ഏഴിലകളുള്ള രാവ്

ഏഴിലകളുള്ള രാവ്
..................................
മുടിയഴിച്ചിടുന്നു,
ഏഴിലകളുള്ള രാവ്

അതിൻ തുമ്പിലുണ്ട്
മിന്നാമിനുങ്ങുകൾ
ഞൊടിയിടെ വിടർന്നു
പാറും പൂവുകൾ

മുടിനാരിന്നോളപ്പരപ്പിൽ
വിരലൊരു കപ്പൽ

കപ്പിത്താനായതിൽ പിന്നെ
കടലുകൾ പലതുണ്ടു
രാവിൻ മഹാപ്രപഞ്ചത്തിൽ
മുങ്ങുവാനം പൊങ്ങുവാനും

എനിക്കു മീട്ടുവാൻ
ഇലകളേഴിലും
ഏഴായിരമിഴകൾ
രാമഴ തോർന്നീറനിറ്റുന്ന തിരകൾ

മുടിയഴിച്ചിടുന്നു
എഴിലകളുള്ള രാവ്
ഏഴിലമ്പാലയിൽ
നീയിരിക്കുന്നു
ഞാൻ നിൻ മടിയിൽ കിടക്കുന്നു

നിശ്ശബ്ദതയിലൊരു ചുംബനം
വീണുരുളുന്നു
മേഘമറവിൽ കവിളുപോൽ
നിലാവ് തെളിയുന്നു.

- മുനീർ അഗ്രഗാമി

മറ്റൊരു നദി

മലയാളി
മറ്റൊരു നദിയാണ്
പ്രളയത്തിൽ
നാലാൾ പ്പൊക്കത്തിലുയർന്നാലും
വെള്ളമിറങ്ങുമ്പോൾ
വിണ്ടു കീറുന്നു

വിള്ളലിലൂടെ
മറ്റാരോ ഒഴുകുന്നു
വിള്ളലുകളിൽ തളം കെട്ടി
തർക്കിച്ചിരിക്കുന്നു,
മറ്റൊരു പേമാരി വരെ.

- മുനീർ അഗ്രഗാമി

വിശപ്പേ എൻ വിശപ്പേ

വിശപ്പേ എൻ വിശപ്പേ
........................................
കൗമാരത്തിലും യൗവ്വനത്തിലും
അവനെന്നെ പിടികൂടി
എന്റെ ഉദരത്തിൽ വന്നു കിടന്നു
അവനെ അനുസരിക്കുവാൻ പഠിച്ചു
ജീവിക്കണമെങ്കിൽ അവനില്ലാതാവണം
അതിനു വേണ്ടി ജനങ്ങൾക്കു മുന്നിൽ കൈ നീട്ടി.

( ദരിദ്രർ 11:12:' 18 )

ബാല്യത്തിൽ
അവനെ പ്രതിരോധിക്കാനായിരുന്നെങ്കിൽ
വിദ്യ തേടുകയും നേടുകയും
ചെയ്യുന്നവരുടെ കൂട്ടത്തിൽ വന്ന്
വയലുകളും പാചകശാലകളും സ്വന്തമാക്കി
അവനെ മറികടക്കുകയും ചെയ്യുമായിരുന്നു
( ദരിദ്രർ 12:11:'17)

അനന്തരം
അവന്റെ വിരലുകളിൽ കിടന്ന് പിടഞ്ഞു
ഒലീവെണ്ണയോ
ഈത്തപ്പഴമോ റൊട്ടിയോ കിട്ടിയില്ല
അവന്റെ അടിമ തന്നെയെന്ന്
സമയസൂചികൾ കാതിൽ പച്ചകുത്തി.

( ദരിദ്രർ 14: 12: '18)

'വിശപ്പേ
എന്തിനാണെന്നെയിങ്ങനെ പീഡിപ്പിക്കുന്നത് !
എത്ര മുട്ടിപ്പായി പ്രാർത്ഥിച്ചിട്ടും
എന്നിൽ നിന്നും നീ
അകന്നുപോകാത്തതെന്ത് ?
എന്റെ ഉറക്കം കീറിയെറിഞ്ഞ്
എന്റെ അടുത്തിരുന്നെന്നെ
കശക്കുന്നതെന്തിന് ?
ചാച്ചനു വായ്യാഞ്ഞിട്ട്
അമ്മയ്ക്ക് ദീനമായിട്ട്
മറ്റാരുമില്ലാഞ്ഞിട്ട്
നല്ലിടയാ,നിന്നെ ഞാനെന്നെത്തനെ
ഏൽപ്പിച്ചതല്ലേ
എന്നിട്ടും വിശപ്പേ നീയെന്നെ തകർക്കുന്നതെന്ത് ?
അനുവാദമില്ലാഞ്ഞിട്ടും
എന്നുടലിൽ കയറുന്നതെന്ത്?
നരകത്തീയായ്
ഉള്ളിലാളുന്നു നീ
ആളുന്നു
ആളുന്നു
ആളുന്നു...
വിശപ്പേ വിശപ്പേ
നീ യെന്നെ വിട്ടു പോകുവാൻ
സന്തോഷത്തിന്റെ
അപ്പവും വീഞ്ഞുമായ്
എന്റെ ഇടയൻ വരാത്തതെന്ത്?
വിശപ്പേ
നീയവനെ വീണ്ടും കുരിശിൽ തറച്ചോ?
അവൻ വരുന്ന വഴിയെല്ലാം
വിശന്നു മരിച്ചോ?
അവനോളം പീഡയേൽക്കെ ഞാൻ
അവനെ പോൽ കുരിശു ചുമന്ന്
സങ്കടമല കയറുന്നു
പുറത്തല്ല അകത്താണെൻ കുരിശ്
വിശപ്പേ വിശപ്പേ നീ തന്നെ
നീ തന്നെയെൻ കുരിശ്.
നിന്റെ കൈകൾ തന്നെ
നാലാമത്തെ ആണിയും
അടിച്ചു കയറ്റുന്നു
പറവകളെ ഞാൻ നോക്കുന്നു
വിതയ്ക്കാതെ കൊയ്യാതെ
അവ വിശപ്പില്ലാതെ കഴിയുന്നു
അവയിൽ നിന്നും ധാന്യമണിയാൽ
വിശപ്പു നീ എടുത്തുകളയുന്നു
വിശപ്പേ വിശപ്പേ
ഉയിർക്കുവാനൊരു മോഹം
വിശപ്പില്ലാത്ത ലോകം പണിയുവാനൊരാഗ്രഹം
നല്ലിടയാ നാഥാ '' തുണയ്ക്കുക .

- മുനീർ അഗ്രഗാമി

ഒടുവിൽ ദി ഗ്രേറ്റ് ഡിക്റ്റേറ്റർ നിറങ്ങളെ കുറിച്ച് സംസാരിക്കുന്നു.

ഒടുവിൽ ദി ഗ്രേറ്റ് ഡിക്റ്റേറ്റർ നിറങ്ങളെ കുറിച്ച് സംസാരിക്കുന്നു.
.........................................................
പച്ച ഞങ്ങളുടെ നിറമല്ല
അതുകൊണ്ട് ഇലകളെല്ലാം വെട്ടിക്കളയാൻ ഉത്തരവിടുന്നു
നീല ഞങ്ങളുടെ നിറമല്ല
അതുകൊണ്ട്
ആകാശത്തേയും കടലിനേയും നിരോധിക്കുന്നു
മഞ്ഞ ഞങ്ങളുടെ നിറമല്ല
അതിനാൽ പൂക്കളോട് വിരിയരുതെന്ന്
കല്പിക്കുന്നു
ചുവപ്പ് ഞങ്ങളുടെ നിറമല്ല
അതിനാൽ രക്തമുള്ളതിനെയെല്ലാം
തടവിലിടുന്നു
കാവി ഞങ്ങളുടെ നിറമല്ല
അതുകൊണ്ട് സന്ധ്യയെ കണ്ടാസ്വദിക്കുന്നവരുടെ
കണ്ണുപൊട്ടിക്കുന്നു
വെളുപ്പ് ഞങ്ങളുടെ നിറമല്ല
അതുകൊണ്ട്
വെൺമയുള്ളതെല്ലാം കുഴിച്ചുമൂടുന്നു
കറുപ്പ് ഞങ്ങളുടെ നിറമല്ല
അതിനാൽ അക്ഷരങ്ങൾ എരിച്ചു കളയുന്നു.
ഞങ്ങളുടെ നിറം ഒരു കൊടിയിലുമില്ല
അധികാരത്തിന്റെ വാൾപ്പിടിയിൽ
അത് ഞങ്ങളുടെ കൈക്കുള്ളിൽ ഒളിഞ്ഞിരിക്കുന്നു
അതേതു നിറമെന്ന് ഒളിഞ്ഞു നോക്കരുത്
ഉത്തരവുകൾ അനുസരിക്കാനുള്ളതാണ്
അതിലേക്കുള്ള തുറിച്ചു നോട്ടം പോലും
മുന്നറിയിപ്പില്ലാതെ ഞങ്ങൾ വെട്ടിക്കളയും
ചിലപ്പോൾ ഞങ്ങളുടെ നിറം
നിങ്ങൾക്കു മുന്നിലൂടെ
ഓന്തിന്റെ തൊലിയിൽ കയറി സഞ്ചരിക്കും
നിറത്തെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ
എല്ലാം തകർത്തെറിയും .

