🦋*flashpoetry *🦋 സോളാർ

🦋*flashpoetry *🦋
സോളാർ
....................
നിഴലു നഷ്ടപ്പെട്ട കുട്ടി
വെളിച്ചം തിരഞ്ഞു നടന്നു
വെളുപ്പുടുത്തവരെ കണ്ടു
അവരാരും പ്രകാശിച്ചില്ല
വെളിച്ചം തരേണ്ട സോളാറിന്
ഇത്രയും കറുപ്പോ എന്നു പേടിച്ച്
ഇരുട്ടിൽ പതുങ്ങിയിരുന്നു

-മുനീർ അഗ്രഗാമി

നീയറിയുമ്പോൾ

നീയറിയുമ്പോൾ
..............................
നദി എന്റെ ഒഴുക്കല്ല
എന്നിട്ടും ഞാനതിലൊരു മീൻ
കാട് എന്റെ വന്യതയല്ല
എന്നിട്ടും ഞാനതിലൊരു കിളി
ആകാശം എൻറെ അപാരതയല്ല
ഞാനതിലൊരു താരകം
മണ്ണ് എന്റെ ധന്യതയല്ല
പക്ഷേ ഞാനതിലൊരു
ജീവനുള്ള നിലവിളി
ഞാൻ
കിളിയായും മീനായും
പറന്നും നീന്തിയും പോകുന്ന
വിശ്രമമില്ലാത്ത കരച്ചിൽ.
തപിച്ച്
ഉളളു പൊള്ളി
പ്രകാശിക്കുന്ന താരകം
നീയതറിയുമ്പോൾ
ഒഴുക്കിന്റേയും
അപാരതയുടേയും
വന്യതയുടെയും
ഇതളുകളുള്ള ഒരു പൂ വിടരുന്നു
ആ പൂവ് നീയാണ്
എന്നെ മഞ്ഞുതുള്ളിയായി
ചേർത്തു പിടിക്കാൻ
നീ കൈ നീട്ടുന്നു
ഇപ്പോഴുണ്ട്
എനിക്ക് സ്വന്തമായി
ഒരിത്തിരി കുളിര് !
നിനക്കൊപ്പം നടന്ന പുലരികൾ
സമ്മാനമായി ഹൃദയത്തിൽ വെച്ചത്.
-മുനീർ അഗ്രഗാമി

വരികൾ

വരികൾ
..............
ഖലീൽ ജിബ്രാന്റ മുഖച്ഛായയുള്ള
കുറെ വരികൾ വന്നു
റൂമിയുടെ മനസ്സുള്ള
വരികളോടു ചേർന്നു നിന്നു
നീ പറഞ്ഞു
ഇതൊക്കെ ഞാൻ വായിച്ചതാ
നിനക്കു വായിക്കാൻ
എന്റെ ഉടലും ഉയിരു മുള്ള
വരികൾ പിറന്നു
അന്നേരം
ഒരു രഹസ്യം പിടികിട്ടി;
നിന്നെയും കൊണ്ട്
ഒമർ ഖയ്യാമിന്റെ വരികളാണ്
വന്നത്.

-മുനീർ അഗ്രഗാമി

🦋*flashpoetry *🦋 ഗെയിലേ ഗെയിലേ

🦋*flashpoetry *🦋
ഗെയിലേ ഗെയിലേ
.............
കയ്യേറുന്നവൻ
കമ്യൂണിസ്ററാവില്ല
മുതലാളി
മാക്സിസ്റ്റുമാകില്ല
ചരിത്രം ഇങ്ങനെ പറഞ്ഞ്
ചിരിച്ച് ചിരിച്ച്
ഗെയിലേ ഗെയിലേ
എന്നു ജപിച്ച്
നടന്നു പോയി

-മുനീർ അഗ്രഗാമി

ആഴത്തിന്റെ ഭാഷ

ആഴത്തിന്റെ ഭാഷ
..................
ആഴത്തിന്റെ ഭാഷ
മനസ്സിലാകുന്നവർ
പിന്നെ തിരിച്ചു വരില്ല
അവർ പലപ്പോഴും
ആഴത്തിനോട് സംസാരിച്ച്
വാക്കുകളിൽ ജീവിക്കുന്നു
ആദ്യം ആഴത്തിലേക്ക്
പോയതൊരു പന്താണ്
ഞങ്ങളോട് തല്ലുകൂടി ,
അതോടിപ്പോയി
പൊട്ടക്കിണറിന്റെ ആഴത്തിൽ,
കുട്ടിക്കാലത്തെ കുറിച്ച്
വാതോരാതെ സംസാരിച്ച്
അതിപ്പോഴും
കുഞ്ഞായിരിക്കുന്നുണ്ടാവും
പിന്നീട് ഒരു കൂട്ടുകാരൻ
സ്വപനത്തിന്റെ ആഴത്തിലേക്ക്
നാടുവിട്ടു പോയി
അവനെ പിന്നെ കണ്ടില്ല
കടലിൽ കുളിക്കാനിറങ്ങി
കുളിയുടെ ആഴത്തിലേക്ക്
പോയവനും
ഇതുവരെ മടങ്ങി വന്നിട്ടില്ല
ദു:ഖത്തിന്റെ ആഴത്തിലേക്ക്
ശരീരമുപേക്ഷിച്ച് പോയ
വല്യമ്മാമയെ
ഞങ്ങളുടെ ഭാഷ
മറന്നു തുടങ്ങി
പ്രണയത്തിന്റെ ആഴത്തിലേക്ക്
ഒളിച്ചു പോയ പെങ്ങൾ
ഇടയ്ക്ക് എത്തി നോക്കും
ആരും അവളെ അറഞ്ഞില്ല
ആഴത്തിന്റെ ഭാഷയറിയാൻ
ഉള്ളിൽ തിരയടിക്കണം
സ്വയം ആഴിയായിത്തീരണം
അഴികളുള്ള
മുറിയുടെ ഭാഷയിൽ
പുറത്തേക്ക് ഒഴുകുന്ന വാക്കുകളല്ല
ആഴത്തിന്റേത്;
ആഴമറിഞ്ഞവർക്കേ
അതറിയൂ,
സ്നേഹത്തിന്റേയും
പ്രണയത്തിന്റേയും
- മുനീർ അഗ്രഗാമി

മഴ യിൽ രണ്ടു പേരുണ്ട്

മഴ യിൽ
രണ്ടു പേരുണ്ട്
***********
മഴ യിൽ
രണ്ടു പേരുണ്ട്
പെയ്യലാണ് ഴ,
സ്ത്രീയെ പോലെ
ഴ എന്നെഴുതി ത്തീരുമ്പോൾ
ഴ യുടെ തുമ്പത്തു നിന്നും
കണ്ണീർത്തുള്ളി പോലെ
പേനയിറ്റി വീഴുന്നു
മ അപ്പോൾ
പുരുഷനെ പോലെ
നോക്കി നിൽക്കും
ഏതോ ഓർമ്മകളിൽ
നിശ്ചലനായി ഇരിക്കുന്ന
മയെ
ചുംബിച്ചുണർത്താനുള്ള
ഒഴുക്കല്ലാതെ
മറ്റൊന്നുമല്ല ഴ !
- മുനീർ അഗ്രഗാമി

തുലാമഴയുടെ തൂവലുകൾ

തുലാമഴയുടെ
തൂവലുകൾ
................
ഏകാന്തതയുടെ ചില്ലകളിൽ
മഴത്തുള്ളികൾ ;
പെയ്തു തോർന്ന
തുലാമഴയുടെ
തൂവലുകൾ
നനഞ്ഞ മണ്ണിൽ
ഒരു പ്രണയം നടന്നു പോയതിന്റെ
പാടുണ്ട്
അവർ മറന്നു വെച്ച
പൂവിന്റെ കവിളിൽ
എന്റെ നിറമുള്ള
ഒരു മറുകുണ്ട്.
സായന്തനത്തിൽ
വീണു ചിതറിയ ഓർമ്മകൾ
മഴത്തോർച്ചയിൽ
ഒരു പക്ഷി
ചിക്കിപ്പെറുക്കി നടക്കുന്നു
അതു ചിറകടിച്ചു
പറന്നുയരുമ്പോൾ
രാത്രിയാകും
വേട്ട കഴിഞ്ഞു മടങ്ങുന്ന
ജെ സി ബി യുടെ മുരളലിൽ
എല്ലാം തകർന്നു പോയേക്കാം
ഏകാന്തതയും
ഇലത്തുമ്പുകളിലെ ധ്യാനവും
നിശ്ശബ്ദതയുടെ കന്യകാത്വവും .
അതിനു മുമ്പ്
വെടിയൊച്ചകളുടേയും
വിസ്ഫോടനങ്ങളുടേയും
സ്പർശമില്ലാതെ
ഇടിയും മിന്നലുമില്ലാതെ
ഒരു ചെറിയ മഴ കൂടി പെയ്യുന്നു
മലയ്ക്ക് പോവാൻ
നോമ്പെടുത്ത ഭക്തനെ പോലെ
കറുപ്പുടുത്ത്!
-മുനീർ അഗ്രഗാമി

