ഒരു തുമ്പി , അതിന്റെ കാലുകളിൽ എന്റെ കുട്ടിക്കാലം

 ഒരു തുമ്പി ,

അതിന്റെ കാലുകളിൽ
എന്റെ കുട്ടിക്കാലം
ഒരു മഞ്ഞപ്പൂമ്പാറ്റ
അതിന്റെ ചുണ്ടിൽ
എന്റെ കൗമാരം
ഒരു പുള്ള് ,
അതിന്റെ ചിറകിൽ
എന്റെ യൗവ്വനം
മറ്റൊന്നുമില്ല
ചുവന്ന കടലിൽ ഞാൻ
അതാര്യമായ ജലത്തിൽ
മറ്റാരു മുണ്ടെന്നറിയാതെ
പൊങ്ങിക്കിടക്കുന്നു
പെട്ടെന്ന് ഉണർന്നു.
പുലർന്നിട്ടില്ല
പുലരിയിലേക്ക്
എത്രയെത്ര വഴികൾ !
കിടക്കുന്നു ,
മറ്റൊരു വഴി
തെളിയുമെന്ന ആശയിൽ
ചുവപ്പിന്റെ ഉടൽ
തകർന്ന യാനങ്ങളുടെ
രക്തമോ
നീന്തുന്നവരുടെ രക്തമോ?
ജലം തന്നെ മുറിഞ്ഞ്
ചോരയൊഴുകുന്നതോ ?
മണ്ണിന്റെ നെഞ്ചിലേറ്റ കുത്തിൽ നിന്നോ ?
പെട്ടെന്നൊരു നിലവിളി
ഉയർന്നു കേട്ടു
ആ നിലവളിയിലൂടെ
ഞാൻ പുലരിയിലേക്ക് നടന്നു.
-മുനീർ അഗ്രഗാമി

No comments:

Post a Comment