ഓടിത്തളർന്നു വരളുമ്പോൾ

പോകണം നമുക്കൊരുവട്ടം കൂടി
പണ്ടുപഠിച്ചൊരാ സ്കൂളിൽ
ഓർമ്മകൾ വറ്റിവരണ്ട മനസ്സുമായ്
ഓടിത്തളർന്നു വരളുമ്പോൾ
പൊട്ടിപ്പൊളിഞ്ഞു വീഴാറായ്
പഴയ കെട്ടിടമെങ്കിലും
നമുക്കതിന്നടുത്തിത്തിരി നേരമിരിക്കണം
നൻമ നമ്മിൽ വർഷിച്ച പരുക്കൻ ഭിത്തികൾ കാണണം
നമുക്കു മാമ്പഴം തന്ന ക്ലാസ്മുറി
നമുക്കു മാമ്പഴക്കാലം തന്ന മാവിൻചോട്ടിലെ കളിസ്ഥലം
നമ്മെ തിരിച്ചറിയും നാമേതിരുട്ടിൽ
തപ്പിത്തടഞ്ഞു ചെന്നെത്തിലും
ലോകവേഗങ്ങളിൽ ഞാനും നീയും
കരിഞ്ഞുണങ്ങിയ പുഴയായ്
ഒഴുക്കു നിലച്ചു പിടഞ്ഞു കളിക്കെ
മരുന്നായെത്തുമോർമ്മകളെവിടെ?
അതുകൊണ്ടു പോകണം നമുക്കു കൂട്ടുകാരാ
കോമ്പസ്സുകൊണ്ടു മരത്തിലും കല്ലിലും
നാം കൊത്തിവെച്ച കുട്ടിക്കാലത്തിന്റെ
ചിത്രകഥകൾ വായിക്കുവാൻ
മഷിതീരുവോളം ബെഞ്ചിൽ നിഗൂഢമാം
 സ്മിതത്തോടെ‐അന്നോളം മിണ്ടാത്തവളുടെ പേരെഴുതിയ
പ്രണയകൗതുകം നെഞ്ചേറ്റുവാൻ
എത്ര വറ്റിവരണ്ടാലും എത്ര ചുക്കിച്ചുളിഞ്ഞാലും
പണ്ടു പഠിച്ചതിന്നോർമ്മത്തുമ്പികൾ പാറും
സ്കൂൾ മുറ്റത്തെത്തിയാൽ
താനേ നിറഞ്ഞു കവിയുന്നു നാം
താനേ വരാന്തയിൽ
താഴ്മയോടൊരു കുട്ടിയായ്
ചുളിവും നരയും മറന്ന്
ചുറുചുറുക്കുള്ള ചുവടുകൾ വെക്കുന്നു.....

No comments:

Post a Comment