളിരാനകൾ
മിന്നലിൻ വെൺചാമരം
ഇടിയുടെ തായമ്പക
ഇരുളിൻ കുടമാറ്റം
പൂരപ്പറമ്പിലവർ;
മഴത്തുള്ളികൾ
മഹാപൂരമായ്

ശബ്ദത


ശബ്ദത
....................
നിശ്ശബദത ഉറങ്ങുന്നവരുടെ
സ്വപ്നത്തിലാണ്
നോക്കൂ ഈ
രാത്രിയിൽ
ഒരിലവീഴുന്നതിന്റെ ശബ്ദം
ഇലകളിൽ മഞ്ഞുതുള്ളികൾ
നടക്കുന്നതിന്റെ ശബ്ദം
ഒരിളംകാറ്റ്
അവിടെ വന്നുനോക്കുന്നതിന്റെ ശബ്ദം
ഇരുളിലെവിടെയോ
പേടി ചിറകുകുടയുന്ന ശബ്ദം
പെട്ടെന്ന് ഭൂമി മെല്ലെ പുരികം ചുളിക്കുന്നു
എല്ലാ ശബ്ദത്തിനും മുകളിൽ
വലിയ ഒച്ച
ഒച്ചകൾ
ശബ്ദങ്ങൾ...
നിശ്ശബദത
ഉറങ്ങുന്നവരുടെ സ്വപ്നത്തിലാണ്
ആരും ഉറങ്ങാത്തതു കൊണ്ട്
നിശ്ശബ്ദതയേ ഇല്ല
ഇപ്പോൾ!
ഭൂകമ്പം കടിച്ചു കുടഞ്ഞതിന്റെ
വേദനയൊച്ചകൾ മാത്‌രം

നിഴൽ (തേൻതുള്ളിക്കവിതകൾ 131.)


പോക്കുവെയിലിൽ
എന്റെ നിഴൽ
എന്നെ കാത്തു നിൽക്കുന്നു

വർ‍ത്തമാനം(തേൻതുള്ളിക്കവിതകൾ 130.)



വർത്തമാനം പറയണം
വർ‍ത്തമാനം പുലരുവാൻ

സാറ്റുകളി


സാറ്റുകളി
*********
വരൂ വരൂ
നമുക്കു സാറ്റു കളിക്കാം
കളിയുടെ മറവിൽ
ഒളിവിലിരിക്കും
ജീവനസംഗീതം കണ്ടുപിടിക്കാം
പലനേരങ്ങളിൽ
പലകാലങ്ങളിൽ
പലരീതികളിൽ
സാറ്റുകളിച്ചവർ നാം
സാരിച്ചിറകിന്നടിയിലൊളിച്ചും
പാറക്കെട്ടിൻ പിന്നിലൊളിച്ചും
പുഴയിലൊളിച്ചും
പൂമരമൊന്നിൻ പിറകിലൊളിച്ചും
കുന്നിലൊളിച്ചും
കുന്നിക്കുരുവിൻ കൂടെയൊളിച്ചും
കോഴിക്കുഞ്ഞിനെ കണ്ടുപഠിച്ചും
കളിയുടെ ലഹരിയിൽ
മുങ്ങി നിവർന്നവർ നാം
വരൂ വരൂ സാറ്റു കളിക്കാം
പേടിക്കാലം
ഒളിവിലിരുത്തിയ
പേടിപ്പനികൾ മറക്കാം
ആഹ്ലാദത്താൽ
ഒളിവിലിരിക്കാം
സന്തോഷത്താൽ
മറവിലിരിക്കാം
വരൂ വരൂ സാറ്റുകളിക്കാം
നമുക്കിത്തിരിനേരം
അമ്മമരത്തിൻ പൊത്തിലിരിക്കാം
ഓടിയൊളിച്ചിട്ടാവഴിയീവഴി
കുട്ടിക്കാലത്തിൻ കൂടെ നടക്കാം
അയ്യോ കളിയിൽ നമ്മുടെ കൂടെ കൂടാൻ
കുന്നില്ലല്ലോ മരമില്ലല്ലോ
അമ്മക്കിളിയുടെ
ചിറകില്ലല്ലോ
പാറക്കെട്ടിൻ മറവില്ലല്ലോ
തൊടിയിൽ നിന്നുചിരിക്കും
പൂങ്കാവുകളുടെ രുചിയില്ലല്ലോ
പക്ഷേ പലപല മതിലുകൾ
നമ്മുടെ കൂടെക്കൂടാൻ
അവരുടെ കളിയിൽ നമ്മെ കൂട്ടാൻ
വീടിൻ ചുറ്റിലുമൊരുങ്ങിയിരിപ്പൂ

