കാനറിപ്പക്ഷികളെന്നു വിളിക്കരുത്

കാനറിപ്പക്ഷികളെന്നു വിളിക്കരുത്
.....................................................................
കാലിൽ ചിറകുകളുള്ളവരെ
കാനറിപ്പക്ഷികളെന്നു വിളിക്കരുത്
പച്ച നിറമുള്ള ആകാശത്തിലൂടെ
അവർ
ഒരു സ്വപ്നവും കൊണ്ടു പറക്കുമ്പോൾ
അവരുടെ നിറം
മഞ്ഞയോ നീലയോ ആവട്ടെ
അവർ പറക്കുമ്പോൾ
ചുറ്റും ജീവനുള്ള മരങ്ങൾ
വളരുന്നു
അവരുടെ ചിറകടികളിൽ
മരങ്ങൾ ആടിയുലയുന്നു
ചതുരത്തിൽ ഇടതൂർന്ന കാട്ടിൽ
ഓരോ മരവും
അവരുടെ മുന്നേറ്റത്തിൽ
ആരവമായിത്തളിർക്കുന്നു.
ആവേശത്തിന്റെ മേഘങ്ങളിൽ നിന്നും
മഴത്തുള്ളികൾ പൊഴിയുന്നു
അതിനു രണ്ടു നിറങ്ങൾ
ശബ്ദത്തിന്റേയും നിശ്ശബ്ദതയുടേയും
കയറ്റിറങ്ങളിൽ
മഴ ഒരു സംഗീത തരംഗമാകുന്നു
അവർ മുന്നേറുന്നു
മുന്നേറുന്നു
- മുനീർ അഗ്രഗാമി

കാലുകൊണ്ട് ഒരു സ്വപ്നത്തെ മൂന്നായി കീറിയെറിയുന്ന വിധം

ക്രൊയേഷ്യയാണ് കളി
അവർ
കാലുകൊണ്ട്
ഒരു സ്വപ്നത്തെ മൂന്നായി
കീറിയെറിയുന്ന വിധം
നന്നായി കാണിച്ചു
വെറുമൊരു മനുഷ്യനായൊരെന്നെ
വലിയ കാണിയാക്കുവാൻ
കളിക്കളം നിറഞ്ഞുതൂവുമ്പോലെ
ക്രൊയേഷ്യ കളിക്കുമ്പോൾ
ഗ്രൗണ്ട് പച്ചക്കടൽ.
അർജന്റീന
അവരിൽ മുങ്ങിപ്പോകുന്ന
പഴയ പായ്ക്കപ്പൽ
കപ്പൽച്ചേതം വന്ന്
ചിതറിപ്പോയ യാത്രികരെ പോലെ
കടലിൽ അർജന്റീന ചിതറിത്തെറിക്കുന്നു
നീന്തുവാൻ മറന്ന്
മുങ്ങിത്താഴ്ന്നും പൊങ്ങിയും
പിടയുന്നു
പാതിജീവനുമായ്
നിന്തുന്ന കപ്പിത്താനെയോർത്ത്
അവർ അന്നേരം കരഞ്ഞിരിക്കണം
കാലുകൾ കൊണ്ട് തുഴഞ്ഞു പോകുന്ന
ഒരു യാനം
കാലുകളെ ഉപേക്ഷിച്ച്
ആഴത്തിലേക്കു പോകുമ്പോലെ
അർജ്ജന്റീന ആഴ്ന്നു പോകുന്നു
കടലിൽ കാറ്റുകളെ
അതിജീവിച്ച് ക്രൊയേഷ്യ മുന്നേറുന്നു
കാണിയുടെ ഭാഷയിൽ
കോർട്ടർ ഫൈനൽ
കൊടുങ്കാറ്റിന്റെ പര്യായം തന്നെ
തീരത്തനേകം ഫ്ലക്സുകളുണ്ട്
അവയിൽ ഒന്നിൽപോലും
ക്രൊയേഷ്യയില്ല
പക്ഷേ അവയിൽ
നിറഞ്ഞിരിക്കുന്ന അർജ്ജന്റീനയെ
അവർ വെറും പുരാവൃത്തമാക്കി
മാറ്റിയിരിക്കുന്നു
മെസ്സി ഐതിഹ്യങ്ങളിലെ നായകനാകുന്നു
പച്ചക്കടലിലെ
നീലത്തിരകളെ അവർ
തുടച്ചു കളഞ്ഞിരിക്കുന്നു
കറുത്ത തിരകൾ പ്രതീക്ഷകളായി
ഗാലറിയുടെ മനുഷ്യ മണൽപ്പരപ്പിലേക്ക്
അടിച്ചു കൊണ്ടിരുന്നു
സുനാമി പോലെ
മൂന്നു വട്ടം
അർജന്റീനയുടെ
ഗോൾ പോസ്റ്റിലേക്കും .
വിരലുകടിച്ച്
ഞാനത് നോക്കി നിന്നു പോയി
സത്യമായും
നോക്കി നിന്നു പോയി
(അർജന്റീന - ക്രൊയേഷ്യ മത്സരം കാണുമ്പോൾ, 2018  )
- മുനീർ അഗ്രഗാമി
നിപ്പ 
.................
തുറക്കുകയാണിന്നേ,തോ
ഭീതിയാലടച്ച കണ്ണുകൾ
അറിവിൻ വെളിച്ചമേ
പത്തുമണിപ്പൂവായ് 
വിടർന്നാലും
സ്കൂളിൻ മുറ്റത്തു നിൽക്കണേ
ഇടയ്ക്കൊന്നു നോക്കി
 ചിരിക്കണേ!
- മുനീർ അഗ്രഗാമി
ആരാണ് ഏറ്റവും വലിയ കവി ?
മകൾ ചോദിച്ചു
മകനങ്ങനെ ചോദിക്കില്ല
അവന് ചോദ്യങ്ങളില്ല
സ്വന്തക്കാരും കൂട്ടുകാരുമടങ്ങിയ
ഉത്തരങ്ങൾ മാത്രം.
അവനിലാണ് കേരളം
അതുകൊണ്ട് ലോകം കാണാൻ
മകളെ കൂട്ടി നടന്നു
വഴിക്കു വെച്ച്
ഒരുറുമ്പിന്റെ വരി വായിച്ചു
ചിതലുകളുടെ കുത്തനെയുള്ള
എഴുത്തു കണ്ടു
കണ്ടൽക്കാടുകളുടെ
ഖണ്ഡികകൾ കണ്ടു
മഞ്ഞിന്റെയും മഴയുടെയും
വലിയ പുസ്തകങ്ങൾ കണ്ടു
മരച്ചുവട്ടിൽ
വിലാപകാവ്യത്തിലെ വാക്കുകൾ
വീണു കിടക്കുന്നു
വസന്തത്തെ വായിച്ച്
മടക്കി വെച്ചിരിക്കുന്ന ചെടികൾ
വീണ്ടും തുറക്കുന്നതും കാത്ത്
ഞങ്ങൾ പാർക്കിലിരുന്നു.
ഇനിയും നടക്കാനുണ്ട്
ആയുസ്സിന്റെ വെളിച്ചം തീരുവോളം
ദൂരത്തിന്റെ കവിത വായിക്കാം
മരീചിക പോലെ
അതിന്റെ അർത്ഥം വിദൂരതയിൽ നിന്നും
വിളിച്ചുകൊണ്ടിരുന്നു
അച്ഛാ ഞാൻ ചെറുതാവുന്നു
എനിക്ക് വീണ്ടും ചെറുതാവണം
മകൾ പറഞ്ഞു
ഒരു പൂമ്പാറ്റയുടെ ചിറകിലെ
ചിത്ര പുസ്തകം വായിച്ച്
ആസ്വദിക്കാവുന്നത്രയും ചെറുതാവണം
മകളേ നടക്കുക
ചെറുതാവുന്ന അത്രയും നടക്കുക
ലോകത്തിന്റെ ഗദ്യ താളത്തിൽ
വരികളിലൂടെ
വായനക്കാരിയായി
നടക്കുക
അവളുടെ ചോദ്യമിപ്പോൾ
ബാഷ്പീകരിച്ചു പോയ
നേർത്ത നനവാണ്
മഴവില്ല് അതിന്റെ ഉത്തരവും
മകനിപ്പോൾ
സ്വന്തം ഉത്തരങ്ങളുമായി
ലിംഗത്തിനു ചുറ്റും കറങ്ങുകയാവും
ചില വാക്കുകളുടേയും
പ്രയോഗങ്ങളുടേയും
കുതിരപ്പുറത്ത് .
മകളുടെ ചോദ്യത്തെ ഉപേക്ഷിച്ച്
ഞാനും മകളും വീണ്ടും നടന്നു.
- മുനീർ അഗ്രഗാമി

