തടാകവും കരയും

തടാകവും കരയും
..........................
വെളിച്ചത്തിൻ്റെ തടാകമാണ് പകൽ
രാത്രി കരയും
കരയിൽ വീണു പിടയ്ക്കുന്ന മീനുകളേ
ഉറക്കം നമ്മെ രക്ഷിക്കാനെത്തില്ല
വെളിച്ചത്തിൻ്റെ തുള്ളികൾ
നമ്മെ ഒഴുക്കി തടാകത്തിലെത്തിക്കുമെന്ന
പ്രതിക്ഷയാണ് ജീവൻ
ജീവിതം രണ്ടു വെളിച്ചത്തിൻ്റെ
നടുക്ക് പിടയുന്ന ഈ ഇരുട്ട് തന്നെ.
രാത്രിയെന്നതിനെ വിളിച്ച്
ചെറുതാക്കരുതേ
നാം ഇരുട്ടു കൊണ്ട് പുതച്ചു വെച്ച ചലനങ്ങളെ
ഉറക്കം
സ്നേഹമുള്ള കൈകൾ പോൽ
ചേർത്ത് പിടിച്ച്
അടക്കാതിരിക്കുമ്പോൾ
- മുനീർ അഗ്രഗാമി

വേനൽമഴപ്പക്ഷി

വേനൽമഴപ്പക്ഷി
.....................
വേനൽ മഴയുടെ ചിറകടി
തൊടിയിൽ
ചൂടിൻ വിത്തുകൾ
കൊത്തിത്തിന്നതു
കാറ്റിൻ കൂടെ
കിഴക്കൻ മല കയറിപ്പോയ്
പോകും വഴിയതു
തട്ടിത്തള്ളി ത്തന്നൂ മധുരം
മാങ്ങകൾ
ചക്കകൾ
കരിയിലകൾ
തെങ്ങോലകൾ
ഗുൽമോഹറുകൾ
അതു പോകും വഴിയിൽ
നിന്നീ ഞാനതിൻ
കുഞ്ഞിത്തൂവൽ
ഒന്നോ രണ്ടോ മെല്ലെയെടുത്തെൻ
ഉള്ളിൽ തഴുകുകയായീ.

- മുനീർ അഗ്രഗാമി

നിന്നിറയത്ത്

നിന്നിറയത്ത്
....................
നിൻ്റെ തണലിലൂടെ
നടക്കുന്നു
വെയിലെല്ലാം മഴയായ്,
പൂച്ചക്കുഞ്ഞുങ്ങളായ്
പതുങ്ങുന്നു

നിന്നെ തൊട്ടുനിന്നറിഞ്ഞപ്പോൾ
പൊള്ളിനിൽക്കുന്നവരുടെ
മനസ്സാണ് തണൽ
മഴക്കാലത്തിനു മുമ്പ്
നിൻ്റെ മനസ്സിലൂടെ നടക്കുന്നു
നിശ്ശബ്ദതയാണ് വസ്ത്രം
വേനൽമഴ വന്നു
നിശ്ശബ്ദത മുറിഞ്ഞൊഴുകി
നിന്നിറയത്തു കയറി നിന്നു
- മുനീർ അഗ്രഗാമി

കഴുതപ്പുറത്ത് നിനക്ക് ഞങ്ങൾ തന്ന എ പ്ലസ്സുകൾ ?

വിഷമങ്ങളെ കുതിരകളാക്കുകയും
അവയുടെ പുറത്തു കയറി
യുദ്ധം ചെയ്യുകയും
ചെയ്ത്
പരാജയപ്പെട്ടവരുടെ
ഉത്തരക്കടലാസുകളിലെ
ശരികളോളം വരുമോ
കഴുതപ്പുറത്ത് നിനക്ക്
ഞങ്ങൾ തന്ന എ പ്ലസ്സുകൾ ?

മകനേ
ഈ ചോദ്യം
സിലബസ് സി നു പുറത്താണ്;
എങ്കിലും ചോദിക്കുന്നു
ഉത്തരമെഴുതാനല്ല
ഉത്തരത്തിൽ
അവഗണിക്കപ്പെട്ട ഒരു പല്ലിയുണ്ട്
എന്നറിയാൻ മാത്രം
വാലുമുറിച്ചാണ്
അത് പരീക്ഷകളെ അതിജീവിക്കുന്നത്
നിൻ്റെ പുസ്തകത്താളിലല്ല
അതിൻ്റെ ജീവിതം
സ്വന്തം വീട്ടിൽ തന്നെയാണ്
അതൊരു പെൺപല്ലിയാണ്.
പല്ലുള്ളതിനാൽ
കടി കിട്ടിയ ആരോ അവളെ
പല്ലിയെന്നു വിളിച്ചു,
അത്ര മാത്രം .
- മുനീർ അഗ്രഗാമി

ഒരു പെൺകുട്ടി മഴ പ്രതീക്ഷിച്ച് ഇരിക്കുന്നു

ഒരു പെൺകുട്ടി
മഴ പ്രതീക്ഷിച്ച് ഇരിക്കുന്നു
പകൽച്ചൂടിൻ്റെ
കനത്ത പീഡനങ്ങളിൽ പേടിച്ച്
രാത്രിയിരുട്ടിൻ്റെ
കനത്ത നിഗൂഢതയിൽ
ഓർമ്മയിലേക്ക് നടന്നു പോയ
ഒരു തണുത്ത കാറ്റിൻ്റെ
വിരൽ പിടിച്ച്

പൊള്ളി വറ്റിയ ഒരു നദി
മേഘങ്ങളിലെവിടെയോ
ഒളിച്ചിരിക്കുന്നുണ്ട്
അത് തിരിച്ചു വരുമെന്നാകുമോ
അവൾ പ്രതീക്ഷിക്കുന്നത് ?
ഇത്ര പൊള്ളിയിട്ടും
താനെന്താണ് വറ്റിപ്പോകാത്തതെന്നാകുമോ
അവൾ ആലോചിക്കുന്നത്?
പുറത്തും അകത്തും
ഒരുപോലെ പെയ്യുന്ന മഴകളേ
അവളെ അനുഗ്രഹിക്കുക!
- മുനീർ അഗ്രഗാമി

രശ്മികൾ

രശ്മികൾ
..........................
നീ ജനിക്കുമ്പോൾ
പുറപ്പെട്ട രശ്മികൾ
ഇപ്പോഴാണ്
എൻ്റെ കണ്ണുകളിലെത്തിയത്

എന്നെ തിരഞ്ഞ് എത്ര വർഷങ്ങൾ
അവ അലഞ്ഞു!
കണ്ടെത്തിയപ്പോൾ എനിക്ക്
കാഴ്ചയുണ്ടായി
അതുവരെ കണ്ടതൊന്നും
കാഴ്ചയല്ലാതായി
നിനക്ക് നിറങ്ങളുണ്ടായി
അന്നോളം നിറകണ്ണുകളിൽ
ഇല്ലാത്ത നിറങ്ങൾ
ഇതളുകളെന്ന പോലെ
നീ പൂക്കാലമായി
സന്തോഷമായി
നീ നിറങ്ങളായ് നിറഞ്ഞു
എനിക്കു ചുറ്റും മഴവില്ല്
വാത്സല്യത്തിൻ്റെ നിറം
കാരുണ്യത്തിൻ്റെ നിറം
സ്നേഹത്തിൻ്റെ നിറം
പ്രണയത്തിൻ്റെ നിറം
അവ
കറുപ്പോ വെളുപ്പോ അല്ല
ചുണ്ടിൻ്റേതോ
കാലടിയുടേതോ അല്ല
നമുക്കിടയിൽ
വെളിച്ചമാണ്
വെളുത്ത ഹംസം .
ഞാൻ ജനിച്ചപ്പോഴും
കുറച്ചു രശ്മികൾ പുറപ്പെട്ടിട്ടുണ്ട്
നിൻ്റെ കണ്ണുകളിലല്ലാതെ
മറ്റെവിടെയും അവ
ചെന്നെത്തരുതേ!
എത്തരുതേ എന്ന്
ഹംസത്തിനോട്
പറഞ്ഞു പോകുന്നു
-മുനീർ അഗ്രഗാമി

ഗ്രീഷ്മരാത്രിയുടെ വാതിലുകൾ

ഗ്രീഷ്മരാത്രിയുടെ വാതിലുകൾ
.........................................................
അനേകം വാതിലുകള്ള രാത്രി
അവയെല്ലാം തുറന്നിട്ട്
വേനൽമഴയ്ക്ക് കാത്തിരിക്കുന്നു
ജീവനുള്ളവരെപോലെ
ഓരോ സ്വപ്നങ്ങൾ
ഓരോ വാതിലിലൂടെ കടന്നു വരുന്നു
നിൻ്റെ ചുംബനങ്ങൾ
സൂക്ഷിച്ചു വെച്ച
മുറിക്കുള്ളിൽ അവ വന്നിരിക്കുന്നു
എന്നോട് സംസാരിക്കുന്നു
ജീവിച്ചിരിക്കുന്ന നിമിഷങ്ങളെ പോലെ.
ഉണർന്നു നോക്കിയാൽ
കൺതടത്തിൽ
ഒരു വേനൽമഴ പെയ്തു തോർന്നതിൻ
പാടുകൾ കാണാം
ഗ്രീഷ്മ രാത്രിയേ
ഇനി വാതിലുകളടയ്ക്കുക
അടയ്ക്കുക!
- മുനീർ അഗ്രഗാമി

മെയ് കാഴ്ച്ച

മെയ് കാഴ്ച്ച
........... ...........
ഉച്ചവരെ പണിയെടുത്ത്
ആയിരം രൂപ കൂലി വാങ്ങി
തൊഴിലാളി
ഷോപ്പിംഗ് മാളിലേക്ക്
കയറിപ്പോയി

മൾട്ടിപ്ല ക് സ് തിയേറ്ററിൽ നിന്ന്
ഏറ്റവും പുതിയ ഹോളിവുഡ് സിനിമ കണ്ടു പുറത്തിറങ്ങാതെ
ചുറ്റി നടന്നു
വാട്ട്സാപ്പിലും
ഫെയ്സ് ബുക്കിലും കയറി
സർവ്വരാജ്യ തൊഴിലാളികളേ
ഇതിലേ ഇതിലേ
എന്നു ക്ഷണിച്ചു
വീട്ടിലെ പണി തീരാത്തതിനാൽ
ഭാര്യയെ അയാൾ കൂട്ടിയിരുന്നില്ല
തൊഴിലാളിയായി ഗണിക്കാത്തതിനാൽ
അവളെ ഇതിലേ ഇതിലേ
എന്ന് ക്ഷണിച്ചതുമില്ല
ഫുഡ് കോർട്ടിൽ സമ്മേളനത്തിൽ
അവർ സംഘടിതരായി
ഷവർമ്മ കഴിച്ചു
എല്ലാവരും നേതാക്കൻമാരായി
സംസാരിച്ചു
അന്നേരം
മെയ് ഫ്ലവറുകൾ ചുവന്ന കൊടി കെട്ടുകയും
കാറ്റിലവ ഇളകുകയും
ആകാശത്തിലെ പറവകളേ
ഇതിലേ ഇതിലേ എന്ന്
വിളിക്കുകയും ചെയ്തു
അയാൾ അതൊന്നുമറിഞ്ഞില്ല
പിതാക്കൻമാരുടെ കണ്ണീർ പോലെ
ഒരു മഴ വന്നു
മെയ് മാസം നനഞ്ഞു കുതിർന്നു
- മുനീർ അഗ്രഗാമി

