രാത്രി എഴുതിയ പ്രണയ കവിത

രാത്രി എഴുതിയ
പ്രണയ കവിത
 ..........................
രാത്രി
എൻ്റെ അടുത്തു നിന്നും
എഴുന്നേറ്റു പോകുന്നു,
പുലരിയുടെ മറവിലൂടെ.

ഞാൻ
വെളിച്ചത്തിലിറങ്ങി
കുളിക്കുന്നു
പകൽത്തിരകളിളകുന്നു
തോണികൾ
കപ്പലുകൾ
മീനുകൾ
പറവകൾ
അന്നത്തിനായ് തുഴഞ്ഞ്
പകൽപ്പരപ്പിൽ
ജീവിതം എന്ന് എഴുതാൻ ശ്രമിക്കുന്നു

എന്നിൽ
കറുത്ത അക്ഷരങ്ങളിൽ രാത്രി എഴുതിയ
പ്രണയ കവിത തീരുന്നു.

-മുനീർ അഗ്രഗാമി

മാതൃഭാഷ


മാതൃഭാഷ
.................
എനിക്കു ചിറകുകളുണ്ട്
അതെൻ്റെ ഭാഷയാണ്
എനിക്കു തൂവലുകളുണ്ട്
അതെൻ്റെ വാക്കുകളാണ്
അതുകൊണ്ട്
സ്വന്തം ഭാഷ കേൾക്കുമ്പോൾ,
വായിക്കുമ്പോൾ
ഞാൻ പറക്കുകയാണ്
 
എല്ലാ അതി രു ക ൾ ക്കും മുകളിലൂടെ
കൊക്കിനെ പോലെ
തത്തയെപോലെ
കാക്കയെ പോലെ
കൂട്ടത്തിൽ;
കൂട്ടം പറഞ്ഞ് .
 
അതു കൊണ്ട്
തൂവൽ അസാധാരണമായി
കൊഴിയുമ്പോൾ
ചിറക് കരിയുമ്പോൾ
പേടിയാകുന്നു,
ചിറകില്ലാതായ ഒരു കൊക്ക്
നിസ്സഹായനായി
കുളം വറ്റുന്നത് നോക്കി നിൽക്കുമ്പോലെ.
വറ്റി വിണ്ടുകീറിയ
കുളത്തിൽ നിന്ന്
സ്വന്തം ഭാഷ വിടർത്തി
പറക്കാനാകാതെ.

--മുനീർ അഗ്രഗാമി

വെളിച്ചം കെടുത്തിക്കളഞ്ഞവൻ

 വെളിച്ചം കെടുത്തിക്കളഞ്ഞവൻ
 ....................................
രാത്രിയുടെ വിരലു പിടിച്ച്
നടത്തം പഠിക്കുമ്പോലെ
ഉറക്കം പഠിക്കുന്നു,
വെളിച്ചം കെടുത്തിക്കളഞ്ഞവൻ


-മുനീർ അഗ്രഗാമി

ലീല

ലീല
.........
ലീല കോഴിക്കോട്ടുകാരിയാണ്
നഗരം അവൾക്കു ചുറ്റും
വളരുന്ന പേടിയാണ്
അവളെ ചുറ്റുന്ന
രാക്ഷസക്കോട്ടയാണ്.


ആശാനേയും ഉണ്ണിയേയും
ലീലയ്ക്കറിയില്ല
മുതലക്കുളത്ത് പ്രസംഗിക്കാൻ വരുന്ന
ഒരുത്തനേയുമറിയില്ല
മാനാഞ്ചിറയിൽ ഇരിക്കുന്നവരെ അറിയില്ല
പ്രസ് ക്ലബ്ബിലെ ചർച്ചയറിയില്ല്
ത്രി സ്റ്റാർ ഹോട്ടലിനു പിന്നിലെ പറമ്പിലാണ്
അവളുടെ പുര

ചെളിയിൽ
പലകയടിച്ചുകൂട്ടിയ വീടിൻ്റെ
ഫ്ലക്സ് മേൽകൂരയിൽ
പതിച്ച ചിത്രങ്ങളും
അവൾക്കറിയില്ല
ഭഗവാൻ്റെ ലീലകളോ
രഞ്ജിത്തിൻ്റെ ലീല യോ
അറിയില്ല

അവൾക്ക് എല്ലാം
അലക്കാനറിയാം
ഒപ്പം
ലീല അവളുടെ പേരാണെന്ന്
അവൾ അറിയുന്നു
ആസ്പത്രി വിരിപ്പ്
രക്തക്കറ
ഹോട്ടൽ വിരിപ്പ്
ഭോഗക്കറ
കിടക്ക വിരി
സ്വപ്നക്കറ
എല്ലാം അവൾ അലക്കുന്നു

കോഴിക്കോട് നിറം വെച്ച്
ശുദ്ധിയാകുന്നു
മുതലക്കുളത്ത്
നഗരത്തെ അവൾ
ഉണക്കാനിടുന്നു

കടപ്പുറം അവളെ വിളിക്കുമ്പോൾ
തൊട്ടിയിൽ തിരയിളകുന്നു
തിയറ്റർ അവളെ വിളിക്കുമ്പോൾ
നനച്ചു വെച്ച പുതപ്പുകൾ
ചലച്ചിത്രമാകുന്നു
അലക്കുമ്പോൾ
ലീല
സങ്കടങ്ങളുടെ
വസ്ത്രമാകുന്നു

സൂര്യൻ അവളെ അലക്കി
കറുപ്പിക്കുന്നു.
ലീല വിലാസമാകുന്നു
നഗരത്തിൻ്റെ
ലീലാവിലാസങ്ങൾ തകർത്തു കളഞ്ഞ
കോഴിക്കോടിൻ്റെ .

..........മുനീർ അഗ്രഗാമി

അമ്മ ഹൃദയം

അമ്മ ഹൃദയം
.......
അമ്മ മരിച്ചു,
മൊബൈൽ ഫോണിൻ്റ വൈബ്രേഷനൊപ്പം
ഹൃദയം ചലിപ്പിച്ചിരുന്ന
ശക്തി നിലച്ചു.


കിണറ്റിലെ വെള്ളം പോലെ
വിശുദ്ധമായ സ്നേഹം വറ്റി .
ഒരു വിമാന യാത്രയുടെ ദൂരം
ദു:ഖം പോലെ
സമയത്തിൽ പടർന്നു


ഓട്ടുരുളിയുടെ വൃത്തത്തിൽ
പാചകം ചെയ്ത ലോകം
വിളമ്പിയ
രുചിയുടെ രഹസ്യം
എൻ്റെ ഉള്ളിലെ വിടെയോ നിന്ന്
നാട്ടിലേക്ക് തിരിക്കുന്നു

അവധിയില്ലായ്മയിൽ
അമ്മയെ ഉള്ളിൽ വെച്ച്
ദഹിപ്പിച്ച്
ചിതാഭസ്മം കണ്ണീരിൽ ഒഴുക്കി
ഏകാന്തമായ രാത്രിയിൽ മുങ്ങി നിവർന്ന്
പാപമോചനം തേടി