പീലിക്കണ്ണുകൾ

പീലിക്കണ്ണുകൾ
.........................................
നീലപ്പീലികൾ വിടർത്തി
മഴയാടുമാകാശത്തിൽ
തുളുമ്പും പീലിക്കണ്ണുകൾ
മണ്ണിലതിൻ ചുവടുകൾ
- മുനീർ അഗ്രഗാമി

എന്റെ നഗരം


എന്റെ  നഗരം 
...........................................
എന്റെ നഗരമിപ്പോൾ
ഒറ്റപ്പെട്ട ഒരാളെ പോലെ
കടപ്പുറത്ത് നിൽക്കുകയാണ്
ഹൃദയത്തിലെ
ആളൊഴിഞ്ഞ ഇടങ്ങൾ
അതിനെ വേദനിപ്പിക്കുന്നുണ്ട്
കാറ്റാടിമരം പോലും
അതിനോടു മിണ്ടുന്നില്ല
ഒരു മഴ
അല്പനേരം നെഞ്ചിലൂടെ നടന്ന്
എവിടെയോ മറഞ്ഞു പോയി
എന്റെ നഗരത്തെ ചിലപ്പോൾ
വലിയ തിരകൾ ചുംബച്ചേക്കും,
ഇത്രയധികം ഒറ്റപ്പെടുമ്പോൾ.
- മുനീർ അഗ്രഗാമി

എക്സ് ഫെമിനിസ്റ്റ്


എക്സ് ഫെമിനിസ്റ്റ് 
........................................
പ്രണയത്തിൽ 
ദേഷ്യം പിടിക്കുമ്പോൾ
നീയൊരു കാട്
വന്യതയുടെ ഇളക്കങ്ങൾ
പതുങ്ങുന്ന നിഗൂഢത
നിന്റെ കണ്ണുകളിൽ
ഇപ്പോഴും
രാജാവ് സിംഹം തന്നെ
ഞാനൊരു പേടമാനും
- മുനീർ അഗ്രഗാമി

ഇരുട്ടിൽ

ഇരുട്ടിൽ
..................
പുഴ കടക്കുന്ന കാറ്റ്
ഇരുട്ടിൽ തട്ടി വീണു;
മരിച്ചു.
ഇലകളിപ്പോൾ
നിശ്ചലമായതു
നോക്കി നിൽക്കുന്നു.
- മുനീർ അഗ്രഗാമി


ഉറുമ്പ്
........

ജീവന്റെ തുള്ളിപോൽ
പുൽക്കൊടിത്തുമ്പിലൊരുറുമ്പ്
കാറ്റിനോടേറ്റുമുട്ടുന്നു
-മുനീർ അഗ്രഗാമി

മീൻ

മീൻ
........
കടലിൽ നീന്തുമ്പോൾ
പറക്കുന്നു ഞാൻ ,ഹാ!
കടൽ ആകാശം;മീനുകളിലകൾ
-മുനീർ അഗ്രഗാമി

പ്രണയ ദ്വീപ്

പ്രണയ ദ്വീപ്
........
നീ എന്നെ ചുറ്റുന്ന കടൽ
നിന്റെ തിരകൾ നോക്കിനിൽക്കെ
എന്നിലൊരു പൂ വിരിയുന്നു.

-മുനീർ അഗ്രഗാമി 

ഹൈക്കു കവിത

ഹൈക്കു കവിത 
............................
ഇലവീഴുമൊച്ചയിൽ
രാവതിന്റെ
നിശ്ശബ്ദതയഴിച്ചു വെക്കുന്നു

-മുനീർ അഗ്രഗാമി 

കറുപ്പ്

കറുപ്പ്

(കംപാല, ഉഗാണ്ട, 2016)
.......................................................
കറുപ്പ്
രാത്രിയല്ല
ഉടലിൽ പിറക്കുന്ന
പകൽ തന്നെ.
ദൈവത്തിന്റേയും
മനുഷ്യന്റേയും നിറം
ചിലർ
പിശാചു തന്നെ ;
അവരുടെ
നോട്ടം കാണുമ്പോൾ.
- മുനീർ അഗ്രഗാമി
ചേമ്പർ
-----------
(ഓസ് വിച്ച് , ജർമ്മനി ,1943)
നടന്നു തീർന്നതല്ല ആരും
എല്ലാവരും ഇവിടെയെത്തപ്പെട്ടു.
സ്വന്തമായിരുന്നവ
എവിടെ എന്നത്
വെറും ചോദ്യം മാത്രം.
ഒരു പുഞ്ചിരിയും ഇവിടെയെത്തിയില്ല
ഭരണാധികാരിക്ക്
വേണ്ടത്ര വെളിച്ചമുണ്ടായിരുന്നു
പക്ഷേ
അദ്ദേഹം അത് ഞങ്ങളെ കാണിച്ചില്ല
റോസാപ്പൂക്കൾ പോലും
രക്തത്തെ ഓർമ്മിപ്പിക്കുന്നു
ഇപ്പോൾ ഞങ്ങൾക്ക് രാജ്യം
വായു കയറാത്ത ഒരു ചേമ്പറാണ്.
- മുനീർ അഗ്രഗാമി

കളിപ്പാട്ടങ്ങൾ

കളിപ്പാട്ടങ്ങൾ
...............................
അദ്ദേഹം ആരെയും
തേടി വരില്ല
പക്ഷേ അവർ വരും
അദ്ദേഹത്തിന്റെ കളിപ്പാട്ടങ്ങൾ.
ഒരു തെളിവു പോലുമവശേഷിപ്പിക്കാതെ
നമ്മുടെ രാത്രിയെ അവർ കൊണ്ടു പോകും 
൧൯൪൨ ൽ  ഓസ്‌വിച്ചിൽ വെച്ച് 
ആറു വയസ്സുകാരി ഇങ്ങനെ പറഞ്ഞു .

- മുനീർ അഗ്രഗാമി

സഖ്യ

മെറ്റലും മണലും
സമ്മേളിക്കുന്നത് ഞാൻ കണ്ടു
അവയ്ക്ക് വ്യക്തിത്വമുണ്ടായിരുന്നു
സിമൻറും ജലവുമായി
അവ സഖ്യമുണ്ടാക്കുന്നതു
ഞാൻ കണ്ടു
ഇനിയവയ്ക്ക് വേർതിരിഞ്ഞു നിൽക്കുക
സാദ്ധ്യമല്ല
നല്ല ഉറപ്പുള്ള സഖ്യമാണെന്ന്
എനിക്കറിയാം
ചില ഉറപ്പുകൾ
എത്ര സ്വത്വങ്ങളെയാണ്
ഇല്ലാതാക്കുന്നത്
ക്വോറിയിൽ നിന്ന്
മുമ്പെങ്ങോ വേർപിരിഞ്ഞ ഒരു പാറക്കഷണം
അതിന്റെ ഉറ്റവരെ തിരഞ്ഞു വന്നാൽ
എന്നോടു ചോദിച്ചാൽ
ഞാനെന്തു പറയും !
ഒരു പാറയും
തിരഞ്ഞു വരില്ലെന്നെനിക്കറിയാം
മാർക് സോ നെഹ്റുവോ
പ്രവാചകരോ
തിരിച്ചു വരാത്ത പോലെ.
- മുനീർ അഗ്രഗാമി
അമ്മവീട്
.................
നാലുവരിപ്പാത മുറിച്ചുകടന്ന്
അമ്മവീട്ടിലേക്ക്
നിനക്കൊപ്പം നടന്നു
ഓരോ ചുവടിലും
താരാട്ടിന്റെ ഓരോ പദങ്ങൾ
പിടഞ്ഞുണർന്ന്
മോനേ മോനേയെന്നു
വിളിക്കുന്ന പോലെ
ഒരു കാറ്റ് ഒപ്പം വന്നു
ഞാറുകളുടെ വിരിപ്പിൽ
ഇളം വെയിലിനെ,
തൊണ്ണു കാട്ടിച്ചിരിക്കുന്ന
കുഞ്ഞിനെയെന്നപോലെ
തിരിച്ചു കിടത്തുന്നു
നാലുമണി
സമയത്തിന്റെ വിരലുകൾ
പുറത്തു തലോടുമ്പോൾ,
ഇലഞ്ഞിപ്പൂമണം നടന്നുപോകുന്ന
വരമ്പിന്റെ
ഒരറ്റത്ത് അമ്മ,
തിമിരം ബാധിച്ച നോട്ടത്തിന്റെ
വരാന്തയിൽ
ഏതോ ഓർമ്മ ചാരിയിരിക്കുന്ന പോലെ
നടക്കല്ലുകൾ കയറിച്ചെല്ലുമ്പോൾ
കയറ്റം നിന്നെ പിടിച്ചു വെച്ചു
നിന്റെ കാലിടറി
മുമ്പൊന്നുമില്ലാത്ത വിധം
എന്റെ വിരലുകൾ
നിനക്ക് താങ്ങായി
നീയൊരു മുല്ലവള്ളിയായി
മുറ്റവരമ്പിൽ
എന്നെ ചുറ്റി നിന്നു.
വീടിന്റെ ശ്വാസമായി
അമ്മ പുറത്തേക്കു വന്നു
അകത്തേക്കുപോയി
പുറത്തേക്കു വന്നു
വീടിന് നെഞ്ചിടിപ്പേറി
ഞാവൽ മരത്തിൽ നിന്നും
കുഞ്ഞു ഞാവലുകൾ
കണ്ണുതുറന്നു നോക്കുന്നു
മുരിങ്ങയുടെ തളിരിലകൾ
നിഴലുകളിലിരുന്ന്
കൊത്തംകല്ല് കളിക്കുന്നു
ഇടിയും മിന്നലുമുണ്ടായി
പെട്ടെന്നൊരു വേനൽമഴ
മുറ്റത്തു നിന്നു കരഞ്ഞു
നീയും ഞാനും നനഞ്ഞു
വീടു നനഞ്ഞു
സമയം നനഞ്ഞു
നനവിലൂടെ രാത്രി മെല്ലെ
വീട്ടിൽക്കയറി വാതിലടച്ചു.
നക്ഷത്രങ്ങൾ ഉദിക്കും മുമ്പ്
ഇരുട്ട് നമ്മെ തോർത്തിക്കൊണ്ടിരുന്നു
- മുനീർ അഗ്രഗാമി

