പിന്നെ ഞങ്ങൾ പൂക്കളില്ലാത്ത മനുഷ്യരായി

എൻ്റെ ഗ്രാമത്തിൽ
കഴുകനെ പോലെ വരൾച്ച പറന്നിറങ്ങി
വിളകളെ മാത്രമല്ല
കർഷകരേയും അത് കൊത്തിത്തിന്നു
സ്വപ്നങ്ങൾ പുഴ പോലെ വറ്റിപ്പോയി
പിന്നെ ഞങ്ങൾ
പൂക്കാലം കണ്ടിട്ടില്ല
പിന്നെ ഞങ്ങൾ
പൂക്കളില്ലാത്ത മനുഷ്യരായി

അവശേഷിച്ച ചില പ്രതീക്ഷകൾ
കടക്കെണിയിൽ കുടുങ്ങി
അതിൽ നിന്നു് രക്ഷപ്പെടാൻ വേണ്ടി
രക്ഷിക്കണേ എന്നു വിളിച്ച് അവർ കരഞ്ഞു
കരച്ചിൽ കേട്ട് ആരെങ്കിലും കനിഞ്ഞിരുന്നെങ്കിൽ
കുഞ്ഞുവാവയ്ക്ക് ഒരു പൂവ് കാണിച്ചു കൊടുക്കാമെന്നും
വളരുന്ന കുട്ടികൾക്ക് കടുക് വിളയുന്നതും
ചോളം തിളങ്ങുന്നതും
കണ്ട് പഠിക്കാമെന്നും
വിശപ്പടക്കാമെന്നും
അവർ വിചാരിച്ചിരുന്നു
കനിവ്
കിനിഞ്ഞിറങ്ങുന്ന
ഒരു തുള്ളിയാണ്
വേരുകളും ഇലകളുമ തിന്
ഒരു പോലെ ദാഹിക്കുന്നു
എൻ്റെ രാജ്യത്തിൻ്റെ ആത്മാവ് എൻ്റെ ഗ്രാമത്തിൽ വന്ന്
വെള്ളം കുടിച്ചിട്ടുണ്ട്
ഞാനത് കണ്ടിട്ടുണ്ട്
അന്നെനിക്ക് പതിമൂന്ന് വയസ്സ്
വയലു നിറയെ ഗോതമ്പുചെടികൾ
എന്നെ നോക്കി നിന്ന പകലിലായിരുന്നു അത്
വേനലും കടങ്ങളും
എല്ലാവരെയും കൊണ്ടു പോകുന്നു
അവശേഷിച്ചവരെ
ഓരോന്നായി വെടിയുണ്ടകളും
കൊണ്ടു പോകുന്നു
പൂക്കാലം കാണാത്ത കുട്ടികൾ
എങ്ങനെയാണ് കുട്ടികളാകുക?
വരണ്ട നിലവിളികളെ
കുഞ്ഞേയെന്നു വിളിച്ചാലും
അവർ തുള്ളിച്ചാടി നടന്ന്
പൂക്കളെ പോലെ തലയാട്ടില്ല
എൻ്റെ ഗ്രാമം ഉണർവ്വും ഉറക്കവുമില്ലാത്ത
ഒരു കർഷകനാണ്
അവൻ വേദനയിൽ കിടന്ന് പിടഞ്ഞ്
ഒരു നെൽച്ചെടിക്കു വേണ്ടി മരിക്കും
- മുനീർ അഗ്രഗാമി

No comments:

Post a Comment