മലയാളിയാവണമെങ്കിൽ

ഹൈടെക്കാവണമെങ്കിൽ
അകത്തിരിക്കുക
മലയാളിയാവണമെങ്കിൽ
മാവിൻ്റേയും പ്ലാവിൻ്റേയും
സിലബസ് പഠിക്കുക
മനസ്സിലിരുന്നൊരു കുട്ടി
നിർത്താതെ ഓർമ്മകൾ വായിക്കണമെങ്കിൽ
കൊന്നപ്പൂവിൻ്റെ
കൂടെയിരിക്കണം
വരിനെല്ലിൻ്റെ കൂടെ നിൽക്കണം
സങ്കടച്ചൂടിൽ
സ്വയമുരുകാതിരിക്കണമെങ്കിൽ
ഒരു കുഞ്ഞു മഴയുടെ
കൈ പിടിച്ചിത്തിരി നടക്കുക
കളിർ കാറ്റിനൊപ്പം കളിക്കുക
പഠിക്കുമ്പോൾ
ഒന്നാ മദ്ധ്യായത്തിൽ നിന്നൊരു
മാമ്പഴമെടുത്തു രുചിക്കുക
രണ്ടാമദ്ധ്യായത്തിലേക്ക്
അണ്ണാനൊപ്പം ചാടണം
തേൻവരിക്കയുടെ മധുരത്തിലെത്തണം
ഇടവേളകളിൽ
പ്ലാവിലക്കുമ്പിളിൽ
ജീവിതം പകരുക
ആ ഹ്ലാദം കൊണ്ട്
സ്നേഹത്തിൻ്റെ ചിത്രം വരയ്ക്കുക
മലയാളിയാവണമെങ്കിൽ
മാവിൻ്റേയും പ്ലാവിൻ്റേയും
നിഴലിൽ
സ്വന്തം നിഴലുതിരയാതെ ലയിക്കുക
മാമ്പൂവും നിലാവും
കൈകോർത്തിരിക്കുന്ന പാതിരയിൽ
കൈകോർത്തിരുന്ന് പൂവായ് വിടരുക.
അതിൻ്റെ മധു നുകരുക
ജീവിതകാലം മുഴുവനുമിരുന്ന്
അതിൻ്റെ മധു നുകരുക !
- മുനീർ അഗ്രഗാമി

ചാണ്ഡാലികയും ഭിക്ഷുവും

ചാണ്ഡാലികയും ഭിക്ഷുവും
............................................
ബുദ്ധഭിക്ഷു
ചണ്ഡാലികയോട്
വീണ്ടും ദാഹജലം ചോദിച്ചു
എത്ര കോരിയിട്ടും
പാളയിലൊരു തുള്ളി പോലും
കിട്ടിയില്ല
അല്ലല്ലെന്തു കഷ്ടമിതെന്നൊ രാശ്ചര്യം
കിണറ്റിലേക്കു നോക്കി
പോയെന്നാരോ പറഞ്ഞ
ജാതി തിരിച്ചു വന്ന്
ജലമെല്ലാം കുടിച്ചു വറ്റിച്ച്
അവിടെ ഇരിക്കുന്നുണ്ടായിരുന്നു
അല്ല ല്ലെ ന്തു കഥയിതു
കഷ്ടമെന്നവനും...
കൃപാരസമില്ല
അല്ലൽ മാത്രമെന്നോതിയവൾ
ഒരു കണ്ണീർത്തുള്ളി മാത്രം
പൊഴിച്ചു
ജാതിക്കൊടും വേനലിൽ
സ്നേഹതീർത്ഥം പകരാനാവാതെ
ചണ്ഡാലിക,
ചണ്ഡാലഭിക്ഷുകിയായതേയില്ല!
- മുനീർ അഗ്രഗാമി

യേശു ചോദിക്കുന്നു

യേശു ചോദിക്കുന്നു
.....................................
ആരാണെന്നെ വീണ്ടും വീണ്ടും
കുരിശിലേറ്റുന്നത്?
മൂല്യമുള്ളവ അസാധുവാക്കപ്പെട്ട
രാജ്യത്തു വന്ന്
യേശു ചോദിക്കുന്നു ,

ഒരു കുഞ്ഞാടിനോടും
ഞാൻ നീതികേടു കാണിച്ചിരുന്നില്ലല്ലോ
കൂട്ടം തെറ്റിയ ഒന്നിനെ തിരഞ്ഞുപിടിച്ച്
സ്നേഹിക്കാനല്ലാതെ ഞാൻ
പറഞ്ഞി രുന്നില്ലല്ലോ ?
എൻ്റെ ഉപമകളെടുത്തണിഞ്ഞ്
കരിശേറ്റവും മുൾക്കിരീടവുമില്ലാതെ
ആട്ടിൻതോലുപോലെ
എൻ്റെ ജീവിതമെടുത്തണിഞ്ഞ്
വിശുദ്ധ ചെന്നായകൾ
വേട്ടയ്ക്കിറങ്ങുന്നു
അവയ് ക്കെതിതിരെ
പാപം ചെയ്യാത്തവരുടെ കല്ലുകൾ
പട നയിക്കാത്തതെന്ത് ?
അന്ധൻ അന്ധനെ നയിക്കുന്ന പോലെ
കാഴ്ചയുണ്ടായിട്ടും എൻ്റെ കുഞ്ഞാടുകളെ നയിക്കുന്നതാരാണ് ?
ആരാണവയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച്
വെളിച്ചം കെടുത്തിക്കളയുന്നത് ?
എൻ്റെ യേശുവേ എന്നു വിളിച്ച്
വിശ്വാസിയായ
വൃദ്ധ കന്യക തിരിഞ്ഞു കിടന്നു
ഉറക്കം പ്രളയജലമൊഴിയുമ്പോലെ
അവരിൽ നിന്നൊഴുകിപ്പോയി.
പുരുഷേച്ഛയില്ലാതെ
ഭൂജാതനായവനേ
സത്യത്തിനു സാക്ഷ്യം നൽകാൻ
വന്നവനേ
ഉടനെ നീ വീണ്ടും വരിക
അവർ പറഞ്ഞു
വീണ്ടും വരിക
ഉന്നതങ്ങളിൽ നിന്ന് ഇറങ്ങി വരിക
വീണ്ടും പ്രളയമുണ്ടായി
സ്വപ്നത്തിൽ കിടന്ന്
അവർ കരഞ്ഞു പോയി
സ്വന്തം കുരിശുമായി യേശു
അൾത്താരയിലേക്ക് കയറി
ചോദിച്ചു
ഇതാ എൻ്റെ രക്തം. പാനം ചെയ്യുവാൻ
ധൈര്യമുള്ളവരാര് ?
ഇതാ എൻ്റെ മാംസം
ഭുജിക്കാൻ ധൈര്യമുള്ളവരാര് ?
കുറെ കൈകൾ നീണ്ടു വന്നു
അവ യേശുവിനെ കുരിശിൽ തറച്ചു
ഉയിർത്തെഴുന്നേൽക്കാനാവാത്ത വിധം
നിർത്താതെ ആണിയടിച്ചു കൊണ്ടിരുന്നു.
സ്വപ്നം നിലവിളിച്ച്
നില വിട്ട്
പതിനാറു വയസ്സുള്ള പെൺ കുട്ടിയായി പുറത്തേക്കോടി
യേശുവിനു മുന്നിൽ മുട്ടുകുത്തി:
അങ്ങയെ എനിക്കറിയാം
അവൾ പറഞ്ഞു,
ദൈവം സ്നേഹമാകുന്നു
ഞാൻ ദു:ഖവും .
- മുനീർ അഗ്രഗാമി

അതീതം

അതീതം
..............
കനാൽ തുറന്നു
അണകെട്ടിയവൻ്റെ നിയമങ്ങൾ
ഊരിക്കളഞ്ഞ്
സ്നേഹമൊഴുകിപ്പടർന്നു

തത്ത്വചിന്തകളും
ആദർശങ്ങളുമഴിച്ചു വെച്ച്
ഞങ്ങൾ
തീർത്തും ഭാരരഹിതരായി
തീർത്തും ലളിതമായി
സ്നേഹത്തിൽ
പുളിയിലകളായിഒഴുകി
തർക്കങ്ങളും സംഭാഷണങ്ങളും
മറന്ന്
മീനിനൊപ്പം ജലമെന്ന പോലെ
പലതുള്ളികളായ് മത്സരിച്ചു
പലരും കുടിച്ചു
ചിലർ വാനിലുയർന്നുയർന്നു പോയി
ചിലർ മണ്ണിലാഴ്ന്നാഴ്ന്നു പോയി
ചിലർ വേരുകളിലൂടെ
യാത്ര പോയി
നിയമങ്ങളറിയാതെ
നിരന്നും നിറഞ്ഞു മൊഴുകി
യാത്ര തുടർന്നു
വറ്റിപ്പോയ ഒരു ദേശംപിടിച്ചു വെച്ചു
അതിൻ്റെ നിയമങ്ങൾ
വലിയ തടാകത്തിൻ്റേണ്
നിറയെ പ്ലാസ്റ്റിക് നിറഞ്ഞത്.
ഒഴുക്കിൻ്റേതല്ല
ഞങ്ങളിൽ ഒന്നിനെ മറ്റൊന്ന്
പ്രവാസിയെന്നു വിളിച്ചു
മറ്റാരുമതു സമ്മതിച്ചില്ല
സംഭാഷണമുണ്ടായി
സംവാദമുണ്ടായി
ഊരിക്കളഞ്ഞതും
അഴിച്ചു വെച്ചതും തിരിച്ചു വന്നു
സൂര്യനെത്ര ശ്രമിച്ചിട്ടും
അഴുക്കു നിറഞ്ഞ തടാകം
വറ്റിയതേയില്ല
- മുനീർ അഗ്രഗാമി

വേനൽക്കുറിപ്പുകൾ

വേനൽക്കുറിപ്പുകൾ
.....................................
കല്പ്പടവിൽ പൊള്ളിനിൽക്കുമ്പോൾ
പുഴ കടന്നതിൻ്റെ ഓർമ്മ
പൊടിമണ്ണുമൂടി മറഞ്ഞു പോയ് .

xxxxx
പരൽമീനുകളുടെ സിംഫണി
കേട്ടൊഴുകിയ തുള്ളികൾ
വിരഹഗാനമായ് അകന്നുപോയ്
xxxxx
എൻ്റെ ഗ്രീഷ്മ സ്പർശനത്തിൽ
അലിഞ്ഞു പോയ നീ മനംനൊന്ത്
വറ്റിയകന്നെങ്ങു പോയ്!
xxxxx
ഓർമ്മയുടെ നിറം പച്ച
വേനലേ മറവിയുടെ മഞ്ഞയിൽ
നീയതു ചേർത്തെന്നെ
തളിർപ്പിക്കുമോ ?
xxxxx
ജല വിരലുകൾ നിൻ്റേതു തന്നെ
ചൂടാവാതെ എൻ്റെ വിരൽ പിടിക്കൂ
ആത്മാവ് വീണയായ് പാടട്ടെ!
xxxxxx
കരിങ്കണ്ണനെപ്പോലെ
മല കയറിപ്പോകുന്നു വേനൽ,
മഴ മലയിറങ്ങി വന്ന വഴി
മൗനിയായ് .
- മുനീർ അഗ്രഗാമി

ഏതാണാ കുട്ടി?

