ഒരു നാട്ടുമാവിനെ പരിചയപ്പെട്ടു

ഒരു നാട്ടുമാവിനെ
പരിചയപ്പെട്ടു
.........................
അലസമായി ഒഴുകുമ്പോൾ
മാമ്പൂക്കൾ കരിഞ്ഞു കിടക്കുന്ന
ഒരു നാട്ടുമാവിനെ
പരിചയപ്പെട്ടു,
തപിക്കുന്നു,
തണുപ്പിക്കൂ
തണുപ്പിക്കൂ എന്നതു പറഞ്ഞു
കൊണ്ടിരുന്നു
സ്വയം വീശി
അകത്തും പുറത്തും ചൂട്
തീക്കാറ്റായ് പൊള്ളി നിന്നു

ഇത്തിരി തണുപ്പു കൊണ്ടു വരാം
കാത്തിരിക്കുമോ
എന്നു ചോദിച്ചു
മൗനം വാചാലമായി
പോയി
കടലു കടന്നു
മരുഭൂവിലലഞ്ഞു
മഴയും മഞ്ഞും തിരഞ്ഞു
തിരിച്ചു ചെല്ലണം
മാമ്പഴക്കാലമുണ്ടാക്കണം
എന്നെ കാത്തിരിക്കുമ്പോലെ
എത്രയെത്ര മാവുകൾ
കാത്തിരിക്കുണ്ടാവും
എത്രയെത്ര കാറ്റുകൾ
ഗതികിട്ടാനായ്
എന്നെ പോലെ അലയുന്നുണ്ടാവും
ഒറ്റയാവുമ്പോൾ
കാറ്റേ കാറ്റേയെന്നൊരു വിളി
കാതിൽ സ്നേഹം
തോറ്റിയുണരുന്നു
വീഴാതെ അതു പിടിച്ചു നിൽക്കുന്നു
മാന്തളിരുകൾ
കണ്ണിൽ കളിക്കുന്നു
മാവേ വീഴാതെ
വീഴാതെ നീ തളിരിലച്ചിരിയുമായ്
നിൽക്കുവോളം
ഞാനുണ്ട്
നിന്നിലും;
എന്നിലും.
-മുനീർ അഗ്രഗാമി

No comments:

Post a Comment