ഇരുട്ടു കൊത്തിത്തിന്നുന്ന കിളി .................................................

ഇരുട്ടു കൊത്തിത്തിന്നുന്ന കിളി
.................................................
ഇരുട്ടു കൊത്തിത്തിന്നുന്ന കിളി
ചന്ദ്രനിലിരിക്കുന്നു
സൂര്യനിൽ നിന്നാണതു പറന്നു വന്നത്
താഴേക്കു നോക്കി
അതു ചിറകു കുടയുന്നു;
തൂവലുകൾ പൊഴിയുന്നു
ഇലകളിലും ഇടവഴികളിലും
അവ വീണു കിടക്കുന്നു
ഉറക്കം കിട്ടാതെ പിടയുന്ന
നഗരത്തിൻ്റെ ഉടയാടയിൽ
അവ വീണു കിടക്കുന്നു.
കിഴക്കോട്ടുപറന്നു വീണ
തൂവൽ എൻ്റെ നെറ്റിത്തടത്തിൽ
ഒരു കവിതയായി പ്രകാശിക്കുന്നു
പടിഞ്ഞാറേയ്ക്ക് പറന്നു വീണത്
നിൻ്റെ നെഞ്ചിൽ
രാഗം മീട്ടുന്നു
കടൽ താളം പിടിക്കുന്നു.
ഞാൻ ആ പാട്ട് കേട്ട്
ഗന്ധർവ്വനായി കാടുവിട്ട്
കടലു കാണാനെത്തുന്നു.
വഴിയിൽ പശുക്കളും
തെരുവുനായ്ക്കളും ഭരിക്കുന്ന
നാടു കടക്കുന്നു
പേടി ഒരാളെ കടിച്ചു കൊണ്ടു പോകുന്നതു കണ്ട്
ഗന്ധർവ്വനെന്നുറപ്പിച്ച്
വീണ്ടും നടക്കുന്നു
ബുദ്ധ പ്രതിമയും
ഗാന്ധിയുടെ പ്രതിമയുംകടന്ന്
മറ്റനേകം പ്രതിമകളും കടന്ന്
നിന്നെ കണ്ടുമുട്ടുന്നു .
എല്ലാ തൂവലുകളും നമുക്കു ചുറ്റും നൃത്തം ചെയ്യുന്നു
ചന്ദ്രനിലിരുന്ന് കിളി
വീണ്ടും ചിറകു കുടയുന്നു
ഇരുളെല്ലാംകിളി തിന്നിരിക്കണം
നമുക്കിടയ്ക്ക്
കാഴ്ചയുടെ മുല്ലപ്പൂവ് വിടരുന്നു
അനുഭവത്തിൻ്റെ നൂൽ കെട്ടി
പൗർണ്ണമിയെന്ന വാക്കിൽ
നാമൊന്നിച്ചിരുന്ന് ഊഞ്ഞാലാടുന്നു .
- മുനീർ അഗ്രഗാമി

No comments:

Post a Comment