60

60
.......
ഇന്ന് അറുപതു തികഞ്ഞു.
ഇനി ഇരിപ്പ് അകത്തോ പുറത്തോ?
ആർക്കറിയാം!
മക്കളോ മരുമക്കളോ
ആരാവും ആദ്യ മിറങ്ങാൻ പറയുക ?
ഓർമ്മ മങ്ങി
കാഴ്ച പോയി.
കാത്തിരുന്നിട്ടും ആരും വന്നില്ല
മക്കളൊക്കെ എവിടെയാണ് ?
മരുന്നുകൾ വെച്ച സ്ഥലം പോലും മറന്നു .
ഒരു ബംഗാളി വന്നു
അതെടുത്തു തന്നു
അവന് ശമ്പളമുണ്ട്.
മോനേ,
എൻ്റെ കൈ പിടിക്ക്!
അവനോടു പറഞ്ഞു
വൃദ്ധസദനത്തിലേക്ക് നടക്ക്.
അവൻ നടന്നു ,
റിക്ഷ വലിച്ച് നടക്കുമ്പോലെ .
മക്കളും മരുമക്കളുമില്ലെങ്കിലും
ഒരിറ്റ് വെള്ളം തരാൻ
അവിടെ എത്രയെത്ര ദേശക്കാരാണ് !
അറുപതു കഴിഞ്ഞതാണ്
അത്തും പിത്തും പറയുന്നതാണ്.
ശ്രീനാരായണ ഗുരു,
കെ .കേളപ്പൻ
മന്നം
അബ്ദുറഹ്മാൻ
എന്നിങ്ങനെ പലതും പറയും .
ആർക്കു മനസ്സിലാവാനാണ്!
അവരുടെ ഭാഷ
എൻ്റെ ഭാഷയെ കൊത്തിത്തിരുന്ന പക്ഷിയാണ്.
അറുപത് തികഞ്ഞു,
ചുമരിൽ ചീർപ്പു കൊണ്ട് ഒരു തെങ്ങോലയുടെ ചിത്രം വരച്ച്
അതിൽ നോക്കി
വെറുതെ പറഞ്ഞു പറഞ്ഞ്
ഉറങ്ങിപ്പോയി .
- മുനീർ അഗ്രഗാമി

No comments:

Post a Comment