ഉയിർപ്പ്.


ഉയിർപ്പ്
...............
എവിടെ നിന്നൊക്കെയാണ്
ഞാനുയിർത്തെഴുന്നേറ്റതെന്ന്
നിനക്കറിയില്ല
മറ്റാർക്കുമറിയാത്ത
നിഗൂഢമായ
ആ മുറിവുകളിൽ നിന്നും
ഇപ്പോഴും അദൃശ്യമായി
രക്തമൊഴുകുന്നുണ്ട്
എന്നിട്ടും
നിന്നിലേക്കുള്ള വഴിയെ
കരിശു ചുമന്ന്
ഞാൻ വന്നു
നിന്റെ കയ്യിലുള്ള
എല്ലാ ആണികളെ കുറിച്ചും
നല്ല ബോധ്യമുണ്ടായിരുന്നു
പക്ഷേ
നിന്നെ സ്നേഹിക്കാൻ
മറ്റാരുമുണ്ടായിരുന്നില്ലല്ലോ
നിന്റെ വയലുകളിൽ
ഓർമ്മയുടെ വിത്തിടാൻ
ആരുമിറങ്ങിയിരുന്നില്ലല്ലോ
ഒരിക്കൽ
നാലാമത്തെ ആണി കൊണ്ട്
നീയെന്നെ ചുംബിക്കും
എന്നെനിക്കറിയാം
അപ്പോഴും
നിന്നെ സ്നേഹിക്കുവാൻ
ഞാനുയിർക്കും
നിനക്ക് ആണികൾ
മതിയാവാത്ത ഒരു കാലം വരും
അന്ന്
വാക്കുകളും വിരലുകളും
ചുണ്ടുകളും
എന്നിൽ തറയ്ക്കും
അന്നേരം മുറിവുകളിലൂടെ
നീ മാത്രമൊഴുകും
-മുനീർ അഗ്രഗാമി

പ്രണയപ്പ്രപഞ്ചം

പ്രണയപ്പ്രപഞ്ചം
..............................
ശൂന്യതയിൽ നിന്നും
പ്രപഞ്ചമുണ്ടായപോലെ
പ്രണയവുമുണ്ടായി
ഏതു സാഹചര്യമാണ്
ആ വലിയ പൊട്ടിത്തെറിയിലേക്ക്
നയിച്ചതെന്നറിയാത്ത പോലെ
ഉത്ഭവരഹസ്യമറിയാതെ
ഞാനും നീയും
രണ്ടു നക്ഷത്രങ്ങളെ പോലെ
വെളിച്ചം കൊണ്ടു കളിക്കുന്നു
നാം രണ്ടു ഭൂമികളെ പോലെ
ഇരുട്ടു കൊണ്ടും കളിക്കുന്നു
രണ്ട് ആകാശങ്ങളെ പോലെ
സംഭവിക്കുന്നതെല്ലാം കൊണ്ടും
കളിക്കുന്നു.
കളിക്കുമ്പോൾ കളി
നോക്കി നിൽക്കുന്നു
ചിലപ്പോൾ ഒരു ദിവസം തന്നെ എന്നിലൂടെ
ആറു ഋതുക്കളും കടന്നു പോകുന്നു
ചിലപ്പോൾ ഒരു വർഷം നിന്നിൽ
ഒരു ഋതു തീരാതെ തീരുന്നു
ചിലപ്പോൾ ഋതുക്കൾ
വരാൻ മടിക്കുന്ന ഒരു ഗോളമാകുന്നുഞാൻ
നീ അടുത്തെത്തുമ്പോൾ
ഏറ്റവും ലളിതമായ ഗണിതമുള്ള
ഒരു ചലനമാകും ഞാൻ
ചന്ദ്രനെ പോലെ
നിലാവിൽ നിന്നെ
ആമ്പൽ പൂവാക്കിക്കൊണ്ട്.
നീ അകലുമ്പോൾ
ഇനിയും കണ്ടെത്താത്ത
ഒരു ഗ്രഹമാണ് ഞാൻ
അതിൽ ജീവനുണ്ടോ എന്ന്
അന്വേഷിച്ചാലും ഉത്തരം കിട്ടില്ല
തൊട്ടടുത്തിരിക്കുമ്പോൾ തന്നെ
തമ്മിലറിയുന്ന മഹാകാലത്തിൽ
അകന്നകന്നു പോകുന്നു
അകന്നിരിക്കുമ്പോൾ
അളക്കാനാവാത്ത
അകലത്തിന്റെ അടുപ്പമായ്
കോസ്മിക് വെബ്ബിന്റെ ചരടുകൾ
നമ്മെ കെട്ടിയിടുന്നു
- മുനീർ അഗ്രഗാമി

മാപ്പ്

മാപ്പ് 
.....................
മാപ്പ്  മറ്റൊരു ലോകമാണ്
ഒരതിരിലും ഒതുങ്ങാത്ത ഒരിടം
അതൊരാൾ
മറ്റൊൾക്കു കൊടുക്കുമ്പോൾ
മഴ പെയ്യുന്നു
മരുമരങ്ങൾ കിളിർക്കുന്നു
അതിൽ താമസിക്കുക
അത്ര എളുപ്പമല്ല;
പരലോകത്തെന്ന പോലെ.
- മുനീർ അഗ്രഗാമി

ഈസ്റ്റർ

ഈസ്റ്റർ
..........................................................................
ഒരീസ്റ്ററിന്
വളരെ ദിവസം മുമ്പ്
അശരണരുടേയും
നിരാലംബരുടേയും
ഇടയിൽ പ്രവർത്തിക്കവേ
ദേഹമാസകലം വെട്ടുകളേറ്റ്
നീ തെരുവിൽ കിടന്നു പിടഞ്ഞു
മറ്റൊരീസ്റ്റർ കഴിഞ്ഞ്
പകലുകൾ ചേർത്തുവെച്ച്
വെളിച്ചമെന്നെഴുതവേ
നീ വെടിയുണ്ടയേറ്റു വീണു
വേറൊരീസ്റ്ററിനെ കാത്തു നിൽക്കവേ
ബോംബാഗ്നിയിൽ
നിന്നെ കാണാതായി
നീയെവിടെ
നീയെവിടെയെന്ന് ,
ഈ ഈസ്റ്ററിന്
നിന്നെ കുറിച്ച് പലരും ചോദിച്ചു
പലവട്ടം പീഡിപ്പിക്കപ്പെടുകയും
കൊല്ലപ്പെടുകയും ചെയ്ത
നിന്നെ കുറിച്ചു പറയുക മാത്രം ചെയ്തു.
മറ്റു പേരുകളിലും
മറ്റു ഭാഷകളിലും
മറ്റു ദേശങ്ങളിലും
കൊല്ലപ്പെട്ട നിന്നെ ഓർത്ത്
ഞാൻ ദു:ഖിക്കുന്നു
പീഡാനുഭവങ്ങളുടെ
നൂറ്റാണ്ടുകളുടെ മുറിവിൽ
നിന്റെ ചോരച്ചാലുകൾ
നദികളായി
ഇവിടെ രൂപം മാറിയ കുരിശിൽ
നിന്നെ വീണ്ടും തറയ്ക്കുന്നു
അവസാനമില്ലാത്ത ആണികളിൽ
ഇപ്പോൾ ബൈബിളിൽ
ഞാനിങ്ങനെ വായിക്കുന്നു:
ഭൂമിയിൽ സമാധാനം സ്ഥാപിക്കുന്നവരാരോ
അവർ ദൈവപുത്രരെന്നു വിളിക്കപ്പെടും
അഭയാർത്ഥികളുടെ കരച്ചിലിനിടയിലെ
എന്റെ വായന
ആരും കേട്ടില്ല.
പെട്ടെന്ന്, മിസൈൽ പതിച്ചു തകർന്ന
കെട്ടിടത്തിനടിയിൽ നിന്ന്
എന്റെ പ്രാർത്ഥന പുകഞ്ഞുകൊണ്ടിരുന്നു.
നിന്റെ കരച്ചിലിപ്പോൾ
ഉച്ചത്തിലായി
മറ്റൊരു കാലത്തും ഇല്ലാത്ത വിധം
-മുനീർ അഗ്രഗാമി