ഡൽഹി

ഡൽഹി
................
കുതിപ്പുകൾ വെട്ടിയിട്ട് ,
ഇറങ്ങാനുള്ള ആഗ്രഹങ്ങൾ
കുത്തിക്കെടുത്തി,
തലസ്ഥാനത്തിൻ്റെ അതിർത്തിയിൽ
തീവണ്ടി ചെന്നു നിന്നു

മുന്നോട്ടു പോകാൻ വയ്യ
തീവണ്ടിയുടെ കണ്ണുകൾ
ശക്തമായ വെളിച്ചത്തിൽ നോക്കി;
തലസ്ഥാന നഗരമെവിടെ?
ചരിത്ര നഗരമെവിടെ ?
സ്മോഗിൻ്റെ വെളുത്ത വിഷപ്പൂവുകൾ മാത്രം
കാഴ്ചമറച്ച് വിടർന്നു നിന്നു
എന്തിനെ പേടിച്ചാവും
ഈ നഗരം
ഫോഗിൻ്റെചിറകിനടിയിൽ
ഒളിച്ചത് ?
മണിക്കൂറുകൾ മരിച്ചു തണുക്കുന്നു
ബോഗികളിൽ പുഴുക്കളെ പോലെ
സമയത്തിൻ്റെ വില അസാധുവായ സങ്കടത്തിൽ
യാത്രികർ ഇളകി,
പുളച്ചു
സൂര്യനെവിടെ?
ആരോ ചോദിച്ചു
വെളിച്ചം കെട്ടുപോയ നഗരത്തിൽ വരാൻ
രശ്മികൾ മടിക്കുകയാകും
സ്ത്രീലിംഗമാകയാൽ
ആരോ പറഞ്ഞു
ഡൽഹി തെളിഞ്ഞു നിൽക്കേണ്ട
നഗരം തന്നെ
പക്ഷേ
ആരുടെ കറുത്ത കൈകളാണ് അതിനെ,
അതിൻ്റെ ചരിത്രത്തെ ,
അതിൻ്റെ പകലുകളെ
ജീവനോടെ വെള്ള പുതപ്പിക്കുന്നത് ?
- മുനീർ അഗ്രഗാമി

അടുപ്പത്തിൻ്റെ ചൂടിൽ

അടുപ്പത്തിൻ്റെ ചൂടിൽ
.........................................

അടുപ്പത്തിൻ്റെ ചൂടിൽ
കനലുകളുണ്ടാകുന്നു
വാക്കുകളിൽ
അവ ജ്വലിക്കുന്നു
സൗഹൃദം പാകമാകുന്നു

പുതിയ സൂര്യൻ ഉദിക്കുന്നു
വെളിച്ചം തന്നെ
എഴുത്തെല്ലാം
വെളിച്ചം തന്നെ
സംഭാഷണം
വെളിച്ചം തന്നെ
വാത്സല്യം
......
കവിത
കഥ
എന്നിങ്ങനെ
ഓരോരോ രശ്മികൾ,
വാക്കിലെ കനൽ കെടാതെ .
- മുനീർ അഗ്രഗാമി

ആഗ്ര


ആഗ്ര
...........
ഇരുപതിനായിരം തൊഴിലാളികൾ വലിക്കുന്ന
വെള്ളത്തേരിൽ
അദ്ദേഹം വന്നു
ഓർമ്മകളായിരുന്നു
രഥചക്രങ്ങൾ
പ്രണയച്ചിരുന്ന
ഞങ്ങളുടെ കയ്യിൽ നിന്ന്
റോസാ പൂവ് പിടിച്ചു വാങ്ങി
പകരം
ഒരു മാർബിൾ കഷണം തന്നു
എന്നിട്ട് പറഞ്ഞു ,
ഇത് അനശ്വരമാണ്.
ഞാനത് ഹൃദയത്തിൽ വെച്ചു
അതിനു ചുറ്റും
അനേകമെണ്ണം ഭംഗിയായി
എടുത്തു വെച്ചു
താജ് മഹൽ ഉണ്ടായി
അന്നേരം ഹൃദയങ്ങളിൽ നിന്ന്
യാത്രികർ ഇറങ്ങി
നടന്നു
അവളോടു പറഞ്ഞു,
നീയിതിൽ താമസിക്കുക
വടിപ്പോവാതെ.
- മുനീർ അഗ്രഗാമി

പേ പിടിച്ച ഭാഷ

പേ പിടിച്ച ഭാഷ
............................
അയ്യോ
അരുതേ !
ആ പേ പിടിച്ച ഭാഷ കൊണ്ടെറിഞ്ഞ്
ഗ്രാമത്തെ കൊല്ലരുതേ

നീളമുള്ള നാവിനാൽ
എറിയുമ്പോൾ
ഭ്രാന്തനായ പൂച്ചയെ പോലെ
കൈവിട്ട കല്ലായി
ഭാഷ ഓടി വരും
എലിയെ എന്ന പോലെ
അത് ഗ്രാമത്തെ കൊന്നേക്കും
അതിനു മുമ്പ്
ആ ഭാഷയ്ക്ക്
മണി കെട്ടുക
ഗ്രാമം രക്ഷപ്പെടട്ടെ!
സ്വന്തം ഭാഷയാൽ
ഗ്രാമം ഒരുറുമ്പിനെ പോലും
ഇന്നേ വരെ കൊന്നിട്ടില്ല
എന്നതിനാൽ
- മുനീർ അഗ്രഗാമി

മംഗള-ലക്ഷദ്വീപ് എക്സ്പ്രസ്


മംഗള-ലക്ഷദ്വീപ് എക്സ്പ്രസ്
....................................................
വെയിൽ കുടിച്ച് പൊള്ളിനിൽക്കുന്ന
പറമ്പുകൾ
തണലിലേക്ക് നടക്കാൻ
കാലു തരണേ എന്നു പ്രാർത്ഥിക്കുന്ന കുന്നുകൾ
അന്നേരം ദൈവത്തെ പോലെ
ചെറിയ കാറ്റുമായ്
തീവണ്ടി വന്നു

വയലുകൾക്കും കുന്നുകൾക്കുമിടയിലൂടെ
അത്ര വേഗത്തിൽ ഇഴഞ്ഞ്.
മംഗള - നിസാമുദ്ദീൻ എക്സ് പ്രസ്
എൻ്റെ മയക്കത്തിൻ്റെ വീണക്കമ്പി മുറിച്ച്
യാത്രയുടെ പച്ചക്കൊടി പാറിച്ച്
കൊഴിഞ്ഞു വീണ ഇലകൾ
ഫ്ലാറ്റ് ഫോറത്തിൽ നീങ്ങി നിന്നു
ഞാൻ സ്ലീപ്പർ കോച്ചി ലേക്കു നടന്നു
ഉറക്കം എൻ്റെ ബർത്തിൽ
എന്നെ കാത്തിരുന്നു
കടലിൽ മീനെന്ന പോലെ
അതിൻ്റെ നീലയിൽ ഞാൻ ലയിച്ചു
അകത്തല്ല
പുറത്താണ് തീ
ജ്വാലയില്ലാതെ അത് കത്തിക്കൊണ്ടിരുന്നു
കറുത്ത ദേവനല്ല
വെളുത്ത വെയിലിൻ്റെ ദേവൻ
താണ്ഡവമാടുന്നു
തൊടികളും
വയലുകളും കടന്ന്
വണ്ടി പായുമ്പോൾ
പാലങ്ങളെ കളിയാക്കി
അടിയിൽ ചെളിയുടെ
വിണ്ടു കീറിയ ചുണ്ട്
പിന്നോട്ടു പാഞ്ഞു പോകുന്ന ദൃശ്യങ്ങൾ
പേവരുതേ എന്നു നിലവിളിച്ചില്ല
മഴ കൊണ്ടുവാ എന്നതു പലവട്ടം പറഞ്ഞു
ആരും കേട്ടില്ല
ചെവികളുടെ വാതിലടച്ച്
ഒരു കിളിവാതിൽ മാത്രം
മൊബൈലിലേക്ക് തുറന്ന്
യാത്രക്കാരിരുന്നു.
പല ദേശക്കാർ
ഭാഷക്കാർ
മതക്കാർ
ആരും ആരേയും ഉപദ്രവിക്കാതെ
മൊബൈലിനു മുന്നിൽ
ധ്യാനിച്ചിരുന്നു
ഇപ്പോൾ ട്രെയിൽ
സർവ്വ മതങ്ങളുടേയും ആരാധനാലയമാണ്
മൊബൈൽ ഫോൺ പ്രതിഷ്ഠയും
പണ്ടേ അത്
സർവ്വ യാത്രക്കാരുടേയും
പ്രാർത്ഥനാലയമാണ്
പല ഭാഷയിൽ
പല ആരാധനാ രീതിയിൽ
യാത്രയുടെ ശ്രീകോവിലേക്ക് തിരിഞ്ഞ് പ്രാർത്ഥിച്ച ഇടം
എൻ്റെ ബർത്ത്
താമസിക്കുമ്പോൾ മാത്രം
എൻ്റേ തായ
ഭൂമിയെപോലെ
എന്നെ വിളിച്ചു,
ഉറക്കത്തിൻ്റെ മടിയിൽ
തലവെച്ചു കിടന്നു;
മറ്റാർക്കും സ്വന്തമാക്കാനാവാത്ത
എൻ്റെ മാത്രം ഉറക്കം
കൺപോളകളിൽ വിരലോടിച്ചു
മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ്
കുതിച്ചു പാഞ്ഞു
ഒരിക്കലും തമ്മിൽ തൊടില്ലെന്ന്
കരുതിയ പാളങ്ങൾ
ഒരേ തരിപ്പ് അനുഭവിച്ചു കിടന്നു
ട്രെയിൻ ഓടുമ്പോൾ അവർ കമിതാക്കളാകുന്നു
ട്രെയിൻ ഹംസവും
- മുനീർ അഗ്രഗാമി