-മുനീർ അഗ്രഗാമി

രതീശൻ പറഞ്ഞു

രതീശൻ പറഞ്ഞു:
എന്റെ നാടിന്റെ മുഖത്ത്
കന്യാസ്ത്രീകളുടെ രക്തമുണ്ട്
ഉണങ്ങിപ്പിടിക്കാതെ
എന്റെ കൊടിയുടെ നിറത്തിൽ അത്
എന്നെ നോക്കിക്കരയുന്നു
എന്റെ കൊടി കരയുമ്പോലെ
കൊടി പിടിച്ച എന്നിലേക്ക്
തീ പോലെ അത് പടരുന്നു
കൊടി കത്തുമോ ?
കത്തുമെന്ന് അതിലെ വെളുത്ത
അടയാളം
എന്റെ അപ്പൂപ്പനെ പോലെ പറയുന്നു;
നീതിയുടെ ജലം കൊണ്ട്
കഴുകി ആ തീ
തണുപ്പിച്ചില്ലെങ്കിൽ.
രതീശൻ കരഞ്ഞു.

- മുനീർ അഗ്രഗാമി

പമ്പ

പമ്പ
.......
ഗതി മാറി ഒഴുകിയ
നദിയെ നോക്കൂ
ആദ്യത്തെ ഒഴുക്കിൽ വിശ്വാസം നഷ്ടപ്പെട്ട
ഒരുവളാണത്.
മുറിഞ്ഞിട്ടും
പുതുവഴി വെട്ടി അവൾ ഒഴുകുന്നു

അവളെ വിശ്വസിച്ചിരുന്നവർ
അവളുടെ വിശ്വാസം
തിരിച്ചുപിടിക്കാൻ
നടത്തുന്ന ശ്രമങ്ങൾ നോക്കൂ
ഗതി മാറാൻ കൂട്ടാക്കാത്ത ആളുകൾ
ഗതി മാറിയവളെ വീണ്ടും
പഴയ അച്ചിലേക്ക് കുത്തിയൊതുക്കുന്നതു
കാണുന്നില്ലേ?
നദി സ്ത്രീയായതുകൊണ്ടാവാം
അവളുപേക്ഷിച്ച വഴിയിലേക്കു തന്നെ
പുരുഷാരം അവളെ
വഴി നടത്തുന്നത് !
അവൻ തീരുമാനിക്കുന്നു
നല്ലനടപ്പ്
നല്ലവഴി
പമ്പ
കണ്ണോം പുഴ
ചെറുതോണിപ്പുഴ
നിള
മീനച്ചിലാർ
കല്ലാർ
എന്നിങ്ങനെ അവളുടെ പേരുകൾ
ഒഴുകുന്നു
അവളെങ്ങനെ ഒഴുകണമെന്ന്
ഇപ്പോഴും അവൻ തീരുമാനിക്കുന്നോ ?
അവളോടൊന്നു ചോദിക്കുക പോലും ചെയ്യാതെ .
അവൻ അതിരു കെട്ടി
മോടി കൂടിയ വഴിയിൽ
ജലമിറങ്ങി
തല താഴ്ത്തി വീണ്ടും
അടുക്കളയിലെന്നപോൽ
അവൾ ഇരിക്കുന്നു
ഒഴുക്കു പോലും മറന്ന്.
പൂജാവിഗ്രഹം പോൽ .
- മുനീർ അഗ്രഗാമി

സാഫോ

സാഫോ
......................
സാഫോ ഇന്നലെ കാവിൽ വന്നു
വളളിപ്പടർപ്പുകൾക്കിടയിലേക്ക്
നൂണുകയറി
അവിടെ കാത്തിരിക്കുന്നവളെ ചുംബിച്ചു

അവർ രണ്ടു പേരും
രണ്ടു നാഗങ്ങളായി ;
ചുറ്റിപ്പിണഞ്ഞു
പുറത്തിറങ്ങി.
ലോകം മാറി
രാജ്യം ലെസ്ബോസ് ദ്വീപായി
സാഫോ അനേകം ഉടലുകളുള്ള
ചുണ്ടുകളായി
ചുംബനത്തിന്റെ ഇടവേളകളിൽ
അവൾ കൂട്ടുകാരിയുടെ കാതിൽ പറഞ്ഞു
' എനിക്കു വേണ്ട തേൻ
തേനീച്ചയും ...'
അവൾ തന്നെ പൂവ്
അവൾ തന്നെ തേനീച്ച
കവിത തേനാവുകയും
ഒരു തുള്ളിക്കവിതയിൽ
അവൾ ഗ്രാമകന്യകയുടെ
മധുരമായിത്തീരുകയും ചെയ്തു
അവിശുദ്ധി വിശുദ്ധമായി
പെട്ടെന്ന്
സാഫോ രണ്ടുടലുകളിൽ
ശാസ്ത്രത്തിനെതിരെയുള്ള
ഒരു വരിയായി തെളിഞ്ഞു;
സജാതീയ ദ്രുവങ്ങൾ ഇനി
വികർഷിക്കുകയില്ല.
- മുനീർ അഗ്രഗാമി

പിക്കാസോ

പിക്കാസോ
...................
ചിത്രകാരൻ നഗരത്തെ വരയ്ക്കുമ്പോൾ
ചിതറിപ്പോയ
ഒരു ജീവിയുടെ അവയവങ്ങൾ
ചേർത്തുവെയ്ക്കുന്നതു പോലെ
വരച്ചു.
തൊട്ടടുത്ത് പിക്കാസോ വന്നു നിന്നു

കണ്ണും കയ്യും കാലും തലയും
ഇഷ്ടമുള്ള സ്ഥലത്ത്
ചേർത്തുവെച്ചു.
വന്നതെന്താണെന്ന്
ചിത്രകാരൻ ചോദിച്ചില്ല
കുതിരകളേയും തോക്കുകളേയും
പട്ടാളക്കാരേയും
കഷണങ്ങളാക്കി
ഒന്നിനു മുകളിൽ ഒന്നായി വരച്ചു ചേർത്തു .
അന്നേരം കുതിരപ്പുറത്തിരിക്കുന്നു, പിക്കാസോ.
നിറങ്ങളിൽ ജീവിച്ചിരിക്കെ
മരിച്ചെന്ന് ആരാണ്
നുണ പറഞ്ഞതെന്ന് അദ്ദേഹം ചോദിക്കുന്നു.
നഗരത്തിൽ കുളമ്പടിക്കുന്ന
ഫാഷിസത്തിന്റെ ചലനങ്ങൾ
നിറങ്ങളിൽ എടുത്തു വെച്ചു
കാൻവാസിൽ പിക്കാസോയുടെ
ഹൃദയം സ്പന്ദിച്ചു
കുറേ പോലീസുകാർ വന്നു
പിക്കാസോയെ അവർ അറസ്റ്റ് ചെയ്യും
ഏതു നിറത്തെയും അവർ
വിലങ്ങു വെച്ചു കൊണ്ടു പോകും
പെട്ടെന്ന് ചിത്രകാരൻ
എല്ലാം മയച്ച്
ഒരു ചെമ്പരത്തിപ്പൂവു വരച്ചു.
അതിന്റെ ഇതളിൽ സ്വന്തം ഹൃദയം വരച്ചു
ചിതറിപ്പോകാൻ സാദ്ധ്യതയുള്ള ഒരു രാജ്യത്തിന്റെ
അവയവങ്ങൾ വരച്ചു;
ഒരേ നിറത്തിൽ
പിക്കാസോ ഉടൻ അപ്രത്യക്ഷനായി .
- മുനീർ അഗ്രഗാമി

