മഞ്ചാടിക്കവിത - 9 - അധരം വിറയ്ക്കുന്നു

മഞ്ചാടിക്കവിത - 9 -
പ്രണയത്തിൻ്റെ ചുണ്ടുകളാണ്
പനിനീർപൂവുകൾ
കാറ്റ് 
ഉമ്മ വെയ്ക്കാനടുക്കുമ്പോൾ
അതിൻ്റെ അധരം
വിറയ്ക്കുന്നു .
..................... ...:..... ....മുനീർ അഗ്രഗാമി
ദളിതം
(രോഹിത് വെമുലയെ ഓർത്ത് )
...........
സ്വപ്നം കത്തിപ്പോയവൻ
ഒരു ദിവസം സ്വന്തം ശരീരത്തിൽ നിന്നും ഇറങ്ങിപ്പോയി
നിങ്ങളവനെ ബുദ്ധനാവാൻ
സമ്മതിച്ചിരുന്നെങ്കിൽ
അവൻ കൊട്ടാരത്തിൽ നിന്നേ
ഇറങ്ങിപ്പോകുമായി രുന്നുള്ളൂ
ഗാന്ധിയാകാൻ സമ്മതിച്ചിരുന്നെങ്കിൽ
അവൻ ഉദ്യോഗങ്ങളിൽ നിന്നേ
ഇറങ്ങി പോകുമായിരുന്നുള്ളൂ
പ്രവാചകനാവാൻ സമ്മതിച്ചിരുന്നെങ്കിൽ
സ്വന്തം ദേശത്തിൽ നിന്നേ
അവൻ പോകുമായി രുന്നുള്ളൂ
നിങ്ങളവനെ എഴുത്തുകാരനാകാൻ
സമ്മതിച്ചിരുന്നെങ്കിൽ
അവൻ
റുഷ്ദിയെ പോലെ
രാജ്യത്തിൽ നിന്നേ
ഇറങ്ങിപ്പോകുമായി രുന്നുള്ളൂ
നിങ്ങളവനെ
വീടുണ്ടാക്കാൻ അനുവദിച്ചിരുന്നെങ്കിൽ
അവൻ വീട്ടിൽ നിന്നേ
ഇറങ്ങിപ്പോകുമായിരുന്നുള്ളൂ
നിങ്ങളവനെ
അവനാകാൻ അനുവദിച്ചിരുന്നെങ്കിൽ
അംബേദ്ക്കറെ പോലെ
അവൻ അവൻ്റെ ജാതിയിൽ നിന്നേ
ഇറങ്ങി പോരുമായി രുന്നുള്ളൂ
നിങ്ങളവനെ ചിത്രകാരനാകാൻ
അനുവദിച്ചിരുന്നെങ്കിൽ
ഹുസൈനെ പോലെ
അവൻ നിങ്ങളിൽ നിന്നേ
ഇറങ്ങി പോകുമായി രുന്നുള്ളു
നിങ്ങളവനെ
മൈക്കിൾ ജാക്സനാവാൻ അനുവദിച്ചിരുന്നെങ്കിൽ
ചിലപ്പോളവൻ സ്വന്തം നിറത്തിൽ നിന്നേ
ഇറങ്ങിപ്പോകുമായിരുന്നുള്ളൂ
അവനെ ഒരു വിദ്യാർത്ഥിയാകുവാനെങ്കിലും
അനുവദിച്ചിരുന്നെങ്കിൽ
അവൻ ക്ലാസ്സിൽ നിന്നേ ഇറങ്ങിപ്പോരുമായിരുന്നുള്ളൂ
സ്വാതന്ത്ര്യം, സമത്വം,
സാഹോദര്യം
എന്നിങ്ങനെ പഠിച്ച പാഠങ്ങളിലൊന്നും
അവനാരും ഇടം കൊടുത്തില്ല
അവനവൻ്റെ ഉടൽ മാത്രമേ അവൻ്റേ തായി ഉണ്ടായി രുന്നുള്ളൂ
അതുകൊണ്ടാവും
ആരോടും പറയാതെ
കത്തിയ സ്വപ്നങ്ങളുടെ ചാരം
അക്ഷരങ്ങളുടെ രൂപത്തിൽ
ഒരു കുറിപ്പിൽ വെച്ച്
സ്വന്തം ശരീരത്തിൽ നിന്നും
അവൻ ഇറങ്ങിപ്പോയത് .
.................................മുനീർ അഗ്രഗാമി

പാളയും കയറും

പാളയും കയറും
............................
കിണറിനാഴത്തിലെ
തെളിനീരിനോടുള്ള
വിനയമായിരുന്നു
അതിനടുത്തേക്ക്
താണിറങ്ങിയ
പാളയും കയറും
കനിഞ്ഞു കിട്ടിയ ജലം
കുനിഞ്ഞു കോരുമ്പോൾ
അറിയാതെ അമ്മയെന്നെയതു
പഠിപ്പിച്ചിരുന്നു
പാളയിൽ നിറഞ്ഞു തുളുമ്പിയ പുഞ്ചിരിയാൽ
എൻ്റെ കൈക്കുമ്പിൾ
നിറയ്്ക്കുവാൻ മണ്ണമ്മയും ശ്രമിച്ചിരുന്നു
അമ്മ ഓർമ്മയായ പോൽ
ജലവിതാനം താഴ്ന്നുപോയ്
കിണറ്റിൻ കരയിലെ
കഥകളും തീർന്നു പോയ്
സ്നേഹം പോലിത്തിരി
വറ്റാതെ ബാക്കിയായ്
കോരുവാനും കുടിക്കുവാനുമാവില്ലത്
കാണുവാൻ മാത്രം
പൈപ്പുവെള്ളത്തിൽ
ഷവറിൻ ചുവട്ടിൽ
നിവർന്നു നിന്നു കുളിക്കുമ്പോൾ
ചെറിയൊരോർമ്മ
ഞങ്ങളിൽ നിന്നും
മരിച്ചു പോയ വിനയമായിരുന്നല്ലോ
വിനീതനായ ഗുരുവായിരുന്നല്ലോ
പാളയും കയറും!