നടത്തം


നടത്തം
...............
മണൽത്തരികളുടെ തിളങ്ങുന്ന കണ്ണുകൾ
ഓരോ ചുവടിലും തെളിഞ്ഞു
കൃഷ്ണമണികളിൽ
പുഴയുടെ ഓർമ്മകൾ തിരയുന്ന
തിളക്കം
നടന്നു.
കൊന്നപ്പൂവുകൾ പിന്നിൽ നിന്ന്
നോക്കി നിന്നു
കോമാവ്
ഒരു പഴുത്ത മാങ്ങ തന്നു.
നടന്നു,
ഒന്നു രണ്ടു മഴ മേഘങ്ങൾ വന്നു നോക്കി
പെയ്തില്ല
അതുകൊണ്ട്
തളിർക്കാനാവാതെ നടന്നു
ചുട്ടുപഴുത്ത റെയിൽവേ സ്റ്റേഷൻ
ഓർമ്മകളുടെ വീടുപോലെ
കുറെ മനുഷ്യർ
അവരവരെ പുതുക്കിപ്പണിയാനിരിക്കുന്നു
അവർക്കടുത്തെത്തി
വെയിലേറ്റു വാടിയ ഇലപോലെ
സിമൻ്റു ബെഞ്ചിൽ വീണു
എത്രയോ സ്വപ്നങ്ങൾ ഇരുന്ന ബെഞ്ച്
എത്രയോ കാത്തിരിപ്പുകൾ കണ്ട ബെഞ്ച്
എന്നെ ചേർത്തു പിടിച്ചു
മയക്കം നേർത്ത കാറ്റുപോലെ
എനിക്കുള്ളിലൂടെ നടന്നു പോയി.
- മുനീർ അഗ്രഗാമി

യാത്രാവിവരണം (l) നിള


നിള
.........
നിളാമണൽപ്പരപ്പിൽ
രാത്രിവിരിപ്പിൽ
നിറഞ്ഞു കവിഞ്ഞ
ഒരു സ്വപ്നം പുതച്ച് കിടന്നു
ഉറക്കം വന്നില്ല
വൃദ്ധസദനത്തിലെന്ന പോലെ
ആശുപത്രിക്കിടക്കയിലെന്ന പോലെ
ചുളിഞ്ഞു മെലിഞ്ഞ വിരലുകൾ
ആരെയോ തേടുമ്പോലെ
മെല്ലെ യിളകി
കണ്ണീർച്ചാലുകൾ ഒലിച്ചു
നിലാവതിൻ്റെ തീരത്ത് വന്നു നിന്നു
ഉടഞ്ഞ കണ്ണാടിയിൽ
മുഖം നോക്കി കരഞ്ഞു
വന്നുവോ ?
എന്നോട് ചോദിക്കുന്നു
ഒന്നുംമിണ്ടാതെ നിന്നു
ഒരു രാത്രി
മണൽപ്പരപ്പിൽ കിടന്നു
വല്ല്യച്ഛനെ കുളിപ്പിച്ച
ജലത്മാത്രകൾ കിടന്ന അതേ മണൽപ്പരപ്പ്
ഏതോ വേദനയാൽ
അവ തപിച്ച് അടുത്ത് കിടന്നു
കുറ്റിക്കാടുകൾ കാവൽ നിന്നു
മതിയായില്ല
പക്ഷേ
ഒറ്റയാവുന്നു,
തിരിച്ചു പോവണം
മണൽത്തരികൾ
കാലിൽ പിടിച്ചു വെച്ചു
പോവരുത് !
ഞങ്ങൾക്കൊപ്പം കാത്തിരിക്കുക
ഇതേ വാക്കുകൾ
മുമ്പൊരു മനുഷ്യനോട്
ഇവ പറഞ്ഞിട്ടുണ്ടെങ്കിൽ
ഞാൻ അയാളല്ല
കണ്ണിൽ തിളക്കമുള്ള
ഒരു മണൽത്തരി
കാറിനടുത്തു വരെ കൂടെ വന്നു
യാത്ര പറഞ്ഞില്ല
കണ്ണിൽ ഒരു മഴത്തുള്ളി വീണു പിടഞ്ഞു.
നടന്നു.
തിരിഞ്ഞു നോക്കാനായില്ല .
- മുനീർ അഗ്രഗാമി

മുറ്റത്തൊരു മഴ കിടക്കുന്നു

ഉണർന്നു നോക്കുമ്പോൾ
ചൂടെല്ലാം കുടിച്ച്
മുറ്റത്തൊരു മഴ കിടക്കുന്നു
എന്നെ ഉറക്കിക്കിടത്തിയ
ഉഷ്ണവും വിയർപ്പു ചാലുകളും
അത് പച്ചയ്ക്ക് തിന്ന്
ഉറങ്ങിപ്പോയതാവാം ,
രാത്രിയുടെ തണലിലിരുന്ന്.

- മുനീർ അഗ്രഗാമി

പ്രേമമില്ലാത്തവർക്കൊപ്പം ഞാൻ നടക്കില്ല

പ്രേമമില്ലാത്തവർക്കൊപ്പം
ഞാൻ നടക്കില്ല
......................................
ഹിമാലയത്തിൽ,
കാട്ടിൽ,
കടൽത്തീരത്തിൽ ,
പുഴയിറമ്പിലും
പ്രേമമില്ലാത്തവർക്കൊപ്പം
ഞാൻ നടക്കില്ല
നടന്നാൽ
എന്നിലെ മിന്നാമിനുങ്ങിൻ
നുറുങ്ങുവെട്ടവർ
കുരിരുട്ടായ് കെടുത്തിക്കളയും
ഞാനൊഴുകും നദിയുടെ കുളിർ
പൊരിവെയിലായവർ വറ്റിക്കും

ചുവടുകൾ മൂന്നോ നാലോ കഴിയേ
എന്നുടെ പൂവുകളൊക്കെ കൊഴിയും
മനസ്സിൻ മഹാസരസ്സിൽ
നീന്തുമരയന്നങ്ങളെന്നെ മറക്കും
കടലൊരു കരിങ്കല്ലു പോലുറയ്ക്കും
പ്രേമമില്ലാത്തവർക്കൊപ്പം
ഞാൻ നടക്കില്ല
പ്രേതമായവർ ജീവൻ്റെ തുടിപ്പുകളിൽ
തണുത്തിരിക്കും.
- മുനീർ അഗ്രഗാമി

തീക്കളി

തീക്കളി
..............
കണ്ടിട്ടുണ്ടോ
വേനലിൻ തീക്കളി ?
മഞ്ഞയും ചുവപ്പും കലർത്തി
ആളിയും പാളിയും
വിശപ്പു മാറ്റുന്നതിൻ
മരണക്കളി
ഓറഞ്ചു നിറത്തിൽ,
പൂക്കുവാനാകാതെ
കരിഞ്ഞവയിൽ
പൂവായ് നടന്ന്
കനൽ വസന്തമായ് വിടരുന്ന
താപത്തിൻകളി
കാടുകാണാതെ ശമിച്ച്
കരിയിലൊളിച്ച്
മണ്ണടരുകളിൽ മറയുന്ന
ഒളിച്ചുകളി
പിന്നെ
തീയതിൻ
തണുത്ത രൂപത്തിൽ
വേരിലൂടെ ആളിയാളി വന്ന്
കൊന്നയിൽ
മഞ്ഞ മാത്രം വെയ്ക്കുന്ന
കുട്ടിക്കളി
പിന്നെയും
ഗുൽമോഹറിൽ ചുവപ്പ് തൂവി
മണ്ണിൽ പരവതാനി വിരിച്ച്
മഴയ് ക്കൊപ്പമിരുന്ന്
കുഞ്ഞു മാലാഖയായ്
പൂവിതളുകളാൽ
പൂവിടുന്ന കളി
ഇടയ്ക്ക് വന്നു നോക്കുന്ന
മഴയിൽ മറഞ്ഞ്
നിശ്ശബ്ദമായ് നിന്ന്
വിതുമ്പുന്ന പേരറിയാക്കളി
വെയിലിലൂടെ നടന്ന്
ഒലിച്ചുപോയ ശക്തികൾ തിരിച്ചെടുത്ത്
പുൽക്കൊടിത്തുമ്പിൽ
ആളിയാളി വിടരും
പൂക്കളി .
വേനലെന്നാൽ
തീയതിൻ്റെ നിറങ്ങളാൽ വരച്ച
ഉദ്യാനമാണ്.
ചൂട് അതിലെ പൂമ്പാറ്റകൾ
വേനൽമഴ തേൻ കുരുവി
തണുപ്പ്
വഴി തെറ്റി വന്ന കുയിൽ.
- മുനീർ അഗ്രഗാമി

തുഞ്ചത്തിരുന്ന്

തുഞ്ചത്തിരുന്ന്
,,,,,,,,,,,,,,,,,,,,,,,,,,,,,,
തൂങ്ങിയാടി
തുഞ്ചത്തിരുന്ന്
ആചാര്യൻ ലോണുകളെ കുറിച്ച്
നിശ്ശബ്ദമായി
പഠിപ്പിക്കുന്നു
കിളിപ്പാട്ടുകളില്ല
വിലാപം മാത്രം.

-മുനീർ ആഗ്രഗാമി

കവിതയെവിടെ ?

