കപ്പൽ

 കപ്പൽ

....................
ഏഴാമത്തെ നഗരത്തിൽ നിന്നും
നാമിറങ്ങിയോടി
വിറ്റുതീരാത്ത ലോട്ടറിയുമായി
ഒരാൾ നമുക്കു മുന്നിൽ
ഓടുന്നുണ്ടായിരുന്നു
കൈക്കുഞ്ഞുമായി ഒരുവൾ
അതിനു മുന്നിൽ
കാലില്ലാത്ത ഒരാളെ
ചുമലിലേറ്റി മറ്റൊരാൾ
എല്ലാ പൂക്കളും മുഖം താഴ്ത്തുന്നു
മരങ്ങൾ കത്തിയെരിയാൻ
തയ്യാറായി തല കുനിക്കുന്നു
കിളികൾ മൗനത്തിൽ നിന്നും
ചിറകടിച്ചുയരുന്നു
യുദ്ധം കടലിൽ നങ്കൂരമിട്ടിരിക്കുന്നു
ഇനി വിമാനങ്ങളിൽ
ഇങ്ങോട്ടു സഞ്ചരിക്കും
നമുക്ക് തിരിച്ചു പോകാനുള്ള കപ്പൽ
തുറമുഖത്ത് എത്തിയിട്ടില്ല
പത്താണ്ടുമുമ്പ് നഗരത്തിൽ കയറിയിറങ്ങിയ
മഹാസാഗര തീരത്ത്
നാമിരുന്നു
കാറ്റും തിരകളും
നാം കാണുന്നില്ല
വരാനുള്ള കപ്പൽ മാത്രം കാണുന്നു
അതെവിടെയാണ്
എവിടെയാണ് ?
നീ ചോദിക്കുന്നു
നഗരമൊന്നടങ്കം
ഓടി വരുന്നു
കപ്പലിനു കാത്തു നിൽക്കുന്നു
നെഞ്ചിലെ
അവസാനത്തെ ഇലയും
കത്തുന്നു
വരാനുള്ള കപ്പൽ
പുറപ്പെടാൻ ഒരിടമുണ്ടോ എന്ന്
ഒരാൾ അസ്വസ്ഥനാവുന്നു
അയാൾ
പലവട്ടം നഗര മുപേക്ഷിക്കുകയും
തിരിച്ചു വരികയും ചെയ്ത
വൃദ്ധനായിരുന്നു
നാം അയാൾക്കു മുന്നിലിരുന്നു
കപ്പലിനെ കുറിച്ചുള്ള
അയാളുടെ കഥകളിൽ കയറി
സഞ്ചരിച്ചു
വരും വരാതിരിക്കില്ലകപ്പൽ
നാളെ എനിക്ക് ഒരു കഥ പറയാൻ
-മുനീർ അഗ്രഗാമി

No comments:

Post a Comment