ഞാനിപ്പോൾ പേടി പുതച്ചു നടക്കുന്നു.


വേടനെ പോൽ വെടിമരുന്നിൻ പുക
വലയിലാക്കിയെൻ കുട്ടിക്കാലം
കള്ളനെ പോൽ വെടിയൊച്ചകൾ
 കവർന്നെടുത്തെൻ കളിമ്പമൊക്കെയും
പെരും കിളിയായ് പറന്നെത്തിയ
വിമാനത്തിന്നിരമ്പൽ
കൊത്തി വിഴുങ്ങിയെൻ കിളിക്കൊഞ്ചൽ
എങ്ങുനിന്നോ പറന്നെത്തിയ
തീയുണ്ടകൾ
കൊണ്ടുപോയെന്റെ വീടും
കളിസ്ഥലവും
വന്നുകേറിയ പട്ടാള ബൂട്ടുകൾ
എന്റെ സന്തോഷം ചവിട്ടി
സമാധാനത്തിൻ നെഞ്ചിലുടെ കടന്നു പോകുന്നു
അവരുടെ കൊലച്ചിരിയെന്റെ പുഞ്ചിരി ചവച്ചുതിന്നുന്നു
ഇനിയില്ല, കളിക്കുവാനും
കൊഞ്ചിക്കരയുവാനും
പിതാക്കളും മാതാക്കളും
എന്റെ മണ്ണായിരുന്നവർ
എന്റെ വിണ്ണായിരുന്നവർ
മണ്ണും വിണ്ണും കാണാതെയേതോ
തടവറച്ചുമരിൽ
ചോരക്കറയായ് പടർന്നുപോയ്
സ്വപ്നങ്ങളൊക്കെയും
അവരുടെ ചങ്ങലപ്പൂട്ടിൽ കിടക്കുന്നു
കുട്ടിക്കാലമില്ലാത്തവനെങ്ങനെ കുട്ടിയാകും
യുദ്ധഭൂമിയിലെ
കുട്ടിയെന്നു നിങ്ങളെത്ര വിളിച്ചാലും
ഒരേ പേടിയാൽ മുതിർന്നവർക്കൊപ്പമായ്
വയസ്സിന്നളപ്പമേതോ
വെടിയൊച്ചയിൽ തകർന്നു പോയ്
വീടിനൊപ്പം കളിവീടും
കളിയിലെ കിളികളും പറന്നുപോയ്
അപരൻ കയ്യിലേന്തുമേതുയന്ത്രവും
എന്നെത്തകർക്കുമെന്ന തോന്നലിൽ
ഞാനിപ്പോൾ
പേടി പുതച്ചു നടക്കുന്നു

No comments:

Post a Comment