കിണർ

കിണർ
.............
ജലമഴിച്ചു വെച്ച്
കിണർ വെയിലിൽ
കുളിക്കയായ്
സ്കൂളടച്ചു
മുറ്റത്തു നീ
തീക്കനലായ് കളിക്കയായ്
കുഞ്ഞേ നീയെറിഞ്ഞ
പന്തേറ്റതിനു
വേദനിച്ചിട്ടുണ്ടാവും
ഉടയാടയുമായ്
മഴവരുന്നേരം
കിണർ നിനക്കാ പന്തുതരും
കല്ലെറിയല്ലേ
ഏറു താങ്ങുവാനതിനു വയ്യ ;
കല്ലെടുക്കുവാനും
തുമ്പിയെക്കാൾ
ലോലമാണതിൻ വിരലുകൾ
തുമ്പിയിലും തുമ്പയിലും
ചൈതന്യമായവ
കുഞ്ഞുമനം പോലെ
ചെറുവൃത്തത്തിൽ
തിരയിളക്കുന്ന
ചലനങ്ങൾ
വലിച്ചു കീറല്ലേ
കരിച്ചു കളയല്ലേ
ജലവസ്ത്രം
നമുക്കുള്ളിലുടുക്കാൻ
ഇതല്ലാതില്ല മറ്റൊന്നുമേ !
-മുനീർ അഗ്രഗാമി

വളവ്

വളവ്
..........
വളവിൽ തിരിവുണ്ട്.
ഒന്നിച്ചു നടക്കുമ്പോൾ
വഴികാട്ടിയായി
വാ പൊളിച്ചു നിന്നു
ആ പലക
ആരാവും ആദ്യം തിരിയുക
എന്ന സമസ്യപൂരിപ്പിക്കുന്നതിന്റെ
തൊട്ടുമുമ്പത്തെ നിമിഷം
പകലസ്തമിച്ചു.
എങ്ങോട്ടാവും
ആദ്യം തിരിയുക എന്നുറ്റുനോക്കി
ഇരുട്ട് മുന്നിൽ നിന്നു
വളവുകളും തിരിവുകളും
കയറിയുമിറങ്ങിയും
ഇത്രയും വന്നു
വന്നതത്രയും അളന്നു നിന്നു
തടസ്സങ്ങൾ ഒന്നുമില്ലാഞ്ഞിട്ടും
പക്ഷികൾ നേരെ പോകുന്നില്ല
മീനുകൾ നേരെ പോകുന്നില്ല
നേർവഴി നേരെയല്ലെന്നു
മനസ്സിലായി
ഒന്നിച്ചു നടന്നു കൈ പിടിച്ചു
വളവും തിരിവും അറിഞ്ഞില്ല
നക്ഷത്രങ്ങൾ
തുറിച്ചു നോക്കിയതിൽ പിന്നെ
ആ പലക
വായ തുറന്നില്ല
പെട്ടെന്ന്
ഒരാളുടെ വെളിച്ചത്തിൽ
മറ്റൊരാൾ പ്രകാശിച്ചു.
- മുനീർ അഗ്രഗാമി

തൃപ്തി

തൃപ്തി
....................
വറ്റിയ തുള്ളി
അവസാന ശ്വാസം വരെ
താലോലിച്ച
തിളക്കം തിരഞ്ഞ്
നിന്റെ വെളിച്ചം
വീണ്ടും വരുന്നു
ഈ വേനലിലിരുന്ന്
ഞാൻ നിന്നോടെന്തു പറയാൻ,
തുളുമ്പിയ
ഓരോർമ്മയുടെ
തെളിച്ചം കൊണ്ട്
തൃപ്തിപ്പെടൂ
എന്നല്ലാതെ !
- മുനീർ അഗ്രഗാ

പ്രഭാഷണം

പ്രഭാഷണം
....................
വെളിച്ചമിപ്പോൾ
അയാളോട് സംസാരിക്കുന്നില്ല
അയാൾ അന്ധനായിരിക്കുന്നു
ഒരാനയെ കൊണ്ടു വരൂ...
അയാൾ പറഞ്ഞു,
ഞാനൊന്നു കാണട്ടെ
അവർ കൊണ്ടുവന്നു
ജാതിയെ ആനയുടെ രൂപത്തിലാക്കി
കൊണ്ടുവന്നു
ആനയുടെ രൂപത്തിലാക്കി
ഒരു മതത്തെ
കൊണ്ടുവന്നു
ആനയുടെ രൂപത്തിൽ
പലതും കൊണ്ടുവന്നു
അയാൾക്കു മുന്നിലിപ്പോൾ
നിറയെ കൊമ്പനാനകൾ
അയാളതിൽ
ഒരാനയെ തൊട്ടു
ഞാനിതിനെ കുറിച്ചു സംസാരിക്കട്ടെ?
അയാൾ ചോദിച്ചു
സംസാരിക്കൂ
ആളുകൾ അയാൾക്ക് മുന്നിലിരുന്നു
അയാൾ സംസാരിച്ചു
വിരലിൽ പറ്റിയ കാഴ്ച
എത്ര പറഞ്ഞിട്ടും തീർന്നില്ല
അയാൾക്കു ചുറ്റും
കേൾവിക്കാരുടെ
ഒരു വല്മീകമുയർന്നു
ഇപ്പോൾ
അയാളുടെ വാക്കുകൾക്കപ്പുറത്ത്
മറ്റൊരാനയില്ല
വെളിച്ചമിപ്പോൾ
ആരോടും മിണ്ടാത്ത പോലെ .
-മുനീർ അഗ്രഗാമി

അളവുപാത്രം

അളവുപാത്രം 
............................

ഞാൻ സംസാരിക്കുമ്പോൾ
എഴുതുമ്പോൾ
അക്ഷരങ്ങളും
ഉച്ചാരണങ്ങളും
ഒരാൾ പെറുക്കിയെടുത്ത്
അയാളുടെ അളവു പാത്രത്തിലിട്ട്
കുലുക്കി
തെറ്റി
തെറ്റീ എന്നു കരഞ്ഞ്
ആളെ കൂട്ടി .
അയാൾക്കൊപ്പം
മലവെള്ളം പോലെ
ആളുകളിളകി
അയാളുടെ കുപ്പായം
എനിക്കു ചേരില്ല
അയാളുടെ ചെരിപ്പ്
എനിക്ക് പാകമല്ല
അയാൾ എനിക്ക് തുല്യനല്ല
അയാളുടെ ഭാഷ
എന്റെ ഭാഷയല്ല
എന്റെയും അയാളുടേയും
ഭാഷയ്ക്ക്
ഇപ്പോൾ ഒരേ ലിപി
ഒരേ ഉച്ചാരണമല്ല
ഒരേ അർത്ഥമല്ല
ഒരേ താളമല്ല
അയാൾ പറവയെന്ന്
മറ്റൊരാൾ പക്ഷിയെന്ന്
ഞങ്ങളുടെ കിളിയെ
വിളിച്ച്
അവമാനിച്ചു കളഞ്ഞു.
പുരുഷോ
അവമാനിച്ചു കളഞ്ഞു!
ഞങ്ങളതിനെ വീട്ടിൽ വിളിക്കുന്ന
കൂരിയാത്തയെന്ന പേരു പോലും
അയാൾക്കറിയില്ല
അതിന് ഞാനൊന്നും പറഞ്ഞില്ല
പറയുകയുമില്ല
- മുനീർ അഗ്രഗാമി
വിത
.................
ഒരു നഗരം
മറ്റൊരു നഗരത്തെ
തിന്നുന്നത്
 നോക്കി നിന്നു

എന്റെ ഗ്രാമത്തെ
അത് തൊട്ടു കൂട്ടി
ചവച്ച് വലിച്ചെറിഞ്ഞ
ഒരോർമ്മയിൽ
ഒരു നെന്മണി.

