ഒരു പൊതിച്ചോറ്

ഒരു പൊതിച്ചോറ്
..............................
ഇലപ്പൊതിയഴിച്ച്
കഴിക്കുകയാണ് ഞങ്ങൾ
അന്നത്തെ പോലെ
അതേ രുചിയിൽ

അന്ന്
സമയം നീട്ടിയെറിഞ്ഞ വിത്തുകൾ
മുളച്ച്
തഴച്ചു വളർന്ന്
ഞങ്ങളിൽ വിളഞ്ഞു നിൽക്കുന്നു
മുടിയിഴകളിൽ തട്ടുന്ന കാറ്റ്
വിളവു നോക്കുന്നു
വിരലിലെ ചുളിവുകളിൽ വീഴുന്ന വെള്ളം
വിളവു നോക്കുന്നു
വർഷങ്ങൾ വർഷിച്ച്
വലിയ തോട്ടമായ് വളർന്ന
ഒറ്റ മരമാണ് ഓരോരുത്തരും
ഞങ്ങൾ ഒരുമിച്ചിരുന്ന്
അതു കാണുന്നു
ഒരാൾ മറ്റൊരാളുടെ മുടി തലോടുന്നു
ഒരാൾ മറ്റൊരാളുടെ ചുളിവിലൂടെ
വിരലോടിക്കുന്നു
പക്ഷേ ഒരാളെവിടെ ?
ഈ ഇലപ്പൊതിയിൽ എല്ലാമുണ്ട്
വയലും മാവുകളും കാവും
കറുത്ത ബെഞ്ചുകളും
ചൂരലിൻ്റെ ചൂടിൽ ഉരുകിപ്പോയ
പഞ്ഞി മിഠായികളും
കയ്യിട്ടുവാരാൻ
ഇനിയുമൊരാൾ വരാനുണ്ട്
അവന് ചമ്മന്തിയായിരുന്നു ഇഷ്ടം
ഞങ്ങളവനെ കാത്തിരിക്കുന്നു
മരണം കടന്ന് അവനു് വരാനാകുമോ ?
അവനു കാണുവാൻ
കണ്ണെഴുതിയിരുന്ന കണ്ണിലെ
കണ്ണീർത്തുളളി ചോദിക്കുന്നു.
ഒരിക്കലും തിന്നു തീരാത്ത
ഒരു പൊതിച്ചോറാണ്
അന്നു വിദ്യാലയം തന്നു വിട്ടത്
ഞങ്ങളെ പോലെ
അവനും അതിപ്പോഴും
കഴിക്കുന്നുണ്ടാവണം.
- മുനീർ അഗ്രഗാമി

No comments:

Post a Comment