അദ്ധ്യാപകൻ

അക്ഷരമായൊര-
ക്ഷയപ്പായസ-
മെന്നിലക്കുമ്പിളിൽ
നിറച്ചെന്നദ്ധ്യാപകൻ
പക്ഷിതന്നോമൽ
കുഞ്ഞി
ലെന്നപോ-
ലെന്നിലും
നിറഞ്ഞു കവിയുന്നു

 

ആ മഴയുടെ പേരു നാം മറന്നുപോയി ......................................................................



ആ മഴയുടെ പേരു നാം മറന്നുപോയി
ഒരുമിച്ച് ഒരേ ബഞ്ചിലിരുന്നു പല -
പകലുകളിൽ നാമതു കൊണ്ടിരുന്നു
അന്നേരം ആരുമറിയാതെ എപ്പോഴും
നമ്മുടെ ചുണ്ടുകൾ വിറച്ചിരുന്നു
വിറച്ച വാക്കുകൾ പനിച്ചിരുന്നു
പല പല കഥകൾ നാം പുതച്ചിരുന്നു
പുതച്ച കഥകളിൽ ജീവിച്ചിരുന്നു

ആ മഴയുടെ പേരു നാം മറന്നുപോയി
ഓരോ ദിനത്തിലുമോരോ മഴത്തുള്ളി
നമ്മിൽ നിന്നെങ്ങോ പറന്നുപോയിരുന്നു
മഴ തോർന്നതറിയാതെ നാളുകൾ
നമുക്കാർദ്രമായ തളിരുകൾ തന്നിരുന്നു
എന്നിട്ടുമേതോ രാത്രിയുടെ മറവിൽ
നമുക്കിടയ്ക്ക് നാമറിയാതെയൊരുവേനൽ
അടയിരുന്നുഷ്ണം വിരിഞ്ഞിരുന്നു

ആ മഴയുടെ പേരു നാം മറന്നുപോയി
വറ്റിയ നദിയിൽ പലനാൾ തിരഞ്ഞിട്ടും
ഇടയ്ക്കു കേൾക്കു മിടിമുഴക്കങ്ങളിൽ
പല കുറി തിരഞ്ഞിട്ടുമോർമ്മ വന്നില്ല


ആ മഴയുടെ പേരു നാം മറന്നുപോയി!

വെളിച്ചം

വെളിച്ചമേ
നിറമില്ലാത്ത തെളിച്ചമേയെന്നു
വിളിക്കുമ്പോഴേക്കും
വെളിച്ചം
പൊളിച്ചേഴു നിറങ്ങൾ
നിരത്തി വെക്കുന്നു 

ജലകണങ്ങൾ .
എന്നിലും
വെളിച്ചമുണ്ടതു 

പൊളിച്ചു നോക്കുന്നു
നിന്റെ കണ്ണീർ കണങ്ങൾ