നാട്ടിലെത്തിയാൽ
ഇലഞ്ഞിമരം ചോദിക്കും
മുല്ലവള്ളി ചോദിക്കും
ഒഴിഞ്ഞ കോഴിക്കൂട് ചോദിക്കും
കണ്ടില്ലല്ലോ എന്ന്

കാറ്റും കരിയിലകളും പിണങ്ങി നിൽക്കും
അന്നേരം സമയത്തിൻ്റെ ഒരു കൊമ്പ്
മാവിൽ നിന്നും
അടർന്നു വീഴും
അതിൽ ഒരു പഴുത്ത മാങ്ങയുണ്ടാകും
അമ്മേയെന്ന് വിളിച്ച്
അതെടുക്കും

സ്വപ്നത്തിൻ്റെ ഇടവഴി
തീരുന്നു
അമ്മ നടന്നു മറയുന്നു
ഫ്ലാറ്റിനെ വിറപ്പിച്ച്
അലാറം പണിക്കുപോകാൻ പറയുന്നു

മൊബൈൽ ഒന്നും മിണ്ടുന്നില്ല
അമ്മയുടെ നിശ്വാസങ്ങളുടെ ഓർമ്മയിൽ
അതിന്നലെ
കരയാതെ മരവിച്ച്
ഉറങ്ങിപ്പോയിരിക്കും .

എല്ലാമറിയുന്ന ഒരാളെ പോലെ
രണ്ടു ഭൂഖണ്ഡങ്ങളുടെ ഇടയിൽ നിന്ന്
കടൽ നിർത്താതെ കരഞ്ഞു.

--മുനീർ അഗ്രഗാമി

ഹൈക്കു കവിത


വെയിൽത്തുള്ളി
............................
വെള്ളാരങ്കല്ലിൽ
വീണു ചിതറുന്നു
ഒരു വെയിൽത്തുള്ളി.


-മുനീർ അഗ്രഗാമി

സഞ്ചാരി

സഞ്ചാരി
.................
സങ്കടങ്ങളുടെ ഇരുട്ടു കൊണ്ട്
നീയുണ്ടാക്കിയ രാത്രിയിൽ
ഉറക്കമന്വേഷിച്ചു പോകെ
നിലാവായിത്തീർന്ന
സഞ്ചാരിയാണു ഞാൻ.


--മുനീർ അഗ്രഗാമി

എന്നെ വിജയിപ്പിക്കുക

എന്നെ വിജയിപ്പിക്കുക
.........................
ഞാൻ ഭരിക്കുകയായിരുന്നു കുഞ്ഞേ
വിമാനത്താവളങ്ങളും
സൈബർ പാർക്കുകളും
ഉണ്ടാക്കുകയായിരുന്നു
വേനലെന്തെന്നറിയാത്ത മുറിയിലായിരുന്നു
വിശപ്പെന്തെന്നറിയാത്ത മെനുവിലായിരുന്നു
ഇനിയും വോട്ട് ചെയ്ത്
എന്നെ വിജയിപ്പിക്കുക
വിജയിപ്പിക്കുക.

---മുനീർ അഗ്രഗാമി

അഞ്ചു പുലരികൾ

അഞ്ചു പുലരികൾ
........... ...... ...:..!.:
കൊഴിഞ്ഞു വീണ രാത്രിയെ
കരിയിലയെന്ന പോലെ
അടിച്ചുവാരിക്കളയുന്നു
പുലരിപ്പുതു നാരി.
***
രാത്രിക്കരി
കഴുകി വെളുപ്പിച്ച്
വെളളിപ്പാത്രം
മുറ്റത്ത് കമിഴ്ത്തുന്നു
പുലരിയമ്മ
***
ഉറക്കിൻ ചിത്രം പതിഞ്ഞ
പൊതിയഴിച്ച്
രാത്രിച്ചോക്ളേറ്റ് രുചിച്ച്
വെളുക്കെ ചിരിക്കുന്നു
പുലരിക്കുട്ടി
***
നീണ്ട താടിയിലെ
രാത്രിക്കറുപ്പു രോമങ്ങൾ
നരച്ചു തുടങ്ങവേ
തടവി മുഴുവനും വെളുപ്പിക്കുന്നു
പുലരിയപ്പൂപ്പൻ
***
രാത്രിക്കട്ടൻ കുടിച്ചു തീർത്ത്
തൂവെള്ള ഖദറണിഞ്ഞ്
അങ്ങാടിയിലേക്കു നടന്നു പോകുന്നു
പുലരിയച്ഛൻ.

--മുനീർ അഗ്രഗാമി

ഒരു മിന്നൽ

ഒരു മിന്നൽ
....................
പാളത്തൊപ്പി ,
തൂമ്പ,
മുറുക്കാൻ പൊതി.
ഏതോ നാടൻ പാട്ടിൻ്റെ
താളം പോലെ
മിന്നാമിനുങ്ങുകൾ,
വിറച്ചു പെയ്യുന്ന മഴ.

വരമ്പിൽ
മരിച്ചവരെ നോക്കി
ഈറൻ മാറാതെ
തരിച്ചുനിൽക്കുന്ന മനസ്സ് .
ഒരു മിന്നലിൽ
എല്ലാം കണ്ടു
സങ്കടം പോലെ ഒരിടി മുഴങ്ങി
ഇരുട്ടു പരന്നു,
കണ്ണിലും;
കാലത്തിലും
--മുനീർ അഗ്രഗാമി

ഗണിതം

ഗണിതം
.............
ഒറ്റസംഖ്യകൾ ...
നടുക്ക്
അധികം
ഗുണിതം

ക്രിയ തന്നെ
ക്രിയ
ഇടയ് ക്കെപ്പോഴോ
ഇരട്ട സംഖ്യകൾ ...
സമം
ന്യൂനം
ഹരണം...
ക്രിയ തന്നെ
ക്രിയ
ശിഷ്ടം
ജീവിതം

-മുനീർ അഗ്രഗാമി

ഒരു പൂ വിടർത്തുകയാണ്

ഒരു പൂ വിടർത്തുകയാണ്
..........................................
ഒരു പൂ വിടർത്തുകയാണ് നാം
വിരിഞ്ഞു കഴിയുമ്പോൾ
ഹാ!
അതിലാരൊക്കെ വിരുന്നു വരും !
വീടെന്നു വിളിച്ച്
ആ വസന്തം കൊഴിക്കല്ലെ ,
കണ്ണേ!


-മുനീർ അഗ്രഗാമി

വേലിയിൽ കിടക്കുന്ന

വേലിയിൽ കിടക്കുന്ന
............. ......................
വേലിയിൽ കിടക്കുന്ന പാമ്പിനെ
വോട്ടു ചെയ്ത്
എ സി കാറിലിരുത്തുക.
ചീറ്റപ്പുലിയെന്ന തോന്നലിൽ
അതു ചീറിപ്പായും
അതു കണ്ടു നിൽക്കുക
എന്തിനെന്നാൽ
എപ്പോഴെങ്കിലും
ഇടതുവശത്തിലൂടെയോ
വലതു വശത്തിലൂടെയോ
അതിഴഞ്ഞു വരാം
വിഷപ്പല്ലുകളെ പേടിച്ചില്ലെങ്കിലും
വിഷം തീണ്ടി മരിച്ച
കുന്നും കുളവും കാടും
മേടും
ഓർമ്മയിലെടുത്തു വെയ്ക്കുക.