ഏതാണാ കുട്ടി?
.........................
ഓർമ്മകളുടെ ശ്മശാനത്തിൽ ചരിത്രത്തിൻ്റെ
ചിത കത്തുന്നു
വെടിയുണ്ടകൾ
നാടൻ ബോംബുകൾ
കുറുവടികൾ
വടിവാളുകൾ എന്നിവ
എല്ലു പെറുക്കാൻ കാത്തു നിൽക്കുന്നു
പറ
പന
തറ
എന്നെല്ലാം മാഷ്
എത്ര തവണ നോക്കി വായിച്ചിട്ടും
കുട്ടി ഒന്നും മനസ്സിലാവാതെ
ടാബ് ലറ്റുമായി
ക്ലാസിൽ നിന്നിറങ്ങിയോടുന്നു
ശ്മശാനത്തിലവൻ
ചെന്നു നിൽക്കുന്നു
അച്ഛൻ ദഹിച്ച സ്ഥലത്തിനരികിൽ
അച്ഛൻ പഠിച്ചതെല്ലാം ജീവനില്ലാതെ കിടക്കുന്നു
ചൂടുള്ളത് കണ്ട്
അഗ്നികുണ്ഡമായ കണ്ണിൽ നിന്ന്
ഒരു പന്തമെടുത്ത് കുട്ടി അവയ്ക്ക്
തീ കൊളുത്തി
പൾസറിൽ കയറി
ഒരു വീഡിയോ ഗെയിമിലൂടെ
യുവത്വത്തിലേക്ക് ഓടിച്ചു പോയി .
- മുനീർ അഗ്രഗാമി

ഇരയും വേട്ടക്കാരനും

ഇരയും വേട്ടക്കാരനും
ഒരേ സ്വപ്നം കണ്ടു:
ഒരു തൂവൽ വീഴുന്നു
ഉണർവ്വിൽ ,
ഓരേ കുട്ടി
രണ്ടു പേരുടേയും സ്വപ്നം വ്യാഖ്യാനിച്ചു:

ഇരയുടെ ആത്മാവിൻ്റെ
ഒരു കഷണം
മുറിഞ്ഞു വീഴുന്നു .
വേട്ടക്കാരന്
കിരീടത്തിൽ തുന്നിച്ചേർക്കാൻ
ഒരു തൂവൽ .
കുട്ടി അന്നുരാത്രി
വീണുകിട്ടിയ തൂവലുകൾ ചേർത്തു വെച്ച്
കിരീടമുണ്ടാക്കണോ
ആത്മാവുള്ള
കിളിയെ ഉണ്ടാക്കണോ എന്നു ചിന്തിച്ചു കിടന്ന് ഉറങ്ങിപ്പോയി
സ്വപ്നത്തിലവൻ
സ്കൂളിലൂടെ പറന്നു
സ്നേഹം
ദയ
കരുണ
പ്രണയം
വാത്സല്യം ...
എന്നിങ്ങനെ
തൂവലുകൾ ഓരോന്നായി
കൊഴിഞ്ഞു വീണു കൊണ്ടിരുന്നു
സ്വന്തം സ്വപ്നം
വ്യാഖ്യാനിക്കാനാവാതെ,
ഉണർന്ന കുട്ടി പേടിച്ചു;
തൻ്റെ ഇതേ സ്വപ്നം കണ്ട
വേട്ടക്കാരൻ ആരായിരിക്കും ?
ഈ സ്പ്നം വ്യാഖ്യാനിക്കാൻ
ഏതു മാഷ്ക്കാണ്
ധൈര്യമുണ്ടാകുക ?
- മുനീർ അഗ്രഗാമി

പനിയെ കുറിച്ച് അഞ്ച് കുറിപ്പുകൾ

പനിയെ കുറിച്ച് അഞ്ച് കുറിപ്പുകൾ
.......................................'..................
I
പേടിച്ച് പനിപിടിച്ച
ഇരയുടെ നെറ്റിയിൽ
കണ്ണീരിൽ കുതിർന്ന കാലം
തൂവാലയായി കിടക്കുന്നു

II
വരാനുള്ള മഹാവരൾച്ചയുടെ
പനിച്ചൂടിൽ കിടന്ന്
തൊണ്ട വറ്റിയ കിണറുകൾ
കണ്ണീരില്ലാതെ കരയുന്നു
III
നിൻ്റെ ഓർമ്മയിലെന്നും
എഴുന്നേൽക്കാനാവാതെ
പനിച്ചു കിടക്കുന്ന
രോഗിയാ കുന്നുഞാൻ
IV
പനി ഒരു കവിതയാണ്
കിടക്കയിൽ കിടന്ന്
ചൂടോടെ മാത്രമേ
അതു വായിക്കാൻ പറ്റൂ.
V
പനിയുടെ വാക്കുകളിൽ
ഒളിച്ചിരിക്കുന്ന അർത്ഥങ്ങൾ
പനിക്കിടക്കയിൽ എനിക്ക്
സ്വപ്നത്തിൻ്റെ ചിറകുകൾ തരുന്നു
-മുനീർ അഗ്രഗാമി

പൂമാറ്റം

പൂമാറ്റം
.................
ഉപദ്രവിക്കാനെത്തുന്ന പ്രാണികളെ
കൊന്നു തിന്നുന്ന പൂവുണ്ട്
എൻ്റെയും നിൻ്റെയും പാഠപുസ്തകത്തിൽ.
അവ തിന്നുന്നു ,
തേനെടുക്കാൻ വരുന്നവയെ ഇതളിലരിച്ചെത്തുന്നവയെ
ഉളളിൽ കാലെടുത്തു വെയ്ക്കുന്നവയെ.
.
എന്നാ പിന്നെ
നിനക്കും അതായിക്കൂടെ ?
പഴയ ഉപമകളിൽ നിന്ന് പുറത്തെത്തി
ഒറ്റയ്ക്ക്
ധൈര്യത്തോടെ വിടർന്നു കൂടെ?
വെറും ഭാവനയിലല്ല
യാഥാർത്ഥ്യത്തിൽ .
മുള്ളുണ്ടായിട്ടും ഒന്നും ചെയ്യാനാവാത്ത റോസാ പൂവിൽ
വള്ളികളുണ്ടായിട്ടും ഇറുക്കാൻ വരുന്നവനെ
കെട്ടിയിടാനാവാത്ത
മുല്ലപ്പൂവിൽ
നാലാളെ വിളിച്ചു കൂട്ടാൻ മണമുണ്ടായിട്ടും
നാണം കെട്ടു മരിക്കുന്ന
മറ്റനേകം പൂക്കളിൽ
നിൻ്റെ സ്വത്വത്തെ ആരാണിപ്പോഴും
സുരക്ഷിതമെന്നോർത്ത്
കൊണ്ടു വെയ്ക്കുന്നത് ?
അതു നീ തന്നെയാവരുതേ എന്നാണ്
എൻ്റെ പ്രാർത്ഥന.
- മുനീർ അഗ്രഗാമി

കടലു കാണാൻ

കടലു കാണാൻ
...........................
കടലു കാണാൻ
ബാക്കിയായ ഒരൊറ്റക്കുന്ന്
കണ്ണയക്കുമ്പോൾ
കടലു കാണാൻ
കുന്നു കയറുന്നു വേനൽ
കടലു കാണാൻ പച്ചകൊറിച്ച്
തീതുപ്പി കൈവീശി നടക്കുന്നു വെയിൽ
കടലു കാണാൻ
തലയുയർത്തിയൊരു പാറ
കടലു കാണാൻ കിളികളുടെ കൊക്കിലേറിപ്പറക്കുന്ന കാരപ്പഴങ്ങൾ
കടലു കാണാൻ നിവർന്നു നിൽക്കാനാവാതെ
കുന്നിറങ്ങുമൊരരുവി
കടലു കാണാൻ
ഞങ്ങളും പോയി
ഞാവൽപ്പഴം തിന്നു
കാട്ടുപൂക്കൾക്കൊപ്പം കടലു കണ്ട്
കത്തുന്ന നട്ടുച്ചക്കടൽ ത്തിളക്കം കുടിച്ച്
തിരകളായ് തിരിച്ചിറങ്ങി
കടലു കാണാൻ പല വഴി പലരും പോയി
പച്ചിലപ്പടർപ്പായ് കരിമ്പാറകളിൽ
തളിർത്തു
ദൂരെ നിന്ന് കടൽ,
കണ്ണിൽ നോക്കി നിൽക്കെ
കാണാതായ കുന്നുകളെ ഓർത്തു
കരഞ്ഞു
നിശ്ശബ്ദമായ്
കടലു കാണാനിനി വരുന്നവരെ
പേടിക്കണം
പേടമാനായ് പേടിക്കണം
കുന്നിൻ്റെ പള്ളയിലെ
ലക്ഷം വീട് കോളനിയോട്
കാറ്റതു പറഞ്ഞു
കടലു കാണാൻ
കുന്നുകയറി.
- മുനീർ അഗ്രഗാമി