ഒരരുവിയെ എനിക്കറിയാം

കാട്ടിൽ നിന്നും തുടങ്ങി
പുഴയിലവസാനിക്കുന്ന
ഒരരുവിയെ എനിക്കറിയാം
പുഴയിൽ നിന്നും
കടലിൽ നിന്നും
അതെന്നോടു സംസാരിക്കുന്നു

പരിചയമില്ലാത്തതിനാൽ
അത് നിങ്ങളോട് സംസാരിക്കുന്നില്ല എന്നേയുള്ളു
പുഴയിൽ നിന്നും
കടലിൽ നിന്നും.
അതുകൊണ്ട് ,
നിങ്ങൾ അതിനെ അറിയാത്തതുകൊണ്ട്
അതവിടെ ഇല്ല എന്നു മാത്രം പറയരുതേ
മരിച്ചവർ മിണ്ടുമ്പോലെ
ജീവിച്ചിരിക്കുന്നവർ
മിണ്ടുമ്പോലെ
അതെന്നോടു മിണ്ടുന്നു.
ആ അരുവിയെന്നോട്
ഇന്നതിന്റെ വീടിനെ കുറിച്ചു ചോദിച്ചു
അതിന്റെ വീടോ
വീടിന്റെ വീടായ മലയോ
ഇന്നവിടെയില്ലെന്ന് ഞാനെങ്ങനെ
അതിനോടു പറയും ?
പറയൂ
എങ്ങനെ പറയും !
- മുനീർ അഗ്രഗാമി

ഓണമേ
പൂക്കളെയെല്ലാം
പ്രളയം കൊണ്ടുപോയി.
എങ്കിലും പാതി ജീവനോടെ
ചെടികളെ അത്
ബാക്കിവെച്ചിരിക്കുന്നു.
തിരുവോണമേ...
നിനക്കു വരാനുള്ള
വഴിയായ്
തളിർക്കുവാൻ !

- മുനീർ അഗ്രഗാമി

പുഴയും ഞാനും

പുഴയും ഞാനും
..................
ഗതി മാറി ഒഴുകുന്നു
ഞാനും പുഴയും
പഴയ തീരത്തെ
മറന്ന് മറന്ന്

ഒരേ പ്രളയം തന്നെ
രണ്ടു പേരിലും
നിറയുന്നു
ഉരുൾപൊട്ടിക്കലങ്ങി
കുത്തിയൊഴുകുന്നു
രണ്ടു പേരിലും മനം
മറ്റൊരു വഴിയിലൂടെ
മറ്റൊരു വിധത്തിൽ
പോകുവാൻ കൊതിക്കുന്ന
ഒരാൾ എല്ലാരിലുമുണ്ട്
ഇപ്പോൾ
എന്നിലെ അയാൾ
എന്നിൽ പുഴ;
പുഴയിൽ ഞാൻ.
അല്ലെങ്കിൽ തന്നെ
ചില നിമിഷങ്ങളിൽ
ആരാണ്
ഗതി മാറാത്തത്!
ഗതി മാറിയുള്ള
ആ ഒരൊഴുക്ക്
അത്ര എളുപ്പമല്ല
പുഴയിലായാലും
മനുഷ്യനിലായാലും.
സത്യത്തിൽ
ഒരേ വഴിയിലൂടെ ഒഴുകി മടുത്ത
എത്ര പുഴകളാണ് മനുഷ്യർ
വെറുതെയല്ല ഉടലിൽ
ഇത്രയധികം ജലം!
- മുനീർ അഗ്രഗാമി
പണി
...................
എല്ലാം കഴുകിക്കഴിഞ്ഞോ
എന്നു ചോദിച്ച് പാതിര
വീണ്ടും വന്നു
വിശക്കുന്നുണ്ടല്ലേ എന്ന ഭാവത്തിൽ
കുറേ നക്ഷത്രങ്ങൾ വാരിയെറിഞ്ഞു തന്നു
നക്ഷത്രങ്ങൾ നുണഞ്ഞ്
രാവുമറന്ന്
ഇരുന്നു.
കഴുകിത്തീർന്നില്ല
സ്വന്തം മനസ്സു പോലും.

-മുനീർ അഗ്രഗാമി
ഇലപൊഴിഞ്ഞ്
ഉണങ്ങിയ മരങ്ങൾ
ഇലകളെല്ലം
സ്വപ്നങ്ങളായിരുന്നു.
സ്നേഹമൊഴിക്കൂ
തളിർക്കും;
കരിഞ്ഞാലും.

- മുനീർ അഗ്രഗാമി
മഴ മാറി നിന്നു
മൗനം മാത്രം കൂട്ട്
ഈരാത്രി മറ്റൊരു ലോകമാണ്
ഇരുട്ടിന്റെ വെളിച്ചത്തിൽ
നിൽക്കുമ്പോൾ.
- മുനീർ അഗ്രഗാമി

സ്വാതന്ത്ര്യ ദിനക്കുറിപ്പുകൾ

സ്വാതന്ത്ര്യ ദിനക്കുറിപ്പുകൾ
..............................................
മഴയ്ക്കല്ലാതെ
മറ്റാർക്കും
പൂർണ്ണ സ്വാതന്ത്ര്യമില്ല
* * *
നോക്കൂ
എത്ര ആഹ്ലാദത്തോടെയാണ്
ഞാൻ നിന്നിലും നീയെന്നിലും
തടവിൽ കഴിയുന്നത് !
* * *
കയ്യിലെ വിലങ്ങ്
പൊട്ടിച്ചെറിഞ്ഞു നാം
പലവട്ടം.
എന്നിട്ടും
കഴുത്തിൽ കുരുങ്ങിയ
അദൃശ്യമാം തുടൽ
കാണാൻ കാഴ്ച മതിയാവുന്നില്ല
* * *
കോട്ടിൽനിന്നും
ടൈയിൽ നിന്നുമുള്ള
സ്വാതന്ത്ര്യമായിരുന്നു ഗാന്ധി
പക്ഷേ നിഷ്കരുണം നിങ്ങൾ
കൊന്നുകളഞ്ഞില്ലേ
ആ സ്വാതന്ത്ര്യത്തെ.

* * *
സ്വന്തം ആത്മാവിൽ നിന്നോ
ഉടലിൽ നിന്നോ
സ്വാതന്ത്ര്യം പ്രഖ്യാപിച്ച്
പുഴയോടവൾ
തന്നെ സ്വതന്ത്രയാക്കാൻ പറഞ്ഞു
പുഴ അവളെ രണ്ടായി പിരിച്ച്
മരണത്തിന്റെ തടവിലിട്ടു.
* * *
മതേതരത്വത്തെ
ആരാണ് തടവിലിട്ടത് ?
അതു കാണാൻ
ചരിത്രത്തിന്റെ കണ്ണട വേണം
ആരാണാ കണ്ണട ഉടയ്ക്കുന്നത്
വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും ?
* * *
സ്വർഗ്ഗത്തിൽ നിന്നും
സ്വതന്ത്രയായ ആദ്യത്തെ സ്ത്രീയെ
ഓർമ്മയുണ്ടോ ?
ഇല്ലെങ്കിൽ ഇവളെ നോക്കൂ
ഇവളോട് അരുതെന്നു പറയൂ
ആ കനി ഇവൾ പറിക്കും
* * *
പാരതന്ത്ര്യം കുതിരപ്പുറത്തു വന്നു
കൗതുകത്തോടെ കുതിരയെ നോക്കി നിന്നു
ചുറ്റും മതിലുയരുന്നത്
അറിഞ്ഞതേയില്ല
* * *
തുറന്നു വിടുന്ന അണക്കെട്ടുകളിൽ
ഒരു ദൃഷ്ടാന്തമുണ്ട്;
പുതിയ ഒഴുക്കുകൾ കൊണ്ടു നിറയൂ
എന്നത് പറയുന്നു.
പൊട്ടിത്തെറിക്കും മുമ്പ്
തുറന്നു വിടാതിരിക്കാനാവില്ല
ഏതണക്കെട്ടിന്റെ ഉടമയ്ക്കും
* * *
സ്വാതന്ത്ര്യത്തിന് വയസ്സാവുമോ
തൊലി ചുളിയുമോ
എഴുപത്തൊന്നാകുമോ
യുവാക്കളതിന്റെ മനസ്സായാൽ?
- മുനീർ അഗ്രഗാമി

