ആതിരപ്പള്ളി
.........................
പത്തൊമ്പത് അന്ധൻമാർ
ആതിരപ്പള്ളി കാണാൻ പോയി
ഗാന്ധിജിയുടെ പിന്മുറക്കാരല്ലാത്തതു കൊണ്ട്
അവർ ആനയെ കണ്ടില്ല
തൊട്ടു നോക്കി, തൂണെന്നോ
ചൂലെന്നോ പറഞ്ഞില്ല

വാല്മീകിയുടെ അനുയായികൾ അല്ലാത്തതിനാൽ
അമ്പേറ്റു വീണ കിളിയെ കണ്ടില്ല
ബുദ്ധൻ്റെ പ്രതിമയുടെ
മുകളിൽ ചവിട്ടി
നടന്നു പോയതിനാൽ
ആട്ടിൻകുട്ടിയുടെ കരച്ചിൽ കേട്ടില്ല
കാളിദാസനിൽ വിശ്വസിക്കാത്തതു കൊണ്ട്
കാനനവാസി ശകുന്തളയെയോ
അവളുടെ മാൻകുട്ടിയേയോ
അവളെ വളർത്തിയ
ശകുന്തങ്ങളേയോ
കണ്ടില്ല
ചെന്നെത്തിയത് കാട്ടിലാണെന്നോ
ഭൂമിയോളം വയസ്സുള്ള
വന്യതയുടെ വീട്ടിലെന്നോ അറിഞ്ഞില്ല
ലെനിനെ കുറിച്ച്
കേട്ടറിവുള്ളതിനാൽ
കാലു നനഞ്ഞപ്പോൾ
പുഴയെ കുറിച്ച് അവർക്ക്
ഓർമ്മ വന്നു;
ഓർമ്മകളിൽ നിന്ന് അന്ധരുടെ നേതാവു പറഞ്ഞു
ഈ ജലത്തിൻ്റെ ശക്തിയാകുന്നു.
നമുക്ക് ഇന്ധനം
ദൃശ്യമായതെല്ലാം മിത്ഥ്യയാണ്
കാരണം നാമതു കാണുന്നില്ല
അതു കേട്ട പുഴ
ഇടവപ്പാതിയോളം ശക്തിയിൽ
ഇടം നഷ്ടപ്പെടുന്നതിൽ നൊന്ത്
ഇടമുറിയാതെ കരഞ്ഞു; മുത്തശ്ശിയെ ഓർത്തു കരഞ്ഞു;
പരുത്തി ക്കൃഷിക്കു വേണ്ടി
വഴിതിരിഞ്ഞ് ലെനിൻ്റെ പിറകെ പോയി മരിച്ചവളായിരു ന്നു മുത്തശ്ശി .
അന്ധരവർ ആതിരപ്പള്ളി കണ്ടു മടങ്ങിയോ
എന്നറിയില്ല
പക്ഷേ ഒന്നറിയാം
പുഴ നട്ടുനനച്ചവർ
ഉറക്കം വിട്ട് കണ്ണു തുറക്കുന്നുണ്ട്.
...... ..................
മുനീർ അഗ്രഗാമി

No comments:

Post a Comment