കാവൽ.


കാവൽ...
കൊയ്യാൻ നെല്ലില്ലാണ്ടായാൽ
അരിവാളെന്തുചെയ്യും;
നക്ഷത്രങ്ങളെ 
അരിഞ്ഞിടുകയല്ലാതെ !
പാറകളെല്ലാം
പൊട്ടിച്ചു തീർന്നാൽ
ചുറ്റിക എന്തു ചെയ്യും;
നക്ഷത്രങ്ങളെ തകർക്കുകയല്ലാതെ !
അമ്പലത്തിൽ ആൾത്തിരക്കേറിയാൽ
ദേവിയുടെ കൈയിലെ
തൃശൂലമെടുത്ത്
ഇടം വലുതാക്കുകയല്ലാതെ
എന്തു ചെയ്യും!
പക്ഷേ
യഥാർത്ഥ സഖാവ്
വംശനാശം വരാതെ
അവസാനത്തെ നെൽവിത്തിനു
കാവൽ നിൽക്കുന്നുണ്ട്
യാഥാർത്ഥ വിശ്വാസി
പൂജിക്കാൻ
 വയലുകൾ ബാക്കി വെക്കാൻ ശ്രമിക്കുന്നുണ്ട്
നീയും ഞാനും
നിറം മങ്ങിയ കൊടിയുടെ
തണലിലാണിപ്പോഴും
കൊടിയുടെ നിറം
ഏതെന്നു മനസ്സിലാകുന്നില്ല
തെറിച്ചു വീഴുന്ന ചോരയുടെ
നിറം മാത്രം മനസ്സിലാവുന്നു
മനസ്സിൽ നിന്നു പോയ
നെല്ലിൻ്റേയും പുല്ലിൻ്റെയും നിറം
നമുക്ക് തിരിച്ചു കൊണ്ടുവരണം
കയ്യിലെ വടിവാൾ വലിച്ചെറിഞ്ഞ്
ഞാറുകളേന്തണം
നാം തിരിഞ്ഞു നോക്കാത്ത
ആ രണ്ടുപേർ
നമ്മെ കാത്ത്
വയലിൽ തന്നെയുണ്ട്
വംശനാശം വരാതിരിക്കാൻ!

No comments:

Post a Comment