ചില നിമിഷങ്ങളിൽ ഓർക്കാപ്പുറത്ത് അമ്മയാവും
പുരുഷനും സ്ത്രീയും
- മുനീർ അഗ്രഗാമി

താഴ്വര ഒന്നു തിരിഞ്ഞു കിടന്നു

താഴ്വര ഒന്നു തിരിഞ്ഞു കിടന്നു
......................................................
അനിശ്ചിതത്വത്തിന്റെ
താഴ്വരയിലൂടെ
ഒരു തുമ്പി പറന്നു പോകുന്നു
ഉരുൾപൊട്ടുന്നു
നേരം വെളുക്കുമ്പോൾ ലോകം മാറുന്നു

താഴ്വര ഒന്നു തിരിഞ്ഞു കിടന്നതാവാം
ഉറക്കത്തിന്റെ ആലസ്യത്തിൽ
അത് തുമ്പിയെ മറന്നതാവാം
മലഞ്ചെരിവ്
മനുഷ്യനെ സ്വപ്നം കണ്ട ഭീതിയിൽ
ഒന്നുരുണ്ടതാവാം
സ്ത്രീയായതിനാൽ
രാത്രി അതിന്റെ നിശ്ശബ്ദത തകർത്ത്
അകത്തൊളിപ്പിച്ച ശബ്ദ സാഗരം
ഒഴുകിയിറങ്ങിയതാവാം
വെളിച്ചത്തിൽ
തുമ്പിക്കിരിക്കുവാൻ
രക്ഷപ്പെടലിന്റെ തുമ്പുമാത്രം
സമയത്തിന്റെ തോട്ടത്തിൽ
അന്നേരം കുറേ പൂക്കൾ വിരിഞ്ഞു
അതിന്റ ഇതളുകളെല്ലാം നല്ല മനുഷ്യർ
അൽപ നേരം തുമ്പി
ഇനി അവിടെയിരിക്കും.
അനിശ്ചിതത്വം അപ്പോഴും
അതിനെ പറക്കാൻ വിളിക്കുമെങ്കിലും
-മുനീർ അഗ്രഗാമി

റദ്ദുചെയ്തൂ, മഴ

റദ്ദുചെയ്തൂ, മഴ
.....................................

ഇന്നോളം ചെയ്ത നൃത്തങ്ങളും
ഇന്നലെത്തലോടിയ വാത്സല്യങ്ങളും
റദ്ദുചെയ്തൂ, മഴ
മറ്റൊരു ജലജീവിയായ്
കരയെ വിഴുങ്ങുന്നൂ
ഭീകരമതിന്റെ ചലനം
ഭീതിദമതിന്റെ പുളിനം

ഓരോ തുള്ളിയുമതിന്റെ നാവുകൾ
പാടത്തെ ,
പടവിനെ ,
പാലത്തെ
പല നിലകളിലുയർന്ന നിലയത്തെ
രുചിച്ചു നോക്കുന്നൂ
ചെളിയിൽ പുളച്ചു
വീടിന്നകത്തുള്ളതെല്ലാം
ചവച്ചു തുപ്പിത്തിമർക്കുന്നു
ഇന്നോളമോർമ്മയിൽ കളിച്ച
കർക്കിടകത്തിന്നാകൃതി തകർത്തു
ഉത്തരാധുനികമായെല്ലാം തിരിച്ചും
മറിച്ചുമെന്തൊക്കെയോ ചെയ്യുന്നു
മഴയിൽ കുളിച്ചതും കളിച്ചതും
ദൂരെക്കളഞ്ഞു
ഞാനോടുന്നു
ദുരിതമേറിയലർച്ചയിൽ കാലിട്ടടിക്കുന്ന
കുഞ്ഞിനെ കയ്യിലേന്താൻ
മഴയെടുക്കും മുമ്പതിനെയെടുക്കണം
എന്റയല്ലീമഴയെന്നു മഴയെ പ്രണയിച്ച
മുത്തശ്ശിയും ഞാനറിയാ മുഖമിതെന്നു
മഴയിൽ മറയില്ലാതെ നടന്ന മുത്തച്ഛനും
മഴവില്ലു കണ്ടു മോഹിച്ച കുട്ടിയും
കരഞ്ഞു പോയ്
എത്ര മഴ കൊണ്ടാലും
മഴയെയറിയില്ല മനുഷ്യൻ
-മുനീർ അഗ്രഗാമി

കണ്ണിലവ പച്ചകുത്തിയിരിക്കുന്നു

കണ്ണിലവ പച്ചകുത്തിയിരിക്കുന്നു
........................................................................

ജലം ചെയ്തതെന്തെന്ന്
ഇനിയാരും ആർക്കും പറഞ്ഞു കൊടുക്കേണ്ട
കണ്ണിലവ പച്ചകുത്തിയിരിക്കുന്നു
കുടിക്കാനെടുത്ത
വെള്ളത്തിനോടു ഞാൻ ചോദിച്ചു:
എന്നാലും
നീയങ്ങനെ ചെയ്തുവോ ?
സങ്കടം കൊണ്ടാവണം
നാവിലിറ്റുമ്പോൾ അതത്രയും
തണുത്തിരുന്നു

ജലം എന്റെ ഉയിരിലൂടെ ഒഴുകുമ്പോൾ
ഓർമ്മകളുടെ വേദനയിൽ തടഞ്ഞ്
അല്പനേരം നിന്നു.
ഷട്ടർ തുറക്കാതെ അതൊഴുകിപ്പരന്നു
കണ്ണിനും കവിളിനും മാത്രമതറിയാം
മരിച്ചവരേയും ജീവിച്ചിരിക്കുന്നവരേയും ഓർത്ത്
ജലം എന്തൊക്കെയോ ചെയ്യുന്നുണ്ട്
മരിച്ചവർക്കു വേണ്ടി
മണപ്പുറത്തതു വന്നിരിക്കുന്നു
ജീവിച്ചിരിക്കുന്നവർക്കു വേണ്ടി
സ്നേഹത്തിന്റെ കണ്ണുകളിൽ
അതു നിറഞ്ഞിരിക്കുന്നു.
എങ്കിലും
ജലം എന്റെ കൂട്ടുകാരനാണ്
വഴിമാറി ഒഴുകുമ്പോൾ
അവനെ കുറിച്ച്
എന്നോടു ചോദിക്കരുതേ !
- മുനീർ അഗ്രഗാമി

മുകളിൽ

മുകളിൽ
..........................
ഉയർന്നുയർന്ന്,
കയറി വരില്ലെന്നു കരുതി
നാമുണ്ടാക്കിയ പാലത്തിനും
തൂക്കുപാലത്തിനും മുകളിൽ പുഴ.
നമ്മുടെ സന്ദർശനംപോലും
അത് റദ്ദ് ചെയ്തിരിക്കുന്നു

പുഴ ദളിതനാണ്
ആദിമനിവാസി
കാലങ്ങളായി ആഴത്തിൽ മുറിവേറ്റവൻ
പുതിയ ജലപ്രവാഹമായി
അവൻ വന്നിരിക്കുന്നു
നാമവനെ താഴോട്ടു നോക്കി നിന്ന
എല്ലായിടത്തും അവനാണ്
ജലം അവന്റെ മുദ്രാവാക്യം
നാമുണ്ടാക്കിയ ഒരളവുകൊണ്ടും
അളന്നു തീരാതെ
അവൻ ഒഴുകുന്നു
അവൻ അവനാകുന്നത്
ആർക്ക് സഹിക്കാൻ പറ്റും ?
കുറച്ചു നേരത്തേക്കായാലും
അവനൊഴുക്കിക്കളഞ്ഞു ,
നമ്മുടെ അഹന്ത!
- മുനീർ അഗ്രഗാമി