ബുള്ളറ്റ് പ്രൂഫ്

ബുള്ളറ്റ് പ്രൂഫ് 
................
 നമ്മുടെ എഴുത്തുകാരൊക്കെ
എവിടെയാണ് ?
പ്രജാപതി ചോദിച്ചു
സർ ,അവരെല്ലാം
സ്വന്തം വീടുകളിൽ
അന്തിയുറങ്ങുന്നു .
അവരുടെ ഇപ്പോഴത്തെ
പണിയെന്താണ് ?
അവർ എഴുതുകയാണ്;
വാക്കുകൾ കൊണ്ട്
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ
തുന്നുകയാണ്.

- മുനീർ അഗ്രഗാമി

നിന്നിലേക്ക്

 നിന്നിലേക്ക്
 ...............
അടയ്ക്കുമ്പോൾ
നിന്നിലേക്ക് തുറക്കുന്നു
കണ്ണുകൾ.
- മുനീർ അഗ്രഗാമി

*flashpoetry *🦋 ഐ.എ.എസ്

🦋*flashpoetry *🦋
ഐ.എ.എസ്
...........
വായിച്ചു പഠിച്ച്
ഐ.എ എസ് നേടി
മടിയത്തറ കുഞ്ഞേപ്പൻ.
കാര്യം കഴിഞ്ഞപ്പോ
വായനയെ തള്ളിപ്പറഞ്ഞൂ,
കുശുമ്പൻ കുഞ്ഞേപ്പൻ !
ഇനി നാലു തെങ്ങു വെക്കുമോ
മടിയൻ കുഞ്ഞേപ്പൻ ?
-മുനീർ അഗ്രഗാമി

*Flashpoetry * പീഡനം

*Flashpoetry *
പീഡനം
...............
അന്ധയായ സ്വപ്നങ്ങളെ
റോഡു മുറിച്ചു കടക്കുവാൻ
സമ്മതിക്കാതെ
നഗരം പീഡിപ്പിക്കുന്നു
-മുനീർ അഗ്രഗാമി

🦋*flashpoetry *🦋 ഇടം ...........

🦋*flashpoetry *🦋
ഇടം
...........
അവനെവിടെ?
ഓൺലൈനിലുണ്ട്;
മറ്റെവിടെയുമില്ല;
മറ്റാരിലുമില്ല.
-മുനീർ അഗ്രഗാമി

flashpoetry🦋 ജീവിതം ...........

🦋flashpoetry🦋
ജീവിതം
...........
കരഞ്ഞു പിറക്കുന്ന
കവിതയാണ് ജീവിതം
അതിനെത്രയെത്ര
വായനകൾ !
അതിനെത്രയെത്ര
വ്യാഖ്യാനങ്ങൾ!
- മുനീർ അഗ്രഗാമി

🦋flashpoetry🦋 ദിളിതം

🦋flashpoetry🦋
ദിളിതം
.............
എന്നെ കണ്ടപ്പോൾ
ഒന്നും വിളിച്ചില്ല
ദളിതനെന്നു ചിന്തിച്ചു
ലളിതനായിരിക്കുന്നു
കൂട്ടുകാരന്റെ കൂട്ടുകാരനാം
സവർണ്ണബോധം.
- മുനീർ അഗ്രഗാമി
ആഗ്രഹം
...............
നിനക്കൊരാഗ്രഹം;
മരമാകണം.
നീ മരമാകുകിൽ
എനിക്കു ജലമാകണം
നിന്നിൽ പെയ്യുവാൻ
നിന്നിലകളിൽ
നിറഞ്ഞ് തൂകുവാൻ
നിന്നെ ക്കുളിർപ്പിച്ചു
മണ്ണിൽ ലയിക്കുവോളം
നിന്നിലൂടൂർന്നിറങ്ങുവാൻ
ജലമാകുകിൽ
മണ്ണിൽ ലയിച്ചാലും
വഴിയുണ്ട്,
നിന്നിലെത്തുവാൻ
മരമാകുകിൽ
നിനക്കും
വഴിയുണ്ട്
എന്നിലെത്തുവാൻ
-മുനീർ അഗ്രഗാമി 

കേരളപ്പിറവി

കേരളപ്പിറവി
........................
അവൻ പറഞ്ഞു ,
ഉണ്ടാകൂ
കേരളം ഉണ്ടായില്ല
അവർ പറഞ്ഞു ,
ഉണ്ടാകട്ടെ!
കേരളം ഉണ്ടായില്ല
ഞങ്ങൾ ചോദിച്ചു,
ഉണ്ടാകുമോ ?
കേരളം ഉണ്ടായില്ല

പിന്നെ ഞങ്ങൾ
പ്രവർത്തിച്ചു,
ഒളിവിലും
തെളിവിലും;
മനയിലും
മണ്ണിലും.
ശ്വാസത്തിലും
വിശ്വാസത്തിലും;
കേരളം പിറന്നു.

ഇപ്പോഴും
അവർ പറയുന്നു
ഉണ്ണൂ,
ഇങ്ങനെയുടുക്കൂ,
ഇങ്ങനെ സംസാരിക്കൂ...
ഞങ്ങളുടെ വിയർപ്പുതുള്ളികൾ
അതു കേട്ടതായി ഭാവിച്ചില്ല
മലയോടും
വയലിനോടും
അവർ പറഞ്ഞു ,
മൈതാനമാകൂ
കാടിനോടും
കാട്ടാറിനോടും
അവർ പറഞ്ഞു
മരുഭൂമിയാകൂ
അവരുടെ വാക്കുകളൊന്നുമവ
ചെവിക്കൊണ്ടില്ല
ഞങ്ങളെ പോലെ
ജീവനുള്ളതിനാൽ.
ഒരു പക്ഷേ
അവയോരോന്നിനേയുമവർ
പിടിച്ചു കൊല്ലുമായിരിക്കും
കഴുകനായ് വിമാനങ്ങൾ
കൊലക്കളത്തിൽ
വന്നിരിക്കുമായിരിക്കും.
എങ്കിലും
പിറന്ന നാടിന്റെ
പിറന്നാൾ മധുരമായ്
ഇത്തിരി തെളിനീരേകുന്നു
ആനന്ദഭിക്ഷുവിനെന്ന പോലെ .
- മുനീർ അഗ്രഗാമി

രണ്ടു മഴകൾ കണ്ടുമുട്ടുമ്പോൾ

രണ്ടു മഴകൾ
കണ്ടുമുട്ടുമ്പോൾ
..................................
രണ്ടു മഴകൾ
കണ്ടുമുട്ടുമ്പോൾ
എന്തു സംഭവിക്കും?
ഒന്നു പെയ്യുന്നു
ഒന്നു തോരുന്നു
തോരുന്നതാരറിയാൻ!