കവിതയെവിടെ ?
/////////////////////////////////
കവിതയെവിടെ ?
വെളിച്ചം,
അതുണ്ടാക്കിയ
മഴവില്ലിനോട് േചാദിക്കുന്നു
ചോദ്യം കേട്ട് ജലകണികകൾ
പറന്നു പോയി
ലോകം ഇരുട്ടിലായില്ല
പക്ഷേ
നിറങ്ങൾ തകർന്നു പോയി
എങ്ങും വെളിച്ചമായി
ഞാൻ വായിച്ച കവിതയുടെ
ഏഴു നിറങ്ങളും പോയി
കവിതയെവിടെ?
വെളിച്ചമേ
നീയെന്തിനാണ്
അതിനെ പേടിപ്പിച്ച്
ഓടിച്ചത് ?
- മുനീർ അഗ്രഗാമി

തീരാതെ തീരാതെ

തീരാതെ
തീരാതെ
................
ഒരു മഴയും
മുഴുവനായി പെയ്യരുത്
ചില തുള്ളികൾ
ബാക്കിയാവണം

പെയ്യാതെ
ബാക്കിയായ തുള്ളികളുടെ കുളിര്
വിളിച്ചു കൊണ്ടിരിക്കും
ആ വിളിയാൽ മാത്രമാണ്
മുന്നോട്ട് നടക്കുന്നത്
നീ പെയ്തതത്രയും കുടിച്ച്
തളിരുകൾ
നിന്നിലേക്ക് വിരലുകൾ നീട്ടുന്നു
ഓരോ തുള്ളികൊണ്ട്
ഓരോ നിമിഷവും
ഓരോ സ്പർശനം!
തീരാതെ ,തീരാതെ
- മുനീർ അഗ്രഗാമി
................
ഒരു മഴയും
മുഴുവനായി പെയ്യരുത്
ചില തുള്ളികൾ
ബാക്കിയാവണം

പെയ്യാതെ
ബാക്കിയായ തുള്ളികളുടെ കുളിര്
വിളിച്ചു കൊണ്ടിരിക്കും
ആ വിളിയാൽ മാത്രമാണ്
മുന്നോട്ട് നടക്കുന്നത്
നീ പെയ്തതത്രയും കുടിച്ച്
തളിരുകൾ
നിന്നിലേക്ക് വിരലുകൾ നീട്ടുന്നു
ഓരോ തുള്ളികൊണ്ട്
ഓരോ നിമിഷവും
ഓരോ സ്പർശനം!
തീരാതെ ,തീരാതെ
- മുനീർ അഗ്രഗാമി

വീടടച്ചിടുമ്പോൾ

വീടടച്ചിടുമ്പോൾ
................................
മെഡഗാസ്കറിൽ വല്ല്യച്ഛൻ
കാലിഫോർണിയയിൽ കുഞ്ഞേച്ചി
ടെഹറാനിൽ അമ്മച്ചി
മോസ്കോയിൽ അച്ഛൻ

കുറ്റിപ്പുറത്ത് വല്ല്യമ്മ
ചെറിയച്ഛൻ്റെ ഫ്ലാറ്റിൽ
കുഞ്ഞിനെ നോക്കുന്നു
എൻ്റെ വീട് അടച്ചിട്ടിരിക്കുന്നു
അടച്ചിട്ട വീടിന്നു കാവലായൊരു മാവ്
മാവിനു കൂട്ടായൊരു കണിക്കൊന്ന
കണിക്കൊന്നയിലിപ്പോൾ
മഞ്ഞ ശലഭങ്ങൾ
വിഷുപ്പാട്ട് കേട്ടിരിക്കയാവും
മുറ്റത്ത് നാലഞ്ചു കുഞ്ഞു മാങ്ങകൾ
കിടന്നു കളിക്കുന്നുണ്ടാവും
ആരെയും കാണാതെ വീട്
കരഞ്ഞ്
ഉറുമ്പുകളോട് പരാതി പറയുന്നുണ്ടാകും
ഞാൻ നടന്നതിൻ പാടുകൾ
രണ്ടു കീരികൾ വന്നു നോക്കുന്നുണ്ടാകും
കുറെ ചിതലകൾ അവയെ കളിയാക്കി
പറന്നു വന്നിട്ടുണ്ടാകും
ഹോസ്റ്റലടച്ചതിനാൽ
വല്ല്യമ്മയുടെ വിരലിൽ തൂങ്ങി
കുഞ്ഞു കഥയായ് നടക്കുന്നു
വീട്ടിൽ നിന്നെന്നോ
ഇറങ്ങിപ്പോയതാണതിലെ കഥാപാത്രങ്ങൾ
ഇടയ്ക്ക് മൊബൈലിലവർ
വന്നു പോകും
ജീവനുണ്ടെങ്കിലും
ജീവിതമില്ലാതെ.
വീടടച്ചിടുമ്പോൾ
മനസ്സടയുന്നു
മനുഷ്യനടയുന്നു
തുറക്കുവാനുള്ള
സന്തോഷത്തിൻ്റെ താക്കോൽ
വീണുപോയിരിക്കുന്നു
ഞാനുതിരഞ്ഞ്
അമ്മമ്മയുടെ വിരൽ പിടിച്ച്
നടക്കുന്നു :
വീണു കിട്ടിയവരാരോ
കൊന്നപ്പൂവിലതെടുത്തു വെച്ചിട്ടുണ്ടാവും
ഉണ്ടാവും
- മുനീർ അഗ്രഗാമി

അതു മതി

വേനലിലൂടെ
ഒരു മഴ നടന്നു പോകുമ്പോലെ
ജീവിതത്തിലൂടെ
ആരെങ്കിലും
കടന്നു പോയിട്ടുണ്ടോ ?
ഓർമ്മയിലതിൻ്റെയൊരു
തുള്ളിയുണ്ടോ ?
എങ്കിൽ
വേനൽ കടക്കുവാനതു മതി ;
അതു മതി,
വെന്തു നീറുമേതൂഷരതയും
ശമിക്കുവാൻ.

- മുനീർ അഗ്രഗാമി

വേരിന് എത്ര അറ്റങ്ങളുണ്ട് ?

വേരിന് എത്ര അറ്റങ്ങളുണ്ട് ?
...........................................
വേരിന്
എത്ര അറ്റങ്ങളുണ്ട് ?
വേരിന്
അഞ്ചറ്റങ്ങളുണ്ട്
ഒന്ന് മണ്ണിൽ
ഒന്ന് മനസ്സിൽ
ഒന്ന് മരത്തിൽ
ഒന്ന് ഓർമ്മയുടെ തെളിനീരിൽ
ഒന്ന് ഭാവിയുടെ വെളിച്ചത്തിൽ.

ശരിയല്ലേ എന്ന്
വേരിനോടു ചോദിച്ചു
അഞ്ചല്ല അസംഖ്യമെന്ന്
മണ്ണടരിൽ അത് ചുംബിച്ചു
വേരിൻ്റെ ശിഷ്യനായി
വേരിനൊപ്പം നടന്നു
മണ്ണിന്നിരുട്ടിൽ
അറ്റങ്ങളുടെ വെളിച്ചം
അഞ്ചെന്ന അജ്ഞതയിൽ
നേരിൻ വേരുകൾ പാഠമെഴുതി
വേരിന്
അഞ്ചല്ല
അയ്യായിരമല്ല അറ്റങ്ങൾ
ഒരറ്റം പിടിച്ച്
മണ്ണിന്നിരുട്ടിലാണ്ട
ഒരു മഴത്തുള്ളി നടക്കുന്നു
പൂവിലെത്തി ചിരിച്ചു നിൽക്കുന്നു
വെളിയിൽ വീണ ഒരു തുള്ളി
ഒരറ്റം പിടിച്ച്
ഇലയിലെത്തി ശയിക്കുന്നു
മറ്റൊരറ്റം പിടിച്ചു വന്ന ഒന്ന്
പഴത്തിൽ നിന്ന്
എന്നിലേക്ക് കാലെടുത്തു വെക്കുന്നു
വേരിന്
ഇനിയുമുണ്ട് അറ്റങ്ങൾ
ഒന്നു പിടിച്ച് വല്യമ്മ വരമ്പുകടക്കുന്നു
മറ്റൊരറ്റത്ത് ഗ്രാമം
പേൻ നോക്കിയിരിക്കുന്നു
ഒരറ്റത്ത്
ഇരുട്ടിലാണ്ട നദിയുടെ
കുട്ടിക്കാലം
മറ്റൊന്നിൽ ഒരു പനന്തത്തയുടെ
ചിതാഭസ്മം ...
വേരിന്
വേദനയിലുമുണ്ട് ഒരറ്റം
വറ്റിപ്പോയ പച്ചപ്പിലൂടെ
നീരുതേടി അതലയുന്നു
വേരിനൊപ്പം നടന്നു
മണ്ണിനെയറിഞ്ഞു തീർന്നില്ല
വേരിനോളം വലിയ
ജ്ഞാനിയില്ലെന്നറിഞ്ഞു
വിനയാന്വിതനായ്
തരിച്ചുനിന്നു
അറിഞ്ഞതത്രയും പൂവിട്ടു
വസന്തം വന്നു
ആനന്ദം വന്നു.
കണ്ണു നിറഞ്ഞു
കണ്ണീർത്തുള്ളിക്കൊപ്പം
വേരിൻ്റെ ഒരറ്റത്തു നിന്ന്
നൃത്തം ചെയ്തു
- മുനീർ അഗ്രഗാമി

കറുത്ത മരമേ

പൂത്തു പൊഴിയാൻ നിൽക്കുന്ന
കറുത്ത മരമേ
നിൻ്റെ തണലിലെന്നുറക്കം
നീ കൊഴിച്ചിടുമിലകൾ
പുതപ്പുകൾ
നിൻ്റെ ഗന്ധരാഗങ്ങളിൽ
സ്വപ്നങ്ങൾ
ഏതോ ഗാനമാകുന്നു

തട്ടി വിളിക്കുവാൻ വരണ മിനി,
ഒരു തണുത്ത കാറ്റ്
ഒരു മഴത്തുള്ളി;
കറുപ്പിൽ മയങ്ങിപ്പോയ
കാല്പനികനെ .
- മുനീർ അഗ്രഗാമി

മാതൃകയായ കുട്ടി

മാതൃകയായ കുട്ടി
...............................
സങ്കടങ്ങൾ പട്ടിണി കിടക്കുന്ന
ആസ്പത്രിയിലൂടെ നടന്ന്
ബഹളങ്ങൾ കുരച്ചുചാടുന്ന
തെരുവിൽ കുടുങ്ങി
വീടെത്തും മുമ്പേ പീഡിതനായ കുട്ടി
വാർഡുമെമ്പറുടെ മുന്നിൽ ചെന്നു

ആരാണ് വലിയവൻ എന്ന ചോദ്യത്തിന്
കുട്ടി ഉത്തരം പറഞ്ഞില്ല
ആരാണ് ചെറിയവൻ എന്ന ചോദ്യത്തിനും
കുട്ടി ഉത്തരം പറഞ്ഞില്ല
അവൻ എല്ലാം കാണുകയായിരുന്നു,
മരണം വലുതാക്കിയവരെയും
ഭരണം ചെറുതാക്കിയവരെയും.
ചെറുതായിരുന്ന്
വലുതാകുവാൻ.
വലുതായി നിന്ന്
ചെറുതാകുവാൻ
കുട്ടികൾ മാത്രമല്ല
ഉത്തരം പറയേണ്ടതെന്ന്
അവൻ ലോകത്തെ പഠിപ്പിക്കുമോ ?
- മുനീർ അഗ്രഗാമി

അയാൾ ചൂടറിയുന്നില്ല

ഇലപൊഴിഞ്ഞ്
ഉണങ്ങിപ്പോയ
പ്രസ്ഥാനത്തിൻ്റെ ചുവട്ടിൽ
തണലുതേടി ഒരാൾ .
മഴ പെയ്യുമെന്നും
ഇല കിളിർക്കുമെന്നും
അയാൾ വിശ്വസിക്കുന്നു
അതു കൊണ്ടു മാത്രം
അയാൾ ചൂടറിയുന്നില്ല
- മുനീർ അഗ്രഗാമി

നിന്നസാന്നിദ്ധ്യം വിരിച്ച് കിടക്കുന്നു

ഓർമ്മയുടെ തണലിൽ
നിന്നസാന്നിദ്ധ്യം വിരിച്ച് കിടക്കുന്നു
രാവ്
ഉടലിലൂടെ ഇരുട്ടുമായ്
നടന്നു പോകുന്നു ,
ഒറ്റയ്ക്ക് .

