ഏവനക്കുന്നിലേക്ക്

 ഏവനക്കുന്നിലേക്ക്


....................................................


ചുറ്റും പെരുമഴ കാവൽ നിൽക്കുന്ന

ഏവനക്കുന്നിലേക്ക് 

ആഞ്ഞിലിക്കണ്ടി

രാരിച്ചക്കുട്ടിയും

മൊതലാളിയും

 മൂന്നു പേരും

മൂന്നു മണിക്ക്

ഇതിലേ പോയി


കയറിച്ചെല്ലാൻ വയ്യാതെ

മഴ' മണ്ണുകൊണ്ടും

വെള്ളം കൊണ്ടും

കയ്യേറ്റക്കാർക്കെതിരെ 

നടത്തിയ യുദ്ധത്തിൽ

കാൽ വഴുതിവീണ്

രാരിച്ചക്കുട്ടി

കിടപ്പിലായി


ഏഴാം നാൾ

 പീച്ചിപ്പനങ്ങാട്ട്

സതീശനും ഞാനും

ഓനെ കാണാൻ പോയി

ഏവനക്കുന്നിന്റെ താഴെ

ഓന്റെ കുടിയിൽ

ഓർമ്മകൾ ചീഞ്ഞു കിടക്കുന്ന മുറ്റത്ത്

മുത്തച്ഛന്റെ തേഞ്ഞ ചെരുപ്പ്,

നിലം തല്ലി ,

അലിഞ്ഞു തീരാറായ സഞ്ചി


രാരിച്ചക്കുട്ടി പറഞ്ഞു

ഏവനക്കുന്ന്

ലേലത്തിനെടുത്ത

സാവിച്ചേട്ടൻ

 തീർച്ചയായും കുന്നു കയറും

ഓലോട് 

ഒരു മഴയും കളിക്കൂല്ല


അന്നു രാത്രി

ഒരു മഴ കുന്നിറങ്ങി

 ജീവനോടെ രാരിച്ചക്കുട്ടിയെ

താഴേക്ക് കൊണ്ടുപോയി


പുലരെ

പുരുഷാരം ചെന്നു നോക്കുമ്പോൾ

മണ്ണ് കരയുന്നുണ്ടായിരുന്നു

മഴ അപ്പോഴും

കുന്നിന് കാവലുണ്ടായിരുന്നു


വേനലിൽ

കുന്നുമാന്തിത്തിന്നവർ

 എവിടെ!

എന്നു മഴകൾ

അലറുന്നുണ്ടായിരുന്നു.


-മുനീർ അഗ്രഗാമി

No comments:

Post a Comment