വടപുറം മുതൽ ചന്തക്കുന്നു വരെ

 വടപുറം മുതൽ ചന്തക്കുന്നു വരെ

.......................................................
ഒറ്റയ്ക്കായ ഒരാൾ
വടപുറം മുതൽ ചന്തക്കുന്നു വരെ
സഞ്ചരിക്കുന്നു
ഏതു വാഹനത്തിലായാലും
അയാൾ കുതിരപ്പുറത്താണ്
ഏതു സമയത്തായാലും
അയാൾ സമയത്തിന് എത്തുകയില്ല
ഏതു ചിന്തയിലായാലും
അവ നുറുങ്ങി പൊടികളിൽ ചേരും
ചരിത്രത്തിൽ രേഖപ്പെടുത്താത്ത
മഹാപ്രളയം ഭരിച്ചതിന്റെ അടയാളങ്ങളിൽ
അയാൾ ഒഴുക്കിലെന്ന പോലെ
അല്പനേരം തങ്ങി നിൽക്കും
മരങ്ങൾ അയാളിലൂടെ നടന്നുപോകും
മൗനം അയാളെ ചേർത്തു പിടിക്കും
പ്രളയത്തിന്റെ രാജപാതയിലൂടെ
മറ്റൊരു പ്രളയം പോലെ
വാഹനങ്ങൾ മെല്ലെ ഒഴുകുന്ന സായന്തനം
തുലാമഴയിൽ കുതിർന്നലിയുന്നു
ചന്തക്കുന്ന് എത്തും മുമ്പ്
അയാൾക്ക് ഒരു പുഴ കടക്കേണ്ടതുണ്ട്
അതിനാൽ
പെട്ടെന്ന് ഒരു പുഴ അയാൾക്കു മുന്നിൽ
പ്രത്യക്ഷപ്പെട്ടു
അയാൾ ഒരു ആമയുടെ ഉള്ളിൽ കയറി
അതു മുറിച്ചു കടക്കുന്നു
ആമയുടെ ടയറുകളിൽ
അയാൾ ചന്തക്കുന്നിലെത്തും മുമ്പ്
വീണ്ടും മഴ പെയ്യുന്നു
മഴ പെയ്യുന്നു
ഇപ്പോൾ അയാൾ
ഒറ്റയ്ക്കല്ല
മഴ നനഞ്ഞ അനേകമാളുകൾ
അനേകമനേകമാളുകൾ !
- മുനീർ അഗ്രഗാമി

No comments:

Post a Comment