.................................
മുനീർ അഗ്രഗാമി

ഒരു വാക്കല്ല

ഫാഷിസം
ക്ലീഷേയാകുമ്പോൾ
ദളിതം
ഒരു വാക്കല്ല
ഉയിർത്തെഴുന്നേൽക്കേണ്ട
അർത്ഥമാണ്

നിർവ്വികാരമായ

നിർവ്വികാരമായ ഒരു കാറ്റ്
എന്നെ തൊട്ടു
മുമ്പതോ കാറ്റിൽ
തമ്മിൽ തൊട്ടതിൻ്റെ 
ഓർമ്മയന്നേരം
മെല്ലെയിളകി,
കരിയിലകൾ
കരയുമ്പോലെ
.................................മുനീർ അഗ്രഗാമി

നര

നര
..........
വർഷങ്ങൾ കൊഴിഞ്ഞു വീഴുന്നത്
നോക്കി നിൽക്കെ
മരമായിപ്പോയ് ഒരാൾ !
തണലിൽ
വീണു കിടക്കുന്ന ഇലകൾ കണ്ട്
സങ്കടം വന്ന്
അയാളുടെ പകലു പോലും
കറുത്തു പോയ്
മകരമഞ്ഞിലൊറ്റയ്ക്ക്
വിറച്ചു നിൽക്കെ
കൂട്ടു വന്നിരിക്കുന്നു ചില
വെളുത്ത മാലാഖമാർ
സങ്കടപ്പെടല്ലേ
ഞങ്ങളുണ്ടടുത്തുണ്ടെന്നു
കുറുകി ചില്ല തോറുമവർ
വന്നിരിക്കുന്നു
വിട്ടു പോവില്ല വ
നരയാ ണവയുടെ ചിറകുകൾ
മരണമെത്തുവോളമവ
കറുപ്പിലൊക്കെയും
തഴുകിയിരിക്കും
ഞൊടിയിട അയാൾ ,
ഹാ എൻ്റെ പ്രാവുകൾ!
എന്നു സന്തോഷിച്ചു പോയ്.
................................മുനീർ അഗ്രഗാമി

പ്രണയത്തെ കുറിച്ച് നീ പാടുമ്പോൾ

ഞങ്ങളുടെ നഗരത്തിൽ വന്നവനേ
നിന്നെ കാത്തിരുന്ന ശൂന്യതയിലേക്ക്
നീ നിൻ്റെ നാദം നീട്ടിയെറിഞ്ഞു.
എന്തൊരത്ഭുതം !
ഓരോ വാക്കും ഓരോ തേൻ കുരുവിയായി;
ഞങ്ങൾ ഓരോ പൂക്കളും
പ്രതിമകളുടെ നഗരമായി
രുന്നു ഞങ്ങളുടേത്
മരിച്ചവരുടെ പുഞ്ചിരികളിൽ പിടിച്ച്
വീഴാതെ നിൽക്കുകയായിരുന്നു.
ദാഹജലം പോലെ നീ പാടുമ്പോൾ
മകരമഞ്ഞിൻ്റെ പുതപ്പു വലിച്ചു മാറ്റി ഞങ്ങളെഴുന്നേൽക്കുന്നു
നീ മഹാമാന്ത്രികനാണ്
ഗസൽമാന്ത്രികൻ
വിയോഗത്തെ കുറിച്ചും
വിരഹത്തെ കുറിച്ചും
നീ പാടുമ്പോൾ,
വിഭജനത്തിൻ്റെ മുറിവുണങ്ങുന്നു
പ്രണയത്തെ കുറിച്ച് നീ പാടുമ്പോൾ
പ്രതിമകളും പ്രതികളും
ഒരു പൂവു ചോദിക്കുന്നു
നീ മുന്നിലിരിക്കുമ്പോൾ
ഞങ്ങൾക്കൊരേ ജാതി
ഞങ്ങൾക്കെരേ മതം
ഞങ്ങളുടെ നഗരത്തിന് എന്നും
സ്നേഹത്തിൻ്റ ജാതി
പ്രണയത്തിൻ്റെ മതം
അതു കൊണ്ടാണ്
നിന്നെ ഞങ്ങൾ കാത്തിരുന്നത് ;
മുമ്പ്
മനുഷ്യനെന്ന ഒറ്റ ക്കാരണത്താൻ
മാൻഹോളിലേക്കിറങ്ങിപ്പോയത്
അതിർത്തിയിൽ കരിമ്പിൻ തോട്ടത്തിൽ
അതിക്രമിച്ചു കയറിയ കാട്ടാനകൾ
നിൻ്റെ പാട്ടു കേട്ടിരുന്നെങ്കിൽ
പൂമ്പാറ്റകളായേനെ
അതിർത്തിവേലി കളിൽ അവ
പൂക്കളെ പോലെ വന്നിരുന്നേനെ
നിൻ്റെ ഗാനത്തിനുള്ളിലെവിടെയോ
ഒരു സങ്കടമുണ്ട്
രണ്ടു രാജ്യങ്ങളുടെ ആത്മാവിൻ്റെ തേങ്ങലാണത്
നിൻ്റെ വരികളിൽ പ്രണയവും വിരഹവും പെയ്യുമ്പോൾ
നഗരത്തിൻ്റെ ആത്മാവും
അവിടെ ചെന്നിരിക്കുന്നു
പെട്ടെന്ന്
നീ സ്നേഹത്തെ കുറിച്ച്
ഒരു വരി മൂളുന്നു
എല്ലാ സങ്കടങ്ങൾക്കും മുകളിൽ
ഒരരിപ്രാവായ് അതു പറന്നു പൊങ്ങുന്നു
പൊങ്ങുന്നു...
(മകരമഞ്ഞിൽ ഞങ്ങൾക്കു വേണ്ടി പാടിയവന് )
...................................
മുനീർ അഗ്രഗാമി

സന്തോഷിക്കുവാൻ !

ഇഴയുമ്പോൾ 
എന്നെ എടുത്തു പറന്ന ചിറകേ...
നിന്നിലെൻ്റെ വേദനകൾ
ചിത്രമെഴുതുന്നു,
വെറുത്തവരെന്നെ കണ്ടു
സന്തോഷിക്കുവാൻ !

