എഡിറ്റർ

എഡിറ്റർ
...................
വാരികയിൽ നിന്നും
എന്നെ രാജി വെപ്പിച്ച അന്നു രാത്രി
മുൻ ലക്കങ്ങളെല്ലാം
കിടപ്പറയിൽ വന്നു
കഴിഞ്ഞു പോയ ദിവസങ്ങളുടെ
ചിത്രങ്ങൾ പോലെ
താളുകൾ മറിഞ്ഞു കൊണ്ടിരിരുന്നു.
അവ വായിച്ചു
ശവക്കല്ലറയിലെന്ന പോലെ കിടന്നു
ഭൂതകാലത്തിന്റെ മണം
എന്നെ പുതപ്പിച്ചു
ദുഃഖം എന്റെ ഘ്രാണശക്തി
മദ്യക്കുപ്പികൾക്കതു മനസ്സിലായതിനാൽ
അവ ഉള്ളിലൊന്നുമില്ലാതെ
അടുത്ത് ചെരിഞ്ഞു കിടന്നു
ആരും അടുത്തു വന്നില്ല
ഞാൻ എഡിറ്ററായതിനാൽ മാത്രം
കവികളായവർ
കഥാകൃത്തുക്കളായവർ
ഒരു പൂവു പോലും കല്ലറയിൽ വെച്ചില്ല
മരണത്തിന്റെ ശ്മശാനമായിരുന്നില്ല അത്
ജീവിതത്തിന്റെ ചലനങ്ങളുടേതായിരുന്നു
കല്ലറ പണിതത് കല്ലുകൾ കൊണ്ടായിരുന്നില്ല
അനേകം ചോദ്യങ്ങൾ കൊണ്ടായിരുന്നു
നിലപാട് അകത്തേക്കും പുറത്തേക്കുമുള്ള
അനേകം വാതിലുകളിൽ
ഒന്നു മാത്രമാണ്
വാരിക അതിലൂടെ കയറിച്ചെന്നാൽ
എത്തിച്ചേരുന്ന ഒരു വാടകമുറി മാത്രം
കിടപ്പുമുറി അങ്ങനെയല്ല
നിലപാട് അഴിച്ച് ഹാങ്ങറിൽ തൂക്കി
നഗ്നമായിക്കിടക്കുന്ന ഒരിടം
നാളെ പതിവിലും ഭംഗിയായി
അതണിഞ്ഞു പോകുന്ന
ഒരു സ്കൂൾ കുട്ടിയാവും ഞാൻ
അവിടെ ലീഡറാവും
എന്റെ പിന്നിൽ
ഒരേ നിലപാടുകാരുടെ അസ്സംബ്ലി നിരക്കും
സ്കൂളുകൾ വാരികകളാണ്
പല പേരിൽ പലതായി അവയുടെ താളുകൾ
കിടപ്പറ ഇപ്പോൾ ഒരു രാഷ്ട്രമാകുന്നു
ഡിം ലൈറ്റിൽ അവ്യക്തമായ
ചലനങ്ങളാണ് പ്രജകൾ
കിടപ്പറയിൽ നിന്ന് മുൻ ലക്കങ്ങളെല്ലാം
മടങ്ങിപ്പോയിരിക്കുന്നു
വാരികയിൽ നിന്നും
ഞാൻ രാജി വെച്ച അന്നു മുതൽ
വെളിച്ചം പിറന്നു
എന്റെ അഭാവത്തിന്റെ ഒരു ലക്കം പുതിയ
ആകാശമായി
സാഹിത്യം ഉദിച്ചു
ഞാൻ എത്ര വലിയ ഇരുട്ടായിരുന്നു?!
- മുനീർ അഗ്രഗാമി

No comments:

Post a Comment