കവിത

 

കവിത
.............
എട്ടുദിശകളുള്ള ഒരു വാക്കിന്
ഒമ്പതാമത്തെ ദിശ കൊടുക്കാനാണ്
ഞാനീ കവിതയിൽ എടുത്ത് വെച്ചത്
അതെന്റെ ഞാറ്റുവേലയിലെ
തിരിയിടലാണ്
പത്താമത്തെ ദിശയിലിരിക്കുന്ന
ഒരാൾ ഇതു വായിക്കും
ഒമ്പതു ദിശകളുമറിഞ്ഞ്
അയാളതു വായിക്കുമ്പോൾ
ഈ വാക്ക് ഭൂഗോളമാകുന്നു
ഗോളത്തിന്റെ ദിശ അനന്തമായി
ഉരുണ്ടു കളിക്കുമ്പോൾ
അയാൾ അയാളുടെ ദിശ കണ്ടെത്തും
ദേശാടനക്കിളികളുടെ കണ്ണുകളിൽ നിന്നും
അയാൾക്ക്
ഒരു സൂര്യനെ വീണു കിട്ടും
അതിന്റെ വെളിച്ചത്തിൽ
ഈ കവിത മനസ്സിലാവും
നഗരത്തിന്റെ ചുവന്ന തെരുവിൽ
സ്വന്തം ബാല്യത്തിൽ കാലിട്ടടിച്ചു കരയുന്ന
പെൺകുട്ടി
എല്ലാ ദിശകളും നഷ്ടപ്പെട്ടിരിക്കുന്നത്
അയാൾ കണ്ടെത്തും
അവൾക്ക് ഒരു ദിശ കൊടുക്കാൻ
അയാൾ ഈ വാക്ക് കൊണ്ടു പോകും
അപ്പോൾ
ഈ കവിത
അയാളായിത്തീരും
- മുനീർ അഗ്രഗാമി

No comments:

Post a Comment