പിന്നോട്ട്

രണ്ടടി പിന്നോട്ട് വെച്ച്
അയാൾ പുരാണത്തിലെ വിമാനത്തിൽ കയറി
പിന്നോട്ടു പറന്നു
ബഹുദൂരം പിന്നാലായി.
മുന്നോട്ടു കുതിക്കുവാനതിനറിയില്ല
പുരോഗമനം എന്നു പേരുള്ള
ഒരു കപ്പൽ
അയാൾ കയറിയ അതേയിടത്തു നിന്ന്
മുന്നോട്ട് നീങ്ങുന്നുണ്ട്
അയാളിനി എങ്ങനെയാണ്
ആ കപ്പലിലെത്തിച്ചേരുക !
സഹതാപം തോന്നിയവർ എത്ര കരഞ്ഞു വിളിച്ചാലും!
പാമ്പും കോണിയും കളിച്ച്
99 ൽ നിന്ന് ഒന്നിലേക്കു വീണ
കുട്ടിയല്ലാത്തതിനാൽ !
- മുനീർ അഗ്രഗാമി

മണ്ണിലേക്ക്

I
കുരുവിക്കുഞ്ഞുങ്ങളെ പോലെ
പാതിരാവിൽ മഞ്ഞയിലകൾ
മണ്ണിലേക്ക് പറന്നിറങ്ങുന്നു
പാട്ടു പോലെ അതു നോക്കി
ഒരു രാപ്പാടി എന്നുള്ളിലിരിക്കുന്നു.
നിലാവിലേക്ക്
കൊക്കു നീട്ടിയിരിക്കുന്നു.
ചിറകടിച്ചുപറക്കുന്ന രാത്രി യൊച്ചകൾ
കൊത്തിത്തിന്ന്
വിശപ്പടക്കുന്നു.
തൂവൽ പോലെ ഒരു നിലവിളി പൊഴിച്ച്
ഉറക്കിലേക്ക് പറക്കുന്നു.
II
മഴയ്ക്കും വേനലിനുമിടയ്ക്ക്
പറന്നു തളർന്ന ഒരു കിളി
അല്പം വിശ്രമിക്കുന്നു
അതൊരു ദു:സ്വപ്നം കാണുന്നു,
വേടൻ എവിടെയിരുന്നാണ്
വില്ല് കുലയ്ക്കുന്നത്!
കാറിൽ ?
സിംഹാസനത്തിൽ?
പാർലമെൻറിൽ?
നിയമസഭയിൽ?
അയ്യോ!
ഇനിയിഴഞ്ഞു വരും
ഉറുമ്പുകളേ
യുവാക്കളേ
വോട്ടുകളേ
വേടൻ്റെ കാലിൽ കടിക്കുക.
ഉന്നം തെറ്റട്ടെ!
കിളി സമാധാനത്തോടെ
ചിറകടിക്കട്ടെ!
രാപ്പാട്ടിനൊപ്പം കളിക്കട്ടെ !
- മുനീർ അഗ്രഗാമി

എഴുത്തമ്മ

എഴുത്തമ്മ
....................
എഴത്തച്ഛനെഴുതിയതിൽ
ഏനില്ല ,എൻമൊഴിയില്ല ,
ഓളില്ല ,ഓനില്ല ,ഓലമടലില്ല
കൈത്തഴമ്പുമായിട്ടിടവേളയിൽ
കൈതോല പ്പായയിലിരുന്ന്
ഓർമ്മകൾ തുന്നുമമ്മമ്മയില്ല
ഇടവഴി കടന്നാൽ ഇരുപുറം നോക്കാതെ,
ഇടമുറിയാതെ യൊഴുകും പുഴയിലെ
പരലില്ല പളളത്തിയില്ല
എടുത്തച്ഛനെഴുതിയതിൽ
ഉഴുതിട്ട വയൽ മുഴുവൻ
എഴുത്തോലയാക്കി,
ജീവിതകഥയെഴുതി
'നെൽച്ചെടികളേ വായിച്ചു വളരെ, ന്നോതിയ വല്യമ്മയില്ല
കന്നുപൂട്ടി കാലു കടഞ്ഞന്തിയിൽ
കള്ളുമോന്തി കപ്പയും മീനുമായ്
വീടണയുമപ്പൂപ്പനില്ല
കാട്ടുപൂഞ്ചോല പോലെ ചിരിച്ച്
കാട്ടു പാതകളിലൊന്നിൽ
നാട്ടുമൃഗത്തിൻ്റെ കുത്തേറ്റു വീണു,
മറവിച്ചതുപ്പിലാഴ്ന്ന പെങ്ങളെ കണ്ടില്ല
കൂരിരുട്ടിൽ വിള കാക്കുവാൻ പോയി
ജീവൻ്റെ വിളക്കണഞ്ഞു
തിരിച്ചെത്താതെ പോയ,
കുഞ്ഞു മിന്നാമിനുങ്ങൻ്റെ കൂട്ടുകാരൻ
കുഞ്ഞേട്ടനെ കണ്ടില്ല
കൊട്ടടയ്ക്കപ്പൊട്ടുകൾക്കൊപ്പം
കട്ടിലില്ലാ കുടിയിൽ
കുടിനീർ മാത്രമിറക്കി
എഴുത്താണിയില്ലാതെ
എഴുത്തച്ഛനെഴുതാത്തതെല്ലാം
എഴുത്തമ്മയെഴുതിയതറിയുന്നു
മനസ്സിന്നെഴുത്തോലയിൽ
നാട്ടു വെളിച്ചത്തിൽ വെൺമ പോലെ
നാട്ടു മൊഴിത്താളമോടെ
എഴുത്തമ്മ എഴുതിയതറിയുന്നു.
എഴുത്തച്ഛനെഴുതിയതിൽ
എഴുത്തത്തമ്മയില്ല
എഴുത്തമ്മയെഴുതിയതിൽ
എഴുത്തച്ഛനുമമ്മയുമല്ല
എഴുത്തൊരു സ്വപ്നവുമല്ല
എഴുത്ത്, എഴുത്തമ്മയുടെ ദേശമല്ല
എഴുത്താണി വരച്ച
അതിർവരമ്പുകളല്ല
ഇരുളടഞ്ഞ മറ്റൊരു ഭൂഖണ്ഡം /
എഴുത്തമ്മ എഴുതിയതുമായ്
ഞങ്ങൾ കുടിയേറിയ ഭൂഖണ്ഡം
എഴുത്തമ്മയിന്നില്ല;
എഴുത്തച്ഛനവിടെയിരുന്നിപ്പോഴുമെഴുതുന്നു
എഴുത്താണി മാറ്റി പേനയാലെഴുതുന്നു
അതിലേനില്ല ഓളില്ല ഓനില്ല .
- മുനീർ അഗ്രഗാമി

നീ മനുഷ്യമരത്തെ കണ്ടിട്ടുണ്ടോ?

നീ മനുഷ്യമരത്തെ കണ്ടിട്ടുണ്ടോ?
ഇല പോലും പൊഴിക്കാനാവാതെ
ഒരുകാറ്റിലും സ്വതന്ത്രമായ്
ഇളകാനാകാതെ
ആകാശത്തേക്ക് ശരിക്ക്
തലയുയർത്താനാവാതെ
നിന്നു പോയ ചില ചലനങ്ങളെ?

നിലാവ് വീഴാതെ
മഞ്ഞു സ്പർശിക്കാതെ
വേരു പോലും
ശരിക്ക് കാണാനാകാതെ
നിന്നു നിശ്ശബ്ദമായ്
ശ്വാസമെടുക്കുന്നവയെ?
ചോദിച്ചതാരാണ് ?
അവനോ അവളോ ?
മുറ്റത്ത് നിന്ന മുരിങ്ങാമരമതു കേട്ടു
തരിച്ചു പോയ്
ചോദിച്ചതാരെന്നു കേട്ടില്ല
അവരുടെ സങ്കടങ്ങൾ
ഒഴുകിപ്പരന്ന മുറ്റത്ത്
അത് പൂവു പൊഴിച്ചു
അല്ലാതെ അതെങ്ങനെയാണ്
അവരുടെ സങ്കടങ്ങളെ
തൊടുക ?
എന്നാലും
ആരായിരിക്കും
ആ ചോദ്യം ചോദിച്ചത് ?
പൂവുകൾ അന്വേഷിച്ചു കൊണ്ടിരുന്നു .
- മുനീർ അഗ്രഗാമി

നിൻ്റെ വെളിച്ചം വിളിക്കുന്നു

ഉയർന്നുയർന്ന്
ശൂന്യാകാശത്ത്
ഒരു താരകമായി നിന്നു
പ്രകാശവർഷങ്ങൾക്കകലെ നിന്ന്
നിൻ്റെ വെളിച്ചം വിളിക്കുന്നു;
എത്ര വിളിച്ചാലും
എത്തിച്ചേരില്ലൊരിക്കലും
സ്വയമെരിഞ്ഞുംജ്വലിച്ചും
തീർന്നു പോകേണ്ടോൻ

ചുറ്റും ശൂന്യത വലയം ചെയ്യുന്നു
വെളിച്ചത്തിൽ കുളിച്ച്
നിൽക്കുന്നു ,
അഭാവവും അസാന്നിദ്ധ്യവും
തിളങ്ങുന്നു
എത്ര വെളിച്ചമുണ്ടായിട്ടെന്ത്
ഒരു രശ്മി പോലും നിന്നിലെത്തുന്നില്ലല്ലോ
-മുനീർ അഗ്രഗാമി