എല്ലാവരും
പെയ്യൽ മാത്രം കാണുന്നു
പെയ്യുന്നതിനൊപ്പം
തോർന്ന മഴ
ചിത്രത്തിലില്ല
ചരിത്രത്തിലില്ല
മണ്ണിലതിന്നീർപ്പമുണ്ടെങ്കിലും.
- മുനീർ അഗ്രഗാമി

വീട്ടുതടങ്കൽ

വീട്ടുതടങ്കൽ
......................................
മകൾ,
അച്ഛന്റെ തടവിലാകുമ്പോൾ
വീട് തടങ്കൽ പാളയം
അച്ഛൻ ഏകാധിപതി,
ബന്ധുക്കൾ സൈന്യവ്യൂഹങ്ങൾ
മുറ്റം സൈനിക പരിശീലനത്തിനുള്ള
മൈതാനം

ജനൽ വഴി
പുറത്തേക്ക് നോക്കുവാൻ വയ്യ
ജനൽച്ചതുരത്തിലെ
അവളുടെ ചെറിയ കഷണം ആകാശം
അവരെടുത്തിരിക്കുന്നു
മുറ്റത്ത്
മകൾ നട്ടുനനച്ച കാശിത്തുമ്പ
അച്ഛാ ഇത്തിരി വെള്ളം തരൂ
എന്നു കരയുന്നു
പഴയ മാവിലേക്ക്
അവൾ പടർത്തിയ വനജ്യോത്സ്ന
ചേച്ചിയെവിടെയെന്ന്
ചോദിക്കുന്നു
തെങ്ങിൽ വന്ന്
എന്നും അവളെ കാണാറുള്ള അണ്ണാൻ
അച്ഛനെ ചീത്ത പറയുന്നു
അച്ഛന് അവരുടെ ഭാഷ മനസ്സിലാവില്ല
രാജാവ് പുതിയ രാജ തന്ത്രം
മെനയുന്ന തിരക്കിലാണ്
അതിർത്തിയിലേക്ക്
ശ്രദ്ധ തിരിക്കുകയാണ്
പണ്ട്
അവളെപ്പോലൊരുവൾ
സഹോദരന്റയും
അച്ഛനേറെയും തടവിൽ കിടന്നപ്പോൾ
അദ്ദേഹം വന്നു ,തേരിൽ.
ആരേയും കൂസാതെ
അവളെയും കൊണ്ടുപോയി
മാളികയിൽ കൊണ്ടിരുത്തി
അദ്ദേഹം ഇന്നുണ്ടോ ?
പണ്ട്
അച്ഛനിങ്ങനെ ആയിരുന്നില്ല
ഗുഹയിൽ നിന്ന്
മറ്റൊരച്ഛനോട് യുദ്ധം ചെയ്ത് ജയിച്ച
അദ്ദേഹത്തിന്
അച്ഛൻ സ്വന്തം മകളെ ദാനം ചെയ്തു.
അദ്ദേഹമിന്നുണ്ടോ?
ഉണ്ട്,
എല്ലാ പ്രണയത്തിലും
അദ്ദേഹമുണ്ട്
അതുകൊണ്ട്
പുതിയ വഴിയിലൂടെ
പുതിയ തേരുമായ്
അദ്ദേഹം വരാതിരിക്കില്ല
ഒരു പ്രണയത്തിലും
അച്ഛനില്ല
അച്ഛന്റെ രാജ്യത്തിൽ നിന്നുള്ള
സ്വാതന്ത്ര്യ പ്രഖ്യാപനമാണ്
ഓരോ പ്രണയവും
അച്ഛന്റെ കോട്ടകൾ തകരും
പുതിയ രാജ്യമുണ്ടാകും
പുതിയ രാജ്യത്തോളം വലുതല്ല
പഴയ രാജാവെന്ന്
ഓരോ മകൾക്കുമറിയാം
പുതിയ രാജ്യത്തിലെ പ്രജകൾ
പഴയ രാജാവിനെ
ചരിത്രമാക്കുമെങ്കിലും .
സത്യത്തിൽ
ഓരോ പ്രണയവും
ഓരോ രാജ്യമാണ്.
-മുനീർ അഗ്രഗാമി /

രുചി

രുചി

......................

ഓർമ്മയാണ് അപ്പം
നിയതു മുറിച്ചു കഴിക്കുന്നു
എന്നെ കൂട്ടാതെ
പക്ഷേ,
ഞാനതിൻ രുചിയായ്
നിന്നിലിരുന്ന്
നിന്നെ കൂടെ കൂട്ടുന്നു.

- മുനീർ അഗ്രഗാമി

അദൃശ്യ സഞ്ചാരി

അദൃശ്യ സഞ്ചാരി
.............................
ഉടലല്ല ,
ഉടലിനകത്ത്
മനുഷ്യൻ
അദൃശ്യനായിരിക്കുന്നു

അതിനാൽ
ആരും തിരിച്ചുവിളിച്ചില്ലെങ്കിലും
ആഗ്രഹങ്ങളിലൂടെ
അവൻ തിരിച്ചു പോകുന്നു
മരിച്ചു പോയ അമ്മയിലേക്ക്
മണ്ണടിഞ്ഞ അച്ഛനിലേക്ക്
വീണ്ടും പിന്നിലേക്ക് നടന്ന്
ഒരു മുത്തച്ഛന്റെ ഉള്ളിലിരുന്ന്
അരുവിപ്പുറത്ത് നിന്ന്
ഗുരു കല്ലെടുക്കുന്നതു കാണുന്നു
പിന്നിലേക്ക് നടക്കുന്നു
പൂവിറുക്കുന്ന ഒരു പെൺകുട്ടിയുടെ
സ്വപ്നത്തിൽ കിടക്കുന്നു
അവളെ കാണാൻ വന്ന
പ്രഭുകുമാരനൊപ്പം
വീണ്ടും പിന്നിലേക്ക് നടക്കുന്നു
അവന്റെ മുത്തശ്ശിക്കൊപ്പം
കടപ്പുറത്തിരിക്കുന്നു
കക്ക പെറുക്കിക്കളിക്കുന്നു
കടൽ കടക്കാൻ പറ്റാത്തതെങ്കിലും
കടലിലൂടെ വന്ന കപ്പലിലെ നാവികന്റെ
ധീരതയായി അവൻ
ഒരു യാത്ര മുഴുവൻ തുടിക്കുന്നു
വീണ്ടും പിന്നിലേക്ക് നടന്ന്
ഈജിപ്തിൽ ചെന്ന്
ഫറവോയെ
അത്ഭുതത്തോടെ നോക്കുന്നു
അല്പനേരം
യൂഫ്രട്ടീസിന്റെ തീരത്തിരുന്ന്
ഒരു കുഞ്ഞു പെൺകുട്ടിക്കുള്ളിലിരുന്ന്
ചെമ്പൻ കുതിരയെ തൊട്ടു നോക്കുന്നു
നടന്നു നടന്നു
എത്യോപ്യ വരെ അവർ പോകും
ഡാർവിൻ വഴി കാണിച്ചാൽ
ദിനോസറുകൾക്കും മുമ്പത്തെ
ഏകകോശ ജീവിയിൽ ചെന്നു നിൽക്കും
അവിടെ വരെ അവന്
വഴിയറിയറിയൂ
ഇനിയങ്ങോട്ട്
വഴി പറയാൻ ആരെങ്കിലും വേണം
അവൻ സൂര്യനിലേക്ക് നോക്കും
എല്ലാം എന്റെ വഴി യെന്ന്
സൂര്യൻ തിളങ്ങും
ഉടലല്ല
ഉടലിനകത്തെ ചൈതന്യയ്
അവനന്നേരം
പ്രകാശിക്കും
(ഘർവാപ്പസി എന്നു പേരിടാൻ വീടില്ലാത്ത കവിത )
- മുനീർ അഗ്രഗാമി

തളർന്നുവീഴും മുമ്പ്.

തളർന്നുവീഴും മുമ്പ്.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മറ്റൊരിടത്തും എത്തിച്ചേരാതെ
അവനവനിൽ തന്നെ
എത്തിച്ചേരുന്ന ചില വഴികളുണ്ട്
ഞാൻ വിളിക്കുമ്പോൾ
ആ വഴികളിലൂടെയൊന്നും
നീ വരരുത്.