പ്രണയഗണിതം

പ്രണയഗണിതം
............................
ഞാനും നീയും
പുഴയുടെ രണ്ടു കരകൾ
പുഴ = ചുംബനം.
പുഴ നിറഞ്ഞിരിക്കുന്നു,
നാം ആഗ്രഹിച്ച മഴ കൊണ്ട് .
* * *
ഞാൻ എന്ന വാക്കിനെ
നീ എന്ന വാക്കു കൊണ്ട്
ഗുണിക്കുന്നു
നാം എത്തിച്ചേർന്ന ഉത്തരത്തിൽ
കടലിരമ്പുന്നു
സന്ധ്യ കടലിനെ
വെളിച്ചം കൊണ്ടു ഗുണിക്കുന്നു
നാമതു കണ്ട് മതി മറന്ന്
ഇരുന്നു പോയി.
രാത്രിയായി.
രണ്ടു നക്ഷത്രങ്ങളായി .
* * *
ഇപ്പോൾ കിട്ടിയ സമയത്തിൽ നിന്ന്
പഴയ കാലത്തെ
മൂന്നു വട്ടം കുറയ്ക്കണം
നിനക്ക്
എന്നിലെത്താൻ
വയലിൽ നിന്ന്
ഫ്ലാറ്റിനേയും മൈതാനത്തെയും
കുറയ്ക്കാൻ ശ്രമിച്ചു
ആരും സമ്മതിച്ചില്ല
അതിനാൽ മറ്റൊരു കാലം
ഞാൻ
വയലിൽ ഒരു നെൽച്ചെടിയായും
നീ ഫ്ലാറ്റിലെ ഷോകേസിൽ
ഒരലങ്കാര വസ്തുവായും പുനർജനിച്ചു .
* * * *
ആകെയുള്ള ഉണർവ്വിനെ
ഉറക്കം കൊണ്ട് ഹരിച്ച്
ഞാനെടുത്തു വെച്ചു
നീ വരുമ്പോൾ കാണിക്കാൻ
മറ്റൊരു നേരം ഉണ്ടായിരുന്നില്ല
കണ്ടപ്പോൾ
നീ പനിനീർപ്പൂപോലെ
ശരിക്കും വിടർന്നു ചുമന്നു
ഭൂലോകത്ത് ഇന്നോളമില്ലാത്ത
ശരിയായി.
- മുനീർ അഗ്രഗാമി

ഒരുമ്മ കൊണ്ട്

ഒരുമ്മ കൊണ്ട്
..............................
എല്ലാ വ്യഥകളും
അട്ടിയട്ടിയായി വെച്ച്
അതിനു മുകളിലിരിക്കുന്നു
ഒരാൾ.
പുഞ്ചിരി മാത്രമയാൾക്ക് കൂട്ട്
ഒരു കരച്ചിൽ
അയാളെ പിടിക്കാൻ വരുന്നു
ഒരുമ്മ കൊണ്ട്
അയാളതിനെ നേരിടും
അയാളാകുവാൻ ശ്രമിച്ച്
വ്യഥകൾ അടുക്കാനാവാതെ
പണിതീരാത്ത വീടുപോലെ
ഒരിടത്തിൽ
ഞാൻ കാടുപിടിച്ചു നിൽക്കുന്നു
എങ്ങനെയായിരിക്കും
അയാളതിനു മുകളിൽ കയറിയിട്ടുണ്ടാവുക ?
വ്യഥകൾ അട്ടിവെയ്ക്കാതെ
അതിൻ മുകളിൽ ചവിട്ടിക്കയറാതെ
അയാളിലേക്ക്
മറ്റുവഴികളില്ല
അയാളിപ്പോൾ
എന്നെ നോക്കി പുഞ്ചിരിക്കുന്നു
നടത്തം പഠിക്കുന്ന
കുഞ്ഞിനെ നോക്കുമ്പോലെ .
-മുനീർ അഗ്രഗാമി

അഞ്ചാമത്തെ തുമ്പി

അഞ്ചാമത്തെ തുമ്പി
....................................
നാലാമത്തെതുമ്പിയെ അവൾ പിടിച്ചു
അഞ്ചാമത്തെ തുമ്പിയെ
നാളെ പിടിക്കാമെന്നൊരേ ചിന്ത തുഴഞ്ഞ്
രാത്രി കടന്നു വന്നപ്പോഴേക്കും
പൂന്തോട്ടവും പുൽമേടും കത്തിപ്പോയി

രണ്ട് ഹെലിക്കോപ്റ്ററുകൾ
ബോംബിട്ടു കൊണ്ടിരുന്നു
ജനാലയ്ക്കു പിന്നിൽ നിന്നു പേടിക്കുമ്പോൾ
തീയുടെ വിരലുകൾ
തേടിക്കൊണ്ടിരുന്നത് അവൾ കണ്ടു
പുറത്തേക്കു നീണ്ട ചിറകുകൾ
തീ പിടിച്ചു ,കരിച്ചു കളഞ്ഞു
ഇനി പുറത്തിറങ്ങാൻ വയ്യ
അമ്മയുടെ ഒരിലയിൽ അവൾ
അനങ്ങാതെ ഇരുന്നു
അഞ്ചാമത്തെ തുമ്പിയെ പോലെ .
- മുനീർ അഗ്രഗാമി
തുറന്നു വെയ്ക്കണേ
നിന്നോർമ്മകളേതിരുട്ടിലും,
പിണങ്ങിപ്പോയാലുമെനിക്കു
തിരിച്ചെത്തുവാൻ .
- മുനീർ അഗ്രഗാമി

പുഴവക്കത്ത്

പുഴവക്കത്ത്
.....................
തൊടുമ്പോൾ വാടുന്ന
ഇലയാണ് ഉടൽ മുഴുവൻ
തൊടാതെ തെട്ടടുത്ത് നിൽക്കണേ
വെളിച്ചം നിൽക്കുമ്പോലെ.

പ്രതിരോധിക്കാൻ
മറന്നു പോകും
മുള്ളുകൾ.
പുഴവക്കത്ത്
പൂവിടാനായ്
ഇത്തിരി നേരമിരുന്നതാണ്
ഒഴുക്കിന്റെ തെളിച്ചമേ
ഉടൽ തളിർക്കുന്നു
വേരുകളിലെവിടെയും
നിന്നിലേക്കുള്ള വഴികൾ
കരയിലേക്ക് കയറല്ലേ
തൊടല്ലേ
വാടുവാൻ വയ്യ
നിന്നെയിങ്ങനെ
കണ്ടു കൊണ്ടിരിക്കുമ്പോൾ .
-മുനീർ അഗ്രഗാമി

ഉത്തമഗീതം

ഉത്തമഗീതം
....................
ഭരണിപ്പാട്ടിന്റെ ഒരു വരി
മതിലകത്തു നിന്നും
പുറത്തു കടന്ന്
ഉത്തമൻ വായിക്കാനെടുത്ത
പുസ്തകത്തിലിരുന്നു

ഉത്തമൻ കണ്ണടച്ചു
സ്വയം നിർമ്മിച്ച ഇരുട്ടിലിരുന്ന്
മറ്റെന്തോ ഉരുവിട്ടു
അതൊരു
ഉത്തമമായ
ഗീതം പോലെ തോന്നി;
ഉത്തമന് മാത്രം .
ചരിത്രവും വർത്തമാനവും
ഉത്തമനെ തൊടാതെ
വെളിച്ചമായ്
തൊട്ടടുത്തു നിന്നു
- മുനീർ അഗ്രഗാമി
കേൾവി
ഒരനുഗ്രഹമാണ്
നിന്റെ ശബ്ദവീചികൾ
അത്യനുഗ്രഹവും .
- മുനീർ അഗ്രഗാമി

പുലി

പുലി
........
മൂന്നാമത്തെ ആടിനെയും
പുലി പിടിച്ചു
അടച്ചുറപ്പില്ലാത്ത കൂട്ടിലേക്ക്
ഒന്നാമത്തെ ആടിന്റെ
മരണമായി ആദ്യം പുലി വന്നു
മരണത്തിന്റെ ആത്മാവായി
ആരും കാണാതെ
ഇരുളിൽ മറഞ്ഞു.

മേച്ചിൽപ്പുറത്തേക്ക്
സൂര്യ വെളിച്ചത്തിൽ മറഞ്ഞിരുന്ന
ഒരു നക്ഷത്രം നോക്കവേ,
അനേകം ആടുകൾ
കുറിഞ്ഞിപ്പൂക്കളായ്
ഇളകുമ്പോഴാണ്
രണ്ടാമത്തെ ആടിനെ
പിടിച്ചത്.
പുലി വന്നതിനോ പോയതിനോ
ആടിന്റെ രക്തമല്ലാതെ
മറ്റു തെളിവുകളില്ല
രക്തം ചിന്തി മരിച്ചെന്ന വിധിയിൽ
പുലി ഭാവിയിൽ രക്ഷപ്പെടാം
നിയമം ആടുകൾക്കൊപ്പം
മേയാത്ത കാലത്തോളം.
രാത്രിയിൽ ,
അടച്ചുറപ്പുണ്ടെന്നു വിചാരിച്ച
കൂടുതകർത്താണ്
മൂന്നാമത്തെ ആടിനെ കൊണ്ടുപോയത്
രാവിലെ ,
സുരക്ഷിതമെന്നു വിചാരിച്ചതെല്ലാം
തകരുമ്പോലെ തോന്നി.
ദേശം മുഴുവൻ
ഇപ്പോൾ
പേടിയുടെ കാല്പാടുകൾ...
പുലിപ്പേടിയിൽ
പുലിയെത്ര ?എന്നു ചോദിച്ചു
'പയറഞ്ഞാഴി' എന്ന മറുപടി മാത്രം കേട്ടു.
അപ്പോൾ ഉത്തരത്തിന്
ഉടലിൽ പുള്ളികളും
വാലുമുണ്ടെന്നു തോന്നി.
- മുനീർ അഗ്രഗാമി
സാന്ത്വനം
 ..............................
ഇനി ഒന്നും പറയാനില്ല
വാക്കുകൾ തീർന്നു പോയി
കുടിച്ചു തീരുമ്പോൾ
പാനപാത്രം നിറയ്ക്കുവാൻ
വാക്കുകളുമായി വരുന്നയാൾ
വന്നില്ല