-മുനീർ അഗ്രഗാമി

ഒരേ പുതപ്പാൽ

ഒരേ പുതപ്പാൽ
...............
ഭൂമിയോളം വലിയ
രാത്രിപ്പൂവിൽ
കുഞ്ഞുറുമ്പായി
ഉറക്കം രുചിക്കുന്നു
മധുവെന്ന പോൽ.

രണ്ടിതളിൽ
നാം രണ്ടുപേരും
മധുരത്തിൻ മധുരമെന്നപോൽ
ചുണ്ടു ചേർത്തു നിൽക്കുന്നു

ഒരേസ്വപ്നമന്നേരം
നമ്മെയൊരേ പുതപ്പാൽ മൂടുന്നൂ  

-മുനീർ അഗ്രഗാമി

കലഹം


 കലഹം 
 ...........
കാന്താ
തൃശ്ശിവപ്പേരൂർ
പൂരം കഴിഞ്ഞു
നീ യും
നിൻറെ പൂരപ്പാട്ടും
തിരിച്ചെത്തി
നീ കെട്ടിയ കുറ്റിയിൽ
വേദന ചുരത്തി
പ്രദക്ഷിണം ചെയ്ത്
എൻറെ പൂരം തുടരുന്നു
അമ്മിത്തറയിൽ
അടുക്കള മേളം .
 
- മുനീർ അഗ്രഗാമി

അത് വെളിച്ചത്തെ കുറിച്ചല്ല

അത് വെളിച്ചത്തെ കുറിച്ചല്ല
 ....................................
രാത്രിയുടെ ചിറകിനടിയിൽ നിന്ന്
ഒരോർമ്മ ചുണ്ടനക്കുന്നു
അത് വെളിച്ചത്തെ കുറിച്ചല്ല;
അല്ല.
എന്നും ഇരുളിലായവന്റെ
വരണ്ട ചുണ്ടാണത്
ദൈവമേ 
ഒരു തുള്ളി ജലം കൊടുക്കുവാൻ
ഒരു വെളിച്ചവുമില്ലല്ലോ !

-മുനീർ അഗ്രഗാമി

ഉറക്കം

ഉറക്കം
..............
രാത്രിയുടെ
സ്നേഹം കുടിച്ച്
കിടക്കുന്ന കുഞ്ഞാണ്
ഉറക്കം

...........................
മുനീർ അഗ്രഗാമി

മുറ്റത്തൊരു കുഞ്ഞു മഴ വന്നു നിൽക്കുന്നു

മുറ്റത്തൊരു കുഞ്ഞു മഴ
വന്നു നിൽക്കുന്നു
......................
കാക്ക വിരുന്നു വിളിക്കുന്നു,
ഒഴിവുകാലത്തിൻ്റെ
കൊമ്പത്തിരുന്ന് .

കുഞ്ഞണ്ണാനും പൊന്നണ്ണാനും
ഓടിയോടി വരുന്നു
കുഞ്ഞിക്കിളി പറന്ന്
മാവിൻ കൊമ്പിലിരിക്കുന്നു
മാമ്പഴമണം കുടിച്ച കാറ്റ് വന്നൊരു കളി തുടങ്ങുന്നു
മാനേ മയിലേ കുയിലേ
എന്നു വിളി പൊങ്ങുന്നു;
മാമ്പഴം വീഴുന്നു,
ഓർമ്മയുടെ നിറമുണ്ടതിന്
ഓടിച്ചെന്നെടുക്കാനൊരു
വിളിയുണ്ടതില്
മുറ്റത്തൊരു കുഞ്ഞു മഴ
വന്നു നിൽക്കുന്നു
അനാഥമായ നൂറു നൂറു മാമ്പഴം നോക്കി
കരയുന്നു
കളിക്കൂട്ടുകാരെ കാണാനാ കുസൃതിമഴ
അകത്തേക്കു ചരിഞ്ഞു നോക്കുന്നു
ട്യൂഷൻ സെൻ്റ റുകളേ
വെക്കേഷൻ ക്ലാസ്സുകളേ
അവരെ കൊണ്ടു പോകരുതേ
ആ മരം മുറിക്കരുതേ!
******
കളിക്കൂട്ടുകാരവരെ കാത്തിരിക്കുന്നു
ഓർമ്മകൾ കൊടുക്കുവാൻ
തളരുമ്പോൾ തണലവർക്കേകുവാൻ.
-മുനീർ അഗ്രഗാമി

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്
.............................
മെയ് പകുതിയ്ക്കാണ്
തിരഞ്ഞെടുപ്പ്
മഴത്തുള്ളികളേ
ആകാശമലയിറങ്ങി വരണേ
ജീവൻ്റെ ചിഹ്നത്തിൽ
വോട്ടു ചെയ്യണേ

ഇനി ഞങ്ങൾ അഴിമതി കാണിക്കില്ല
ഇനി ഞങ്ങൾ
പുഴയും കുളവും മറ്റു ജലാശയങ്ങളും
ശരിക്കു ഭരിച്ചോളാമേ
പച്ചപ്പും പാടവും സംരക്ഷിച്ചോളാമേ
ഞങ്ങൾക്കു വോട്ടു ചെയ്യണേ
ഞങ്ങൾ മഴയുടെ ജനാധിപത്യത്തിൽ വിശ്വസിക്കുന്നു
കാടും നാടും നിറഞ്ഞു നിൽക്കാൻ
ഭൂരിപക്ഷം തരണേ
മഴത്തുള്ളികളേ
പൗരൻമാരേ
നിത്യഹരിതഭരണം നടത്തുവാൻ
ഞങ്ങൾക്ക് വോട്ടു ചെയ്യണേ!


-മുനീർ അഗ്രഗാമി

പ്രണയമുണ്ടാകുന്നു

പ്രണയമുണ്ടാകുന്നു
.......................................
എല്ലാം വറ്റിപ്പോയ എന്നിൽ
നീ കൊന്നയെ പോൽ
പൂത്തുനിൽക്കുമ്പോൾ
പ്രണയമുണ്ടാകുന്നു



-മുനീർ അഗ്രഗാമി

പാകം

പാകം
.......
മാമ്പഴക്കാലം തുടങ്ങുമ്പോൾ
ഒരശരീരിയുണ്ടായി:
കുഞ്ഞേ
നിൻ്റെ രാജ്യം
മൂത്തുപഴുത്തിരിക്കുന്നു.

ഓടിച്ചെന്നു,
അപ്പൂപ്പമാർ കാത്തു സൂക്ഷിച്ച
കസ്തൂരി മാമ്പഴമാണത്
അയ്യോ!
അണ്ണാൻമാരതാ
അതിനു ചുറ്റും .
വേണ്ട വേണ്ട
അതിൻ്റെ അവകാശി
ഇതാ വന്നിരിക്കുന്നു
അണ്ണാൻ
തൻ്റെ പുറത്തെ
മൂന്നു വരകാണിച്ചു തന്നു
ഞാനതു കണ്ടിരുന്നു
അതിൻ്റെ ഭംഗിയിൽ
മറ്റെല്ലാം മറന്നു പോയി
എന്നാലും
ആരായിരിക്കും
ആ വരകൾ വരച്ചത് ?