വന്നാൽ
എന്നിലെത്തിയെന്നു കരുതുമ്പോൾ
നീ നിന്നിലേ എത്തൂ
തടസ്സമൊന്നുമില്ലാത്ത
ഒരു വഴിയുണ്ട്
എന്നിലെത്തിച്ചേരാൻ
നഗ്നപാദയായ്
മനസ്സ് നടന്നു പോകുന്ന വഴി
അതുവഴി നടക്കുക
എന്നെ കണ്ടെത്തിയില്ലെങ്കിലും
നിന്നെ തിരഞ്ഞിറങ്ങിയ
എന്റെ വിളിയിലെത്താം
വഴിയിൽ
തളർന്നുവീഴും മുമ്പ്.
-മുനീർ അഗ്രഗാമി

വർണ്ണവിവേചനം

വർണ്ണവിവേചനം
..................................
രാത്രിയുടെ കറുപ്പിനോട്
നിന്റെ വർണ്ണ വിവേചനം വേണ്ട
നീ പകലാണെന്നു നിനക്ക്
പലവട്ടം പറയാം
രാത്രി ഒന്നുമല്ലെന്നു നീ
പറയരുത്!
നീ
കാണാത്തതു കൊണ്ടും
നിനക്കറിയാത്തതുകൊണ്ടും
രാത്രി ഇല്ലാതിരിക്കുന്നില്ല
നിന്നെക്കാളും ശക്തമായി
ലോകം
മുഴുവൻ വ്യാപിക്കുന്നു
അതിന്റെ
അസ്ഥിത്വം കനക്കുന്നു
-മുനീർ അഗ്രഗാമി

കരിപിടിച്ചൊരാൾ

കരിപിടിച്ചൊരാൾ
..........................................
കരിങ്കല്ലു പോലെ
എല്ലാ മഴയും കൊണ്ട്
എല്ലാ വെയിലും കൊണ്ട്
അടുക്കള പോൽ
കരിപിടിച്ചൊരാൾ
സ്വപ്നം കൊണ്ടു കളിക്കുന്നവരെ
നോക്കി നിന്ന്
അഹല്യയാണുള്ളിലെന്നു
സ്വയം കരുതി
അവനോട്
ചവിട്ടെന്നു പറഞ്ഞ്
തേൻ മൊഴിയായ്
വിടരുന്നുണ്ടൊരാൾ
പെമ്പിളൈ ഒരുമയുടെ
വാർത്ത കേട്ടത് പറയുവാൻ
അടുത്തൊരാളില്ലെന്ന്
വലിയൊരു മഴയോട്
മൗനമായയാൾ
ഏതു ബന്ധത്തിൻ്റെ
പേരിട്ടയാളെ
വിളിക്കുമെന്നറിയാതെ
കരിങ്കല്ലിനോടു ചേർന്ന്
മണ്ണടരുപോൽ മറ്റൊരാൾ
അവളെന്നയാളെ വിളിക്കുവാൻ
അവിടെ
വന്നെത്തുമൊരാൾക്കും
വയ്യാ;
പാറയാകുവാനുളള
പരിചയം കുറഞ്ഞവരവർ
വെറും മഴയിലലഞ്ഞു
പോകുവോരവർ
കാലത്തിൻ്റെ
കയ്യൊപ്പ്
കറുത്ത മഷിയിൽ
അയാളുടെ
കൺതടത്തിൽ.
അതിനാൽ
കാലമേതുമയാൾക്കു സമം.
എത്ര ചവിട്ടേറ്റിട്ടും
കരിങ്കല്ലായ് തന്നെ
തുടരുന്നിപ്പോഴുമയാൾ.
- മുനീർ അഗ്രഗാമി

കന്യാവനങ്ങളിൽ നിന്നും

കന്യാവനങ്ങളിൽ നിന്നും
................................................
മലമുകളിലെ
സ്മാരകശിലയിൽ
രണ്ടു കിളികൾ.
പാടുകയല്ലവ
കരയുകയാണ്
ഏറ്റം പ്രിയമുള്ളൊരാളെ
ഓർത്ത്
ശിലയായുറയുന്നു

വാക്കുകളുടെ
കുളമ്പടികേൾക്കുന്നു
മലകയറുകയാണവ
കന്യാവനങ്ങളിൽ നിന്നും
വഴിതെറ്റി വന്നവ
അവന്റെ ഓർമ്മയിൽ
വാക്കുകൾ വന്നു നിറയുന്നു;
സ്വയം സ്മാരകമാകുന്നു
- മുനീർ അഗ്രഗാമി

അടയിരിക്കൽ

അടയിരിക്കൽ
(കവിത)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
നീ നിന്റെ മനസ്സിനു മുകളിൽ
എത്ര കാലമായി
അടയിരിക്കുന്നു?
കുഞ്ഞു ചിറകുള്ള
കിളിക്കുഞ്ഞായ്
അതെന്നാണ് വിരിയുക?

ആഗ്രഹത്തിലാണ്
നീ അടയിരിക്കുന്നത്
സ്നേഹമാണ് ചൂട്
സ്വപ്നങ്ങൾ തൂവലുകൾ
ചിലതു കൊഴിയുന്നു
ചിലതു മുളയ്ക്കുന്നു
ഇരുന്ന ഇരിപ്പിൽ
കിടന്ന കിടപ്പിൽ
പറന്നു പോകുന്ന
സമയത്തെ നീ നോക്കി നിന്നു.
ഒരിക്കലും വിരിഞ്ഞു തീരാത്ത
അരൂപിയായ ഈ മുട്ടയ്ക്ക് മുകളിൽ
ആദ്യമായി
അടയിരുന്നത്
ആദ്യത്തെ സ്ത്രീയായിരിക്കും
അവളുടെ അതേ ചൂടാണ്
നിനക്ക്
അവളുടെ കണ്ണിലെ
ആകാശത്തിൽ വട്ടമിടുന്നു
ചിറകുള്ള ആദ്യത്തെ പുരുഷൻ.
അവന്റെ പറക്കലിന്റെ
ഓർമ്മയാണ് ഞാൻ
വിടർന്നു തീരാത്ത പൂവിൽ
അനേകം തലമുറകളായി
ശലഭങ്ങൾ വന്നു കൊണ്ടിരിക്കുമ്പോലെ
ഞാൻ വട്ടമിട്ട്
പറക്കുന്ന പൂവിന്റെ ചിത്രം.
വിരിയുവാനുള്ള
നിന്റെ മനസ്സ്
ഞാനറിയാതെ
നിനക്കുള്ളിൽ
ചതഞ്ഞ് തളർന്നു
നിനക്കുള്ളിലേക്കു
കൈനീട്ടുന്നു ഞാൻ,
നടക്കുവാൻ പഠിക്കുന്ന
കുഞ്ഞിൻ കൈ പോലൊരു
മൃദുസ്പർർശമെൻ വരിലിൽ പിടിക്കുന്നു
കാലം വിളിക്കുന്നു
നടക്കുക ,
നടക്കുക!
-
മുനീർ അഗ്രഗാമി

പൊടിക്കവിതകൾ

 പൊടിക്കവിതകൾ
 .................................
ഇളക്കത്തിന്
എത്ര
ഇലകളാണ്!
* * *
തുമ്പികൾ ,
കുട്ടിക്കാലത്തിലേക്ക്
 സഞ്ചരിക്കുന്നു
* * *
ചോര വാർന്നു
തീർന്നു,
ഉപഗുപ്തനെത്തിയില്ല
* * *
അയാൾക്കൊപ്പം
 അയാൾ മാത്രം
* * *
പുഴയുടെ
ചുളിഞ്ഞ കണ്ണിൽ
ഒരു പഴമ്പാട്ടിൻ തുള്ളി
* * *
ഞാനെത്താത്ത
 ഒരിടത്ത്‌
നീ.
- മുനീർ അഗ്രഗാമി

തല കുനിച്ച്

തല കുനിച്ച്
.............................

എന്റെ രാജ്യം
വിതുമ്പുവാൻ പോലുമാകാതെ
മരവിച്ചു നിൽക്കുന്നു
മൂന്നു നിറങ്ങളുള്ള പതാകയിലെ
ഏറ്റവും തീക്ഷ്ണമായ നിറം
കത്തിയാളുന്ന
അമ്മയുടെയും കുഞ്ഞിന്റെയും
ദേഹത്തു നിന്നു കരയുന്നു

ഏറ്റവും താഴത്തെ നിറം,
പച്ച തല കുനിച്ച്
ഉണങ്ങുന്നു
പച്ചമനുഷ്യനിലും
പച്ചമണ്ണിലുമതിന്റെ തുടിപ്പ്
ബാക്കിയുണ്ട്
നനയുന്ന കണ്ണുകളിലാണ്
അതിനുള്ള ജീവജലം
വെള്ള ഒരു നിറമല്ല
ഒരനുഭവമാണ്
ബുദ്ധനോളം അഹിംസയെ
വരിക്കുമ്പോൾ മാത്രം
വെളുപ്പ്
പ്രകാശമാകും ,
അതിൽ നിശ്ചലമായ
ചക്രം തിരിയാൻ തുടങ്ങും
കാലചക്രം പോലെ.
- മുനീർ അഗ്രഗാമി

പുഴയാണ് ഏറ്റവും വലിയ മീൻ

പുഴയാണ്
ഏറ്റവും വലിയ മീൻ
...............................................