പൊരിവെയിൽത്തീയിൽ

ഒറ്റയാവുന്നു ഞാനും നീയും
ചുറ്റിലെല്ലാരുമുണ്ടെങ്കിലും.
പൊരിവെയിൽത്തീയിൽ
ഓർമ്മകൾ
തപിച്ചു പൊള്ളിനിൽക്കുന്നു
കൊടുംവേനലേ നീ കുടിച്ചു
വറ്റിച്ച ജലസമൃദ്ധിയിൽ
നീന്തിയതിന്നോർമ്മ മാത്രമായ്
പ്രണയം
ദാഹിച്ചു മരിച്ചു പോയ്
ജീവിതത്തിൽ ഗ്രീഷ്മ ജ്വാലകൾ
മുറിച്ചുകടക്കുവാൻ വയ്യിനി,
പ്രണയമേ
ഒരു കുളിർത്തുള്ളിയായെന്നിൽ
നീ പുനർജ്ജനിച്ചില്ലെങ്കിൽ.
- മുനീർ അഗ്രഗാമി

അപരിചിതൻ

അപരിചിതൻ
........................
നഗരത്തീയിലൂടെ
വാടാതെ നടന്നു പോകുന്ന
ഒരുവളെ എനിക്കറിയാം
അവളുടെ സ്വപ്നത്തിൻ്റെ
ഇലകളിലെ ഞരമ്പുകൾ
കുട്ടിക്കാലം നടന്ന വഴികളാണ്
നിത്യവും പല നിറജ്ജ്വാലകളിൽ
നഗരം
നിറഞ്ഞു കത്തുന്നു
നിറമില്ലാത്ത വേരുകൾ
ഏതോ ഓർമ്മകളിൽ തൊട്ട്
അവളെ
തണുപ്പിക്കുന്നു
ഒരു വേര്
ഞാറ്റുവേലകളിലൂടെ
ഞാട്ടിപ്പാട്ടിലൂടെ ,
നിറഞ്ഞ വയൽ വരമ്പിലൂടെ
ഒരു പുഴയിലെത്തുന്നു
അതൊരു കലാലയമായിരുന്നു
അതിന്നിറമ്പിൽ
ഞാനിരിക്കുന്നുണ്ട്
എനിക്ക് കാവലായി ഒരാൽമരവും
അവൾ നഗരത്തീയിലൂടെ
നടന്നുപോകുന്നു
കുഞ്ഞിനുള്ളതും
അമ്മയ്ക്കുള്ളതുമായി
തീപ്പിടിച്ച നടത്തത്തിലും
വാടാതെ.
പക്ഷേ
അവൾക്ക്
എന്നെ അറിയില്ല.
- മുനീർ അഗ്രഗാമി

അനാഥ

അനാഥ
...............
ഒറ്റയാവാതിരിക്കാനാണ്
ഞാൻ വായിക്കുന്നത്
മുലപ്പാലു കൊണ്ട്
വാത്സല്യം
ഓരോ കോശത്തിലുമെഴുതിയ
കവിതയാണ് അമ്മ
നെറ്റിത്തടത്തിൽ
സ്നേഹം
ചുംബനങ്ങൾ കൊണ്ടെഴുതിയ
കഥയാണ് അച്ഛൻ
ഒറ്റയ്ക്കല്ലാതാവുന്ന
യാത്രകളാണ്
ഓരോ വായനയും
മങ്ങിയ വെളിച്ചത്തിൽ
വേദനകളൊഴുകിപ്പരന്ന മുറിയിൽ
ഈറൻ കാറ്റുപോലെ
ഇരിക്കുവാനോ
കിടക്കുവാനോ
ആവാതെ
ചിലനേരം ചില വാക്കുകൾ
എൻ്റെ പിന്നാലെ നടക്കുന്നു
നെഞ്ചിടിപ്പു പോലെ
വാക്കിലോരോന്നിലും
തുടിക്കുമക്ഷരപ്പച്ച
കവിഞ്ഞർത്ഥമൊഴുകുന്നു
ഒറ്റയാവാതിരിക്കുവാൻ
നിശ്ശബ്ദതത തന്നോർമ്മപ്പടർ പ്പിന്നിടയിലൂടെ
ഒഴുകന്നു
രണ്ടു പേരുടെ
കൈ പിടിച്ചൊഴുകുന്നു .
- മുനീർ അഗ്രഗാമി

ചെറിയ കവിതകൾ

മുറിവ്
............
ഓർമ്മയുടെ മുറിവുകൾ തുന്നുവാൻ
പുഴവക്കിലിരുന്നു
ഒരു കാറ്റു വന്നതു
ഭംഗിയായ് ചെയ്തു .

ചിറക്
...........
കൊടുംവേനൽ തന്നതാണീ
ചിറകെന്നു പറയുവാൻ മാത്രം
ഒരപ്പൂപ്പൻ താടി
അരികിലൂടെ പറന്നു പോയി .
ഏകാന്തത
..................
പ്രപഞ്ചത്തോളം ഭാരമുള്ള
ഏകാന്തത വന്നെന്നെ
എടുത്തു നടന്നു
കടലിനു നടുക്ക് കൊണ്ടു വെച്ചു .
ഉദ്യാനം
....... ........
നിനക്കു പൂക്കുവാൻ
ഒരുദ്യാനമായി
മറ്റൊരു ചെടിയും അവിടെ
വളർന്നതേയില്ല
വീഴ്ച
...........
മഞ്ഞയുടുത്ത ഇലകൾ
വീഴുമ്പോഴതിനെ
താങ്ങുമോ
ഓർമ്മയിലെ ചുംബന പ്പച്ചകൾ!
ഇപ്പോഴും
................
അലസിപ്പോയ യാത്രയിൽ
ഇറ്റി വീണ രക്തത്തുള്ളി
യാണ് അവൾ
കട്ടപിടിക്കാൻ മറന്ന്
ഇപ്പോഴും മുറിവിലേക്ക്
നോക്കി നിൽക്കുന്നു
.
പ്രണയിനി
....................
അവൻ്റെ ചുണ്ടുകളിൽ നിന്ന്
നെരൂദ എന്നെ തൊടുന്നു
ഹൃദയത്തിൽ നിന്ന്
റൂമി എന്നെ വിളിക്കുന്നു
അവൻ്റെ വിരലുകൾ
ഖയ്യാമിൻ്റെ ശബ്ദത്തിൽ പാടുന്നു
നോക്കൂ
എന്നിൽ ദൈവം തുളുമ്പി നിൽക്കുന്നു
ദൈവമേ
അങ്ങയുടെ തുള്ളികളാണ്
പ്രണയമെന്ന് ഞാനറിയുന്നു.
-മുനീർ അഗ്രഗാമി

നീയോമനിക്കും പൂവുകൾ

പൂക്കാതെ, മനസ്സാ നീ-
യോമനിക്കും പൂവുകൾ
വിടരും കണിക്കൊന്ന
പോലേതു ഗ്രീഷ്മത്തിലും.
തോൽക്കാതെ, ധീരമായ് നീ
കണ്ടെത്തും സ്വപ്നമെല്ലാം
താരകളാകുമേതു
തമസ്സിൽ കഴിഞ്ഞാലും.
ഓർക്കാതെ , പോകുക നീ
യതിനാലെൻനിശ്വാസ
നിമ്നോന്നതങ്ങളന്നു
തന്ന കൊടുങ്കാറ്റുകൾ.
- മുനീർ അഗ്രഗാമി

ഒരു രഹസ്യത്തിൻ്റെ പുറത്തു കയറി ഒരാൾ വന്നു

ഒരു രഹസ്യത്തിൻ്റെ പുറത്തു കയറി
ഒരാൾ വന്നു
മറ്റൊരു രഹസ്യത്തിൻ്റെ
പുറത്ത് കയറി
മറ്റൊരാളും
മരുഭൂമി അവരെ
കാത്തിരിക്കുകയായിരുന്നു
രണ്ടു തുള്ളികളായ്
അവർ വന്നു
ഒരാൾ രണ്ടു മഴത്തുള്ളി കണ്ടു
മറ്റെയാൾ
രണ്ടു കണ്ണീർത്തുള്ളി കണ്ടു
രണ്ടു പേരും മരുപ്പച്ചയിൽ
വേരുകളിറക്കി
നനവുണങ്ങുവോളം തമ്മിൽ
ചേർന്നു നിന്നു
തീക്കാറ്റടിച്ചു
മണൽത്തരികളേതോ
പ്രാചീന ഭാഷയിൽ അവർക്കൊരു
പുതിയ രഹസ്യം കൊടുത്തു
ആ രഹസ്യത്തിനകത്തു കയറി
അവർ
ആ മരുഭൂമി കടന്നു
ഒരുമിച്ചായതിനാൽ
വന്നതു പോലെ
രഹസ്യത്തിൻ്റെ പുറത്ത്
യാത്ര ചെയ്യാൻ അവർക്ക് തോന്നിയതേയില്ല
-മുനീർ അഗ്രഗാമി

എല്ലാ വണ്ടിയിലും

ഈ നഗരത്തിലേക്ക് കുതിച്ചു വരുന്ന
എല്ലാ വണ്ടിയിലും നീയുണ്ട്
ഈ നഗരത്തിലേക്ക്
ഓടിയെത്തുന്ന എല്ലാ കാറ്റിലും
പെയ്തിറങ്ങുന്ന എല്ലാ മഴയിലും
നീയുണ്ട്

അതു കൊണ്ടു മാത്രം
എല്ലാ വാതിലുകളും തുറന്നിട്ട്
അലയുന്ന വീടാണ് ഞാൻ
ഓരോ നഗരച്ചൂടിൽ നിന്നും
ഓരോ ചൂരിൽ നിന്നും രക്ഷപ്പെട്ട്
നീയതിൽ കയറിയിരിക്കുന്നു
അപ്പോൾ എൻ്റെ അകം ജീവനുള്ളതാകുന്നു
പുറം,
പൂവുകൾ വിടരുന്നതാകുന്നു
നിൻ്റെ ഉടലിൽ മാത്രമല്ലല്ലോ
നീയുള്ളത്
എൻ്റെ ഉടലിൽ മാത്രമല്ലല്ലോ
ഞാനുള്ളത്.
നഗരം ചേർത്തടച്ച ജനാലകൾ
നീ തുറന്നിടുന്നു
അതിലൂടെ സൂര്യൻ അകത്തേക്കിറങ്ങി വരുന്നു
അകം തെളിയുന്നു
അകക്കണ്ണിൽ പകലു പിറക്കുന്നു
നെല്ലോലത്തലപ്പിലൂടെ ഒരു കാറ്റ്
നടന്നു പോകുന്നു
ഞാനും നീയുമതു നോക്കി നിൽക്കുന്നു.
- മുനീർ അഗ്രഗാമി