-മുനീർ അഗ്രഗാമി

വേനൽത്തീയാളുമ്പോലെ

വേനൽത്തീയാളുമ്പോലെ
..................................................
വേനൽത്തീയാളുമ്പോലെ
പൂത്തുലയുന്നു കൊന്നകൾ
കുളിരിതളുകൾ മാത്രം തന്ന്
ഏതു മതക്കാരൻ്റെ പറമ്പിലും !

ജാതി ചോദിക്കാതെയേവർക്കും
ഒരേ കാഴ്ചകൾ തരുന്നു കൊന്നകൾ
കഴിഞ്ഞ കാലമാമിലകൾ തൻ
കലപിലക്കാല മോർക്കാതെ!
....മുനീർ അഗ്രഗാമി

മഞ്ഞക്കടൽ


മഞ്ഞക്കടൽ
......................
നടന്നു തളർന്നപ്പോൾ
കൊന്നമരം വിളിച്ചു
നിന്നിലേക്കെന്ന പോലെ ചെന്നു,
പൂക്കാലത്തിനുള്ളിൽ നിന്ന്
തണലു കുടിച്ചു .


മഞ്ഞ മഴയിൽ കുളിച്ചു,
താഴെയും മുകളിലും മഞ്ഞ നിറഞ്ഞു;
മഞ്ഞക്കടൽ പിറന്നു
കാറ്റിൽ തിരകളുണ്ടായി
ഞാനൊരു മീനായി
മീനത്തിൽ നിന്ന്
മേടത്തിലേക്കൊരു നീന്തൽ!

വെയിൽ മറന്നു
വേദന മറന്നു
വേനൽ മറന്നു
അടിമുടി പൂത്തു നിന്നുപോയ്
ഇല പൊഴിഞ്ഞ് ഒറ്റത്തടിയായവൻ

ശിഖരങ്ങളിൽകിളികൾ വന്നിരുന്നു
അടുത്ത നിമിഷമവ തോണികളായിളകി
മഞ്ഞപ്പരവതാനിയിൽ
ഉറുമ്പുകളിഴഞ്ഞു
ഉടനവ പരൽ മീനുകളായി
ചക്രവാളത്തിൽ വന്നിരുന്ന്
വിഷുവം മുഖം നോക്കുന്നു
അതിൻ്റെ കണ്ണിൽ നോക്കി
ഞാനിരിക്കുന്നു

മഞ്ഞ മഴ പെയ്തു പെയ്തു
വെയിലിനെ
തോൽപിച്ചുകൊണ്ടിരുന്നു
അതിൽ നീന്തി നീന്തി ഞാൻ
എന്നിൽ
വറ്റിപ്പോയ കടലിനേയും.

....മുനീർ അഗ്രഗാമി

സഞ്ചാരം

സഞ്ചാരം
...............
സങ്കടത്തിൻ്റെ ഒഴുക്കിൽ പെട്ട്
കാണാതായ ഒരിലയെ
ഒരുറുമ്പ് കണ്ടെത്തുന്നു
സന്തോഷത്തിൻ്റെ കാലുകളിൽ
ഇലയോളം ലോകത്ത്
അതു സഞ്ചരിക്കുന്നു
സഞ്ചരിക്കുന്നു.

- മുനീർ അഗ്രഗാമി

ഒന്നൂതി നോക്കൂ

ഒന്നൂതി നോക്കൂ
............................
പകലിൻ്റെ ചാരമാണോ രാത്രി ?
ഒന്നൂതിനോക്കൂ
ചന്ദ്രൻ നിലാവിനാലൂതുമ്പോലെ
താരകങ്ങൾ
രശ്മിയാ ലൂതുമ്പോലെ.

വേനലിൻ്റെ കനലാട്ടം കണ്ട്
ചൂടുപിടിച്ച്
പകലിനൊപ്പം കത്തുമ്പോൾ
കൊന്നപ്പൂ പോലെയാളുവാൻ
മോഹിച്ച്
നിരാശ വരുമ്പോൾ
ഒന്നൂതി നോക്കൂ
തണുത്ത കാറ്റിനാൽ
വേനൽമഴ വെയിലൂതിയകറ്റുമ്പോലെ
ഊതുവാൻ ശ്വാസമുള്ളവർ പറയും ,
പകലിൻ്റെ ചാരമാണു രാത്രി
പൂച്ചയെ പോലെ
അതിൽ ചുരുണ്ടുറങ്ങുമ്പോൾ .
- മുനീർ അഗ്രഗാമി

മീന വെയിലാൾ

മീന വെയിലാൾ
....................
ഇന്നലെ പെയ്ത മഴയുടെ
കുളിരും കൊണ്ട്
ഇന്നൊരു പൊരിവെയിൽ
എങ്ങോ പോയി
എനിക്കും
എന്നെ കാത്തിരുന്ന രാത്രിക്കും
ഒരു തുള്ളി പോലും വെച്ചില്ല
ദുഷ്ടൻ .

- മുനീർ അഗ്രഗാമി

ഇപ്പോൾ എല്ലാം മനസ്സിലാകുന്നു


ഇപ്പോൾ എല്ലാം  മനസ്സിലാകുന്നു
...........................................................
ഇപ്പോൾഎല്ലാം മനസ്സിലാകുന്നു
വഴിപാടുകൾ പൊട്ടിത്തെറിക്കുന്നു
നിവേദ്യത്തിന് തീപിടിക്കുന്നു
പ്രാർത്ഥിച്ചവർ കത്തിപ്പോകുന്നു
വിസ്ഫോടനത്തിൽ
കോവിലിന് അംഗഭംഗം .
ഉത്സവം നിലവിളിയിൽ
അവസാനിക്കുന്നു
എങ്ങും വേദന,
എങ്ങും നിലവിളി
പക്ഷേ
വിഗ്രഹത്തിനു മാത്രം
ഒന്നും സംഭവിക്കുന്നില്ല
ഒന്നും .

- മുനീർ അഗ്രഗാമി

അഗ്നി

അഗ്നി പിശാചാകുന്നു
വെടിക്കോപ്പുകളിൽ
അതിനെ അടച്ചു വെക്കുമ്പോൾ

തൃശൂരിൽ

തൃശൂരിൽ
.....................
മീനപ്പകലിൽ
തൃശൂരിൽ മഴയുടെ പൂരം
വേനലിൻ നെഞ്ചിൽ കുടമാറ്റം
കൊമ്പൻ മരങ്ങൾ
ഇലച്ചെവികളാട്ടുന്നു
അതു കണ്ടു നിൽക്കാൻ
ഒരിളവെയിൽ പോലും വന്നില്ല
വന്നില്ല.



