പ്രിയപ്പെട്ടവളേ എന്നു വിളിച്ച നാവിനാൽ


പ്രിയപ്പെട്ടവളേ
എന്നു വിളിച്ച നാവിനാൽ
ഇനി ലോകഗുരുവിനെ
ഞാനൊന്നു വിളിക്കട്ടെ
ശ്രീബുദ്ധാ മാരജിത്തേ
നീ
എൻ്റെ അകത്ത്
ധ്യാനിക്കുമ്പോൾ
എൻ്റെ അടുത്ത്
ഒരു ബോധി വൃക്ഷം വളരുന്നു
ഇനിയെനിക്ക്
ആഗ്രഹങ്ങളില്ല
ആഗ്രഹങ്ങളിൽ വളരുന്ന
ചോദ്യങ്ങളുടെ വിഷവൃക്ഷങ്ങളില്ല
വിഷമുള്ളുകൾ പോലെ
ഇനി വാക്കുകളില്ല
തണലിലിരുന്നാൽ
തലയിൽ കെണി വീഴുമെന്ന പേടിയാൽ പറന്നു പോയ കിളികളേ
ജ്ഞാനോദയത്തിൻ്റെ സൂര്യൻ
നിങ്ങളെ വിളിക്കുന്നു
വരുമ്പോൾ പ്രണയം കൊണ്ടുവരരുത്
കാമത്തിൻ്റെ ഒരു തൂവൽ പോലും പൊഴിക്കരുത്
അഹിംസയുടെ പ്രവാചകൻ്റെ വാക്കുകളിൽ കയറി
നമുക്ക് ലോകം ചുറ്റണം
അസഹിഷ്ണുത എന്ന വാക്കിൽ നിന്ന്
സഹിഷ്ണുത എന്ന വാക്കിലേക്ക്
കൂടുമാറിയ ജീവന്
ഇനി സ്നേഹം മാത്രമാണ്
ശരീരം
തഥാഗതാ
ആഗ്രഹങ്ങളുടെ പ്രളയത്തിൽ നിന്നും
രക്ഷപ്പെട്ടവന്
അഭയം തന്നവനേ
നിന്നിലൂടെ നടക്കുമ്പോൾ
കാലവർഷാനന്തരം
കരഞ്ഞു കണ്ണു തെളിഞ്ഞ പ്രകൃതി
പൂക്കളിൽ വന്ന്
ഭിക്ഷ യാചിക്കുന്ന
ശലഭങ്ങളുടേതാണ്
അതിനെ നീ
വസന്തമെന്നു വിളിക്കുമെങ്കിൽ
ആ വസന്തം
എൻ്റേതു കൂടിയാണ്
കാലമത്ര സുന്ദരമാകയാൽ
പ്രിയപ്പെട്ടവളേ എന്ന്
ഒരു പൂമ്പാറ്റ മറ്റൊന്നിനെ വിളിക്കുമെന്ന്
തീർച്ചയാണ്
പക്ഷേ ഞാനതു കേൾക്കുകയില്ല
കേൾക്കുകയില്ല
.........................................................................മുനീർ  അഗ്രഗാമി 

No comments:

Post a Comment