വാക്കുകൾക്കൊപ്പം നടന്ന
പൂക്കാലം
മഴ പോലെ
കൊഴിഞ്ഞു പോയി
അരുവികളേ
കിളികളേ
മിണ്ടാതിരിക്കൂ
വറ്റിപ്പോയവന്റെ നെഞ്ചിൽ.
പെനാൾട്ടി ഷൂട്ടൗട്ടിൽ
തോറ്റു പോയ രാജ്യമാണു ഞാൻ
നെഞ്ചിലേക്ക് തൊടുത്തുവിട്ടതൊന്നും
തടുക്കാനാവാതെ.
മോസ്കോയിൽ നിന്നും
മഞ്ഞുതുള്ളി പുറത്താവുമ്പോലെ
ഫുട്ബോൾ ഗ്രൗണ്ടിൽ നിന്നും
പച്ചപ്പ് നീങ്ങുന്ന പോലെ
ഒരു ശൂന്യത എന്നിൽ വന്നിരിക്കുന്നു
ശൂന്യത വിരിച്ച്
മരുഭൂമി പോലെ കിടക്കുന്നു
വാക്കിന്റെ തുള്ളിയുമായൊരാൾ
വരുമെന്ന് തപിച്ച്.
- മുനീർ അഗ്രഗാമി

കുട്ടികളെന്തു ചെയ്യും ?


കുട്ടികളെന്തു ചെയ്യും ?
 .....................................................
സാഹിത്യത്തിന്റെ നാക്കറുത്ത്
കത്തികൾ സംസാരിക്കാൻ തുടങ്ങിയാൽ
കുട്ടികളെന്തു ചെയ്യും ?
അവരുടെ പാഠങ്ങളിലൊക്കെയും
ചോര തെറിക്കുമോ ?!
കത്തി താഴെയിടാനവർ
പറയുന്നുണ്ട്;
നിശ്ശബ്ദമായതിനാൽ
ആരും കേൾക്കുന്നില്ല
അവരുടെ ശബ്ദമാരുടെ
തടവിലാണ് ?
അവരുടെ കലങ്ങിയ കണ്ണിൽ
ഇപ്പോൾ നീലാകാശമില്ല

....
- മുനീർ അഗ്രഗാമി

പ്രണയ നടത്തങ്ങൾ

പ്രണയ നടത്തങ്ങൾ
................................
നിനക്കൊപ്പം നടന്നു
നിശ്ശബ്ദത പോലും വാക്കുകളായി
ദൈവത്തിന്റെ ചുണ്ടുകളായി
നമ്മെ ചുംബിച്ചു
* * *
നിന്നോളം ആഴമുള്ള ആഴിയിൽ
ഞാൻ നിറഞ്ഞു
എന്റെ വിരലുകളിൽ
നിന്റെ സംഗീതം
നീയതു പിടിച്ചു നടക്കുന്നു
* * *
നഗരത്തിന്റെ തിരക്കിൽ
ഒരു തിരക്കുമില്ലാതത
നാം പാർക്കിലിരുന്നു
രണ്ടു കുരുവികളായി
ഗ്രാമത്തിലേക്കുള്ള വഴി തെളിഞ്ഞു
അശോകമരം വിളിച്ചു
നാം മെല്ലെ നടന്നു
* * *
നീ ചാറിത്തുടങ്ങിയപ്പോൾ
ആകാശത്ത്
പൂക്കാലം തുടങ്ങിയിരുന്നു
നാം ഗാലറിയാല്ലാത്ത മൈതാനത്ത് മണ്ണിലിരുന്നു
മരങ്ങൾ കാണികളായി
ആൽമരത്തിന്റെ ഓരോ ഇലയിലും
നമ്മുടെ ഹൃദയങ്ങൾ
***

ഭൂമിയിൽ മറ്റാരുമുണ്ടായിരുന്നില്ല
നാം നടന്നു
സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ പോലെ
പ്രണയം
മറ്റുള്ളവരെല്ലാം
നമ്മിൽ നിന്നും മറച്ചുവെക്കുന്നു.
* * *
-മുനീർ അഗ്രഗാമി

ചോദ്യങ്ങൾ

ചോദ്യങ്ങൾ
.....................
നടന്നു പോകുന്ന വഴികളെ വിശ്വസിക്കാമോ ?
വഴികളിൽ കാത്തു നിൽക്കുന്ന
ചൂണ്ടുപലകകളെ ?
ചൂണ്ടുപലകതൻ തിളക്കത്തെ?
തിളക്കത്തിൻ കണ്ണിലെ ഭാഷയെ ?
ഭാഷയിൽ മിടിക്കുമർത്ഥത്തെ ?
അർത്ഥത്തിന്റെ
അങ്ങേത്തലയ്ക്കൽ നിന്നു
നമ്മെ പിടിച്ചു വലിക്കുന്ന
കൈകളെ ?
ഒരവിശ്വാസിയുടെ
നെഞ്ചിൽ തറയ്ക്കുന്നൂ,
ചോദ്യങ്ങൾ
മറ്റാരോ വെട്ടിയ വഴിയിലൂടെ
നടന്നുപോകുമ്പോൾ .

- മുനീർ അഗ്രഗാമി

ദൂരത്തിന്റെ നൃത്തം

ദൂരത്തിന്റെ നൃത്തം
******
എത്ര പറന്നാലും
തീരാത്ത ദൂരത്തിന്റെ നൃത്തം കണ്ടു
നിന്നു പോയി
നൃത്തം ചെയ്യുമ്പോൾ കൊഴിഞ്ഞ,
ദൂരത്തിന്റെ തൂവലിന്റെ
നീലപ്പടർപ്പിൽ ഒരു മയിൽ
മയിലിന്റെ പീലിയിൽ
നിറഞ്ഞാടുന്ന കടൽ
കടലിന്റെ പീലിക്കണ്ണിൽ
ആകാശത്തിന്റെ അനന്തത
ദൂരമേ
നിന്റെ ചിറകടിയുടെ
പ്രകമ്പനങ്ങളിൽ
എന്റെ നിശ്വാസം കോർത്ത് നിൽക്കുന്നു
ശബ്ദങ്ങളടങ്ങാതെ
പ്രാചീനമായ ഇളക്കങ്ങളിൽ
പിടയ്ക്കുന്ന തീരമെന്നെ
ചേർത്തു പിടിക്കുന്നു
ദൂരമേ
ദൂരമേ ...
- മുനീർ അഗ്രഗാമി

ചെരുപ്പുകൾ

ചെരുപ്പുകൾ

.........................................

പുറത്തു പോകുമ്പോൾ
ഇടാനുള്ള അനേകം ചെരുപ്പുകൾ ഉണ്ട്
അവൾ ഇന്ന്
ഏത് ചെരുപ്പാവും ചവിട്ടുക ?
എന്നെ എന്നെ എന്ന്
ഓരോ ചെരുപ്പും പറയുന്നുണ്ട്
വാക്കില്ലാത്തതിനാൽ
അവളതു കേൾക്കുന്നില്ല
അവൾക്ക് പോവേണ്ട സ്ഥലം
നടക്കേണ്ട വഴി
ധരിക്കുന്ന വസ്ത്രം
എല്ലാം ചേർന്ന്
ഒന്നിനെ തിരഞ്ഞെടുക്കും
ഒന്നെന്നാൽ രണ്ട്;
രണ്ടെനാൽ ഒന്ന്;
അദ്വൈതം.
ഇന്നവൾ പുതിയ ഒരു ചെരുപ്പ് വാങ്ങി
പ്രത്യേക നിറമുള്ളത്
മറ്റുള്ളവ തേഞ്ഞു തീർന്നതുകൊണ്ടല്ല
പണമുള്ളതുകൊണ്ട്
ഇപ്പോൾ അകത്തും പുറത്തും
അവൾ അതു തന്നെ ധരിക്കുന്നു

- മുനീർ അഗ്രഗാമി

ഇരുട്ട്

ഇരുട്ട്

......................സ്വന്തം നിഴൽ തട്ടി വീണ ഒരാൾ
വെളിച്ചം ഊതിക്കെടുത്താൻ ശ്രമിക്കുന്നു
അന്നേരം അയാളിൽ
ഇരുട്ടു കയറി
അയാളിലുള്ളതിനേക്കാളും ഇരുട്ട്
മറ്റെവിടെയും കണ്ടില്ല

- മുനീർ അഗ്രഗാമി

മാത്രം

മാത്രം 
................