..................................
മുനീർ അഗ്രഗാമി

നിൻ്റെ ഗസൽ

നിൻ്റെ ഗസൽ
ഞാനിവിടെയിരുന്ന് കേൾക്കുന്നു
നിന്നോടുള്ള പ്രണയമെനിക്കത് 
പാടിത്തരുന്നു
അതിൽ അകലവും
ദൂരവും അലിഞ്ഞു പോകുന്നു


...........................................
മുനീർ അഗ്രഗാമി

മഞ്ചാടിക്കവിത - 8- പാത്രം

മഞ്ചാടിക്കവിത - 8-
പാത്രം
..... .........
സങ്കടങ്ങൾ തിന്നു തീർന്നു 
പാത്രം ബാക്കിയായി
നെടുവീർപ്പുകളതു
കഴുകുന്ന മാത്രയിൽ
വീണു ചിതറുന്ന കുളിരിൽ
സന്തോഷം മാത്രമായി ;
നിറഞ്ഞു പോയ്
കഥാപാത്രം !

...................................
മുനീർ അഗ്രഗാമി 

എൽ.കെ .ജി ,യു.കെ ജി .

എൽ.കെ .ജി ,യു.കെ ജി .
...........................................
ഉണരും മുമ്പ് പറിച്ചെടുത്ത്
അമ്മ സ്ക്കൂൾ ബസ്സിൽ
കൊണ്ടു വെയ്ക്കും 
കിളിയൊന്നു മണത്തു നോക്കി
സീറ്റിൽ എടുത്തു വെയ്ക്കും
ചേച്ചിമാർ മാറി മാറി
മടിയിൽ വെയ്ക്കും
ഉമ്മ തന്ന് അരികിലേക്ക്
മാറ്റിവെയ്ക്കും

കോടമഞ്ഞു കളിക്കും വഴിയിലൂടെ ബസ്സുപോകും
ചെറിയ നിരത്തു തീരുമ്പോൾ
ബസ്സു തിരിയും
ഒരുഞെട്ടലാൽ
വാടിത്തുടങ്ങിയ ഇതളുകൾ ഇളകും
ഇരുന്നിരുന്ന് പിന്നെയും വാടും
ക്ലാസിലെത്തിയാൽ
ഇല്ല കലപില;
കളിമ്പങ്ങളും.
പൂവട്ടിയിലെന്നപോൽ
ഒതുങ്ങിയിരിക്കും
എഴുതും പഠിക്കും
പാട്ടു പാടും
തത്തമ്മയെ പോൽ
പാടമില്ലാ പാഠമുരുവിടും
പകലു കഴിയും

തിരിച്ചു പോകുമ്പോൾ
വാടിക്കൊഴിഞ്ഞ പോൽ
സീറ്റിലിരിക്കും
അമ്മ വന്നെടുക്കും
വെള്ളമൊഴിച്ചു വിടർത്തുവാൻ നോക്കും
" എറൻ്റ പൂവേ... പൂവേ ... " എന്നച്ഛൻ വിളിക്കും
ഏതോ സ്വപ്നത്തിലെന്ന പോൽ
അതു കേൾക്കും

"വീണപൂവുപോൽ
വീണുപോയല്ലോ അച്ഛാ ..."
എന്നു കരയുമുളളം
വീട്ടിലച്ഛനുള്ള നാൾ
പുനർജനിച്ച്
വിടരുവാനായ്
അന്നത്തെ ദിവസം മരിക്കും.
.........................മുനീർ അഗ്രഗാമി

ഓർമ്മകൾ തുന്നിയ

ഓർമ്മകൾ തുന്നിയ
തൂവാലയാം മനസ്സിൽ
നമ്മെ നോക്കി ച്ചിരിച്ച
റോസാ പൂവുകൾ
ഇതളുകളഴിഞ്ഞ് ഇറ്റി വീഴുന്നു,
രക്തത്തുള്ളികളായ്
നീയകന്നു പോയ കാറ്റിൽ !


......................................
മുനീർ  അഗ്രഗാമി 

ഹേ ഗുലാം അലി

ഹേ
ഗുലാം അലി !
പാടുക ,
പാടുക നീ
താളമെങ്ങോ വീണു പോയൊരെൻ
നാടിന്നു വേണ്ടിയൊരു ഗാനം
ഈണമെങ്ങോമുറിഞ്ഞു പോയൊരു
നാട്ടു നന്മയ്ക്കു വേണ്ടിയൊരു ഗാനം
വേലി കെട്ടിത്തിരിച്ച മനസ്സുകൾ
തമ്മിലിണങ്ങുവാൻ
സ്നേഹമായൊരു ഗാനം
അതിരുകളലിയിക്കുവാൻ
ആർദ്രമായൊരു
പ്രണയമസൃണമാം ഗസൽ
ഹേ ഗുലാമലി,
ഒഴുകട്ടെ നിൻ്റെ
മൃദുല ഗാനങ്ങൾ
മാമക നാടിന്നാത്മാവിൽ
മധുര സ്നേഹം മാത്രമായ്
മതേതരമായ്
വർണ്ണരഹിതമായ്
ആസ്വദിക്കട്ടെ
നിൻ നാദവീചികൾ തൻ
വർണ്ണരാജികൾ
ലാഹോറും കൽക്കത്തയും
കേരളവും നിൻ്റെ
ഗസലുകാതോർത്തു
കാതരയാകുന്ന പ്രണയികൾ
പ്രണയത്തിലെന്നപോൽ
സംഗീതത്തിനില്ല
ജാതിയും മതവുമെന്ന്
നിന്നെ കേൾക്കുവാൻ
കാത്തിരിക്കുന്ന കാതുകൾ
ഹേ ഗുലാമലി !
പാടുക,
പാടുക നീ
വർഷകാലം പോലെ
ഞങ്ങളിലലിഞ്ഞു ചേർന്ന
ഗസൽമഴയായ്
നിൻ്റെ ശബ്ദത്തുള്ളികൾ
വീണു കിളിർക്കട്ടെ ഞങ്ങൾ
പച്ച മനുഷ്യരായ്
സഹിഷ് ണുതതൻ നേർത്ത കാറ്റിൽ
നെൽച്ചെടികളായ്
തമ്മിൽ വിദ്വേഷമില്ലാതെ
തൊട്ടു തൊട്ടിളട്ടെ
മഴയിലും കാറ്റിലും
മഞ്ഞുതുള്ളി പ്പെയ്ത്തിലും
മറഞ്ഞിരുന്നു പാടും
ജീവിത സ്നേഹ ഗായകൻ
നിൻ്റെ ശബ്ദമാധുരിയായ്
ഞങ്ങളിൽ വെളിപ്പെടട്ടെ
ഹേ
ഗുലാം അലി
പാടുക
പാടുക നീ
ആനന്ദ രസധാരയായ്
ഞങ്ങളിൽ നിറയ്ക്കുക
ഭാഷയും ദ്വേഷവും ദേശവും വിദ്വേഷവുമില്ലാത്ത
പ്രണയ സുധാരസം
.................മുനീർ അഗ്രഗാമി

