ആറാം ക്ലാസ്സിലെ കുട്ടിയായ്

മക്കളായാൽ
മഴ,
ചെരിഞ്ഞു പെയ്യുന്ന
ഓർമ്മകളാണ്.
തെങ്ങിൻ തോപ്പിൽ
ഇടവഴിയിൽ
വയൽ വരമ്പിൽ
ഇടവപ്പാതിയായ്
നാല്പത്തൊമ്പതാം വയസ്സിനൊപ്പം
മഴ നടക്കുന്നു
മഴ ഓടുന്നു
നടക്കുമ്പോൾ
ആറാം ക്ലാസ്സിലെ കുട്ടിയായ്
ഇടംവലം നിന്ന്
കളിക്കല്ലേ കാറ്റേ എന്ന്
ഗുസ്തി പിടിക്കുന്നു
ഓടുമ്പോൾ
ആരാദ്യം വീടെത്തുമെന്ന മത്സരം
മഴയുടെ ശബ്ദത്തിനൊപ്പം
ഞാൻ ഞാനെന്ന് വാശിയോടെ
നീന്തുന്നു.
മക്കളിലേക്ക്
ചെരിഞ്ഞു പെയ്യുവാൻ കൊതിക്കുന്ന
വാക്കുകളുടെ മേഘം
നെഞ്ചകത്തെ ആകാശത്തിലുണ്ട്
വാത്സല്യത്തിൻ്റെ
ആദ്യത്തെ സംഗീതം
കുരുവികളായ്
വട്ടമിട്ടു പറക്കുന്ന
അതേ ആകാശത്ത് .
നിങ്ങളെത്ര പറഞ്ഞാലും
മക്കളേ മഴ കൊള്ളല്ലേ
എന്നു പറയുവാൻ
ധൈര്യമില്ല;
തോരാതെ പെയ്യുന്ന
ചെരിവിലെ
പ്രായമായ മന്ദാരത്തിൻ്റെ
തൊലിയിൽ
പണ്ടൊരു മഴ കൊത്തി വച്ച
തുള്ളികളുടെ ചിത്രമുണ്ട്.
അതു കാണുവാൻ
മക്കൾക്കൊപ്പം നടക്കണം
മഴ കൊളളുവാനവർക്കു
പ്രായമായാൽ.
- മുനീർ അഗ്രഗാമി

No comments:

Post a Comment