ഈ ഫ്ലാറ്റിലിരുന്ന്
ഞാനിതെന്തു ചെയ്യും?
മനസ്സിൽ വിതയ്ക്കുകയല്ലാതെ 

-മുനീർ അഗ്രഗാമി

പ്രണയത്തോടുള്ള ആത്മഭാഷണങ്ങൾ - 1

പ്രണയത്തോടുള്ള ആത്മഭാഷണങ്ങൾ - 1
ശൂന്യതയിലൂടെ
പറന്നു പോകുന്നു ഒരു വെള്ള പ്രാവ്;
നിശ്ശബ്ദതയിൽ
വന്നിരിക്കുന്നു ഒരു കുയിൽ;
നിശ്ചലതയിൽ
ചിറകുടയുന്നു ഒരു മൈന
നീ തെട്ടടുത്തിരുന്നതാണ്
മറ്റൊന്നുമല്ല.
വസന്തമെന്ന്
ഒച്ചകൾ
കളിയൊച്ചകൾ

ഞാനിപ്പോൾ ഒരു പച്ചമരം
മുറിച്ച എല്ലാ മരങ്ങളും
എന്റെ ശിഖരങ്ങൾ
കിളികളേ
കൂടു വെയ്ക്കുക
ചേക്കേറുക
എന്നിലിരുന്ന്
ഒരാൾ നിങ്ങളെ
കേൾക്കുന്നുണ്ട് .
- മുനീർ അഗ്രഗാമി

ചാറും സമയത്തുള്ളികളായ്

ചാറും സമയത്തുള്ളികളായ്വെ
............................................................

യിലേറ്റു
പനിച്ചു കിടക്കുന്ന
പാടത്തിന്റെ നെറ്റിയിൽ
തൊട്ടു നോക്കുന്നു
വേനൽമഴവിരലുകൾ
നീയരികിലിരുന്നെന്റെ
നെറ്റിയിൽ
സ്നേഹസ്പർശമായ്
വേനൽകുളിരായെന്റെ
ചാറും സമയത്തുള്ളികളായ്
പെയ്യുമ്പോലെ.
-മുനീർ അഗ്രഗാമി

പുതു കവിത - 60 ആനന്തം

പുതു കവിത - 60
ആനന്തം
................
എന്റെ ആനന്തമേ
എന്റെ ആനന്ദമേ
എന്നു തീരാതെ വിളിച്ചു
ഞാൻ വസന്തവും
അവൾ മരവുമായി
മരക്കൊമ്പിൽ നെരൂദ,
ഒരു കുയിൽ.
ആനന്തം മാറിയതേയില്ല
- മുനീർ അഗ്രഗാമി

വത്തക്ക

പുതു കവിത - 59
വത്തക്ക
................
ഉളളിൽ തീയുണ്ടെന്ന
തോന്നലാണ് വത്തക്ക.
ഉപയോഗിച്ച്
എത്ര എളുപ്പം
വലിച്ചെറിയുന്നു
അതിന്റെ ആകൃതി!
- മുനീർ അഗ്രഗാമി

മൂന്നു ദിവസം

മൂന്നു ദിവസം
...............................
റൂമി ചോദിച്ചു:
മൂന്നു ദിവസം എവിടെയായിരുന്നു?
:എന്റെ ഹൃദയം മറ്റൊരാൾ
വായിക്കുകയായിരിന്നു
വായിച്ചു തീരുവോളം
അയാൾക്കൊപ്പമിരുന്നു.
ഒന്നാം ദിവസം നിലമ്പൂരിലിരുന്ന്
അയാൾ വായിച്ചു
രണ്ടാം ദിവസം
ഐ സി യു വിലെ
തണുപ്പിലിരുന്ന്
മൂന്നാം ദിവസം
വാർഡിലെ സങ്കടങ്ങളിലിരുന്ന്
അക്ഷരത്തെറ്റില്ലെന്ന് പറഞ്ഞ്
അയാൾ മടങ്ങി
അന്നേരം സ്വന്തം കവിതയാൽ
റൂമി എന്റെഹൃദയം കഴുകി
നിനക്കു തന്നു.
നീ അതിൽ ചുംബിച്ചു
വിശുദ്ധ പുസ്തകത്തെ
ചുംബിക്കുമ്പോലെ .
-മുനീർ അഗ്രഗാമി

വൈലോപ്പിള്ളി

പുതുകവിത - 58
വൈലോപ്പിള്ളി
.........................
മാവുകളിലെല്ലാം
വൈലോപ്പിള്ളി.
തണലിൽ
വാക്ക് രുചിച്ച്
ഞാനിരിക്കുന്നു.
മീനച്ചൂടിൽ തണൽ ഒരു കവിത
വൃത്തത്തിൽ .
-മുനീർ അഗ്രഗ്രാമി

പുതു കവിത - 57 പശ്ചാത്തലം

പുതു കവിത - 57
പശ്ചാത്തലം
.......................
ഗ്രാമങ്ങളെ കടിച്ചു തിന്നുന്നത്
നോക്കി നിന്നു
ഒരു സെൽഫിയെടുത്തു
പശ്ചാത്തലത്തിൽ
നഗരം ചവച്ചു തുപ്പിയ കുന്നിന്റെ എല്ല്.
വായിൽ നിന്നും
തെറിച്ചുവീണ
രണ്ടു കഷണം വയലുകൾ.
- മുനീർ അഗ്രഗാമി
പുതു കവിത - 56
ഒട്ടകത്തിന്റെ കാലുകളിൽ
..............................................................
അവസാനത്തെ നദിയിൽ കുളിച്ച ഒരാൾ അവിടെയുണ്ട്
വറ്റിക്കൊണ്ടിരിക്കുകയാണ്
അയാൾ
എനിക്ക് അയാളെ ഒന്നു തൊടണമെന്നുണ്ട്
ഞാനിതാ
ഒട്ടകത്തിന്റെ കാലുകളിൽ വരുന്നു.
-മുനീർ അഗ്രഗാമി

ഒരമ്മയുടെ ആത്മഗതം മണ്ണിന്റെ ഭാഷയിൽ

ഒരമ്മയുടെ ആത്മഗതം
മണ്ണിന്റെ ഭാഷയിൽ
........................................
ഗ്രാമങ്ങളിൽ നിന്നും
ചുവന്ന മേഘങ്ങൾ വന്നു
അവ കൂട്ടം കൂട്ടമായ് വന്നു
നൂറും നൂറ്റമ്പതും
ഇരുന്നൂറും കിലോമീറ്ററുകൾ
താണ്ടി വന്നു
നിരത്തിൽ പെയ്തു
മഹാനഗരത്തിൽ ,
ബോംബെയിൽ തളം കെട്ടി
പ്രളയം ചിലപ്പോൾ
പ്രതിബന്ധങ്ങളെ മുക്കിക്കൊന്നേക്കുമെന്ന്
ഒരൊഴുക്ക് പറയുന്നു
വാറു പൊട്ടിയ ചെരിപ്പിട്ട
ഒറ്റത്തുള്ളിയുടെ കരുത്ത്
പ്രളയം കാണിച്ചുതരുന്നു
വിണ്ടുകീറിയ പാദങ്ങളിൽ
ഉദിക്കുന്ന നക്ഷത്ര വെളിച്ചത്തിൽ
മഴവില്ല് വിടരുന്നു
സങ്കടങ്ങളും സന്താപങ്ങളും
കഴുകിക്കളയാൻ
മഴ പെയ്യുകയാണ്
ഈ മഴയ്ക്കറിയാം ,
ഇനി മുളയ്ക്കുന്ന ചെടിയിലാണ്
യഥാർത്ഥ അന്നമെന്ന്.
ഈ നില്പിനറിയാം
വിശപ്പ് മാറാനുള്ളതെന്ന്
ഈ തളർച്ചയ്ക്ക് നന്നായറിയാം
വിജയം നേടാനുള്ളതെന്ന് .
അതിന്റെ ഇലകളുടെ പച്ചപ്പ്
ഒരിക്കലും മായാതിരിക്കും
ഇനി ഒരു പുൽച്ചാടിയുടെ
എത്രയോ തലമുറ
അതിൽ വസിക്കും
ആത്മാവുള്ള മഴകൾ
നൂറ്റാണ്ടിൽ ഒന്നോ രണ്ടോ മാത്രമേ
സംഭവിക്കൂ
മരുഭൂമിയ്ക്ക്
അത് ജീവൻ കൊടുക്കും
ചങ്ങാതീ
ഞാനിപ്പോൾ കേരളത്തിലാണ്
ഇവിടെയിപ്പോൾ
കൊടുംവേനലാണ്
പഴയ മഴയുടെ
അവസാനത്തെ നനവിൽ നിന്ന്
ഞാനുമൊരു മഴ പ്രതീക്ഷിക്കുന്നുണ്ട്.
രക്തസാക്ഷികളുടെ അമ്മമാർ
പ്രതീക്ഷിക്കുമ്പോലെ
പക്ഷേ
മണിമേടകളിൽ നിന്ന്
മേഘങ്ങൾ ഉണ്ടാവുമോ?
വയലുകൾ നിന്നിടമൊക്കെ
മഴയുടെ ശവപ്പറമ്പായിരിക്കുന്നു
കല്ലറ ഭേദിച്ച് ഒരു തുള്ളിയെങ്കിലും
വരുമോ ?
പലതുള്ളികൾക്ക്
ഒരു വഴികാട്ടിയായി ?
മരുഭൂമിയാകും മുമ്പ്
ഒരു മഴയെ ഗർഭം ധരിക്കാൻ
ഏതമ്മയാണ്
ആഗ്രഹിക്കാത്തത് !
-മുനീർ അഗ്രഗാമി