ബാവുൽ ഗാനം

ബാവുൽ ഗാനം
..........................
ബാവുൽ ഗായകാ
നിൻ്റെ ഗാനത്തിലെന്നാനന്ദ -
മോരോ തുള്ളിയായ്
ഇറ്റി വീണൊഴുകുന്നു
പുഴയായ്
മനസ്സിന്നിരു കരയും തഴുകി
പ്രണയക്കുളിരേകി
കടലിലെത്തുന്നു,
നിന്നിൽ നിന്നെന്നിലേക്ക്
നിറഞ്ഞു തൂവിയ ഉന്മാദക്കടലിലെത്തുന്നു
ബാവുലിന്നൊലികൾ
തിരകളായ് തീരത്തു
കഴിഞ്ഞ കാലം കോറിയിട്ട
സങ്കടം മയയ്ക്കുന്നു
തിര മുറിച്ചൊഴുകുമാദിമ സംഗീതമൊരു തോണിയായതിൽ
ബാവുൽ ഗായകാ നീയെൻ്റെ
പ്രണയിയെയിരുത്തുന്നു
തുഴയില്ലാതെ യേതോ തഴുകലിൽ
ഈണത്തിലയാൾ ഈണത്തിൻ നിമ്നോന്നതങ്ങളറിയുന്നു
എന്നിലെ വിഷാദം കടന്നു പോകുമത്തോണിയിൽ
ദൈവത്തിൻ്റെ മുഖം
അതിലെൻ്റെ
പ്രണയ ചുബനങ്ങൾ.

..........................................
മുനീർ അഗ്രഗാമി 

പാവം നക്ഷത്രങ്ങൾ

പാവം നക്ഷത്രങ്ങൾ
........:..... ....... .:............
രാത്രിയുടെ പർദ്ദയ് ക്കുള്ളിൽ നിന്ന്
രണ്ടല്ല
അനേകം കണ്ണുകൾ നോക്കുന്നു
ഇരുട്ടിൽ കഴിയുന്ന ഒരാൾ
ആ വെളിച്ചത്തിൽ
ലോകത്തെ വായിക്കാൻ നോക്കി
കണ്ണുക ളല്ലാതെ
ഒന്നും കണ്ടില്ല

പാവം നക്ഷത്രങ്ങൾ
എന്നു പറഞ്ഞ്
അയാൾ പുലരി കാത്തിരുന്നു
...................മുനീർ അഗ്രഗാമി
പേടി
...........
പാർട്ടി മരിച്ചു പോകുമോ
എന്നു പേടിച്ച്
പാർട്ടിയുടെ കുട്ടിക്കാലം ഓർത്ത്
ആരുടേയോ ഒരു സഖാവ്
വൃദ്ധസദനത്തിൽ വെറുതെ ഇരിക്കുന്നു

പുറത്തു നടക്കുന്നതും
അകത്തു നടക്കുന്നതും
അയാൾ അറിയുന്നുണ്ട്

അയാളുടെ പേടിയിൽ
ആർക്കെങ്കിലും പേടിയുണ്ടോ 
എന്നയാൾക്കറിയില്ല
എങ്കിലും 
അയാൾ കരയുന്നു
അയാളും അയാളുടെ പേടിയും 
മാത്രമതറിയുന്നു

............................
മുനീർ അഗ്രഗാമി 

മേഘസന്ദേശം

മേഘസന്ദേശം
.........................
ഓരോ മേഘവും
ഓരോ വിരഹികളുടെ
സന്ദേശ ങ്ങളാണ്
അല്ലാതെങ്ങനെയാണവ
ഇത്രയും കണ്ണു നിറഞ്ഞ്
പെയ്യുക!


....................
മുനീർ അഗ്രഗാമി 

മഞ്ചാടിക്കവിതകൾ - 7 -നീ തന്ന ചുംബനങ്ങൾ

മഞ്ചാടിക്കവിതകൾ - 7 -


നീ തന്ന ചുംബനങ്ങൾ
ചേർത്തു വെച്ചെൻ്റെ
കണ്ണുകൾ നിറഞ്ഞു
നിന്നഭാവമെന്നെ
ശൂന്യമാക്കുമ്പോൾ

തടാകമാണ് രാത്രി

ഉറക്കിൻ്റെ തുളളികളിൽ 
ഉറങ്ങാതെകിടക്കുന്ന
തടാകമാണ് രാത്രി.

വെയിൽ ഒരു കിളിയാണ്

വെയിൽ ഒരു കിളിയാണ്
.......................... ....
വെയിൽ ഒരു കിളിയാണ്
കിഴക്കുനിന്നും പറന്നു വന്ന്
ജനൽ പാളിയുടെ വിടവിലൂടെ
അകത്ത് പറന്നിറങ്ങുമ്പോൾ
സൂര്യനെ നോക്കി
കുറച്ചു നേരം
ചിക്കിപ്പെറുക്കി നടക്കുമ്പോൾ
ഉച്ചതിരിയുവോളം
അവിടെയിരുന്ന്
നിശ്ശബ്ദമായ് ചിറകടിച്ച്
പടിഞ്ഞാട്ട് പറക്കുമ്പോൾ.
എൻ്റെ കൂട്ടിൽ
എൻ്റെ കിടക്കയിൽ,
പോയിക്കഴിഞ്ഞിട്ടും
അതു കിടന്നതിൻ്റെ ചൂട്
ചൂടാറുന്നതു വരെ
വിയോഗം ചിറകടിക്കുന്നു
എൻ്റെ കിടക്കയിൽ
എൻ്റെ മുറിയിൽ.
അതു നാളെ വരുവോളം ഞാൻ
ഇരുട്ടിൽ വെളുക്കുവാൻ ശ്രമിച്ച്
വെളുക്കുവോളം !
.........................മുനീർ അഗ്രഗാമി

മരിച്ചു പോകുന്നവർ

മരിച്ചു പോകുന്നവർ
അവരിൽ നിന്നേ പോകുന്നുള്ളൂ 
ആ യാത്രയ്ക്ക് 
അവരവരുടെ ശരീരം വാഹന മാക്കുന്നു എന്നേയുള്ളൂ
ആ വാഹനം ഉപേക്ഷിച്ച്
തിരിച്ചു വരാൻ
സ്നേഹിക്കുന്നവരുടെ
മനസ്സാണവർക്ക് വാഹനം
അതുകൊണ്ട്
അവർ തിരിച്ചു വന്നെന്നറിയിക്കുവാൻ
നമ്മളിൽ നിന്ന്
ഒരു പൂ പറിക്കുമ്പോൾ
കണ്ണീരു പൊടിയും
അവർക്ക് നീന്തിക്കുളിക്കുവാൻ!


