എഴുപതാം വയസ്സിൽ


കൊഴിഞ്ഞ തൂവലുകൾ
പെറുക്കുവാൻ
വന്നവഴിയെ തിരിച്ചു പറക്കുവാൻ
മോഹിക്കും
പക്ഷേ ഉടലിലൊരൊറ്റത്തൂവലുമില്ലാത്തതിനാൽ
കിടന്ന കിടപ്പിൽ
വിയർപ്പുമണികൾ
ചിറകുകളാകും
പാതിമയക്കത്തിന്റെ തണലിലൂടെ
അടഞ്ഞ കണ്ണുകളുടെ
ചെരിവിലൂടെ
കുറെ നേരം പറക്കും
കൊഴിഞ്ഞ തൂവലുകൾ
പെറുക്കിക്കളിക്കുന്ന കുട്ടികൾ
ഏതൊക്കെയോ മാവിനു
കല്ലെറിയുന്നതു നോക്കി നിൽക്കും
ഒരുകല്ല് നെറ്റിയിൽ കൊണ്ടു ഞെട്ടും
നെറ്റിയിൽ നഴ്സിന്റെ കൈ
കൈയിൽ ഒരു ഗുളിക!
മക്കളിപ്പോഴും
മാവുകൾക്കു കല്ലെറിയുന്നുണ്ടാവും
പാവം മനസ്സ്!
മോഹിച്ച തൂവലുകൾ കിട്ടാതെ
ഉള്ളതെല്ലാം കൊഴിഞ്ഞ
ഒരിഴജീവി.

No comments:

Post a Comment