സ്വന്തം ഭാഷയിൽ

സ്വന്തം ഭാഷയിൽ
.............................
വേനലിന്റെ പാളലിനെ
തണുത്ത തീ കൊണ്ട്
പ്രതിരോധിക്കുന്ന മരങ്ങൾ
മുരിക്കിന്റെ
ഓരോ കൊമ്പിലും
കെടാതെ കനൽ
മെയ് ഫ്ലവറിന്റെ
വിറകു കൊള്ളികളിൽ
തീപ്പൊരിചിതറുന്നു
കണിക്കൊന്ന
താഴേക്ക് ആളുന്നു
മഞ്ഞ ജ്വാലകൾ
മണ്ണിലേക്ക് വീഴുന്നു
ഓരോ മരവും
സ്വന്തം ഭാഷയിൽ
കത്തി നിൽക്കുന്നു
ഭാഷ ഒരായുധമാണ്
അത് തീപോലെ
സർഗ്ഗാത്മകമാകുമ്പോൾ
പക്ഷേ
സ്വന്തം ഭാഷ
നഷ്ടപ്പെടുമ്പോൾ
മരവും മനുഷ്യനും
തീയില്ലാതെ
ഒരിടത്തും
പൂക്കുവാനാകാതെ
വരണ്ടു കിടക്കും
- മുനീർ അഗ്രഗാമി
മറ്റൊരിടം
.....................................
കാസറഗോഡു നിന്നും
'പി' എത്തിയ പോലെ
എത്ര നടന്നിട്ടും പട്ടാമ്പിയിലെത്തിയില്ല
വാക്കുകൾക്കൊപ്പം
പലവട്ടം നടന്നിട്ടും
'പി 'യിലെത്താത്തതുപോലെ
വാക്കുകളിൽ കയറിയിരുന്നിട്ടും
നിളാതടത്തിലെത്തിയില്ല
കവി (ത)യുടെ കാലുകൾ കാട്ടിലേക്ക്
കൊണ്ടുപോയി
കാടിന്റെ ഏകാന്തതയിലിരുന്നു
മരങ്ങളുടെ ഏകാഗ്രതയിൽ നിന്ന്
ഒരു കുരങ്ങനൊപ്പം നടന്നു
വിശന്ന് നാട്ടിലെത്തി
അന്നത്തിനു വേണ്ടി
അവൻ നടന്നവഴിയേ നടന്നു
അവന്റെ വിശപ്പു പോലെ
വിശാലമായ മൈതാനത്ത് അവൻ നിന്നു
ദൂരെ നിന്ന് അവനെ നോക്കി നിന്നു
മറ്റെങ്ങും പോകാൻ തോന്നിയില്ല
ഇപ്പോൾ കുരങ്ങന്റ
ഏകാന്തതയാണ് മൈതാനം
ഒരു മരച്ചുവട്ടിലിരുന്ന്
അവനെയും അവന്റെ വിശാലമായ
ഏകാന്തതയും ഒറ്റപ്പെടലും
ഉള്ളിലെടുത്തു വെച്ചു
എന്റെ ഏകാന്തതയ്ക്ക്
ഇത്ര വലുപ്പമില്ല
എന്റെ വിശപ്പിന്
ഇത്ര നീളമില്ല
പെട്ടെന്ന് കുരങ്ങന്റെ ഏകാന്തതയിൽ
ഒരു കാക്ക വിരുന്നു വന്നു
കുരങ്ങന്റെ ഏകാന്തത
കാക്കയുടെ എകാന്തതയ്ക്കെന്തു കൊടുക്കും ?
കാക്കയ്ക്കൊപ്പം
പറന്നു
ഇരുട്ടാവുന്നു
കൂരിരുട്ടിന്റെ ചില്ലകൾ
വളരാൻ തുടങ്ങിയാൽ
ഇനി വൈലോപ്പിളളിയിലും
എത്തില്ല
കാക്കേ ചേക്കേറുക,
നിനക്കൊപ്പം
ഇന്നു ഞാനുമുണ്ട്.
- മുനീർ അഗ്രഗാമി

താപസൻ

താപസൻ
..................
ആറു ചുംബനം കഴിഞ്ഞ്
അവൾ വിശ്രമിച്ചു,
ദൈവത്തെ പോലെ.
അയാൾ പ്രാർത്ഥന തുടങ്ങി
ഭജനയും ധ്യാനവും തുടങ്ങി
അനന്തരം അയാൾ
തപസ്സു ചെയ്തു,
ഒരു വല്മീകം അയാളെ
കെട്ടിപ്പിടിച്ചു.
മറ്റൊന്നുമറിയാതെ
അയാൾ അതിനുള്ളിൽ ജീവിച്ചു.
- മുനീർ അഗ്രഗാമി

പുതു കവിത - 55 വേനൽരാത്രി

പുതു കവിത - 55
വേനൽരാത്രി
...............................
വേനൽരാത്രിയുടെ വേരുകളിലൊന്നിൽ
ഒരു ജലബിന്ദുവായി കിടന്നു
കൊമ്പുകളിൽ പൂവിട്ട നക്ഷത്രങ്ങൾ
പുതുകവി തല്ലിക്കൊഴിക്കുന്നു
വീഴ്ചയുടെ നിലവിളി , തണുക്കാതെ
പറന്നു വന്ന് പുതപ്പാകുന്നു
-മുനീർ അഗ്രഗാമി

സിറിയയി ൽ ൽ നിന്നും ഒരു പെൺകുട്ടി വന്നു

സിറിയയി ൽ ൽ നിന്നും
ഒരു പെൺകുട്ടി വന്നു
..........................................
അച്ഛന്റെ കൂടെ
സിറിയയി ൽ ൽ നിന്നും
ഒരു പെൺകുട്ടി വന്നു
പുരാണമോ വേദപുസ്തകമോ
കേൾപ്പിക്കാതെ
ഇതിഹാസങ്ങളോ
സംഹിതകളോ വായിപ്പിക്കാതെ
അച്ഛൻ കൊണ്ടുവന്ന പെൺകുട്ടി
അവൾക്കൊപ്പം നടന്നു
പുറത്തെ ലോകത്തെ കുറിച്ച്
അവൾ പറഞ്ഞു
വെള്ളം കോരുമ്പോൾ
കടൽ ജലത്തെ കുറിച്ച് പറഞ്ഞു
കുളിക്കുമ്പോൾ
അവൾ പാട്ടു പാടി
അവൾ മുടി ചീകാൻ പഠിപ്പിച്ചു
സോപ്പ് തേയ്ക്കാൻ പഠിപ്പിച്ചു
അവളുടെ
വാക്കുകളിലെ മഴ
ചലനത്തിലെ കാറ്റ്
ചന്തത്തിലെ സന്ധ്യ
ചിരിയിലെ ആകാശം
അടുക്കളയിലെ
പത്തായപ്പുറത്തിരുന്ന്
എല്ലാം നോക്കി നിന്നു
അവൾ നൃത്തം ചെയ്യുമ്പോൾ
വിരലുകളിൽ
ആയിരം കിളികളുടെ ചിറകുകൾ
സ്വതന്ത്ര്യം എന്ന വാക്ക്
അവൾ പൊതിയിൽ നിന്നും
എടുത്തു തന്നു
ഇതാ എന്റെ ജന്മദിന പലഹാരം
ഇതിന് നല്ല മധുരമാണ്.
മാർച്ച് എട്ട്
എന്റെ ജന്മദിനമാണ് .
മരിച്ചു പോയ അച്ഛന്റെ
വിരലിൽ തൂങ്ങി
ഇന്നും അവൾ വന്നു;
തുറന്നു വെച്ച
ഒരു ട്രേയിൽ നിന്ന്
ഒരു വാക്കെടുത്ത്
ഇന്നും അവൾ പറഞ്ഞു
ഇതാ ഈ മധുരം കഴിക്കൂ
എന്റെ ജന്മദിനമാണെന്നത്
മറന്നു അല്ലേ ?
മാർച്ച് 8
അവൾ ചിരിച്ചു പറഞ്ഞു
ചേച്ചീ, എന്റെ
വയസ്സു ചോദിക്കരുത് !
- മുനീർ അഗ്രഗാമി