..........................................മുനീർ അഗ്രഗാമി 

അതിർത്തി

അതിർത്തി
....................
ഇല്ല.
ഞാൻ വിചാരിച്ച പോലെ
അത്ര എളുപ്പം
അതിർത്തി മാഞ്ഞു പോവില്ല
ആരെയും ഗൗനിക്കാതെ
അപ്പുറത്തു നിന്നും ഇപ്പുറത്തു നിന്നും പടർന്നു കയറി
അതിർത്തി മൂടി വെച്ച പച്ചിലകൾ
ഒരു വെടിയൊച്ചയിലാണ് കരിഞ്ഞത്
കറുത്ത സങ്കടങ്ങളുടെ മുകളിലൂടെ
ഞാൻ നോക്കുമ്പോൾ
കരിഞ്ഞ പാടിൽ
ഒരു ചുവന്ന വര കനക്കുന്നു
മനുഷ്യ രക്തം അതിലൂടെ ഒഴുകുന്നു
അതിനടുത്ത്
ആഗ്രഹങ്ങൾ ഓരോന്നെടുത്തു വെച്ച്
കെട്ടിപ്പൊക്കിയ കോട്ടയിൽ
ആയുധം പിടിച്ച്
ഒരു ജവാൻ.
കോട്ടയ്ക്കടിയിൽ ഒരു രഹസ്യ വഴിയുണ്ട്
പിടിക്കപ്പെടുമെന്നു തോന്നുമ്പോൾ അയാളുടെ
കണ്ണീരിന് രക്ഷപ്പെടാനാണത്
ഭീകരരുടെ നുഴഞ്ഞുകയറ്റം
എത്ര തകർത്തിട്ടും
തകർക്കാനാവാത്ത മറ്റൊരു നുഴഞ്ഞുകയറ്റം അയാളിലുണ്ട്
അതൊരു പുഞ്ചിരിയാണ്
അയാളുടെ പുഞ്ചിരി സൂക്ഷിക്കുന്ന
മറ്റൊരു പുഞ്ചിരി
ഒരു വെടിയുണ്ടയോ ഷെല്ലോ
അയാളെ തകർക്കുമ്പോൾ
അയാൾ കയറി നിൽക്കുന്ന
ആ കോട്ടയും
ആ പുഞ്ചിരിയും ഇല്ലാ താകുന്നു
അതിർത്തിയിൽ കാവൽ നിൽക്കുന്ന
പട്ടാളക്കാരനെ കാത്തു നിൽക്കുന്ന
അയാളുടേതു മാത്രമായ
അതിർത്തിയില്ലാത്ത ഒരു രാജ്യം മാത്രം
അനാഥമാകുന്നു
രണത്തിലൂടെയോ
മരണത്തിലൂടെയോ
അതിർത്തി ഇല്ലാതാകുന്നില്ല
ഇല്ല
അതിർത്തി
മായുകയേ ഇല്ല.
വെടിയുണ്ടകൾ
അലിഞ്ഞ് സ്നേഹത്തുള്ളികളാകും വരെ 

..........................................................................മുനീർ ആഗ്രഗാമി 

മഞ്ചാടിക്കവിതകൾ --6- ചിറകടി

മഞ്ചാടിക്കവിതകൾ --6-
ചിറകടി
...............
പൂമ്പാറ്റ ഇന്നലകളെ
പുഴു വെന്നു വിളിക്കുമ്പോൾ
പുഴു നാളെയെ
വർണ്ണശബളമെന്നു
വിളിക്കുമ്പോൾ
ജീവിതം ചിറകടിക്കുന്നു

......................................മുനീർ അഗ്രഗാമി 

കണ്ണകി

കണ്ണകി
...................
ഓരോ സ്ത്രീയുടെ ഉള്ളിലും
ഒരു കണ്ണകിയുണ്ട്
സ്നേഹമുള്ളയാൾ 
കണ്ണേയെന്ന് വിളിക്കുമ്പോൾ
അവളിൽ നിന്ന് അവളിറങ്ങി വരും
ലോകമണ്ഡപത്തിൽ
തീക്കളിയിൽ
ജ്വാലാനൃത്തങ്ങളിൽ
പൊള്ളിയെത്തുമ്പോളവനു കുളിരുവാൻ അവളേ പെയ്യൂ
അവനിലൊന്നുമില്ലെന്നറിയുമ്പോൾ
അവനിയിൽ
അവനുയരുവാൻ,
അവനിലുമവളിലും
അവനുണ്ടാകുവാൻ
തൻ്റെ പവിഴച്ചിലമ്പു പോലുമവളഴിച്ചു കൊടുക്കും
ആരെങ്കിലും അവനെ അവിശ്വസിക്കുമ്പോൾ,
അവനെ ആട്ടിയകറ്റുമ്പോൾ
കണ്ണകി
അവളുടെയുളളിൽ നിന്നേ പുറത്തിറങ്ങൂ
രാജ്യമായാലും രാജാവായാലും
അവനെയില്ലാതാക്കിയാൽ
അവൻ്റെ വംശത്തിനന്നമേകാൻ വെച്ച അമൃതകുംഭം പറിച്ചെറിഞ്ഞ്
അഗ്നിയായവൾ
അവർക്കു മുകളിലൂടെ നൃത്തം ചെയ്യും
ഓരോ സ്ത്രീയും
അവൻ്റെ തിരിച്ചു വരവ്
കാത്തുകാത്തിരുന്ന്
കണ്ണകിയായിപ്പോകുകയാണ്
.....................................................
മുനീർ അഗ്രഗാമി
..

