ഞാൻ അവൻ്റെ ഗുരുവായിരുന്നു.

ഞാൻ അവൻ്റെ ഗുരുവായിരുന്നു.
സമയത്തിൻ്റെ മരത്തണലിൽ
കുറെ വാക്കുകൾ തുറന്ന് വെച്ച്
അവനെ പഠിപ്പിക്കുകയായിരുന്നു
മെല്ലെ മെല്ലെ
അവൻ സ്വയം തുറന്ന്
പാഠപുസ്തകമായി ;
എങ്ങനെ കേൾക്കണമെന്ന്
അവനെന്നെ പഠിപ്പിച്ചു;
എൻ്റെ ഗുരുവായി
നഗരത്തിൽ ചെന്ന്
പൂമ്പാറ്റയെ സ്നേഹിച്ച്
അവൻ വസന്തമായി
അന്നൊരിക്കൽ
അവനൊപ്പം നടന്ന്
ഓണമായി
അവൻ്റെ നിറങ്ങളിൽ
എൻ്റെ വർണ്ണങ്ങളോ
എൻ്റെ വർണ്ണങ്ങളിൽ
അവൻ്റെ നിറങ്ങളോ എന്ന്
തിരിച്ചറിയാനാവാതെ
കുറേ അലഞ്ഞു
കാലത്തിൻ്റെ ശിഷ്യനായി.
സമയത്തിൻ്റെ മരത്തിൽ
ഒരു കിളിയായി ഇരുന്നു
കുറെ പഴങ്ങൾ കണ്ടു.
ഒരെണ്ണം
കൊത്തിത്തിന്നാൻ തുടങ്ങി
അതു തീർന്നതേയില്ല.
- മുനീർ അഗ്രഗാമി

No comments:

Post a Comment