ഇലവീഴുന്ന ഒച്ചകൾ ചേർത്തു വെച്ച്
നിശ്ശബ്ദത മറികടക്കുന്നു
പരന്നു തുടങ്ങുന്ന നിലാവും
ചന്ദ്രനും
രാവും
ഒറ്റ.
ആരുടെ അസാന്നിദ്ധ്യമാവും
അവയെ ഉറങ്ങാന നു വ ദി ക്കാത്തത് ?
- മുനീർ അഗ്രഗാമി

ചാതുർവർണ്ണ്യം

ചാതുർവർണ്ണ്യം
...............................
ചാതുർവർണ്ണ്യമനുസരിച്ച്
സമൂഹത്തെ
നാലു വിഭാഗമായിതിരിച്ചിരിക്കുന്നു
പോലീസും മന്ത്രിസഭയും
ഒന്നാം വിഭാഗം
അവർ സവർണ്ണരെന്നറിയപ്പെടും

ഉദ്യോഗസ്ഥരും എം എൽ എ മാരും
രണ്ടാം വിഭാഗം
ഇവർ ഭരണം നടത്തും
മുതലാളിമാരും കച്ചവടക്കാരും
മൂന്നാം വിഭാഗം
ഒന്നാം വിഭാഗത്തിനു വേണ്ടി
കൂലിപ്പണി ചെയ്യുന്നവരും
പെൻഷൻകാരും അവസാന വിഭാഗം
മററുള്ളവർ ചാതുർവർണ്ണ്യത്തിന് പുറത്ത് അലഞ്ഞു തിരിയും
അതിൽ വോട്ടവകാശം മാത്രമുള്ളവർ
അവർണ്ണരാണ്.
പോലീസ് വീട്ടമ്മയെ
നിഷ്ക്കരുണം വലിച്ചിഴയ്ക്കുമ്പോൾ
സവർണ്ണർ കുലധർമ്മം അനുഷ്ഠിക്കുകയാണ്
അതുകൊണ്ട് അവരത്
ന്യായീകരിക്കും
പുറത്തിപ്പോൾ
അയ്യങ്കാളി,
സഹോദരൻ,
ഗുരു എന്നിവരില്ലെന്ന്
അവർക്കറിയാം
അതു കൊണ്ട്
പൊതുഇടങ്ങളിൽ നിന്ന്
ചാതുർവർണ്യത്തിൽ പെടാത്തവർ
നിഷ്കാസിതരാകുന്നു.

നിഴലുകൾ

നിഴലുകൾ
...................
ഞാനിനി നിഴലുകളെ കുറിച്ച് സംസാരിക്കട്ടെ
എനിക്കൊപ്പം ആദിമമായ ഇരുട്ടിൽ നിന്ന്
നടക്കാനിറങ്ങിയ
നിശ്ശബ്ദതയെ കുറിച്ച്.
വെളിച്ചത്തിന്
പ്രവേശനാനുമതി നിഷേധിച്ച
എൻ്റെ രൂപത്തിൻ്റെ അതിരു പങ്കിടുന്ന
രാജ്യത്തെ കുറിച്ച്.

നിഴലുകൾ
ഉദാസീനമായ നേരമ്പോക്കുകളുടെ
തണലുകളല്ല
സൂര്യനും മുമ്പ്,
നക്ഷത്രങ്ങൾക്കും മുമ്പത്തെ
പ്രപഞ്ചത്തിൻ്റെ ഇനിയും മരിക്കാത്ത
തൂവലുകളാണ്
എൻ്റെ ഉടലിലവ ഒളിച്ചിരിക്കുന്നു
മരത്തിലവ മറഞ്ഞിരിക്കുന്നു
വെളിച്ചം ഒരു വശത്തിലൂടെ നടക്കുമ്പോൾ
ചെങ്കുത്തായ മലഞ്ചെരിവിലൂടെ
അതിറങ്ങി വരുന്നു
എന്നെ മറഞ്ഞു നിന്ന്,
അധ: കൃതയായ ഒരമ്മ
വെളുത്തു തുടുത്ത്
സവർണ്ണനായിപ്പോയ മകനെ നോക്കുമ്പോലെ
നോക്കുന്നു
മകൻ്റെ വെളുത്ത മുറിയിലേക്ക്
ഭൂതകാലത്തിൽ നിന്ന്
കരിപിടിച്ച അടുക്കള പാളി നോക്കുമ്പോലെ
നിഴലുകൾ നിഴലുകളല്ല
മണ്ണിൽ നിന്ന് ഉയർന്നു പോയ മരങ്ങൾ
മണ്ണിനു കൊടുക്കുന്ന
സമ്മാനമാണത്
സ്വന്തം ആകൃതിയിൽ നിർമ്മിച്ച
കുളിര്.
നിഴലുകൾ
മൗനത്തിൻ്റെ മഹാ മൂർത്തിയാണ്
എല്ലാ ഒച്ചപ്പാടുകളുടേയും
വെളിച്ചത്തിൻ്റെ പിന്നിൽ നിന്ന്
അവ നിശ്ശബ്ദമായ് പ്രാർത്ഥിക്കുന്നു
വെളിച്ചം ഒന്നിനെ പ്രണയിക്കുമ്പോൾ
നിഴലുണ്ടാകുന്നു
കോപം കൊണ്ടു പൊളളുമ്പോൾ
അല്പനേരം വിശ്രമിക്കാൻ
പ്രണയമുണ്ടാക്കുന്ന
രസകരമായ ഇരുട്ട്
ഏതാൾ ക്കൂട്ടത്തിലും ത്രിമാനമായ
സന്തോഷങ്ങളുടെ ദർശന മ യ മാ യ ഇരുട്ട്.
നിഴൽ
രഹസ്യത്തിൻ്റെ നിറമാണ്
വെളിച്ചപ്പെടാൻ കൂട്ടാക്കാത്ത
വിശുദ്ധ രഹസ്യമാണത്
വെളിച്ചം കടന്നു പോകാൻ പേടിക്കുന്ന
ഒരു മറ.
അതാരുടെ മതമാണ് ?
തണലു തരുമെങ്കിൽ
അതു നിൻ്റെ മതമാകട്ടെ!
വെളിച്ചമില്ലെങ്കിലെന്ത്?,
വെളിച്ചത്തിൻ്റെ സ്പർശം അദൃശ്യമായി
അതിനെ തലോടുന്നുണ്ടല്ലോ
എൻ്റെ സംസാരത്തിൻ്റെ ജനലഴി പിടിച്ച്
നീ നിൻ്റെ നിഴലിലേക്ക് പോകുക
വെളിച്ചം നിനക്കു തന്ന
നിൻ്റെ രൂപത്തിലുള്ള
വലുതും ചെറുതുമായ പൂവുകൾ .
അതിനൊറ്റ ഇതൾ മാത്രം
ആരുടെ വെളിച്ചത്തിലാണതു വിടരുക?
പടിഞ്ഞാറു നിന്ന് കിഴക്കോട്ട്
വിടരുമ്പോൾ
എൻ്റെ സൂര്യനേ എന്നൊരു വിളിയാകുന്നു അതിലെ
പൂന്തേൻ
അറബിക്കടലിൻ്റെ ഇലകളുടെ തിരകളിൽ തൊട്ട്
സ്പ്നം വിടരുമ്പോലെ
നിഴലുകൾ വിടർന്നു നിൽക്കുന്നു
ഉന്നതങ്ങളിലിരുന്ന്
മണ്ണു തൊടാനാഗ്രഹിക്കുന്നവരുടെ
ആഗ്രഹങ്ങളാണ് നിഴലുകൾ
പ്രഭാതത്തിൻ്റേയും ഉച്ചയുടേയും
സന്ധ്യയുടേയും
ആഗ്രഹങ്ങൾ.
ആ ആഗ്രഹങ്ങളിലിരുന്ന്
വറ്റി വരണ്ട ദേശത്തെ തണുപ്പിക്കാൻ
നാം പുതിയ ആഗ്രഹങ്ങളുണ്ടാക്കുന്നു
നിഴലുകൾ ആഗ്രഹങ്ങളുടെ
വീടുകളാണ്
അതുകൊണ്ടാണ് അവിടെ
കുളിരു വന്ന് താമസിക്കുന്നത് .
കുളിരിലല്ലാതെ
വസന്തത്തിൻ്റെ വേരുകൾ വിശ്രമിക്കില്ല
നിഴലുകൾ പണിയുന്ന വീടിന്
ആൽ മരം കാവൽ നിൽക്കുമ്പോൾ
എനിക്കൊപ്പം നടക്കാൻ വന്ന
നിശ്ശബ്ദനായ കൂട്ടുകാരനും ഞാനും
അവിടെ ഒരു സത്രത്തിലെന്ന പോലെ
താമസിക്കുന്നു.
കാറ്റിൻ്റേയും കിളികളുടേയും
നിഴലുകളും അവിടെ താമസിക്കുന്നു
ഒരു സംസ്കാരം പിറക്കുന്നു
നിഴലുകളില്ലെങ്കിൽ
മരിച്ചു പോകമായിരുന്ന കുഞ്ഞാണ്
സംസ്കാരം
മുലപ്പാലു പോലെ
വെളിച്ചം കുടിച്ച്
നിഴലുകളുടെ തൊട്ടിലിൽ
അതു കിടന്നു വളരുന്നു
മണ്ണിൽ പതിഞ്ഞു കിടക്കുന്ന
നിഴലുകളാണ് അതിനെ
താലോലിക്കുന്നത്
നിഴലുകൾ ഓർമ്മകളാണ്
ഏതു തീക്ഷ്ണ വെളിച്ചത്തിനും മറക്കാൻ പറ്റാത്ത ഒന്നു് .
- മുനീർ അഗ്രഗാമി

സ്വപ്നം കുടിക്കുന്നു

ജീവിതത്തിൻ്റെ ഉറുമ്പുകൾ
സമയത്തിൻ്റെ വക്കിലൂടെ നടക്കുന്നു
സ്വപ്നം കുടിക്കുന്നു
അതിൽ വീണുപോകാതെ

ചുവപ്പുനാട

നാവുകളെല്ലാം
ചുവപ്പുനാടയിട്ടു കെട്ടി.
ഉത്തരവുള്ളതിനാൽ
ഒന്നു പോലും അനങ്ങിയില്ല
പ്രജാപതി മാത്രം
ജനാധിപത്യത്തെ കുറിച്ച്
വാതോരാതെ
സംസാരിച്ചുകൊണ്ടിരുന്നു.
മഴ പെയ്തില്ല
മഞ്ഞു പൊഴിഞ്ഞില്ല
വേനൽ മാത്രം
വേനൽ മാത്രം
- മുനീർ അഗ്രഗാമി

അരുത് നാട്ടാളാ !

