ശിശിരം

ശിശിരം
.............
ഓർമ്മയുടെ ശിശിരകാലത്തിൽ
എല്ലാ ഇലകളും പൊഴിഞ്ഞ്
മരമോ
മനുഷ്യനോ
എന്നറിയാതെ നിൽക്കുന്നു

അവിൽ പൊതിയില്ലെങ്കിലും
അരിവാങ്ങാൻ കാശില്ലെങ്കിലും
ആഫീസറാണെങ്കിലും
അലവലാതിയാണെങ്കിലും
നീ വരണം
എനിക്കൊന്നു തളിർക്കണം
കോളജിലെ ഡസ്ക്കിൽ
നമ്മളെഴുതിയ ഒരു വാക്കോ
ഹോസ്റ്റലിൽ വെച്ച്
നാം പാടിയ ഒരു പാട്ടോ
ഒരു തല്ലോ
കൂടെ കരുതണം
പൊഴിഞ്ഞു വീണ ഇലകളിലൂടെ
കാറ്റ് നടന്നു പോകുന്നു
നാം മരത്തണലിലൂടെ
നടന്ന പോലെ.
അരൂപിയായി
എന്നും നാം നടക്കുന്ന
ആ തണലിന് ആരുടെ മുഖമാണ്?
അമ്മ ?
അഛൻ ?
പ്രൊഫസർ ?
അടിച്ചു വാരുന്ന ചേച്ചി ?
മരമായും
മനുഷ്യനായും
ഞാൻ
ഇപ്പോൾ തളിരിടാൻ തുടങ്ങി;
നോക്കൂ,
ഒരില നീയാണ്
നീ വന്നുവല്ലോ
എൻ്റെ ഉള്ളിൽ നിന്ന്;
നിൻ്റെ ഉള്ളിൽ നിന്ന്
ഞാനും വന്നിട്ടുണ്ടാവും
ശിശിരം നമ്മെ
അത്രയ്ക്ക് പുതുക്കുന്നു
എങ്കിലും നീ വരണം
ഇനിയെത്രയെത്ര ഋതുക്കളുണ്ട്!
വെറും കയ്യോടെ
വെറുതെയല്ലാതെ.
- മുനീർ അഗ്രഗാമി

No comments:

Post a Comment