-മുനീർ അഗ്രഗാമി

ഞാൻ സസ്യഭുക്കാണ്

ഞാൻ സസ്യഭുക്കാണ്
......................................
എനിക്കിപ്പോൾ സങ്കടങ്ങളില്ല
എന്തിനെൻ്റെ കഴുത്തറുത്തെന്ന്
ചെഞ്ചീരകൾ ചോദിച്ചില്ലല്ലോ
എന്തിനെന്നെ കൊന്നു കെട്ടിത്തൂക്കിയെന്ന്
കണി വെള്ളരികൾ ചോദിച്ചില്ലല്ലോ
മുലകുടി മാറാത്ത എൻ്റെ കഞ്ഞുങ്ങളെ
പറിച്ചെടുത്തതെന്തിനെന്നു
വരിക്കപ്ലാവു ചോദിച്ചില്ലല്ലോ
എന്തിനെൻ്റെ കൈ വെട്ടിയെന്ന്
മുരിങ്ങാമരം ചോദിച്ചില്ലല്ലോ

ചെടികൾക്ക്‌ ജീവനുണ്ടെന്ന്
എനിക്കറിയാം
കാരണം
ഞാൻ ഭാരതീയനാണ്
എനിക്കിപ്പോൾ സങ്കടങ്ങളില്ല
കാരണം ഞാൻ സസ്യഭുക്കാണ്
പക്ഷേ
എനിക്കിപ്പോൾ
സിംഹത്തെ പോലെ
പല്ലും നഖവും വളർന്നിരിക്കുന്നു
എന്നാലും എനിക്ക് സങ്കടമില്ല
കാരണം ഞാൻ സസ്യ ഭുക്കാണല്ലോ!
-മുനീർ അഗ്രഗാമി

അർത്ഥം

അർത്ഥം
..............
കെട്ടുപോയ വാക്കിൻ കനൽ
ഊതി യൂതി കത്തിക്കുന്നു
അടുപ്പിനൊപ്പമവൾ
അവൻ പേടിച്ചപോൽ
അടുക്കള കത്തിയില്ല
വീട്ടിൽ നിന്നൊരു വെളിച്ചം
നാട്ടിലിറങ്ങുന്നതവൻ കണ്ടു
അതിലവനവനെ ശരിക്കു കണ്ടു
വാക്കുകൾ
സൂര്യനെന്നവനറിഞ്ഞു;
കെട്ടുപോകാതിരിക്കാൻ
അവളുടെ വാക്കിന്
അവൻ കാവലിരുന്നു
അവരുടെ ജീവിതത്തിനും
അവർക്കും
അങ്ങനെ
അർത്ഥമുണ്ടായി.
-മുനീർ അഗ്രഗാമി

പക്ഷം, മറുപക്ഷം

പക്ഷം,
മറുപക്ഷം
............................
വെട്ടിൻ്റെ പാടുകളിൽ
ശക്തി പോയി
രക്തച്ചുവപ്പു വറ്റി
കറുത്ത്
ഒരു പക്ഷം.

സോളാറിൻ്റെ അതിവെളിച്ചത്തിൽ
വിളറി
നിറം പോയി
ജയിലഴികളിൽ കുടുങ്ങി
തകർന്ന്
മറുപക്ഷം
ഉടലിൽ മറ്റേതൊക്കെയോ
ചിഹ്നങ്ങൾ പച്ചകുത്തി
നോവിപ്പിക്കുന്നു,
ഉറുമ്പുകൾ
പാവം കിളി,
കറുത്ത പക്ഷമോ
വെളുത്ത പക്ഷമോ
നല്ലതെന്നറിയാത്ത
ചന്ദ്രനെ പോലെ
വട്ടം ചുറ്റുന്നു.
പറക്കാനാവാതെ
ഇഴഞ്ഞ്.
ശയന പ്രദക്ഷിണം പോൽ
ഇഴഞ്ഞിഴഞ്ഞ്
'കേ ' എന്നു കരഞ്ഞും
'ര 'എന്നു നിരങ്ങിയും
'ളം ' എന്നു വീണു നിലംപൊത്തിയും.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മുനീർ അഗ്രഗാമി

കള്ളൻ

കള്ളൻ
.............
രാത്രിക്കൊപ്പം നടന്നു
അറിയാതെ
വഴി തെറ്റി
പുലരിയിൽ വീണു;
വെളിച്ചമവനെ
പിടിച്ചു കൊണ്ടു പോയി.



-മുനീർ അഗ്രഗാമി

വേനലൊരച്ഛനല്ലോ

വേനലൊരച്ഛനല്ലോ
.................................
പാലുകുടിക്കുന്നു
കുഞ്ഞു ചക്കകൾ;
ക്രൂരനെങ്കിലും
വേനലൊരച്ഛനല്ലോ !



-മുനീർ അഗ്രഗാമി

വിളി കേട്ടവൾ


വിളി കേട്ടവൾ
..........................
"മോളേ എന്ന വിളിയിൽ
അവനൊപ്പം നടന്നതാണ്
എൻ്റെ ആത്മാവ്.

എത്ര വട്ടം തിരിച്ചുവിളിച്ചിട്ടും
അവനൊപ്പമല്ലാതെ
അതു വീട്ടിൽ കയറുന്നില്ല"
--
മുനീർ അഗ്രഗാമി

എല്ലാവരും വായിക്കുന്ന ഒരു കവിത

എല്ലാവരും വായിക്കുന്ന
ഒരു കവിത
.................................
എല്ലാവരും വായിക്കുന്ന
ഒരു കവിതയുണ്ട്
നിരക്ഷരനു പോലും
രാസാനുഭൂതി പകരുന്ന ഒന്ന്.


ചിലർ അത് വായിച്ച്
വേഗം മടക്കി വെക്കുന്നു
ചിലർ തുറന്നു വെച്ച് ഉറങ്ങിപ്പോകുന്നു
ചിലർ ഉറക്കമില്ലാതെ
വായിച്ചു തീരാതെ
ഭാഷ മതിയാവാതെ
നേരം തികയാതെ
വരികളിൽ കുടുങ്ങിപ്പോകുന്നു


അതിൻ്റെ ഭാഷ
ഓരോരുത്തരുടേയും ഭാഷയാണ്.
അതിൻ്റെ ലിപി
ഓരോരുത്തരുടേയും ലിപിയാണ്
ഞാൻ ഒരു പൂവ് നിനക്കു തരുമ്പോൾ
നാമതു വായിക്കുകയാണ്
പൂവതിൻ്റെ അർത്ഥമാണ്.
നീയെന്നെ ചുംബിക്കുമ്പോൾ
ഒരു വാക്ക് മറ്റൊരു വാക്കിനോട്
സന്ധിക്കുകയാണ്
 

 നാം കടലു കാണുമ്പോൾ
തിരകളിൽ അടുത്ത ഖണ്ഡിക തുടങ്ങുന്നു
നമ്മുടെ വിരലുകളിൽ
ഒരു വരിയുടെ അർത്ഥം വിടരുന്നു
ശീതരാത്രികളിൽ നിന്ന്
അതിൻ്റെ അർത്ഥം
ഗ്രീഷ്മത്തിലേക്ക് പറന്നു പോകുന്ന 

ദേശാടനപ്പക്ഷിയാണ്
 

 എല്ലാം വറ്റിപ്പോകുമ്പോൾ
കൊന്നയായ് ചിരിയുടുത്ത്
നിന്നെ പോലെ
എൻ്റെ കണ്ണീരൊപ്പുന്നു
ഒറ്റയ്ക്ക് അത് വായിക്കുന്നവരുടെ
ഒച്ചയിൽ
കരിയിലകൾ കാറ്റിനൊപ്പം നടക്കുന്നു


അതിൻ്റെ പേര്
മഴവരുമ്പോൾ കൊണ്ടുവരും
മണ്ണിൻ്റെ ദാഹം ശമിക്കുമ്പോൾ
നമുക്കുമത് മനസ്സിലാകും
പേരിനും ജാതിക്കും മതത്തിനും
വർണ്ണത്തിനും മുകളിലൂടെ
അതിൻ്റെ വരികൾ ദേശാടനം നടത്തുന്നു;

ദേശാടനം നടത്തുന്നു .

