സ്വാതന്ത്ര്യ ദിനക്കുറിപ്പുകൾ

സ്വാതന്ത്ര്യ ദിനക്കുറിപ്പുകൾ
..............................................
മഴയ്ക്കല്ലാതെ
മറ്റാർക്കും
പൂർണ്ണ സ്വാതന്ത്ര്യമില്ല
* * *
നോക്കൂ
എത്ര ആഹ്ലാദത്തോടെയാണ്
ഞാൻ നിന്നിലും നീയെന്നിലും
തടവിൽ കഴിയുന്നത് !
* * *
കയ്യിലെ വിലങ്ങ്
പൊട്ടിച്ചെറിഞ്ഞു നാം
പലവട്ടം.
എന്നിട്ടും
കഴുത്തിൽ കുരുങ്ങിയ
അദൃശ്യമാം തുടൽ
കാണാൻ കാഴ്ച മതിയാവുന്നില്ല
* * *
കോട്ടിൽനിന്നും
ടൈയിൽ നിന്നുമുള്ള
സ്വാതന്ത്ര്യമായിരുന്നു ഗാന്ധി
പക്ഷേ നിഷ്കരുണം നിങ്ങൾ
കൊന്നുകളഞ്ഞില്ലേ
ആ സ്വാതന്ത്ര്യത്തെ.

* * *
സ്വന്തം ആത്മാവിൽ നിന്നോ
ഉടലിൽ നിന്നോ
സ്വാതന്ത്ര്യം പ്രഖ്യാപിച്ച്
പുഴയോടവൾ
തന്നെ സ്വതന്ത്രയാക്കാൻ പറഞ്ഞു
പുഴ അവളെ രണ്ടായി പിരിച്ച്
മരണത്തിന്റെ തടവിലിട്ടു.
* * *
മതേതരത്വത്തെ
ആരാണ് തടവിലിട്ടത് ?
അതു കാണാൻ
ചരിത്രത്തിന്റെ കണ്ണട വേണം
ആരാണാ കണ്ണട ഉടയ്ക്കുന്നത്
വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും ?
* * *
സ്വർഗ്ഗത്തിൽ നിന്നും
സ്വതന്ത്രയായ ആദ്യത്തെ സ്ത്രീയെ
ഓർമ്മയുണ്ടോ ?
ഇല്ലെങ്കിൽ ഇവളെ നോക്കൂ
ഇവളോട് അരുതെന്നു പറയൂ
ആ കനി ഇവൾ പറിക്കും
* * *
പാരതന്ത്ര്യം കുതിരപ്പുറത്തു വന്നു
കൗതുകത്തോടെ കുതിരയെ നോക്കി നിന്നു
ചുറ്റും മതിലുയരുന്നത്
അറിഞ്ഞതേയില്ല
* * *
തുറന്നു വിടുന്ന അണക്കെട്ടുകളിൽ
ഒരു ദൃഷ്ടാന്തമുണ്ട്;
പുതിയ ഒഴുക്കുകൾ കൊണ്ടു നിറയൂ
എന്നത് പറയുന്നു.
പൊട്ടിത്തെറിക്കും മുമ്പ്
തുറന്നു വിടാതിരിക്കാനാവില്ല
ഏതണക്കെട്ടിന്റെ ഉടമയ്ക്കും
* * *
സ്വാതന്ത്ര്യത്തിന് വയസ്സാവുമോ
തൊലി ചുളിയുമോ
എഴുപത്തൊന്നാകുമോ
യുവാക്കളതിന്റെ മനസ്സായാൽ?
- മുനീർ അഗ്രഗാമി

No comments:

Post a Comment