ശരിക്കും

ശരിക്കും
.......................
രണ്ടു പേരും
ഒരേ സമയത്ത് എഴുന്നേറ്റു.
അവൾ നടക്കാൻ പോയി
ഞാൻ അടുക്കളയിലേക്കും
മറ്റൊന്നും ഓർമ്മയില്ല
പരീക്ഷയെഴുതാൻ പോകുന്ന
ഞങ്ങളുടെ കുട്ടികളോട് ചോദിക്കൂ
ഇന്നവർ ശരിക്കും
ഉത്തരം പറയും
- മുനീർ അഗ്രഗാമി

പുതുകവിത - 53 വിശപ്പ്

പുതുകവിത - 53
വിശപ്പ്
.............
തകർന്നു വീണ പ്രതിമ
ശില്പിയെ ഓർക്കുമ്പോലെ
രാഷ്ട്രം അതിന്റെ ശില്പിയെ ഓർക്കുന്ന
ഒരു ദിവസം വന്നു.
വിശന്നപ്പോൾ തന്റേതല്ലാത്ത ഭക്ഷണത്തിൽ
നോക്കിയതിന് ആ ദിവസം
തല്ലുകൊണ്ട് അസ്തമിച്ചു.
-മുനീർ അഗ്രഗാമി

സങ്കടമേ എന്നെ കുടിക്കൂ

സങ്കടമേ എന്നെ കുടിക്കൂ

...............................................
വെളളം കിട്ടാതെ
ഇപ്പോൾ കാട്ടിലേക്ക്
തിരിച്ചു കയറിപ്പോയ
ഒരു സങ്കടം
മരങ്ങൾക്കിടയിലെവിടെയോ
ഒളിച്ചിരിക്കുന്നുണ്ടാവും
ചിലപ്പോൾ
കാട്ടുതീയതിനെ തിന്നിട്ടുണ്ടാവും
ഒരു പക്ഷേ
അത് സ്വയം വറ്റിപ്പോയിട്ടുണ്ടാകും
എന്താണെന്നറിയില്ല
അതിനെ കുറിച്ചുള്ള
ഒരു സങ്കടം
എനിക്കു ചുറ്റും വളർന്ന്
ഒരു കാടാവുന്നു;
ഇപ്പോൾ
ഞാൻ കാടിൻ നടുവിലെ
ഒരു തടാകം.
സങ്കടമേ എന്നെ കുടിക്കൂ.
- മുനീർ അഗ്രഗാമി

ഒരു സാധാരണ മാവിലയുടെ മൂന്ന് ഓർമ്മകൾ

ഒരു സാധാരണ മാവിലയുടെ
മൂന്ന് ഓർമ്മകൾ
.................................................
|
വീണിട്ടും
അത്ര എളുപ്പം കരിയാതെ
ഒരു മാവില നിൽക്കുന്നു
എതോ ഒരു മാമ്പഴക്കാലത്ത്
ഒരു തേനീച്ച വന്നിരുന്നതിന്റെ
ഓർമ്മമഞ്ഞ
അതിന്റെ ഞരമ്പുകളിലുണ്ട്
അത്ര എളുപ്പമതിന്
ഉണങ്ങാനാവാത്തത്
അതുകൊണ്ടാവും.
II
കാറ്റിനൊപ്പം
കാറ്റിന്റെ ഗതിയിൽ
സ്വയമറിയാതെ പോകുമ്പോൾ
ഓർമ്മ വരുന്നുണ്ടതിന്നു നീ
ചേർത്തു പിടിച്ചത്,
അമ്മമരമേ വരമേ.
III
മഴയും വേനലും കഴിഞ്ഞു
കരിയിലയുടെ ചുളിവിൽ
മറ്റൊരിലതൊടുമ്പോൾ
ഓർമ്മയിൽ ഒരു കാലം വന്നു
ഉള്ളിൽ നനഞ്ഞതു കുതിർന്നു പോയി
കൊടും വേനലിലും
- മുനീർ അഗ്രഗാമി

കവിതയുടെ കാർണിവൽ

കവിതയുടെ കാർണിവൽ
I
മരണക്കിണർ
........................
മരണക്കിണറിന്റെ പടവുകളിലൂടെ
ഒരു പെൺകുട്ടി
ബുള്ളറ്റ് ഓടിക്കുകയാണ്
അവളുടെ ചുണ്ടിൽ
ഒരു പുഞ്ചിരി
പിൻചെയ്തിട്ടുണ്ട്
ആളുകളുടെ നെഞ്ചിടിപ്പിൽ
അവൾ അവളെ
കുറച്ചു നേരത്തേക്ക്
ടാഗ് ചെയ്യുന്നു
അവളുടെ ഭാരത്തോടെ
മിടിക്കുന്നു ഒരു വട്ടം ജനങ്ങൾ
ആൾമറയുടെ ഓരോ കല്ലുകൾ പോലെ
വീർപ്പടക്കി നിശ്ചലമാകുന്നു ആളുകൾ
വേഗത കൊണ്ട്
അവൾ വരയ്ക്കുന്ന വൃത്തത്തിൽ
സൈലൻസറില്ല
ജീവിതത്തിന്റെ മുഴുവൻ നിലവിളികളും
ഉരുട്ടിയെടുത്ത് നിർമ്മിച്ച ഒരൊച്ചയായ്
അവൾ കറങ്ങുന്നു
ഞൊടി നേരം അവളവൾ
ഞൊടി നേരം അവളവൻ
ബുള്ളറ്റിൽ
അവൾ
അവൻ
വേഗതയേറുമ്പോൾ
കറങ്ങിയേറുമ്പോൾ
അവളൊരു വൃത്തം;
മരണത്തിന്റെ
ജീവിതത്തിന്റെ
കവിതയുടെ വൃത്തം
ആളുകളുടെ കണ്ണുകൾ
ഇമവെട്ടാൻ മറന്ന്
അവളെവിടെ
അവളെവിടെ?യെന്ന്
വിസ്മയിക്കുന്നു
വൃത്തത്തിന്റെ ചലനത്തിന്റെ
കവിതയുടെ താളത്തിന്റെ
ഒച്ചമാത്രം.
അവളും ബുള്ളറ്റും
ഒന്നാവുന്ന ഒരു വൃത്തത്തിൽ
കവിത കറങ്ങുന്നു.
കാണികളിതുവരെ അതിൽ നിന്നും
പുറത്തുവന്നിട്ടില്ല
അവൾ കറങ്ങുന്നു
അവൾ തന്നെ കവി
കവിതയിൽ മറഞ്ഞു പോയവർ
കളി കഴിയുമ്പോൾ
മരണക്കിണന്റെ
പരിവേഷമൊഴിയുമ്പോൾ
അവളൊരു നഗ്നകവിത .
വറ്റിപ്പോയ കിണറിലേക്ക്
ഇറ്റി വീഴുന്ന
ചുവന്ന തുള്ളി.
വീഴ്ചയുടെ ലൈവ്
ആദ്യത്തെ മിനിട്ടിൽ തന്നെ
എല്ലാവരും കണ്ടു.
II
യന്ത്രൂഞ്ഞാൽ
............................
യന്ത്രത്തിന്റെ താളം മെല്ലെയായപ്പോൾ
ഒന്നാമത്തെ കൊട്ടയിൽ
ഞങ്ങളുടെ മുതിർന്ന കവിയും
അദ്ദേഹം തിരഞ്ഞെടുത്ത
മൂന്നു യുവ കവികളും
കയറിയിരുന്നു
വൃത്തത്തിന്റെ ചലനത്തിൽ
അവർ ഉയർന്നു പോയി
ഇതിൽ എ സി യില്ലേ ?
വലിയ കവി ചോദിച്ചു.
സാർ ഞങ്ങൾക്ക് അങ്ങയുടെ കവിത മനസ്സാലാകുമ്പോലെ
അങ്ങയുടെ ദൈനംദിന ഭാഷ മനസ്സിലാകുന്നില്ല
അവർ മൂന്നു പേരും അട്ടപ്പാടിയിൽ നിന്നും
മറ്റ് ആദിവാസി ഊരുകളിൽ നിന്നും
വന്നവരായിരുന്നു
ചലനത്തിന്റെ മഹാപ്രഭു
എത്ര കൊട്ടകളാണ്
അടുക്കി വെച്ചിരിക്കുന്നത്!
അവർ ആശ്ചര്യപ്പെട്ടു.
മുതിർന്ന കവി
കൊട്ടയെ കുറിച്ചും
ഇരിപ്പിനെ കുറിച്ചും
ഉയരത്തെ കുറിച്ചും
കവിത ചൊല്ലി
അവരിപ്പോൾ ഏറ്റവും ഉയരത്തിലായിരുന്നു
പെട്ടെന്ന് ഒരു താഴൽ
ഭാരമില്ലായ്മയുടെ രഹസ്യത്തിലൂടെ
അവർ താഴേക്കിറങ്ങി
അനേകം കൊട്ടകൾ
മുകളിലേക്കുയർന്നു
അനേകം കവികളും
പക്ഷേ അതാരും ശ്രദ്ധിച്ചില്ല
പുതുകവിതാ ചരിത്രത്തിൽ
ഒന്നാമത്തെ കൊട്ട മാത്രം
ഇപ്പോൾ ചരിത്രം ഒറ്റക്കൊട്ടയുള്ള
ഒരു യന്ത്രൂഞ്ഞാലാണ് .
I l I
സർക്കസ്
.................
വളയത്തിലൂടെ
ഒരു സിംഹം ചാടിപ്പോയി
കാട് എന്ന ഒരു കവിത
കാണിയുടെ ഭാവനയിൽ
ബാക്കിവെച്ച് .
ട്രിപ്പീസ് കളിക്കുന്ന
സ്ത്രീകൾ
പിടിവിട്ട് പിടിവിട്ട്
പിടികിട്ടാനായ് ചാടുമ്പോൾ
ഒരു കവിത,
വീഴാതെ അവരെ
താങ്ങി നിർത്തുന്നു
ഒരു കവി അതിന്
വിശപ്പ് എന്നു പേരിടുന്നു
മറ്റൊരാൾ ഭയം എന്ന്
വേറൊരാൾ അച്ചടക്കം എന്ന്
ഒരാൾ പ്രതിഭ എന്ന് .
കാണിയുടെ കണ്ണിൽ അതിന്റെ വായന
പല അർത്ഥങ്ങൾ.
ഒരർത്ഥത്തിൽ കിടന്ന്
കൂടാരത്തിന്റെ അകത്തെവിടെയോ
അവളുടെ കുഞ്ഞു കരയുന്നു
കുഞ്ഞിനു മുലകൊടുത്തുകൊണ്ട്
അവൾ തന്റെ ജോലി ചെയ്യുന്ന
ഒരു ചിത്രം കിട്ടുവാനെന്തു വഴിയെന്ന്
ഒരു മാദ്ധ്യമ മുതലാളി ചിന്തിക്കുന്നു
കിട്ടിയില്ലെങ്കിൽ
അവിവാഹിതയായ ഒരു മോഡൽ
അതു ചെയ്യട്ടെ
പെട്ടെന്ന്
കോമാളികളുടെ ഊഴം വന്നു
സർക്കസ് കൂടാരം
വലിയ പൊട്ടിച്ചിരിയായി.

