1-8-2017

1-8-2017
..................
വെറുതെയിരിക്കാത്ത
വാക്കിൻ്റെ വക്കിൽ നിന്ന്
ഇറ്റി വീണ അർത്ഥത്തിൽ
ഒരു പുഴ ജനിച്ചേക്കും

മഴ എന്നും പുഴ എന്നും
കർക്കിടകത്തിലെ കൊടുംവെയിലിൽ
വിയർത്ത്
കുട്ടി എഴുതുമ്പോൾ
പെയ്ത വാക്ക്
ഒഴുകിപ്പോയോ
ഒഴുകിയ വാക്ക്
എവിടെങ്കിലും
നിറഞ്ഞു തൂവിയോ?
തല കുനിക്കാതെ
കർക്കിടകം എന്ന്
വീണ്ടും വീണ്ടും
കുട്ടി എഴുതി നോക്കുന്നു
ചിലപ്പോൾ
നിറഞ്ഞു തൂവിയാലോ!
ദാഹിച്ചു കിടക്കുന്ന
ഈ വയലതു വലിച്ചു കുടിച്ചാലോ
വാക്കുകൾ
തീവണ്ടി പോലെ കുട്ടിയുടെ
റഫ് നോട്ടിൽ
പല ബോഗികളിൽ മുന്നോട്ട്
സഞ്ചരിക്കുന്നു
ഇമ്പോസിഷനെഴുതുകയാണ്
മഴ പുഴ എന്നിങ്ങനെ
മഴ പലതുള്ളിക ളായ്
പേപ്പർ നിറഞ്ഞു
പുഴ നിറഞ്ഞു റഫ്ബുക്ക് കവിഞ്ഞ്
ഒഴുകിപ്പോയി
എങ്കിൽ എന്ന ഒരു വാക്കിൻ്റെ
അർത്ഥം കുടിച്ച്
കുട്ടി കർക്കിടകത്തോട്
ചോദിച്ചു
മഴ മഴ എന്നു നീ എഴുതാത്തതെന്ത് ?
പുഴ പുഴ എന്ന്
നിൻ്റെ കറുത്ത സ്ലെയിറ്റിൽ
എഴുതാത്തതെന്ത് ?
മേഘം എന്ന ഒരിക്കലും വറ്റാത്ത
ഒരു വാക്ക്
കുട്ടിയെഴുതി
മാനമിരുണ്ടു
മഴ മഴ
പുഴ പുഴ എന്നിനി
കർക്കടകത്തിന്
എഴുതാതിരിക്കാനാവില്ല
വറ്റിപ്പോയ എല്ലാ വാക്കുകളും
വെള്ളം തൊട്ട് മയച്ച് !
- മുനീർ അഗ്രഗാമി

No comments:

Post a Comment