മഞ്ചാടിക്കവിതകൾ - 5 - ചൂടായൊരാൾ

മഞ്ചാടിക്കവിതകൾ - 5 -
ചൂടായൊരാൾ 
....................................
ചുറ്റിപ്പിടിച്ചടുത്തിരിക്കും തണുപ്പേ
ആരും കാണാതെയെനിക്കു
കുളിർ തന്നവളേ...
ഓടിക്കോ!
ചൂടായൊരാൾ 
എനിക്കു ചൂടുമായ് വരുന്നുണ്ട്!

.............................................
മുനീർ അഗ്രഗാമി 

ഒരേ മരത്തിൽ

ഒരേ മരത്തിൽ
........................
വേരുകാണാതെ 
ചിരിച്ചിളകുന്ന
പൂവുകളാണു നാം
ഒരേ യൂണിഫോമിൽ
ഒരേ മരത്തിൽ
തമ്മിലറിയാതെ തൊടാതെ
സെൽഫിയെടുത്തു കളിക്കുന്നു
മരത്തിൽ ഭാരതമെന്ന്
ഏതോ ഭ്രാന്തൻ 

പേരു കൊത്തിവെച്ചിരിക്കുന്നു!

..........................................................
മുനീർ അഗ്രഗാമി  

ആരുമില്ലാത്തൊരുച്ചയിൽ

ആരുമില്ലാത്തൊരുച്ചയിൽ
............................................
ആരുമില്ലാത്തൊരുച്ചയിൽ
മനസ്സിൻ്റെ പച്ചിലകളിൽ
ഓർമ്മത്തുമ്പികൾ
വന്നിരിക്കുന്നു
ഇളം കാറ്റുപോലെ
പുറത്തിറങ്ങിയ നിശ്വാസത്തിൽ
ഏതോ സങ്കട നിഴലുകൾ
ഒരിലഞ്ഞിപ്പൂവിനു കൈനീട്ടുന്നു
വയലിലൂടെ ഇളം വെയിൽ
പടിഞ്ഞാട്ട് നടന്നു പോകുന്നു
അതിൻ്റെ പിന്നാലെ
കൈതകൾ കാവലു നിൽക്കുന്ന തോട്ടിൽ നിന്ന്
അച്ഛൻ സങ്കടത്തിൽ കുളിച്ചു കയറി വരുന്നു
പാടം കണ്ട് മതിവരാത്ത തെങ്ങുകൾ
പച്ച മുടിത്തുമ്പിൽ
തത്തകളെ ഊഞ്ഞാലാട്ടുന്നു
അമ്മയുമമ്മായിയും അമ്മൂമ്മയും
മുറുക്കിച്ചുവന്ന്
കഥകളഴിക്കുമ്പോലെ
അവയുമെന്തോ പറഞ്ഞിരിക്കുന്നു
കുന്നിൻ ചരിവിൽ മയങ്ങി വീണ സന്ധ്യയെ എടുക്കാൻ
രാവോടിയെത്തുന്നു
അപ്പോൾ ചിങ്ങമാസത്തിൻ്റെ കണ്ണിൽ നിന്ന്
രണ്ടു മൂന്നു തുള്ളികൾ
ഇറ്റി വീണു
ഇലകളാകെ നനഞ്ഞു
തുമ്പികളുടെ കണ്ണുനിറഞ്ഞു
ഇരുൾ വന്നു മൂടുന്നു
പാവം മനസ്സിനിയെന്തു ചെയ്യും ?
നിറഞ്ഞു തൂവുകയല്ലാതെ ;
ഒരു രാത്രിമഴ പോലെ!
....................................................മുനീർ അഗ്രഗാമി

മഞ്ചാടിക്കവിതകൾ - 4 -അതിരാണ് പ്രണയം



അടുത്തടുത്ത് കിടക്കുന്ന 
രണ്ടു് രാജ്യമാണ് നാം
അതിനിടയിലെ
അതിരാണ് പ്രണയം
സ്വപ്നങ്ങൾ
പടർന്ന് പൂവിടുമ്പോൾ
അത് കാണാതാവുന്നു

പുതുവർഷം

പുതുവർഷം
.......................
രാജ്യസ്നേഹികളുടെ സ്വപ്നത്തിൽ നിന്ന്
പാകമാകും മുമ്പേ പറിച്ചെറിഞ്ഞ രാജ്യം
കാശ്മീരി ആപ്പിൾ പോലെ
പുതുവർഷത്തിലേക്ക്
ഉരുണ്ടുരുണ്ട് പോകുന്നു
കലാപം കൊണ്ട് വികൃതമായ ഭൂപടം പോലെ
ചതഞ്ഞും പോറിയും
അതിൻ്റെ പുറംതൊലി
പ്രതിമകളുടെ തെരുവിലൂടെ
തണുത്ത പ്രഭാതത്തിലൂടെ
അതുരുളുന്നു
ഗാന്ധിജിയുടെയും ബുദ്ധൻ്റെയും 
മിനുസമേറിയ പ്രതിമകളിൽ തട്ടിയപ്പോൾ
അകക്കാമ്പിൽ കുളിര്
കാഠിന്യമേറിയ പുതിയ പ്രിതിമകളിൽ തട്ടിയപ്പോൾ
ഉടലാകെ മുറിവ്
മുറിവിനുള്ള ഒറ്റമൂലിയുമായ്
കലപ്പയേന്തിയ ഗ്രാമീണൻ വരും
അവൻ്റെ കൂലി ചൂണ്ടുവിരലിൽ
ഒരു തുള്ളി മഷി
എന്നത്തേയും പോലെ ഉദിച്ച സൂര്യൻ
രാജ്യത്തെ നോക്കി
ചിരിച്ചു തുടങ്ങി
എന്നിട്ട് കലണ്ടറിലെ കറുത്ത അക്കങ്ങളോടു പറഞ്ഞു,
നോക്കൂ
വരും ദിനങ്ങളിൽ നിങ്ങളിലൂടെ
 ഫാഷിസ്റ്റുകൾ ഉരുട്ടിക്കളിക്കാൻ പോകുന്നപഴമിതാ...
സൈബർ സ്പേസിലെ
എല്ലുന്തിയ പഴം
ആപ്പിളെന്ന തോന്നലിൽ
ആപ്പിലായിപ്പോയ രാജ്യം!