പുഴയാണ്
ഏറ്റവും വലിയ മീൻ
കടലിൽ നിന്നത്
ഉപ്പുവെള്ളം കുടിക്കുന്നു
വാലുകൊണ്ടത്
മലമുകളിലെ മഞ്ഞിൽ കളിക്കുന്നു

അതിന്റെ ചെതുമ്പലിലെ
കുഞ്ഞു പാറയിൽ
ഞാനിരിക്കുന്നു
അതിന്റെ ഞരമ്പിലൂടെ
രക്താണുക്കളായ്
നീന്തിപ്പോകമൊരു
കുഞ്ഞു മീനിനെ നോക്കുന്നു.
കുഞ്ഞു മീനിന്റെ
കുഞ്ഞു കണ്ണിൽ
ആകാശമൊരു കടൽ
ഞാനതിലൊരു കുഞ്ഞു താരകമായ്
ചിരിക്കുന്നു
മീനേ
പെരും മീനേ
ആകാശത്തിരകളടിക്കുന്നു
കളിക്കൂ
മഴയിൽ കുളിക്കൂ
ഇനിയും വലുതാവൂ
പുഴയാണ്
ഏറ്റവും വലിയ മീൻ
ഞാനതിന്റെ
നീന്തൽ കണ്ടു നിൽക്കുമൊരു കുട്ടി
എറിഞ്ഞും വെട്ടിയും
ജലം മലിനമാക്കിയുമതിനെ
കൊല്ലല്ലേ !
ചൂണ്ടൽക്കാരേ കൊല്ലല്ലേ
വലവീശുവോരേ
കൊല്ലല്ലേ ! കൊല്ലല്ലേ ...
- മുനീർ അഗ്രഗാമി

പ്രണയക്കുറിപ്പുകൾ

പ്രണയക്കുറിപ്പുകൾ
...................................
ഉടലുകളില്ലാത്ത
രണ്ടു ജീവാത്മകൾ
സമയം തിന്ന്
ജീവിക്കുന്നു
അവരോളം
ആർക്കുമറിയില്ല
ദൂരമളക്കാനുള്ള ഏകകം

വിശുദ്ധമതം
.....................
പ്രണയം നാം വിശ്വസിക്കുന്ന
മതമാണ്.
അതു കൊണ്ട്
ഞാൻ കുരിശിലേറിയാലും
എന്റെ രക്തം
നിന്നെ തിരഞ്ഞിറങ്ങി വരും
കട്ട പിടിക്കും മുമ്പ്
അതു സ്വീകരിക്കുക
ഞാൻ പലായനം ചെ യ്താലും
എന്റെ സ്പർശമേറ്റ മൺതരി
നിനക്കു കാവലിരിക്കും
ഞാൻ സിംഹാസനം ത്യജിച്ച്
ബോധി വൃക്ഷത്തണലിൽ
ചെന്നിരുന്നാലും
നിന്നിൽ നിന്ന്
ഞാൻ
എങ്ങോട്ടും പോകുന്നില്ല
ഞാൻ മഥുരയ്ക്ക് പോയാലും
അമ്പാടിയിൽ നിനക്കൊപ്പമിരിക്കും
പ്രണയത്തിനോളം വിശുദ്ധി
മറ്റൊന്നിനുമില്ല
അഭാവം അതിന്റെ
വേദപുസ്തകമാകുമ്പോൾ
നീയും ഞാനുമത്
നിത്യവും പാരായണം
ചെയ്യുമ്പോൾ.
* * *
പ്രണയിക്കുകയെന്നാൽ
നിന്നോളം ആഴമുള്ളൊരു കടലിൽ
മീനാവുകയാണ്
നിനക്കൊപ്പം നടന്ന കാറ്റിൽ
ഉണങ്ങുവാനാവാത്ത
ഒരിലയാവുകയാണ്
എല്ലാ പൂക്കളുടെയും
പേരറിയുന്ന ശലഭച്ചിറകിൽ
ഒരു ചുവന്ന പുള്ളിയാവുകയാണ്;
വസന്തം പോലെ
നിന്നിലേക്ക്
പറന്നുവരലാണ്,
എല്ലാ അതിരുകൾക്കും
മുകളിലൂടെ .
***

മുനീർ അഗ്രഗാമി

ഫോസിലുകളാവാൻ മടിച്ച്


ഫോസിലുകളാവാൻ മടിച്ച്
..........................................................

മരിച്ചുപോയ
വാക്കുകളെ ഓർമ്മിക്കാൻ
ഒരു ദിവസം വേണം
മറ്റൊന്നിനുമല്ല,
അവ ജീവിതം കൊണ്ടെഴുതിയ
കവിതകൾ വായിക്കുവാൻ
മാത്രം

ഏതെങ്കിലും
ഓർർമ്മയിൽ
ഫോസിലുകളാവാൻ മടിച്ച്
അവ
പിടയുന്നുണ്ടെങ്കിൽ
പുതു ജീവിതം കൊടുക്കുവാൻ മാത്രം
അനശ്വരതയെന്നാൽ
മുത്തശ്ശിമാവിന്റെ
ചുളിവുകളിൽ
ഇപ്പോഴും മണ്ണടിയാൻ മടിക്കുന്ന
മുത്തശ്ശന്റെ വാക്കുകളാണ്
മാഞ്ചോട്ടിലെത്തുന്ന
കുട്ടികളേ
അതു വായിക്കുക
നിങ്ങൾ വായിച്ചാൽ
മരണത്തിൻ നിന്നും
അവയെഴുന്നേറ്റു വരും
- മുനീർ അഗ്രഗാമി

താജ്മഹൽ

താജ്മഹൽ
.......................
തെങ്കര നമ്പൂരിയുടെ ഈ വീട്
കുടിയേറ്റക്കാരൻ
ജോസഫിന്റെ മകൻ വാങ്ങി
പിന്നെ
കമ്മ്യൂണിസ്റ്റ് കാരൻ
ലെനിൻ കൃഷ്ണ.
പിന്നെ
അസ്സനാജിയുടെ മകൾ .
അവളോടാണ് ഞാൻ വാങ്ങിയത്

നിന്നോടുള്ള സ്നേഹത്താൽ
വീടിന്
താജ്മഹലെന്നു പേരുമിട്ടു
പക്ഷേ അവിടെ ജീവിച്ചവരൊന്നും
വീടു പൊളിച്ചില്ല
മാറ്റിപ്പണിതില്ല
അവിടെയിരുന്ന്
നാമെത്ര തവണ തർക്കിച്ചു !
എന്നിട്ടൊന്നും നമുക്കത്
തർക്കമന്ദിരമായില്ല
താഴത്തെ തൊടിയിലൊരു
കുളമുണ്ട്
നൂറ്റാണ്ടുകൾ പഴക്കമുള്ളത്
എത്രപേർ കുളിച്ചതാണത് !
അതിലെ ജലമാണ്
സ്നേഹം ;
കാലവും .
- മുനീർ അഗ്രഗാമി

നാലുമണിമഴയും ഞാനും

നാലുമണിമഴയും
ഞാനും
.............................................
കുടയെടുത്തില്ല ,
നാലുമണിമഴയും
ഞാനും കൂട്ടുകാരായി
പിൻകഴുത്തിൽ
സുഖസ്പർശമായതിൻ
ആദ്യത്തെ തുള്ളിയിരുന്നു

