എന്നും താരമായവനെ കുറിച്ച്


അമ്പിളീ
ഇരുളിൽ വെളിച്ചമാകുന്നവളേ
എനിക്കൊരു കാര്യം പറയാനുണ്ട്
ഇന്നലെ നക്ഷത്രമായവനെ കുറിച്ച്.
മരിച്ചവൻ്റെ വാക്കുകളിൽ
ജീവിക്കുവാൻ
ഒരു ഭാഗ്യം വേണം
വാക്കുകൾ സ്വപ്നങ്ങളുടെ
ചിറകുകളായവരുടെ
തണലിൽ
അവൻ മരിക്കുന്നില്ല.
ഓരോ ദിനവും
അവൻ്റെ വാക്കുകൾ
അവനായി നമുക്കിടയിൽ
സ്നേഹത്തോടെ
വന്നിരിക്കുന്നു.
രോഗം ബാധിച്ച പ്രജകളും
രാജാവും
രാജ്യം തന്നെയും
അവൻ്റെ വാക്കുകളിൽ
കിടന്ന്
രോഗശുശ്രൂഷ നടത്തുന്നു.
ഏതുമരുന്നിനേക്കാളും
വലിയ
മനസ്സായിരുന്നല്ലോ
അവൻ്റെ കൈമുതൽ
മരണം അവൻ്റെ
ഉടലെടുത്തു കൊണ്ടുപോയി
അവൻ്റെ ചിറകും
അതിലെ അഗ്നിയും
കൊണ്ടുപോയില്ല
ആ അഗ്നിയിൽ
പാകമാകാതിരിക്കുന്ന
കിനാവുകൾ
അടുത്ത തലമുറ പാകം ചെയ്യും.
ഒരൊഴിവു ദിനത്തിനും
അവൻ്റെ ഇളകാത്ത നിഴൽ
കാണാൻ കഴിയില്ല
അത്രയ്ക്ക്
ഊർജ് ജ്വസ്വലമായ
ചുവടുകളാൽ
അവൻ വാക്കുകൾക്കും മുമ്പേ നടന്നിരുന്നു
മരിച്ചെന്ന് നൂറു വാക്കുകൾ പറഞ്ഞാലും
അവൻ്റെ വാക്കുകൾ
അവ കേൾക്കാതെ നടക്കുന്നു
മരിച്ചവൻ്റെ വാക്കുകളിൽ
ജീവിക്കുന്ന രാജ്യത്ത്
ജീവിക്കുമ്പോൾ
സ്വപ്നം സ്വപ്നത്തിന്
തീ കൊടുക്കുന്നു
ഒരു റോക്കറ്റിൻ്റെ ഉപമയായ്
ഉയരുന്നു .
അമ്പിളീ
നിലാവില്ലാത്ത ഞാനതു കാണുന്നു
നീയതു കാണുന്നുണ്ടോ !?

No comments:

Post a Comment