..............................മുനീർ അഗ്രഗാമി

വർഷിച്ചതിൽ നിന്ന് വർഷിക്കാനുള്ളതിലേക്ക്

വർഷിച്ചതിൽ നിന്ന്
വർഷിക്കാനുള്ളതിലേക്ക്

................................................
മഞ്ഞു കുതിരകൾ വലിക്കുന്ന രഥത്തിൽ
ഞാനും നീയും
ഡിസംബറിൽ നിന്ന് ജനുവരിയിലേക്ക് പോകന്നു
കാഴ്ചക്കാരുടെ ഭാഷയിൽ
ഒരു വർഷത്തിൽ നിന്ന്
മറ്റൊരു വർഷത്തിലേക്ക്
നമ്മുടെ ഭാഷയിൽ
വർഷിച്ചതിൽ നിന്ന്
വർഷിക്കാനുള്ളതിലേക്ക്
കുളിരിൻ്റെ ചക്രങ്ങളിൽ
അറിയാതൊഴുകുമ്പോലെ
തൊട്ടു തൊട്ടിരുന്ന്
ഒഴുകിപ്പോകുന്നു
നമ്മുടെ നിശ്വാസത്തിൻ്റെ ചരിവിലെ
സമയത്തിൻ്റെ പഴയ പാളത്തിലൂടെ
കടന്നുപോയ തീവണ്ടിയിൽ
നമുക്കൊപ്പം നടന്നവരുടെ
കിതപ്പുകൾ
പൊട്ടിച്ചിരികൾ
കരച്ചിലുകൾ...
ആരോ കൊണ്ടു പോകുന്നു
മയക്കത്തിൽ നാമതു കേട്ട് ഞെട്ടിയുണരുന്നു
പാലം കടക്കുമ്പോലെ നാം
പാതിരയുടെ
ഒരു നിമിഷം കടക്കുന്നു
ഒരു മിടിപ്പിൽ നിന്ന്
മറ്റൊരു മിടിപ്പിലേക്ക് കുതിക് കുന്നു
നമുക്കൊപ്പം ചിലരുണ്ട്
സങ്കടം കൊണ്ട്
പുറത്തറിയിക്കാത്തവർ;
വേദനയേറുമ്പോൾ നീ മുടിത്തുമ്പി ലൊളിപ്പിച്ച രാത്രികൾ
വാടി വീഴാതിരിക്കാൻ
ഞാൻ മടിത്തട്ടിലൊളിപ്പിച്ച
പകലുകൾ...
ഉയിരൊന്നാകെ പൂവിടുന്ന
ചുംബന വസന്തങ്ങൾ
നാം തികച്ചും വന്യമായ
ഒരു യാത്രയിലാണ്
തണുപ്പിൻ്റെ ശീൽക്കാരങ്ങളിൽ
കാറ്റിൻ്റെ മോങ്ങലിൽ
കുടുങ്ങി പിടയുന്ന
പാതിരാ നിരത്തിൽ
ഒരു സ്പർശത്തിൻ്റെ സുരക്ഷയിൽ
ഒരു നിമിഷത്തിൻ്റെ
വന്യതയിൽ 


........................മുനീർ  അഗ്രഗാമി 

രണ്ടു തുളളികളായ്

മഞ്ചാടിക്കവിത - 2 -

തിരിച്ചൊഴുകുവാനാകാതെ
നാം 
രണ്ടു തുളളികളായ്
സമയപ്പുഴയിൽ 
പുതുവർഷമെന്ന ബിന്ദു കടക്കുന്നു
..............................മുനീർ  അഗ്രഗാമി 

മഞ്ചാടിക്കവിതകൾ - 1 -ഞാൻ

മഞ്ചാടിക്കവിതകൾ - 1 -ഞാൻ


ഇരുളിലലയവേ
നിൻ്റെ പ്രകാശത്തിൻ
പൊട്ടുകളുദിക്കുമാകാശം ഞാൻ
..................................................
മുനീർ അഗ്രഗാമി 

വിജയം

വിജയം
.............
എല്ലാവരോടും ചിരിക്കാൻ
കുഞ്ഞുപൂക്കൾ പഠിപ്പിച്ചു
എല്ലാവർക്കും വേണ്ടി ഉരുകാൻ
അച്ഛൻസൂര്യൻ പഠിപ്പിച്ചു
എല്ലാവരിലും നിറയാൻ
അമ്മ മഴ പഠിപ്പിച്ചു
എല്ലാർക്കും കൊടുക്കാൻ
മുത്തശ്ശിമാവു പഠിപ്പിച്ചു
പഠിച്ചതിൻ കണക്കെടുത്ത നാൾ
എഴുതുവാനാകാത്ത ഉത്തരങ്ങൾ
ഉള്ളിൽ നിറഞ്ഞ്
ഞാൻ വിജയിച്ചു.

..................................................................മുനീർ അഗ്രഗാമി 

കാണാതായി

കാണാതായി
.....................
പേര്
സ്നേഹക്കുന്ന്.
ഒത്ത ഉയരം
പച്ച നിറം
വലതു ഭാഗത്ത്
ആനപ്പാറയുണ്ട്
അതിനടുത്തൊരു കണിക്കൊന്ന
ഇടതു ഭാഗത്ത്
പച്ചപ്പാടം
ഇന്നലെ രാത്രി മുതൽ
കേരളത്തിൽ നിന്നും കാണാതായി
കണ്ടു കിട്ടുന്നവർ
അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക
***
അന്വേഷണം
.......................
പരസ്യം കണ്ട് ആളുകൾ
വിളിയോടു വിളി.
കണ്ടതൊക്കെ
മറ്റേതോ കുന്നിൻ്റെ
എല്ലും മുള്ളും
മറ്റേതോ നാടിൻ്റെ
രക്തവും മജ്ജയും.
മറ്റേതോ കൊടുമുടിയുടെ
ചില മുടിയിഴകൾ ...
അന്വേഷണം തുടർന്നു
....
***
പുരോഗതി
....................
രണ്ടു മാസം കഴിഞ്ഞ്
വയലിൽ നിന്ന്
അതിൻ്റെ പെരുവിരൽ കിട്ടി
അഴുകിയിരുന്നു.
കേടായ ലോറിയിൽ നിന്ന്
മോതിരവിരൽ.
ഒരു കെട്ടിടത്തിനുള്ളിൽ
ഒളിപ്പിച്ച നിലയിൽ
ചെറുവിരൽ
അന്വേഷണം
അത്ര എളുപ്പം തീരില്ല
നാടായ നാടൊക്കെ
നിരത്തു വക്കിൽ നിന്ന്
ഏതൊക്കെ യോ വാഹനത്തിൽ നിന്ന്
അതിൻ്റെ നിലവിളി കേട്ടു പോലും !

