'വിശ്വൽ പോയം '
.............................
എഴുതിയതിന്റെ അപ്പുറത്ത് നിന്നും
ഒരു ചെമ്പരത്തി,
ഇപ്പുറത്തു നിന്നും
ഒരു ചെമ്പോത്ത്
എഴുതിയതിൽ നിന്ന്
ഒരു ഷവർമ
എന്നെ വിളിക്കുന്നു

കാട്ടുകോഴികൾ
വംശനാശത്തിന്റെ വക്കിൽ നിന്നും
ഒരു തൂവൽ എനിക്കു തരുന്നു
മഷിപ്പൂവിൽ തൂവൽ മുക്കുവാൻ
കൊതിയുള്ള കുട്ടി എന്നിൽ നിന്നതു വാങ്ങി
ഹോട്ടലിനു പുറത്ത് കളഞ്ഞ്;
അവനെത്തന്നെ പുറത്തു കളഞ്ഞ്
അകത്തു കയറുന്നു
എ സി യുടെ തണുപ്പിൽ
പുതു കവി ഉറങ്ങുന്നു
അവനെ ഉണർത്താതെ
ബാക്കി വന്ന
ഒരു പൊറോട്ട കൂടി കഴിക്കുന്നു
മൈദയുടെ തുടക്കത്തിൽ
വയലിൽ ഉഴുത ഒരാളായി
ദ്രാവകത്തിലെ ഐസ് ക്യൂബുകളിൽ
നോക്കിയിരിക്കുന്നു
എഴുത്തിന്റെ പുറത്ത്
സഞ്ചരിച്ചെത്തിയ രണ്ടു പേർ
ഒരു മുറിയിൽ
മുറി ബീഡിയില്ലാതെ
കറുപ്പിൽ എരിയുന്ന നഗരത്തെ
ചിത്രീകരിക്കുന്നു
എഴുതിയതിന്റെ അപ്പുറത്തുമിപ്പുറത്തുമിരുന്ന്
അങ്ങോട്ടുമിങ്ങോട്ടും വലിക്കുന്നു.
കിളികൾ പാറുന്നു
പാത്രത്തിൽ ബാക്കിയായ എല്ലുകൾ
ഇൻസ്റ്റലേഷനായി
'വിശ്വൽപോയ ' മായി
മലർന്നു കിടക്കുന്നു.
- മുനീർ അഗ്രഗാമി

No comments:

Post a Comment