ഉണ്ടാവാനിരിക്കുന്ന നഗരം

യുദ്ധകാലം ചുട്ടു തിന്ന നഗരത്തിൽ
അതവിടെ ഉണ്ടായിരുന്നു എന്നു തെളിയിക്കാൻ
കുറെ കുട്ടികൾ വന്നു
പൊടിപടലങ്ങളിൽ
മുതിർന്നവർ നിലനിന്നിരുന്നു
എന്നതിന്റെ തെളിവുകൾ തിരഞ്ഞു
കിഴക്കോട്ടു പറന്ന കാറ്റിൽ
അലയുന്ന ഒരു പൊടി
അമ്മയെ പോലെ അവരെ തൊട്ടു
അവർക്കതു മനസ്സിലായില്ല
അവർ തിരഞ്ഞുകൊണ്ടിരുന്നു
കത്തിപ്പോയ വേരുകളുടെ ചാരം കൊണ്ട്
മണൽ ശില്പമെന്ന പോലെ
നഗരമുണ്ടാക്കി
എവിടെ നിന്നാണ് കുട്ടികൾ വന്നത്?
ആ ശില്പം ചോദിച്ചു.
ശാന്തിയിൽ നിന്നാണ്
അവർ വന്നതെന്ന്
അപ്പോൾ പെയ്ത മഴ
ഉത്തരം പറഞ്ഞു
അവരെ ഒഴുക്കിക്കളയരുതേ
എന്ന്
ഗർഭത്തിൽ കിടന്ന്
ഉണ്ടാവാനിരിക്കുന്ന നഗരം
വിളിച്ചു പറഞ്ഞു
- മുനീർ അഗ്രഗാമി

No comments:

Post a Comment