  ..... ...മുനീർ അഗ്രഗാമി

സൂചനകളുടെ ഇതളുകൾ

സൂചനകളുടെ
ഇതളുകൾ
..................
സൂചനകളുടെ
ഇതളുകൾ വിടർന്നു തീരാത്ത
ഒരു പൂവിൽ
ഞാനിരിക്കുന്നു
പ്രണയാർദ്രനായി
മഞ്ഞു തുള്ളിപോൽ.

എന്നെ കാണുന്ന
പ്രഭാതവും
വെളിച്ചവും
നീ തന്നെ
നീ തന്നെ!
-മുനീർ അഗ്രഗാമി

വേനൽ തോൽക്കുന്നു


വേനൽ തോൽക്കുന്നു
....................................
ആരുമറിയാത്ത
ഒരു തണുത്ത കാറ്റിൽ
ഓർമ്മയുടെ
ഇലകളിളകുന്നു.
അത്രമാത്രം;
തോറ്റു പോയല്ലോ നീ
വേനലേ!

-മുനീർ അഗ്രഗാമി

ഈ വിമാനത്തിലിരുന്ന്

ഈ വിമാനത്തിലിരുന്ന്.
.....................
ഇടതുപക്ഷവും
വലതുപക്ഷവും തളർന്ന്
നിലം പറ്റിക്കിടക്കുന്നു
ശാരിക ( നിൻറെ പച്ചത്തത്ത)

നീയറിയാതെ
ഞാനതിനെ
കേരളമെന്നു വിളിക്കുന്നു പ്രിയേ,
വിളിക്കുന്നു
ഈ വിമാനത്തിലിരുന്ന്.


-മുനീർ അഗ്രഗാമി

പ് ലാവിനെ ഓർത്തു കരയുന്നു

 പ് ലാവിനെ ഓർത്തു കരയുന്നു
 ........................................

നോവൽ മുറിച്ച്
നാടകമുണ്ടാക്കിയിരിക്കുന്നു
പ് ലാവ് മുറിച്ച്
അലമാരയുണ്ടാക്കിയ പോലെ
അതു കൊണ്ട്
കാണിയായ ഞാൻ
വായനക്കാരനായ ഞാൻ
അലമാരയുടെ അത്ഭുതം കയ്യടിക്കുമ്പോഴും
പ് ലാവിനെ ഓർത്തു കരയുന്നു


-മുനീർ അഗ്രഗാമി

മഹായുദ്ധം

മഹായുദ്ധം
..............................
മീനരാവിൻ്റെകുരുക്ഷേത്രത്തിൽ
മഹായുദ്ധം നടക്കുന്നുണ്ട്
പുലരുമ്പോഴേക്കും
തണുപ്പ് ജയിച്ചിരിക്കും
പക്ഷേ
വിജയമാഘോഷിക്കാൻ
ഒരു മഞ്ഞുതുള്ളി പോലുമുണ്ടാവില്ല

- muneer agragaami

അവിശുദ്ധൻ

അവിശുദ്ധൻ
.........................
വെളുക്കുവാനറിയാത്ത
നേരത്തിൻ്റെ മുടിയിൽ
വിരലോടിച്ചൊരു
രാത്രി കടക്കുന്നു ,അവിശുദ്ധൻ

വാഴ് വിൻ നിറങ്ങളി ലവൻ
കണ്ട മഴവില്ലിൻ ചുണ്ടിൽ
അവശയായിതുപോലൊരു നേരവും
ചിരിക്കുവാൻ ശ്രമിച്ചില്ല
പുലരിയവനോടു ചിരിച്ചിട്ടും ചിരിച്ചില്ലവൻ;
രാത്രിക്കറുപ്പിൽ
ലയിച്ചു ചേർന്ന േനരമോർത്തവൻ
കൂടുതൽ
അവിശുദ്ധനായി
പാതിരയും പാതിരിയുമറിയാ നേരം
തേങ്ങലിനൊപ്പം
വാച്ചു പോൽ
അവൻ്റെ കൈത്തണ്ടയിൽ
പിടിക്കും
അന്നേരം അവൻ്റേതായ നേരം
അവൻ്റെ വിയർപ്പുതുള്ളിയിൽ
വിളയുമന്നം
ആ നേരം രുചിക്കും
ഇല്ല
ഒരു കുമ്പസാരക്കൂടുമവനെ
വഴിതെറ്റിക്കി ല്ല

- മുനീർ അഗ്രഗാമി

കാത്തിരിക്കുന്നവൾ

കാത്തിരിക്കുന്നവൾ
.................. ................
ഇടവഴിയിലെ തണുപ്പിലുടെ
ഒറവു വെള്ളത്തിൽ
കാലു നനച്ച് കയറി വന്നവൻ
നാടുവിട്ടിട്ട് നാലു വർഷമായി

ആഴവും ആർദ്രതയും നിറഞ്ഞ്
ചുവന്നു കവിളുപോലെ
കിടന്ന വഴിയിപ്പോൾ
കറുത്ത്
തടിച്ച്
പരന്നു പൊള്ളുന്നു.
ശരീരം വികസിക്കുന്ന
അസുഖമുള്ള രോഗിയെ പോൽ!
അവനിനി തിരിച്ചു വരാതിരിക്കുമോ?
അവന്നുള്ളിലെ കുളിരു
തീരാതിരിക്കുവാൻ !

-മുനീർ അഗ്രഗാമി

..

എനിക്കൊരു നേതാവിനെ വേണം

എനിക്കൊരു നേതാവിനെ വേണം;
കൂട്ടില്ലാതാവുമ്പോഴും
കൂടെ നടക്കുന്നവൻ;
ഏപ്പോഴും ഒരടി മുന്നിലാകുന്നവൻ
മുന്നോട്ട് എന്നെ കൈ പിടിച്ച് വലിക്കുന്നവൻ
ഉള്ളിലെ വെളിച്ചം
മുഖത്തുദിച്ചവൻ