കുറ്റിക്കാടുകൾക്കിടയിലൂടെ
ഒരു നിലവിളിയിഴഞ്ഞ്
കാട്ടിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്
അവളെ പിന്തുടരുന്ന കാലടികളിൽ
രക്തക്കറയുണ്ട്
കുഞ്ഞുങ്ങൾക്ക്
അന്നത്തിനായൊരു കാട്ടുകോഴിയെ
അമ്പെയ്തിട്ട വേടൻ
കണ്ടതാണത്

അരുത് നാട്ടാളാ !
എന്നവൻ
ആരാണ് ജയിലിൻ്റെ വാതിൽ
തുറന്നിടുന്നത് ?
മനസ്സിൽ കത്തിയുള്ളവരാണവർ
കണ്ണു കുത്തിപ്പൊട്ടിക്കുമെന്ന്
വെളിച്ചം പോലും പേടിക്കുന്നു
കൊല്ലപ്പെട്ടവരുടെ കുഞ്ഞുങ്ങൾ
ഇരുട്ടിലാകുമോ ?
വെളിച്ചത്തിന്
കാഴ്ച നഷ്ടപ്പെടുമോ ?
- മുനീർ അഗ്രഗ്രാമി

ഒന്നിൽ മറ്റൊന്ന്

ഒന്നിൽ മറ്റൊന്ന്
............................
ഒരു രാത്രിയുടെ അകലത്തിൽ
രണ്ടു വൻകരകളിൽ
രണ്ടുസങ്കടങ്ങൾ
കുടുങ്ങിക്കിടക്കുന്നു

നിലാവ് അവയിൽ
മുങ്ങി നിവരാം,
ഒന്നിൽ
മറ്റൊന്നിനെ തിരഞ്ഞ്.
ദേശാടനക്കിളി
അവയിലൂടെ പറന്നു പോകാം
ഒന്നിൽ
മറ്റൊന്ന്
പൂത്തിരിക്കുന്ന വഴിയേ .
വീടിൻ്റെ നിറം
കുഞ്ഞിൻ്റെ ചിരി
ഇണയുടെ മണം
ഇളവെയിലിൻ്റെ ചൂട്
എന്നിവ
ഇരുട്ടിൽ കലർന്ന്
പെയ്യുവാൻ തിടുക്കം കൂട്ടുന്നു
അറിയാതെ
തീരെയറിയാതെ
നിമിഷങ്ങൾ നനഞ്ഞൊലിക്കുന്നു
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്
മണ്ണൊലിച്ചു പോകുന്നു
ഇരുട്ടിൽ വേരുകൾ
അനാഥമാകുന്നു
രാത്രി കനക്കുന്നു
അകലം കണ്ണു പൊത്തുന്നു
കുടുക്ക് മുറുകുന്നു
രണ്ടുദേശങ്ങളിൽ
രണ്ടു സങ്കടങ്ങൾ
മോചനം കാത്ത്
ഇരുട്ടു കുടിച്ച് രാത്രി മഴയായ്
പെയ്യുന്നു.
- മുനീർ അഗ്രഗാമി

ആസ്വാദനം: രാഗം; അനുരാഗം.

കുടക്കീഴിൽ
ഞാനുമേകാന്തതയും
മാത്രം
മഴപ്പാട്ട്,
മരത്താളം
ചീവീടിൻ ശ്രുതി,
ഇരുളിൽ രുദ്രവീണ,

വയൽ വരമ്പിലൂടെ ന്നപോൽ ഉറക്കത്തിലൂടെ നടത്തം
ഉണർ വിലേക്കൊരു
കാൽ തെറ്റി വീഴൽ
ആസ്വാദനം:
രാഗം;
അനുരാഗം.
നിന്ന സാന്നിദ്ധ്യമറിയുവാൻ
വന്നൊരു കുളിർക്കാറ്റ്
ഇറയത്ത്
നിൻ കണ്ണീർ തുള്ളികൾ
ഇറ്റി വീണുവോ
ജ ന ൽ പാളികളിൽ
നിൻ തൊണ്ടയിsറിയോ?
ആഗ്രഹമൊരു മിന്നലിൽ
തെളിഞ്ഞു:
പെരുമഴയിൽ
നിനക്കൊപ്പം
കുടക്കീഴിൽ
എരിവെയിലിലും
നിനക്കൊപ്പം
കുടക്കീഴിൽ.
കുടയായ് ഞാനീ വീട്
എപ്പോഴും
തുറന്നു വെച്ചിരിക്കുന്നു
-മുനീർ അഗ്രഗാമി

അശാന്തമായ കടലുകൾ

അശാന്തമായ കടലുകൾ
......................................
കുട്ടികൾ
പുതിയ സ്വപ്നം കാണുന്നു
അവർ പുതിയ ലോകത്താണ്
സഞ്ചരിക്കുന്നത്
നിങ്ങളവരെ പഴയ ലോകങ്ങളിലേക്ക്
നാടുകടത്തരുത്

സർവ്വകലാശാലകളും
പാഠശാലകളും അവർക്കു കടന്നു പോകാനുള്ള ആദ്യത്തെ വാതിൽ മാത്രമാണ്
നിങ്ങളുടെ ചിന്തകൾ കൊണ്ട്
അതു നിങ്ങൾ അടയ്ക്കരുത്
വെടിപ്പു കയുടേയും
ആർത്തനാദങ്ങളുടേയും അതിരുകളിൽ
അവരുടെ ലോകം അവസാനിക്കുന്നില്ല
നിങ്ങളുടെ സ്വസ്ഥത കൊണ്ട്
അവിടെ വൻമതിൽ കെട്ടരുത്
സംസാരിക്കുമ്പോൾ കുട്ടികൾ കടലുകളാണ്
നിങ്ങളുടെ ശാന്തി കൊണ്ട്
അവരെ കുളമാക്കി ചുരുക്കരുത്
നോട്ടം കൊണ്ട്
ചെറുതാക്കി , വറ്റിച്ചു കളയരുത്
കുട്ടികളെന്നാൽ
വെറും കുട്ടികളല്ല
മുതിർന്നവരുടെ ലോകം പൊളിച്ചുപണിയേണ്ട
കൈകളാണ്
നിങ്ങളുടെ ഭീരുത്വം കൊണ്ട്
നിങ്ങളത് വെട്ടിക്കളയരുത്.
കുട്ടികൾ സ്വതന്ത്രമായ അവരുടെ രാജ്യം
കൊണ്ടു നടക്കുന്നവരാണ്
സ്മൃതി കൊണ്ടും മൃതികൊണ്ടും
നിങ്ങളവരെ തടവിലിടരുത്
- മുനീർ അഗ്രഗാമി

വിമത മരങ്ങൾ

വിമത മരങ്ങൾ
..........................
ഇലഞ്ഞികൾ പൂത്തു
കുയിലുകൾ വന്നു
ഇണയ് ക്കൊപ്പമിരുന്നു പാടി
തമ്മിൽ വിരലു കോർക്കുമ്പോലെ
ശാഖകൾ ചേർത്തു
പൂച്ചുണ്ടുകൾ തമ്മിൽ ചേർത്തുനിന്നു
രണ്ടിലഞ്ഞി മരങ്ങൾ
ഹോസ്റ്റൽ വളപ്പിൽ
ആരുനട്ടതാണി വയെന്നറിയില്ല
തമ്മിൽ നോക്കിയടുത്തു നിൽക്കുകയാണവ
നവവസന്തം വന്നു വിളിച്ചു,
ഉളളുണർന്നു നോക്കുമ്പോൾ
ചിന്തകൾ പോലെ
പൂവുകൾക്കൊരേ മണം
വിചാരം പോലെ
മലരുകൾക്കൊരേ നിറം
വേരുകളില്ലായിരുന്നെങ്കിൽ
മണ്ണവയെ മുറുക്കി പിടിച്ചി രുന്നില്ലെ ങ്കിൽ
മതിലുകൾ പൊളിച്ച്
അവ നടന്നു പോകുമായിരുന്നു
ഒരുമിച്ച് ലോകം കാണുമായിരുന്നു
കടലിൽ ഇലകൾ നനയ്ക്കുമായിരുന്നു
ഒരു കുരുവി വന്നു
അവയിൽ പാറിപ്പാറിയിരുന്നു
തോഴിമാരേ എന്നവയെ വിളിച്ചു
തേൻ കുടിച്ചു പറന്നു പോയി
ഇലക്കണ്ണിൽ
ഇളം വെയിലേറ്റു ,തിളങ്ങി
കൺപീലികൾ.
വേനലൊലിച്ചു പോകുവാൻ മാത്രമന്നേരമൊരു
പെരുമഴ വന്നു .
മുടിയഴിഞ്ഞു വീണു
മഴയിൽ കുളിച്ച്
ചിരിപോലെ പൂക്കൾ പൊഴിച്ച്
ഏതോ കാറ്റിൽ
കെട്ടിപ്പിടിച്ചു നിന്നു പോയ്
രണ്ടു മരങ്ങൾ.
ഇലഞ്ഞി മരങ്ങൾ .
- മുനീർ അഗ്രഗാമി

അത്രമേൽ പ്രണയത്താൽ

മഴ
......
എവിടെയോ ഒരു വിത്ത് കാത്തിരിക്കുന്നുണ്ടാവും
അത്രമേൽ പ്രണയത്താൽ .
അതിനെ തിരഞ്ഞല്ലാതെ
മറ്റൊന്നിനുമല്ല
മഴ വരുന്നത്.
തീർച്ചയായും
മഴ മനുഷ്യനെ പോലെയല്ല.
- മുനീർ അഗ്രഗാമി