പറയുവാനുണ്ടു പല കഥകൾ
പഴങ്കഥകൾ
ഇടിമുഴക്കവും മിന്നലും
തടയുമെങ്കിലും
പറയട്ടെയെന്നതിൻ
കുളിർവാ ചോദിക്കുന്നു
പറയൂ, ഞാൻ പറഞ്ഞു.
നിശ്ശബ്ദമാകുവാൻ
മഴയ്ക്കാവില്ലതു
പറയുകയായൊരു
തരുണിയെ പോലെ
നീ പാളയിൽ കിടന്നു കരഞ്ഞ നാൾ
ഞാനും നിന്നമ്മയും
ചേർന്നു നിന്നെ കുളിപ്പിതിന്നോർമ്മ
പിടയ്ക്കുന്നു മനസ്സിൽ ,
അന്നു നിന്നുടലിൽ
വിശുദ്ധമായ് തൊട്ടൊഴുകി
മറഞ്ഞതുളളിൽ
തിരയടിക്കുന്നു
ആഴക്കിണറിൽ നിന്നെന്നെ
കരകയറ്റി
നിന്നോടു ചേർത്ത
നിന്നമ്മയെവിടെ?
ജലരഹസ്യമറിയുമാ
വിരലുകളെനിക്കത്രയ്ക്കു
പരിചിതം.
ഒരു വേള
തിളങ്ങിയോ
മഴത്തുള്ളിതൻ കണ്ണുകൾ?
ഈറനായി കലങ്ങിയോ
മമ നയനങ്ങൾ?
പരിചയക്കാരി വന്ന്
അമ്മയെ ചോദിക്കുന്നു,
പറയാതെ വയ്യ ,
പറഞ്ഞു :
അമ്മ കൂടെയില്ല
മണ്ണിലലിഞ്ഞ്
മഹാകാലത്തിന്റെ
വിരൽ പിടിച്ച്
നടക്കുന്നുണ്ടാവണം
ചിലപ്പോൾ
ഞാൻ കാണുമിലകളിൽ
വന്നിരുന്നെന്നെ
നോക്കുന്നുണ്ടാവണം
ഞാനിറുക്കും പൂവിലിരുന്നരുതേ
പൂവേ യെന്നു
വിതുമ്പുന്നുണ്ടാവണം
ഞാൻ കുടിക്കും തെളിനീരിൽ
വന്നെന്നുള്ളിൽ
നിറയുന്നുണ്ടാവണം
എന്റെ ചുവടിടറിയോ?
മഴത്തുള്ളി കരഞ്ഞുവോ ?
താഴേയ്ക്കു വീണുവോ ?
മണ്ണിലലിഞ്ഞുവോ?
അമ്മയെ തിരഞ്ഞിറങ്ങിയ താവണം
അമ്മതൻ വാത്സല്യരുചി
മറക്കുവാനാകാതെയവൾ
കുടയെടുക്കില്ല
ഞാനിനി;
അടുത്ത തുലാമഴയ്ക്കു വരുമവൾ
അന്നു പറയുമമ്മയെ
കണ്ടതിൻ വിശേഷം.
- മുനീർ അഗ്രഗാമി

ഒപ്പത്തിനൊപ്പം

ഒപ്പത്തിനൊപ്പം
..............................
 ഒപ്പം നടന്നു
നിലാവ് തീരുവോളം
അടുത്തല്ലെങ്കിലും
ഒരേ നിലാവിൽ
അകലമറിയാതെ
ഒപ്പത്തിനൊപ്പം
നടന്നു

നമുക്കു രണ്ടു പേർക്കും
രണ്ടു പ്രകൃതി
ഒറ്റയ്ക്ക് നടന്നു പോകാൻ;
അല്ല
ഒപ്പം നടക്കുവാൻ !
-മുനീർ അഗ്രഗാമി

നീയൊരു പാർട്ടിയാണ്

നീയൊരു പാർട്ടിയാണ്
............................................

നീയൊരു പാർട്ടിയാണ്
അവൻ മറ്റൊന്ന്
ആശയവും
ആദർശവുമുള്ളത്.
പ്രൊഫസർ
ഓരോരുത്തരോടായി പറഞ്ഞു
നമ്മുടെ ക്ലാസ്സ്
ജനാധിപത്യ രാജ്യമാണ്
അക്ഷരങ്ങളാണ് പ്രജകൾ
വാക്കുകൾ കുടുംബങ്ങളും.
രാജ്യസ്നേഹിയായ
അദ്ദേഹം തുടർന്നു ,
നിങ്ങളിൽ
ആരെയാണ്
അക്ഷരങ്ങൾ
തിരഞ്ഞെടുക്കുക ?
- മുനീർ അഗ്രഗാമി

ശബ്ദം

ശബ്ദം
.................

കരിയിലയിൽ
ശബ്ദം നിശ്ശബ്ദമായി
വീണുകിടക്കുന്നു
ഒരു കാറ്റ് വന്ന്
അതെടുത്ത്
കിലുക്കി നോക്കുന്നു .

- മുനീർ അഗ്രഗാമി .

മഹാരാജ്യം

മഹാരാജ്യം
.............................
ചുറ്റുമിരുളുമ്പോൾ
രാത്രി തന്നെ
മഹാരാജ്യം
താരകങ്ങളുടെ
രാജധാനി
വെളിച്ചം വീണുപോയ ഒരാൾ
രാജാവിനെ മുഖം കാണിക്കാൻ
വരികയാണ്
ആരാണ് രാജാവ്?
സിംഹാസനത്തിൽ
ഏതു താരകമായാലും
ഇത്തിരി വെളിച്ചം തരൂ,
തരൂ.

-മുനീർ അഗ്രഗാമി

പാട്ട് ഒരു പറവയാണ്

പാട്ട് ഒരു പറവയാണ്
.................................................
കിളികൾക്കെല്ലാം
എന്റെ ചിറകുകൾ
പറന്നു തീരാത്ത രാത്രികൾ,
പകലുകൾ
തൂവലുകളെല്ലാം
എന്റെ ആഗ്രഹങ്ങൾ
ഓരോ ദേശാടനവും
അനുഭവിക്കുന്നവ .
മുള്ളുകളുള്ള
ഒരു മരക്കൊമ്പിൽ
ചിറകു കുടുങ്ങിപ്പോയ
കിളി
പാടിക്കൊണ്ടിരുന്നു,
വീട്ടിൽ നിന്ന്
അല്ല ഷോപ്പിൽ നിന്ന്
അല്ല അടുക്കളയിൽ നിന്ന്
ഒരാൾ പാട്ടു മൂളുമ്പോലെ
ഇനിയും പാടൂ
എന്ന് മരം പറയുന്നു
ഋതുക്കൾ പറയുന്നു
ഇപ്പോൾ
പാട്ട് ഒരു പറവയാണ്
ആഗ്രഹത്തിന്റെ ചിറകുകളാണ് അതിന്
പാട്ടിൽ
രണ്ടാമത്തെ വരിയിൽ
ഈണം ശരിയാവാത്ത ഒരു വാക്കുണ്ട്,
അതാരാണ് ?
- മുനീർ അഗ്രഗാമി

കാട്ടിലെത്തുവാൻ

കാട്ടിലെത്തുവാൻ
.......................................
കാട്ടുപൂവിൻ്റെ
പേരു ചോദിച്ചു
അതു പറഞ്ഞില്ല
ചിരിക്കുക മാത്രം ചെയ്തു
അതുമതി
വീണ്ടും കാട്ടിലെത്തുവാൻ.
_ മുനീർ അഗ്രഗാമി

കൊളാഷ്

കൊളാഷ്
.....................
രക്തസാക്ഷികളുടെ ചിത്രങ്ങൾ
ഒട്ടിച്ചു ചേർത്തുണ്ടാക്കിയ
ഭൂപടത്തിൽ
ചോരയുണങ്ങിയിട്ടില്ല;
കുട്ടികൾക്കതറിയില്ല

കൊല്ലപ്പെട്ടവർ
മനുഷ്യരായതിനാൽ
കുട്ടികൾ
ചിത്രങ്ങൾ ശേഖരിച്ച്
ഒട്ടിക്കുക മാത്രം ചെയ്തു
അവരുടെ സ്നേഹവിരലുകളിൽ
രക്തം പുരളരുത്.
ജാതി
മതം
പാർട്ടി
വർഗ്ഗം
എന്നതൊന്നും നോക്കാതെ
കൊല്ലപ്പെട്ടവരുടെ
ഓർമ്മകളിൽ
ചുംബിക്കുന്നവരാണവർ
മരിച്ചവരുടെ
അമ്മയെ ഓർത്ത് വിതുമ്പുന്നവരാണവർ
ചിത്രങ്ങൾ കൊണ്ട്
മാതൃരാജ്യമുണ്ടാക്കാനാണ്
കുട്ടികളോടു പറഞ്ഞത്
വേദനകൾ വെട്ടിയെടുത്ത്
അവർ കൊളാഷ് തീർത്തിരിക്കുന്നു
ഒട്ടിച്ച ഓരോ കഷണത്തിനിടയിലും
രക്തമുണ്ട്
ഉടലാകെ മുറിഞ്ഞ രാജ്യം പോലെ
ഭൂപടം കിടന്നു പിടഞ്ഞു .
കുട്ടികളത് കാണരുതേ എന്ന്
അധ്യാപിക പ്രാർത്ഥിച്ചു.
- മുനീർ അഗ്രഗാമി

