പശു

പശു
.........
ചരിഞ്ഞു പെയ്യുന്ന ഓർമ്മകളിലൂടെ
നടക്കുകയായിരുന്നു ഞങ്ങൾ
തണുത്ത്
മരിച്ചു കിടക്കുന്ന വെളിച്ചത്തിൽ കുളിച്ച
പകലിൽ
ചൂടുള്ള വാക്കുകൾ പറഞ്ഞ്.
ഒരു വിപ്ലവം പാകമാകാൻ മാത്രം
ആ വാക്കുകൾക്ക് ചൂടുണ്ടായിരുന്നില്ല.
സ്നേഹസംഭവങ്ങളുടേയും
സ്വാതന്ത്ര്യത്തിൻ്റേയും നാളുകൾ
കരിയില പോലെ
കൊഴിഞ്ഞു കൊണ്ടിരുന്നു
ഇലകൾ ചീഞ്ഞളിഞ്ഞ
നഗരപാതയിൽ
ഞങ്ങൾക്ക് പോവേണ്ടതുണ്ടായിരുന്നു
ലിങ്കുചെയ്യാനും
റെയിഞ്ച് കിട്ടാനുംമാത്രമായി
തെരുവുകളിലൂടെ
അങ്ങനെ നടന്നു
ഒരു കൂട്ടം പശുക്കൾ
എതിരെ വന്നു
ശാന്തരായി
തെരുവിലങ്ങനെ അനേകം പശുക്കളെ
ഞങ്ങൾ കണ്ടിട്ടുണ്ട്
ആരാണവയെ വളർത്തുന്നതെന്ന്
ഞങ്ങൾക്കറിഞ്ഞുകൂടാ
അശാന്തമായ ഒരു കാറ്റു വന്നു
പശുക്കൾ അശാന്തരായി
അത് ഞങ്ങളിൽ ചെറിയവനെ
വെട്ടിയിട്ടു.
അവൻ വീണു
ഞങ്ങളെ കൊമ്പു കൊണ്ടും
കുളമ്പു കൊണ്ടും
അടിച്ചു
ആരാണാ കാറ്റിനെ പറഞ്ഞയച്ചതെന്നും
ഞങ്ങൾക്കറിയില്ല
പെയ്തു കൊണ്ടിരിക്കുന്ന
ഓർമ്മയിലെ പശുക്കൾ
ഇത്ര അക്രമകാരികളായിരുന്നില്ല
അവർ അമ്മയുടെ മുന്നിൽ
എത്ര അനുസരണയോടെയാണ്
പാലു ചുരത്തിയത്
ഞങ്ങളിൽ ചെറിയവളോട്
ഓർമ്മ പറഞ്ഞു നിറഞ്ഞു
അനുഭവങ്ങൾ കേട്ടുകഴിഞ്ഞ്
പഠിക്കാൻ പോയ
ഞങ്ങളിലെ സ്കൂൾ കുട്ടി
ടീച്ചറോടു ചോദിച്ചു ,
പശു ഒരു മൃഗമാണെന്നോ
പാലു തരുമെന്നോ
ഇനി ഞങ്ങളെങ്ങനെ എഴുതും ?
- മുനീർ അഗ്രഗാമി

No comments:

Post a Comment