 സർ,
ഞാൻ
മരം കാണുന്നില്ല
പക്ഷിയെ കാണുന്നില്ല
അതിന്റെ കഴുത്ത് കാണുന്നില്ല
അതിൽ തൂക്കിയിട്ട
മെഡിക്കൽ സീറ്റ് മാത്രം കാണുന്നു
....

- മുനീർ അഗ്രഗാമി

ഇരപിടുത്തം

ഇരപിടുത്തം
......................
പാതിരാമഴയുടെ മറവിലൂടെ
ഒരു പുഴ
ഇരപിടിക്കാനിറങ്ങുന്നു
കരയെ പുട്ടുപൊടിക്കുമ്പോലെ
പൊടിച്ച് കുഴച്ച് തിന്നുന്നു
പറമ്പിൽ കയറുന്നു
തേങ്ങയും ഓലമടലും
എടുത്തു കൊണ്ടു പോകുന്നു

മുറ്റവരമ്പത്ത് വന്നു നിന്ന്
ഒരൊറ്റച്ചാട്ടം
കുടിലതിന്റെ വായിൽ
കഞ്ഞിക്കലവും
കൈതോല പ്പായയും
അതിന്റെ കയ്യിൽ
കർക്കടകപ്പാതിരയുടെ
കരിങ്കണ്ണിലൊരു ചിരി
മിന്നലിൽ തകർത്തു പെയ്യും
നിലവിളിപ്പേമാരികൾ;
മഴ തോർന്നാലും
അവ തോരില്ല
പുഴ ചവച്ചു തുപ്പിയ അമ്മിക്കല്ലിൽ
അതിജീവിച്ച അമ്മനനവ്
വെളിച്ചം കാത്തിരുന്നു
- മുനീർ അഗ്രഗാമി

കുടുംബം

കുടുംബം
.................
കുടുംബം
ഒരു മാസികയാണ്
മാസത്തിലൊരിക്കൽ
ഞാൻ കയറുന്ന ബസ്സ്
അതിന്റെ കവറിൽ
ചിത്രമായി നിർത്തി,
പേജുകളിലേക്ക്
എന്നെ ഇറക്കി വിടുന്നു

മഞ്ഞിന്റെയും വെയിലിന്റേയും
മഴയുടേയും അക്ഷരങ്ങൾക്കിടയിൽ
മകനും മകളും
എന്നെ കാത്തിരിക്കുന്ന
ഒരു ചിത്രമുണ്ട്
അനേകം പംക്തികളിൽ ഒന്നിൽ
തടവിലെന്ന പോലെ
ഒരോ മാസത്തിലും
രണ്ടു ദിവസം കൊണ്ട്
മുഴുവനും വായിക്കാനാവാതെ
അത് മടക്കി വെക്കുന്നു
ഒട്ടും ഇഷ്ടമില്ലാതെ
അവസാനത്തെപേജിൽ
എല്ലാ ലക്കത്തിലുമുള്ള പോലെ
ഒരു പരസ്യമുണ്ട്
ഒരാളുടെ ചിത്രമുള്ളത്
അടച്ചു വെക്കുമ്പോൾ മാത്രം
അശ്രദ്ധമായി കണ്ണിൽ പെടുന്നത്
എന്നോട്
അയാൾ പരാതി പറയാറില്ല
എന്നത്തേയും പോലെ
ഒരു ചിരി ബാക്കിവെച്ച്
അടുത്ത ലക്കത്തിലേക്ക്
കണ്ണു നീട്ടിയിരിക്കുന്നു
ബസ്സു പുറപ്പെടും മുമ്പേ
ഞാനതു കാണുന്നു
...
- മുനീർ അഗ്രഗാമി

വീടിന്റെ നെറ്റിയിൽ

വീടിന്റെ നെറ്റിയിൽ

 ............................................

പനിച്ചു പൊള്ളുന്ന
വീടിന്റെ നെറ്റിയിൽ
മഴയൊരു
നിലാവു നനച്ചിടുന്നു
പനിക്കുളിര്
പറമ്പു മുഴുവൻ
ഇറങ്ങി നടക്കുന്നു
നിറഞ്ഞു തൂവിയ
വയലോളം ചെന്ന്
തനിച്ചു നിൽക്കുന്നു
പനിച്ചേച്ചുകൾ
തൊടിയിലെവിടെയോ
ചിതറിക്കിടക്കുന്നു
തവളകളതെടുത്തു
കിലുക്കി നോക്കുന്നു
മഴനൂലുകൾ
പുതപ്പ് നെയ്യുന്നു
വീടതു പുതച്ചു കിടക്കുന്നു
രാത്രി
അടുത്തിരുന്ന്
നെറ്റി തൊട്ടു നോക്കുന്നു
ജനലു തുറന്ന്
മിന്നാമിനുങ്ങുകൾ
വെളിച്ചത്തിൻഗുളികകൾ
അകത്തേക്കിടുന്നു
-മുനീർ അഗ്രഗാമി

നീ

ഞാൻ
എന്നെ കാണുന്ന
പ്രകാശമാണു നീ ;
ഏതിരുട്ടിലും .
- മുനീർ അഗ്രഗാമി

സ്വന്തമാക്കൽ

സ്വന്തമാക്കൽ
.......................
ഒരു നൃത്തം കൊണ്ട്
തീ
കാടിനെ സ്വന്തമാക്കുന്നതു കണ്ട്
തരിച്ചുനിന്നു

അവർ അപ്രത്യക്ഷമായ
മുനമ്പിൽ
കാറ്റിലലിയുവാൻ മത്സരിക്കുന്ന ചാരം
പറക്കാനുള്ള മരങ്ങളുടെ ആഗ്രങ്ങളുടെ
പൊടികൾ പോലെ
ആകാശത്തുയർന്നു
കാടെവിടെ?
തീയെവിടെ ?
അവർ ജീവിച്ചതിന്റെ പാടുകളിൽ
എന്റെ ചോദ്യങ്ങൾ ചെന്നിരുന്നു
അവരെങ്ങനെ
ഇനിയിവിടെ ജീവിക്കും?
ഒന്നാകലിന്റെ മറ്റൊരു ലോകത്തല്ലാതെ,
കൂടു നഷ്ടപ്പെട്ട രണ്ടു കിളികൾ
എന്നോടു പറഞ്ഞു.
- മുനീർ അഗ്രഗാമി

രണ്ടിനെതിരെ നാലു നിശ്വാസങ്ങൾ

രണ്ടിനെതിരെ
നാലു നിശ്വാസങ്ങൾ
.......................................................

രണ്ടിനെതിരെ
നാലു നിശ്വാസങ്ങൾ
ലോകകപ്പിൽ
ചുംബിക്കുന്നു
നീല നിറമുള്ള ചുംബനങ്ങൾ
ഫുട്ബോളിന്റെ വെളുപ്പിൽ,
സ്വർണ്ണക്കപ്പിൽ
മയിൽപ്പീലിക്കണ്ണായ്
ജ്വലിക്കുന്നു
ക്രൊയേഷ്യ
റോസാപ്പൂവിതളുകളായ്
പൊഴിഞ്ഞ്
പന്തിനടിയിൽ കിടക്കുന്നു
മുകളിൽ ഗരുഢനായ്
ഫ്രാൻസ്
നാലിനെതിരെ
രണ്ടു നിശ്വാസം കൊണ്ട്
ജീവിച്ച ഒരു കളിയിയുടെ
തോൽവി ചരിത്രമാണ്
പഴയ രാജാവിന്റെ രാജ്യം
അയാളോടേറ്റുമുട്ടി
പകുതി രാജ്യം
പുതിയ പോരാളി
പിടിച്ചടക്കുമ്പോലെ.


-മുനീർ അഗ്രഗാമി

വാക്കുകളുടെ ഫോസിലുകൾ

വാക്കുകളുടെ ഫോസിലുകൾ
................................................................

എന്റെ ഗ്രാമമിപ്പോൾ
മറ്റൊരു ഭാഷ സംസാരിക്കുന്നു
ചന്തയിൽ
ഹോട്ടലിൽ
നഴ്സറിയിൽ
സ്കൂളിൽ ...