മനുഷ്യാ എന്നൊരു വിളി

മനുഷ്യാ എന്നൊരു വിളി
.....................................................
കീഴാളനെന്ന്
എന്നെ വിളിച്ച്
എത്ര എളുപ്പമാണ്
നീ മേലാളനായത്!
സമത്വസുന്ദരമായ
നവലോകം
ഒരൊറ്റ വിളിയാൽ
എത്രയെളുപ്പമാണ്
നീ തകർത്തത് !
എനിക്ക്
പാരമ്പര്യമില്ലെന്നാണ്
നിൻ്റെ എന്നത്തേയും പരാതി
പൈതൃകത്തിൻ്റെ തെളിവായി
ഒരു വരിക്കപ്ലാവും
നാലു പീറ്റത്തെങ്ങുകളും
ഞാൻ ചൂണ്ടി കാണിച്ചു
ജീവനുള്ള അവയൊന്നും
നിനക്കു ബോധിച്ചില്ല.
ജീവനില്ലാത്ത
താളിയോലകൾ ഉയർത്തിപ്പിടിച്ച്
നിലവറകളുടെ ഓർമ്മകളിൽ
സർവ്വകലാശാലയുടെ പീഠത്തിൽ
നീ
ധ്യാനത്തിലിരുന്നു
നീ കണ്ണു തുറന്നില്ല
അയ്യങ്കാളിയെയോ
സഹോദരനെയോ
അംബേദ്കറേയോ
കണ്ണുണ്ടായിട്ടും നീ കണ്ടില്ല
കണ്ണു തുറന്ന്
കാതോർക്കൂ
ചരിത്രത്തിൽ നിന്ന്
മനുഷ്യാ എന്നൊരു വിളി കേൾക്കാം.
- മുനീർ അഗ്രഗാമി

ആദ്യത്തെ ഇല

ആദ്യത്തെ ഇല
..................
ഒരാൽമരത്തിന്
അതിൽ നിന്ന്
ആദ്യമായി കൊഴിഞ്ഞ
ഇലയെ കാണാൻ
ആഗ്രഹം

ചുവട്ടിൽവന്ന വരോടും
തണലിൽ നിന്നവരോടും
ചോദിച്ചു
അവരത് തിരഞ്ഞു പോയി
ആദ്യത്തെ ഇല
ആദ്യത്തെ ആനന്ദം
ആദ്യത്തെ ഇല
ആദ്യത്തെ ഓർമ്മ
ആദ്യത്തെ ഇല
ആദ്യത്തെ അനുഭവം
ആദ്യത്തെ ഇല
ആദ്യത്തെ ബന്ധം
അന്വേഷിച്ച്
അവരുടെ ആയുസ്സു തീർന്നു
മണ്ണിനുളളിൽ വെച്ച്
ആദ്യത്തെ ഇലയുടെ
ഒരോർമ്മ കിട്ടി
അതെങ്ങനെ
ആൽമരത്തിനു കൊടുക്കും ?
വേരുകളിലൂടെ
മാത്രമേ അതിനു വഴിയുള്ളൂ
പുതിയ ഇലയിൽ
ആ ഓർമ്മ കൊണ്ടു വെക്കുകയേ
നിവൃത്തിയുള്ളൂ
ഓരോരുത്തരും
അവർക്കു കിട്ടിയ
ഓർമകളുമായി
ജലത്തിലൂടെ,
വേരുകളിലൂടെ സഞ്ചരിച്ച്
ഇലകളിലെത്തി
അപ്പോഴേക്കും
കാലം മാറിയിരുന്നു
വെടിയുണ്ടകളും ടൈംബോംബുകളും
വേരിനുളളിൽ
സൂക്ഷിച്ച നിലയിൽ
മരവും മാറിയിരുന്നു
ആൽമരത്തണലിൽ
കലാപത്തിൻ്റെ
കരിഞ്ഞ നിലവിളികൾ മാത്രം
ആൽമരം കരഞ്ഞു
കാലമേ എൻ്റെ കണ്ണു പൊത്തുക
അതിൻ്റെ ആദ്യത്തെ ഇലയുടെ ഓർമ്മകൾ
ഓരോ ഇലയിൽ നിന്നും
തണുത്ത് ഇറ്റി വീണു
ആ തണുപ്പിലാണ്
ബാക്കിയായവർ കിടക്കുന്നത്
അവരുടെ മുൻതലമുറ
ഓരോ ഇലകളിലുമുണ്ടായിരുന്നു
പല ജാതിയും
പല മതവും
പല വർണ്ണവും അവരിലുണ്ടായിരുന്നു
ഇപ്പോൾ
എല്ലാർക്കുമൊരേ നിറം
ഇലപ്പച്ച.
തൊട്ടിലിൽ കിടക്കുന്ന
അനാഥയായ കുഞ്ഞിനെ
അവരൊന്നിച്ച്
ജീവവായുവായി
പുണർന്നു
ആൽമരം കണ്ണീർ തുടച്ച്
ഒരമ്മയായി
അന്നേരം ചിരിച്ചു,
ഇതാ
എൻ്റെ ആദ്യത്തെ
ഇലയുടെ ചിരി
എൻ്റെ ശിഖരത്തിലെ തൊട്ടിലിൽ
ഊഞ്ഞാലാടുന്നു
- മുനീർ അഗ്രഗാമി

ശൂന്യത

ശൂന്യത
...................
തൊട്ടടുത്ത്,
നീയില്ലാത്ത ശൂന്യത
എന്നെ നോക്കി വിതുമ്പുന്നു
അഭാവത്തിന്
ഇത്രയും ഭാവങ്ങളോ എന്ന്
കണ്ണീർത്തുള്ളി പോലും
അത്ഭുതപ്പെടുന്നു
മനസ്സിലിപ്പോൾ മഴക്കാലമാണ്
ഒരു പ്രതീക്ഷയുടെ വിത്ത്
മുളപൊട്ടുന്നു.


- മുനീർ അഗ്രഗാമി

ജീവിതത്തിൻ്റെ പൂവാണ് കവിത

ജീവിതത്തിൻ്റെ
പൂവാണ് കവിത
......................................
നിശ്ശബ്ദമായിരിക്കുമ്പോൾ
നിശ്ശബ്ദതയുടെ
നിറമാണ് പൂക്കൾക്ക്;
പൂക്കൾ
സംസാരിക്കുമ്പോൾ
പൂക്കളുടെ നിറവും.


പൂക്കൾ ഇപ്പോഴും
സംസാരിക്കുന്നുണ്ട്
എല്ലാവരുമതു കേൾക്കില്ല;
കേട്ടവർ
പൂക്കളിലെത്തിച്ചേരും;

ഭാഷയാണതിൻ വഴി
ഇതളുകളില്ലാഞ്ഞിട്ടും
നമ്മൾ തമ്മിൽ സംസാരിക്കുമ്പോൾ
പൂക്കാലമുണ്ടാകുന്നു
ജീവിതത്തിൻ്റെ
പൂവാണ് കവിത.

- മുനീർ അഗ്രഗാമി

മണ്ണിൻ്റെ ധ്യാനം

മണ്ണിൻ്റെധ്യാനം
......................................
മണ്ണിൻ്റെധ്യാനം രാത്രി.
ഒഴുകുന്നു,
നേർത്ത മന്ത്രധ്വനികൾ;
രാപ്പാടികൾ
രാത്രിഞ്ചരർ.

രാവിൻ പ്രശാന്തമാം പൂക്കൾ
താരകങ്ങൾ.
മഴ ,നിലാവ്.
മന്ത്രത്തിനിടയിലെ
സ്വരാക്ഷരമായ്
ഞാൻ
ഉണർന്നിരിക്കുന്നു.
_ മുനീർ അഗ്രഗാമി

പ്രകാശിച്ചു.