എനിക്കൊരു നേതാവിനെ വേണം
കൊടി വെച്ച കാറിൽ പോയാലും
കൊടിക്ക് നനയ്ക്കുന്നവൻ
ദൂരെയായാലും അടുത്തുണ്ടെന്നു തോന്നുന്നവൻ
കുന്നും വയലും കണ്ടു നടന്ന്
മരത്തണലിൽ വിശ്രമിക്കാനറിയുന്നവൻ
എനിക്കൊരു നേതാവിനെ വേണം
ഇടവപ്പാതിയുടെയും
ഇടവഴിയുടെയും കൂട്ടുകാരൻ
മുക്കുറ്റിയുടെയും മുരിങ്ങയുടെയും
കഴിവു കൊണ്ട് രോഗം മാറ്റുന്നവൻ
മണ്ണിൽ നിന്ന്
ആകാശത്തെ കുറിച്ച്
സംസാരിക്കുന്നവൻ
എനിക്കൊരു നേതാവിനെ വേണം
ജീവനുള്ളതിനാൽ ജീവിക്കുന്നവൻ
മനുഷ്യനായതിനാൽ
മനുഷ്യനാകുന്നവൻ!
മലയാളിയായതിനാൽ
മലയാള മറിയുന്നവൻ
മനസ്സുള്ളതിനാൽ
മനസ്സിലാവുന്നവൻ
എനിക്കൊരു നേതാവിനെ വേണം
പിന്നിൽ ഞാനുണ്ടെന്ന്
എപ്പോഴും ഉറപ്പുവത്തുന്നവൻ
എനിക്കു പകരം ഞാനാകുന്നവൻ
എനിക്ക് വാക്കില്ലാ താകുമ്പോൾ
വാക്കാകുന്നവൻ
ചലനമില്ലാതാകുമ്പോൾ
എൻ്റെ ചലനമാകുന്നവൻ
എനിക്കൊരു നേതാവിനെ വേണം
ജനാധിപത്യം പുലരുവാൻ
എൻ്റെ മനസ്സാകുന്നവൻ
അമൂല്യമായ
എൻ്റെ വോട്ട് സൂക്ഷ്മതയോടെ ഏൽപിക്കാൻ
വിശുദ്ധിയുള്ളവൻ
ഏതു പെരുമഴയത്തു നിൽക്കുമ്പോഴും
കടയുമായ് വന്ന്
എന്നെ സംരക്ഷിക്കുന്നവൻ


-മുനീർ അഗ്രഗാമി

ഫൂളാകുന്നവർ

ഫൂളാകുന്നവർ
.......
(ഏപ്രിൽ ഒന്നിന് എഴുതിയ രാഷ്ട്രീയ കവിത.
വായിച്ച് വിഡ്ഢിയാവുകയോ ബുദ്ധിമാനാകുകയോ ചെയ്യാം)
..................................................
അറുപതു കഴിഞ്ഞ ഒരാൾക്കും
ഞങ്ങൾ വോട്ടു കൊടുക്കില്ല
എന്തുകൊണ്ടെന്നാൽ
അർ '.അത്തും പിത്തും പറയുന്നത്
പുറത്താരും കേൾക്കേണ്ടല്ലോ!
കാലുമാറുന്നവർക്കും കാലുവാരുന്നവർക്കും
ഞങ്ങൾ വോട്ടു ചെയ്യില്ല
എന്തുകൊണ്ടെന്നാൽ
മറ്റൊരാളുടെ കാലിൽ നടക്കുന്നത്
ഞങ്ങൾക്കിഷ്ടമല്ലല്ലോ

ഞങ്ങളെ പോലെ ജീവിക്കാത്ത നേതാവിന്
ഞങ്ങൾ വോട്ടു കൊടുക്കില്ല
എന്തെന്നാൽ അവർ അവരെ പോലെ ജീവിക്കാൻ ഞങ്ങളെ അനുവദിക്കുന്നില്ല്ലലോ
മുമ്പ് കൊണ്ടുപോയ വോട്ടുകൾക്കൊന്നും
നന്ദി പറയാൻ തിരിച്ചെത്താത്ത
ഒരാൾക്കും ഞങ്ങൾ വോട്ടു ചെയ്യില്ല
എന്തെന്നാൽ ഞങ്ങളുടെ പേരും ഊരും
അവർക്ക് ഓർമ്മയില്ലല്ലോ
ഏപ്രിൽ ഒന്നിന്, വിഡ്ഢി ദിനം
ഞങ്ങൾ ആഘോഷിക്കാറില്ല
എന്തുകൊണ്ടെന്നാൽ
ഞങ്ങൾ എല്ലാ ദിവസവും വിഡ്ഢിയായിത്തീരുന്നവരല്ലോ
പക്ഷേ അഞ്ചു വർഷത്തിലൊരിക്കൽ
ബുദ്ധിമാൻമാരുടെ ഒരു ദിനം വരും
എന്തുകൊണ്ടെന്നാൽ
അന്ന് ബുദ്ധിയുണ്ടാകാനാണല്ലോ
മറ്റെല്ലാ ദിവസവും ഞങ്ങൾ
വിഡ്ഢികളാവുന്നത് .


-മുനീർ അഗ്രഗാമി

അത് അവരെ നോക്കി കിതയ്ക്കുന്നു

അത് അവരെ നോക്കി കിതയ്ക്കുന്നു
...................................
ഓർമ്മകളിൽ കയറിപ്പോയ
വണ്ടിയിൽ നിന്നും അവളിറങ്ങുന്നു
അവൻ ഒരു ബസ്സ്റ്റോപ്പായി
തരിച്ചുനിൽക്കുന്നു

ഒരു വലിയ മഴ പെയ്യുന്നു
പാരലൽ കോളജിനും
അവനുമിടയിൽ നിന്ന്
പ്രണയം കൈ നീട്ടുന്നു


ഓർമയുടെ വണ്ടി നിർത്തുന്നു
ടയർ ചെളിയിൽ പുതഞ്ഞ്
മുന്നോട്ടു പോകാനാകാതെ
അത് അവരെ നോക്കി കിതയ്ക്കുന്നു

-മുനീർ അഗ്രഗാമി

ഓർമ്മയുടെ ഇതിഹാസം

ഓർമ്മയുടെ ഇതിഹാസം
.........................................
ഓർമ്മയുടെ ഇതിഹാസം വായിക്കുകയായിരുന്നു
ഞാൻ
നായകൻ
ഏതോ സങ്കടത്തിരയിൽ നനഞ്ഞ് കടൽത്തീരത്ത്
സ്വന്തം ദർശനമെഴുതി
ഇരിക്കുകയായിരുന്നു
ജന്മാന്തരങ്ങളുടെ സ്വപ്നക്ഷതങ്ങളുടെ പടുകളിൽ
അലഞ്ഞു തളർന്ന്
വീണു കിട്ടിയ വാക്കുകൾ കൊണ്ട്
കടലുണ്ടാക്കുകയായിരുന്നു ഞാൻ
കാറ്റ് അടുത്ത് വന്നിരുന്നു
ഓരോ കഥ പറയാൻ തുടങ്ങി
തിരയിൽ നിന്ന് തെറിച്ച തുള്ളിയിൽ എൻ്റെ
പൂർവ്വജന്മം നീന്തിയതിൻ്റെ ഓർമ്മ വായിച്ചത്,
ജലം മുറിച്ച് നടന്ന പ്രവാചകൻ്റെ വഴിയിൽ വീശി നിന്നത്,
താടിയും മുടിയും നീട്ടിയ
മെലിഞ്ഞ മനുഷ്യൻ്റെ കൂടെ
കരിമ്പനകൾക്കിടയിലൂടെ
ചെതലിമല കയറിയത് ,
ഒറ്റപ്പെട്ട ഗ്രാമത്തിൽ
വിശ്രാന്തിയനുഭവിച്ച്
ചെവിയാട്ടുന്ന കുഞ്ഞു ചെടിയിൽ
ഊഞ്ഞാലാടുമ്പോൾ
കുഞ്ഞേ എന്ന് അറിയാതെ വിളിച്ചു പോയത് ...
ആരും എഴുതാത്ത കഥകളിൽ നിന്ന്
പിടഞ്ഞെഴുന്നേറ്റ്
ഓർമ്മകളുടെ ഇതിഹാസത്തിൽ
കഥാപാത്രങ്ങൾ
നിറഞ്ഞു കൊണ്ടിരുന്നു
ഞാൻ
ഓരോ വരിയിലും
ഒരു ഗാലക്സി കണ്ടു
ഓരോ വാക്കിലും
ഒരു താരകം കണ്ടു
അതിൻ്റെ വെളിച്ചത്തിൽ
കടൽ കരയിലേക്കു നോക്കി
കാറ്റ് കുതിച്ചു പാഞ്ഞു
എണ്ണമറ്റ നിലവിളികളിൽ
നിലവിട്ട മനസ്സുകൾ
മലയിറക്കം തുടങ്ങി
അവ പുഴകളായി;
കടൽ നിറഞ്ഞു തൂവി;
കല്പാന്തമായി.
ഒരാലിലയിൽ ഞാൻ
ഓർമ്മകൾ കടിച്ച്
പൊങ്ങിക്കിടന്നു
വായിച്ചു കൊണ്ടേയിരുന്നു
...........................................
മുനീർ അഗ്രഗാമി

