പ്രണയക്കടങ്കഥ

പ്രണയക്കടങ്കഥ
.............................
ഞാനിപ്പോൾ
രാത്രിയുടെ തുമ്പിലിരുന്ന്
പുലരിയിലേക്ക്
ഇറ്റി വീഴാൻ ശ്രമിക്കുന്നു

പതിവു രീതിയിൽ
എന്നെ മഞ്ഞു തുള്ളി യെന്നു
വിളിക്കരുതേ
കാരണം തണുത്ത
ഒരു കാറ്റു പോലുമിപ്പോ ളെൻ്റെ അടുത്തില്ല
പതിവുപോലെ എന്നിലൂടെ
നിങ്ങളുടെ പ്രകാശം കടത്തിവിടല്ലേ
കാരണം എന്നിൽ
തിളങ്ങുവാനായി ഒന്നുമില്ല
എൻ്റെ രാത്രി
ഒരുപമയുടെ നിറമാണ്.
എൻ്റെ പുലരി
അവളുടെ വെളിച്ചത്തിൻ്റെ പേരാണ്.
എൻ്റെ പകൽ
ഞങ്ങൾ കാണുമ്പോൾ
വിടരുന്ന വെളുത്ത പൂവാണ്
എൻ്റെ രാത്രിയുടെ ഉപമയുടെ പേര്
അവൾക്കേ അറിയൂ
അവളതിൽ കിടന്ന്
പുകയുകയാണ്
ഞാൻ ചിരിക്കാത്തതു കൊണ്ട്
അവൾക്കിനി
പുലരിയുണ്ടാകുമോ ?
അവൾ പുകഞ്ഞു തീർന്നാൽ
എനിക്കു പുലരിയുണ്ടാകുമോ ?
പകലുണ്ടാകുമോ ?
രണ്ടു പേർക്കുമിടയ്ക്ക്
അകലത്തിൻ്റെ ഇരുട്ട്
രണ്ടു പേരുടേയും
വിരൽത്തുമ്പിൽ
മിന്നാമിനുങ്ങുകൾ.
അവയുടെ വെളിച്ചം തമ്മിൽ
കണ്ടുമുട്ടുവാനാണ്
ഈ രാത്രിയുടെ പ്രാർത്ഥന.
- മുനീർ അഗ്രഗാമി

No comments:

Post a Comment