കല്പന പോലെ

അധികാരത്തിനു്
ഒരു ഭാഷയേയുള്ളൂ
കല്പനയിൽ ആയുധം കൊണ്ട്
അതെഴുതുന്നു
വരികൾക്കിടയിലെ
ഒഴിഞ്ഞ ഇടങ്ങളിലൂടെ
പ്രജകൾ പരുക്കില്ലാതെ
നടക്കാൻ പഠിക്കണം
മുതലാളിത്തം പണ്ട്
കറുത്ത ലിപികളിലെഴുതിയവ
കമ്യൂണിസമിപ്പോൾ
ചുവന്ന ലിപികളിൽ എഴുതുന്നു
എന്ന വ്യത്യാസം മാത്രം .
അതു കൊണ്ട്
ഭൂമി ആരുടേതാണെന്ന്
ചോദിക്കരുത് ;
കല്പന പോലെ
എന്നേ ഉത്തരം കിട്ടൂ
ജലം പോലെ സുതാര്യമായ മനസ്സുണ്ടെങ്കിൽ മാത്രം
സമരം ചെയ്യുക,
മലവെള്ളം പോലെ
മഷി അപ്പാടെ മയ യ്ക്കുവാൻ
അപ്പോഴേ കഴിയൂ.
- മുനീർ അഗ്രഗാമി

കാറ്റിനോളം

കാറ്റിനോളം നല്ല
ഹംസമില്ല
പച്ചയായ് ജീവിച്ചപ്പോൾ
തമ്മിൽ തൊടാനാവാതെ നിന്ന
ഇലകളെ
കരിയിലകളാവുമ്പോഴെങ്കിലും
അതു ചേർത്തുവെക്കുന്നല്ലോ!
- മുനീർ അഗ്രഗാമി

ദി ലിറ്ററേച്ചർ ഫെസ്റ്റിവൽ

ദി ലിറ്ററേച്ചർ ഫെസ്റ്റിവൽ
............................................
മാവേലി നഗരത്തിൽ വന്നു
നോട്ടീസു കണ്ടു,
സാഹിത്യ മേളയെന്നോർത്തു
കയറിച്ചെന്നു
ആശ്രമമെന്നു കണ്ടു
തിരിച്ചു പോന്നു
'സദ് ഗുരു 'സന്യാസി തൻ
അനുഗ്രഹ പ്രഭാഷണം കേട്ടു
ആശ്രമമൃഗങ്ങളിൽ ഹിംസയില്ല
മാനും പുലിയുമൊരേ വേദിയിൽ
അതിൻ്റെ പല്ലും നഖവുമെവിടെപ്പോയ് ?

മാനുഷരെല്ലാരുമൊന്നുപോലെന്ന തോന്നലിൽ ചെന്നു
കള്ളവും ചതിയുമില്ലെന്നറിഞ്ഞു ചെന്നു
പുസ്തകച്ചന്തയും കണ്ടു
എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾക്കു മുകളിൽ
കള്ളൻ്റെ ആത്മകഥയിരിക്കുന്നു
മൂലധനത്തിനു മുകളിൽ
മൂലാധാരം
ഗീതയ്ക്ക് മുകളിൽ ആൾദൈവം
നളിനിക്കു മുകളിൽ നളിനി ജമീല
അട്ടിയട്ടിയായിരിക്കുന്നു...
*************
വാമനർ പലരുണ്ട്
പല വഴി വരുന്നു
പുസ്തകത്തിലൂടെ
പ്രഭാഷണത്തിലൂടെ
ഭക്ഷണത്തിലൂടെയും
മൂന്നടി ചോദിക്കാതെ തന്നെ
എടുക്കുന്നു
ഒന്നാ മടിയ്ക്ക് മനസ്സു മുഴുവൻ
രണ്ടാമടിയ്ക്കു ഉടലുമുയിരും
മൂന്നാമടിയ്ക്ക്
പാതാളവും
രക്ഷയില്ല
ആൾക്കൂട്ടത്തിൽ അജ്ഞാതനായി നിന്നു
കടൽക്കാറ്റിൻ്റെ പ്രഭാഷണം കേട്ടു
അപ്പോൾ സമരം നിർത്താതെ
കടൽത്തിര പറഞ്ഞു
മൂന്നടി ,
അടിയായ്
ചോദിച്ചപ്പോഴേ
കൊടുക്കേണ്ടതായിരുന്നു!
- മുനീർ അഗ്രഗാമി

ഈ രാത്രിയോളം വലിയ മഹാനദി മറ്റേതുണ്ട്?

നാം മുങ്ങി നിവർന്ന
ഈ രാത്രിയോളം വലിയ
മഹാനദി മറ്റേതുണ്ട്?
നമ്മെ ചേർത്തുനിർത്തിയ
ഈ നിമിഷത്തിനോളം വലിയ
കുളിരേതുണ്ട്?

ജലരാശിയിൽ മിന്നി മറയുന്ന
മീൻ കണ്ണുകൾ നക്ഷത്രങ്ങൾ!
നമ്മെ ചുറ്റിനിന്ന
മഹാപ്രവാഹം സ്നേഹം
നീ അടുത്തു നിൽക്കൂ
നിമിഷങ്ങൾ സെൽഫിയെടുക്കുന്നു
ചേർന്നു നിൽക്കൂ
ഒരു പുഴയിൽ മാത്രമല്ല
ഒരു രാത്രിയിലും
ഒറ്റത്തവണ മാത്രമേ
ഇറങ്ങാൻ പറ്റൂ
നിലാവിൻ്റെ ഫ്ലാഷ് ലൈറ്റിൽ
നാം പകലറിയാത്ത
രണ്ടു നീർപ്പക്ഷികളായ്
മുങ്ങി നിവരുന്നു.
- മുനീർ അഗ്രഗാമി

പൂവിൻറെ ഡയറിയിൽ

പൂവിൻ്റെ ഡയറിയിൽ
പുഴുവെങ്ങനെയായിരിക്കും?
ഒരു ഭീകരജീവിയല്ലാതെ !
എത്രയോ ലളിതമായ ആ വരവ്
ആയിരം പല്ലും നഖവുമുള്ള
ഇഴഞ്ഞു വരവല്ലാതെ
മറ്റെന്താവാനാണ്!

ആരൊക്കെയോ അടുത്ത് വരുന്നു,
വർണ്ണാഭയുടുത്ത്
അത്രയും സൗമ്യമായ്
അത്രയും മൃദുലമായ്
പൂന്തോട്ടത്തിൻ്റെ അതിർത്തി രേഖകൾക്കകത്ത്
ഇലകൾ വിറയ്ക്കുന്നു
അവയുടെ വിരലുകൾ
കാറ്റിൻ്റെ താളിൽ എഴുതുകയാണ്
ആൻ ഫ്രാങ്കിനെ പോലെ.
ഇലകളുടെ ഡയറിയിൽ
പുഴുവിനോളം നിസ്സാരനല്ലാത്തവർ
എന്തായിരിക്കും ?
ദൈവമേ
എന്തായിരിക്കും !


-മുനീർ അഗ്രഗാമി

haiku

https://www.facebook.com/photo.php?fbid=1283942325020813&set=a.650108041737581.1073741828.100002151726221&type=3

പുതിയ രക്തസാക്ഷികൾ

പുതിയ രക്തസാക്ഷികൾ
..........................................
ഓർമ്മകൾ പുതിയ രക്തസാക്ഷികളാണ്
നോക്കൂ ,സൂക്ഷിച്ച് നോക്കൂ ,
ഓർമ്മകൾ കൊല്ലപ്പെടുന്നു,
രക്ത സാക്ഷിയുടെ
ദീപ്തസ്മണകൾ പോലും
വെട്ടേറ്റും വെടിയേറ്റും
രക്തസാക്ഷികളാകുന്നു

കഥകളിൽ നിന്നും
കലണ്ടറിൽ നിന്നും
അവരുടെ സമയം
ആരോ മുറിച്ചു മാറ്റുന്നു
വീണ്ടും അവരെ കൊല്ലാൻ ശ്രമിക്കുന്നു
അവരുടെ ഭാഷ ,
അവർ നമ്മോട് സംസാരിച്ച മരണമില്ലാത്ത ഭാഷ
തകർക്കാൻ ശ്രമിക്കുന്നു
നമ്മുടെ സമയത്തിൽ
നമുക്ക് സമകാലീനരായി
അവർ കാലത്തിൻ്റെ
ഞരമ്പിലൂടെ നടക്കുകയായിരുന്നു.
അവരുടെ സ്വപ്നങ്ങൾ
കാലത്തിൻ്റെ ചുവന്ന
രക്താണുക്കളാണ്
ഓർമ്മകൾ കൊണ്ട്
നാമവ തൊടുമ്പോൾ
നമ്മുടെ രക്തകോശങ്ങളിൽ
അവർ വന്നിരിക്കുന്നു.
അവിടെ താമസിക്കുന്നു
അവശേഷിച്ച രക്തസാക്ഷികളുടെ
വേട്ടേറ്റു പിടയുന്ന ഓർമ്മകളും
വെടിയേറ്റു വീഴുന്ന ഓർമ്മകളും
രക്തസാക്ഷികളാകും മുമ്പ്
അവർ ബാക്കി വെച്ച സ്വപ്നമെടുത്ത്
അവയെ പരിചരിക്കുക!
എന്തെന്നാൽ
ബാക്കിയായ ഓർമ്മകളെ രക്ഷിക്കണം
നമ്മുടെ സ്വപ്നത്തിൻ്റെ തായ് വേര്
അവയിലാണ് ഉണർന്നിരിക്കുന്നത് .
- മുനീർ അഗ്രഗാമി