ഓർമ്മയകലം


ഓർമ്മയകലം
""""""""""""""""""""""
ധനുമാസ രാവിലെൻ നെഞ്ചിലെ
സേ്നഹനിലാവിൽ
നിൻ കുളിർ കിടന്നുറങ്ങിയതാണോർമ്മ
അന്നൊരിളം കാറ്റുവന്നു
നമ്മെത്തഴുകിക്കടന്നുപോയ്
കണ്ണുചുവന്നിട്ടും തിരുവാതിരത്താരകം
നമുക്കന്നു കാവലായ് നിന്നു
പ്രായത്തിന്നിളയ കൊമ്പിൽ
അന്നു നാം കെട്ടിയാടിയ
ഊഞ്ഞാലിപ്പോഴുമുണ്ടാകണം
ഓർമ്മതന്നകലങ്ങളിൽ
മുറിച്ചുമാറ്റിയ മാവിന്റെ തണലിൽ
ഇടനേരമൊന്നിരിക്കുവാൻ
വയ്യാതെ നാമുഴലുമ്പോഴും

മലയാളമെന്നു പേരുള്ളവൾ


മലയാളമെന്നു പേരുള്ളവൾ
***************************
മലയാളമെന്നു പേരുള്ളവൾ
ഉറ്റവർ
ജീവനോടെ കുഴിച്ചുമൂടിയോൾ
ഏതോ കാല്പനിക വിഭ്രാന്തിയിൽ
കല്ലറയിൽ നിന്നൊരു രാത്രി;
നിലാവുള്ള രാത്രി
പുറത്തിറങ്ങി
കല്ലറയ്ക്കു മുകളിലവളുടെ പേരും
ജനനവും മരണവും
കൊത്തി വെച്ചിട്ടുണ്ട്
അവൾക്കതു വായിക്കുവാനായില്ല
അവൾക്കജ്ഞാതമായ
ഭാഷയിലതു ചരിത്രക്കുറിപ്പല്ല;
ചിത്രലേഖനങ്ങൾ
അവൾ കാത്തിരുന്നു,
നട്ടപ്പാതിരയ്ക്ക്
നാട്ടുകാരനൊരാൾ വന്നു
അവൾക്കറിയാത്തവൻ;
മലയാളിയെന്നു പേരുള്ളവൻ
ഇംഗ്ലീഷറിയുന്നവൻ
അവനതു വായിച്ചു
ബബിൾഗം ചവച്ചതിൻ ബാക്കി അതിൻമേലൊട്ടിച്ചു നടന്നുപോയ്
മറ്റേതോഭാഷിലെ പാട്ടിൻ വരികളവന്നു പിന്നാലെയും
കടന്നുപോയ്
ഒളിച്ചുനിന്നവളതു കേട്ടു
തരിച്ചുപോയ്
പിന്നെ‐തിരിച്ചുപോയ് കല്ലറയിൽ കിടന്നു
മൂന്നു നാളല്ല
മുന്നൂറാണ്ടു കഴിഞ്ഞെങ്കിലും
ഉയിർത്തെഴുന്നേൽക്കുമെന്നൊരു
ശുഭപ്രതീക്ഷയാൽ
***********************
മുനീർഅഗ്രഗാമി

തേൻതുള്ളിക്കവിതകൾ 129.ലിംഗനീതി


ഫെമിനിസ്റ്റായതിൽ പിന്നെ 
മകൾക്ക് അപ്പൂപ്പന്റെ പേരിട്ടു
ലിംഗനീതിയും സമത്വവും
അങ്ങനെയെങ്കിലും പുലരട്ടെ.
(തേൻതുള്ളിക്കവിതകൾ 129)

തേൻതുള്ളിക്കവിതകൾ 128.പരക്കലിൽ വേദനയുടെ



ഉരുളലിൽ ഒരു പരക്കലുണ്ട്
പരക്കലിൽ വേദനയുടെ
ഉരുണ്ടുകൂടലും
ഭൂമിയെ പോലെ.

നിഴലാന


നിഴലാന
::::::::::::::
ഇലച്ചെവികളാട്ടി നിൽക്കുമീ
കൊമ്പനാനയ്ക്കെത്ര കാലുകൾ!
എത്രയെത്ര തുമ്പിക്കയ്യുകൾ!
തമ്മിൽ പുണരുന്ന
പലതരം കൊമ്പുകൾ!
ചൂടേറിയതിനാൽ
മണ്ണുതൊടാൻ നീളുന്നു
തുമ്പിക്കയ്യുകൾ!
അതിലൊന്നിൽ
വേനലിൻ നട്ടുച്ചയ്ക്ക്
ഊഞ്ഞാലാടുന്നു ഞാൻ.
തളർന്നു വരുന്നവരെക്കാത്ത്
ആലിൻ ചോട്ടിൽ
നിൽക്കയാണവൻ
നിഴലാന;
കുളിരിൻ തിടമ്പേറ്റി
തണലിന്നുത്സവം കൊണ്ടാടുവാൻ .