പ്രകാശിച്ചു.
............................
എല്ലാ വെളിച്ചവും
അണഞ്ഞു
വാക്കുകളും അണഞ്ഞു ;
നിന്റെ ഓർമ്മ മാത്രം
പ്രകാശിച്ചു.
- മുനീർ അഗ്രഗാമി

സൈക്കിൾ സവാരി

സൈക്കിൾ സവാരി
...................................
കലികയറുമ്പോലെ
പെട്രോളിനു വിലകയറുമ്പോൾ
കാറും ഞാനും
പിണങ്ങുമ്പോൾ
എനിക്കു കയറിച്ചെല്ലാനുള്ളത്

ചക്രങ്ങൾ രണ്ടുള്ളത്
കാലചക്രം പോലെ
മുന്നോട്ട് കുതിക്കാൻ മാത്രം
ഉരുളുന്നത്
ഹെർക്കുലീസ്,
കരുത്തൻ.
അച്ഛനെനിക്ക് വാങ്ങിത്തന്നവൻ
നഗരത്തിൻ്റെ ഞരമ്പിലൂടെ
എന്നെ ചുമലിലിരുത്തി
രക്താണു പോലെ
പോകുന്നവൻ.
കൂട്ടുകാരൻ.
ഞാൻ തന്നെയാണ്
അവൻ്റെ
ബെല്ലും ബ്രൈക്കും.
അവനെൻ്റെ വേഗം.
എൻ്റെ കുതിപ്പ് .
ജീവിതം പോലെ
രണ്ടായ ഞാനുമവനും
ഒന്നാകുന്ന
അദ്വൈതമാണ്
ഓരോ സൈക്കിൾ യാത്രയും.
അവൻ എന്നെ
സ്ത്രീയായി തന്നെയാണ്
കാണുന്നത്
ഞാനവൻ്റെ രണ്ടു കൈകളും
മുറുകെ പിടിക്കുമ്പോൾ.
- മുനീർ അഗ്രഗാമി

വേട്ടക്കാരൻ

വേട്ടക്കാരൻ
............................

വേട്ടക്കാരൻ
അകത്തായാലും
പുറത്തായാലും
വേട്ടക്കാരൻ തന്നെ.
ഇര ഒളിച്ചിരിക്കുന്ന
മാളം തകർത്ത്
പുതിയ തന്ത്രങ്ങളിലൂടെ
അയാൾ വേട്ടതുടരും
മാളത്തിൽ നിന്നും
പുറത്തുചാടിച്ച്
ഇരയെ പിന്തുടരുകയാണ്
അവസാനത്തെ അടവ്
വേട്ടക്കാർക്ക്
വേട്ടക്കാരുണ്ട് കൂട്ട്
ഇരയ്ക്കാരുണ്ട് ?
ഇരന്നു വാങ്ങിയ
സ്വന്തം ജീവനല്ലാതെ.
വേട്ടയോളം പ്രാകൃതമായ
മറ്റൊരു മുന്നേറ്റമില്ല
ഇരയുടെ അതിജീവനത്തോളം
പ്രാചീനമായ മറ്റൊരു
ജീവനവുമില്ല
കണ്ണുകളിൽ
മാനുകൾ മേയുന്നവരെ തേടി,
കണ്ണുകളിൽ ഒളിച്ചിരുന്ന സിംഹം
പുറത്തുചാടിയിട്ടുണ്ട്.
ഇരകൾക്ക് സമൂഹമില്ല
ഒറ്റയായ അസ്ഥിത്വം
മാത്രമേയുള്ളൂ
അതുകൊണ്ട്
വേട്ട ഒരു സാമൂഹ്യ പ്രവർത്തനമാണ്
വേട്ടക്കാരുടെ
സമൂഹത്തിൽ.
- മുനീർ അഗ്രഗാമി
തുറന്നെഴുത്ത്
**************
I
അവളെഴുതുമ്പോൾ
....................................
അവൾ
കവിയായപ്പോൾ
സ്വന്തം നഗ്നതകൊണ്ട്
ലോകത്തിൻ്റെ അവയവങ്ങളിൽ
അവൾ
കാഴ്ച എന്നെഴുതി

പ്രപഞ്ചം നഗ്നമാണ്
ലോകം നഗ്നമാണ്
എൻ്റെ കവിതയും നഗ്നമാണ്
അവൾ പറഞ്ഞു.
നഗ്നമായ കണ്ണുകൾ
നഗ്നതയോളം
മറ്റൊന്നും കണ്ടില്ല
അവൾ
അവളെ തന്നെ എഴുതി
എഴുത്ത് എല്ലാം തുറന്നു വെച്ചു
ഒരു വാക്കിൻ്റെ മറവിലെങ്കിലും
ഇരിക്കാനവൾ കൊതിച്ചില്ല
അയ്യേ എന്ന വാക്ക്
അവളെ സംരക്ഷിക്കാൻ വന്നു
പോ പോ എന്നാട്ടി
അവളെഴുതിക്കൊണ്ടിരുന്നു.
കാഴ്ച എന്ന വാക്കിൻ്റെ
തുടർച്ചയായ്
അവൾ വരികളായ് പടർന്നു
ആരൊക്കെയോ
അതിനു മുകളിലൂടെ
കുളമ്പടിച്ചു പോയി.
ആരൊക്കെയെന്ന്
അവളോട് ചോദിക്കരുത്
സ്വന്തം നഗ്നതയല്ലാതെ
മറ്റൊന്നുമവൾ കാണുന്നില്ല
II
അവനെഴുതുമ്പോൾ
......................................
അവനെഴുതുമ്പോൾ
അവളെഴുതുമ്പോലെയല്ല
അവൻ
നഗ്നതയിൽ
ജലമെഴുതുമ്പോലെ
എഴുതുമ്പോൾ
നഗ്നത ഒഴുക്കുടുക്കുന്നു
അവൻ
നഗ്നതയിൽ
കുളിരെഴുതുമ്പോലെ
എഴുതുമ്പോൾ
നഗ്നത കുളിരുടുക്കുന്നു
അവൻ്റെ വരികളിൽ
നഗ്നത
ഇരുളും വെളിച്ചവുമടുത്ത്
ദിവസങ്ങൾ നെയ്യന്നു
പ്രണയ ഋതുക്കൾ തീർക്കുന്നു
കാലം
അവൻ്റെ വരികളിൽ
യൗവനമുടുത്ത്
നഗ്നത മറച്ച്
അവനെയുമവളെയും
ജീവിപ്പിക്കുന്നു
അവനെഴുതുമ്പോൾ
എല്ലാം തുറന്നു വരുന്നുണ്ട്
പക്ഷേ
അവൾക്കു മുന്നിലെന്നു മാത്രം;
അവളാരെന്ന്
അവനോട്‌ ചോദിക്കരുത്
അതവൾക്കേ അറിയൂ.
ഇപ്പോൾ
പ്രപഞ്ചം നഗ്നമല്ല
അവൻ്റെ വരികളുടുത്തിരിക്കുന്നു
അവൻ്റെ ഒരക്ഷരമാണ്
പൂമ്പാറ്റ .


-മുനീർ അഗ്രഗാമി

ഒരു മഹാസമുദ്രമുണ്ടാക്കുന്നു

ഒരു മഹാസമുദ്രമുണ്ടാക്കുന്നു
..............................................................
നിൻ്റെ വാക്കുകൾ
അലകളാകുന്ന
സായന്തനത്തിൽ
എല്ലാം ചേർത്ത് വെച്ച്
ഒരു മഹാസമുദ്രമുണ്ടാക്കുന്നു
ഞാനതിൻ തീരത്തിരിക്കുന്നു
എൻ്റെ കണ്ണു ചുവക്കുന്നു
നീയെന്നെ നോക്കി നിൽക്കെ
തിരയടിക്കുന്നു
നിന്നാഴമറിയാതെ
ഞാനെരിഞ്ഞു ജ്വലിക്കുന്നു
പെട്ടെന്ന്
സൂര്യനായി ഞാൻ മാറുന്നു
നിൻ്റെ ജലകണികകളിൽ
ചുംബിക്കുന്നു
നിൻ്റെ കവിളുകൾ
ചുവന്ന്
എൻ്റെ രശ്മികൾക്ക്
വന്നിരിക്കാൻ
ഇതളുകളാകുന്നു
നോക്കുമ്പോൾ
റോസാപ്പൂക്കളിൽ
സ്വർണ്ണമൊഴിച്ച്
കുടിക്കുകയാണ്
നാം സന്ധിച്ച സന്ധ്യ
തിരകൾ കുതിരകളാകുന്നു
എന്നിൽ തളിർത്ത
നവവസന്തത്തിലൂടെ
അവകുതിക്കുന്നു
കുതിരപ്പുറത്ത്
എൻ്റെ ചൂടാറിയ രശ്മികൾ.
-മുനീർ അഗ്രഗാമി

ഗാന്ധി

ഗാന്ധി
..................
ഗാന്ധിയെന്ന്
എഴുതുകയായിരുന്നു
വെടിയുണ്ട കൊണ്ട്
പലരും പലവട്ടം
ഫുൾസ്റ്റോപ്പിടാൻ നോക്കി.
മഷി തീർന്നു
പേനകൾ മാറി,
പക്ഷേ
എഴുത്ത്
തീർന്നതേയില്ല.

-മുനീർ അഗ്രഗാമി