പൂക്കളെ ചവിട്ടിത്താഴ്ത്തുന്ന വാമനൻ

പൂക്കളെ ചവിട്ടിത്താഴ്ത്തുന്ന വാമനൻ
.............................................
വരിക തിരുവോണമേ ,
വരിക!
വരിക പൊന്നോണമേ,
വരിക !
എത്രയോ വട്ടം വിളിച്ചു.
വന്നില്ല,
വന്നില്ല മാവേലിയും

ഒടുവിൽ ഞങ്ങൾ കൊണ്ടുവന്നു
ചുരമിറക്കി
പാണ്ടി ലോറിയിൽ
കൊണ്ടുവന്നു
വസന്തവും സമൃദ്ധിയും പോലെ
കൊണ്ടുവന്നു
കുട്ടികൾക്ക് കാണുവാൻ വേണ്ടി
ഞങ്ങൾക്കുണ്ണുവാൻ വേണ്ടി
കൊണ്ടുവന്നു
കെട്ടിക്കൊണ്ടു വന്ന
പൂക്കൾ കാണാൻ
പൂമ്പാറ്റ വന്നില്ല
പൂത്തുമ്പി നിന്നില്ല
തേനീച്ച പോലുമടുത്തില്ല
ഓണം ഓർമ്മയുടെ ചിറകുള്ള
ശലഭമാണ്
അതെവിടെ ?അതെവിടെ? എന്ന്
ചിറകിലെ ചിത്രങ്ങളോർമ്മയുള്ള
കണ്ണുകൾ ചോദിച്ചു
കണ്ണുകളിൽ പറന്നു നടക്കുന്ന
വസന്തമാണ് ഓണം
അതെവിടെ അതെവിടെ? എന്നന്വേഷിച്ച്
കണ്ണിലെ തെളിഞ്ഞ ആകാശം
അതിനെ കാത്തിരുന്നു
ആദ്യം നാട്ടുപൂക്കളിൽ വന്നിരുന്ന്
മുറ്റത്ത് പറന്ന്
കണ്ണുകളിൽ വിശ്രമിക്കയത്രേയതിൻ രീതി
അതിനു വന്നിരിക്കാനുള്ള
നാട്ടുപൂക്കളെവിടെ ?
ഞാൻ തിരഞ്ഞു നടക്കവേ
തൂമഴത്തുള്ളി ചോദിക്കുന്നൂ,
സ്കൂളിൽ പോകുന്ന
ബൂട്ടിട്ട കുട്ടീ ,
വാമനനെന്നു പേരുള്ളവനേ
ക്വിസ്സിനു ഫസ്റ്റ് കിട്ടിയ വനേ
സ്കൂൾ ബസ്സിലേക്ക് കയറും വഴി
നീയെന്തിനാണ് കുഞ്ഞു പൂക്കളെ
പാതാളത്തിലേക്ക്
ചവിട്ടിത്താഴ്ത്തിയത് ?
- മുനീർ അഗ്രഗാമി

No comments:

Post a Comment