ഒരമ്മയുടെ ആത്മഗതം മണ്ണിന്റെ ഭാഷയിൽ

ഒരമ്മയുടെ ആത്മഗതം
മണ്ണിന്റെ ഭാഷയിൽ
........................................
ഗ്രാമങ്ങളിൽ നിന്നും
ചുവന്ന മേഘങ്ങൾ വന്നു
അവ കൂട്ടം കൂട്ടമായ് വന്നു
നൂറും നൂറ്റമ്പതും
ഇരുന്നൂറും കിലോമീറ്ററുകൾ
താണ്ടി വന്നു
നിരത്തിൽ പെയ്തു
മഹാനഗരത്തിൽ ,
ബോംബെയിൽ തളം കെട്ടി
പ്രളയം ചിലപ്പോൾ
പ്രതിബന്ധങ്ങളെ മുക്കിക്കൊന്നേക്കുമെന്ന്
ഒരൊഴുക്ക് പറയുന്നു
വാറു പൊട്ടിയ ചെരിപ്പിട്ട
ഒറ്റത്തുള്ളിയുടെ കരുത്ത്
പ്രളയം കാണിച്ചുതരുന്നു
വിണ്ടുകീറിയ പാദങ്ങളിൽ
ഉദിക്കുന്ന നക്ഷത്ര വെളിച്ചത്തിൽ
മഴവില്ല് വിടരുന്നു
സങ്കടങ്ങളും സന്താപങ്ങളും
കഴുകിക്കളയാൻ
മഴ പെയ്യുകയാണ്
ഈ മഴയ്ക്കറിയാം ,
ഇനി മുളയ്ക്കുന്ന ചെടിയിലാണ്
യഥാർത്ഥ അന്നമെന്ന്.
ഈ നില്പിനറിയാം
വിശപ്പ് മാറാനുള്ളതെന്ന്
ഈ തളർച്ചയ്ക്ക് നന്നായറിയാം
വിജയം നേടാനുള്ളതെന്ന് .
അതിന്റെ ഇലകളുടെ പച്ചപ്പ്
ഒരിക്കലും മായാതിരിക്കും
ഇനി ഒരു പുൽച്ചാടിയുടെ
എത്രയോ തലമുറ
അതിൽ വസിക്കും
ആത്മാവുള്ള മഴകൾ
നൂറ്റാണ്ടിൽ ഒന്നോ രണ്ടോ മാത്രമേ
സംഭവിക്കൂ
മരുഭൂമിയ്ക്ക്
അത് ജീവൻ കൊടുക്കും
ചങ്ങാതീ
ഞാനിപ്പോൾ കേരളത്തിലാണ്
ഇവിടെയിപ്പോൾ
കൊടുംവേനലാണ്
പഴയ മഴയുടെ
അവസാനത്തെ നനവിൽ നിന്ന്
ഞാനുമൊരു മഴ പ്രതീക്ഷിക്കുന്നുണ്ട്.
രക്തസാക്ഷികളുടെ അമ്മമാർ
പ്രതീക്ഷിക്കുമ്പോലെ
പക്ഷേ
മണിമേടകളിൽ നിന്ന്
മേഘങ്ങൾ ഉണ്ടാവുമോ?
വയലുകൾ നിന്നിടമൊക്കെ
മഴയുടെ ശവപ്പറമ്പായിരിക്കുന്നു
കല്ലറ ഭേദിച്ച് ഒരു തുള്ളിയെങ്കിലും
വരുമോ ?
പലതുള്ളികൾക്ക്
ഒരു വഴികാട്ടിയായി ?
മരുഭൂമിയാകും മുമ്പ്
ഒരു മഴയെ ഗർഭം ധരിക്കാൻ
ഏതമ്മയാണ്
ആഗ്രഹിക്കാത്തത് !
-മുനീർ അഗ്രഗാമി

No comments:

Post a Comment