ഇടവപ്പാതി

ഇടവപ്പാതി
....................
ഇടപ്പാതിയേ,
എൻ്റെ കുളിരേ
നിൻ്റെ മറുപാതിയായ ഞാൻ
മണൽത്തരികളെണ്ണി,
മരീചികയുടെ ജലവിഭ്രമത്തിൽ
നീയെന്ന തോന്നലിൽ
കൊടുംവെയിലു കടക്കുന്നു.

ഒട്ടകമതിൻ
പൂഞ്ഞയിൽ നിന്നെന്ന പോൽ
നിന്നോർമ്മകളിൽ നിന്നുമോരോ
തുള്ളികളെടുത്തു
രുചിക്കുന്നു
ദാഹം തീരുന്നതെങ്ങനെ ?;
പകലും പാതിരാവിലും
നീ യൊറ്റയ്ക്കൊരേകാന്ത
തടാകമായ്
പെയ്തു നിറയുമ്പോൾ
എന്നുച്ചിയിൽ സൂര്യനുദിക്കുന്നു
ഏതോ തുളുമ്പലിൽ കവിഞ്ഞൊഴുകുന്ന
നിറവയൽ പോലെ
എന്നെ വിളിക്കുന്നു
മൃഗതൃഷ്ണകൾ;
നിൻ്റെ മിഴികളാണവ;
സ്വപ്നം ഞെട്ടിയുണ രുവോളം
അടുത്തിരുന്നെന്നെക്കണ്ട
സ്നേഹമഹാ സാഗരങ്ങൾ;
ഉണർവ്വിലുറക്കം പോലെ
മറഞ്ഞ പ്രതീക്ഷകൾ
ഇടിമുഴക്കങ്ങളില്ലാതെ,
മിന്നൽ പിണരുകളില്ലാതെ
ശാന്തയെങ്കിലും നീയെന്നെക്കാണാതെ
കരഞ്ഞു കലങ്ങിയൊഴുകുന്നു
വേലിപ്പടർപ്പുകൾ
തലയാട്ടി നിന്നെ നോക്കി രുചിക്കുന്നു
ജോലിത്തളർച്ചയിൽ
നിന്നോർമ്മത്തണലിൽ
ഞാനുറങ്ങുന്നു;
ഇടവപ്പാതിയേ
എൻ്റെ മറുപാതിയേ
പതിയെ
പതിയെന്നു നീ വിളിച്ചുവോ കാതിൽ!
കാനൽജലമെന്നെ
നട്ടുച്ചയിൽ
വെറുതെ നീയെന്ന പോൽ
മോഹിപ്പിക്കവേ
മാമ്പഴ മണം കുഞ്ഞുങ്ങളെ പോൽ
നമ്മെ ചേർത്തു പിടിച്ചുവോ
വരിക്കച്ചക്ക തൻ തേൻ മണമവരെ
കളിക്കുവാൻ വിളിച്ചുവോ?
മുല്ല മണം
പുറത്തു കാത്തു നിന്നുവോ ?
ഒറ്റത്തുള്ളിമഴ പോലെ
ഓർമ്മകളിറ്റുന്നു;
മരുഭൂമി ചുണ്ടുനനയ് ന്നു;
നീ ചോർന്നൊലിക്കുന്നു
കാലമൊരു പെരും കയറായ്
ഒരറ്റത്ത് എന്നെ കെട്ടിയിട്ട് തീ കൊടുക്കുന്നു;
മറ്റേ അറ്റത്ത് നിന്നെ ബന്ധിച്ച്
തണുപ്പിക്കുന്നു.
ഇടവമാസ മതിൻമുകളിലൂടെ
നടന്നു പോകുന്നു;
ചൂടുള്ള പാതിയിൽ
എന്നെ ലയിപ്പിക്കുന്നു;
തണുപ്പുള്ളതിൽ നിന്നെയും
ഒരു കടലിൻ്റെ നീളത്തിൽ കയർ
തിരയടിക്കുന്നു
ഇടവപ്പാതിയേ
എൻ്റെ പാതിയേ
ഇടവമഴയ്ക്കൊപ്പം നാം പെയ്തു പിടയുന്നു
...................................
മുനീർ അഗ്രഗാമി

No comments:

Post a Comment