ഞങ്ങളിന്നലെ
നഗരം കാണാൻ പോയി
മ്യൂസിയത്തിൽ
വാക്കുകളുടെ ഫോസിലുകൾകണ്ടു..
പണ്ട്
ഫ്ലാറ്റുകൾക്കും മുമ്പ്
അവ ജീവിച്ച പരിതസ്ഥിതിയെ കുറിച്ച്
ഗൈഡ് പറഞ്ഞു തന്നു
ഒരു വാക്കിൽ കയറി
മറ്റൊരു കാലത്തിലേക്ക് സഞ്ചരിച്ചു
മറ്റൊന്നിൽ കയറി
ഓർമ്മയുടെ അറ്റത്തേക്കും
എന്റെ ഗ്രാമമിപ്പോൾ
എന്റെ ഗ്രാമമല്ല
അതെന്നെ പ്ലാസ്റ്റിക് കവറിലാക്കി
ചുരുട്ടി പുറത്തേക്ക്
വലിച്ചെറിഞ്ഞിരിക്കുന്നു .
- മുനീർ അഗ്രഗാമി

പഴയ ക്ലാസിലിരുന്ന്

പഴയ ക്ലാസിലിരുന്ന്

............................................

പുറത്തുറങ്ങാതെ
മഴ വർത്താനം പറയുന്നു
ചാഞ്ഞും ചരിഞ്ഞും ചിരിക്കുന്നു
രാവേറുന്നതറിയാതെ
വെള്ളം വീട്ടിലേക്ക് കയറുന്നു
മരമിറങ്ങി
മല കണ്ടു വന്നതാണവ
ഇനി വീടിന്നകം കാണുവാൻ
തിക്കിത്തിരക്കി വരുന്നു

പുര പൊളിക്കല്ലേ
ഞാനിറങ്ങിത്തന്നേക്കാം
കയറുക,കാണുക
കയറിത്താമസിക്കുക
കാറ്റിനൊപ്പം
കുന്നിൻ മുകളിൽ
പണ്ടു പഠിച്ച സ്ക്കൂൾ
എന്നെ കാത്തിരിക്കുന്നുണ്ടാവും
കുന്നിനെ
ആർക്കും വിട്ടു കൊടുക്കാതെ
സ്ക്കൂളിപ്പോഴും
ചേർത്തു പിടിക്കുന്നുണ്ടാവും
ഞങ്ങൾക്കറിവേകിയ പോലെ,
മഴ വന്നു
വീടു കയ്യേറുമ്പോൾ
ഞങ്ങൾക്കഭയമേകാൻ
തലയുയർത്തിയവിടെ
നിൽക്കുന്നുണ്ടാവും
ഈ മഴക്കാലത്ത്
പഴയ ക്ലാസിലിരുന്ന്
ഞങ്ങളിപ്പോൾ ശരിക്കും
പാഠങ്ങൾ പഠിക്കുന്നു.
- മുനീർ അഗ്രഗാമി

മുറിവുകൾ

മുറിവുകൾ

.............................

വാക്കുകൾ കൊണ്ടേറ്റ
മുറിവുകൾ
മാറില്ല ,
വാക്കുകൾ കൊണ്ടല്ലാതെയൊരിക്കലും.
- മുനീർ അഗ്രഗാമി

ഏകം

ഏകം
..........
അറിയാതെ പെയ്യുമേതോ
വേദന നിന്നു കൊള്ളുന്നൂ,
ഉള്ളിലെ തിരയങ്ങാതെ
ഏകമെന്നിലെ സമുദ്രം

വന്നിരിക്കണേ നീയതിൻ
തീരത്തൊരു ഗാനവുമായ്
എന്നിലലിയുമീണത്തിൻ
ഉടമയാ,യെന്നെ നോക്കി
ഏറ്റപീഡകളൊക്കെയും
ചിത്രങ്ങളായെന്നുടലിൽ
നിന്നെക്കാത്തിരിക്കുമപ്പോൾ
തോരാമഴത്തണുപ്പിലും!
മണ്ണുപോലേറ്റു വാങ്ങുന്നൂ
നിസ്സഹായനിമിഷങ്ങൾ
നീയില്ലാതെ നിത്യവുമീ
കാലപ്രവാഹവും ഞാനും
- മുനീർ അഗ്രഗാമി

ആവശ്യം

ആവശ്യം
.................
ബോധിവൃക്ഷത്തിന്റെ
തൈ കിട്ടുമോ സർ ?
മഹാരാജാസിൽ നിന്നാണ്
മഴക്കാലമാണ്...

നഴ്സറിയിൽ
ആ മരമില്ല
ഈ മരമില്ല
കുട്ടീ
മരം വരം തന്നെ
പക്ഷേ തരാനില്ലതിൻ തളിർച്ചിരി
ഉത്തരദേശത്ത്
വിത്തു കൊണ്ടുവരാൻ പോയവൻ
ഇതുവരെ തിരിച്ചു വന്നില്ല
മറ്റു വല്ലതും വേണമോ ?
കൊന്ന,
മാവ്,
പ്ലാവ്...
വേണ്ട സാർ
വടിവാളിനും
കൊടുവാളിനും
പിടിയാകുന്നതൊന്നും വേണ്ടസാർ
ശരിക്കും തണലാകുന്നതു മതി
അവൻ നടന്നു പോയി
പോകും വഴി
വെയിലു കൊണ്ടു ചുട്ടു നിന്ന
ബുദ്ധന്റെ പ്രതിമ
നനഞ്ഞതായി തോന്നി
കണ്ണീരു വീണതായ് തോന്നി
വാസ്തവമല്ല
മരീചികയാണത്
എന്റെ നഴ്സറിക്കുഞ്ഞുങ്ങളേ ...
-മുനീർ അഗ്രഗാമി

ഒരേ വലുപ്പമുള്ള രണ്ടു നിറങ്ങൾ

ഒരേ വലുപ്പമുള്ള
രണ്ടു നിറങ്ങൾ


....................................

 ആരുടെ സ്നേഹമാണ് വലുത് ?
രാത്രിയുടേതോ
പകലിന്റേതോ?
അതറിയില്ല
പക്ഷേ
രണ്ടിനും രണ്ടു നിറമാണ്
ഒരേ വലുപ്പമുള്ള
രണ്ടു നിറങ്ങൾ

രാത്രിയുടെ വലുപ്പം
ഒരു വെള്ളിമൂങ്ങ
അതിന്റെ ചിറകു കൊണ്ട്
അളക്കാൻ ശ്രമിക്കുമായിരിക്കും
പകലിന്റേത്
ഒരണ്ണാൻ
അതിന്റെ ഉടലുകൊണ്ടും ...
എന്നാലും സ്നേഹം
അളന്നു തീരുമോ ,
നീ നടന്നു വരുന്ന പകലിൽ,
ഞാൻ നിന്നെ ഓർത്തു കിടക്കുന്ന രാത്രിയിൽ ?
- മുനീർ അഗ്രഗാമി

പൂമരം പറഞ്ഞ മറുപടി

പൂമരം പറഞ്ഞ
അതേ മറുപടി

....................................

എന്തിനു പൂക്കുന്നു എന്നു
ചോദിച്ചപ്പോൾ
പൂമരം പറഞ്ഞ
അതേ മറുപടി
നിന്നോടും പറയുന്നു ,
ഞാൻ നിന്നിലൂടെ
കടന്നു പോകുമ്പോൾ
വിരിഞ്ഞ പൂവിലിരുന്ന് .

- മുനീർ അഗ്രഗാമി

രണ്ടു നദികൾ പ്രണയിക്കുന്നു

 രണ്ടു നദികൾ
പ്രണയിക്കുന്നു
 ...................................................

ഒരിക്കലും
കണ്ടുമുട്ടില്ലെന്നു കരുതിയ
രണ്ടു നദികൾ
പ്രണയിക്കുന്നു ,
ഒരു വെള്ളപ്പൊക്കത്തിലിരുന്ന് .
വിരലുകൾ കോർത്ത്
അവർ ആലിംഗനം ചെയ്യുന്നു,
മറ്റൊന്നിനെ കുറിച്ചും
ആലോചിക്കാതെ.

ജലം ഒരവസ്ഥയാണ്
ഒഴുക്കിന്റേയും
ഒന്നാകലിന്റേയും.
ഇപ്പോൾ അവരതനുഭവിക്കുന്നു
രണ്ടു ജലജീവികളായ്!
-മുനീർ അഗ്രഗാമി