ഭൂതം

ഭൂതം
..........
പ്രച്ഛന്നവേഷം കെട്ടിയാടുന്ന
ഭൂതമാണ് ചരിത്രം
ശിലാലിഖിതമങ്ങനെ
പറഞ്ഞു തീരും മുമ്പേ
പെരുമ്പറക്കൊട്ടിനൊപ്പം
അത് കളിക്കുന്നു

അച്ചാച്ചനൊപ്പം നടന്ന കുളക്കോഴി
തവളക്കുഞ്ഞ്
ഉടുമ്പ്
പൂത്താങ്കീരി ഒന്നുമതിലില്ല
തുടികൊട്ടിപ്പാടിയ നേരങ്ങളിൽ
അകത്തു നടന്ന യുദ്ധം അതിലില്ല
അമ്മാമ്മ കോമാങ്ങ പുഴുങ്ങിത്തിന്ന
നേരങ്ങളില്ല
തെയ്യം
തിറ
കനലാട്ടം
കളിയാട്ടമെന്നിങ്ങനെ
ചെണ്ടക്കോലു പെരുക്കിയെഴുതിയ
രേഖകൾ
അച്ചാച്ചനെടുത്തു വെച്ചിട്ടുണ്ട്
വേഷങ്ങളെല്ലാം അഴിച്ചെടുക്കുമ്പോൾ
ഭൂതത്തിൽ അതു തെളിയും
ഒറ്റമുണ്ടുടുത്ത്
വയലിൽ തൂമ്പ കൊണ്ട്
അച്ചാച്ചൻ അതെഴുതും
നേല്ലോലകളതു വായിച്ച് വളരും
കരിങ്കണ്ണാ നിനക്കു വായിക്കാൻ
നോക്കുകുത്തി പോലെ
എല്ലാത്തിനും മുന്നിൽ
അരാണ് ചരിത്രം
കുത്തി നിർത്തിയത് ?
ഇപ്പോഴും അതങ്ങനെ നിൽക്കുന്നു
അച്ചാച്ചൻ ഇന്നില്ല
കുഴിച്ചെടുത്ത് വായിക്കുവാൻ
എല്ലു പോലും ബാക്കിയില്ല
- മുനീർ അഗ്രഗാമി

നാലു മണി കഴിയുമ്പോൾ

നാലു മണി കഴിയുമ്പോൾ
... .................... ............ ...
പറമ്പു തീരുന്നിടത്ത്
ഞണ്ടുകൾ
മാളം കൊണ്ടലങ്കരിച്ച
ഇടവഴി
അതുവഴി ഇറങ്ങിയോടുന്നൂ
മണ്ണിലൊളിച്ച മഴ

നാലുമണി കഴിയുന്നു
കളിക്കൂട്ടുകാരാവഴി
വീട്ടിലേക്കോടുന്നു
കയ്യിൽ
അട്ടിവെച്ച വയലുപോലെ പുസ്തകക്കെട്ട്‌
ഉച്ചസൂര്യനെ പോലെ
ചോറ്റുപാത്രം
മുന്നിൽ കുഞ്ഞുമീനുകൾ
ദേശാടനത്തിന്നക്ഷരമെഴുതി
മിന്നി മറയുന്നു
വിശപ്പുകളവ വായിച്ചു
കൈകോർത്ത്
കുതിച്ചു പായുന്നു
പെട്ടെന്നൊരു പെരുമഴ
പൂത്തു പൊഴിയുന്നു.
- മുനീർ അഗ്രഗാമി

രഹസ്യം തുന്നുന്നവർ

രഹസ്യം തുന്നുന്നവർ
...............................................
രണ്ടു പേർ ഒരുമിച്ചിരുന്ന്
ഒരു രഹസ്യം തുന്നുന്നു
ഇലകളിൽ വീണു കിടക്കുന്ന മൗനം
അവർക്കിടയിലേക്ക്
ഊർന്നു വീഴുന്നു

കാട്ടുവള്ളികൾ ചുറ്റിപ്പിടിച്ച മരം
അവർക്കടുത്തു നിന്ന്
തമ്മിൽ മുഖം ചേർക്കുന്ന
രണ്ടുറുമ്പുകളെ നോക്കുന്നു
കുറച്ചു കഴിഞ്ഞ്
രഹസ്യം പുതച്ച്
അവർ ആൾക്കൂട്ടത്തിലൂടെ നടന്നു പോകുന്നു
ഇലകളപ്പോൾ തർക്കത്തിലായിരിക്കും ,
ഒരു രഹസ്യം
രണ്ടു പേരെങ്ങനെയാണ്
കൊണ്ടു പോവുക ?
പച്ചില ചോദിക്കും
അതിനുത്തരമായ്
രണ്ടല്ലനേകം മഞ്ഞ ഇലകൾ
ഒരു കാറ്റിൽ പൊഴിഞ്ഞു വീഴും
രണ്ടു മഞ്ഞു തുള്ളികൾ അവയിൽ
വന്നിരിക്കും
അവ അതേ രഹസ്യം തുന്നാൻ തുടങ്ങും
മരം അതിൻ്റെ ഓർമ്മയിലിരുന്ന്
ചിറകു കുടയും
അതു കാണുവാൻ
അവർ തിരിച്ചു വരുമോ ?
അതേ രഹസ്യം പുതച്ച് ?
-മുനീർ അഗ്രഗാമി
റിപ്പബ്ലിക് ദിന കവിത

.......................................
നിക്ഷേപിച്ച പണം
പിൻവലിക്കാൻ പോലും
അധികാരമില്ലാത്ത ഒരാൾ
പരമാധികാരത്തെ കുറിച്ച്
സംസാരിക്കുന്നു
വെറുതെ സംസാരിക്കുന്നു.

അയാളുടെ മകൻ
അസംബ്ലിയിൽ
അറ്റൻഷനായ് നിന്ന്
ഹെഡ്മാസ്റ്റർ പറയുന്നത് കേൾക്കുന്നു
കാറ്റ് വന്നിട്ടും ഇളകാൻ കഴിയാത്ത
ഒരില പോലെ അവൻ
മഴ തൊട്ടിട്ടും ഉണരാൻ കഴിയാത്ത
വിത്തു പോലെ അവൻ,
അവൻ ഒന്നും സംസാരിക്കുന്നില്ല
അവൻ അവൻ്റെ ഭാഷയിൽ
ഒന്നും മിണ്ടുന്നില്ല

വലുതാകുമ്പോൾ
അച്ഛനെ പോലെ
വെറുതെ സംസാരിക്കാൻ അവനാകുമോ ?
അച്ചടക്കം പഠിച്ചതിനാൽ
അച്ചിനു പുറത്തുള്ളത്
അവനറിയാനാകുമോ ?

സ്കൂൾ മുറ്റത്ത്
ഒരു മൈന വന്നു
സിലബസ്സിലില്ലാത്തതിനാൽ
അവൻ അങ്ങോട്ടു നോക്കിയതേയില്ല
സ്കൂൾ ബസ്സിൽ പോകുമ്പോൾ
അച്ഛൻ ക്യൂ നിൽക്കുന്നതു കണ്ടു
കണ്ടു ,അത്ര മാത്രം .

ഈ ബസ്സ്
അവൻ്റെ രാജ്യമാണ്
സീറ്റിൽ അനങ്ങാതെയും മിണ്ടാതെയുമിരിക്കുന്നവനാണ്
നല്ല കുട്ടി.
അതിന് അവാർഡുണ്ട് .

- മുനീർ അഗ്രഗാമി

തുളസി

തുളസി
..............
മഴ വീടു വിട്ടു പോയി
അമ്മയും അച്ഛനും
അവളെ തിരഞ്ഞിറങ്ങി

കൂട്ടുകാരോടു ചോദിച്ചു,
പുഴ അവളെ കാണാതെ
മെലിഞ്ഞിരുന്നു
വയൽ അവളെയോർത്ത്
വിണ്ടുകീറിയിരുന്നു

 അവൾ നടന്ന ചെമ്മൺപാത
വേദനിച്ച് പൊടിഞ്ഞു പോയിരുന്നു
അവൾ കുളിച്ച തടാകം
കണ്ണീർത്തുള്ളികൾ മാത്രം
ബാക്കിവെച്ച് വിതുമ്പുകയായിന്നു

പൊടിയും കരിയിലകളും
അവളെ തിരഞ്ഞു പോയി
അവൾ വാതിലിൽ മുട്ടുന്നതും കാത്ത്
 എൻ്റെ വിത്തിനുള്ളിൽ
എത്ര സന്തോഷങ്ങളാണ്
കിടന്നുറങ്ങുന്നത്!

മുറ്റത്ത്,
തുളസിത്തറയിൽ
അവൾ വരുമെന്നോർത്ത് ഞാൻ
കാത്തിരിക്കുന്നു

 വിരലുകൾ പിടിച്ച്
 അവൾ നടക്കുമ്പോഴേ ഞാൻ
തളിർക്കൂ.

 -മുനീർ അഗ്രഗാമി

വെളിച്ചം

വെളിച്ചം
................
രണ്ടു വിദൂര നക്ഷത്രങ്ങൾ
ഒരുമിച്ചു ചേരുമ്പോലെ
രണ്ടു വെളിച്ചങ്ങൾ
ഒന്നിച്ചിരിക്കുമ്പോലെ
നമ്മൾ സംസാരിക്കുന്നു

നീ ഒരു പുവിൻ്റെ പേരുപറയുന്നു,
അത് വിടരുന്നു
ഞാനൊരു കിളിയുടെ പേരു പറയുന്നു,
അത് പാറുന്നു.