- മുനീർ അഗ്രഗാമി

പുതു കവിത - 52 കൊമാല

പുതു കവിത - 52
കൊമാല
.................
സ്വന്തം ചൂണ്ടുവിരൽ കൊണ്ട്
ആത്മഹത്യ ചെയ്തവരുടെ
സംസ്ഥാനത്തിൽ നിന്നും
കാൾ മാക്സ് തിരിച്ചു പോകുന്നു,
മൂലധനം കാണാതെ.

ഭ്രാന്തൻ

ഭ്രാന്തൻ
................
രണ്ടായിരത്തി പതിനെട്ടാം നമ്പർ
ഫ്ലാറ്റിൽ നിന്നും
ഞാൻ അഴിച്ചെറിഞ്ഞ
ബർമുഡയാണ് നഗരം
എംജി റോഡിൽ
പ്രകാശവലയത്തിൽ
അത് കിടക്കുന്നു
അല്ല ,നിൽക്കുന്നു
അല്ല ,പിടയ്ക്കുന്നു.
രാത്രിയും പകലും
അനുഭവിക്കാനാവാതെ
അതൊരു ഭ്രാന്തനെ പോലെ
കാറുകൾ പോകുന്നത്
തലതിരിച്ചു നോക്കുന്നു
പാതിര പനിച്ചു കിടക്കുന്ന
കുംഭത്തിൽ
വെള്ളം വെള്ളമെന്നു കരഞ്ഞ്
ഞാനിറങ്ങിയോടുന്നു
ബംഗാളിലേക്കുള്ള വഴി മറന്ന്
നഗര വെളിച്ചം കടന്ന്
നാട്ടു വെളിച്ചത്തിൽ ചെന്നു നിൽക്കുന്നു
എനിക്കൊരു വയലു തരൂ
ഞാനൊന്നു തളിർക്കട്ടെ
വരമ്പിലൂടെ നടക്കട്ടെ
ധാന്യങ്ങളുടെ കണ്ണിൽ
ഇത്തിരി നേരം നോക്കിയിരിക്കട്ടെ
ദൂരെ കടുകുപാടത്തു നിന്നും
തലയുയർത്തി നോക്കുന്ന
മഞ്ഞപ്പൂ ചൂടിയ
ഒരോർമ്മയ്ക്കൊപ്പം
പൂവിടട്ടെ
നേരം വെളുക്കുവോളം
കറുപ്പുടുത്ത്
ദിഗംബരനായി
ധ്യാനിക്കുന്നു
പുകമഞ്ഞേ,
കാറ്റേ,
കറുത്ത പ്രാണികളേ...
വെയിലും വെളിച്ചവുമൂരിയെറിഞ്ഞിതാ വന്നിരിക്കുന്നു
എന്നെ സ്വീകരിക്കുക!
- മുനീർ അഗ്രഗാമി

പുഴമരം: മരമ്പുഴ

പുഴമരം: മരമ്പുഴ
............................
നദിയുടെ ഇലകളാണ് ജലം
കടലിലേക്കവ വളരുന്നു
കടലതിന്റെ നീലാകാശം
മീൻകണ്ണുകൾ നക്ഷത്രങ്ങൾ
വേനലിൽ ഇലപൊഴിച്ച
ഒരു നദിയുടെ വളഞ്ഞ കൊമ്പിൽ
ഞാനിരിക്കുന്നു
മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഞാൻ സംസ്ഥാന പക്ഷിയാകും
ഉണങ്ങിയ കൊമ്പുകളിലെല്ലാം
മഴ കാത്തിരിക്കും .
- മുനീർ അഗ്രഗാമി

ആനന്ദത്തിന്റെ ഉടമ

ആനന്ദത്തിന്റെ ഉടമ
...................................
എന്റെ ആനന്ദത്തിന്റെ ഉടമ
ഈ ഓലക്കണ്ണികളാണ്
തത്തയാകും മുമ്പ്
എന്റെ വിരലുകളിൽ
നൃത്തമാടുന്ന ഈ പച്ചോലക്കണ്ണികൾ.
പങ്കയാകും മുമ്പ് കാറ്റിൻ
ഞൊറികളായി
കൈകളിൽ ചുറ്റുന്ന പച്ചജീവൻ
ഓലപ്പന്തുണ്ടാക്കി
കുട്ടികൾക്കു കൊടുക്കുന്നു
എന്റെ സന്തോഷത്തിന്റെ
ചതുരവടിവുകൾ
അവരുരുട്ടുന്നു
എറിയുന്നു തട്ടുന്നു
അതുകൊണ്ട് അവർ കളിക്കുന്നു
കണ്ടത്തിലൂടെ ഓടുന്നു
ഒരു തിണ്ട് ചാടിയിറങ്ങുന്നു
ഓരോലപ്പീപ്പിയുണ്ടാക്കുന്നു
പീ പീയെന്ന്
എന്റെ ആനന്ദം പറമ്പാകെ ചുറ്റി വരുന്നു
ചെടികൾ നോക്കുന്നു
കുഞ്ഞുങ്ങൾ നോക്കുന്നു
പൂവുകളായ് കണ്ണു തുറന്നവ നോക്കുന്നു
കിളികൾ ഒച്ചകൾ പൊഴിച്ചിടും
മരത്തണലിലിരിക്കുന്നു
വെയിലിനെ കൂട്ടാതെ
ഒരു പൂവട്ടി മെടയുന്നു
നിനക്കൊന്ന്
അവനൊന്ന്
ഇവനൊന്ന്
അതിന്നുള്ളിലെ ശൂന്യതയിൽ
എന്റെ ആനന്ദം
ഉടനെ വന്നു നിറയും
ഓലക്കണ്ണികൾ കൈകോർത്തുണ്ടാക്കി
വലിയ കുമ്പിളിൽ
ദാഹജലം പോലെ
ആനന്ദം
എന്റെ കണ്ണുകളതു കോരിക്കുടിക്കുന്നു.
കുറെ തത്തകൾ
തെങ്ങോലയിലിരുന്ന്
അതു കാണുന്നു
അവയുടെ കൊക്കുകൾ
തെങ്ങോലയുടെ പൂവുകളെന്നു തോന്നി
അവയിറുത്ത് എന്റെ ശൂന്യത നിറച്ചു.
- മുനീർ അഗ്രഗാമി