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,.....................മുനീർ അഗ്രഗാമി 

പ്രാത്ഥന പോൽ












നിൻ്റെ സങ്കടങ്ങളിൽ
വീണു കിടക്കുന്ന തൂവലുകൾ
എൻ്റെ ചിറകിലെ ശൂന്യതയിൽ
തിരിച്ചെത്താനാവാതെ
ഏതോ കാറ്റിനൊപ്പം
പ്രാത്ഥന പോൽ മെല്ലെ ഉയരുന്നു

മാതാവ്

മാതാവ്
..............
റബ്ബർ മരങ്ങൾ ക്കിടയിലൂടെ
വണ്ടിയോടിച്ച് ക്രിസ്മസ് പോയി.
മഞ്ഞു തുള്ളികളുടെ
കരോളിനൊപ്പം
പപ്പയും പോയി
ഇല ത്തുമ്പുകളിൽ
കണ്ണീരു കുടഞ്ഞിട്ട്
ഡിസംബർ ജനുവരിയിലേക്ക് നടന്നു.
കൊഴിഞ്ഞ ഇലകളിളക്കി നോക്കി
അസ്വസ്ഥയായ
ഇളം കാറ്റായി അമ്മച്ചി
അകത്തുനിന്ന് വരാന്തയിലേക്കും
വരാന്തയിൽ നിന്ന കത്തേക്കും വീശുന്നു
നക്ഷത്രങ്ങൾ കെട്ടുപോയ വീട്ടിൽ
അവരൊറ്റയ്ക്കായിരുന്നു
മറിയമെന്നായിരുന്നു
അവരുടെ പേര് .
.......................................................മുനീർ അഗ്രഗാമി 

യേശുവും ഞാനും

യേശുവും ഞാനും
................................
നിന്നെ ഒരിക്കൽ കുരിശിലേറ്റുകയും
നീ ഒരിക്കൽ ഉയിർക്കുകയും മാത്രമേ ചെയ്തുള്ളൂ
എന്നെ ഓരോ ദിവസവും
കുരിശിലേറ്റുകയും
ഞാൻ ഉയിർക്കുകയും
ചെയ്യുന്നു
ഒരു വ്യത്യാസ മേയുള്ളൂ
നിൻ്റെ പീഡകൾ
എല്ലാവരും കണ്ടിരുന്നു
പക്ഷേ
എൻ്റെ പീഡകൾ
അദൃശ്യമാണ്
നിന്നെ കുരിശിലേറ്റിയവർ തന്നെ എല്ലാറ്റിൻ്റേയും പിന്നിൽ
അവരുടെ ഭാഷയും
വേഷവും മാറി എന്നേയുള്ളൂ
നീ പുൽക്കൂട്ടിലും
ഞാൻ പാടത്തുമാണ്
ഭൂജാതനായത്
അതു കൊണ്ട് നിൻ്റെ ജന്മദിനം
ആഘോഷിക്കാൻ
മഞ്ഞിലൂടെ സന്താക്ലോസ് വരുന്നു
എൻ്റെ ജൻമദിനത്തിൽ
ചുട്ടുപൊള്ളുന്ന വെയിലിലൂടെ
ഗുൽമോഹറുകൾ വരുന്നു
എൻ്റെ മുറിവുകളിൽ നിന്ന്
അവ ചുവപ്പുടുപ്പ് തുന്നുന്നു
നിൻ്റെ ജന്മദിനത്തിൽ
കുരിശിൽ കിടന്ന്
നിൻ്റെ ജന്മനക്ഷത്രം കാണുമ്പോൾ
എനിക്ക്
പുഞ്ചിരി വരുന്നു

......................................മുനീർ അഗ്രഗാമി 

ക്രിസ്മസ്

ക്രിസ്മസ്
::::::::::::::::::::
വെളിച്ചം വലിക്കുന്ന വണ്ടിയിൽ
ക്രിസ്മസ് ആശംസയുമായ്
പുലരിയപ്പൂപ്പൻ.
കിളികളുടെ 
കരോൾ ഗാനം.
മഞ്ഞു താടി
നീണ്ടു നീണ്ട് .
സൂര്യനേകിയ
ചുവപ്പു വസ്ത്രം
പാതിരാകുർബാന കഴിഞ്ഞ്
മയക്കം പിടിച്ച മാമരങ്ങൾ


.....................മുനീർ അഗ്രഗാമി 

കല്പാന്തം

കല്പാന്തം
....................
നിർത്താതെ പെയ്തു കൊണ്ടിരിക്കെ
വറ്റിപ്പോയ രാത്രിയെ കുറിച്ച്
രാത്രിമഴ
പുലരിയോട് പറയുന്നു
പെയ്ത് െപയ്ത്
പകലും വറ്റിപ്പോയി
അന്നേരം കുളിക്കാൻ വന്ന സന്ധ്യ
മുങ്ങുന്നതു കണ്ട്
മറ്റൊരു രാത്രി വന്നു
അതും മുങ്ങി പ്പോയി
അറു രാത്രിയും
ആറു പകലും പെയ്ത
തുള്ളികൾ കൊത്തിപ്പറിച്ച്
എൻ്റെ കൂടു തള്ളിയിട്ടു
അത് ഉറുമ്പുകളുടെ ചങ്ങാടമായി
അവശേഷിച്ച മരക്കൊമ്പും
മുങ്ങി പോയ നഗരത്തിൽ
വട്ടമിട്ടു പറന്നു
കാക്കയെന്നെന്നെ വിളിക്കാൻ
ഒരു മനുഷ്യനേയും കണ്ടില്ല
പെട്ടെന്ന്
താഴെ ജലഗർഭത്തിലൊരനക്കം
ഫാഷിസ്റ്റുകളുടെ രാജ്യത്തിലേക്ക്
മീനുകൾ പടനയിക്കുകയാണ്
പണ്ട് ദ്വാരക കടിച്ചു ചതച്ച
അതേ കൊമ്പൻ സ്രാവ്
ഇരിക്കാനിടമില്ലാത്ത
എൻ്റെ ഇത്തിരി വട്ടത്തിൽ നിന്ന്
പറക്കലിൻ്റെ വ്യാസത്തിൽ
ഇതാ കല്പാന്തം
.......................................മുനീർ അഗ്രഗാമി