ചെയ്ത വോട്ടുകൾ

ചെയ്ത വോട്ടുകൾ
..........................
ചെയ്ത വോട്ടുകൾ
എപ്പോൾ വേണമെങ്കിലും
തിരിച്ചെടുക്കാവുന്ന യന്ത്രത്തിലേ
ഞാൻ വോട്ടു ചെയ്യൂ

വെറുമൊരു ഞെക്കലല്ലത്
എൻ്റെ നാടിൻ്റെ
ഹൃദയമിടിപ്പിലൊന്നാണത്
പച്ചയും ചുവപ്പും കത്തിച്ചു കളിയല്ലത്
എൻ്റെ ജീവൻ്റെ നിറമാണത്
നിനക്കു തന്നാലും നീയതു
സൂക്ഷിക്കുവാനശക്തനെന്നെനിക്കു തോന്നുകിൽ
തിരിച്ചെടുക്കണം;
എൻ്റെ ഹൃദയമാണത് .


-മുനീർ അഗ്രഗാമി

മാവ്

മാവ്
.........
പൂക്കാത്ത മാവിൽ
ഒരു കാക്ക വന്നിരുന്നു;
പറന്നു പോയി;
തിരിച്ചു വന്ന് കൂടുണ്ടാക്കി;
കുഞ്ഞു കാക്കകൾ കരഞ്ഞു
അവയുടെ വായിൽ
രണ്ടിതളുകൾ.


മാവതുനോക്കി നിൽക്കെ
പകലു പോയി ;
രാത്രിയായി
അനിർവ്വചനീയമാമേതോ കാറ്റിൽ
ഇലകളെല്ലാം ചിറകുകളായി
വേരുകളെല്ലാം കാലുകളായി
രാത്രിയുടെ നിറം ഉടലിൽ പൂശി
മാവ്
ഭൂമിയുടെ ചെറു കൊമ്പിലിരുന്നു;

അറിയാതെ ഉടൽ പൂത്തുമലർന്നു
തിരുവാതിരക്കുളിരു കൊത്തിയെടുത്തു
കൂടുണ്ടാക്കി
ഹാ! ഹാ പുലരിയിൽ
പച്ച നിറത്തിലെത്രയെത്രമുട്ടകൾ !
വേനലിൻ ചൂടു പിടിച്ചെടുത്ത്
മാവ് അവ
വിരിയുവാനടയിരുന്നു

മാമ്പഴക്കാലം വന്നു
കുഞ്ഞുങ്ങൾക്ക് പാലുമായ്
ഒരു മഴ കാത്തു നിന്നു
രണ്ടിലച്ചിറകു വീശി
കുഞ്ഞുങ്ങൾ മുകളിലേക്ക് പറന്നു
മണ്ണിലല്ലാതെ കാലുകൾ
അവരെവിടെയും വെച്ചില്ല

മാവിനു ചുറ്റും കാക്കകൾ പറന്നു
രാത്രിയായി
മാവു പറഞ്ഞു ,
നിലാവേ നീയിതൊന്നും
ആരോടും പറയരുതേ!

-മുനീർ അഗ്രഗാമി

ഉയിർപ്പ്

ഉയിർപ്പ്
................
സ്നേഹിക്കുന്നവൻ ( ൾ )
എന്നും കുരിശു ചുമക്കുന്നു
ചുമന്നുകൊണ്ടുപോയത്
എല്ലാവരും കാണെ
ഏറ്റവും ഉയരത്തിൽ വെക്കുന്നു
പൊടിഞ്ഞ രക്തബിന്ദുക്കൾ
േറാസാപ്പൂവിതളുകളായ്
കൂടെ വരുന്നവർക്ക്
പരവതാനി വിരിക്കുന്നു

കുരിശിൽ കണ്ണടച്ച്
മലർന്നു കിടക്കുന്നു
ആണികൾ അവരടിച്ചു കയറ്റുന്നു
മൂന്നാണിപ്പഴുതിലൂടെ
അവശേഷിച്ച സ്നേഹവും
അവരൂറ്റിയെടുക്കുന്നു

വെയിലിൻ്റേയും കാറ്റിൻ്റേയും
സ്നേഹം മാത്രമറിഞ്ഞ്
മൂന്നുദിവസം അങ്ങനെ കിടക്കുന്നു
നിനക്കു വേണ്ടി ജീവിക്കാത്തവനേ
നിന്നെയെനിക്കു വേണ്ടെന്ന്
മരണവും മൊഴിയുന്നു
ഉയിർക്കുന്നു,
തിരിച്ചു കിട്ടാത്ത സ്നേഹത്തിൻ്റെ
സെമിത്തേരിയിലിരിക്കുന്നു

ആരൊക്കെയോ
സ്നേഹ പ്പൂക്കളുമായ് വരുന്നു
പ്രണയ മൊഴികളുമായി
അടുത്തിരിക്കുന്നു
അവരുടെ കണ്ണുകളിലേക്കു നോക്കി
ഇങ്ങനെ പറഞ്ഞു:

പ്രിയരേ
അവരെപ്പോലെ
നിങ്ങളിൽ ഒറ്റുകാരുണ്ടെങ്കിൽ
തിരിച്ചു പോകുക
അവരെ പോലെ
നിങ്ങളിൽ മുറിവുകളിലൂടെ
സ്നേഹിക്കുന്നവരുണ്ടെങ്കിൽ
അകന്നു പോകുക

എന്തെന്നാൽ
ഏറ്റ പീഡകളിൽ നിന്ന്
ഞാൻ സ്നേഹം പഠിച്ചിരിക്കുന്നു.

-മുനീർ അഗ്രഗാമി