എൻ്റെ വാക്കിൻ്റെ വിരലുകളിലൂടെ
ഒരു മഴക്കാലം നടക്കുന്നു
നിൻ്റെ വിരലുപിടിച്ച്
കുറച്ച് മഞ്ഞു തുള്ളികൾ.
ഋതുക്കളുടെ മർമ്മരങ്ങൾ
ഓണത്തുമ്പികളായ് നമുക്കു ചുറ്റും പറക്കുന്നു.

പക്ഷേ
നിശ്ശബ്ദത
നമ്മുടെ വിലാസം.

നീ
ഭയം എന്ന രാജ്യത്തിലെ പ്രജ
ഞാൻ
 ഭീതിയെന്ന രാജ്യത്തിലെ പ്രജ
പേടിയെന്ന ജാതിയിൽ
പേടയെന്ന
ഉപജാതി നീ
ഉൾഭയമെന്ന ജാതി ഞാൻ

എന്നിട്ടും നീയും ഞാനും സംസാരിക്കുന്നു
ദേശസ്നേഹം കൊണ്ട് കെട്ടിയുയർത്തിയ
മതിലുകൾക്കകത്ത്
ഒതുങ്ങാതെ അത് ജ്വലിക്കുന്നു
മറ്റൊരു സൂര്യനായി

പുതിയ ഭൂമികൾ നമ്മെ
വലയം ചെയ്യുന്നു
അവയ്ക്ക്
ഭൂപടങ്ങളില്ല

- മുനീർ അഗ്രഗാമി

പ്രണയകഥ

പ്രണയകഥ
......................
മരുഭൂമിയിലൂടെ
ഒരു നദിയൊഴുകി
പ്രണയമെന്നതിന്നു പേര് .
...
മുറിച്ചുകടക്കാനാവാത്ത
ഒഴുക്കുമായ്
രഹസ്യ ജലപ്രവാഹമതിൽ
നിറഞ്ഞു
മണൽത്തരി പോലെ
പൊള്ളി വറ്റിയ
രണ്ടു ജീവബിന്ദുക്കൾ അതിൽ
കുളിക്കാനിറങ്ങി
പരിണാമത്തിൻ്റെ ചുംബനം തുടങ്ങി
അവർ മീനുകളായി
ചിറകുകൾ വലുതായി
അവർ കിളികളായി
നദി നീലാകാശമായി
പെട്ടെന്ന് കുറേ ഒട്ടകങ്ങൾ വന്നു
ഒറ്റ വലിക്ക്
നദി കുടിച്ചു വറ്റിച്ചു
നടന്നു പോയി
കാലം കഴിഞ്ഞു
കള്ളിച്ചെടികൾ പൂത്തു
അകന്നു നിന്ന രണ്ടു ചെടികളിൽ നിന്ന്
രണ്ടു പൂവുകൾ
തമ്മിൽ നോക്കി നിന്നു.


- മുനീർ അഗ്രഗാമി

ഭാഷകൾ

ഭാഷകൾ
......... .....
മഴയുടെ ഭാഷയെവിടെ ?
പുഴയുടേത് ? കിണറിൻ്റേത് ?
...
വറ്റിപ്പോയ ഭാഷണം
ഞങ്ങളെ അപരിചിതരാക്കുന്നു.
തമ്മിലറിയുമായിരുന്ന
വാക്കുകളെവിടെ ?
കൈക്കുമ്പിളിൽ തുളുമ്പിയ താളമെവിടെ ?
പാളയിൽ തുള്ളിയ കളിമ്പമെവിടെ ?

കൈതക്കാട്ടിലൂടെ
ഇഴഞ്ഞു പോയ
രഹസ്യമൊഴിയെവിടെ ?
മഴയുമായി സംഭാഷണത്തിലേർപ്പെട്ട
അവസാനത്തെയാളുടെ മക്കൾ
ഇപ്പോൾ വേനലിൻ്റെ ഭാഷ പഠിക്കയാണ് .

ആദ്യത്തെ തുള്ളിയിൽ
അ എന്നെഴുതി
അമ്പത്തൊന്നാമത്തെ തുള്ളിയിലൂടെ കരഞ്ഞ്
ഒഴുകിയാലും
മഴയുടെ അക്ഷരങ്ങൾ
അവർ പഠിക്കുമോ ?

മൃതഭാഷയിൽ
മഴ സസ്യങ്ങളുടെ ,
പുല്ലു ക ളു ടെ പേരെഴുതുന്നു
അവ തിരിച്ചറിയാതെ
എൻ്റെ പുതിയ ഭാഷ
മഴയുടെ ഭാഷ മറക്കുന്നു .


-മുനീർ അഗ്രഗാമി

ഒറ്റപ്പെൺകുട്ടി

ഒറ്റപ്പെൺകുട്ടി
............... ..... ......
രഹസ്യങ്ങളുടെ വീടുകൾ
ഉണ്ടാകുന്നത്
കണ്ടു പിടിച്ചത് ഞാനാണ്
ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ് വാങ്ങുന്നതിനും മുമ്പ്.
അവിടെ വസിക്കുന്നവരെ
എന്നോളം ആർക്കുമറിയില്ല
അവർ എനിക്ക് പുറത്ത് നടക്കും
എന്നിട്ട്
എനിക്കുള്ളിൽ കയറി യുദ്ധം ചെയ്യും
രഹസ്യങ്ങളുടെ രണ്ടു വീടുകൾക്ക് നടുവിൽ
വെറുതെ കിടക്കുന്ന ഒരേയൊരു വഴിയാണ് ഞാൻ
ഓർമ്മ അതിലെ സൈക്കിളിൽ പോകും
സ്പ് ന ങ്ങൾ നൃത്തത്തിൻ്റെ കൈ പിടിച്ച്
അതിലെ നടക്കും
സ്നേഹം ജാലകങ്ങളിലൂടെ
അരിച്ചെത്തും .
ഒറ്റപ്പെട്ട് മലർന്നു കിടക്കുന്ന
അവരുടെ മാത്രം വഴിയിലൂടെ
അവർക്കൊരുമിച്ച് കൈകോർത്ത്
നടന്നാലെന്താണ് ?
എന്തു രസമായിരിക്കു മത്!
രഹസ്യങ്ങളും ഉളളിൽ നിറച്ച്
രണ്ടു വീടുകൾ കൈകോർത്ത്
എന്നിലൂടെ മാത്രം ഒഴുകി നീങ്ങുന്നത് .
- മുനീർ അഗ്രഗാമി

ചർക്ക

അറിയാത്തവനു മുന്നിൽ
ചർക്ക
വെറും ചക്രം മാത്രമാണ്
പിന്നിൽ ശൂന്യതയും.
തന്നെ അറിയുന്നവനു
മുന്നിൽ ചർക്ക
ഒരു പ്രതീക്ഷയാണ്
പിന്നിൽ ഒരു രാജ്യവും.
നൂറ്റ നൂലുകൾ പ്രതീകങ്ങളാണ് ;
അതുകൊണ്ടു മാത്രമേ
ഭാവി നെയ്യാനാകൂ .
- മുനീർ അഗ്രഗാമി
LikeShow More Reactions
Comme

രാത്രി മാത്രം വിടരുന്ന

രാത്രി മാത്രം വിടരുന്ന പൂവിനോട്
ചെടി സൂര്യനെ കുറിച്ചു പറഞ്ഞു .
കണ്ടതത്രയും
കണ്ടതിലും നന്നായി പറഞ്ഞു
എന്നിട്ടും അമ്പിളിയോളമേ
പൂവതു കണ്ടുള്ളൂ.
- മുനീർ അഗ്രഗാമി

സ്വപ്നവും വ്യാഖ്യാനവും

സ്വപ്നവും വ്യാഖ്യാനവും
.....................
ഒരു പർവ്വതം പറന്നു പോകുന്നത്
സ്വപ്നം കണ്ടു
മരുഭൂമിയിൽ അത് പറന്നിറങ്ങി
അതിലെ മരങ്ങൾ മഴ കൊണ്ടുവന്നു
ഒരു നദി ഇറങ്ങി വന്നു
മണൽത്തരികൾ അതു
കുടിച്ചു കളഞ്ഞു
അയാളുടെ കണ്ണുകൾ മാത്രം
നിറഞ്ഞു കവിഞ്ഞു
അയാൾ
മകനെ കുറിച്ച് ഓർത്തു
കിടന്നതായിരുന്നു
അവനു ചിറകു പണിയുവാൻ ഏൽപിച്ചവർ
അവനിലെ മരങ്ങൾ അറുത്തുമാറ്റും
ഒരു സ്വപ്നത്തിൻ്റെ സാദ്ധ്യത കുത്തിക്കെടുത്തും
മഴക്കോള് കാണുമ്പോഴേ അവനെ
കോട്ടണിയിക്കും
മരങ്ങളില്ലാത്ത ദേശം
ജീവിതം തരുമ്പോൾ
ഉള്ളിലെ മരങ്ങളിൽ
കിളിയായി ജീവിക്കുവാൻ ചിറകുമാത്രം പോരാ.
അയാൾ വീണ്ടും സ്വപനം കണ്ടു
പറന്നു പോകുന്ന ഒരു മരുഭൂമി
ആ സ്വപ്നം അയാൾ വ്യാഖ്യാനിച്ചില്ല
അത് തൻ്റെ മകനായിരിക്കരുതേ
എന്നു പ്രാർത്ഥിക്കുക മാത്രം ചെയ്തു .
- മുനീർ അഗ്രഗാമി

