ആ ദിവസം

 വെറുതെയിരിക്കുമ്പോൾ

ആ ദിവസത്തെ
എടുത്തു നോക്കി
കഴിഞ്ഞു പോയതെങ്കിലും
കളയാതിരുന്ന ഒരു ദിവസത്തെ .
ശ്വാസമില്ല
ഉടലിൽ പരിക്കുകൾ ഇല്ല
എന്റെ ശ്വാസം കൊടുക്കാൻ ശ്രമിച്ചു
അതിനു പാകമാകുന്നില്ല
എന്റെയും നിന്റെയും ശ്വാസം
ഒരുമിച്ച് കൊടുത്തു
മരിച്ചു പോയിട്ടും
ആ ദിവസം ജീവിക്കുന്നത്
തൊട്ടടുത്തിരുന്ന്
നാം അനുഭവിച്ചു.
മഴകൾ കൊണ്ട് അലങ്കരിച്ച്
ആ ദിവസത്തെ
ഈ ദിവസത്തോടു ചേർത്ത്
നീയെന്നോടതു മന്ത്രിച്ചു
മറ്റാരും കേൾക്കാതിരിക്കാൻ
ഒരു മഴയുടെ ഒച്ചയിൽ ചേർത്ത്
എന്റെ ചെവിയിലൊഴിച്ചു
ആകെ നനഞ്ഞപ്പോൾ
നാം രണ്ടു മാലാഖമാരായി
ഭൂമി സ്വർഗ്ഗമായി
സൂര്യൻ ഈ ദിവസത്തെ
പടിഞ്ഞാറോട്ട് നീക്കിവെച്ച്
കണ്ണു ചുവന്ന് നിൽക്കുമ്പോൾ
നീയെന്റെ ചെവിയിൽ പറഞ്ഞു
നോക്കൂ
ഈ ദിവസത്തെ ഞാൻ
മറ്റാർക്കും കൊടുക്കില്ല
ആ ദിവസത്തെ
ഒരു കടൽത്തിരയുടെ ദൃശ്യത്തിൽ വെച്ച്
സൂര്യൻ നിനക്കു തന്നു
നിയതിനെ
നിന്റെ ചുണ്ടുകൊണ്ട്
എന്റെ കൈകളിൽ ഒട്ടിച്ചു
അത്രയും വേദനിക്കുമ്പോൾ
നമുക്കതെടുത്ത്
വേദന തുടയ്ക്കണം
അല്ലെങ്കിൽത്തന്നെ
ആരാണ്
എല്ലാ ദിവസവും ജീവിച്ചവർ ?
- മുനീർ അഗ്രഗാമി

No comments:

Post a Comment