തിരഞ്ഞെടുത്ത തുള്ളികൾ

തിരഞ്ഞെടുത്ത തുള്ളികൾ
..................... ...................:....................
അച്ചനള അയ്യങ്കോട്
പേപ്പാറ നിവാസികളേ
നിങ്ങൾക്ക് കുടിവെള്ളമില്ല
കിണറുകൾ അതിൻ്റെ ആഴത്തിൽ
വിണ്ടുകീറിയിരിക്കുന്നു,
പെൺമക്കളുള്ള അമ്മയെ പോലെ.
നെഞ്ചു വിരിച്ച് ഉയർന്നു നിന്ന പൈപ്പുകൾ
ഉരുകിപ്പോയിരിക്കുന്നു,
ആൺമക്കളുള്ള
അച്ഛനെ പോലെ .
വിരൽത്തുമ്പിലൂടെ നദി ഒഴുകിയിറങ്ങുന്നത്
നിങ്ങൾക്ക്‌ സ്വപ്നം കാണാം
മുറ്റത്ത് മഴത്തുള്ളികൾ
ചിക്കിപ്പെറുക്കുമെന്ന്
വെറുതെ വിചാരിക്കാം
വിചാരങ്ങളുടെ തണലിലിരുന്ന്
നിങ്ങൾ ദാഹിച്ചു വലയുന്നു
ഓരോരുത്തരും ചെയ്ത
ഓരോ വോട്ടും ജലത്തുള്ളികളാവേണ്ട
അസുലഭ സന്ദർഭമാണിത്
ഉച്ചത്തിൽ മുഴങ്ങി
ആകാശത്തിൽ ലയിച്ച
മുദ്രാവാക്യങ്ങൾ
കുളിരോടെ തിരിച്ചെത്തേണ്ട
സമയമാണിത്.
പക്ഷേ
വരൾച്ച നിങ്ങൾക്കു മുകളിലൂടെ
കൊടി വെച്ച കാറിൽ
പൊടിപറത്തി
കടന്നു പോകുന്നു
മോഹം കൊണ്ടും
ഹേമം കൊണ്ടും
ഹോമം കൊണ്ടും
ദാഹം മാറില്ല
അച്ചനള അയ്യങ്കോട്
പേപ്പാറ നിവാസികളേ
നിങ്ങൾക്ക് കുടിവെള്ളമില്ല
നിങ്ങൾ തിരഞ്ഞെടുത്ത
ജലത്തുള്ളികളില്ല
നിങ്ങൾക്കു വേണ്ടി
ഭാരരഹിതരായ്
നീരാവിയായ്
മേഘമായ് പെയ്യുവാൻ
സേവന സന്നദ്ധരായ്
ആരാണുള്ളത്?
ആരാണുള്ളത് ?
- മുനീർ അഗ്രഗാമി

ഇന്നലെ പെയ്ത മഴയുടെ ചെരിവിൽ

ഇന്നലെ പെയ്ത
മഴയുടെ ചെരിവിൽ
കിടന്നുറങ്ങി;
എഴുന്നേറ്റു
നഗ്നയായ കുളിര്
എഴുന്നേൽക്കാനാവാതെ
നാട്ടു വെളിച്ചം പുതച്ച്
തൊട്ടടുത്ത് .
ജനുകളെല്ലാം തുറന്നിട്ട്
മനസ്സുപോലെ
വീടതു നോക്കി നിൽക്കുന്നു.
- മുനീർ അഗ്രഗാമി

ഹോളി ഹോളി എന്ന് പേരിടാത്ത കവിത

ഹോളി ഹോളി എന്ന് പേരിടാത്ത കവിത
............................................................
അന്നേരം ഞങ്ങൾ
നിറങ്ങൾ കൊണ്ട് കളിക്കുകയായിരുന്നു
നീല,
ചുവപ്പ്,
കങ്കുമം ,
മഞ്ഞ ...
എന്നിങ്ങനെ
നിറങ്ങളുടെ ജനാധിപത്യത്തിൽ
കുളിക്കുകയായിരുന്നു

അന്നേരം
തോറ്റവരുടെ മുകളിൽ വിജയിച്ചവരുടെനിറം മൂടുകയായിരുന്നു
മുഖങ്ങളും വസ്ത്രങ്ങളും
ആരേയും തിരിച്ചറിയാനാവാത്ത വിധം
മാറിപ്പോയിരുന്നു
ആരാണ് തളർന്നു വീണത് ?
ആരാണ് കൊല്ലപ്പെട്ടത്?
ആരാണ് പീഡിപ്പിക്കപ്പെട്ടത് ?
ആരാണ് സ്വന്തം ജീവിതത്തിൽ നിന്ന്
നാടുകടത്തപ്പെട്ടത് ?
എന്നൊന്നും ഞങ്ങൾക്ക് മനസ്സിലായില്ല
ഞങ്ങൾ
സ്വന്തം മുഖം തിരിച്ചറിയാനാവാതെ
നിറങ്ങൾ ക്കൊപ്പം നടക്കുകയായിരുന്നു .
നിറങ്ങൾ ഏതു വഴിയാണ്
വന്നതെന്നോ
ആരാണ് കൊണ്ടുവന്നതെന്നോ
ഞങ്ങൾ തിരക്കിയില്ല
സിലബസ്സ് ആരാണുണ്ടാക്കുന്നതെന്ന്
തിരക്കാത്തതുപോലെ
ആരാണ് പാചകം ചെയ്യുന്നതെന്ന്
അന്വേഷിക്കാത്തതു പോലെ.
കളി കാര്യമായപ്പോൾ
പാതി വഴിയിൽ വീണ്
നക്ഷത്രങ്ങളായവരുടെ വെളിച്ചത്തിൽ
ഇപ്പോൾ ഞങ്ങളാ വഴിയറിയുന്നു
ഞങ്ങൾക്ക് ഞങ്ങളെ നഷ്ടപ്പെട്ട വഴിയറിയുന്നു
നിറങ്ങളുടെ തനിനിറമറിയുന്നു
നിറങ്ങൾ വെറും നിറങ്ങളല്ല
കൊടികളിലവ കടലിൻ്റേതോ
കാടിൻ്റേതോ മണ്ണിൻ്റേതോ
മനുഷ്യൻ്റേതോ അല്ല
കൊടി പിടിച്ച വരിലും
പൊടി വിതറിയ വരിലുമത്
പൂവിൻ്റേതോ പൂമ്പാറ്റയുടേതോ അല്ല
അതുകൊണ്ട്
ഇന്നേരം
ഞങ്ങൾക്ക് എല്ലാം മാറ്റിക്കളിക്കണം
ഇലപ്പച്ചയിലിരുന്ന്.
ആകാശനീലിമ കണ്ട്
തെച്ചിച്ചോപ്പിറുത്ത്
മയിലാട്ടത്തിൻ നിറത്താളത്തിൽ
മണ്ണിനെയറിഞ്ഞ്,
തോൽക്കാതിരിക്കുവാൻ
കാര്യമായ
ഒരു കളി.
- മുനീർ അഗ്രഗാമി

വരൾച്ചയാണ്

വരൾച്ചയാണ്.
അതിനാൽ
തൊണ്ണൂറ് പൂവുകളുമായാണ്
വസന്തം വന്നത്.
വറ്റിപ്പോയ പൂന്തോട്ടത്തിൽ
ഇതിൽ കൂടുതൽ
ആരു പ്രതീക്ഷിക്കാനാണ് !

പക്ഷേ
പാഴ്ച്ചെടികൾ നിറയെ പൂത്തിരിക്കുന്നു
തോട്ടക്കാരെല്ലാം ഉറക്കത്തിലായിരുന്നു
വെയിലായാലും മഴയായാലും
വംശവർദ്ധനയ്ക്കുള്ള ഊർജ്ജം
പട്ടിണിയറിയാത്ത കളകൾ
വിശന്നവയുടെ അപ്പത്തിൽ
വേരുകളാഴ്ത്തി നേടിയതാണ്
ഇടിമുഴക്കങ്ങളും
കുയിൽ നാദങ്ങളുമില്ലാതെ
മുല്ലപ്പൂക്കളെ പോലെ
വിരിയേണ്ട സ്വപ്നത്തെ
വെയിലിൻ്റെ ചൂണ്ടുവിരലുകൾ
കൊന്നുകളഞ്ഞു
വരൾച്ചയാണ്
കൊടും വരൾച്ച!
ഇത്രകാലവും അന്നമില്ലാതെ
ചെടി പിടിച്ചു നിന്നു
തോക്കുകൾ കൊണ്ടും
നഖങ്ങൾ കൊണ്ടും
അതിൻ്റെ ഇലകൾ കൊഴിച്ചവരുടെ കോമ്പല്ലുകൾ
പൂക്കളിലേക്ക് നീളുന്നു
അതിജീവിക്കുമോ
വേനലേ അത് ?
- മുനീർ അഗ്രഗാമി

സരസ്വതി 38

സരസ്വതി 38
...................
ഒഴുകാനാവാതെ
വറ്റിയിരിക്കുന്നു
അകത്തവൾ
സരസ്വതി.

വീടിനോളം വലിയ
രാജ്യമുണ്ടോ ?
മുറ്റത്തോളം വലിയ
മൈതാനമുണ്ടോ ?
അവൾ ചോദിച്ചു
ഇല്ല, ഇല്ല
എന്നു മാത്രം
ചുറ്റുമുള്ളവർ പറഞ്ഞു
ഉണ്ട്, ഉണ്ട്
എന്നു പറയുന്നവനെ കാത്ത്
അവളിരുന്നു
ചില ഉത്തരങ്ങളിൽ കയറി
അതിർത്തികൾ കടക്കാം
ചില ഉത്തരങ്ങളിലിരുന്ന്
സമാധാനത്തിലൂടെ സഞ്ചരിക്കാം
ഗംഗയെ പോലെ
യമുനയെ പോലെ
കടലിലേക്ക് ധൈര്യമായ് ഒഴുകാം
കടലിലലിയാം
മഹാസമുദ്രത്തിലലിഞ്ഞ്
ലോകം ചുറ്റാം
തിരിച്ചുവരാനാവാത്ത വിധം
തിരകളിൽ ചിറകടിക്കാം
വിദ്യയുണ്ടെങ്കിലും
അവൾ വിദ്യാദേവിയായില്ല
ഒഴുകാനറിയുമെങ്കിലും
അവൾ നദിയുമായില്ല
എന്നിട്ടും മരിച്ച നദിയെ പോലെ
അവൾ
ആഗ്രഹങ്ങൾക്കടിയിലൂടെ ഒഴുകുന്നു
ജീവിച്ചിരിക്കുന്ന മരണം പോലെ
വരണ്ടുണങ്ങി
സ്വപ്നങ്ങൾക്ക് മുകളിൽ വിയർത്ത്
കിടക്കുന്നു.
- മുനീർ അഗ്രഗാമി