അദൃശ്യനായ ഒരു പടയാളി

അദൃശ്യനായ ഒരു പടയാളി
.....................
നാവിൽ നിന്നും കുതിരകൾ
ചിതറിയോടുന്നു
ചിലത് സമരമുഖത്തേക്ക്
ചിലത് തെരുവിലേക്ക്
ചിലത് സ്നേഹ രഹസ്യത്തിലേക്ക്
അപൂർവ്വമായി ഒന്ന്
ഫാഷിസത്തിൻ്റെ രാജധാനിയിലേക്ക് ഓടുന്നു
അതിനെ പിന്തുടരുക!
അദൃശ്യനായ ഒരു പടയാളി
അതിൻ്റെ പുറത്തിരിക്കുന്നുണ്ട്
അയച്ചവൻ്റെ അതേ ഛായയിൽ
അവനിലും കരുത്തനായി.
അവനെ പിന്തുടർന്ന്
ഒരു വലിയ സൈന്യം
മൂടൽ മഞ്ഞിൻ്റെ മറവിൽ ചലിക്കുന്നു
വെളിച്ചമുള്ളവരതു കണ്ടെന്നു വരില്ല;
വെളിച്ചത്തിനു ചൂടുള്ള വരേ
അതു കാണൂ .
പുറപ്പെട്ടു പോയ പടയോട്ടം
തിരിച്ചെടുക്കാനാവാതെ
അത് കുതിക്കും
നാവിൽ നിന്ന്
കുതിച്ചു പായുന്നത്
കതിരയാകണം
കഴുതയാകരുത്.
ഓരോ ഗ്രാമത്തിലും
അതിൻ്റെ കുളമ്പടി കേൾക്കുമ്പോൾ
രാജ്യം ഉണർന്ന്
ജീവനുണ്ടെന്ന് സ്വയം
ബോദ്ധ്യപ്പെടുത്തും .
- മുനീർ അഗ്രഗാമി

മാനുഷികം

മാനുഷികം
...................
വെളിച്ചം നടന്നു വന്ന
ഈ വഴിയിലൂടെ തന്നെയാണ്
ഇരുട്ടും നടന്നു വരുക
നാം പകലീ മരത്തണലിലിരുന്ന്
സംസാരിക്കുമ്പോൾ.
പേടിക്കേണ്ട;
നമുക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന മൃഗങ്ങൾ
ഇരുട്ടു താണ്ടാൻ
നമ്മെ സഹായിച്ചേക്കും
വാക്കുകളിൽ നിന്ന്
വെളിച്ചത്തിലേക്ക്
അവയുടെ ചൂര്
ഇപ്പോൾ തന്നെ എത്തിനോക്കുന്നുണ്ട്
-
- മുനീർ അഗ്രഗാമി

അക്ഷരങ്ങൾ

അക്ഷരങ്ങൾ
........................
പേന നടന്ന വഴികളാണ്
അക്ഷരങ്ങൾ
നേർവഴിയല്ല അത്
വളഞ്ഞും പുളഞ്ഞും അവ
അറിവിനെ വഹിക്കുന്നു
എങ്കിലും
ഒരു നേർ വരയുടെ
സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ
അവയെ വലത്തോട്ടോ
ഇടത്തോട്ടോ നയിക്കുന്നുണ്ട്
അക്ഷമയോടെ
അതിനു പിന്നാലെ
എത്ര കണ്ണുകൾ !
എത്ര മനസ്സുകൾ !
സന്ദേശത്തിൽ മനസ്സ്
കവിതയിൽ അനുഭവം...
അങ്ങനെ എത്രയെത്ര യാത്രക്കാർ
അവയെ പിന്തുടുന്നു ?
ഒരു മാഞ്ചോട്ടിലിരുന്ന്
ഞാൻ നോക്കുമ്പോൾ ,
എത്ര നടന്നിട്ടും
എത്താത്ത ദിക്കിലേക്ക്
വഴിയുണ്ടാക്കി നടക്കുന്നു,
ഒരു പേന.
- മുനീർ അഗ്രഗാമി

അടുക്കളയിൽ രാത്രി നിറയുന്നു

അടുക്കളയിൽ രാത്രി നിറയുന്നു
......................
പാത്രങ്ങൾ കലമ്പുകയും
കറണ്ട് പോകുകയും
അടുക്കളയിൽ രാത്രി നിറയുകയും ചെയ്തു
എവിടെയാണ് എൻ്റെ വെളിച്ചം ?
അവൾ ചോദിച്ചു
ഉത്തരത്തിൽ നിന്നും
ഒരു പല്ലി മാത്രം അവളെ നോക്കി
മേൽക്കൂരയിൽ എമർജൻസി എക്സിറ്റ് വേണം
നക്ഷത്ര വെളിച്ചത്തിലേക്ക്
അതിലെ ഇറങ്ങണം
അവളുടെവെളിച്ചം ഇപ്പോഴും
ഇരുട്ട് തന്നെയാണ്
പെട്ടെന്ന്
പാത്രങ്ങളുടെ നിലവിളി കവിഞ്ഞ്
ഒഴുകിയ ജലത്തിൽ ഒരു മത്സ്യ മായി
ഒഴുകി ഇരുൾക്കടലിൽ അവളലിഞ്ഞു.
കറണ്ടു വന്നിട്ടും
പാത്രം കഴുകാൻ അവൻ വന്നതേയില്ല
- മുനീർ അഗ്രഗാമി
രാത്രി സ്പർശം
.............,.............
പൂത്തുനിൽക്കുമീ കറുത്ത മരച്ചോട്ടിൽ
ഞാനും നീയും രണ്ടു മഞ്ഞു തുള്ളികൾ
സ്നേഹ നിലാവേറ്റു തിളങ്ങുന്നു
- മുനീർ അഗ്രഗാമി

വലിയ കവിത

ഇരുട്ട് എഴുതിക്കൊണ്ടിരിക്കുന്ന
വലിയ കവിതയാണ് രാത്രി.
പകൽ
ഖണ്ഡികകൾക്കിടയിലുള്ള
വെളുത്ത ഇടം മാത്രം
- മുനീർ അഗ്രഗാമി

മാനാഞ്ചിറ

മാനാഞ്ചിറ
...................
വൈകുന്നേരത്തിൻ്റെ മുറ്റമാണ്
മാനാഞ്ചിറ
പുൽപ്പരപ്പിൽ കുറെ ഉടലുകളെ
അതിൻ്റെ ആത്മാക്കൾ
ആറാനിട്ടിരിക്കുന്നു
നനവു മാറാതെ കുറെ മനസ്സുകൾ
കനം തുങ്ങി നിൽക്കുന്നു
സൂര്യൻ്റെ ചുവന്ന വെളിച്ചം
രണ്ടു സ്വപ്നങ്ങളെ ഒട്ടിച്ചു ചേർക്കുന്നു
നീർക്കാക്കകൾ കുളം കര കളിക്കുന്നു
വലയങ്ങളായ് ചിന്തകൾ ചെറിയ കാറ്റുകളായ്
ഇളക്കത്തിലൂടെ നൂണ്ടു കടക്കുന്നു
നിയോൺ ബൾബുകൾ വിരലുനീട്ടുന്നു
അവയുടെ ആലിംഗനത്തിലെ
രോമാഞ്ചമായി കുറേ മനുഷ്യർ
നഗരത്തിൽ നഗരത്തിലല്ലാതെ .
- മുനീർ അഗ്രഗാമി

പുതുവത്സര ചിന്തകൾ

പുതുവത്സര ചിന്തകൾ
I.
വില കയറിപ്പോകുന്ന വഴി
പുതുവർഷം നടന്നു
ഒപ്പമെത്താനാവാതെ
ലാച്ചിയമ്മൂമ്മ
അവസാനത്തെ അടി വെയ്ക്കുന്നു .
II
രാത്രി ഒരു വർഷത്തിൽ നിന്നും
മറ്റൊരു വർഷത്തിലേക്ക്
കാലെടുത്തു വെച്ചു
ഇരുൾ കുതിച്ചു പാഞ്ഞു
എത്ര പടക്കം പൊട്ടിച്ചിട്ടും
വന്ന വെളിച്ചം നിന്നില്ല
III
മകനെ തിരഞ്ഞ് വന്ന അമ്മ
പുതുവൽസരാശംസയിൽ കിടന്ന് കരഞ്ഞു
എൻ്റെ മോനെ കണ്ടോ എന്ന ചോദ്യം
പടക്കങ്ങൾ വിഴുങ്ങിക്കളഞ്ഞു
പൊട്ടിച്ചിതറാതിരുന്നാൽ
അവർ നാളെയും അതു തന്നെ ചോദിക്കും
ഉത്തരം തരാനാകാതെ പുതുവർഷം
അപ്പോഴും വരണ്ടു കിടക്കും .
IV
ദിവസങ്ങളുടെ നീണ്ട ക്യുവിൽ നിന്ന്
അസാധുവായി പ്പോയ നിമിഷങ്ങളെ
തിരിച്ചുപിടിക്കാൻ
ഒരു വിപ്ലവം പിറക്കുമെന്ന് മോഹിച്ച്
ഡിസംബറിലെ അവസാനത്തെ നിമിഷത്തിൽ നിന്ന്
ഒരു മഞ്ഞുതുള്ളി
ജനുവരിയിലെ ആദ്യത്തെ നിമിഷത്തിലേക്ക്
ഉതിർന്നു വീണു,
കണ്ണിൽ നിന്നെന്ന പോൽ.
- മുനീർ അഗ്രഗാമി

വയസ്സതു സമ്മതിച്ചു തരില്ല

വയസ്സതു സമ്മതിച്ചു തരില്ല

..............................................

\പോയ വർഷങ്ങളെ ഞാൻ പിടിച്ചു വെച്ചിട്ടുണ്ട്
എൻ്റെ വയസ്സിനുള്ളിൽ അവ
ജീവിക്കുന്നുണ്ട്
സങ്കടങ്ങളുടെ നരച്ച മുടിയിഴ
സന്തോഷങ്ങളുടെ കറുത്ത മുടിയിഴ
അവയെ തൊട്ടു നോക്കുന്നു
വർഷം പോകുന്നത് എൻ്റെ ഉള്ളിലേക്കാണ്
വരുന്നതും എൻ്റെ ഉള്ളിലേക്കാണ് .
പെയ്തും വെയിലറച്ചും തീർന്നു പോയതാണവയെന്ന്
ആരു പറഞ്ഞാലും വിശ്വസിക്കരുത്
വയസ്സതു സമ്മതിച്ചു തരില്ല.
- മുനീർ അഗ്രഗാമി