ഭ്രാന്തൻ

ഭ്രാന്തൻ
................
രണ്ടായിരത്തി പതിനെട്ടാം നമ്പർ
ഫ്ലാറ്റിൽ നിന്നും
ഞാൻ അഴിച്ചെറിഞ്ഞ
ബർമുഡയാണ് നഗരം
എംജി റോഡിൽ
പ്രകാശവലയത്തിൽ
അത് കിടക്കുന്നു
അല്ല ,നിൽക്കുന്നു
അല്ല ,പിടയ്ക്കുന്നു.
രാത്രിയും പകലും
അനുഭവിക്കാനാവാതെ
അതൊരു ഭ്രാന്തനെ പോലെ
കാറുകൾ പോകുന്നത്
തലതിരിച്ചു നോക്കുന്നു
പാതിര പനിച്ചു കിടക്കുന്ന
കുംഭത്തിൽ
വെള്ളം വെള്ളമെന്നു കരഞ്ഞ്
ഞാനിറങ്ങിയോടുന്നു
ബംഗാളിലേക്കുള്ള വഴി മറന്ന്
നഗര വെളിച്ചം കടന്ന്
നാട്ടു വെളിച്ചത്തിൽ ചെന്നു നിൽക്കുന്നു
എനിക്കൊരു വയലു തരൂ
ഞാനൊന്നു തളിർക്കട്ടെ
വരമ്പിലൂടെ നടക്കട്ടെ
ധാന്യങ്ങളുടെ കണ്ണിൽ
ഇത്തിരി നേരം നോക്കിയിരിക്കട്ടെ
ദൂരെ കടുകുപാടത്തു നിന്നും
തലയുയർത്തി നോക്കുന്ന
മഞ്ഞപ്പൂ ചൂടിയ
ഒരോർമ്മയ്ക്കൊപ്പം
പൂവിടട്ടെ
നേരം വെളുക്കുവോളം
കറുപ്പുടുത്ത്
ദിഗംബരനായി
ധ്യാനിക്കുന്നു
പുകമഞ്ഞേ,
കാറ്റേ,
കറുത്ത പ്രാണികളേ...
വെയിലും വെളിച്ചവുമൂരിയെറിഞ്ഞിതാ വന്നിരിക്കുന്നു
എന്നെ സ്വീകരിക്കുക!
- മുനീർ അഗ്രഗാമി

No comments:

Post a Comment