ദി ഗ്രെയിറ്റ് ഇന്ത്യൻബിനാലെ

ദി ഗ്രെയിറ്റ് ഇന്ത്യൻബിനാലെ
....................... ..........................
ഏറ്റവും വലിയ ഇൻസ്റ്റലേഷനാണ്
രാത്രിത്തീവണ്ടി
രാജ്യത്തെ സംസ്കാരത്തിൻ്റെ
ഉടുപ്പു ക ള ത്രയും
അതിനകത്ത് പല പോസുകളിൽ
വിതാനിച്ചിരിക്കുന്നു
ചലിക്കുന്ന ശില്പങ്ങൾ പോലെ
സ്ഥലത്തെ മാത്രമല്ല
കാലത്തേയും ദൂരത്തേയും
അതുൾക്കൊള്ളുന്നു

പല കാലാവസ്ഥകളിൽ
പല ബോഗികളിൽ
ഉറക്കും ഉണർവ്വും
ചിത്രീകരിച്ചിരിക്കുന്നു
പുറത്ത് അഴുക്കും മാലിന്യവുമുപയോഗിച്ച്
രാജ്യത്തിൻ്റെ വർത്തമാനം
കാറ്റും നിശാചാരികളും
വരച്ചു വെച്ചിരിക്കുന്നു
നഗരത്തിൻ്റെ ഉടയാടയുടെ കരയിൽ
പൊടിപടലങ്ങൾ പോലെ
കുടിലുകൾ പറ്റിക്കിടക്കുന്നു
നഗരമൊന്നു കുടഞ്ഞാൽ
അവ തെറിച്ചു പോകുമെന്ന തോന്നലിൽ ആസ്വാദകൻ പ റക്കവേ
രാജ്യമൊരു ബിനാലെ
കടങ്ങൾ കൊണ്ട്
ജീവിതത്തിൻ്റെ ഇൻസ്റ്റലേഷൻ;
വിടവാളുകൾ കൊണ്ട്
മരണത്തിൻ്റേയും
ജീവനുള്ളവ കൊണ്ട്
ക്യൂവിൻ്റേത്
ജനാധിപത്യം കൊണ്ട്
അതല്ലാത്തതെന്തൊക്കെയോ
നിർമ്മിച്ചു വച്ചിട്ടുണ്ട്;
പാഠശാലകൾ കൊണ്ട്
അതല്ലാത്തതും
പ്രദർശനം സൗജന്യം
തലസ്ഥാനത്തേക്ക് കുതിക്കുന്ന
വഴികളിലൂടെ ചെന്ന് കാണുക
ദി ഗ്രെയ്റ്റ് ഇന്ത്യൻ ബിനാലെ.
- മുനീർ അഗ്രഗാമി

മറൈൻ ഡ്രൈവിലിരുന്ന്

റൈൻ ഡ്രൈവിലിരുന്ന്
............................................
അറുത്തു മാറ്റിയ മുലകളെ കുറിച്ച്
ഇനിയും നീയെന്നോട് സംസാരിക്കുക
ഈ മറൈൻ ഡ്രൈവിലിരുന്ന്

മുറിച്ചു മാറ്റിയ മോഹങ്ങളെ കുറിച്ച്
ഇനിയും നീയെന്നോട് സംസാരിക്കുക
കടൽത്തിരകൾ കൊഴിഞ്ഞു കൊണ്ടിരിക്കുന്ന
തണുത്ത കാറ്റിലിരുന്ന് .
ശൂർപ്പണഖ എന്നു മാത്രമല്ല
നിനക്കു പേര്
ഡിഗ്രിയ്ക്ക് മാത്രമല്ല നിൻ്റെ പoനം
എനിക്ക് യുവാക്കളുടെ യെല്ലാം പേരുകൾ
നോക്കൂ ആരോ രണ്ടുപേരിങ്ങോട്ട്
നടന്നു വരുന്നുണ്ട്
രാജകുമാരൻമാർ
കൂടെ മുനിശ്രേഷ്ഠനില്ല
കയ്യിൽ പുതിയ ആയുധങ്ങൾ
അവരോട് ഇപ്പോളാരും
മോഹങ്ങൾ പറയാറില്ല
ധൈര്യമായി നീ ചേർന്നിരിക്കുക
നിൻ്റെ വിലാപങ്ങളിൽ
ചിറകറ്റ കുറെ പ്രാവുകളുണ്ട്
അവയെ ശുശ്രൂഷിക്കുവാൻ
എന്നിലെ സിദ്ധാർത്ഥനെന്ന കുട്ടി
നിന്നെ കേട്ട് വളരണം
എൻ്റെ ചുണ്ടുകൾക്ക്
നിൻ്റെ ചുണ്ടുകളോട്
ഒന്നും സംസാരിക്കാനില്ല
എൻ്റെ ഹൃദയത്തിന്
നിൻ്റെ മുറിവിനോടല്ലാതെ.
ചുണ്ടുകൾ വിതുമ്പലുകളോട്
ചർച്ചയിലാണ്
അവ സംഭാഷണം തുടരുന്നു
നാം രണ്ടു വിഷാദഗാനമായ്
കടലു നോക്കിയിരിക്കുന്നു
കടൽക്കാറ്റിന് പാടുവാനുള്ള
ഗാനങ്ങളാണ് നാം
സന്ധ്യയ്ക്ക് കേട്ടു മയങ്ങാനുള്ളത്
തിരകൾക്ക് താളം പിടിച്ച്
കരയാനുള്ളത്
കേൾക്കുവാൻ കൂരിരുട്ടിന്
ഓടിവരാനുള്ളത് .
പറഞ്ഞു പറഞ്ഞ്
വാക്കുകൾക്കൊപ്പം നാം
സംഗീതമായതാണ്
അറുത്ത് മാറ്റിയ മുലകൾ മറന്ന്
മുറിച്ചു മാറ്റിയ മോഹങ്ങൾ മറന്ന്
ഈ മറൈൻ ഡ്രൈവിലിരുന്ന് .
- മുനീർ അഗ്രഗാമി

അവളുടെ ദിനം

അവളുടെ
ദിനം കഴിഞ്ഞു,
രാത്രിയായി.
ഇരുട്ടിൻ്റെ പുതപ്പിനുള്ളിൽ
അവളും അവനും
വിശ്രമിച്ചു.

ഇരുട്ടവളോടു ചോദിച്ചു:
നിൻ്റെ വെളിച്ചമെവിടെ ?
ഉത്തരമില്ല
ഉറക്കവുമില്ല
അവൾ
പുലരിയാവോളം കാത്തിരുന്നു,
ഒരു തീപ്പെട്ടിക്കൊള്ളിയുരയ്ക്കുവാൻ
അവനുണരുമെന്ന് പേടിച്ച് .
- മുനീർ അഗ്രഗാമി

നടൻ

നടൻ
...........
അയാൾ മറ്റൊരാളാകുന്നു
കഥയിലൂടെ കടന്ന്
കഥയറിയുമ്പോൾ.
അയാൾ അയാളല്ല;
കഥാപാത്രത്തിൻ്റെ
ജീവനുമായാണ്
അയാൾ നടക്കുന്നത്
അയാളിൽ
അയാളുണ്ടെങ്കിലും
അയാളെ കാണാതാകുന്നു ,
അയാൾ
കഥയുടെ ഞരമ്പിലൂടെ
ഒഴുകുമ്പോൾ
കഥ കഴിയാതിരിക്കുവാൻ
കഥയിൽ നിന്ന്
ജീവിതത്തിലേക്ക് നടക്കുന്നു
അവൻ്റെ ചുവടുകളിൽ
എന്നാൽ
അവനല്ലാതെ;
അപരൻ്റെ ചുവടുകളിൽ
എന്നാൽ
അപരനല്ലാതെ.
അപ്പോൾ അയാൾ
നടനാകുന്നു
നാട്യങ്ങളില്ലാത.
- മുനീർ അഗ്രഗാമി

ഇതളുകളുള്ള രാജ്യമാണ്

ഇതളുകളുള്ള
രാജ്യമാണ്
വസന്തം.
വസന്തത്തിൻ്റെ ഒരിതളിൽ
നാമിരിക്കുമ്പോൾ
അതിൻ്റെ അതിരുകൾ
അപ്രത്യക്ഷമാകുന്നു.

കിളികൾ പറന്നു വരുന്നു
തൂവലുപോലെ പാട്ടുകൾ
കാറ്റിലിളകുന്നു
ചെടികളിൽ നിറങ്ങൾ
നമ്മുടെ സന്തോഷങ്ങൾ
കൊണ്ടു വെയ്ക്കുന്നു
വെടിയൊച്ചകളുടെ ഓർമ്മകളും
വേദനകളും
ഇല പോലെ പൊഴിച്ച്
മറക്കുവാൻ ശ്രമിക്കുന്നു
ഒരു ബെഞ്ചിൽ നാം
ചാറ്റൽ മഴ പോലെ
പെയ്തു തോരുന്നു
പക്ഷേ
പ്രായപൂർത്തിയാവാത്ത
നിലവിളികൾ
തോരാതെ കൊടുങ്കാറ്റാവുന്നു
അതിൽ രാജ്യത്തിൻ്റെ
ഇതളുകൾ കൊഴിഞ്ഞേക്കും
അതു പ്രതിരോധിക്കുവാൻ
നമുക്കാവുമോ
നേർത്ത സ്പർശങ്ങളുടെ
ഈ ചാരു ബെഞ്ചിലിരുന്ന്?
- മുനീർ അഗ്രഗാമി

ഒരൊറ്റ മഴയിൽ

ഒരൊറ്റ മഴയിൽ
ഒലിച്ചുപോയി
ഉണങ്ങിക്കരിഞ്ഞ വേനൽ.
മഴയിൽ
നിൻ്റെ തുള്ളികൾ
വേനലിൽ
എൻ്റെ പൊടികൾ

-മുനീർ അഗ്രഗാമി

മിന്നൽ ചിരിച്ചുപാടിയ പാട്ടു പോലെ

മിന്നൽ ചിരിച്ചുപാടിയ
പാട്ടു പോലെ
മഴ തോർന്നു
എന്നിട്ടും
തോരാമഴ പോലെ രാത്രി

വർഷകാലത്തിൻ്റെ
തുള്ളി പോലെ
രാക്കുളിർ
വേനലിൻ നെഞ്ചിലിരുന്ന്
മഴയെഴുതിയ
പ്രണയ ലേഖനം
ഇലത്തുമ്പിൽ നിന്നിറ്റി വീഴുന്നു
അതു വായിക്കുവാൻ വാ
വാ
ഏതു നരകത്തിലാണെങ്കിലും
നരകത്തീയെ
നിലാവെളിച്ചമാക്കി വാ!
കരിഞ്ഞു പോകാതിരിക്കുവാൻ
- മുനീർ അഗ്രഗാമി